Monday, October 7, 2013

കടുവയുടെ സമ്പൂര്‍ണ ജനിതകം

1976-ല്‍ ഇംഗ്ലണ്ടിലെ മൃഗശാലയില്‍നിന്ന് ഇന്ത്യയിലേക്ക് ഒരു പെണ്‍കടുവയെ കൊണ്ടുവന്നു. വമ്പിച്ച പ്രചാരണത്തോടെയാണ്"താര" എന്നു പേരിട്ട ഇതിനെ ഉത്തര്‍പ്രദേശിലെ ധുഥ്വ വന്യജീവിസങ്കേതത്തിലേക്ക് തുറന്നുവിട്ടത്. "താര" പല തലമുറകള്‍ക്ക് ജന്മം നല്‍കി. എന്നാല്‍, 1980കളുടെ ആദ്യത്തില്‍തന്നെ ധുഥ്വയിലെ കടുവകളുടെ രൂപഘടന, ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ കടുവകളില്‍നിന്നു വ്യത്യസ്തമാണ് എന്ന് നിരീക്ഷിക്കപ്പെട്ടു. ഏറെ വൈകി, 1997ല്‍ ഹൈദരാബാദ് ആസ്ഥാനമായ "സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി"യിലെ ശാസ്ത്രജ്ഞര്‍, യാദൃച്ഛികമായി നടത്തിയ ജനിതക പരിശോധനയിലൂടെ ഒരുകാര്യം വെളിപ്പെടുത്തി: "താര"യെന്ന പേരില്‍ ഇന്ത്യയിലേക്ക് ആനയിക്കപ്പെട്ടത് "ഇന്ത്യന്‍ കടുവ" ആയിരുന്നില്ല. അത് "സൈബീരിയന്‍ കടവു"യുമായി ചേര്‍ന്നുള്ള ഒരു സങ്കരസന്തതിയായിരുന്നു.
ചുരുക്കത്തില്‍, ധുഥ്വയിലെയും അനുബന്ധമേഖലകളിലെയും കടുവളെല്ലാം അവയുടെ ജനിതകപരമായ ഇന്ത്യന്‍ തനിമ നഷ്ടപ്പെട്ടവയായി. ഒരു ജീവിയുടെ സമ്പൂര്‍ണ ജനിതകഘടന വ്യക്തമായി തിരിച്ചറിയുന്നതിനുള്ള സാങ്കേതികവളര്‍ച്ച അന്ന് ലോകത്തിന് ഇല്ലാതെപോയതാണ് ഇതിനു കാരണം. എന്നാല്‍, ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിലെ ആദ്യ ചുവടുവയ്പിന് പോയവാരം സാക്ഷ്യംവഹിച്ചു. സൈബീരിയന്‍ കടുവയുടെയും ഇന്ത്യന്‍(ബംഗാള്‍) കടുവയുടെയും സമ്പൂര്‍ണ ജനിതകം ഒരേസമയം അനാവരണംചെയ്യപ്പെട്ടത് അത്യപൂര്‍വമായ യാദൃച്ഛികതയായി.
                                                                           

ഒരു ജീവിയുടെ ജനിതകഘടനയുടെ ഭാഗമാവുന്ന മുഴുവന്‍ ജീനുകളെയും തിരിച്ചറിയുന്നതിനുള്ള സങ്കേതമാണ് (Whole Genome Sequencing) സൈബീരിയന്‍ കടുവയുടെയും ഇന്ത്യന്‍ കടുവയുടെയും കാര്യത്തില്‍ ഇപ്പോള്‍ നടത്തിയത്. "പാന്തേറാ ടൈഗ്രീസ്  എന്ന പൊതു ശാസ്ത്രീയനാമമുള്ള കടുവയുടെ വംശത്തില്‍പ്പെടുന്ന വ്യത്യസ്ത ഉപസ്പീഷീസുകളാണ് സൈബീരിയന്‍ കടുവയും "ഇന്ത്യന്‍ കടുവ"യെന്ന ബംഗാള്‍ കടുവയും. ഇങ്ങനെയുള്ള ആറ് ഉപസ്പീഷീസുകള്‍ കടുവകള്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും വലുപ്പമേറിയതും ഭാരമേറിയതുമാണ് സൈബീരിയന്‍ കടുവ. കിഴക്കന്‍സൈബീരിയയിലെ അമുര്‍-ഉസ്സൂറി മേഖലയില്‍ കാണുന്നതുകൊണ്ട്, "അമുര്‍ കടുവ" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. 
സിംഹം, പുലി എന്നിവ ഉള്‍പ്പെടുന്ന മാര്‍ജാരവംശത്തിലെത്തന്നെ ഏറ്റവും ഭീമന്മാരായ സൈബീരിയന്‍ കടുവകളുടെ ശരീരവലുപ്പം (തലമുതല്‍ വാല്‍തുടങ്ങുന്നിടംവരെ) 230 സെന്റീമീറ്ററോളം വരും. ശരീരഭാരം 300 കിലോഗ്രാമോളവും. ഇന്ത്യന്‍ (ബംഗാള്‍) കടുവകളില്‍ ശരീരനീളം 210 സെന്റീമീറ്ററിനുള്ളിലേ വരികയുള്ളു. ശരീരഭാരം 200 കിലോഗ്രാമോളവും. പരന്ന ചെവിയും വലുപ്പമേറിയ കീഴ്ത്താടിയുമാണ് സൈബീരിയന്‍ കടുവകളുടെ മറ്റൊരു സവിശേഷത. ബംഗാള്‍ കടുവകളില്‍ ചെവിയുടെ അഗ്രഭാഗം കൂര്‍ത്തതാകും. സാമൂഹ്യ ഘടനയിലും മറ്റും പ്രതിഫലിക്കുന്ന മറ്റ് വ്യത്യാസങ്ങളുമുണ്ട്. ഇക്കാരണങ്ങളാലാണ് ഇവയെ രണ്ട് വ്യത്യസ്ത സ്പീഷീസുകളായി കണക്കാക്കുന്നത്. 
                                                                                      
 "പാന്തേറാ ടൈഗ്രീസ് ടൈഗ്രീസ് (Panthera tigris tigris) എന്ന ശാസ്ത്രീയ നാമമാണ് ഇന്ത്യന്‍ കടുവയുടേത്. സൈബീരിയന്‍ കടുവയുടേത് "പാന്തേറാ ടൈഗ്രീസ് അള്‍ട്ടായിക്ക" (Panthera tigris altaica)എന്നും. ഈ രണ്ട് ഉപസ്പീഷീസുകളുടെയും ജനിതകഘടകങ്ങള്‍ തമ്മിലുള്ള താരതമ്യം സാധ്യമാക്കുന്നതരത്തിലുള്ള ജനിതക വിശകലനമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ദക്ഷിണ കൊറിയയിലെ "ജീനോം റിസര്‍ച്ച് ഫൗണ്ടേഷനി"ലെ ഗവേഷകനായ ഡോ. ജോങ് ബാക്കി ത്തിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക കൂട്ടായ്മയാണ് കടുവവംശത്തിന്റെ ജനിതകചിത്രവും അതിലൂടെ അവയുടെപരിണാമചരിത്രവും അനാവൃതമാക്കിയത്. "നേച്ചര്‍ കമ്യൂണിക്കേഷന്‍സ്" എന്ന ജേണലിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. 

The print edition of this story was published in 'Kilivathil', 
the Science-supplement of Deshabhimani daily (3rd October 2013):
http://www.deshabhimani.com

Link to Original Published Paper http://www.nature.com