Friday, September 20, 2013

ഭാവിയില്‍ കൃത്രിമ മാംസവും

                                                                                     
മാംസാഹാരം ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. 2030 ആവുമ്പോഴേക്കും 376 ദശലക്ഷം ടണ്‍ മാംസം ലോകജനത ഭക്ഷണമായി ആവശ്യപ്പെടുമെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ ശാസ്ത്രത്തിന് എന്തുചെയ്യാനാവുമെന്നതിന്റെ ഏറ്റവും ആദ്യത്തെ ചുവടുവയ്പിന് പോയമാസം സാക്ഷ്യംവഹിച്ചു. പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന മാംസം! സാങ്കേതികമായി 'ഇന്‍ വിട്രോ മീറ്റ്'  എന്നറിയപ്പെടുന്ന ഇതിന്റെ പരീക്ഷണപ്രദര്‍ശനം ഇക്കഴിഞ്ഞ ആഗസ്ത് 19ന് ലണ്ടനിലാണ് നടന്നത്.
കാഴ്ചയിലും രുചിയിലും സാധാരണ മാംസംപോലെയുള്ളതും അതുപോലെ പാചകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് 'ഇന്‍ വിട്രോ മീറ്റ്' എന്ന കൃത്രിമമാംസം. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് 'രക്തരഹിത മാംസ'വുമാണ്. ഏതൊരു ജീവശരീരത്തിന്റെയും അടിസ്ഥാന ഘടകങ്ങളാവുന്ന 'കോശങ്ങള്‍' (Cells) കൊണ്ടുതന്നെയാണ് ഈ കൃത്രിമമാംസവും നിര്‍മിച്ചിരിക്കുന്നത്. പല കോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് 'ടിഷ്യു' (Tissue) എന്ന് അറിയപ്പെടുന്ന 'കലകള്‍' രൂപമെടുക്കുന്നതുപോലെത്തന്നെയാണ് കൃത്രിമമാംസവും രൂപാന്തരപ്പെടുന്നത്. ഒരു ജീവശരീരത്തിനുള്ളിലുള്ളതല്ല ഈ രൂപപ്പെടല്‍ എന്നതു മാത്രമാണ് വ്യത്യാസം. പരീക്ഷണശാലയിലാണ് അത് നടക്കുന്നത്.
ജീവശരീരത്തിനുള്ളിലെന്നതുപോലെ തുടക്കം കോശങ്ങളില്‍നിന്നുതന്നെയാണ്. ശരീരത്തിലെ ഏതൊരു തരം കോശങ്ങളായും മാറാന്‍കഴിയുന്ന 'കാണ്ഡകോശ' ങ്ങളില്‍നിന്നും.'കാണ്ഡകോശ'ങ്ങളെ മാത്രമാണ്, കൃത്രിമമാംസത്തിന്റെ വളര്‍ത്തിയെടുക്കലിന് ഒരു ജീവിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്നത്. അതിനുശേഷം പരീക്ഷണശാലയില്‍ ഒരുക്കുന്ന കൃത്രിമ വളര്‍ച്ചാസഹചര്യങ്ങളിലാണ് ഈ കാണ്ഡകോശങ്ങള്‍ വളര്‍ത്തപ്പെടുന്നത്. നിശ്ചിതദിവസത്തിനുള്ളില്‍ അവ മാംസപേശികളായി മാറും. അവ എന്തായി മാറുമെന്നത് നമുക്ക് മുന്‍കൂട്ടി നിശ്ചയിക്കാവുന്നത് ഇന്ന് മുന്നേറ്റത്തിന്റെ പാതയിലായ ഒരു ശാസ്ത്രശാഖയുടെ വളര്‍ച്ചയിലൂടെയാണ് ടിഷ്യൂ എന്‍ജിനിയറിങ്.
'ടിഷ്യു എന്‍ജിനിയറിങ്' സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളിലൊന്നുമാണ് കൃത്രിമമാംസം. നെതര്‍ലന്‍ഡിലെ മാസ്ട്രിച്ച് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. മാര്‍ക് പോസ്റ്റ് ആണ് കൃത്രിമമാംസത്തിന്റെ അവതരണത്തിനു പിന്നില്‍. വര്‍ഷങ്ങളായി തുടരുന്ന ഗവേഷണ ശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു കൃത്രിമമാംസത്തിന്റെ സൃഷ്ടി. ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും നാശം പരിഹരിക്കുന്നതിനും പുതിയവ വളര്‍ത്തിയെടുക്കുന്നതിനുമായി 'ടിഷ്യു എന്‍ജിനിയറിങ്ങി'ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണങ്ങള്‍. കൃത്രിമമായി രക്തക്കുഴലുകള്‍ വളര്‍ത്തിയെടുക്കുന്ന സങ്കേതത്തിന്റെ വഴിയില്‍നിന്നുമുള്ള ഒരു വേര്‍പിരിവായിരുന്നു യാദൃശ്ചികമായി അദ്ദേഹത്തെ 'കൃത്രിമമാംസ'ത്തിലേക്കെത്തിച്ചത്.
തികച്ചും സ്വന്തമായ ഒരു 'ഡിസൈന്‍' ആയിരുന്നു 'കൃത്രിമമാംസ'ത്തിന്റെ സൃഷ്ടിക്കായി മാര്‍ക് പോസ്റ്റ് തയ്യാറാക്കിയത്. പശുക്കളുടെ കാണ്ഡകോശത്തില്‍നിന്ന് ആദ്യം മാംസപേശികളെ വളര്‍ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീതന്തുക്കളെ ഒരുമിച്ചുചേര്‍ത്താണ് 'കൃത്രിമമാംസം' തയ്യാറാക്കിയത്. മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന 'ഹാംബര്‍ഗര്‍'  എന്ന ലഘുഭക്ഷണത്തെ, കൃത്രിമമാംസംകൊണ്ട് അതേപടി അനുകരിക്കാനും മാര്‍ക് പോസ്റ്റിനു കഴിഞ്ഞു. സ്വയം കഴിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്കായി വിതരണംചെയ്തുകൊണ്ടും അദ്ദേഹം ലോക ഭക്ഷ്യചരിത്രത്തിലേക്കുള്ള 'കൃത്രിമമാംസ'ത്തിന്റെ അരങ്ങേറ്റം യാഥാര്‍ഥ്യമാക്കി. 2030 ഓടെ 'കൃത്രിമമാംസ'ത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം സാധ്യമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാര്‍ക് പോസ്റ്റും കൂട്ടരും.

For Further Informationhttp://culturedbeef.net

Friday, September 6, 2013

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം

2022ല്‍, തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ചുയരുന്ന ഒരു റോക്കറ്റില്‍ ഒരുകൂട്ടം മനുഷ്യര്‍ ഭൂമിയില്‍നിന്നു ചൊവ്വാഗ്രഹത്തിലേക്ക് യാത്രയാകും. ഒമ്പതുമാസത്തെ ബഹിരാകാശയാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോള്‍, അവര്‍ക്ക് ശിഷ്ടജീവിതം കഴിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിവച്ചിട്ടുണ്ടാവുമെന്നാണ് യാത്രയുടെ സംഘാടകരുടെ അവകാശവാദം.

മാനംമുട്ടുന്ന വലിയ മകുടങ്ങള്‍ മുകളിലേക്ക് തള്ളിയുയര്‍ന്നു നില്ക്കുന്ന വിശാലമായ വലിയ കെട്ടിടങ്ങളിലേക്കാണ് അവര്‍ എത്തിച്ചേരുകയത്രെ. നെതര്‍ലന്ഡ് ആസ്ഥാനമായ ‘മാര്‍സ് വണ്‍’ എന്ന കമ്പനിയാണ് ചൊവ്വയെ മനുഷ്യവാസത്തിനായി പരുവപ്പെടുത്തുന്നതിനും അവിടേക്ക് ആളെ അയക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ലാഭേച്ഛകൂടാതെ പ്രവര്ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായാണ് ‘മാര്‍സ് വണ്‍’ അതിന്റെ നീക്കുപോക്കുകള്‍ നടത്തിവരുന്നത്. ഡച്ച് ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ‘മാര്‍സ് വണി’ന് ഇക്കാര്യത്തില് ലാഭേച്ഛയില്ലെന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അതിന്റെ നിയമാവലികള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തെ ബൃഹദ്പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യവാസം യാഥാര്ഥ്യമാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നതത്രെ.

2013 ആഗസ്ത് 13 വരെയുള്ള കണക്കനുസരിച്ച് 1,65,000 പേര്‍ ചൊവ്വാവാസികളാവാന് താല്പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അംഗത്വമെടുത്തതായാണ് ‘മാര്‍സ് വണ്‍’ന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏതു രാജ്യക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗത്വഫീസ് നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഗ്രഹത്തിലെ മനുഷ്യവാസത്തിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ 2016ല്‍ ആദ്യ റോക്കറ്റ്, നിര്മാണസാമഗ്രികളുമായി ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് യാത്രതിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
2021നകം നിര്‍മാണപ്രവൃത്തികള്‍  പൂര്‍ത്തീകരിക്കാനാണ് പരിപാടി. 2022ല്‍, ചൊവ്വാവാസികളാവാനുള്ളവരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കും. അവസാനത്തെ സംഘം 2033ലും. ‘സ്പെയ്സ് – എക്സ്’ എന്ന സ്വകാര്യകമ്പനിയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പരമ്പരയില്‍പ്പെട്ട ‘ഫാള്‍ക്കണ് ഹെവി’ റോക്കറ്റുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം സാങ്കേതിക പരിമിതികള്‍ ഏറെയില്ലേ എന്ന ചോദ്യത്തിന് 2022വരെ കാത്തിരിക്കൂ എന്നാണ് ‘മാര്‍സ് വണി'ന്റെ വക്താക്കള്‍ പറയുന്നത്.

Website: http://applicants.mars-one.com/