Monday, January 20, 2014

2014: ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം

അരിപ്പൊടിക്കോലങ്ങളില്‍ എന്തെങ്കിലും ശാസ്ത്രമുണ്ടോ? ഉണ്ടെന്നാണ് യുനെസ്കോ പറയുന്നത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടശേഷം, അതില്‍നിന്നുണ്ടാവുന്ന നിഴലുകളെ നോക്കിയാല്‍, നമുക്ക് കോലമെഴുത്തിലെപ്പോലുള്ള രൂപങ്ങളെ കാണാമത്രെ! പരലുകള്‍ക്ക് 'ക്രിസ്റ്റലുകള്‍' (Crystals) എന്നാണ് ഇംഗ്ലീഷില്‍ പേര്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ട്, അതിന്റെ ഉള്‍ഘടന പഠിക്കാനായി നടത്തുന്ന ശ്രമമാണ് 'ക്രിസ്റ്റലോഗ്രാഫി' (Crystallography). 

ഒരു നിഴല്‍ചിത്രമാണ് നമുക്കു ലഭിക്കുക. അതാണ് 'ക്രിസ്റ്റലോഗ്രാഫ്'. ഈ ചിത്രം നോക്കിയാല്‍ നമുക്കു കാണാം, ആറ്റമുകള്‍ പരസ്പരം കൈകോര്‍ത്തുനില്‍ക്കുന്നത്. നിരനിരയായി. ചങ്ങലപോലെ മാത്രമല്ല, ത്രികോണങ്ങളായി, ചതുര്‍ഭുജങ്ങളായി. മനോഹരമായൊരു കാഴ്ചയാണത്. ഇതൊരു വെറും കൗതുകവുമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം വികാസംപ്രാപിച്ച ശാസ്ത്ര-സങ്കേതമാണ് 'ക്രിസ്റ്റലോഗ്രാഫി'. ഈ വര്‍ഷത്തെ, 2014നെ, യുനെസ്കോ, ഈ സങ്കേതത്തിന്റെ വര്‍ഷമായാണ് പ്രഖ്യാപിക്കുന്നത്- ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം - International Year of Crystallography
'ക്രിസ്റ്റലോഗ്രാഫി' സങ്കേതം അതിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് "യുനെസ്കോ" ഈ വര്‍ഷാചരണം സംഘടിപ്പിക്കുന്നത്. അത് ഒരു നോബേല്‍ സമ്മാനത്തിന്റെ കഥകൂടിയാണ്. 1914-ല്‍ ഭൗതികശാസ്ത്രത്തിനായി നല്‍കപ്പെട്ട നൊബേല്‍ സമ്മാനത്തിന്റെ കഥ. മാക്സ് വൊണ്‍ല്യൂ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് അത് ലഭിച്ചത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടാല്‍, പ്രകാശത്തിനെന്നതുപോലെ അതിനും പ്രകീര്‍ണനം (Diffraction) സംഭവിക്കുമെന്നും അത് ഒരു പ്രതലത്തില്‍ പതിപ്പിച്ചാല്‍ നമുക്ക് 'ക്രിസ്റ്റലോഗ്രാഫ്' എന്ന നിഴല്‍ചിത്രം ലഭിക്കുമെന്നും ആദ്യമായി കണ്ടെത്തിയത് മാക്സ് വൊണ്‍ ല്യൂ ആയിരുന്നു. 

ഈ കണ്ടെത്തലിനായിരുന്നു 1914ലെ നൊബേല്‍ സമ്മാനം. ഈ സങ്കേതം ഉപയോഗിച്ചാല്‍, ഏതുതരം ദ്രവ്യത്തിനുള്ളിലെയും ആറ്റമുകളുടെ ഘടന, ത്രിമാനഘടന, അറിയാമെന്ന് തുടര്‍ന്നുള്ള പരീക്ഷണങ്ങളിലൂടെ രണ്ടു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വില്യം ബ്രാഗും ലോറന്‍സ് ബ്രാഗും. ഇവര്‍ക്കായിരുന്നു അടുത്ത നോബേല്‍- 1915ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം. 
ഒരു പദാര്‍ഥത്തിനുള്ളിലെ ആറ്റങ്ങളുടെ ത്രിമാനഘടന എന്തിനറിയണം എന്ന ചോദ്യം അന്ന് പലരും ചോദിച്ചിരുന്നു. എന്നാലിന്ന്, ഈ സങ്കേതമില്ലെങ്കില്‍ രാസവ്യവസായമില്ല എന്ന അവസ്ഥയാണുള്ളത്. ഉദാഹരണമായി മരുന്നുവ്യവസായം. ചിലമരുന്നുകളുടെ ലേബലില്‍, ഒരേ രാസസംയുക്തത്തിന്റെ പേരാണ് അച്ചടിച്ചിരിക്കുന്നതെങ്കിലും, അത് രോഗം ശമിപ്പിക്കണമെന്നില്ല. കാരണം, യഥാര്‍ഥ 'ഐസോമെര്‍' രൂപമല്ല ഇതിലുള്ളത്. ഇത്തരം കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ 'ക്രിസ്റ്റലോഗ്രാഫി' സങ്കേതം ഉപയോഗിക്കാം. 
                                                                                    
ഇതുപോലെത്തന്നെ പ്രസക്തമാവുന്നതാണ് 'മിനറളോജി'(Minerology) എന്ന മറ്റൊരു മേഖല. ഒരു ലോഹം വേര്‍തിരിക്കാന്‍ കഴിയുന്നതരത്തിലുള്ള 'ലോഹധാതു'ക്കളാണ് 'അയിരുകള്‍'(Ores) എന്നറിയപ്പെടുന്നത്. എല്ലാ ലോഹധാതുക്കളും (Minerals) 'അയിരുകള്‍' ആകണമെന്നില്ല. യഥാര്‍ഥ അയിരുകള്‍, ഒരു പ്രത്യേക ക്രിസ്റ്റലീയ ഘടന ആവശ്യപ്പെടുന്നവയാണ്. അവയെ തിരിച്ചറിയാന്‍ ക്രിസ്റ്റലോഗ്രാഫി ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. 
ഇനി ഉല്‍ക്കാശിലകളുടെ കാര്യം നോക്കുക. ഇവയുടെ ക്രിസ്റ്റലീയഘടന പഠിച്ചാല്‍, അവ ഏതു ഗ്രഹത്തില്‍നിന്നു വന്നയാണെന്ന് തിരിച്ചറിയാന്‍ പറ്റും. അല്ലെങ്കില്‍, സൗരയൂഥത്തിന്റെ ഏതു ഭാഗങ്ങളില്‍നിന്നു വന്നവയാണെന്ന് പറയാന്‍പറ്റും. 'ക്രിസ്റ്റലോഗ്രാഫി'യിലൂടെ മാത്രമേ ഇതൊക്കെയും സാധ്യമാവൂ. എന്നാല്‍ സാധാരണ ജനങ്ങള്‍ ഇതൊന്നും അറിയുന്നില്ല. അവരെ ഇതൊക്കെയും ബോധ്യപ്പെടുത്തുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. 

Website of the International Year of Crystallography: http://www.iycr2014.org

Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 16th January 2014.

Friday, January 3, 2014

ശാസ്ത്രം@2013

  • 2013 ജനുവരി 8: ഡച്ച് കമ്പനിയായ "മാര്‍സ് വണ്‍", ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനായി ആളുകളെ കയറ്റി അയക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. 2022ലാകും ചൊവ്വായാത്രികരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കുക. ഇവര്‍ക്ക് ചൊവ്വയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള എല്ലാ സൗകര്യവും "മാര്‍സ് വണ്‍" കമ്പനിതന്നെ അവിടെ ഒരുക്കുന്നുണ്ട്.
  • 2013 ജനുവരി 12: 2012ല്‍ "ദൈവകണ"(Higgs Boson) ത്തിന്റെ കണ്ടെത്തലിലൂടെ ലോകപ്രശസ്തമായ സേണ്‍ പരീക്ഷണശാലയിലെ "കണികാത്വരകയന്ത്രം"  താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതായി സേണ്‍ അധികൃതര്‍ പ്രഖ്യാപിച്ചു. 18 മാസത്തിനുശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം. പുതുക്കല്‍ പ്രവൃത്തികള്‍ക്കായാണ് അടച്ചിടല്‍.
  • 2013 ഫെബ്രുവരി 19: "ബുദ്ധന്‍ ചിരിക്കുന്നു" (Operation Smiling Budha) എന്ന പേരില്‍ 1974 മെയ് 18ന് ഇന്ത്യ നടത്തിയതായി പറയുന്നആദ്യത്തെ ആണവപരീക്ഷണം യഥാര്‍ഥത്തില്‍ പരാജയമായിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന. രാജസ്ഥാനിലെ പൊക്രാനില്‍ നടത്തിയ ആണവപരീക്ഷണം, അതില്‍നിന്നുള്ള ഊര്‍ജമാത്രയുടെ അടിസ്ഥാനത്തിലാണ് പരാജയമായി കണക്കാക്കുന്നതത്രെ.
    • 2013 ഫെബ്രുവരി 23: "ചാന്ദ്രയാനി"ന്റെ തുടര്‍ദൗത്യമായ "ചാന്ദ്രയാന്‍-2",റഷ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ "റോസ്കോമോസു"മായുള്ള സംയുക്ത ഗവേഷണ പദ്ധതിയാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെ ആദ്യത്തെ "മൂണ്‍ലാന്‍ഡര്‍" (Moon Lander) ആണ് "ചാന്ദ്രയാന്‍-2" (അതായത് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാന്‍കഴിയുന്ന വാഹനം).
      • 2013 മാര്‍ച്ച് 4: ഭൂമിയില്‍നിന്ന് ഏറ്റവും അകലേക്ക് യാത്രചെയ്യുന്ന മനുഷ്യനിര്‍മിത വാഹനം എന്ന ബഹുമതി "വോയേജര്‍ 1"  എന്ന പര്യവേക്ഷണവാഹനം കരസ്ഥമാക്കിയതായി "നാസ" അറിയിച്ചു. 1977 സെപ്തംബര്‍ അഞ്ചിന് വിക്ഷേപിച്ച "വോയേജര്‍-1" ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിട്ടതായാണ് കണക്കാക്കുന്നത്. ഭൗമേതര ജീവസമൂഹങ്ങളെ കണ്ടെത്തുകയാണ് "വോയേജര്‍-1"ന്റെ ലക്ഷ്യങ്ങളിലൊന്ന്. 
    • 2013 മാര്‍ച്ച് 27: ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ടിബറ്റന്‍പീഠഭൂമി യിലെ മഞ്ഞുമലകള്‍ ഉരുകാന്‍തുടങ്ങുന്നതായി പഠനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള "കാര്‍ബണ്‍ മലിനീകരണ"മാണ് ഇതിന് ഇടയാക്കുന്നത്. മഞ്ഞുരുക്കം, ടിബറ്റില്‍നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലവിതാനത്തില്‍ മാറ്റമുണ്ടാക്കുമെന്നതിനാല്‍, ഇതുമൂലം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
    • 2013 ഏപ്രില്‍ 15: "തമോദ്രവ്യം", "ശ്രാമദ്രവ്യം" എന്നീ പേരുകളില്‍ അറിയപ്പെടുന്ന "ഡാര്‍ക്ക്മാറ്റര്‍" അഥവാ "കാണാന്‍ കഴിയാത്ത ദ്രവ്യം" യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ക്ക് സൂചന ലഭിച്ചു. തമോദ്രവ്യ സാന്നിധ്യത്തിന്റെ സൂചനയായി കരുതുന്ന "വിമ്പ്" (Weakly Interracting Massiv Particles) സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതിലൂടെയാണിത്.
    2013 ഏപ്രില്‍ 24: ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് (Hubble Space Telescope) അതിന്റെ 23-ാം വാര്‍ഷികം ആചരിച്ചു. 1990 ഏപ്രില്‍ 24നാണ്, ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളി ന്റെ ബഹുമാനാര്‍ഥമാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക്, അദ്ദേഹത്തിന്റെ പേരു നല്‍കിയത്. പ്രപഞ്ചം വികസിക്കുന്നു എന്നതിന് ആദ്യത്തെ തെളിവു നല്‍കിയത് ഇദ്ദേഹമാണ്.

    2013 മെയ് 5: ചൊവ്വയിലേക്ക് രണ്ടു ബഹിരാകാശ ദൂരദര്‍ശിനികളെ അയക്കാന്‍ തീരുമാനിച്ചതായി "നാസ" പ്രഖ്യാപിച്ചു. ചൊവ്വയെ ചുറ്റിസഞ്ചരിച്ചുകൊണ്ടാകും ഇവ നിരീക്ഷണം നടത്തുന്നത്. "മാര്‍സ് ഓര്‍ബിറ്റിങ് സ്പെയ്സ് ടെലസ്കോപ്പ്"  എന്നാണ് ഒന്നിന്റെ പേര്. മറ്റേതിന്റെ പേര് "വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ ടെലസ്കോപ്പ്  എന്നും.

    • 2013 ജൂണ്‍ 6: കാന്തികശക്തികൊണ്ട് പാളത്തില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ട്രെയിന്‍, അഥവാ മഗ്ലെവ് ട്രെയിനിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ പരീക്ഷണഓട്ടം ജപ്പാന്‍ വിജയകരമായി നടത്തി. മണിക്കൂറില്‍ 500 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗം. 2027 ലാകും ഈ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും തുടങ്ങുന്നത്.

    2013 ജൂലൈ 15: നെപ്ട്യൂണിന് പുതിയൊരു ഉപഗ്രഹംകൂടി ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം ഇതോടെ 14 ആയി മാറി. ട/2004 ച1 എന്നാണ് പുതിയ ഉപഗ്രഹത്തിന് പേരു നല്‍കിയിരിക്കുന്നത്. മാര്‍ക്ക് ഷോവാള്‍ട്ടര്‍ എന്ന അമേരിക്കന്‍ വാനനിരീക്ഷകനാണ് നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളില്‍ ഏറ്റവു ചെറുതായ ഇതിനെ കണ്ടെത്തിയത്.
    • 2013 ജൂലൈ 17: ലോകത്തിലെ ഏറ്റവും വലിയ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാധാരണ മൈക്രോസ്കോപ് ഉപയോഗിച്ചുപോലും കാണാന്‍കഴിയുന്നു എന്നതാണ് "പാന്‍ഡോറാ വൈറസ്" (Pandora Virus) എന്നു പേരിട്ട ഇതിന്റെ പ്രത്യേകത. ഈ വൈറസിന്റെ രണ്ട് ഇനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
    2013 ആഗസ്ത് 7: വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനി ല്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാമെന്ന് "നാസ". "ടൈറ്റന്" അടുത്തുകൂടി പറന്ന "ഗലീലിയോ" എന്ന പര്യവേക്ഷണദൗത്യം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. "ടൈറ്റനി"ലിറങ്ങുന്ന ഒരു പര്യവേക്ഷണദൗത്യം അയക്കാനും "നാസ"യ്ക്ക് പദ്ധതിയുണ്ട്.
    • 2013 ആഗസ്ത് 30: ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ സൈനിക ഉപഗ്രഹമായ "രുക്മിണി" ഫ്രഞ്ച് ഗയാനയില്‍നിന്നു വിക്ഷേപിച്ചു. ഭൂസ്ഥിര ഉപഗ്രഹമായി പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യന്‍ മഹാസമുദ്രമേഖലയിലുള്ള ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ പരമ്പരയിലെ അടുത്ത ഉപഗ്രഹം ഇന്ത്യ അടുത്തുതന്നെ വിക്ഷേപിക്കും.
    2013 സെപ്തംബര്‍ 9: ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവും പുതിയ പര്യവേക്ഷണദൗത്യമായ "ലാഡീ"  വിക്ഷേപിച്ചു. "ലൂണാര്‍ അറ്റ്മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വിറോണ്‍മെന്റ് എക്സ്പ്ലോറര്‍" എന്നതാണ് പൂര്‍ണരൂപം. ചന്ദ്രനെ വലംവയ്ക്കുന്നതരത്തിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്.
    • 2013 ഒക്ടോബര്‍ 12: "ജപ്പാന്‍ജ്വര" ത്തിനെതിരെ ഫലപ്രദമാവുന്ന ലോകത്തിലെ ആദ്യ വാക്സിനായി SA 14-14-2 നെ ലോകാരോഗ്യസംഘടന അംഗീകരിച്ചു. "പാത്ത്"  എന്ന സന്നദ്ധസംഘടനയുടെ സാമ്പത്തികസഹായത്തോടെ ചൈനയാണ് ഇതു നിര്‍മിക്കുന്നത്.
    2013 നവംബര്‍ 6 : ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണദൗത്യമായ "മംഗള്‍യാന്‍" അഥവാ "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍"  ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. 2014 സെപ്തംബര്‍ 24നാകും "മംഗള്‍യാന്‍" ചൊവ്വയിലെത്തുക. പിഎസ്എല്‍വി റോക്കറ്റായിരുന്നു  വിക്ഷേപണത്തിന് ഉപയോഗിച്ചത്.
    2013 നവംബര്‍ 18: "മാവെന്‍ "  എന്ന പേരുള്ള അമേരിക്കന്‍ പര്യവേക്ഷണവാഹനം ചൊവ്വയിലേക്ക് യാത്രതിരിച്ചു. "മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍"  എന്നതാണ് "MAVEN" എന്നതിന്റെ പൂര്‍ണരൂപം. 2014 സെപ്തംബര്‍ 22ന് "മാവെന്‍" ചൊവ്വയില്‍ എത്തുമെന്നാണ് കരുതുന്നത്.
  • 2013 ഡിസംബര്‍ 16: ചൈനയുടെ "ചാങ് ഇ 3"  എന്ന ചാന്ദ്രപര്യവേക്ഷണ ദൗത്യം വിജയകരമായി ചന്ദ്രനിലെത്തി. മാതൃവാഹനത്തില്‍നിന്ന്, ജേഡ് എന്ന പേരുള്ള ചാന്ദ്രവാഹനം  ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുന്നതിലും ചൈന വിജയിച്ചു. ഇതോടെ, ചന്ദ്രനില്‍ വാഹനമിറക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന.
  • Print Edition of this was published in Kilivathil, Deshabhimani dt. 2nd January 2014. Linkhttp://www.deshabhimani.com