Saturday, September 13, 2014

പാസഞ്ചര്‍ പീജിയന്‍ കംബാക്ക് !!

ജോണ്‍ ഹാമൊന്‍ഡിനെ ഓര്‍മയില്ലേ? ജുറാസിക് പാര്‍ക്ക് എന്ന ചലച്ചിത്രത്തില്‍, ദിനോസറുകളെ ആധുനികജീവിതത്തിലേക്കെത്തിക്കുന്നത് സ്വപ്നംകാണുകയും വിജയത്തിലേക്കെത്തിക്കുകയും ചെയ്ത ശാസ്ത്രജ്ഞന്‍. ജുറാസിക് പാര്‍ക്ക് എന്ന കഥയെഴുതിയ ആള്‍ പറയുന്നത്, ജനിതകപരിവര്‍ത്തനത്തിലൂടെ ജോണ്‍ ഹാമൊന്‍ഡിന്റെ സ്വപ്നം യാഥാര്‍ഥ്യമാവുമെന്നാണ്. ദിനോസറുകളുടെ ഫോസിലുകളില്‍നിന്ന്വേര്‍തിരിച്ചെടുത്ത അവയുടെ ഡിഎന്‍എയിലെ വിടവുകള്‍, തവളകളുടെ ജീനുകള്‍കൊണ്ട് പൂരിപ്പിച്ചതില്‍നിന്നുമാണ് ജോണ്‍ ഹാമൊന്‍ഡ് ദിനോസറുകളെ സൃഷ്ടിച്ചത്.

ഇത് സാധ്യമാവുമോ എന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ ചിന്തിക്കുന്നത്. പക്ഷേ, ദിനോസറുകളെക്കുറിച്ചല്ല അവരുടെ ചിന്ത. ഒരു പ്രാവിനെ തിരിച്ചുകൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. മാര്‍ത്ത എന്നു പേരുള്ള ഒരു പ്രാവ്.എന്താണ് ഈ പ്രാവിന്റെ പ്രത്യേകത എന്ന ചോദ്യത്തിന് ഉത്തരം ഒരു കണ്ണീരാണ്. ഒരിക്കല്‍ ജീവിച്ചിരുന്ന ശതകോടികളുടെ അവശേഷിച്ച അവസാനത്തെ കണ്ണിയായിരുന്നു മാര്‍ത്ത. പാസഞ്ചര്‍ പീജിയന്‍ (Passenger Pigeon) എന്നായിരുന്നു ഇവയുടെ പേര്. വടക്കേ അമേരിക്കയായിരുന്നു സ്വദേശം. ലക്ഷക്കണക്കിനു പേര്‍ ചേരുന്ന കൂട്ടമായാണ് ഇവര്‍ ആകാശത്തിലൂടെ പറന്നിരുന്നത്.  
                                             
                             
ഒരിക്കല്‍, രാവിലെമുതല്‍ ഉച്ചവരെ സൂര്യനെ മറച്ച്, പറന്ന അവരുടെ യാത്രാസംഘത്തിന് 300 മൈല്‍ നീളമുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഒരു ഉപദ്രവവും ചെയ്യാത്ത വെറും പറവകളായിരുന്നു അവ.
എന്നാല്‍, അന്ന് അത് കണ്ടുനിന്നവര്‍ക്ക് അങ്ങനെ തോന്നിയില്ല. നായാട്ടുകാര്‍ സജീവമായി രംഗത്തിറങ്ങി. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍, ഈ പക്ഷികളെ കണ്ടുകിട്ടാതായി. സിന്‍സിനാറ്റി മൃഗശാലയിലാണ് അവസാനത്തെ പാസഞ്ചര്‍ പീജിയന്‍ ജീവിച്ചിരുന്നത്. 1914 സെപ്തംബര്‍ ഒന്നിന് അതും ചത്തു. അങ്ങനെ പാസഞ്ചര്‍ പീജിയനുകള്‍ ലോകത്തില്‍നിന്ന് അപ്രത്യക്ഷമായി.

മാര്‍ത്ത ചത്ത സമയത്ത്, ദിനോസറുകളെ തിരിച്ചുകൊണ്ടുവരുന്നതു പോലെയുള്ള സാധ്യത മുന്‍കൂട്ടി കാണുന്നതിന് ശാസ്ത്രലോകത്തിന് കഴിയുമായിരുന്നില്ല. ജനിതകം, ജീന്‍, ജീന്‍ മാറ്റിവയ്ക്കല്‍ എന്നിവയെക്കുറിച്ചൊന്നും അന്നത്തെ ശാസ്ത്രജ്ഞര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട്, ഡിഎന്‍എയ്ക്ക് കേടുപറ്റാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചല്ല മാര്‍ത്തയുടെ ഭൗതികശരീരം സംസ്കരിക്കപ്പെട്ടത്. ലോകത്തിലെ വിവിധ മൃഗശാലകളിലായി സ്റ്റഫ്ചെയ്തു സൂക്ഷിക്കപ്പെട്ട പാസഞ്ചര്‍ പീജിയനുകളുടെ ശരീരങ്ങളെ അന്വേഷിക്കുകയായിരുന്നു പിന്നീടു ചെയ്യാനാവുമായിരുന്നത്.
                                                                             

ഗ്രേറ്റ് പാസഞ്ചര്‍ പീജിയന്‍ കംബാക്ക്(Great Passenger Pigeon Comeback) എന്ന പദ്ധതിയിന്‍കീഴിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഇപ്പോള്‍ പ്രദര്‍ശനത്തിലുള്ള മാര്‍ത്തയുടെ ശരീരത്തെ വീണ്ടും സമീപിച്ചെങ്കിലും കേടുപാടുകളില്ലാത്ത പൂര്‍ണമായ ഡിഎന്‍എ വേര്‍പെടുത്തിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞില്ല. അതിനിടെയാണ് മാര്‍ത്തയുടെ പുനരുല്‍പ്പത്തിക്കായി പുതിയൊരു തന്ത്രം കാലിഫോര്‍ണിയ സര്‍വകലാശാല ലോങ് നൗ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. 

പാസഞ്ചര്‍ പീജിയനുകളോട് ജീവശാസ്ത്രപരമായി വളരെ അടുത്തുനില്‍ക്കുന്ന ഒരിനം പ്രാവുകള്‍ അമേരിക്കയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ബാന്‍ഡ് ടെയില്‍ഡ് പീജിയന്‍സ് (Band Tailed Pigeons)എന്നാണ് ഇവയുടെ പേര്. കലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന പഠനത്തിലാണ് ഇവ തമ്മിലുള്ള ജനിതകപരമായഅടുത്ത ബന്ധം വെളിപ്പെടുത്തപ്പെട്ടത്. ഇക്കാരണത്താല്‍, പാസഞ്ചര്‍ പീജിയനുകളുടെ ശരീരങ്ങളില്‍നിന്നു ശേഖരിക്കപ്പെടുന്ന ഡിഎന്‍എയിലെ വിടവുകള്‍, ബാന്‍ഡ് ടെയില്‍ഡ് പീജിയനുകളുടെ ജീനുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കാനാവും. 
                                                                
ഇതിലൂടെ പാസഞ്ചര്‍ പീജിയനുകളുടെ പുനഃസൃഷ്ടി സാധ്യമാക്കാനാവുമെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാല ശാസ്ത്രജ്ഞരുടെ വാദം. പാസഞ്ചര്‍ പീജിയനുകള്‍ക്ക് സമ്പൂര്‍ണ വംശനാശം നേരിട്ടതിന്റെ 100-ാം വാര്‍ഷികമാണ് 2014. മാര്‍ത്തയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാവുകയാണെങ്കില്‍ ഡോഡോ (Dodo)പ്പക്ഷിയടക്കം ഇതിനകം വംശനാശം സംഭവിച്ച പല ജീവികളുടെയും തിരിച്ചുവരവിന് അത് അവസരമൊരുക്കും.

പാസഞ്ചര്‍ പീജിയനുകളുടെ ക്ലോണിങ് 
1. പാസഞ്ചര്‍ പീജിയനുകളുടെ സ്റ്റഫ്ചെയ്ത ശരീരങ്ങളില്‍നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കുക.
2. ഡിഎന്‍എയിലെ അപൂര്‍ണമായ ഭാഗങ്ങള്‍ വിവിധ സ്രോതസ്സുകളില്‍നിന്നുള്ള അതിന്റെതന്നെ ഡിഎന്‍എകൊണ്ടു പൂരിപ്പിക്കുക.
3. ഡിഎന്‍എയില്‍ പിന്നെയും ശേഷിക്കുന്ന വിടവുകളെഭബാന്‍ഡ് ടെയില്‍ഡ് പീജിയനുകളുടെ ഡിഎന്‍എ ഭാഗങ്ങള്‍ ചേര്‍ക്കുന്നതിലൂടെ പൂരിപ്പിക്കുക.
4. ബാന്‍ഡ് ടെയില്‍ഡ് പീജിയനിന്റെ അണ്ഡകോശത്തില്‍നിന്ന് മര്‍മം നീക്കംചെയ്തശേഷം അതിലേക്ക് ഒട്ടിച്ചുചേര്‍ത്ത് ഉണ്ടാക്കിയ ഡിഎന്‍എ കടത്തുക. (അതായത് ക്ലോണിങ് നടത്തുക).
5. ബാന്‍ഡ് ടെയില്‍ഡ് പീജിയനിന്റെ ശരീരത്തിനുള്ളില്‍ ഈ അണ്ഡകോശത്തെ നിക്ഷേപിച്ച് ഭ്രൂണമായി വളര്‍ത്തുക. മുട്ട വിരിഞ്ഞുണ്ടാവുന്നവ പാസഞ്ചര്‍ പീജിയനുകളാകും.

A Print Edition of this story was published in Kilivathil
the Science Supplement of Deshabhimani Daily dt.11 September 2014 

Link: http://www.deshabhimani.com