Monday, January 20, 2014

2014: ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം

അരിപ്പൊടിക്കോലങ്ങളില്‍ എന്തെങ്കിലും ശാസ്ത്രമുണ്ടോ? ഉണ്ടെന്നാണ് യുനെസ്കോ പറയുന്നത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടശേഷം, അതില്‍നിന്നുണ്ടാവുന്ന നിഴലുകളെ നോക്കിയാല്‍, നമുക്ക് കോലമെഴുത്തിലെപ്പോലുള്ള രൂപങ്ങളെ കാണാമത്രെ! പരലുകള്‍ക്ക് 'ക്രിസ്റ്റലുകള്‍' (Crystals) എന്നാണ് ഇംഗ്ലീഷില്‍ പേര്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ട്, അതിന്റെ ഉള്‍ഘടന പഠിക്കാനായി നടത്തുന്ന ശ്രമമാണ് 'ക്രിസ്റ്റലോഗ്രാഫി' (Crystallography). 

ഒരു നിഴല്‍ചിത്രമാണ് നമുക്കു ലഭിക്കുക. അതാണ് 'ക്രിസ്റ്റലോഗ്രാഫ്'. ഈ ചിത്രം നോക്കിയാല്‍ നമുക്കു കാണാം, ആറ്റമുകള്‍ പരസ്പരം കൈകോര്‍ത്തുനില്‍ക്കുന്നത്. നിരനിരയായി. ചങ്ങലപോലെ മാത്രമല്ല, ത്രികോണങ്ങളായി, ചതുര്‍ഭുജങ്ങളായി. മനോഹരമായൊരു കാഴ്ചയാണത്. ഇതൊരു വെറും കൗതുകവുമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം വികാസംപ്രാപിച്ച ശാസ്ത്ര-സങ്കേതമാണ് 'ക്രിസ്റ്റലോഗ്രാഫി'. ഈ വര്‍ഷത്തെ, 2014നെ, യുനെസ്കോ, ഈ സങ്കേതത്തിന്റെ വര്‍ഷമായാണ് പ്രഖ്യാപിക്കുന്നത്- ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം - International Year of Crystallography
'ക്രിസ്റ്റലോഗ്രാഫി' സങ്കേതം അതിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് "യുനെസ്കോ" ഈ വര്‍ഷാചരണം സംഘടിപ്പിക്കുന്നത്. അത് ഒരു നോബേല്‍ സമ്മാനത്തിന്റെ കഥകൂടിയാണ്. 1914-ല്‍ ഭൗതികശാസ്ത്രത്തിനായി നല്‍കപ്പെട്ട നൊബേല്‍ സമ്മാനത്തിന്റെ കഥ. മാക്സ് വൊണ്‍ല്യൂ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് അത് ലഭിച്ചത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടാല്‍, പ്രകാശത്തിനെന്നതുപോലെ അതിനും പ്രകീര്‍ണനം (Diffraction) സംഭവിക്കുമെന്നും അത് ഒരു പ്രതലത്തില്‍ പതിപ്പിച്ചാല്‍ നമുക്ക് 'ക്രിസ്റ്റലോഗ്രാഫ്' എന്ന നിഴല്‍ചിത്രം ലഭിക്കുമെന്നും ആദ്യമായി കണ്ടെത്തിയത് മാക്സ് വൊണ്‍ ല്യൂ ആയിരുന്നു. 

ഈ കണ്ടെത്തലിനായിരുന്നു 1914ലെ നൊബേല്‍ സമ്മാനം. ഈ സങ്കേതം ഉപയോഗിച്ചാല്‍, ഏതുതരം ദ്രവ്യത്തിനുള്ളിലെയും ആറ്റമുകളുടെ ഘടന, ത്രിമാനഘടന, അറിയാമെന്ന് തുടര്‍ന്നുള്ള പരീക്ഷണങ്ങളിലൂടെ രണ്ടു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വില്യം ബ്രാഗും ലോറന്‍സ് ബ്രാഗും. ഇവര്‍ക്കായിരുന്നു അടുത്ത നോബേല്‍- 1915ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം. 
ഒരു പദാര്‍ഥത്തിനുള്ളിലെ ആറ്റങ്ങളുടെ ത്രിമാനഘടന എന്തിനറിയണം എന്ന ചോദ്യം അന്ന് പലരും ചോദിച്ചിരുന്നു. എന്നാലിന്ന്, ഈ സങ്കേതമില്ലെങ്കില്‍ രാസവ്യവസായമില്ല എന്ന അവസ്ഥയാണുള്ളത്. ഉദാഹരണമായി മരുന്നുവ്യവസായം. ചിലമരുന്നുകളുടെ ലേബലില്‍, ഒരേ രാസസംയുക്തത്തിന്റെ പേരാണ് അച്ചടിച്ചിരിക്കുന്നതെങ്കിലും, അത് രോഗം ശമിപ്പിക്കണമെന്നില്ല. കാരണം, യഥാര്‍ഥ 'ഐസോമെര്‍' രൂപമല്ല ഇതിലുള്ളത്. ഇത്തരം കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ 'ക്രിസ്റ്റലോഗ്രാഫി' സങ്കേതം ഉപയോഗിക്കാം. 
                                                                                    
ഇതുപോലെത്തന്നെ പ്രസക്തമാവുന്നതാണ് 'മിനറളോജി'(Minerology) എന്ന മറ്റൊരു മേഖല. ഒരു ലോഹം വേര്‍തിരിക്കാന്‍ കഴിയുന്നതരത്തിലുള്ള 'ലോഹധാതു'ക്കളാണ് 'അയിരുകള്‍'(Ores) എന്നറിയപ്പെടുന്നത്. എല്ലാ ലോഹധാതുക്കളും (Minerals) 'അയിരുകള്‍' ആകണമെന്നില്ല. യഥാര്‍ഥ അയിരുകള്‍, ഒരു പ്രത്യേക ക്രിസ്റ്റലീയ ഘടന ആവശ്യപ്പെടുന്നവയാണ്. അവയെ തിരിച്ചറിയാന്‍ ക്രിസ്റ്റലോഗ്രാഫി ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. 
ഇനി ഉല്‍ക്കാശിലകളുടെ കാര്യം നോക്കുക. ഇവയുടെ ക്രിസ്റ്റലീയഘടന പഠിച്ചാല്‍, അവ ഏതു ഗ്രഹത്തില്‍നിന്നു വന്നയാണെന്ന് തിരിച്ചറിയാന്‍ പറ്റും. അല്ലെങ്കില്‍, സൗരയൂഥത്തിന്റെ ഏതു ഭാഗങ്ങളില്‍നിന്നു വന്നവയാണെന്ന് പറയാന്‍പറ്റും. 'ക്രിസ്റ്റലോഗ്രാഫി'യിലൂടെ മാത്രമേ ഇതൊക്കെയും സാധ്യമാവൂ. എന്നാല്‍ സാധാരണ ജനങ്ങള്‍ ഇതൊന്നും അറിയുന്നില്ല. അവരെ ഇതൊക്കെയും ബോധ്യപ്പെടുത്തുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. 

Website of the International Year of Crystallography: http://www.iycr2014.org

Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 16th January 2014.

Friday, January 3, 2014

കണ്ണാന്തളിപ്പൂക്കള്‍ക്ക് പുന്നെല്ലിന്‍റെ മണമുണ്ടോ?

എത്ര നിറങ്ങളാണ്, എത്ര ഗന്ധങ്ങളാണ്, എത്ര വിസ്മയങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടത്? ബാല്യകാലത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കല്‍ എം. ടി. ഇങ്ങനെ പരിതപിച്ചിരുന്നു. ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ കുട്ടികള്‍ മത്സരിച്ച് പൂതേടുമായിരുന്നു. വന്നേരിക്കാര്‍ എന്ന അച്ഛന്‍റെ വീട്ടുകാര്‍ ഓണം പത്തുദിവസം ഘോഷിക്കുമായിരുന്നുവെങ്കിലും ڇപൂക്കളുടെ കാര്യത്തില്‍ അവര്‍ക്ക് നമ്മളുടെ ആഭിജാത്യമില്ലായിരുന്നു-വെന്ന് എം.ടി. ഓര്‍ക്കുന്നു. വേലിപ്പടര്‍പ്പിലെ പൂക്കളായിരുന്നു അവര്‍ കളമിടാന്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഞങ്ങള്‍ക്കുള്ള സൗഭാഗ്യം കുന്നിന്‍ചെരുവിലെ സമ്യദ്ധമായ കണ്ണാന്തളിപ്പൂക്കളായിരുന്നു, അദ്ദേഹം പറയുന്നു. വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ താന്നിക്കുന്നു തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിപ്പുക്കള്‍ തഴച്ചുവളര്‍ന്നുകഴിയുമായിരുന്നു: ഗതകാലസ്മരണകളില്‍ പരതി അദ്ദേഹം ഓര്‍മ്മിക്കുന്നു. 

അവയ്ക്ക് പുന്നെല്ലരിയുടെ നിറവും ഗന്ധവുമായിരുന്നുവെന്നും 'കണ്ണാന്തളിപ്പൂക്കളുടെ കാലം' എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നു. 
സമയംതെറ്റാതെ കുന്നിന്‍ചെരുവില്‍ കണ്ണാന്തളിപ്പൂക്കള്‍ വിടര്‍ന്നുകൊള്ളും എന്നു പറയുന്നിടം മുതല്‍ അല്പമല്ലാത്ത പ്രക്യതിബോധം എം.ടി.യുടെ ഈ കുറിപ്പിലുടനീളമുണ്ട്. അവയെ ഒരു പ്രക്യതിഘടികാരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചെമ്പന്‍, ചീര, തവളക്കണ്ണന്‍ എന്നിങ്ങനെയുള്ള ഓരോ നെല്‍വിത്തിന്‍റേയും മൂപ്പിനെക്കുറിച്ച് ഞങ്ങള്‍ കുട്ടികള്‍ക്കുപോലും അറിയാമായിരുന്നത് കണ്ണാന്തളിപ്പൂക്കള്‍ കാരണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കണ്ണാന്തളികള്‍ വിടര്‍ന്നാലും പാടം കൊയ്യാറായില്ലെങ്കില്‍ വിത്ത് എന്തായിരുന്നുവെന്ന് അവര്‍ക്ക് ഊഹിക്കാമായിരുന്നു. തുമ്പപ്പൂ ധാരാളമുണ്ടായിരുന്നുവെങ്കിലും അവ നിരത്തിവെച്ചാലും അല്പം കളമേ നിറയുമായിരുന്നുള്ളൂ. അപ്പോള്‍ കളം നിറയ്ക്കാന്‍ സഹായിച്ചിരുന്നത് കണ്ണാന്തളിപ്പൂക്കളായിരുന്നു. അവയ്ക്കിടെയില്‍ വെള്ളപ്പൊട്ടുകള്‍പോലെ തുമ്പപ്പൂക്കളും വെക്കുമായിരുന്നു. എന്നാല്‍ ഓര്‍മ്മക്കുറിപ്പ് അവസാനിക്കുന്നതിനുമുമ്പുതന്നെ കണ്ണാന്തളിപ്പൂക്കള്‍ എന്നെന്നേക്കുമായി നാടുനീങ്ങിയ കാര്യവും അദ്ദേഹം പങ്കുവെക്കുന്നു. കുന്നിന്‍ചെരിവുകള്‍ കുടിയിരിപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിപ്പൂക്കള്‍ പിന്നെ വളരാതായി എന്നത് അദ്ദേഹത്തിന് നെമ്പരമാവുന്നു.

തന്‍റെ കഥയില്‍ക്കണ്ട കണ്ണാന്തളിപ്പൂക്കളെ കാണാന്‍വരുന്നു എന്നെഴുതിയ വായനക്കാരന്‍ സുഹ്യത്തിനോട് "ഗ്രാമം കാണാം. പക്ഷേ കണ്ണാന്തളിപ്പൂക്കളില്ല", എന്ന് മറുപടി എഴുതേണ്ടി വ്യസനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. നാട്ടിലെ ഒരു വൈദ്യന്‍ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു വളര്‍ത്തുന്ന കണ്ണാന്തളിച്ചെടികളെ കാണാന്‍ പോയപ്പോള്‍ അതിലെ പൂവുകള്‍ക്ക് പുന്നെല്ലിന്‍റെ മണമില്ലായിരുന്നുവെന്നതും അദ്ദേഹത്തെ വ്യസനിപ്പിക്കുന്നു. ഇതുവരെ പറഞ്ഞതില്‍ ഈ അവസാനവാചകത്തിലാണ് കണ്ണാന്തളിപ്പൂക്കളുടെ വ്യക്തിത്വം തര്‍ക്കവിഷയമാവുന്നത്. കണ്ണാന്തളിപ്പൂക്കളുടെ സസ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ പറയുന്നത് അതിന്‍റെ പവുകള്‍ക്ക് മണമേയില്ല എന്നാണ്! എം.ടി. പറയുന്നത്, മണമുണ്ടായിരുന്നു, പുന്നെല്ലിന്‍റേതായിരുന്നു, പക്ഷേ ഇപ്പോള്‍ കാണുന്നവയില്‍ മണമില്ലെന്നും. അപ്പോള്‍ എം.ടി. ബാല്യകാലത്ത് അടുത്തു പരിചയിച്ച പൂവുകള്‍ യഥാര്‍ത്ഥത്തില്‍ കണ്ണാന്തളിപ്പൂക്കള്‍ ആയിരുന്നില്ല എന്നാണോ? അതോ, അദ്ദേഹത്തിന്‍റെ നാട്ടിലെ വൈദ്യന്‍ കണ്ടുപിടിച്ചുകൊണ്ടുവന്ന് ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയതായി പറയുന്നത് മറ്റേതെങ്കിലും ചെടിയായിരുന്നോ? എം.ടി. എഴുതിയത് ഒരു സാങ്കല്‍പ്പികസസ്യത്തെക്കുറിച്ചല്ല. താന്നിക്കുന്നും പറക്കുളവും യഥാര്‍ത്ഥത്തിലുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്? 

കണ്ണാന്തളി എന്ന കാച്ചിപ്പൂവ് 
കണ്ണാന്തളിക്ക് പല പേരുകളുണ്ട്. മലബാറില്‍ 'കാച്ചിപ്പൂവ്' എന്നാണ് പേര്. പണ്ടുകാലങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്‍റെ കരയുടെ നിറമുണ്ടായതിനാലാണ് ഈ പേര്. വടക്കന്‍ കേരളത്തില്‍ ഓണക്കാലത്ത് ത്യക്കാക്കരയപ്പനെ അണിയിച്ചൊരുക്കാന്‍ കണ്ണാന്തളിപ്പൂക്കളാണ് ഉപയോഗിച്ചിരുന്നത്. മഴക്കാലം കഴിഞ്ഞ് മാനംതെളിയുമ്പോഴാണ് ഇവ പൂക്കുന്നത്. ഇവ പൂത്തു തുടങ്ങിയാല്‍ ഒണമായി എന്നാണ് സൂചന. അതുകൊണ്ട് ഓണപ്പൂവ് എന്നൊരു പേരും ഇതിനുണ്ട്. വെളുത്ത ഇതളുകളുടെ അറ്റം പാടലവര്‍ണ്ണമായതിനാല്‍ ക്യഷ്ണപ്പൂവ് എന്നൊരു വിളിപ്പേരുമുണ്ട്. കണ്ണാന്തളി എന്ന പേരിന് പിന്നില്‍ പക്ഷേ ഇതിന്‍റെ ഔഷധഗുണമാണ്. ഇതിനെ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കണ്ണിലൊഴിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കും. കണ്ണില്‍ തളിക്കാവുന്നത് എന്നതില്‍ നിന്നാവാം കണ്ണാന്തളി എന്ന പേരിന്‍റെ ഉത്ഭവം. ആയൂര്‍വേദത്തില്‍ 'അക്ഷീപുഷ്പി' എന്ന പേരിലാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വയനാട്, മലപ്പുറം, ത്യശൂര്‍ ഭാഗങ്ങളില്‍ 'പറമ്പന്‍പൂവ്' എന്നും പേരുണ്ട്. ചെങ്കല്‍ക്കുന്നുകളിലും അവയുടെ ചരിവുകളിലും മാത്രമാണ് ഇവ സ്വാഭാവികായി വളരുന്നത്. ഇവിടത്തെ ഭൂപ്രക്യതി, മണ്ണിന്‍റെ ഘടന, ധാതുക്കളുടെ സാന്നിധ്യം, എന്നിവയാണ് ഇവ ഇത്രയ്ക്ക് ഒതുങ്ങിയ ഒരു ആവാസഇടം തിരഞ്ഞെടുക്കാനുള്ള കാരണമായി കരുതപ്പെടുന്നത്.

കണ്ണാന്തളിക്ക് എക്സാക്കം ടെട്രാഗോണം (Exacum tetragonum) എന്ന ശാസ്ത്രീയനാമമാണ് സസ്യശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. ജെന്‍ഷ്യനേസിയേ (Gentianaceae) എന്ന സസ്യകുടുംബ ത്തിലെ അംഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഇംഗ്ളീഷില്‍ ബൈകളര്‍ പേര്‍ഷ്യന്‍ വയലറ്റ് എന്നറിയപ്പെടുന്ന ഇതിനെ ദക്ഷിണേന്ത്യയിലുടനീളം കാണാം. ഡെക്കാണ്‍പീഠഭൂമി മുതല്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയസസ്യമായാണ് അറിയപ്പെടുന്നത്. ചെങ്കല്‍ക്കന്നുകളിലെ സവിശേഷസസ്യജാലത്തെ പ്രതിനിധീകരിക്കുന്ന ഇത് അവിടെ സമുദ്രനിരപ്പില്‍ നിന്നും 50 മുതല്‍ 200 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പശ്ചിമഘട്ടത്തിലെ വളരെ ഉയരത്തിലുള്ള പുല്‍മേടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള ഏകവര്‍ഷീസസ്യമാണിത്. ജൂണില്‍ തുടങ്ങുന്ന മഴക്കാലത്ത് മുളച്ച് ഓഗസ്റ്റ് മാസത്തില്‍ പൂവണിഞ്ഞ് നവംബര്‍ ആവുന്നതോടെ വിത്തുകള്‍ പാകമാവുന്ന മുറയ്ക്ക് ഉണങ്ങിപ്പോവുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. ചെടികള്‍ക്ക് ഒരു മീറ്ററില്‍ താഴെ പൊക്കമേ വരൂ. പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ ആദ്യത്തെ രണ്ടോ മൂന്നോ ദിവസം സന്ധ്യക്ക് കൂമ്പുകയും രാവിലെ വീണ്ടും വിടരുകയും ചെയ്യും. പിന്നീട് കൂമ്പാതെ ഒരാഴ്ചയോളം കൊഴിയാതെ നില്‍ക്കും.

കണ്ണാന്തളിക്ക് മണമുണ്ടോ?

കണ്ണാന്തളിപ്പൂക്കളെ സംബന്ധിക്കുന്ന പ്രസിദ്ധീക്യതമായ പഠനങ്ങളിലൊന്നും അതിന്‍റെ പൂവുകള്‍ക്ക് മണമുള്ളതായി പറയുന്നില്ല. പക്ഷേ, കണ്ണാന്തളിപ്പൂവുകളില്‍ പരാഗണം നിര്‍വ്വഹിക്കുന്നത് ചിത്രശലഭങ്ങളും ചിലതരം ഷഡ്പദങ്ങളുമാണെന്ന് പല പഠനങ്ങളിലും പറയുന്നു. ചിത്രശലഭങ്ങള്‍ പരാഗണം നടത്തുന്ന സസ്യങ്ങള്‍ സാധാരണയായി കടുത്ത നിറമുള്ള ഇതളുകളോട് കൂടിയവയായിരിക്കും. അതോടൊപ്പം അവയ്ക്ക് സുഗന്ധവും ഉണ്ടായിരിക്കും. ഇതിനും പുറമേയാണ് തേനിന്‍റെ സാന്നിധ്യം. കണ്ണാന്തളിയുടെ പൂക്കള്‍ മിക്കവാറും വെള്ളയാണ്. ഇതളിന്‍റെ അറ്റത്തുമാത്രമേ വയലറ്റുനിറമുള്ളൂ. അപ്പോള്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കാന്‍ മണം ഉണ്ടാവാതെ തരമില്ല. എന്നാല്‍ അത് അത്ര  ശക്തമായതല്ല. അതുകൊണ്ടാണ് ചെടിച്ചട്ടിയില്‍ നട്ട കണ്ണാന്തളിച്ചെടികളിലെ പൂക്കള്‍ക്ക് മണമില്ല  എന്ന് എം.ടി.യെപ്പോലെ പലര്‍ക്കും തോന്നിയത്. പക്ഷേ, പുന്നെല്ലിന്‍റെ മണം കണ്ണാന്തളിപ്പൂക്കള്‍ക്കുണ്ടായിരുന്നു എന്ന് എം.ടി. വ്യക്തമായി ഓര്‍മ്മിക്കുന്ന സ്ഥിതിക്ക് അതിന് ഒരു വിശദീകരണം അനിവാര്യമായിത്തീരുന്നു. വളരെ നേര്‍ത്ത മണമുള്ള പൂക്കളും ഒട്ടനവധിയായി ഒരുമിച്ച് പൂത്തുനിന്നാല്‍ ചിലപ്പോള്‍ അവയെ തഴുകിവരുന്ന കാറ്റിന് ഒരു മണമുണ്ടാവാം. എന്നാല്‍ ഒന്നോ രണ്ടോ പൂക്കള്‍ മാത്രമായാല്‍ ആ ഗന്ധം അത്ര പെട്ടെന്ന് അനുഭവവേദ്യമായിക്കൊള്ളണമെന്നില്ല.

എങ്കിലും എം.ടി. പറഞ്ഞതിനെ ശരിവെക്കുന്ന ഒരു പഠനം അടുത്ത കാലത്തായി ഉണ്ടായി. കണ്ണാന്തളിപ്പൂക്കളുടെ അതേ ജനുസില്‍പ്പെട്ട മറ്റൊരു ചെടിയിലാണ് പഠനം നടന്നത്. കണ്ണാന്തളി എന്നാല്‍ എക്സാക്കം ടെട്രാഗോണം ആണെന്ന് നേരത്തേ പറഞ്ഞല്ലോ. എക്സാക്കം അഫിനെ (Exacum affine) എന്ന പേരിലുള്ള അതിന്‍റെ ഒരു അടുത്ത ബന്ധുവിലായിരുന്നു പഠനം. ഇതിന്‍റെ പൂവില്‍ നിന്നും പ്രസരിക്കുന്ന ഗന്ധത്തിന് അടിസ്ഥാനമാവുന്ന തന്‍മാത്രകളെ 'ഹെഡ്സ്പേസ് സാമ്പിളിങ്' (Headspace Sampling)  എന്ന സങ്കേതം ഉപയോഗിച്ച് വിശകലനം ചെയ്തതില്‍ അതില്‍ നിന്നും പുറത്തുവരുന്ന 'ലില്ലി ഓഫ് ദ വാലി' എന്ന ചെടി*യുടെ പൂവിന്‍റെ മണത്തെ ഓര്‍മ്മിപ്പിക്കുന്ന പുതുമയുടേയും പച്ചപ്പിന്‍റേയും ഗന്ധം 42 ജൈവസംയുക്തങ്ങള്‍ കാരണമാണെന്ന് കണ്ടെത്തുകയുണ്ടായി. ലിമോണീന്‍, ആല്‍ഫാപൈനീന്‍ (Limonene, alpha-Pinene) എന്നിവയായിരുന്നു ഇതില്‍ മുഖ്യം. എന്നാല്‍ ഇവയിലേതെങ്കിലും കണ്ണാന്തളിപ്പൂക്കളില്‍ കാണുന്നുണ്ടോ എന്നത് സമര്‍ത്ഥിക്കുന്നതിനാവശ്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. 

പുന്നെല്ലിന്‍റെ മണം മിഥ്യയോ?

നെല്ലിന് ഒരു മണമുണ്ട്. അത് അരിയുടെ മണത്തില്‍ നിന്നും വ്യത്യസ്തമാണ്. ഈ മണത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നെല്‍വിത്തുകള്‍ തന്നെ തരംതിരിക്കപ്പെട്ടിട്ടുണ്ട്. എം.ടി. പറയുന്ന ചെമ്പന്‍, ചീര, തവളക്കണ്ണന്‍ എന്നിങ്ങനെയുള്ളവ നാടന്‍ നെല്‍വിത്തുകളുടെ ഗന്ധം സംബന്ധമായി ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, നെല്ലിന് മണമുണ്ടാവുന്നത് അസെറ്റൈല്‍ പൈറോലിന്‍ (2-Acetyl-1-Pyrroline) എന്ന ഗന്ധസംയുക്തത്തിന്‍റെ സാന്നിധ്യം മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 


എന്നാല്‍ ഇത് നെല്ലില്‍ മാത്രമല്ല. മധുരമുള്ള പൂക്കളുള്ള 'ഇലിപ്പ' എന്ന ചെടിയിലും ഇതിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയനാമം മധൂക്ക ലോന്‍ജിഫോളിയ (Madhuca longifolia). ഇതിന്‍റെ പൂവില്‍ നിന്നും വീര്യമുള്ള ഒരു മദ്യം വാറ്റിയെടുക്കുന്നുണ്ട്. പക്ഷേ, ഇവിടെ പ്രസക്തമാവുന്ന കാര്യം അതല്ല. ഇതിന്‍റെ പൂവിന്‍റെ ഇതളുകള്‍ പിഴിഞ്ഞ നീര് നേത്രരോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലാണ് ഇത്തരത്തിലുള്ള ഉപയോഗം വ്യാപകമായിരിക്കുന്നതെന്നു മാത്രം.  ഇതില്‍ നിന്നും എം.ടി.യുടെ ഓര്‍മ്മ പുതിയ ഗവേഷണസാധ്യതകള്‍ക്ക് വഴിമരുന്നിടുന്ന ഒന്നാണെന്ന് കാണാവുന്നതാണ്. ശാസ്ത്രം ജയിക്കുമ്പോള്‍ മനുഷ്യന്‍ തോല്‍ക്കുന്ന കാലവും അസ്തമിക്കുകയാണെന്ന് പറയാം.

കുറിപ്പ്: 'ലില്ലി ഓഫ് ദ വാലി' (Lilly of the Valley: Convallaria majalis) എന്നത് യൂറോപ്പിലെങ്ങും സാധാരണമായ വെള്ളപ്പൂക്കളുള്ള ഒരു ചെടിയാണ്. ഇതിന്‍റെ പൂവുകള്‍ കണ്ടാല്‍ മണികള്‍ തൂങ്ങിക്കിടക്കുന്നതാണെന്ന് തോന്നും. ഇവയ്ക്ക് മേരീസ് ടിയേഴ്സ്  (Marys Tears) എന്നൊരു വിളിപ്പേരുമുണ്ട്. 




ആധാരപഠനംBuchbauer, Gerhard et al., Volatile constituents of Exacum affine balf. f. flowers obtained by dynamic headspace sampling and as the essential oil, Flavour and Fragrance Journal, Volume 9, Issue2, March/April 1994, Pages 55-58.