Wednesday, April 7, 2010

ആഴങ്ങളില്‍ ടൈറ്റാനിക്‌ ഇന്നും അത്ഭുതം


ഏപ്രില്‍ 15 വീണ്ടുമെത്തുകയാണ്‌. ലോകം എന്നുമോര്‍ക്കുന്ന ടൈറ്റാനിക്‌ ദുരന്തത്തിന്റെ ഓര്‍മയുമായി. മഞ്ഞുകട്ടയുടെ രൂപമാര്‍ജിച്ചു നിന്ന മരണത്തിനു കീഴടങ്ങി ആയിരത്തഞ്ഞൂറിലേറെ ജീവിതങ്ങളുമായി ആഴിയുടെ അഗാധതയിലേക്ക്‌ ടൈറ്റാനിക്‌ വിടവാങ്ങിയത്‌ 1912 ലെ ഈ ദിവസമായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പഴമയ്‌ക്ക്‌ ഇനിയും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്രസ്‌മാരകമായി അറ്റ്‌ലാന്റിക്കിനു താഴെ ഇന്നും നിലനിന്നുകൊണ്ട്‌ ടൈറ്റാനിക്‌ ആ കഥ തുടരുകയാണ്‌. ഏപ്രില്‍ 15 ന്‌ യൂറോപ്പിലെവിടെയും ടൈറ്റാനിക്കിന്റെ ദുഃഖസ്‌മൃതികളുമായി ആയിരങ്ങള്‍ ഒത്തുചേരും.

`ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന്‌ നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണവുമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി കന്നിയാത്രയില്‍തന്നെ സ്വയമൊടുങ്ങിയെന്നതുമാണ്‌ ടൈറ്റാനിക്കിനെ സംബന്ധിക്കുന്ന ഏറ്റവും പ്രശസ്‌തമായ കേട്ടുകേള്‍വി. ടൈറ്റാനിക്കിന്റെ നിര്‍മ്മാതാക്കളായ `വൈറ്റ്‌ സ്റ്റാര്‍'  കമ്പനിയെപ്പോലും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും പിന്‍തുടരുന്ന മറ്റൊരു അപഖ്യാതിയില്ല. ബെല്‍ഫാസ്റ്റിലെ ഹാര്‍ലന്‍ഡ്‌ ആന്‍ഡ്‌ വോള്‍ഫ്‌ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ എം എസ്‌ ടൈറ്റാനിക്‌ അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നുവെങ്കിലും സാങ്കേതികമായി അതൊരു കാലഹരണപ്പെട്ട മാതൃകയായിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുന്നില്‍ക്കണ്ട മഞ്ഞുകട്ടയിലിടിക്കാതിരിക്കാന്‍ തക്കവണ്ണം പെട്ടെന്ന്‌ ഗതിമാറ്റാന്‍ ടൈറ്റാനിക്കിന്‌ കഴിയാതിരുന്നത്‌ സമകാലീനമായിരുന്ന ചെറിയ യന്ത്രസംവിധാനം  (Counter and Rudder System) ആയിരുന്നുവെന്ന കാര്യം പിന്നീടാണ്‌ വെളിപ്പെടുത്തപ്പെട്ടത്‌. 



അമിതവേഗമായിരുന്നു ടൈറ്റാനിക്കിനെ ദുരന്തത്തിലേക്കു നയിച്ചത്‌ എന്നതായിരുന്നു ടൈറ്റാനിക്കിനെ സംബന്ധിച്ച്‌ ഏറെക്കാലം നിലനിന്ന മറ്റൊരു കെട്ടുകഥ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ അറ്റ്‌ലാന്റിക്‌ മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന റെക്കോഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ടൈറ്റാനിക്‌ അപകടത്തില്‍പ്പെട്ടത്‌ എന്നതായിരുന്നു വിലയിരുത്തല്‍. ന്യൂഫൗണ്ട്‌ ലാന്‍ഡ്‌ എന്ന ദ്വീപിനു തെക്കുകിഴക്കായി നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ മഞ്ഞുകട്ടയിലിടിക്കുന്ന നിമിഷംവരെയും ടൈറ്റാനിക്കിലെ എല്ലാ ആവി എന്‍ജിനുകളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നില്ല. ഒരു റെക്കോഡ്‌ ലക്ഷ്യവുമായി അവ ഒന്നിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍പോലും 21 നോട്ടിക്കല്‍ മൈലിനുമപ്പുറമുള്ള വേഗമാര്‍ജിക്കാന്‍ ടൈറ്റാനിക്കിന്‌ കഴിയുമായിരുന്നുമില്ല. 

വേഗം ഒരു മല്‍സരലക്ഷ്യവുമായി ടൈറ്റാനിക്‌ നിര്‍മാതാക്കാളായ വൈറ്റ്‌ സ്റ്റാര്‍കമ്പനിക്കു മുന്നിലുണ്ടാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. 1899 ല്‍ ഇക്കാര്യത്തില്‍ അക്കാലത്തുള്ള മറ്റൊരു പ്രധാന കപ്പല്‍നിര്‍മാണകമ്പനി The Cunarders) യുമായി മല്‍സരിച്ചുകൊണ്ട്‌ വൈറ്റ്‌ സ്റ്റാര്‍ പുറത്തിറക്കിയ `ഒളിമ്പിക്‌' ഭാരിച്ച സാമ്പത്തികബാധ്യത എന്നതൊഴികെ ഒരു പരാജയമായിരുന്നു. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ്‌ കുറഞ്ഞതും ശക്തി കുറഞ്ഞതുമായ ആവിയന്ത്രങ്ങളാണ്‌ ടൈറ്റാനിക്കിനായി നിശ്ചയിക്കപ്പെട്ടത്‌.


ചെറിയ സാങ്കേതികപ്പിഴവുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാവുന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു ടൈറ്റാനിക്‌. ഡോ. റോബര്‍ട്ട്‌ ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം 1985 ല്‍ അറ്റ്‌ലാന്റിക്കിനിടയില്‍ അത്‌ കണ്ടെത്താനിടയാക്കിയ ശ്രമങ്ങള്‍ക്കും ഒരടിസ്ഥാനം കപ്പല്‍ സാങ്കേതികതയില്‍ വന്നു പോയേക്കാവുന്ന അത്തരം പിഴവുകളെക്കുറിച്ചുള്ള ശ്രദ്ധയും പഠനവുമായിരുന്നു. 1987 ല്‍ തുടങ്ങി ആറു പര്യവേക്ഷണദൗത്യങ്ങള്‍ നാളിതുവരെയായി ടൈറ്റാനിക്‌ ലക്ഷ്യമായി നടത്തപ്പെട്ടിട്ടുണ്ട്‌. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റമോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 2004 മെയ്‌ 27 മുതല്‍ ജൂണ്‍ 12 വരെ നടത്തിയ ഗവേഷണങ്ങളായിരുന്നു ഇവയില്‍ ഒടുവിലത്തേത്‌.

Thursday, April 1, 2010

കണിയൊരുക്കുന്ന രസതന്ത്രം




വറുതിയുടെ വിളനിലമാണ്‌ വേനല്‍. അകലുന്ന മേഘങ്ങളും വറ്റുന്ന പുഴകളും ദുരിതത്തിന്റെ തീയലകള്‍ പടര്‍ത്തുന്ന കാലം. മണ്‍തരികള്‍ക്കിടയിലെ ജലാംശം പോലും വലിച്ചൂറ്റുന്ന വേനല്‍ ചെടികള്‍ക്കും അതിജീവനത്തിന്റെ സമയമാണ്‌. പക്ഷേ, ആ വറുതിയിലും മഞ്ഞപ്പൂങ്കുലകളായി പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍ അതിശയകരമായ കാഴ്‌ചയാണ്‌. ഗ്രീഷ്‌മത്തെ വസന്തമാക്കുന്ന ഈ കണിക്കാഴ്‌ചയ്‌ക്കു പിന്നില്‍ രസകരമായ രസതന്ത്രമുണ്ട്‌.

പയറുവര്‍ഗ്ഗസസ്യകുടുംബത്തില്‍പ്പെടുന്ന വനവൃക്ഷമായ കണിക്കൊന്ന (Cassia fistula) വര്‍ഷത്തില്‍ രണ്ടുതവണ പൂക്കാറുണ്ട്‌. മാര്‍ച്ച്‌-ഏപ്രിലിലാണ്‌ ഒന്നാമത്തെ പൂക്കാലം. രണ്ടാമത്തേത്‌ ഒക്‌ടോബറിലും. ചില സ്ഥലങ്ങളില്‍ വര്‍ഷം മുഴുവനും പൂവിടുന്നതായി പറയാറുണ്ടെങ്കിലും കണിക്കൊന്നയുടെ ഏറ്റവും സമൃദ്ധമായ പൂക്കാലം വിഷുക്കാലത്താണ്‌. ഇലകളെ നാമമാത്രമായി ശേഷിപ്പിച്ചുകൊണ്ട്‌ പൂങ്കുലകള്‍ തിങ്ങിനിറയുന്ന പൂരമായി കണിക്കൊന്ന മാറുന്നതും മീനച്ചൂടിന്റെ കാലത്തുതന്നെ. പുഷ്‌പിക്കലിനെ സംബന്ധിക്കുന്ന കാലനിബദ്ധസിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായ കണിക്കൊന്നയുടെ ഈ സവിശേഷത, വേനലിനെതിരെയുള്ള അതിജീവനതന്ത്രമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. സൂര്യതാപം, ജലലഭ്യത, ലവണാംശം എന്നിവയാണ്‌ സസ്യവളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതിക ഘടകങ്ങള്‍ ദൈനംദിന ജീവപ്രവര്‍ത്തനങ്ങളില്‍പ്പോലും ഒരു ചെടിയെ സമഗ്രമായി സ്വാധീനിക്കുന്ന ഘടകങ്ങളാണിവ.



അതികഠിനമായ സൂര്യതാപവും തീരെയില്ലാതാവുന്ന ജലവും ചെടികളെ ആകെ ഉലയ്‌ക്കുന്ന സമയമാണ്‌ വേനല്‍. ഉള്ളിലേക്കെടുക്കുന്ന ജലത്തിന്റെ പരമാവധിയുള്ള സംരക്ഷണം ചെടികളുടെ വേനല്‍ക്കാല അതിജീവനത്തിന്റെ മുഖ്യോപാധിയാവുന്നതും അതിനാലാണ്‌. ചെടികള്‍ വലിച്ചെടുക്കുന്ന ജലത്തിന്റെ ഭൂരിഭാഗവും നഷ്‌ടമാവുന്നത്‌ ഇലകളിലെ സുഷിരങ്ങള്‍ (Stomata) വഴിയാണ്‌. സ്വേദനം (Transpiration) എന്നറിയപ്പെടുന്ന ഒഴിച്ചുകൂടാനാവാത്ത ഈ പ്രവര്‍ത്തനം ഒരു ചെടിയെ സംബന്ധിച്ചിടത്തോളം വേനലിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌. ഇത്തരത്തിലുള്ള ജലനഷ്‌ടത്തിന്റെ മുഖ്യവാതായനങ്ങളാവുന്ന ഇലകളുടെ സ്ഥാനത്ത്‌ കഴിയുന്നത്ര പൂക്കളെ അണിനിരത്തിക്കൊണ്ടാണ്‌ കണിക്കൊന്ന ഇതിനു പോംവഴി കാണുന്നത്‌. തനതായ ഒരു ജനിതക സംവിധാനത്തിലൂടെയാണ്‌ കണിക്കൊന്ന മരം ഈ കഴിവ്‌ ആര്‍ജ്ജിക്കുന്നത്‌. യു എഫ്‌ ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫോളിയേറ്റ (Unifoliata) എന്ന ജീനാണ്‌ ഇലമുകുളങ്ങളെ പുഷ്‌പമുകുളങ്ങളാക്കിക്കൊണ്ട്‌ ഇത്‌ സാധിക്കുന്നതെന്നാണ്‌ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

ഇലയില്‍നിന്ന്‌ പൂവിലേക്കുള്ള ഈ മാറ്റം പ്രത്യക്ഷമായി ലളിതമെന്നു തോന്നാമെങ്കിലും ഇതിനനുബന്ധമായി ഉടലെടുക്കുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. പ്രകാശസംശ്ലേഷണം നടത്തുന്നതുവഴി ചെടികളെ ജീവപരമായി നിലനിറുത്തുന്ന ആഹാരോല്‍പാദനകേന്ദ്രങ്ങളാണ്‌ ഇലകള്‍. ഇവയിലുള്ള ഹരിതകമാണ്‌ സൗരോര്‍ജ്ജത്തെ അണുബന്ധഊര്‍ജ്ജമായി സംഭരിച്ച്‌ അന്നജത്തില്‍ നിറച്ചുവെക്കുന്നത്‌. പൂക്കളിലെ ദളങ്ങളും ഇതരഭാഗങ്ങളും ഇലകളില്‍നിന്ന്‌ രൂപമാര്‍ജിക്കുന്നവയാണെങ്കിലും അവയില്‍ ഹരിതകത്തിന്റെ അളവ്‌ തീരെ കുറവാണ്‌. അധികമായുള്ള കരോട്ടിനോയ്‌ഡ്‌ വര്‍ണവസ്‌തുക്കള്‍ക്ക്‌ സൗരോര്‍ജ്ജത്തെ സ്വീകരിക്കാനാവുമെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. മണ്ണിലെ ജലാംശവും കുറവായിരിക്കുന്ന വേനല്‍ക്കാലത്ത്‌ തുച്ഛമായ ഇലകളും അല്‍പമായ സംഭൃതാഹാരവുമായി മുന്നോട്ടുപോവുക അസാധ്യമാണ്‌. പക്ഷേ ഇവിടെയാണ്‌ രസപരമായ ചില കരുനീക്കങ്ങളിലൂടെ കണിക്കൊന്ന സ്വയരക്ഷ ഉറപ്പുവരുത്തുന്നത്‌.

സമൃദ്ധമായി വിടരുന്ന കണിപ്പൂവുകള്‍ക്ക്‌ നിറം പകരാന്‍ കരോട്ടീനോയ്‌ഡുകല്‍ ഏറെയുണ്ടാവണം. ജൈവരസതന്ത്രപരമായി `ടെര്‍പിനോയ്‌ഡുകള്‍' (Terpenoids) എന്ന വിഭാഗത്തില്‍പ്പെടുന്ന കരോട്ടീനോയ്‌ഡുകള്‍ക്ക്‌ സങ്കീര്‍ണമായ രാസഘടനയാണുള്ളത്‌. ജെറാനൈല്‍ ജെറാനൈല്‍ പൈറോഫോസ്‌ഫേറ്റ്‌ എന്ന്‌ പേര്‍വിളിക്കുന്ന രണ്ട്‌ തന്മാത്രകള്‍ പരസ്‌പരം ചേരുന്നതില്‍നിന്നാണ്‌ ഇവ ജന്മമെടുക്കുന്നത്‌. പൂവുകള്‍ക്കും കായ്‌കള്‍ക്കും വിവിധനിറങ്ങള്‍ പകരാന്‍ കഴിയുന്ന ഏതാണ്ട്‌ അറുന്നൂറോളം വര്‍ണവസ്‌തുക്കള്‍ കരോട്ടീനോയ്‌ഡുകളായുണ്ട്‌. ഇവയില്‍ കാര്‍ബണും ഹൈഡ്രജനും മാത്രമടങ്ങുന്നവ കരോട്ടിനുകളെന്നും ഓക്‌സിജന്‍ ഗ്രൂപ്പുകള്‍ പ്രത്യേകമായുള്ളവയെ സന്തോഫില്ലു കളെന്നുമാണ്‌ സാധാരണയായി അറിയപ്പെടുന്നത്‌.


മഞ്ഞനിറത്തിനു പ്രാമുഖ്യമുള്ള സന്തോഫില്ലുകളുടെ കൂട്ടത്തില്‍തന്നെയുള്ള വയോളാസാന്തിനാണ്‌ കണിക്കൊന്നപ്പൂക്കളിലെ മുഖ്യ കരോട്ടീനോയ്‌ഡ്‌. വര്‍ധിച്ച സൗരതാപം സൃഷ്‌ടിക്കുന്ന പ്രേരിതോര്‍ജ്ജമാണ്‌ സിയാസാന്തിന്‍ എന്ന അനുബന്ധ ഘടകത്തില്‍ നിന്നും വയോളാസാന്തിന്‍ നിര്‍മിക്കുന്നത്‌. ഡെമിങ്‌ആഡംസ്‌ എന്ന ശാസ്‌ത്രജ്ഞന്‍ 1992 ല്‍ കണ്ടെത്തിയെങ്കിലും ഇന്നും പൂര്‍ണമായും വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ രാസമാറ്റം കണിക്കൊന്നയുടെ വേനല്‍ക്കാലാതിജീവനത്തില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌. ഇലകളിലെ സുഷിരങ്ങളെ താല്‍ക്കാലികമായി അടച്ചുവെക്കാന്‍ സഹായിക്കുന്ന അബ്‌സിസിക്‌ ആസിഡ്‌ എന്ന ഹോര്‍മോണ്‍ നിര്‍മിക്കാനുള്ള ആദ്യഘടകമാണ്‌ വയോളാസാന്തിന്‍. പൂവിതളുകളില്‍ ശേഖരിച്ചിരിക്കുന്ന വയോളാസാന്തിനെ പടിപടിയായി വിഭജിച്ചുണ്ടാക്കുന്ന അബ്‌സിസിക്‌ ആസിഡിന്‌ ശേഷിക്കുന്ന ഇലകളില്‍നിന്നുള്ള ജലനഷ്‌ടത്തെ ഫലപ്രദമായി തടയാനാകും. ഈ ഇലകള്‍ തന്നെയാണ്‌ വേനലിലും കണിക്കൊന്നയ്‌ക്ക്‌ ആഹാരം നല്‍കുന്നത്‌.

കണിക്കൊന്നയുടെ പൂക്കളില്‍ കാണുന്ന മറ്റൊരു വര്‍ണവസ്‌തുവാണ്‌ ആന്തോസയാനിന്‍. ഇതിന്റെ സാന്നിധ്യമാണ്‌ കണിപ്പൂകളുടെ മഞ്ഞനിറത്തിന്‌ സ്വര്‍ണതുല്യമായ ചാരുത നല്‍കുന്നത്‌. ജലത്തില്‍ ലയിക്കാനാവുന്ന ഇവയെ കോശങ്ങള്‍ക്കുള്ളിലെ ഫേനങ്ങള്‍ (Vacuoles) എന്ന അറകള്‍ക്കുള്ളിലാണ്‌ നിറച്ചുവെച്ചിരിക്കുന്നത്‌. ഘടനാപരമായി ഫ്‌ളാവനോയ്‌ഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ആന്തോസയാനിന്‌ കരോട്ടീനുമായി ചേര്‍ന്നുകൊണ്ട്‌ ഉജ്വലമായ ചായക്കൂട്ടുകള്‍ തീര്‍ക്കാനാവും. അതിസങ്കീര്‍ണമായ രാസമാറ്റങ്ങളുള്‍ക്കൊള്ളുന്ന ഷിക്‌മിക്‌ ആസിഡ്‌ പ്രക്രിയയിലൂടെയാണ്‌ ആന്തോസയാനിനുകള്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളാണ്‌ ആന്തോസയാനിനുകളുടെ നിര്‍മിതിക്ക്‌ കാരണമാവുന്നത്‌. ഈ വികിരണങ്ങളുടെ ദോഷവശങ്ങളില്‍ നിന്ന്‌ സസ്യത്തെ മൊത്തമായി സംരക്ഷിക്കുന്ന ഇവ മറ്റൊരു പ്രധാനധര്‍മവും നിര്‍വഹിക്കുന്നുണ്ട്‌. പ്രകാശസംശ്ലേഷണത്തിലൂടെ ഇലകളിലുണ്ടാവുന്ന ഗ്ലൂക്കോസ്‌ തുടങ്ങിയ ലേയപഞ്ചസാരകളെ സംയോജിതതന്മാത്രകളാക്കി ഫേനങ്ങളിലൊളിപ്പിക്കുന്നതാണത്‌. ഗ്ലൂക്കോസിന്റെയും മറ്റും തനതുരൂപത്തിലുള്ള സാന്നിധ്യം ഇലകളിലെ സുഷിരങ്ങള്‍ തുറന്നുവെയ്‌ക്കാനും അതുവഴി ജലം നഷ്‌ടപ്പെടാനും ഇടയാക്കും എന്നതിനാലാണിത്‌.

ചുരുക്കത്തില്‍ എണ്ണമറ്റ രാസസംയുക്തങ്ങള്‍ സമഞ്‌ജസമായിത്തീര്‍ക്കുന്ന വര്‍ണോല്‍സവമാണ്‌ ഓരോ കണിക്കാഴ്‌ചയും. പ്രകൃതിയുടെ പ്രചണ്‌ഡതയ്‌ക്കുമുമ്പില്‍ ഒരു ചെടി സ്വയം തീര്‍ത്തുവെക്കുന്ന പ്രതിരോധത്തിന്റെ പടയണിയുമാണ്‌ ഓരോ കണിപ്പൂവും. സ്വര്‍ണം ചാര്‍ത്തിയ ഒരു പുസ്‌തകവും ഒരു പിടി കൊന്നപ്പൂവും കണിയായൊരുക്കിയ നമ്മുടെ പൂര്‍വികര്‍ പറയാതെ പറയുന്നതും അതുതന്നെയാവണം. നല്ലൊരു നാളെയിലേക്ക്‌, പുതിയ പ്രഭാതത്തിലേക്ക്‌, കരുത്തോടെ.