Friday, December 16, 2011

ചൊവ്വയില്‍ ജീവന്‍ തേടി ക്യൂരിയോസിറ്റി

ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോ എന്നറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ അവസാനിക്കുന്നില്ല.  'ക്യൂരിയോസിറ്റി' എന്ന പുതിയ ചൊവ്വാ ദൌത്യവും ലക്ഷ്യമിടുന്നതു അതു തന്നെ.  'നാസ' ചൊവ്വയിലേക്ക് അയച്ചിരിക്കുന്ന ആദ്യത്തെ 'അസ്ട്രോബയോളജി' (Astrobiology) ദൌത്യം കൂടിയാണിത്.  ഭൂമിയിലല്ലാതെ, പ്രപഞ്ചത്തിലുള്ള ജീവികളെ കണ്ടെത്തുക ലക്ഷ്യമാകുന്ന ശാസ്ത്രശാഖയാണ് 'അസ്ട്രോബയോളജി.
നവംബര്‍ 26നായിരുന്നു 'ക്യൂരിയോസിറ്റി' അടങ്ങുന്ന മാതൃപേടകം വിക്ഷേപിച്ചത്. ചൊവ്വയിലെ 'ഗെയില്‍ക്രേറ്റര്‍' (Gale Crater ) എന്ന സ്ഥലത്തായിരിക്കും 'ക്യൂരിയോസിറ്റി' ഇറങ്ങുക.
1970കളിലെ 'വൈക്കിങ്' ദൌത്യങ്ങള്‍ക്കുശേഷം ആദ്യമായാണ് അമേരിക്ക ചൊവ്വയില്‍ ജീവികളെ തേടുന്നത്. അതിനുശേഷം അമേരിക്കയുടേതായി പര്യവേഷണവാഹനങ്ങളൊന്നും അവിടെ എത്താഞ്ഞതിനാലല്ല- 2004ല്‍ വിഷേപിച്ച 'ഓപ്പര്‍ച്യുണിറ്റി' എന്ന പേടകം ഇപ്പോഴും ചൊവ്വാപ്രതലത്തിലുണ്ട് .
പുതിയ ചൊവ്വാദൌത്യം 'മാര്‍സ് സയന്‍സ് ലബോറട്ടറി'' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2009 മുതല്‍, ഇനിയുള്ള ചൊവ്വാ ദൌത്യത്തിനായി അമേരിക്ക നിശ്ചയിച്ചിരുന്ന പേരായിരുന്നു അത്. എന്നാല്‍, ചൊവ്വയ്ക്കു ചുറ്റുമായി ഭ്രമണംചെയ്യുന്ന ഇതില്‍നിന്നും ചൊവ്വയുടെ ഉപരിതലത്തിലേക്കിറങ്ങുന്ന വാഹനത്തിന്റെ പേര് 'ക്യൂരിയോസിറ്റി' (Curiosity) എന്നാണ്. 'ക്ളാരാ മാ' (Clara Ma) എന്ന ആറാംക്ളാസുകാരിയായിരുന്നു ഇത് നിര്‍ദേശിച്ചത്.
ചൊവ്വയിലേക്ക് ആദ്യമായി പര്യവേഷണവാഹനമയയ്ക്കുന്നത് സോവിയറ്റ് യൂണിയനായിരുന്നു- 1960 ഒക്ടോബറില്‍. 'മാര്‍സ്'  എന്നായിരുന്നു ഈ വാഹനത്തിന്റെ (പരമ്പരയുടെ) പേര്. ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയ ആദ്യവാഹനങ്ങളും സോവിയറ്റ് യൂണിയന്റേതായിരുന്നു. 'മാര്‍സ്- 2' ഉം 'മാര്‍സ്-3'ഉം 1971ല്‍. എന്നാല്‍, അതിനുമുമ്പ് അമേരിക്കയുടേതായ ഒരു വാഹനം ചൊവ്വയുടെ അടുത്തുകൂടി പറന്നിരുന്നു. 'മാരിനര്‍ - 4' -1965 ജൂലൈ 14ന്.
ചൊവ്വയെ ഭ്രമണംചെയ്ത വാഹനവും അമേരിക്കയുടേതായിരുന്നു - 'മാരിനര്‍ 9'- 1971 നവംബറില്‍. പക്ഷേ, അപ്പോള്‍ സോവിയറ്റ് യൂണിയന്റെ 'മാര്‍സ് 2'-ഉം 3-ഉം ചൊവ്വയുടെ പ്രതലത്തിലുണ്ടായിരുന്നു. ആദ്യമായി ചൊവ്വാ പ്രതലത്തിന്റെ ഫോട്ടോയെടുത്തത് അമേരിക്കയുടെ "വൈകിങ്''  ആയിരുന്നു. ചൊവ്വയില്‍ ജലമുണ്ടെന്ന ആദ്യസൂചന നല്‍കിയത് 'വൈക്കിങ്' ആയിരുന്നു. ചൊവ്വയിലെത്തിയ ആദ്യത്തെ 'സഞ്ചരിക്കുന്ന വാഹന' (Rover) മായിരുന്നു 'സോജോണര്‍'- 1977 ജൂലൈയില്‍.                  

Links:
Mars Science Laboratory: http://www.nasa.gov
Marshttp://burro.astr.cwru.edu
Mariner: http://solarsystem.nasa.gov
Mariner 9:http://solarsystem.nasa.gov
Viking: http://www.nasa.gov 
Sojourner: http://mpfwww.jpl.nasa.gov 
Opportunityhttp://solarsystem.nasa.gov

Monday, November 28, 2011

ഇനി ഡര്‍ബനിലേക്ക്

                                                                                  
എല്ലാ കണ്ണുകളും ഇനി ഡര്‍ബനിലേക്ക്.  നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള 10 ദിവസത്തിനുളളില്‍, ദക്ഷിണാഫ്രിക്കയിലെ ഈ ചെറിയ പട്ടണത്തില്‍ ഒത്തുചേരുന്നവര്‍ എന്തു തീരുമാനിക്കുന്നു എന്നറിയാന്‍ കാതോര്‍ക്കുകയാണ് ലോകം.  കാലാവസ്ഥ മാറ്റം സംബന്ധിച്ച അന്തര്‍ദേശീയ ഉച്ചകോടിയാണ് അവിടെ നടക്കാനിരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സമയബന്ധിതമായ തരത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ 'ക്യോട്ടോ ഉടമ്പടി' യുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.  അതേസമയം, ഉടമ്പടിയില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളിലേക്കെത്താന്‍ ലോകരാഷ്ട്രങ്ങളില്‍ ഒന്നിനും കഴിഞ്ഞിട്ടുമില്ല.  പുതിയ ഉടമ്പടി രൂപീകൃതമായാല്‍ തന്നെ അതും കടലാസിലൊതുങ്ങുമോ എന്ന കാര്യം സംശയവുമാണ്. 
                                                                                   
അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായി ആഗോളവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിവിവര കണക്കനുസരിച്ച് കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.  രണ്ടാമതായി അമേരിക്ക.  മൂന്നാം സ്ഥാനം ഇന്ത്യക്കും!  ഇത് എങ്ങനെ സംഭവിച്ചു എന്നതിനടിസ്ഥാനം ഒരു അമേരിക്കന്‍ തന്ത്രമായിരുന്നു.  എത്രത്തോളം കാര്‍ബണ്‍ മാലിന്യത്തെ 'നിയമവിധേയമായി' പുറന്തള്ളാം എന്നതിനെ ആളോഹരി വരുമാനത്തിന്റെ ദേശീയ ശരാശരി (GDP) യുമായി ബന്ധിപ്പിക്കുക എന്ന തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചത്.  അതിനായി 'ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍' (Gross Carbon Emission Limit) എന്നൊരു വിധി അവര്‍ നിശ്ചയിച്ചു.  അമേരിക്കയുടെ ആളോഹരി വരുമാനം കൂടുതലായതിനാല്‍ അതിനനുസരിച്ച് അമേരിക്ക പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവും കൂടുതലാണ്.  അതിനാല്‍, അമേരിക്കയ്ക്ക്  കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കേണ്ടതുണ്ട്.  എന്നാല്‍, ഇന്ത്യയുടെ ആളോഹരിവരുമാനം കുറവാണ്. അതുകൊണ്ട് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കുറവാണ്.  (പട്ടിക നോക്കുക)

അമേരിക്കന്‍ വീക്ഷണം അനുസരിച്ച്, അങ്ങനെയെങ്കില്‍ ഇന്ത്യയുടേതായ ഒരു 'കാര്‍ബണ്‍ ഇടം' (Carbon Space) ലോകത്തിലുണ്ട് (ഭൌമാന്തരീക്ഷത്തിലുണ്ട്).  ആ 'ഇടം' ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാം.  ആ കാര്‍ബണ്‍ അക്കൌണ്ടിലേക്ക്, അതു വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അവരുടേതായ മാലിന്യത്തിന്റെ അളവ് നിറയ്ക്കാം.  ഇതാണ് 'കാര്‍ബണ്‍ ട്രേഡിങ്' (Carbon Trading) എന്ന പേരില്‍ അമേരിക്ക പ്രചരിപ്പിച്ച ആശയം.  ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍, ഒരു വര്‍ഷം കൊണ്ട് ഭൌമാന്തരീക്ഷത്തിലേക്കെത്തിക്കുന്ന കാര്‍ബണിന്റെ ഭാരം 1300 കിലോഗ്രാം മാത്രമാണ്.  അമേരിക്കക്കാരന്‍ തള്ളിക്കയറ്റുന്നത് 20,000 കിലോഗ്രാമും.  ഈ വസ്തുത മറച്ചു വച്ചാണ് അമേരിക്ക കണക്കുകൊണ്ട് ജാലവിദ്യ കാണിച്ച്, ഇന്ത്യയെ കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലെത്തിച്ചത്.  കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയുടെ ആളോഹരിവരുമാനം ഇടിഞ്ഞിരുന്നു.  അതിനോ കാര്‍ബണ്‍ പുറന്തള്ളലിന് ആനുപാതികമായി കണക്കാക്കി, തങ്ങള്‍ 18 ശതമാനം കാര്‍ബണ്‍ മാലിന്യം കുറച്ചെന്ന് അവര്‍ വാദിച്ചു.
അമേരിക്കയുടെ ഇത്തരം വാദങ്ങളുടെ ആവര്‍ത്തനവേദി മാത്രമാകും ഡര്‍ബനിലെ കാലാവസ്ഥാ ഉച്ചകോടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.  'കാര്‍ബണ്‍ അധിഷ്ഠിത മുതലാളിത്തം' (Carboniferous Capitalism) സൃഷ്ടിക്കുന്ന രഹസ്യ അജന്‍ഡകളാണ് ഇതിനു പിന്നില്‍.  പ്രത്യക്ഷമായിട്ടല്ലെങ്കിലും  ഇതേ ലക്ഷ്യവുമായി വന്നെത്തുകയാണ് യൂറോപ്യന്‍ യൂണിയനും.  'പാരിസ്ഥിതിക ആധുനികത' (Ecological Modernization) എന്ന പേരിലാണ് മുതലാളിത്തനയങ്ങളെ അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.  വിമാനങ്ങള്‍ പറക്കുന്നതിലൂടെയാണ് കാര്‍ബണ്‍മാലിന്യം കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വിമാന ഇന്ധനത്തിനായി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് അവര്‍ കൊണ്ടു വരുന്നത്.  ഇത് നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അവിടെ ഒരു വന്‍തുക നികുതിയിനത്തില്‍ നല്‍കേണ്ടി വരും.  'ക്ളൈമറ്റ് എയിഡ്' (Climate Aid) എന്ന ഓമനപ്പേരില്‍ അവതരിപ്പിക്കുന്ന ഈ പകല്‍ക്കൊള്ള വിമാനക്കൂലി വര്‍ധിക്കാനിടയാക്കും. 1947 മുതല്‍ നിലനില്‍ക്കുന്ന അന്തര്‍ദേശീയ 'ഏവിയേഷന്‍' ചട്ടത്തിന്റെ ലംഘനവുമാണിത്.  ഇതി•ലുള്ള ശക്തമായ എതിര്‍പ്പ് ഇന്ത്യ രേഖപ്പെടുത്തിക്കഴിഞ്ഞു.

Link: http://www.cop17-cmp7durban.com/

Friday, September 16, 2011

സെപ്തംബര്‍ 16 ലോക ഓസോണ്‍ദിനം

                                                                                   
1930-കളില്‍, ശീതീകരണികളില്‍ ഉപയോഗിച്ചിരുന്ന അമോണിയപോലുള്ള വിഷവാതകങ്ങള്‍ക്കുപകരമയാണ്  'ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍'  അരങ്ങിലെത്തിയത്. ആരോഗ്യത്തിന് ഹാനികരമല്ല എന്ന വെളിപ്പെടുത്തല്‍ അവയ്ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ നല്‍കി. അങ്ങനെയാണ് അവര്‍ എയര്‍കണ്ടീഷനറുകളിലേക്കും സ്പ്രേകളിലേക്കും ഒരു ചേരുവയായി കടന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഒന്നായി തിരിച്ചറിയപ്പെട്ടത്.

                                                                               
ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകരാണ്, 1974ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിലൂടെ, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ് 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ 35-ാം വാര്‍ഷികത്തില്‍ കടന്നുവരുന്ന ഓസോണ്‍ദിനമെന്ന സവിശേഷതയും 2011-ലേതിനുണ്ട്. അതേസമയം, മൂന്നുദശാബ്ദത്തിലേറെ പിന്നിട്ടിട്ടും 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളുടെ ഉല്‍പ്പാദനവും ഉപഭോഗവും തെല്ലും കുറവുചെയ്യാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം.

അതിനുപകരമായി അവര്‍ ചെയ്തത് ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍ക്കു ബദലായി മറ്റൊരുതരം രാസപദാര്‍ഥത്തെ കണ്ടെത്തുകയായിരുന്നു. അവയാണ് HCFC എന്ന ചുരുക്കപ്പേരിലറിയുന്ന "ഹൈഡ്രോ ക്ളോറോ-ഫ്ളൂറോ-കാര്‍ബണുകള്‍' (Hydro-Fluro Carbons-HCFC). എന്നാല്‍ നേരത്തെയുള്ളവയെക്കാള്‍ ഒരപകടം കൂടുതലായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഇവ. അതായത് ആഗോളതാപനത്തിന് ആക്കംകൂട്ടല്‍. ഓസോണ്‍പാളിയെ നശിപ്പിക്കുക മാത്രമല്ല, 'ഹരിതഗൃഹവാതക' (Greenhouse Gases) ങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭൌമാന്തരീക്ഷത്തിന്റെ ചൂടേറ്റുവാനും ലോക കാലാവസ്ഥയുടെ താളംതെറ്റിക്കാനും ഇവയ്ക്കു കഴിയുമെന്നു ചുരുക്കം. ഈ അപകടത്തിന്റെ പരസ്യപ്പെടുത്തല്‍കൂടിയാണ് നാളത്തെ ഓസോണ്‍ദിനം.
                                                                                      
"ഹൈഡ്രോ-ഫ്ളൂറോ-കാര്‍ബണുകള്‍' അവയുടെ മുന്‍ഗാമികളായ 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണുക'ളെക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന തിരിച്ചറിവ്, ഏറെ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മപുതുക്കലാണ് ഈ ദിനം. 'മോണ്ട്റിയല്‍ പ്രോട്ടോകോള്‍' എന്നറിയപ്പെടുന്ന ഈ ഉടമ്പടി 1987 സെപ്തംബര്‍ 16നാണ് ഒപ്പുവച്ചത്. 43 രാജ്യങ്ങള്‍ ഒപ്പുവച്ച ധാരണപത്രം, രണ്ട് കാലാവധികളാണ് നിശ്ചയിച്ചിരുന്നത്. 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2000വും 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2040ഉം. രണ്ടിന്റെയും ഉല്‍പ്പാദനവും ഉപഭോഗവും സമയബന്ധിതമായി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
                                                                                   
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 'യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ' (UNEP) മിനു കീഴിലായിരുന്നു ഇതിനായുള്ള രാജ്യാന്തര നടപടികള്‍ക്കും മേല്‍നോട്ടത്തിനും രൂപരേഖയായത്. അതില്‍ ആദ്യത്തേതിന്റെ കാലാവധി 2000ത്തില്‍ അവസാനിച്ചപ്പോഴും നിര്‍ദേശങ്ങളില്‍ പലതും കടലാസില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് പെരുമാറിയതിന്റെ ഗുണഫലങ്ങള്‍ 2010ല്‍ അല്‍പ്പം പ്രകടമാവുകയുണ്ടായി; ഓസോണ്‍പാളിയിലെ വിള്ളലിന്റെ വിസ്തൃതി പ്രകടമായതരത്തില്‍ ചുരുങ്ങിയതായ കണ്ടെത്തലിലൂടെ. ഈ നല്ല തുടക്കത്തെ ഒരു തുടര്‍ച്ചയായി കാണുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ്  ഈ വര്‍ഷത്തെ ഓസോണ്‍ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലും പ്രതിഫലിക്കുന്നത്. "HCFC phase-out: a unique opportunity".
ഓസോണ്‍പാളിയുടെ നാശംമൂലം ഭൌമാന്തരീക്ഷത്തിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അമിതസാന്നിധ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ (വിവിധതരം ത്വക്ക്-കാന്‍സറുകള്‍), 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ കെടുതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം എങ്ങനെ ഏറ്റവും എളുപ്പത്തില്‍ നടത്താമെന്ന് ഏതൊരാള്‍ക്കും നിര്‍ദേശിക്കാം. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങളും പ്രചാരണോപാധികളും UNEP-യുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. അതിനായി സന്ദര്‍ശിക്കേണ്ടത്: http://ozone.unep.org

Friday, September 2, 2011

തവളകളെ കാണാനില്ല

പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകമായാണ് തവളകള്‍  അറിയപ്പെടുന്നത്. ഇംഗ്ളീഷില്‍ പറഞ്ഞാല്‍ ഇക്കോളജിക്കല്‍ ബാരോമീറ്ററുകള്‍. തവളകള്‍ ഇല്ലാതെയാവുന്നു എന്നാല്‍ പരിസ്ഥിതിയുടെ 'ആരോഗ്യ'ത്തിന്റെ താളംതെറ്റുന്നു എന്നര്‍ഥം. നമ്മുടെ നാട്ടിലും ഇന്ന് തവളകളെ കണ്ടെത്തുക പ്രയാസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്നന്നേയ്ക്കുമായി കണ്‍മറഞ്ഞുപോയ തവളയിനങ്ങള്‍ അനേകമനേകം. അതില്‍ കഷ്ടിച്ച് 50 എണ്ണത്തെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു പദ്ധതി രണ്ടുമാസത്തിനുള്ളില്‍ അവസാനിക്കുകയാണ്. എന്നാല്‍, ലക്ഷ്യം വിദൂരത്താണെന്നതാണ് ഈ പദ്ധതിയെ വാര്‍ത്തകളിലെത്തിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാല 2010 നവംബര്‍ രണ്ടിന് 53 ഇനം ഉഭയജീവികളെ കണ്ടെത്താന്‍ തുടക്കമിട്ട 'ലോസ്റ്റ് ആംഫിബിയന്‍സ് ഓഫ് ഇന്ത്യ' എന്ന പദ്ധതി ഇതുവരെ 70 ശതമാനം ലക്ഷ്യമേ കണ്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണുന്നവയായി രേഖപ്പെടുത്തിയവയും  എന്നാല്‍ ഇപ്പോള്‍ എവിടെയും കാണാനില്ലാത്തതിനാല്‍ വംശനാശം നേരിട്ടുവെന്നു കരുതുന്നതുമായ 52 ഇനം ഉഭയജീവികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നമ്മള്‍ സാധാരണ കരുതുന്നതുപോലെ  പച്ചത്തവളയും ചൊറിയന്‍ തവളകളും മാത്രമല്ല, ഉഭയജീവി എന്ന വിളിപ്പേരില്‍ ഉള്‍പ്പെടുന്നത്. സിസിലിയനുകള്‍ (Caecilian) എന്നറിയപ്പെടുന്നതും ഒറ്റനോട്ടത്തില്‍ വിരപോലെ ഉള്ളതുമായ അപൂര്‍വജീവികളും ഇവയ്ക്കിടയിലുണ്ട്. കാലുകളില്ല എന്നതാണ് ഇവയുടെ സവിശേഷത. അക്കാരണത്താല്‍ത്തന്നെ വംശനാശഭീഷണി രൂക്ഷം. പാമ്പെന്നു കരുതിയുള്ള തല്ലിക്കൊല്ലലിനു വിധേയമാവുന്നവയാണ് മിക്കവയും.
ഉഭയജീവികളെ കണ്ടെത്താന്‍ ദേശവ്യാപകമായി ഒരു രാജ്യത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയായ ഇതില്‍ 280 പേരുള്ള അന്വേഷണസംഘം 20 പേരുള്ള ചെറുസംഘങ്ങളായി തിരിഞ്ഞ് 17 സംസ്ഥാനങ്ങളിലായി നടത്തിയ തെരച്ചിലിലൂടെയാണ് പദ്ധതി പുരോഗമിച്ചത്. ആദ്യ മൂന്നുമാസത്തിനുള്ളില്‍, നഷ്ടപ്പെട്ടു എന്നു കരുതിയ അഞ്ചു തവളവംശങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.1874ല്‍ അവസാനം കണ്ടതായി രേഖപ്പെടുത്തിയ തവള ഇനത്തെപ്പോലും വീണ്ടും കണ്ടെത്താന്‍കഴിഞ്ഞു. തിരുവിതാംകൂറിലെ ജന്തുജീവിവൈവിധ്യത്തെ അന്വേഷിച്ച ബ്രിട്ടീഷ് ഗവേഷകര്‍ ഒരു 'ട്രാവന്‍കൂര്‍ സ്പീഷ്യസാ'യി കണ്ടെത്തി, സ്കെച്ചെടുത്ത് സൂക്ഷിച്ചിരുന്ന തവളയിനം 136 വര്‍ഷത്തിനുശേഷം  പ്രത്യക്ഷപ്പെട്ടത് തമിഴ്നാട്ടിലെ അപ്പര്‍ കോഡയാറില്‍നിന്നുമായിരുന്നു. തിളങ്ങുന്ന പച്ചനിറമുള്ള ശരീരവും ഇളം നീലനിറമുള്ള തുടകളും സ്വര്‍ണവര്‍ണം അതിരിട്ട കറുത്ത കണ്ണുകളുമുള്ള ഈ തവളയിനം (Raorchestes chalazodes) വംശനാശത്തിന്റെ വക്കിലാണ്. റെഡ് ഡാറ്റാബുക്കില്‍ ഇത് അപകടകരമാംവിധം വംശനാശം നേരിടുന്ന ഇനമാണ്.

കേരളത്തില്‍നിന്ന് പുതിയ ഇനം
സൈലന്റ്വാലി ട്രോപ്പിക്കല്‍ ഫ്രോഗ് എന്ന പേരില്‍ 1980ല്‍ കേരളത്തില്‍നിന്നു കണ്ടെത്തിയ തവളയിനമാണ് അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന പുതിയ താരം. സൈലന്റ്വാലി ദേശീയോദ്യാനത്തിനകത്തെ കുന്തിപ്പുഴയുടെ തീരത്തുനിന്നാണ് 'നാടുവിട്ടു'വെന്നു കരുതിയ ഈ കുഞ്ഞന്‍തവളയെ ഗവേഷകര്‍ക്കു കിട്ടിയത്. ഡോ. എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമ്ാ ഈ പുതിയ കണ്ടെത്തലിനു പിന്നിലും.

പങ്കാളികളാകാം...
കണ്ടെത്താനുള്ളതിന്റെ 30 ശതമാനം ബാക്കിവച്ചാണ് ലോസ്റ്റ് ആംഫിബിയന്‍സ് ഓഫ് ഇന്ത്യ പദ്ധതി അവസാനിക്കുന്നത്. ഇനിയും കണ്ടെത്താത്ത ഇനങ്ങളുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: http://www.lostspeciesindia.org. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അവരുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്താനുള്ള വേദികൂടിയാണ് ഈ പദ്ധതി. താല്‍പ്പര്യമുള്ളവര്‍ക്ക് ഇ-മെയിലായും അറിയിക്കാം: lostamphibians@gmail.com

Tuesday, August 23, 2011

ഷഡ്പദങ്ങളുടെ ജനിതകത്തിലേക്ക്


'ദി മമ്മി' എന്ന ഹോളിവുഡ് ചലച്ചിത്രം പരിചയപ്പെടുത്തിയ ഭീകരതകളിലൊന്നാണ് ശരീരം തുളച്ചുകടക്കുന്ന വണ്ടുകള്‍. ചലച്ചിത്രകാരന്റെ വെറും ഭാവനയാണ് ഈ വണ്ടുകളെന്നു പറയാന്‍വയ്യ. ഈജിപ്തുകാര്‍ 'സ്കറാബ്' എന്നു വിളിച്ചിരുന്ന ഇവയ്ക്ക് അവരുടെ വിശുദ്ധപുസ്തകങ്ങളില്‍ സ്ഥാനമുണ്ട്.
എന്നാല്‍ സമഗ്രമായ പഠനത്തിനു വഴങ്ങാത്തതരത്തില്‍ വണ്ടുകള്‍ ഉള്‍പ്പെടുന്ന ഷഡ്പദങ്ങളുടെ ലോകം വളരെയേറെ വിശാലമായതിനാല്‍ ഇത്തരം അറിവുകള്‍ പലതും പുറത്തെത്തിയില്ല. ഇപ്പോള്‍, ഏറെ വൈകിയാണെങ്കിലും അങ്ങനെയൊരു ശ്രമത്തിന് ശാസ്ത്രലോകം തയ്യാറാവുകയാണ്. പുതുതായി ഷഡ്പദങ്ങളെ കണ്ടെത്തുക മാത്രമല്ല, അവയുടെ ജനിതകരഹസ്യങ്ങളുടെയും അതിലധിഷ്ഠിതമായ സവിശേഷതകളുടെയും ചുരുളഴിക്കുകയാണ് 'i5k' എന്ന ചുരുക്കപ്പേരിലറിയുന്ന ജീനോപദ്ധതിയുടെ ലക്ഷ്യം.
'5000 ഇന്‍സെക്ട് ജീനോം പ്രോജക്ട്' (5000 Insect Genome Project)  എന്നതാണ് 'i5k' യുടെ പൂര്‍ണരൂപം.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5000 ഷഡ്പദങ്ങളുടെ ജനിതകശ്രേണി വെളിപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെങ്കിലും കൃഷിയുമായി നേരിട്ടു ബന്ധപ്പെടുന്ന ഷഡ്പദകീടങ്ങള്‍ക്കാണ് മുന്‍തൂക്കം. ലോകമെമ്പാടുമുള്ള ഭക്ഷ്യവിളകള്‍ക്ക് മുഖ്യഭീഷണിയാവുന്നവയാണ് 'തണ്ടുതുരപ്പന്‍ പുഴു' മുതല്‍ കായീച്ചവരെയുള്ള ഷഡ്പദകീടങ്ങള്‍. ഭക്ഷ്യോല്‍പ്പാദനത്തിനായി വേണ്ടിവരുന്ന മുതല്‍മുടക്കിന്റെ സിംഹഭാഗവും ഇവയെ നശിപ്പിക്കാനുള്ള കീടനാശനികള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കുമായാണ് ചെലവഴിക്കുന്നത്. അതേസമയം, പ്രയോഗിക്കുന്ന കീടനാശിനികള്‍ക്കെതിരെ ഒന്നു രണ്ടു തലമുറകളുടെ ഇടവേളയ്ക്കപ്പുറം പ്രതിരോധശേഷി നേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. കീടനാശിനികളായി ഉപയോഗിക്കപ്പെടുന്ന മാരക രാസപദാര്‍ഥങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മറുവശത്തും. കീടനാശിനിവിഷങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമാവുകയുമാണ്. ബദല്‍മാര്‍ഗങ്ങളില്ല എന്നതാണ്, മണ്ണിനെയു മനുഷ്യനെയും ഒരുപോലെ നശിപ്പിക്കുന്ന രാസകീടനാശിനകളുടെ പ്രയോഗം നിര്‍ബാധം തുടരാന്‍ നിര്‍മാണ കമ്പനികളും ഗവണ്‍മെന്റുകളും ഒരേ സ്വരത്തില്‍ ഉന്നയിക്കുന്ന ന്യായവാദം. ഇതിനു പരിഹാരമായി ഷഡ്പദങ്ങളുടെ ജനീതകത്തെക്കുറിച്ചു ശേഖരിക്കുന്ന അറിവുകള്‍ ഉപയോഗിക്കുകയാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം

രണ്ടുതരത്തിലാണ് ഷഡ്പദകീടങ്ങളുടെ കാര്‍ഷികമേഖലയിലെ ആക്രമണം പ്രയോഗത്തിലെത്തുന്നത്. ഈജിപ്തുകാരുടെ സ്കറാബ്' വണ്ടുകളെപ്പോലെ സസ്യഭാഗങ്ങള്‍ തുരന്നുനശിപ്പിക്കുന്നവ അവയില്‍ ഒരു വിഭാഗമേ ആവുന്നുള്ളു. ഇത്തരത്തിലുള്ളവയുടെ ആക്രമണവും അവ വരുത്തുന്ന നാശവും നിസ്സാരമല്ലെങ്കിലും മറ്റൊരുതരം ഷഡ്പദങ്ങളാണ് കൂടുതല്‍ അപകടകരം. കാര്‍ഷികവിളസസ്യങ്ങള്‍ക്ക് വിവിധ അസുഖങ്ങള്‍ വരാന്‍ കാരണമാവുന്ന വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വാഹകരായി പ്രവര്‍ത്തിക്കുന്ന ഷഡ്പദങ്ങളാണിവ. രോഗം ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്കു പടര്‍ത്തുകയാണ് ഇവ ചെയ്യുന്നത്. 'വെക്ടറുകള്‍' (Vectors) എന്നാണ് ഇവ അറിയപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടുതരം ഷഡ്പദകീടങ്ങള്‍ക്കുമെതിരായി നിലവില്‍ രാസകീടനാശിനികള്‍ മാത്രമേയുള്ളു.

ജൈവകീടനാശിനികള്‍ ചിലതിനൊക്കെയും ലഭ്യമാണെങ്കിലും അവ സംബന്ധിക്കുന്ന ഗവേഷണം ഇന്നും പാതിവഴിയിലാണ്. ഇതിന് ആക്കംകൂട്ടുന്നതരത്തില്‍, ജനിതകവിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യോദ്ദേശ്യം. കീടങ്ങളായി പ്രവര്‍ത്തിക്കുന്ന ഷഡ്പദങ്ങളില്‍ മാത്രം കാണുന്ന ചില ജീനുകളെ കണ്ടെത്തുകയും അവ അവയുടെ അതിജീവനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇതു സാധ്യമാവുന്നത്. അങ്ങനെയെങ്കില്‍, അത്തരം ജീനുകളെ മാത്രം പ്രവര്‍ത്തനരഹിതമാക്കുന്ന 'ജനിതക കീടനാശിനികള്‍' നിര്‍മിക്കാനാവും. കൃഷിയിടങ്ങള്‍ക്ക് ദോഷംചെയ്യാതെ, ജൈവവൈവിധ്യത്തിന്റെ ഭാഗമാവുന്ന മറ്റു ഷഡ്പദങ്ങളെയും ജീവികളെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ ഇത് അവസരമൊരുക്കും. അത്തരത്തിലുള്ള 'പരിസ്ഥിതിസൌഹൃദ കൃഷി' (Eco-friendly Agriculture) ക്ക് പാതയൊരുക്കുകയാണ് ഷഡ്പദജീനോം പദ്ധതിയുടെ ആത്യന്തികലക്ഷ്യം

ഷഡ്പദജീനോം പദ്ധതി ഒറ്റനോട്ടത്തില്‍

പുതുതായി കണ്ടെത്തുന്ന ഷഡ്പദകീടങ്ങളും ഷഡ്പദങ്ങളുമടക്കമുള്ളവയുടെ ജനിതകശ്രേണീ പഠനം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.
കീടനാശിനികള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ കീടങ്ങളുടെ ജനിതകവ്യവസ്ഥയെ ആഴത്തില്‍ പഠിക്കുക. പ്രതിരോധശേഷി നല്‍കുന്ന ജീന്‍ കണ്ടെത്തുക.
തേനീച്ചകളടക്കമുള്ള നിരുപദ്രവകാരികളായ ഷഡ്പദങ്ങളെ നശിപ്പിക്കാത്ത പുതിയ കീടനാശിനികള്‍ (ജനിതകം അടിസ്ഥാനമായുള്ളവ) വികസിപ്പിക്കുക.
രോഗം പടര്‍ത്തുന്ന ഷഡ്പദങ്ങളെ (ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തവയെയും) കണ്ടെത്തുക. അവയുടെ ജനിതകശ്രേണീ പഠനം നടത്തുക.
ഷഡ്പദകീടങ്ങളെ നശിപ്പിക്കുന്ന ഷഡ്പദങ്ങളെ (ഇവയെ 'മിത്രകീടങ്ങള്‍ എന്നാണ് വിളിക്കുന്നത്) കൂടുതലായി കണ്ടെത്തുക.

ലോകത്തിലെ മുഴുവന്‍ കാര്‍ഷിക ഗവേഷകരുടെയും സഹകരണം ഷഡ്പദജീനോം പദ്ധതി സ്വാഗതംചെയ്യുകയാണ്: http://arthropodgenomes.org/wiki/i5K                                                                                                                                                                                                              

Thursday, July 14, 2011

സ്പേസ് ഷട്ടിലുകള്‍ക്ക് വിട


1960കളുടെ തുടക്കത്തില്‍, അമേരിക്ക അതീവരഹസ്യമായി ഒരു വിമാനം നിര്‍മിക്കുകയുണ്ടായി. വെറും വിമാനമായിരുന്നില്ല അത്. പറന്നുയരാന്‍ വിമാനത്താവളം വേണ്ടാത്ത വിമാനം. റോക്കറ്റ് ഉപയോഗിച്ചാണ് വിമാനം മുകളിലേക്കുയരുക. അതുമാത്രമല്ല, റോക്കറ്റ് ഉള്ളതുകൊണ്ട് എത്ര ഉയരംവരെയും പോവാം. തിരിച്ചിറങ്ങുന്നതു പക്ഷേ, സാധാരണ വിമാനംപോലെയും. ശാസ്ത്രനോവലുകളുടെ താളുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്ന ഒരു സങ്കല്‍പ്പമായിരുന്നു അത്.

'എക്സ്-37' എന്നായിരുന്നു ഈ പരീക്ഷണ വിമാനത്തിന്റെ അന്നത്തെ പേര്. അന്ന് അതു പറപ്പിക്കാനായി അമേരിക്ക തെരഞ്ഞെടുത്ത വൈമാനികനാണ് പിന്നീട് ചന്ദ്രനില്‍ കാലുറപ്പിക്കുന്ന ആദ്യ മനുഷ്യനായത്- നീല്‍ ആംസ്ട്രോങ്. ആംസ്ട്രോങ് തുടക്കംനല്‍കിയ ഈ 'റോക്കറ്റ്-വിമാനങ്ങള്‍' പില്‍ക്കാലത്ത് മറ്റൊരു പേരിലാണ് അറിയപ്പെട്ടത്- 'സ്പേസ് ഷട്ടില്‍'.
                                                                                   
ഡിസ്കവറി, എന്‍ഡവര്‍ എന്നീ പേരുകളില്‍ ഏറെക്കാലം അവ അമേരിക്കന്‍ ബഹിരാകാശഗവേഷണങ്ങളുടെ അമരക്കാരായിരുന്നു. എന്നാല്‍ ചരിത്രത്തില്‍നിന്നു ചരിത്രത്തിലേക്കു പറഞ്ഞ 'റോക്കറ്റ്-വിമാന'ങ്ങളുടെ ഈ പദ്ധതി അമേരിക്ക അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ജൂലൈ എട്ടിന്, 'അറ്റ്ലാന്റിസ്' എന്നുപേരുള്ള സ്പേസ് ഷട്ടില്‍ വിക്ഷേപിച്ചതോടെ വിസ്മയങ്ങളുടെ വഴിവിളക്കായിരുന്ന ഷട്ടില്‍ പദ്ധതി അമേരിക്ക ഉപേക്ഷിക്കുകയാണ്.
                                                                              
ഇത്രയും വിജയകരമായൊരു പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ 'നാസ' എന്തിന് ഉപേക്ഷിക്കുന്നു എന്നതിന് ഔദ്യോഗികമായ വിശദീകരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാമതായി പറയുന്നത് ഷട്ടിലുകള്‍ പലതും കാലപ്പഴക്കത്താല്‍ കണ്ടംചെയ്യേണ്ട അവസ്ഥയിലാണെന്നാണ്. 'ഒന്നിലധികംതവണ ഉപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശവാഹനം' എന്ന അര്‍ഥത്തിലും അതിന്റെ അവതരണം എന്ന നിലയ്ക്കുമാണ് 'നാസ' സ്പേസ് ഷട്ടില്‍ പദ്ധതിക്കു തുടക്കമിട്ടത്.
പല പേരുകളില്‍ അഞ്ചോളം സ്പേസ് ഷട്ടിലുകള്‍ സ്വന്തമായുണ്ടായിരുന്ന നാസ അവയെ ഓരോന്നിനെയും അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്.
                                                                         
ഓരോ ദൌത്യവും പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍, ചില്ലറ മിനുക്കുപണികളൊക്കെ നടത്തി അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. ഇങ്ങനെ പലതവണ പറന്ന്, പഴഞ്ചനായവയ്ക്ക് സ്വയം വിരമിക്കാന്‍  അവസരമൊരുക്കുന്നു എന്നാണ് 'നാസ'യുടെ പക്ഷം.അതേസമയം താങ്ങാനാവാത്ത സാമ്പത്തികബാധ്യതയാണ് അമേരിക്കയെ ഇതിനു നിര്‍ബന്ധിക്കുന്നതെന്ന് അണിയറഭാഷ്യവുമുണ്ട്. ഒന്നരദശലക്ഷം കോടി ഡോളര്‍ ചെലവാകും ഒരു സ്പേസ് ഷട്ടില്‍ നിര്‍മിക്കാന്‍. ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്ന ചെലവ് 500 ദശലക്ഷം ഡോളറോളവും. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ഇത്തരമൊരു ഭാരം തുടര്‍ന്നും താങ്ങാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നതാണ് സ്പേസ് ഷട്ടിലുകളുടെ 'നിര്‍ബന്ധിത പിരിച്ചുവിടലി'നു കാരണമായത്.
                                                                                  
കൂടുതല്‍ കാര്യക്ഷമതയാര്‍ന്ന സ്പേസ് ഷട്ടിലുകള്‍ നിര്‍മിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് താല്‍ക്കാലികമായ ഈ 'മാറ്റിനിര്‍ത്തലെ'ന്ന മറ്റൊരു വിശദീകരണവും സമാശ്വാസമെന്നതുപോലെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ട്. 2004ല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷാണ് സ്പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തുന്നതായി ആദ്യം പ്രഖ്യാപിച്ചത്. അന്ന്, അതിനനുബന്ധമായി അദ്ദേഹം പറഞ്ഞത് ചന്ദ്രനെയും ചൊവ്വയെയും കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അവസരമൊരുക്കാന്‍ താല്‍ക്കാലികമായി 'സ്പേസ് ഷട്ടില്‍' എന്ന ഭാരം അവരില്‍നിന്ന് ഒഴിവാക്കുന്നു എന്നാണ്.
                                                                           
എന്നാല്‍, ഒബാമഭരണകൂടം അതില്‍ ഒന്നിനെക്കൂടി ഒഴിവാക്കി- ചാന്ദ്രദൌത്യങ്ങള്‍ ഇനി വേണ്ടെന്ന്. പകരം ചൊവ്വയെ കൂടുതല്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ, ഒരുവേള അമേരിക്ക ചൊവ്വാദൌത്യങ്ങള്‍ പുനരുജ്ജീവിച്ചാലും അതിലേക്കു പറക്കുന്ന വാഹനങ്ങളില്‍ 'നാസ' എന്ന പേര് ഇനിമേല്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. ചില സ്വകാര്യകമ്പനികളുടെ പേരാവും ഇനി അവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
                                                                               
അതിലൊന്നാണ് 'സ്പേസ്-എക്സ്' എന്ന ചുരുക്കപ്പേരിലറിയുന്ന 'സ്പേസ് എക്സ്പ്ളൊറേഷന്‍ കോര്‍പറേഷന്‍' എന്ന  കമ്പനി. 'ഡ്രാഗണ്‍ ക്യാപ്സ്യൂള്‍' (Dragon Capsule) എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ് ഷട്ടില്‍ തയ്യാറാവുകയാണ്. അതുവരെ റഷ്യയുടെ ബാഹ്യാകാശ വാഹനങ്ങളെയാവും അമേരിക്ക ആശ്രയിക്കുക. ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയനൊപ്പം നേട്ടങ്ങള്‍കൊയ്ത ഒരു മഹാരാജ്യം ഇവ്വിധം തോറ്റുപി•ാറുന്നതും ഒരുപക്ഷേ ചരിത്രത്തിലെ അനിവാര്യതയാകാം.

സോവിയറ്റ് യൂണിയന്റെ സ്പേസ് ഷട്ടില്‍
അമേരിക്ക സ്പേസ് ഷട്ടിലുകള്‍ വികസിപ്പിച്ചതിനു സമാന്തരമായി ബാഹ്യാകാശ വാഹനപദ്ധതികളുമായി ബഹുദൂരം മുന്നോട്ടുപോയത് സോവിയറ്റ് യൂണിയനായിരുന്നു. അമേരിക്ക തങ്ങളുടെ ബഹിരാകാശഗവേഷണത്തെ കുപ്രസിദ്ധമായ 'നക്ഷത്രയുദ്ധ' (Star War) പരിപാടിയുമായി ബന്ധപ്പെടുത്തിയതായിരുന്നു കാരണം. അമേരിക്ക ആദ്യകാലങ്ങളില്‍ നിര്‍മിച്ച സ്പേസ് ഷട്ടില്‍ മാതൃകകളില്‍ പലതും പരീക്ഷണാര്‍ഥം ഏറെ സമയം ചെലവഴിച്ചത് അന്ന് ഏറെ പ്രശ്നബാധിതമായിരുന്ന അഫ്ഗാനിസ്ഥാനു മുകളിലായിരുന്നു എന്നത് അവയുടെ സൈനികമുഖവും വെളിപ്പെടുത്തുന്നതായിരുന്നു.
                                                                           
'ബുറാന്‍' എന്ന പേരില്‍ സ്പേസ് ഷട്ടില്‍ നിര്‍മിച്ചുകൊണ്ടായിരുന്നു സോവിയറ്റ് യൂണിയന്‍ ഇതിനു മറുപടി പറഞ്ഞത്. റഷ്യന്‍ഭാഷയില്‍ 'മഞ്ഞുകാറ്റ്' (Snow Storm) എന്ന് അര്‍ഥംവരുന്ന ഈ സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ 'മിര്‍' ബഹിരാകാശനിലയം നിര്‍മിച്ചത്. 'ബുറാന്‍' സ്പേസ് ഷട്ടിലുകളുടെ പിന്‍തലമുറകളെയാണ് അമേരിക്ക തങ്ങളുടെ ബാഹ്യാകാശയാത്രകള്‍ക്കായി ഇനിമേല്‍ ആശ്രയിക്കാനൊരുങ്ങുന്നതും. ഇപ്പോള്‍ റഷ്യയുടെ കൈവശമുള്ള ഈ സ്പേസ് ഷട്ടിലുകള്‍ വാടകയ്ക്ക് ഉപയോഗിക്കാനാണ് അമേരിക്കയുടെ പരിപാടി.

ഇനിയെന്ത്?
വിരമിക്കുന്ന സ്പേസ് ഷട്ടിലുകളെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശനവസ്തുവാക്കാനാണ് 'നാസ'യുടെ തീരുമാനം. (വന്‍തുകയ്ക്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു ഇവയെ. 'ഡിസ്കവറി' യായിരുന്നു ഔദ്യോഗികമായി ആദ്യം വിരമിച്ചത്). സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രദര്‍ശനശാലയിലാകും ഡിസ്കവറി ഇനി വിശ്രമിക്കുക. 'എന്‍ഡവര്‍' ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സയന്‍സ് സെന്ററിലേക്കു പോവും. 'എന്റര്‍പ്രസ്' ന്യൂയോര്‍ക്കിലെ ഇന്ററെപിഡ് സീ, എയര്‍, സ്പെയ്സ് മ്യൂസിയത്തിലാണ് ഇനിയുണ്ടാവുക.

'അറ്റലാന്റിസ്' അതിന്റെ 12-ദിന ദൌത്യംകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കെന്നഡി സ്പേസ് സെന്ററില്‍ പ്രദര്‍ശനത്തിനുവയ്ക്കും. ഇതോടെ സ്പേസ് ഷട്ടിലുകളുടെ പ്രശ്നം തീരും. പക്ഷേ, സ്പേസ് ഷട്ടില്‍ പദ്ധതി അവസാനിക്കുന്നതോടെ തൊഴില്‍രഹിതരാവുന്ന അസ്ട്രോനോട്ടു (ബഹിരാകാശസഞ്ചാരി) കളെക്കുറിച്ച് 'നാസ' മൌനംപാലിക്കുകയാണ്. ബഹിരാകാശയാത്രികരും സാങ്കേതികവിദഗ്ധരുമടക്കം 24,000 പേരുടെയും തൊഴില്‍ ഇതോടെ നഷ്ടമാവുകയാണ്.

Friday, June 24, 2011

വംശനാശത്തിന്റെ ചിറകടികള്‍ ഇന്ത്യയിലും

ഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്നകാലത്തെ കഥയാണ്. അങ്ങനെയൊരെണ്ണത്തെക്കുറിച്ച് സര്‍ക്കാരും ശാസ്ത്രസമൂഹവും ആലോചിക്കുന്ന സമയം. അഭിപ്രായം ആരാഞ്ഞുള്ള കത്ത് മറ്റു പലര്‍ക്കും കിട്ടിയ കൂട്ടത്തില്‍ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഡോ. സാലിം അലിക്കും കിട്ടി. അന്ന് അതിനയച്ച മറുപടിയില്‍ അദ്ദേഹം നിര്‍ദേശിച്ചത് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' എന്ന പക്ഷിയെയായിരുന്നു.

ലോകത്ത് ഇന്നുള്ള പറക്കാന്‍കഴിയുന്ന പക്ഷികളില്‍ ഭാരംകൂടിയ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. വംശനാശഭീഷണിയാല്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും അന്നേ ഉണ്ടായിരുന്നു. പോരാത്തതിന് ഇന്ത്യയിലും പാകിസ്ഥാനിലുമായി പുല്‍മേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും. അത്തരത്തില്‍ അയല്‍സൌഹൃദത്തിന്റെ പ്രതീകമാവാനും അതിനു കഴിയുമായിരുന്നു. ഇതൊക്കെയും കണക്കിലെടുത്താണ് സാലിം അലി കത്തെഴുതിയത്.

പക്ഷേ, സാമാന്യജനത്തിന് പരിചയമില്ലാത്ത പേര് എന്ന നിലയ്ക്കാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന് ആ സ്ഥാനം പോയത്. 'പേരുകേട്ട' മയില്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. അന്ന് നേരിട്ട ദുര്യോഗം 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'നുള്ള വംശനാശഭീഷണി രൂക്ഷമായി തുടരാനും ഇടയാക്കി. ഇപ്പോഴിതാ, പേരിലെ അപ്രശസ്തിക്കു നല്‍കാവുന്ന ഏറ്റവും വലിയ വിലയും- വംശനാശം നേരിടുന്ന ജീവികളുടേതായി 2011ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒന്നാമതായി ഈ പേര് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'!

മുഗള്‍ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെപോലും പ്രത്യേക പരാമര്‍ശത്തിനു പാത്രമായ പക്ഷിയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്'. ഡെക്കാന്‍ സമതലങ്ങളില്‍ ഒരുകാലത്ത് സുലഭമായിരുന്ന ഇതിനെ മറാത്തക്കാര്‍ 'ഹൂം' എന്നാണ് വിളിച്ചിരുന്നത്. ഇടിനാദംപോലെ പേടിപ്പെടുത്ത ശബ്ദമായിരുന്നു കാരണം. വേട്ടക്കാരെ ആക്രമിക്കുന്ന സ്വഭാവത്താലും ഇവ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.
പെണ്‍പക്ഷികളെ മാത്രമായിരുന്നു സാധാരണ  വേട്ടക്കാര്‍ക്കു കിട്ടിയിരുന്ത്. കാട്ടില്‍ തീപടര്‍ത്തുമ്പോള്‍, പെണ്‍പക്ഷികള്‍ അവയുടെ കൂട്ടിലേക്ക് ഓടിയെത്തി
മുട്ടയെയും കുഞ്ഞുങ്ങളെയും ചിറകുകള്‍ കൊണ്ടു പൊതിഞ്ഞ് അനങ്ങാതിരിക്കുന്ന സ്വഭാവത്താലാണിത്. മധ്യപ്രദേശിലെ ഗാട്ടിഗാവോണ്‍, കാരിയ എന്നീ വന്യജീവിസങ്കേതങ്ങളിലാണ് ഇപ്പോള്‍ ഇവയെ കാണാവുന്നത്. കൃത്രിമ പുനരുല്‍പ്പാദന (Captive Breeding) ശ്രമങ്ങള്‍ക്ക് ഇതുവരെയും പരാജയമാണ് ഫലം.
                                                                                
അന്തര്‍ദേശീയ പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎന്‍ (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്സസ്) വംശനാശഭീഷണി നേരിടുന്ന ജീവികള്‍സംബന്ധമായി വര്‍ഷംതോറും പുതുക്കിനിശ്ചയിക്കുന്ന പട്ടികയിലാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഉള്‍പ്പെട്ടിട്ടുള്ളത്. 'റെഡ് ഡാറ്റാ ബുക്' അഥവാ 'ചുവന്ന വിവരങ്ങളുടെ പട്ടിക' എന്നറിയപ്പെടുന്ന ഇതിലെ പക്ഷികളുടെ വിഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
'വംശനാശഭീഷണിയുള്ളത്' (Endangered) എന്ന നിലയിലായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷമായി 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ നില. 2008-ലെ കണക്കെടുപ്പില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ഇവയുടെ എണ്ണം ആയിരത്തില്‍താഴെയാണ്. അടുത്തിടെ നടന്ന നിരീക്ഷണത്തില്‍ അത് 250നു താഴേക്കു പോയതായി കണ്ടെത്തി. ഇതുകാരണമാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്' ഇതാദ്യമായി 'തീവ്രമായ വംശനാശഭീഷണി നേരിടുന്നത്' (Critically Endangered) എന്ന വിഭാഗത്തിലേക്കു മാറിയത്.

ഇന്ത്യയിലെ പക്ഷിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നിഷ്ക്രിയമായി ഏട്ടിലുറങ്ങുന്നു എന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നാണ് പക്ഷിസ്നേഹികളും പക്ഷിസംരക്ഷണപ്രവര്‍ത്തകരും പറയുന്നത്. അതേസമയം യൂറോപ്പ്, അമേരിക്ക, മധ്യപൂര്‍വമേഖലയിലെരാജ്യങ്ങള്‍എന്നിവിടങ്ങളില്‍വംശനാശപ്പട്ടികയിലായിരുന്ന പല പക്ഷികളും വംശനാശഭീഷണിയില്ലാത്തവയുടെ കൂട്ടത്തിലേക്കു വന്നുചേര്‍ന്നിട്ടുമുണ്ട്. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ കെടുകാര്യസ്ഥതയാണ് ഇതു വിളിച്ചോതുന്നത്.
ട്രോപ്പിക്കല്‍ കാലാവസ്ഥാ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ സവിശേഷമായ ആവാസപശ്ചാത്തലങ്ങളാല്‍ ശ്രദ്ധേയമായവയാണ് 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡു'പോലെയുള്ള പക്ഷികളുടെ ജീവപരിസരങ്ങളായ പുല്‍മേടുകള്‍. വാര്‍ഷികവര്‍ഷപാതം കുറവും നീര്‍വാഴ്ച കൂടുതലുള്ളതുമായ മേഖലകളിലാണ് ഈ പുല്‍മേടുകളുടെ സ്ഥാനം. കുറ്റിക്കാടുകള്‍ അവിടവിടെയായും അവയ്ക്കിടയില്‍ ഉയരത്തില്‍ വളരുന്ന പുല്ലുകളും നന്നേ അപൂര്‍വമായി മരങ്ങളും എന്നതാണ് ഇവിടത്തെ പ്രകൃതിയുടെ നില.

ഇതില്‍ ആദ്യം നശിപ്പിക്കപ്പെട്ടത് കാടുകളാണ്. അവ കൃഷിയിടങ്ങളായി. ബാക്കിഭാഗം തരിശായി കിടക്കുകയോ ജനവാസകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തു. ഇതൊക്കെയും ഇവിടുത്തെ ജീവികളുടെ നിലനില്‍പ്പിനു ഭീഷണിയായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇതാണ് സംഭവിച്ചത്. ജലസേചനത്തിനായി, നടപ്പാക്കിയ വമ്പിച്ച കനാല്‍പദ്ധതികളും പരിസ്ഥിതിയെ ആഴത്തില്‍ മുറിച്ചുകൊണ്ടാണ്കടന്നെത്തിയത്.
രാജസ്ഥാനിലും മറ്റും മറ്റൊരുതരത്തിലാണ് വംശനാശാക്രമണം നടത്തിയത്. 'സാമൂഹ്യ വനവല്‍ക്കരണപദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിച്ച യൂക്കാലിപോലുള്ള മരങ്ങള്‍ മണ്ണിലെ ജലാംശത്തെ പാടെ വലിച്ചൂറ്റി വരണ്ടതാക്കി. ഇത് പുല്‍മേടുകള്‍ നശിക്കുന്നതിനു കാരണമായി. സ്വഭാവിക ആവാസം നഷ്ടപ്പെട്ട പക്ഷികളുള്‍പ്പെടെയുള്ള ജീവികള്‍ പാകിസ്ഥാന്‍പോലെ സമാന ഭൂപ്രകൃതിയുള്ള ഇടങ്ങളിലേക്കു ചേക്കേറാന്‍ നിര്‍ബന്ധിതമായി. അതിനാല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡി'ന്റെ വംശനാശം പാഠമായാണ് പ്രകൃതിസംരക്ഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘവീക്ഷണമില്ലാതെ, പ്രകൃതിസംരക്ഷണം, വനവല്‍ക്കരണം എന്നീ പേരുകളില്‍ നടത്തുന്ന പദ്ധതികള്‍ എത്രത്തോളം ദോഷകരമാവാം എന്നതാണത്.

Saturday, June 4, 2011

ആകാശത്തിന്റെ അതിരുകള്‍ തേടാന്‍ ഇന്ത്യയും


 1977 ആഗസ്ത് 15. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ വാനനിരീക്ഷണശാലയാണ് രംഗം. ഡോ. ജെറി എഫ്മാന്‍  തനിക്കു മുന്നിലെ കംപ്യൂട്ടര്‍പ്രിന്ററില്‍നിന്നു പുറത്തുവരുന്ന കടലാസുകളെ അലസമായി നോക്കിക്കൊണ്ടിരിക്കയാണ്. ആകാശത്തിന്റെ അനന്തതയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ഒരു 'റേഡിയോ ടെലസ്കോപ്പി'ല്‍നിന്നുമുള്ള സിഗ്നലുകള്‍ അച്ചടിരൂപത്തില്‍ പകര്‍ത്തപ്പെടുന്ന കടലാസുകളാണവ. പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് മനുഷ്യസമൂഹത്തെപ്പോലെ ബുദ്ധിപരമായി വളര്‍ന്ന ഏതെങ്കിലും ജീവസമൂഹം എന്തെങ്കിലും സന്ദേശം അയച്ചാല്‍ അത് പിടിച്ചെടുക്കുകയായിരുന്നു, ആകാശത്തിലേക്ക് ഇമയനക്കംപോലുമില്ലാതെ കണ്‍തുറന്നിരിക്കുന്ന ആ 'റേഡിയോ ടെലസ്കോപ്പി'ന്റെ ലക്ഷ്യം.

പെട്ടെന്ന് കടലാസില്‍ സവിശേഷമായ ചില അക്കങ്ങളും അക്ഷരങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിചിത്രമായ ഒരു സന്ദേശം. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍! 14 വര്‍ഷത്തെ തന്റെ അന്വേഷണത്തിന് ഇത്തരമൊരു പൂര്‍ണത ലഭിച്ചതില്‍ ആവേശഭരിതനാവുകയായിരുന്നു ജെറി എഫ്മാന്‍. സന്തോഷം അടക്കാനാവാതെ അദ്ദേഹം ആ സിഗ്നല്‍ പകര്‍ത്തപ്പെട്ട കലോസിന്റെ മാര്‍ജിനില്‍ 'വൌ' (Wow!) എന്നെഴുതി. പിന്നെ അന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.

സന്ദേശം സ്വീകരിക്കപ്പെട്ട 'ടെലസ്കോപ്പി'ന്റെ പരിമിതിയായിരുന്നു അത്. 1977നുശേഷം അനവധി 'റേഡിയോ ടെലസ്കോപ്പു'കള്‍ നിര്‍മിക്കപ്പെട്ടെങ്കിലും അവയ്ക്കൊന്നിനും 'വൌ സിഗ്നല്‍' (ആ പേരിലായിരുന്നു അത് പിന്നീട് അറിയപ്പെട്ടത്) പോലെയൊന്നിനെ പിന്നീട് കണ്ടെത്താനായില്ല. അതിനായുള്ള ഏറ്റവും ബൃഹത്തായ ശ്രമമെന്നനിലയില്‍ ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലസ്കോപ്പ്' ഇപ്പോള്‍ തയ്യാറാവുകയാണ്. എസ്കെഎ  ടെലസ്കോപ്പ് (SKA telescope) എന്നറിയപ്പെടുന്ന ഈ സംരംഭത്തില്‍ പങ്കാളിയാണ് ഇന്ത്യയുമെന്നത് അഭിമാനമാണ്.
                                                                               
'സ്ക്വയര്‍ കിലോമീറ്റര്‍ അരെ' (Square Kilometre Array)  ടെലസ്കോപ്പ് എന്നതാണ്   എസ്കെഎ ടെലസ്കോപ്പിന്റെ പൂര്‍ണരൂപം. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍നിന്നു കടന്നെത്തുന്ന എല്ലാത്തരം സിഗ്നലുകളെയും ഒരേസമയം സ്വീകരിക്കാനും അപഗ്രഥിക്കാനും കഴിയുന്നു എന്നതാണ് ഈ പേരിനുപിന്നിലെ സൂചന. ഇതുപോലെ വിശാലമാണ് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ വ്യാപ്തിയും. 'വൌ സിഗ്നല്‍' കണ്ടെത്തിയ 'റേഡിയോ ടെലസ്കോപ്പി'ന് സ്വീകരിക്കാനാവുമായിരുന്നതിലും പതിന്മടങ്ങ് കൂടുതലാണ് എസ്കെഎ  ടെലസ്കോപ്പിന് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും.

സിഗ്നലുകളെ കണ്ടെത്തുന്നതിന്റെ വേഗത്തിന്റെ കാര്യത്തിലും എസ്കെഎ  ടെലസ്കോപ്പിന് പുതിയ റെക്കോഡുണ്ടാവും. 'ബിഗ് ഇയര്‍' എന്നതായിരുന്നു 'വൌ സിഗ്നല്‍' കണ്ടെത്തിയ ടെലസ്കോപ്പിന്റെ പേര്. വിദൂരകോണുകളില്‍നിന്നുള്ള 'വിളിശബ്ദങ്ങള്‍'ശ്രവിക്കാനുള്ള ഒരു ചെവി എന്ന അര്‍ഥത്തിലായിരുന്നു ആ പേര്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഴപ്പവും ഉണ്ടായിരുന്നു അതിന്. ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ച തരത്തിലുള്ള 'ബിഗ് ഇയര്‍' ടെലസ്കോപ്പ് വിദൂരാകാശത്തിന്റെ ഒരു നിശ്ചിതമേഖലയെ എത്രസമയംകൊണ്ട് നിരീക്ഷിക്കണം എന്നതിന് ഭൂമിയുടെ സ്വയംഭ്രമണത്തെയാണ് ആശ്രയിച്ചിരുന്നത്.

പുതിയൊരു സിഗ്നല്‍ കടന്നുവരാന്‍ 36 സെക്കന്‍ഡ്. കടന്നുപോവാന്‍ 36 സെക്കന്‍ഡ്. ആകെ 72 സെക്കന്‍ഡുകള്‍. ഇത്രയും സമയത്തിനുള്ളില്‍ വേണം പരിശോധന. ഇതിന്റെ 50 മടങ്ങ് വേഗത്തിലുള്ള പരിശോധനയാണ് എന്നതാണ് എസ്കെഎയുടെ മേന്മ. ലഭ്യമാവുന്ന വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപഗ്രഥിച്ച് പകര്‍ത്തിയെടുക്കാന്‍ ഒരു ശതകോടി സാധാരണ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷിയുള്ള സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരൊറ്റ സെക്കന്‍ഡില്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന വിവരവിനിമയ നിരക്കിനേക്കാള്‍ 10 മടങ്ങാണ് എസ്കെഎയുടെ കംപ്യൂട്ടറുകളിലൂടെ കടന്നുപോവുന്ന ഡാറ്റ നിരക്ക്.

3000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകളില്‍നിന്നു സ്വീകരിക്കപ്പെടുന്ന സിഗ്നലുകളെയാണ് കംപ്യൂട്ടറുകള്‍ അപഗ്രഥിക്കുന്നത്. ഇത്രയും വലിയൊരു റേഡിയോ സ്വീകരണി നിലവില്‍ ലോകത്തിലില്ല. 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നതായി ഒരു ജീവഗ്രഹം ഉണ്ടെങ്കില്‍പ്പോലും അതില്‍നിന്നുള്ള സിഗ്നലുകള്‍ എസ്കെഎയ്ക്ക് കണ്ടെത്താനാവും.

ലോകത്തില്‍ ഇന്നു സ്ഥാപിക്കപ്പെട്ടിട്ടുള്ള 'റേഡിയോ ടെലസ്കോപ്പു'കള്‍ രണ്ടുതരത്തിലുള്ളവയാണ്. ഒരൊറ്റ ആന്റിന (ഡിഷ്ആന്റിന) ഉപയോഗിക്കുന്നവയാണ് അവയിലേറെയും. ഈ 'ഡിഷി'ന്റെ വലുപ്പം എത്രവേണമെങ്കിലുമാവാം. വലുപ്പം കൂടുന്നതിനനുസരിച്ച് സിഗ്നലിന്റെ സ്വീകരണശേഷി കൂടും. ഇത്തരത്തിലുള്ളവയ്ക്കു പറയുന്ന പേരാണ് 'സിംഗിള്‍ അപ്പറേച്ചര്‍ ടെലസ്കോപ്പുകള്‍' (Single Aperature Telescope ). അതേസമയം ഒന്നിലധികം ഡിഷ് ആന്റിനകളില്‍നിന്നുള്ള വിവരങ്ങള്‍സംയോജിപ്പിച്ച്ഉപയോഗിക്കുന്നവയുമുണ്ട്.
 
ഈ ആന്റിനകള്‍ എത്ര അകലത്തില്‍, എത്ര ദൂരത്തില്‍ വയ്ക്കുന്നു എന്നതനുസരിച്ച് അവയുടെ നിരീക്ഷണശേഷിയും കൂട്ടിയെടുക്കാം. 'അപ്പറേച്ചര്‍ സിന്തസിസ്' (Aperature Synthesis)എന്നാണ് ഈ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കലിനു പറയുന്ന പേര്. ഇങ്ങനെ, ഒന്നിലധികം ആന്റിനകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരൊറ്റ റേഡിയോ ടെലസ്കോപ്പായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന് മറ്റൊരു പേരു പറയും- ഇന്റര്‍ഫെറോമീറ്റര്‍ (Interferometer).  ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ഫെറോമീറ്ററും ഇനിമേല്‍ എസ്കെഎ ടെലസ്കോപ്പാണ്.
 20 രാജ്യങ്ങളില്‍നിന്നുള്ള 67 ശാസ്ത്രസ്ഥാപനങ്ങളുടെ സംയുക്തപദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. ഇതില്‍ ഒരു രാജ്യമാണ് ഇന്ത്യ. പുണെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമിയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഇന്ത്യയുടെ പ്രതിനിധികളായി ഇതില്‍ പങ്കെടുക്കുന്നത്. മേയ് ആദ്യം റോമില്‍ നടന്ന സമ്മേളനത്തില്‍ ഇതിനായുള്ള കരടു രൂപരേഖ തയ്യാറാക്കപ്പെട്ടിരുന്നു. വാനനിരീക്ഷണത്തില്‍ മാത്രമല്ല, നിര്‍മാണ സാങ്കേതികതയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളിലും എസ്കെഎ ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
 
ഫൈബര്‍ ഒപ്ടിക്സ്, സിഗ്നല്‍ പ്രോസസിങ്, കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയില്‍ പുതിയ കണ്ടെത്തലുകള്‍ എസ്കെഎയുടെ നിര്‍മാണവേളയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഇവയുടെയെല്ലാം പേറ്റന്റ് നയങ്ങളില്‍ ഇന്ത്യക്കും അവകാശസ്വാതന്ത്യ്രമുണ്ടാവും. 

റേഡിയോ ടെലസ്കോപ്പ് എന്നാല്‍...

റേഡിയോ തരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാവുന്ന ടെലസ്കോപ്പാണ് റേഡിയോ ടെലസ്കോപ്പ്. നമ്മുടെ വീട്ടിലെ ഒരു സാധാരണ റേഡിയോ സെറ്റും ഇതുപോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. റേഡിയോ തരംഗങ്ങളെ ശബ്ദമാക്കി മാറ്റിയാണ് അത് നമ്മളെ പാട്ടും മറ്റും കേള്‍പ്പിക്കുന്നത്. മൊബൈല്‍ ഫോണിലും ടെലിവിഷനിലുമൊക്കെ സമാനമായ സാങ്കേതികതതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, 1930കളില്‍ റേഡിയോ ടെലസ്കോപ്പുകള്‍ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോള്‍ 'റേഡിയോ' യ്ക്കായിരുന്നു കൂടുതല്‍ പ്രചാരം. അതിനാല്‍ ആ പേര് കൈവന്നു എന്നു മാത്രം.

10 മെഗാഹേര്‍ട്സ് (10 MHz) മുതല്‍ 100 മെഗാഹേര്‍ട്സ്വരെയുള്ള വിദ്യുതകാന്തികതരംഗങ്ങളെയാണ് റേഡിയോ ടെലസ്കോപ്പുകള്‍ സ്വീകരിക്കുന്നത്. ഫീക്വന്‍സി അഥവാ ആവൃത്തിയുടെ യൂണിറ്റാണ് ഹേര്‍ട്സ് (Hertz).  വിദൂരനക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍ (ഗ്യാലക്സികള്‍), നെബുലകള്‍ തുടങ്ങിയവയില്‍നിന്നു പുറപ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ, റേഡിയോ ടെലസ്കോപ്പുകള്‍ അവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ തരുന്നു. പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന ടെലസ്കോപ്പ് ഉപയോഗിച്ച് കാണാവുന്നതിനേക്കാള്‍ അകലെയുള്ളവയെപ്പോലും കണ്ടെത്താന്‍ റേഡിയോ ടെലസ്കോപ്പുകള്‍ക്കാവുo.

 എസ്കെഎ  ടെലസ്കോപ്പ് ഒറ്റനോട്ടത്തില്‍
  • 3000 ആന്റിനകള്‍ ചേര്‍ന്നതാണ് എസ്കെഎ ടെലസ്കോപ്പ്. ഇതില്‍ ഓരോന്നും 15 മീറ്റര്‍ വീതിയുള്ളതാണ്. 3000 കിലോമീറ്റര്‍ ചുറ്റളവില്‍, 5 വര്‍ത്തുള ശാഖകളുടെ രൂപത്തിലാണ് ഇവ ക്രമീകരിക്കപ്പെടുക.  
  • ലോകത്തിലെ ഏറ്റവും സംവേദനക്ഷമമായ റേഡിയോ ടെലസ്കോപ്പാകും എസ്കെഎ. സ്വീകരിക്കാന്‍ കഴിയുന്ന ആവൃത്തിയുടെ പരിധിയാണ് ഇതിനു കാരണം. 70 മെഗാഹേര്‍ട്സ്മുതല്‍ 10 ഗെഗാഹേര്‍ട്സ് (10 MHz) വരെയുള്ളതാണ് ഈ പരിധി.
  • പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ എസ്കെഎ യുടെ തരംഗസ്വീകരണ വ്യാപ്തി ഒരു ചതുരശ്ര കിലോമീറ്ററാകും. അതായത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍.
  • അന്യഗ്രഹജീവന്‍ കണ്ടെത്തുക മാത്രമല്ല എസ്കെഎ യുടെ ലക്ഷ്യം. ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തമടക്കം ആധുനിക ഭൌതികത്തിലെ ചില അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍, തമോദ്രവ്യം (Dark Matter),  തമോഊര്‍ജം (Dark Energy) തുടങ്ങിയവയ്ക്കുള്ള തെളിവുകള്‍ ഇതില്‍നിന്നു ലഭിക്കുo.
  • എസ്കെഎ-യുടെ പ്രവര്‍ത്തനപങ്കാളിയാവുന്ന സ്ഥാപനങ്ങളിലൊന്നാണ് ടാറ്റാ റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍.
  • ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആകും എസ്കെഎ-ടെലസ്കോപ്പിന്റെ ആസ്ഥാനം.
  • രൂപകല്‍പന ആരംഭിച്ചെങ്കിലും 2016-ലാകും ടെലസ്ക്കോപ്പിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ആദ്യനിരീക്ഷണം 2019-ലും.
വെബ്സൈറ്റ്: http://www.skatelescope.org/

Saturday, May 21, 2011

രോഗാണുക്കള്‍ കറന്‍സിനോട്ടിലും

Comparison of Indian and American Currency based on their germ content
Original image coutesy: www.creditnet.com
മുഷിഞ്ഞ നോട്ടുകള്‍ കൈയില്‍വന്നാല്‍ അപ്പോള്‍തന്നെ കൊടുത്തുമാറ്റുന്നവരാണ് നാം. വലിയ കേടുപാടുകളില്ലെങ്കില്‍ ചിലപ്പോള്‍ അസാരം ദുര്‍ഗന്ധമുണ്ടെങ്കില്‍ പോക്കറ്റില്‍ തിരുകാനും നമ്മള്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഇത്തരം നോട്ടുകളില്‍ പലതും രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസുകളെയും വഹിക്കുന്നവയാവുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെ, കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിന്റെയും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഗവേഷണമാണ് ഇന്ത്യയിലെ കറന്‍സിനോട്ടുകളും നാണയങ്ങളും മാരകരോഗാണുക്കളുടെ വാഹകരാവുന്നു എന്ന കണ്ടെത്തല്‍ നടത്തിയത്.ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണ ജേണലായ 'കറന്റ് സയന്‍സി'ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.

മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളുമാണ് പഠനവിധേയമാക്കിയത്. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകള്‍ രോഗാണുക്കളെ വഹിക്കുന്നവയായാണ് കണ്ടെത്തിയത്. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈ എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും.


വിവിധതരം രോഗങ്ങള്‍ക്കു കാരണമാവുന്നവയാണ് ഇവയെല്ലാം. മാത്രവുമല്ല, സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഔഷധങ്ങളെ അതിജീവിക്കാനാവുംവിധം ഇവയെല്ലാം പ്രതിരോധശേഷ നേടിയതായും കണ്ടെത്തി. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ 'രോഗവാഹരാ'വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന.
വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്‍സിനോട്ടുകള്‍ സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നത്.

നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. ശരീരദ്രവങ്ങളായ വിയര്‍പ്പ്, ഉമിനീര്‍ മുതലായവയില്‍ കുതിരുന്ന നോട്ടുകള്‍ അതിലൂടെ രോഗാണുക്കളെയും സ്വന്തമാക്കുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണംകഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു.

                                                                           
അത്യധികം അപകടകരമായ ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കറന്‍സിനോട്ടുകളെ എത്തിക്കുന്നതില്‍ അവ നിര്‍മിക്കപ്പെട്ട അടിസ്ഥാനവസ്തുവിനും പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ കടലാസ് അധിഷ്ഠിതമായാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ഒരു ജൈവപദാര്‍ഥമായതിനാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ക്ക് ഇതില്‍ വളരാനാവുന്നു. കാലപ്പഴക്കത്താല്‍ അടിഞ്ഞുകൂടുന്ന മറ്റ് 'അഴുക്കു'കള്‍, ഈര്‍പ്പം, ലവണാംശം എന്നിവ ചേര്‍ന്ന് നല്ലൊരു വളര്‍ച്ചാമാധ്യമവും ഇവയ്ക്കായി നോട്ടുകളില്‍ സൃഷ്ടിക്കപ്പെടുന്നു.

അതേസമയം, പ്ളാസ്റ്റിക്, മറ്റുതരം ബയോ പോളിമെറുകള്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട നോട്ടുകള്‍ ഇങ്ങനെ രോഗാണുവളര്‍ച്ച മാധ്യമങ്ങളായി മാറുന്നില്ലത്രെ. ഓസ്ട്രേലിയ, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, മെക്സിക്കോ, അമേരിക്ക, ബര്‍ക്കിനോ ഫാസോ, ചൈന എന്നീ രാജ്യങ്ങളിലെ കറന്‍സിനോട്ടുകളെ അധികരിച്ചു നടന്ന സമാന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിരോധശേഷി തീരെ കുറവായവരില്‍ മാത്രമേ കറന്‍സിയിലൂടെയുള്ള രോഗാണുബാധ അപകടകരമാവൂ എന്നതാണ് ഗവേഷകര്‍ നല്‍കുന്ന സമാശ്വാസം.

കറന്‍സിനോട്ടിലെ രോഗാണുക്കള്‍
1. ആസ്പെര്‍ജില്ലസ് നൈഗര്‍ (Aspergillus niger)
2. സ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus)
3. സ്റ്റഫൈലോകോക്കസ് എപ്പിഡെര്‍മിഡിസ് (S. epidermidus)
4. എന്ററോബാക്ടര്‍ അഗ്ളോമെറന്‍സ് (Enterobacter aglomerans)
5. എസ്ചെറൈസ്ചിയ കോളൈ (Escherschia coli )
6. ക്ളൈബ്സിയെല്ല (Klebsiella spp.)
7. ക്യൂറോബാക്ടര്‍ (Curobactor spp.)
8. സ്യൂഡോമോണാസ് (Pseudomonas spp.)
9. അസിനെറ്റോബാക്ടര്‍ (Acinetobactor spp.)
10. മൈക്രോകോക്കസ് (Micrococcus spp.)
11. സ്ട്രെപ്റ്റോകോക്കസ് (Streptococcus spp.)
12. ബാസിലസ് (Bacillus spp.)

പൊതുജനങ്ങള്‍ക്കുള്ള
സുരക്ഷാ നിര്‍ദേശങ്ങള്‍
1. നോട്ടുകള്‍ തുപ്പല്‍പുരട്ടി എണ്ണുന്ന ശീലം ഒഴിവാക്കുക.
2. ഭക്ഷ്യശാലകളില്‍ പണം കൈകാര്യംചെയ്യാനും പാചകത്തിനും വെവ്വേറെ ആള്‍ക്കാരെ നിയമിക്കുക.
3. ഒരാള്‍തന്നെ രണ്ടു കാര്യവും ചെയ്യുന്നപക്ഷം, ഭക്ഷ്യവസ്തുക്കളില്‍ തൊടുന്ന കൈവിരലുകള്‍, നോട്ടി•ല്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
4. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാങ്കില്‍ സമര്‍പ്പിച്ച് മാറ്റിയെടുക്കുക.
5. വൃത്തിഹീനമായ ഇടങ്ങളില്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാതിരിക്കുക.
6. നോട്ടുകള്‍ ചുരുട്ടിമടക്കാതിരിക്കാനും അവയില്‍ അഴുക്കുപുരളാതിരിക്കാനും ശ്രദ്ധിക്കുക.

Source: www.ias.ac.in/currsci/25mar2011/822.pdf

Thursday, May 5, 2011

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്രം

Image Courtesy: www.dougal.union.ic.ac.uk
ഭാരതീയര്‍ ആര്‍ജ്ജിച്ചിരുന്ന ശാസ്ത്രവിജ്ഞാനം ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടത് വളരെക്കാലങ്ങള്‍ക്ക് ശേഷമാണ്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട എഴുത്തുകളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടമായിരിക്കുന്നു. ശാസ്ത്രസംബന്ധമായ എന്തിനും പാശ്ചാത്യലോകത്തെ ആശ്രയിക്കുന്ന നമ്മുടെ ശീലം നമ്മുടേതായ പലതും ഇത്തരത്തില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നത് ദുഃഖകരമായ സത്യമാണ്. അതേസമയം, പാശ്ചാത്യരും വിദൂരപൌരസ്ത്യദേശക്കാരുമായ അനേകം സഞ്ചാരികളും പണ്ഡിതന്‍മാരും പുതിയ ശാസ്ത്രതത്വങ്ങളെ ലോകത്തിനു പരിചയപ്പെടുത്താനായി ഉപയോഗിച്ചത് പുരാതന ഭാരതത്തിലെ വിജ്ഞാനശേഖരത്തെയാണ്.
  
അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുത, ഈ വിജ്ഞാന സമ്പത്ത് ദേശാന്തരീയമായി കടന്നുവന്ന, പരസ്പരമുള്ള 'കൊടുക്കല്‍ വാങ്ങലു'കളിലൂടെയാണ് സമ്പന്നമായത് എന്നതാണ്. ഈ സമ്പന്നത തുടര്‍ന്നുകൊണ്ടുപോവുന്നതിന് ആധുനികലോകം പരിശ്രമിക്കേണ്ടതുണ്ട്. സാഗരതുല്യമായ അറിവുശേഖരമാണ് ഭാരതീയമായ വേദഗ്രന്ഥങ്ങളിലുള്ളത്. അതിന്റെ തീരത്തുനിന്ന്, അല്പനേരത്തേക്കുള്ള ഒരു വിഹഗവീക്ഷണം നടത്തിയതില്‍നിന്നും ശേഖരിക്കാനായ ചിലമൊഴിമുത്തുകളും കൌതുകങ്ങളും മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വ്യാസമഹര്‍ഷിയാണ് 'വേദങ്ങള്‍' എന്നറിയപ്പെടുന്ന വിജ്ഞാനസൂക്തങ്ങളെ ക്രോഡീകരിക്കുകയും വിഭജിക്കുകയും ചെയ്തതെന്ന് കരുതപ്പെടുന്നു. നാല് വേദങ്ങളിലായിട്ടായിരുന്നു വിഭജനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഋഗ്വേദത്തിന് 21 ശാഖകളാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇതില്‍ രണ്ടെണ്ണം മാത്രമേ (ശകല, സംഖ്യയാന) ഇന്ന് ലഭ്യമായുള്ളൂ. യജുര്‍വേദത്തിന് 100 ശാഖകളുണ്ടായിരുന്നു. അതില്‍ 4 എണ്ണം മാത്രമേ(തൈത്തരീയ, മൈത്രയാനിയ, കന്‍വ, മദ്ധ്യാന്തിന) ഇന്നുള്ളൂ. സാമവേദത്തിന് 1000 ശാഖകളായിരുന്നു. ഇപ്പോഴുള്ളത് വെറും മൂന്നെണ്ണവും: രാനയാനിയ, ജൈമിനിയ, ഗൌതമ! അഥര്‍വവേദത്തിലെ 11 ശാഖകളില്‍ ശൌനക, പിപ്പലാദ എന്നിങ്ങനെ രണ്ടെണ്ണവും! അതായത് ആകെ 1131 ശാഖകള്‍ (recessions) ഉണ്ടായിരുന്നതില്‍, 1120 എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു! കാലത്തിന്റെ അനിവാര്യതയാവാം ഇത്.

ശാസ്ത്രജ്ഞരായ മഹര്‍ഷിമാര്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ രാജസദസ്സിലെ പണ്ഡിതനായിരുന്ന വരാഹമിഹിരനായിരുന്നു മറ്റൊരു വാനനിരീക്ഷകന്‍. 'ബൃഹദ്സംഹിത' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെതാണ്. ഉജ്ജയിനിയായിരുന്നു ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലം. അവിടെയായി ഒരു വാനനിരീക്ഷണശാലയും ഉണ്ടായിരുന്നു. രസതന്ത്രത്തിലെ വിദഗ്ദനായിരുന്നു രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാഗാര്‍ജ്ജുനന്‍. പ്രധാനമായും തത്ത്വശാസ്ത്ര സംബന്ധമായ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ രോഗചികിത്സയും വിഷയങ്ങളായിരുന്നു.
'ആര്യഭടീയം' എഴുതിയ ആര്യഭടനാണ് ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്ന സിദ്ധാന്തം ഉന്നയിച്ചത്. അന്നത്തെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് അത് നടപ്പിലാക്കിയ ആചാര്യനായിരുന്നു ശുശ്രുതന്‍. പദാര്‍ഥങ്ങളുടെ അടിസ്ഥാന നിര്‍മ്മാണഘടകം 'ആറ്റം' എന്ന് ഇന്ന് വിളിക്കപ്പെടുന്ന 'കണം' ആണെന്ന് പറഞ്ഞത് കണാദനാണ്. അനേകം പേര്‍ ഇങ്ങനെയുണ്ടെങ്കിലും സ്ഥലപരിതമിതിമൂലം അവരുടെയെല്ലാം സംഭാവനകള്‍ അനുസ്മരിക്കുക അസാധ്യമാവുന്നു.
'മഹര്‍ഷിമാര്‍' എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍മാരായിരുന്നു ഭാരതീയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യരാണ് ഒരുദാഹരണം. പേരുകേട്ട ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സിദ്ധാന്തശിരോമണി', കര്‍ണകുരൂഹലം' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹമാണ് വാനനിരീക്ഷണത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തിയത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും 500 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാസ്കരാചാര്യര്‍ അത് വിഭാവനം ചെയ്തിരുന്നു. ആധുനിക ശാസ്ത്രം ഇന്ന് കണ്ടെത്തിയിരിക്കുന്ന പലകാര്യങ്ങളും പുരാതന ഭാരതത്തിന്റെ പലഗ്രന്ഥങ്ങളിലും സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിശയകരമാണ്.


Courtesy: Pictures in this blog are from Science in Sanskrit published by Samskritabharati, New Delhi.
Link: http://www.samskritabharati.org

This article by me, in original form was published in Nava-Sasthravicharam, April 2011, Special Issue. 
Link:
http://nava-sasthravicharam.com/