Thursday, February 19, 2026

അരളി വിഷസസ്യമോ?

തിരുവിതാംകൂര്‍ മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അവയ്ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്‍റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള 2500 ക്ഷേത്രങ്ങളില്‍ ഈ നിരോധനം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലുടനീളം ഇത്തരത്തില്‍ ഒരു നിരോധനം നിലവിലില്ല. ശകവര്‍ഷക്കലണ്ടര്‍ അനുസരിച്ച് ആറാം മാസമായ ഭാദ്രപദയില്‍ നടത്തപ്പെടുന്ന സവിശേഷമായ ചില പൂജകള്‍ക്ക് അരളിയുടെ ഇല നിര്‍ബന്ധമായതാവാം ഒരുപക്ഷേ ഇതിന് കാരണം. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നടത്തുന്ന പൂജാകര്‍മ്മത്തില്‍ 21 ദേവതമാര്‍ക്ക് 21 ഇലകള്‍ അര്‍പ്പിച്ചുകൊണ്ട് പൂജാവിധിയാണുള്ളത്. "ഓം ശ്രീ വികടായ നമഃ കരാവിപത്രം സമര്‍പ്പയാമി" എന്ന് പറഞ്ഞുകൊണ്ടാണ് ചുവന്ന അരളിയുടെ ഇല സമര്‍പ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ നിരോധനം നിത്യപൂജയുമായി ബന്ധപ്പെട്ട് നൈവേദ്യം അര്‍പ്പിക്കുമ്പോള്‍ അരളിപ്പൂ ജപിച്ചിടുന്നതും ചന്ദനത്തോടൊപ്പം പൂജാപുഷ്പങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ അരളിപ്പൂ ഉള്‍പ്പെടുന്നതുമാണ് വിഷയമായത്. പായസത്തില്‍ വീണുകിടക്കുന്ന അരളിപ്പൂ പലരും വിഷമായി കണ്ട് എടുത്തുമാറ്റാറില്ല. ചന്ദനത്തോടൊപ്പം കിട്ടുന്ന അരളിപ്പൂ അകത്തുപോവാന്‍ സാധ്യത കുറവാണെങ്കിലും കുട്ടികള്‍ ചിലപ്പോള്‍ അത് കഴിച്ചുനോക്കിയെന്ന് വരാം. അരളിയുടെ പൂവ്, ഇല, വേര് എന്നിവയെല്ലാം വിഷമാണെന്നത് ഒരു വസ്തുതയാണെങ്കിലും ആയൂര്‍വേദം അതിനെ ഔഷധപ്രയോഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നത് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്ന അരളി ഉള്‍പ്പെടെയുള്ള 21 ഇലകളും ആയൂര്‍വേദത്തിലെ ഔഷധങ്ങളാണെന്നതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാവുന്നു.

പൂജാപുഷ്പമായ വിഷപ്പൂവ്

ഗണേശപൂജയ്ക്ക് ഉപയോഗിക്കുന്നതിനാല്‍ 'ഗണേശകുസുമം' എന്നും ദുര്‍ഗാപൂജയ്ക്ക് ഉത്തമമായതിനാല്‍ 'ഗൗരീപുഷ്പം' എന്നും ശിവന് പ്രിയപ്പെട്ടതായി കരുതപ്പെടുന്നതിനാല്‍ 'ഹരപ്രിയ' എന്നും അറിയപ്പെടുന്ന ചുവന്ന അരളിയുടെ ശാസ്ത്രീയനാമം നീരിയം ഒലിയാന്‍ഡര്‍ (Nerium oleander L.)  എന്നാണ്.  ദുര്‍ഗാപൂജയ്ക്ക് ചുവപ്പുനിറമുള്ള പൂക്കള്‍ നിര്‍ബന്ധമായ തിനാല്‍ പണ്ടുകാലത്ത് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ ചുവന്ന അരളി നട്ടുവളര്‍ത്തിയിരുന്നു. വീടുകളിലും തൊടികളില്‍ ചുവന്ന അരളി ഒരു സാന്നിധ്യമായിരുന്നു. ഇതിന്‍റെ ഇലകളില്‍ മിനുക്കംപതിച്ച ചെറിയ സഞ്ചികള്‍പോലെ ചിത്രശലഭകള്‍ പ്യൂപ്പകളായി ഉറങ്ങുന്നത് അടര്‍ത്തിമാറ്റി അവയ്ക്കുള്ളില്‍ നിന്നും ശലഭം പുറത്തുവരുന്നത് കാണുക കുട്ടികള്‍ക്കിടയിലും ഒരു വിനോദമായിരുന്നു. എന്നാല്‍ അരളി ഒരു വിഷച്ചെടിയാണെന്നത് ഏറ്റവും സുപരിചിതമായ ഒരു നാട്ടറിവായിരുന്നു. ഇക്കാരണത്താല്‍ കിണറില്‍ നിന്നും അകലെയായിട്ടായിരുന്നു ഇവ നട്ടിരുന്നത്. ആയൂര്‍വേദത്തില്‍ څകരവീരچ എന്നറിയപ്പെടുന്ന ഇതിനെ څഉപവിഷവര്‍ഗംچ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ഇതിനെ څമൂലവിഷംچ ആയാണ് കണക്കാക്കുന്നത്. അതായത് വേരാണ് വിഷം. എങ്കിലും അരളിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ട്. ഇലകള്‍, പൂവുകള്‍, തണ്ട് എന്നിവ വിഷമയമാണ്. ഇവ ഭക്ഷിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് ആയൂര്‍വേദാചാര്യന്‍മാര്‍ അത് വിലക്കിയിട്ടുണ്ട് (ഭക്ഷിതം വിഷവത് മതം). എന്നാല്‍ അമ്യതവള്ളി (Tinospora cordifolia), അമുക്കുരം (Withania somnifera) തുടങ്ങിയ സസ്യങ്ങളുടെ ഭാഗങ്ങള്‍ ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇവ വിഷസ്വഭാവമുള്ളവയാണ് [1].  എന്നാല്‍ ഒറ്റയ്ക്കും അതേപടിയുമല്ല ഉപയോഗിക്കുന്നത്. ആയൂര്‍വേദമരുന്നുകളിലെ ചേരുവകളിലൊന്നായാണ് ഇവ ഉപയോഗിക്കുന്നത്.


ഔഷധമെന്ന നിലയ്ക്കുള്ള അരളിയുടെ ഉപയോഗം മെസപൊട്ടോമിയന്‍ സംസ്ക്യതിയുടെ കാലത്തോളം പഴക്കമുള്ളതാണ്. പില്‍ക്കാലത്ത് നാട്ടറിവുകളായി നിലനിന്ന ഇവ ദേശാന്തരണം ചെയ്ത് റഷ്യ, ചൈന, ടര്‍ക്കി, ഇറ്റലി, കെനിയ, മെറോക്കോ, അള്‍ജീരിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രചരിച്ചു. പ്രമേഹം മുതല്‍ ക്യാന്‍സര്‍വരെയുള്ള രോഗങ്ങളുടെ ചികിത്സ യില്‍ ചുവന്ന അരളി ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ ആയൂര്‍വേദിക് ഫാര്‍മകോപിയയില്‍ ഇലയുടേയോ വേരിന്‍റേയോ 30-125   മില്ലീഗ്രാം ചൂര്‍ണ്ണം ആണ് ഔഷധമായി ഉപയോഗിക്കുന്നത.് ചുവന്ന അരളിയില്‍ മൂന്ന് പ്രധാന വിഷസംയുക്തങ്ങളാണുള്ളത്. ഒലിയാന്‍ഡ്രിന്‍ (Oleandrin), നീരൈന്‍ (Neriin), ഒലിയോന്‍ഡ്രസൈഡ് (Oleondroside) എന്നിവയാണവ. ഇതില്‍ ഒലിയാന്‍ഡ്രിന്‍ ഇലകളിലാ ണുള്ളത്. എന്നാല്‍ പൂക്കുന്ന സമയത്ത് ഇതിന്‍റെ അളവ് അധികരിക്കുകയും പൂവുകള്‍ മുതല്‍ വേരുവരേയും ഉയര്‍ന്ന അളവില്‍ ഇത് കാണപ്പെടുകയും ചെയ്യുന്നു. തണ്ടിലെന്നല്ല വിത്തില്‍ പ്പോലും ഇതിന്‍റെ സാന്നിധ്യം ഉണ്ടാവും. ഒരുതരം കാര്‍ഡിയാക് ഗ്ളൈക്കൊസൈഡ് ആയ ഒലിയാന്‍ഡ്രിന്‍ ഹ്യദയത്തിന്‍റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. ഹ്യദയപേശീകോശങ്ങളെ പൊതിയുന്ന സ്തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സോഡിയം അയോണുകളുടേയും പൊട്ടാസ്യം അയോണുകളുടേയും കോശാന്തരസ്ഥലങ്ങളിലേക്കുള്ള പുറന്തള്ളലും സംതുലനവും നിയന്ത്രിക്കുന്ന രാസാഗ്നിയുടെ (Na+ K+ ATPase)  പ്രവര്‍ത്തനത്തെ ഇത് തകരാറിലാക്കുന്നു. ഇതിലൂടെ കോശാന്തരഇടങ്ങളില്‍ സോഡിയം അയോണുകളുടെ സാന്ദ്രത വര്‍ദ്ധിക്കുന്നു. ഇത് കാല്‍സ്യം അയോണുകളുടെ കടന്നുകയറ്റത്തിനിടയാക്കുകയും ഹ്യദയപേശികള്‍ പെട്ടെന്ന് സങ്കോചിക്കാനിടയാക്കുകയും ചെയ്യുന്നു. ഇത് തുടരുന്നത് ഹ്യദയത്തിന്‍റെ പ്രവര്‍ത്തനം താളംതെറ്റുന്നതിനിടയാക്കുകയും കുഴപ്പങ്ങളുടെ തോത് അധികരിക്കാനിടയാക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അയോണുകളുടെ സംതുലനം സാധ്യമല്ലാതാവുമ്പോള്‍ അത് ഹൈപ്പര്‍കലേമിയ (Hyperkalemia) എന്ന അപായാവസ്ഥയും വരുത്തിവെക്കുന്നു. ഉയര്‍ന്ന അളവില്‍ ഒലിയാന്‍ഡ്രിന്‍ ഉള്ളില്‍ച്ചെന്നാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
അരളി മരണകാരണമാവുന്നത് അപൂര്‍വ്വമല്ല. ആത്മഹത്യചെയ്യാനായി ഉപയോഗിക്കുന്നതു മുതല്‍ അറിയാതെ ആഹരിക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെടുന്നു. ഔഷധമെന്നു കരുതി ഉപയോഗിച്ച് അപകടം പറ്റിയ സംഭവങ്ങളുമുണ്ട്. ഇത് മനുഷ്യരില്‍ നിന്നുമാത്രമല്ല, മ്യഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലാണ് ഇത് കൂടുതല്‍ മാരകമായി കണ്ടിട്ടുള്ളത്. പേരമരത്തിന്‍റെ ഇലയാണെന്ന് കരുതി അരളിയുടെ ഇല കഴിച്ച ഒരു കുട്ടി മരണപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. 5 ഇലകള്‍ വരെ കഴിച്ചാല്‍ത്തന്നെ മരണം സംഭവിക്കാം. ചിലരില്‍ ഇത് 15 ഇലകള്‍ വരെയാകാം. വേര് ആണെങ്കില്‍ വെറും 15  ഗ്രാം മതിയാവും. മുതിര്‍ന്ന സ്ത്രീകളിലാണ് വിഷത്തെ പ്രതിരോധി ക്കാനുള്ള ശേഷി കൂടുതലായി കാണപ്പെടുന്നത്. അഞ്ച് ഇലകള്‍ കഴിച്ചശേഷവും പറയത്തക്ക കുഴപ്പമൊന്നും വരാത്ത കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.  ചുവന്ന അരളിപ്പൂക്കള്‍ പിഴിഞ്ഞെ ടുത്ത നീര് രക്തക്കുഴലുകള്‍ സങ്കോചിക്കാന്‍ കാരണമാവുന്നതായി കണ്ടെത്തുകയുണ്ടായി. അതുപോലെ അന്നപഥത്തില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്തു. എന്നാല്‍ ഇവ രണ്ടും ഉയര്‍ന്ന അളവില്‍ അരളിപ്പൂക്കള്‍ ഉള്ളില്‍ച്ചെന്നപ്പോഴാണ് സംഭവിച്ചത്. അതായത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 33 മില്ലീഗ്രാം എന്ന അളവില്‍ ഉള്ളിലെത്തിയപ്പോള്‍ മാത്രം. ഇത് സംഭവിക്കണ മെങ്കില്‍ ശരാശരി ശരീരഭാരം 50 കിലോഗ്രാം ആയ ഒരാള്‍ അരളിപ്പൂവില്‍ നിന്നും മാരകമായ തരത്തില്‍ വിഷമേല്‍ക്കാന്‍ ഒന്നര കിലോഗ്രാമിലധികം ഭക്ഷിക്കേണ്ടിവരും [2]. ഇത് വളരെ അസ്വാഭാവികായ ഒരു കാര്യമാണെന്ന് കാണാവുന്നതാണ്. മനഃപൂര്‍വ്വം ഒന്നരക്കിലോയോളം കഴിച്ചാലല്ലാതെ അരളിപ്പൂവിന്‍റെ ഒരിതളോ മറ്റോ ഉള്ളില്‍ച്ചെന്നാല്‍പ്പോലും അത് ശരീരത്തില്‍ വിഷം എന്ന തരത്തിലുള്ള ഒരു പ്രതികരണവും ഉളവാക്കില്ല. ഇക്കാര്യത്തില്‍ അന്തിമമായ വിലയിരുത്തല്‍ നടത്താന്‍ തക്കവണ്ണമുള്ള പഠനങ്ങള്‍ ഇപ്പോഴും ഉണ്ടായിട്ടില്ല [3].

വിഷം ഔഷധമാവുമ്പോള്‍ 

എല്ലാ സസ്യങ്ങളും ആയൂര്‍വേദത്തിന്‍റെ ദ്യഷ്ടിയില്‍ ഔഷധസ്വഭാവമുള്ളതാണ്. അവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് അവയുടെ ഔഷധമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയൂര്‍വേദം ഒരു വിഷയമായി കണക്കാക്കുന്നില്ല. അതേസമയം പൊതുവേ വിഷസ്വഭാവമില്ലാത്തതായി കരുതപ്പെടുന്ന ഔഷധസസ്യങ്ങള്‍ ശരിയായ മാത്രയിലല്ലാതെ ഉള്ളിലെത്തുന്നത് അപകടമാവുന്ന സാഹചര്യവുമുണ്ട്. ശരിയായ അളവിലും മാത്രയിലും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇവ ഔഷധമായി പ്രവര്‍ത്തിക്കുന്നത്. ചുവന്ന അരളിക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിന് നീരിനെ നീക്കാനുള്ള കഴിവുമുണ്ട്. ഒരു പരിധി വരെ അത് ഒരു ഹ്യദയൗഷധമാണ്. നാഡീകോശങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ചുവന്ന അരളിക്ക് കഴിയും. എന്നാല്‍ മുന്‍പറഞ്ഞതുപോലെ ഇതൊക്കെയും ഔഷധപ്രയോഗത്തിലെ മാത്രയേയും ഇതര ചേരുവകളു മായി ചേരുമ്പോഴുള്ള ക്രിയാശേഷിയേയും ആശ്രയിച്ചിരിക്കുന്നു. ചുവന്ന അരളിക്ക് ക്യാന്‍സറി നെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതില്‍ നിന്നും അതിന്‍റെ ഔഷധമൂല്യം അത്ര നിസ്സാരമല്ല എന്ന് മനസിലാക്കാമല്ലോ. ചുവന്ന അരളിയില്‍ നിന്നുള്ള ഒലിയാന്‍ഡ്രിന്‍ എന്ന സംയുക്തത്തിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനാവും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ആന്‍വിര്‍സെല്‍ (Anvirzel™) എന്ന മരുന്ന് ഇപ്പോള്‍ വിപണിയിലെത്തിക്കഴിഞ്ഞു [4].

നേരിട്ടുള്ള ഉപയോഗത്തില്‍ നിന്നുള്ള വിഷാംശം കുറയ്ക്കാന്‍ അരളിവേര് പശുവിന്‍ പാലിലിട്ട് മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി തിളപ്പിച്ച് ആവിയില്‍ പുഴുങ്ങിയ ശേഷമാണ് ഉപയോഗിക്കുന്നത്. څശോധനچ എന്നാണ് ഇത്തരത്തിലുള്ള വിഷാംശംകുറയ്ക്കല്‍ അറിയപ്പെടുന്നത്. തുടര്‍ന്ന് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുന്നു. ഇതിലൂടെ ഒലിയാന്‍ഡ്രിന്‍, കാര്‍ഡിനോലൈഡ് എന്നിവയുടെ അളവ് വളരെയധികം കുറയുന്നു. എന്നാല്‍ ഔഷധസ്വഭാവം നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം, ചുവന്ന അരളിയുടെ വേരോ പുറന്തൊലിയോ കൊണ്ടുള്ള കഷായം ബാഹ്യചികിത്സക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് ആയൂര്‍വേദആചാര്യന്‍മാര്‍ പറയുന്നു.

ചുവന്ന അരളി കൊണ്ടുള്ള ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കാനുള്ള നിര്‍ദ്ദേശം പക്ഷേ സുശ്രുതന്‍ നല്‍കുന്നുണ്ട്. വിരേചനൗഷധപ്രയോഗശേഷം 'കരവീരകല്‍ക്കം' പ്രയോഗിക്കാമെന്നാണ് സുശ്രുതന്‍ പറയുന്നത്. മൂത്രാശയത്തിലെ കല്ലിന്‍റെ ചികിത്സക്കായി തേന്‍, പാല്‍, നെയ്യ് എന്നിവ ചേര്‍ത്തുള്ള 'കരവീരക്ഷാരപാനം' നടത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ത്വക്രോഗ ങ്ങളുടെ ചികിത്സയില്‍ 'കരവീരസ്നാന''വും കഷായപാനവും നടത്താമെന്നും അദ്ദേഹം പറയുന്നു. ത്വക്രോഗചികിത്സയില്‍ ഉപയോഗിക്കുന്ന പത്ത് ഔഷധച്ചെടികളിലൊന്നായി (കുഷ്ഠാഘ്നദശാമണി) ചരകനും ചുവന്ന അരളിയെ നിര്‍ദ്ദേശിക്കുന്നു. ഇവ ഓരോന്നും ഉള്ളില്‍ കഴിക്കാനുള്ളതോ പുറംചികിത്സക്കുള്ളതോ എന്ന് വൈദ്യര്‍ക്ക് അദ്ദേഹത്തിന്‍റെ യുക്തിക്കനുസരിച്ച് തീരുമാനിക്കാമെന്നും ചരകന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ അരളി ഉള്ളില്‍ കൊടുക്കുമ്പോള്‍ څകുഷ്ഠാഘ്കഷായچത്തോടൊപ്പം څഹരീതകിچ അഥവാ കടുക്ക (Terminalia chebula) നല്‍കേണ്ടതാണ്. ഇത് അരളിയിലെ വിഷാംശത്തിനുള്ള മറുമരുന്നായി പ്രവര്‍ത്തിക്കും. അതുപോലെ, څകരവീരക്ഷാരപാനംچ നിര്‍ദ്ദേശിക്കുമ്പോള്‍ പാല്‍ ഒപ്പമുപയോഗിക്കണം. അനുപാന മഞ്ജരി, ക്രിയാകൗമുദി തുടങ്ങിയവയിലെ ചികിത്സാനിര്‍ദ്ദേശങ്ങളില്‍ അരളിയുടെ വിഷാംശം കുറയ്ക്കാന്‍ ഹരീതകികഷായമോ എരുമപ്പാലോ (മഹിഷക്ഷീരം), എരുമപ്പാലില്‍ നിന്നുള്ള തൈരോ (മഹിഷധാതി), കരിമ്പിന്‍പഞ്ചസാരയോ (സിത), ചിറ്റെരിക്കിന്‍റെ  (Calotropis procera) പുറന്തൊലിയോ  ഉപയോഗിച്ചിരിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കരവീരം എന്ന അരളി ഉപയോഗിച്ചുള്ള ചികിത്സ അറ്റകൈപ്രയോഗമെന്ന തരത്തില്‍ അവസാനമേ ഉപയോഗിക്കാവൂ പാടുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. അത്യാസന്നനിലയിലെ രോഗിയെ രക്ഷിക്കാനുള്ള അവസാനശ്രമം എന്ന നിലയില്‍ മാത്രമാണ് കരവീരം ഉപയോഗിക്കുന്നത്.

അരളി മാത്രമല്ല വിഷം 


അരളിപ്പൂ ക്ഷേത്രങ്ങളില്‍ നിരോധിക്കാനായി പറയുന്ന കാരണം അതൊരു വിഷസസ്യം ആണെന്നതാണ്. ചുവന്ന അരളി ആയൂര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ നിരോധനം നീക്കാനുള്ള ഒരു ന്യായീകരണമായി പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം അനുസരിച്ച് (Abhilash K.P. et al., 2021), ദക്ഷിണേന്ത്യയില്‍ മാത്രം വിഷച്ചെടികള്‍ ഉള്ളില്‍ച്ചെന്നുള്ള 150 മരണങ്ങള്‍ ഉണ്ടായതില്‍ 65 ശതമാനവും അരളിയില്‍ നിന്നായിരുന്നു. അമേരിക്കയിലെ ടോക്സിക് എക്സ്പോഷര്‍ സര്‍വൈലന്‍സ് സിസ്റ്റം പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് 2004-ല്‍ 785 പേര്‍ക്ക്  അരളിയില്‍ നിന്നുമുള്ള വിഷബാധ ഏല്‍ക്കുകയുണ്ടായി. 1940-ലെ ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ട്  ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഔഷധസസ്യങ്ങളില്‍ വിഷസ്വഭാവമുള്ളവ യെ പ്രത്യേകം പട്ടികയായിത്തിരിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ E1-ല്‍ ആണ് ഇവ ഉള്‍പ്പെടു ത്തിയിരിക്കുന്നത്. ഇതിന്‍പ്രകാരംം, ഒരു അംഗീക്യത മെഡിക്കല്‍ പ്രാക്റ്റീഷണറുടെ മേല്‍നോട്ടത്തിലല്ലാതെ ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഈ പട്ടികയിലെ വിഷച്ചെടികളിലൊന്നായി അരളിയും ഉള്‍പ്പെടുന്നുണ്ട്.

പക്ഷേ, ശ്രദ്ധേയമായ കാര്യം അരളിയോടൊപ്പം ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു ചെടികളും ഉള്‍പ്പെടുന്നുണ്ട് എന്നതത്രേ! ഇതിന് ഒരുദാഹരണമാണ് ഉമ്മം (Datura metel). "ഓം ശ്രീ ഹര്‍സുനവേ നമഃ ഥത്തൂരപത്രം സമര്‍പ്പയാമി" എന്ന് ജപിച്ചുകൊണ്ടാണ് ഗണേശപൂജയ്ക്ക് ഉമ്മത്തിന്‍റെ ഇല സമര്‍പ്പിക്കുന്നത്. അരളി പോലെ ഇതും ഗണേശപൂജയ്ക്കുള്ള 21 ഇലകളില്‍ ഒന്നാണ്. ശിവക്ഷേത്രങ്ങളിലും അതിന്‍റെ പരിസരങ്ങളിലും വളര്‍ത്തപ്പെടുന്ന ചിറ്റെരിക്കും വിഷസസ്യമെന്ന നിലയില്‍ പുകള്‍പെറ്റതാണ്. ഇല, പൂവ് എന്നിവ അടര്‍ത്തിയാല്‍ ഊറിവരുന്ന പാലുപോലുള്ള കറയില്‍ ഹ്യദയത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനുള്ള വിഷസംയുക്തങ്ങള്‍ അടങ്ങിയി ട്ടുണ്ട്. കാര്‍ഡിയാക് അഗ്ളൈക്കോണുകള്‍ (Cardiac aglycones)  എന്നറിയപ്പെടുന്ന ഇവ സ്റ്റിറോയി ഡുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കലോട്രോപ്പിന്‍, കലോടോക്സിന്‍, കലാക്റ്റിന്‍, തുടങ്ങി വിഷസംയുക്തങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇതിലുണ്ട്. എന്നാല്‍, ചിറ്റെരിക്കിന്‍റെ ഇലയോ പൂവോ ആരും കഴിക്കാറില്ല. അതുകൊണ്ടുതന്നെ അവ അമ്പലപരിസരങ്ങളിലെ ഒരു സാന്നിധ്യമാവുന്നതിനെ കുറ്റപ്പെടുത്താനാവില്ല.

ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിഷസസ്യമാണ് കുന്നി (Abrus  precatorious).  ഇതിന്‍റെ വിത്തുകള്‍ 'കുന്നിമണി' എന്ന പേരില്‍ പ്രശസ്തമാണ്. ഇവയുടെ ഭാരം വളരെ ക്യത്യതയുള്ളതാകയാല്‍ സ്വര്‍ണ്ണം തൂക്കാനായി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഗുരുവായൂരമ്പലത്തില്‍ കുന്നിക്കുരു വാരിയെടുക്കുന്ന ഒരു ചടങ്ങുണ്ട്. നാണയത്തുട്ടുകള്‍ ഇട്ടശേഷമാണ് രണ്ടു കൈകള്‍ കൊണ്ടും കുന്നിമണികള്‍ വാരുന്നത്. ഇത് രണ്ടുതവണയായി തിരിച്ചിടുകയും ചെയ്യുന്നു. എന്നാല്‍ കുന്നിക്കുരു ഉള്ളില്‍ച്ചെല്ലുന്നത് മാരകമാണ്. അബ്രിന്‍ (Abrin) എന്ന വിഷസംയുക്തത്തിന്‍റെ സാന്നിധ്യമാണ് കാരണം. ഇത് കോശസ്തരം വഴി കോശത്തിനുള്ളില്‍ക്കടന്ന് പ്രോട്ടീന്‍ സംശ്ളേഷണം നടത്തുന്ന റൈബോസോമുകളെ നശിപ്പിക്കും. ഒരു സെക്കന്‍ഡില്‍ 1500 റൈബോസോമുകള്‍ എന്ന കണക്കിലാണ് നശീകരണം. ഇക്കാരണത്താല്‍ കുന്നിക്കുരു ഉഗ്രവിഷമാണ്. ജൈവായുധമായി ഉപയോഗിക്കുന്ന റൈസിന്‍ (Ricin) എന്ന ജൈവസംയുക്തത്തെക്കാള്‍ 75 ഇരട്ടി ശക്തിയുള്ളതാണ് കുന്നിക്കുരുിലെ അബ്രിന്‍. എന്നാല്‍ കുരു ചവച്ചുപൊട്ടിച്ചു കഴിച്ചാല്‍മാത്രമേ വിഷം ഏല്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ അത് അതേപടി അന്നപഥത്തിലൂടെ കടന്ന് പുറത്തുപോവും.

പരിഹാരമെന്ത്?

     അരളി വിഷസസ്യമാണെന്നത് പുതിയ അറിവല്ല [5]. നമ്മുടെ നാട്ടില്‍ ഒരുകാലത്ത് കുട്ടികള്‍ക്കു പോലും സുപരിചിതമായിരുന്ന നാട്ടറിവുകളിലൊന്നാണ് അരളിക്ക് വിഷമുണ്ട് എന്നത്. എന്നാല്‍ കാലാന്തരത്തില്‍ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ നിന്നുപോലും ഇത്തരം അറിവുകള്‍ മാഞ്ഞുപോയി. പാഠപുസ്തകങ്ങളില്‍ ഇത്തരം അറിവുകള്‍ എന്തുകൊണ്ടോ സ്ഥാനംപിടിക്കാതെ പോയി. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്‍റെ ചവടുപിടിച്ച് നീങ്ങിയതുകാരണം നമ്മുടെ പാഠ്യപദ്ധതികള്‍ സ്വന്തം സംസ്കാരവും പാരമ്പര്യവിജ്ഞാനവും രണ്ടാം തരമായി കരുതി. ഫലമോ, എന്തിനുമേതിനും അവസാനവാക്കായി ഇന്‍റര്‍നെറ്റും ഗൂഗിളും അവതരിച്ചു. അരളി മരണകാരണമായി എന്നൊരു വാര്‍ത്ത കണ്ടപ്പോള്‍ പലരും അതിന്‍റെ വസ്തുത തിരക്കാതെ അരളിച്ചെടികളെ മുച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി. ക്ഷേത്രങ്ങളില്‍ നിന്നും അരളി ഒരിക്കലും ഭക്ഷിക്കാനായി കൊടുക്കുന്നില്ല എന്നൊന്നും ആലോചിക്കാന്‍ ആരും മിനക്കെട്ടില്ല. പായസത്തില്‍ കിടക്കുന്ന അരളിപ്പൂവിന്‍റെ ഒരിതള്‍ ഒരാളിനെക്കൊല്ലാന്‍ ധാരാളം മതിയാവും എന്നുപോലും ചാനല്‍വാര്‍ത്താപ്പെരുമഴയിലൂടെ ജനം വിശ്വസിച്ചു. തിരുവിതാംകൂര്‍/മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് ആ 'ഭീകരസത്യ'ത്തെ അപ്പാടി വിഴുങ്ങാനും കഴിഞ്ഞില്ല. അരളിപ്പൂ കേരളത്തിലെ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടു. പക്ഷേ, ഒരല്‍പ്പം ബോധവല്‍ക്കരണം മാത്രമല്ലേ ഇക്കാര്യത്തില്‍ വേണ്ടിയിരുന്നുള്ളൂ? ചന്ദനത്തോടൊപ്പമോ മറ്റോ അരളിപ്പൂവിന്‍റെ ഇതള്‍ കിട്ടിയാല്‍ ദൂരേക്കെറിഞ്ഞുകളയുക. ചന്ദനം ആരും ഉള്ളില്‍ കഴിക്കാറില്ലല്ലോ, അതുപോലെ അരളിപ്പൂവും നമുക്ക് കഴിക്കണ്ട! അങ്ങനെയാവാമെങ്കില്‍ ക്ഷേത്രങ്ങളില്‍ നിന്നും അരളിയെ കുടിയിറക്കിയ നടപടി പുനഃപരിശോധിക്കേണ്ടതല്ലേ?

Literature Cited

[1] Unnikrishnan V, Rengarajan K. From ritual to regulation: The ban on Nerium oleander L. in Kerala temples – A factual overview with an Ayurvedic perspective. Int J Ayurveda Res 2024;5:133-6.

[2] Majeed LJ. Histopathological effects of aqueous extract of oleander (Nerium oleander) flower in albino male mice. Al Mustansiriyah J Sci 2012; 23:29‑38.

[3] Farkhondeh T, Kianmehr M, Kazemi T, Samarghandian S, Khazdair MR. Toxicity effects of Nerium oleander, basic and clinical evidence: A comprehensive review. Hum Exp Toxicol 2020;39: 773‑84.

[4] Pathak S, Multani AS, Narayan S, Kumar V, Newman RA. Anvirzel, an extract of Nerium oleander, induces cell death in human but not murine cancer cells. Anticancer Drugs 2000;11:455‑63.

[5] Langford SD, Boor PJ. Oleander toxicity: An examination of human and animal toxic exposures. Toxicology 1996;109:1‑13

Other Papers

Francischini CRD, Mendonça CR, Barcelos KA, Silva MAM, Botelho AFM. Antitumor effects of oleandrin in different types of cancers: Systematic review. Toxicon. 2022 Sep;216:15-27. doi: 10.1016/j.toxicon.2022.06.010. Epub 2022 Jun 27. PMID: 35772506.

Farooqui S and Tyagi T (2018) Nerium oleander: It's application in basic and applied science: A Review. International Journal of Pharmacy and Pharmaceutical Sciences, 10(3), 1-4. doi:10.22159/ijpps.2018v10i3.22505

Photo Courtesy: Photo Courtesy: https://www.nparks.gov.sg/florafaunaweb/flora/1/9/1923



Thursday, February 12, 2026

നിപയ്ക്ക് വാക്സിന്‍ വരുന്നു


കേ
രളമുള്‍പ്പെടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന നിപവൈറസ് (Nipah Virus)-നെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിന്‍ വരുന്നു. മനുഷ്യരിലെ ഇതിന്‍റെ പരീക്ഷണം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷംതോറും നിപവൈറസ് പടര്‍ന്നുപിടിക്കുന്ന തിലൂടെ മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന ബംഗ്ളാദേശിലാണ് വാക്സിന്‍ പരീക്ഷിക്കപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സ് (Public Health Vaccines) വികസിപ്പിച്ച വാക്സിനാണ് പരീക്ഷിക്കപ്പെടുന്നത്. 2026-ന്‍റെ പകുതിയോടെ നിപ്പാവാക്സിന്‍ വിപണിയില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. PHV-02 എന്നാണ് ഈ പുതിയ വാക്സിന് പേരുനല്‍കിയിരിക്കുന്നത്.


പാരാമിക്സോവൈറസ് (Paramyxovirus) എന്ന വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ മൂലമുണ്ടാ വുന്ന ഒരു ജന്തുജന്യരോഗമാണ് നിപ്പ. പഴവാവലുകള്‍ ആണ് ഈ വൈറസുകളെ പരത്തുന്നത്. ഇവ ഇവയുടെ ശരീരത്തിലെ താപനില ഉയര്‍ത്തുന്നതിനുവേണ്ടിയാണ് വൈറസുകളെ ഒപ്പംകൂട്ടുന്നത്. ഉയര്‍ന്ന ശരീരതാപനില ഇവയെ പറക്കാന്‍ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഊര്‍ജജസ്വലമാക്കുന്നതാണ് കാരണം. എന്നാല്‍ ഈ വാവലുകള്‍ പഴങ്ങളില്‍ അള്ളിപ്പിടിച്ചിരുന്നത് അവയെ ഭക്ഷിക്കുമ്പോള്‍ നിപ്പാവൈറസ് പഴങ്ങളിലേക്ക് കടക്കുന്നു. ഇവയെ സ്പര്‍ശിക്കുകയോ കഴിക്കുകയോ ചെയ്യുന്ന മനുഷ്യര്‍ക്ക് വൈറസ് ബാധയുണ്ടാവുന്നു.


നിപ്പവൈറസ് ബാധയ്ക്കെതിരെ നിലവില്‍ വാക്സിനുകളൊന്നും തന്നെ ലഭ്യമല്ല. ഇക്കാരണത്താല്‍ രോഗബാധക്കെതിരെയുള്ള പ്രതിരോധം സാധ്യമല്ല. നിപ്പവൈറസ് ബാധയേറ്റ 75 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ളാദേശുമാണ് നിപ്പാവൈറസ് ബാധ ഏറ്റവും സാധാരണമായ രാജ്യങ്ങളെങ്കിലും നിപ്പവൈറസിനെ പരത്തുന്ന തരത്തിലുള്ള പഴവാവലുകള്‍ ലോകത്തിലുടനീളം കാണപ്പെടുന്നവയാണ്. ഇത് കാരണം നിപ്പാവൈറസ് മൂലം രണ്ട് ശതകോടിയിലേറെ ജനങ്ങള്‍ മരണത്തിന്‍റെ നിഴലില്‍ കഴിയേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതിനാല്‍ ഈ ആദ്യനിപ്പാവാക്സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.


പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വാക്സിന്‍ വികസനം വേഗത്തിലാക്കാനായി രൂപീകരിക്കപ്പെട്ട കൊയലേഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പയേര്‍ഡ്നെസ് ഇന്നൊവേഷന്‍സ് (Coalition for Epidemic Preparedness Innovations) അഥവാ ഇഋജക എന്ന രാജ്യാന്തരകൂട്ടായ്മയാണ് നിപ്പാവാക്സിന്‍ പരീക്ഷിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കുന്നത്. ഇതിനായി 17.3 ദശലക്ഷം ഡോളര്‍ ആണ് ഇഋജക അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുന്നത്. പരീക്ഷണത്തി ലൂടെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വൈറസ്ബാധയ്ക്ക് സാധ്യത യേറിയ രാജ്യങ്ങളില്‍ അത് സംഭരിക്കപ്പെടും.


ഇത്തരത്തില്‍ നിപ്പാവാക്സിന്‍ നേരത്തേ സംഭരിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗ ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും വാക്സിന്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഇതിലൂടെ നിപ്പയുടെ പകര്‍ച്ചാശേഷി കുറവുചെയ്യാന്‍ സഹായിക്കും. നിപ്പാബാധ യ്ക്ക് സാധ്യത ഏറെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുന്‍കൂറായി വാക്സിനേഷന് വിധേയമാക്കുകയും ഇത് സാധ്യമാക്കും. ഇതിനുവേണ്ടി 100 ദശലക്ഷം ഡോളര്‍ ആണ് ചിലവഴിക്കാനായി CEPI  മാറ്റിവെച്ചിരിക്കുന്നത്. നൂറു ദിവസത്തിനുള്ളില്‍ നിപ്പയ്ക്കെതിരെ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാണ് ഇത് ചിലവഴിക്കുക. ദേശീയവരുമാനം വളരെ കുറവായ രാജ്യങ്ങള്‍ക്കും ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ക്കും ഈ വാക്സിന്‍ സാങ്കേതികവിദ്യക്കുമേല്‍ തുല്യമായ അവകാശം ഉണ്ടായിരിക്കും.

നിപാവാക്സിന്‍റെ പ്രത്യേകതകള്‍ 


എബോള വൈറസ് ബാധയ്ക്കെതിരെ ഉപയോഗിക്കപ്പെടുന്ന വാക്സിന്‍റെ ഒരു പ്രവര്‍ത്തനഘടക ത്തെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പുതിയ നിപ്പാവാക്സിന്‍റെ പ്രധാന സവിശേഷത. കോശത്തിനു ള്ളിലേക്ക് എളുപ്പത്തില്‍ കടന്നുകയറാനാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ഘടനാപരമായി ഇത് എബോളാവൈറസിനെ പൊതിയുന്ന പ്രോട്ടീന്‍കവചം മാത്രമാണ്. പക്ഷേ, ഇതിന്‍റെ സാന്നിധ്യം ശരീരത്തിന്‍റെ രോഗപ്രതിരോധസംവിധാനം പെട്ടെന്ന് ഉണരുന്നതിന് കാരണമാവുന്നു. രണ്ടാം ഘടകം നിപ്പാവൈറസിന്‍റെ തന്നെ പ്രോട്ടീന്‍കവചമാണ്. ഇത് നിപ്പാവൈറസിനെതിരെയുള്ള പ്രതിദ്രവ്യങ്ങള്‍ ശരീരത്തില്‍ സ്യഷ്ടിക്കപ്പെടാന്‍ കാരണമാവുന്നു. ഇതിലൂടെ യഥാര്‍ത്ഥത്തിലുള്ള നിപ്പാവൈറസ് ശരീരത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ അത് നിര്‍വീര്യമാക്കപ്പെടുന്നു.


അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസ (National Institute of Allergy and Infectious Diseases)-സിന് കീഴില്‍ വരുന്ന വൈറോളജി ലബോറട്ടറി യായിരുന്നു നിപ്പാവാക്സിന്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. ഹെയ്ന്‍സ് ഫെല്‍ഡ്മാന്‍ ((Heinz Feldmann) എന്ന ജര്‍മ്മന്‍അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നേത്യത്വം നല്‍കുന്നതായിരുന്നു ഈ പരീക്ഷണശാല.‘rVSV-നിപ്പാവാക്സിന്‍' എന്ന് പേരിട്ടിരുന്ന ഈ വാക്സിന്‍ മനുഷ്യരിലെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയായ പബ്ളിക് ഹെല്‍ത്ത് വാക്സിന്‍സിന് നല്‍കുകയായിരുന്നു. നിപ്പയ്ക്കെതിരെ മാത്രമല്ല, അടുത്തുതന്നെ ലോകത്തെ ബാധിക്കുമെന്ന് കരുതപ്പെടുന്നതും ഇനിയും പേരിട്ടിട്ടില്ലാത്തതുമായ 'എക്സ്' (Disease X) എന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പുതിയ നിപ്പാവാക്സിന് കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ നിപ്പ 


25 വര്‍ഷങ്ങള്‍ക്കുമുമ്പ് മലേഷ്യയിലാണ് നിപ്പാവൈറസ് ബാധ ആദ്യമായി തിരിച്ചറിയപ്പെടുന്നത്. തുടര്‍ന്ന് ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിപ്പാബാധയുണ്ടായി. വൈകാതെ ഇന്ത്യയിലും. തലച്ചോറിന് വീക്കമുണ്ടാക്കുന്ന ഒരുതരം പനിയാണ് നിപ്പാവൈറസ് മൂലം ഉണ്ടാവുന്നത്. ഇത് വരെയധികം മാരകമാണ്. പേശികള്‍ക്ക് ബലക്ഷയവും ചുമയും ഒപ്പം കടുത്ത ശ്വാസംമുട്ടലും ഉണ്ടാവുന്നു. ഹ്യദയപേശികള്‍ ശരിയായി പ്രവര്‍ത്തിക്കാതാവുന്നതോടെ ഹ്യദയസ്തംഭനം ഉണ്ടാവുന്നു. വൈറസ്ബാധയേല്‍ക്കുന്നവരില്‍ 94.4 ശതമാനവും മരണത്തിന് കീഴടങ്ങുന്നതായാണ് 2018-ല്‍ കേരളത്തിലുണ്ടായ നിപ്പാവൈറസ് ബാധ സൂചിപ്പിക്കുന്നത്. 2022-ല്‍ ലോകാരോഗ്യസംഘടന നിപ്പാവൈറസ്ബാധയെ ലോകത്തിലെ മുന്‍നിര പകര്‍ച്ചവ്യാധികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.


ലോകത്തില്‍ നിപ്പാവൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ (Strain) നിലനില്‍ക്കുന്നു എന്നാണ് ഈ മേഖലയില്‍ നടന്ന ഗവേഷണപഠനങ്ങള്‍ പറയുന്നത്. മലേഷ്യന്‍ വകഭേദം, ബംഗ്ളാദേശ് വകഭേദം എന്നിവയാണവ. നിലവില്‍ ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത് ബംഗ്ളാദേശ് വകഭേദമാണ്. രോഗലക്ഷണങ്ങളുടേയും മരണനിരക്കിന്‍റേയും കാര്യത്തില്‍ കൂടുതല്‍ തീവ്രമാണ് ബംഗ്ളാദേശ് വകഭേദം. 2001ലാണ് ബംഗ്ളാദേശ് വകഭേദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, 69 ശതമാനം മാത്രമായിരുന്നു അതിലൂടെയുള്ള മരണനിരക്ക്. 2013ല്‍ അത് വീണ്ടുമെത്തിയപ്പോള്‍  മരണനിരക്ക് 83 ശതമാനമായി ഉയര്‍ന്നു. 2018-ലെ വരവില്‍ പക്ഷേ മരണനിരക്ക് വീണ്ടും കൂടി: 94.4 ശതമാനം! എന്നാല്‍ ബംഗ്ളാദേശില്‍ എല്ലാ വര്‍ഷവും ഇതേ വകഭേദം മരണം വിതച്ചിരുന്നു. 2023-ല്‍ ആയിരുന്നു മരണനിരക്ക് ഏറ്റവും കൂടുതല്‍. 

നിപ്പബാധ മനുഷ്യജന്യമോ? 


വലിയൊരളവുവരെ പ്രക്യതിയില്‍ മനുഷ്യന്‍റെ ഇടപെടലുകളാണ് നിപ്പാവൈറസ് ബാധയ്ക്ക് കാരണമാവുന്നത് എന്നാണ് കണ്ടെത്തല്‍. കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുകയും പാറക്കൂട്ടങ്ങള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ മരങ്ങളിലും ഗുഹകളിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന വാവലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്താന്‍ നിര്‍ബന്ധിതമാവുന്നു. പഴങ്ങളേയും പച്ചക്കറികളേയും ഭക്ഷിക്കുന്നതിനിടെ വാവലുകളുടെ ഉമിനീര്‍, മൂത്രം എന്നിവ പഴങ്ങളിലും മറ്റും പതിയുന്നതി നിടയാവുന്നു. പനന്നൊങ്ക് ഇത്തരത്തില്‍ മലിനപ്പെടുന്നതിലൂടെ പനങ്കള്ളില്‍ നിപ്പാവൈറസുകള്‍ എത്തിച്ചേരുന്നു. ഇങ്ങനെ മനുഷ്യരിലേക്ക് എത്തിക്കഴിഞ്ഞാല്‍ വൈറസ്ബാധയുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഇത് മറ്റൊരാളിലേക്ക് പകരുന്നു. ശരീരദ്രവങ്ങളുമായി സമ്പര്‍ക്കത്തിലെത്തുന്നതിലൂടെയും വൈറസ് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Reference: https://www.ovg.ox.ac.uk/news/worlds-first-phase-ii-nipah-virus-vaccine-trial-launch


Friday, February 6, 2026

കപ്പലപകടങ്ങളുടെ 'ഹരിത'രാഷ്ട്രീയം

ടുത്ത കാലത്തായി എംഎസ്സി എല്‍സ-3 (MSC ELSA3), വാന്‍ ഹൈ-503 (WAN HAI 503) എന്നീ പേരുകളിലുള്ള രണ്ട് ചരക്കുകപ്പലുകള്‍ കേരളതീരത്ത് മുങ്ങുകയുണ്ടായി. ഈ രണ്ട് കപ്പല്‍ അപകടങ്ങളും വളരെ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ തീരദേശജനതയും മത്സ്യബന്ധനം ഉപജീവനമാക്കിയവരും അനുഭവി ക്കേണ്ടിവരുന്ന ദുരിതങ്ങള്‍ പ്രവചനാതീതമാണ്. വളരെ പ്രദേശികമായ ഒരു പ്രശ്നം എന്ന തരത്തില്‍ വിലയിരുത്തപ്പെടുമ്പോഴും ഈ കപ്പലപകടങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍പ്പോലും ശ്രദ്ധ നേടുകയാണ്.


28 വര്‍ഷത്തെ പഴക്കമുള്ളതായിരുന്നു ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ-3. സിംഗപ്പൂര്‍കപ്പലായ വാന്‍ ഹൈ503  ഇരുപതുവര്‍ഷത്തെ പഴക്കമുള്ളതും. മുങ്ങിയ കപ്പലുകളില്‍ നിന്നും ഒഴുകിപ്പരന്ന ഇന്ധനം കടലില്‍ വലിയ എണ്ണപ്പാട സ്യഷ്ടിച്ചിരിക്കയാണ്. കപ്പലിലെ കണ്ടെയ്നറു കളില്‍ നിറച്ചിരുന്ന വിഷമയമായ രാസവസ്തുക്കള്‍ കടല്‍ജലത്തില്‍ കലര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ,  പ്ളാസ്റ്റിക് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വളരെ ചെറിയ  'നര്‍ഡിലുകള്‍' (Plastic Nurdles) തീരക്കടലിലേക്ക് വലിയ തോതില്‍ എത്തുകയാണ്. 

സമുദ്രജീവികള്‍ ഇവയെ മത്സ്യമുട്ടകളായി തെറ്റിദ്ധരിക്കുകയും ആഹാരമാക്കുക യും ചെയ്യുന്നു. തീരത്ത് അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് നര്‍ഡിലുകളെ നീക്കംചെയ്യുക പ്രയാസമാണ്. ഇവ ജൈവവിഘടനത്തിന് വിധേയമാവുകയിലെന്ന് മാത്രമല്ല, പലതരം വിഷവസ്തുക്കളും പിന്നേയും തങ്ങിനില്‍ക്കുന്നതിന് കാരണമാവും. എണ്ണപ്പാടയുടെ തുള്ളികള്‍ കടലിന്‍റെ അടിത്തട്ടിലേക്കെത്തുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. പവിഴപ്പുറുകള്‍ക്കിടയിലെ ചെറുജീവികള്‍ നശിക്കുന്നതിലൂടെ അടിത്തട്ടിലെ മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ആഹാരശ്യംഖല തന്നെ തകരാറിലാവുന്നു. പ്ളാസ്റ്റിക്കും ലോഹഭാഗങ്ങളും മത്സ്യബന്ധനത്തിനുള്ള വല നശിക്കുന്നതിന് കാരണമാവുന്നു.


ചരക്കുകപ്പലുകള്‍ അപകടത്തില്‍പ്പെട്ടാല്‍ അവ ഏത് രാജ്യത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണെന്ന് കണ്ടെത്തുക പ്രയാസമാവുന്ന സ്ഥിതിവിശേഷവുമുണ്ട്. കപ്പല്‍ വരുന്ന രാജ്യത്തിന്‍റെ പേരില്‍ ആയിരിക്കില്ല അതിന്‍റെ രജിസ്ട്രേഷന്‍. ഇതു സംബന്ധമായ അന്താരാഷ്ട്രനിയമത്തിലെ അവ്യക്തത മുതലെടുത്തുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തിന്‍റെ പേരിലായിരിക്കും കപ്പലിന്‍റെ ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ളാഗ്സ് ഓഫ് കണ്‍വീനിയന്‍സ്  (Flags of Convenience) എന്ന ഈ ചട്ടം നഷ്ടപരിഹാരമീടാക്കുന്നതിന് പലപ്പോഴും തടസമായിത്തീരാറുണ്ട്.


2024-ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ചരക്കുകപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് ലൈബീരിയ, പനാമ, മാര്‍ഷല്‍ ഐലന്‍ഡസ് എന്നീ രാജ്യങ്ങളിലാണ്. ഇവയില്‍ത്തന്നെ ഏറ്റവുമധികം ഭാരമുള്ള ചരക്കുകപ്പലുകള്‍ വരുന്നത് ലൈബീരിയയുടെ പേരിലാണ്. ചരക്കുകപ്പലുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പനാമയും. ലോകത്തിലെ പ്രധാന ചരക്കുകമ്പനികളെല്ലാം അവരുടെ ചരക്കുകപ്പലുകള്‍ ഇത്തരം രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കും. ഇത്തരം രാജ്യങ്ങളില്‍ ചരക്കുകപ്പലുകള്‍ പാലിച്ചിരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധമായി ഒട്ടേറെ ഇളവുകള്‍ നിലനില്‍ക്കുന്നതാണ് കാരണം. ഇത്തരം രാജ്യങ്ങളില്‍ പരിശോധനകള്‍ നടത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും സ്വകാര്യ ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുള്ളത്. പരിസ്ഥിതിസുരക്ഷ ഉറപ്പുവരുത്തുന്ന തിനായി പാലിച്ചിരിക്കേണ്ട ചട്ടങ്ങള്‍ ഇതിലൂടെ ഏട്ടിലെ പശുവായിത്തീരുന്നു. കപ്പലപകടങ്ങള്‍ തുടര്‍ക്കഥയുമാവുന്നു.
 

കപ്പലുകള്‍ മുഖേനയുള്ള പാരിസ്ഥിതികാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്തര്‍ദേശീയനിയമങ്ങള്‍ ശക്തമാണെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രാജ്യത്തിലെ നിയമാവലികള്‍ അതിന്‍റെ പാലനത്തിന് തടസമായിത്തീരുന്നു. ഇതിലൂടെ ചരക്കു കപ്പലുകളുടെ കാര്യത്തില്‍ യന്ത്രത്തകരാറും അപകടങ്ങളും സാധാരണമായി ത്തീരുന്നു. കപ്പല്‍ജീവനക്കാര്‍ക്ക് പറ്റുന്ന കൈപ്പിഴവുകള്‍ വിഷയമാവാറുണ്ടെങ്കിലും കപ്പലിന്‍റെ കാലപ്പഴക്കം പലതരം അപായങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ഉദാഹരണമായി ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്സി എല്‍സ3 പഴക്കത്തിന്‍റെ കാര്യത്തില്‍ മുപ്പതുവര്‍ഷത്തോട് അടുക്കുകയായിരുന്നു.
 

കപ്പലോട്ടം സംബന്ധമായ അന്താരാഷ്ട്രചട്ടങ്ങള്‍ പ്രകാരം ഈ ചരക്കുകപ്പല്‍ പൂര്‍ണ്ണമായ സുരക്ഷാമാനദണ്ഡ പരിശോധനകള്‍ക്ക് വിധേയമാകേണ്ടിയിരുന്നതാണ്. ഇത് സംബന്ധമായി അന്താരാഷ്ട്ര കപ്പല്‍ഗതാഗത സംഘടന (International Maritime Organization) കര്‍ശനമായ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. സിംഗപ്പൂറിന്‍റെ കാര്യത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ കപ്പലുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കിലും വാന്‍ ഹൈ503ന്‍റെ ഇരുപതു വര്‍ഷത്തെ പഴക്കം എല്ലാത്തിനേയും തകര്‍ക്കുന്നതായി.


ഇന്ത്യയില്‍ നിയമമില്ല! 


സിംഗപ്പൂരിന്‍റെ സ്വന്തം കപ്പലായിരുന്നു വാന്‍ ഹൈ-503.  അതുകൊണ്ട് അന്താരാഷ്ട്ര സമുദ്രസഞ്ചാര ഉച്ചകോടിയിലെ ചട്ടങ്ങള്‍ (United Nations Convention on the Law of the Sea) വാന്‍ ഹൈ-503 പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സിംഗപ്പൂറിന് ഉണ്ടായിരുന്നു. സമുദ്രമലിനീകരണം തടയുന്നതിനുള്ള ചട്ടങ്ങള്‍ (MARPOL : Convention on Marine Pollution)  പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും സിംഗപ്പൂറിന് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം പാരിസ്ഥിതിക സുരക്ഷാചട്ടങ്ങളൊന്നും വാന്‍ ഹൈ-503 പാലിച്ചിരുന്നില്ല. കപ്പലപകടം മൂലം സമുദ്രപരിസ്ഥിതിക്ക് സംഭവിച്ച ആഘാതങ്ങള്‍ കുറവുചെയുന്നതിനും തീരത്തടി യുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കംചെയ്യുന്നതിനും സിംഗപ്പൂര്‍ പ്രതിജ്ഞാബന്ധമായിരുന്നു.


ഇതിനായി ഇന്ത്യാഗവണ്‍മെന്‍റുമായി സഹകരിക്കുന്നതിനും സാമ്പത്തിക സഹായം സുതാര്യമായിപ്പന്നെ ഉറപ്പുവരുന്നതിനും സിംഗപ്പൂര്‍ നിര്‍ബന്ധിതമായി രുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ആഗോളകാലാവസ്ഥാമാറ്റ ഉച്ചകോടി (Paris Climate Agreement, 2015)-യില്‍ ഒപ്പുവെച്ച രാജ്യമായതിനാല്‍ പരിസ്ഥിതിയില്‍ ഏല്‍പ്പിക്കപ്പെടുന്ന ആഘാതങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് നയപരമായ നടപടികള്‍ കൈക്കൊള്ളാമായിരുന്നു. എന്നാല്‍, സമുദ്രപരിസ്ഥിതിയില്‍ കപ്പലപകടങ്ങള്‍ സ്യഷ്ടിക്കുന്ന കെടുതികള്‍ ഇതിന്‍റെ പരിധിയില്‍ വരാത്തത് നിയമപരമായ ഇടപെടലുകള്‍ക്ക് വിഘാതമായിത്തീര്‍ന്നു.


വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവികസനവും ആഗോളസമ്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമാക്കുന്ന രാജ്യാന്തരസംഘടന-(United Nations Conference on Trade and Development, UNCTAD)-യും ലോകവ്യാപാരസംഘടന-(World Trade Organization, WTO)-യും കപ്പല്‍ഗതാഗതത്തില്‍ 'ഹരിതഇടനാഴികള്‍' (Green Shipping Corridors) എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കാര്‍ബണ്‍ മലിനീകരണം കുറവായ ഇന്ധനങ്ങള്‍ ഉപയോഗിക്കുക, പുതിയ കപ്പലുകളെ മാത്രം ചരക്കുനീക്ക ത്തിനായി ഉപയോഗിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുക തുടങ്ങിയവയിലൂടെ 'ഹരിതഇടനാഴികള്‍' പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ഇത്തരം ചട്ടങ്ങള്‍ പാലിക്കുന്ന കപ്പലുകള്‍ ക്കായി നികുതിഇളവുകള്‍ നല്‍കുന്നതിലൂടെയും തുറമുഖമടുക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നതിലൂടെയും ഹരിതസുരക്ഷാചട്ടങ്ങളുടെ പാലനം പ്രോത്സാഹിപ്പിക്കാനാവുമെന്ന് UNCTAD  കരുതുന്നു.


എന്നാല്‍ ഇക്കാര്യത്തില്‍ അതതു രാജ്യങ്ങള്‍ക്കാണ് തീരുമാനമെടുക്കാന്‍ അധികാരം. ഇന്ത്യയില്‍ വിഴിഞ്ഞം അടക്കം 13 പ്രധാന തുറമുഖങ്ങള്‍ ഉണ്ടെങ്കിലും കപ്പല്‍ഗതാഗതത്തില്‍ നിന്നുമുള്ള പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു നിയമവും ഇന്ത്യാ ഗവണ്‍മെന്‍റ് നാളിതുവരെയായും പാസാക്കിയിട്ടില്ല. ഇത് ഇന്ത്യന്‍ സമുദ്രങ്ങളിലെ മത്സ്യസമ്പത്തിനെത്തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷമാണ് സ്യഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, കപ്പല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യം ഉണ്ടായിട്ടും  തീരദേശജനതയുടെ സാമ്പത്തിക സംരക്ഷണം ഉറപ്പുവരുപ്പുന്നതിനായി പ്രത്യേകമായ ഒരു ദുരിതാശ്വാസ നിധി (Marine Disaster Relief Fund) പോലും കേന്ദ്രസര്‍ക്കാര്‍ ഇനിയും രൂപീകരിച്ചിട്ടില്ല. 

പതിയിരിക്കുന്ന മറ്റൊരപകടം 


കപ്പലുകളില്‍ ഭാരം ക്രമീകരിക്കുന്നതിനായി തീരക്കടലില്‍ നിന്നും പമ്പുചെയ്ത് നിറയ്ക്കുന്ന വെള്ളമാണ് ബലാസ്റ്റ് വാട്ടര്‍ (Ballast Water). കപ്പലിലേക്ക് ചരക്ക് കയറ്റുന്ന സമയത്താണ് ഇതിനാവശ്യമായ വെള്ളവും കയറ്റുന്നത്. ഇത് കപ്പലിന്‍റെ എന്‍ജിന്‍ തണുപ്പിക്കുന്നതിനായും ഡ്രെയിനേജ് അടക്കമുള്ള ജൈവമാലിന്യങ്ങളെ മിശ്രണംചെയ്ത്ശേഖരിക്കുന്നതിനായും ഉപയോഗിക്കുന്നു. തീരക്കടലില്‍ നിന്നും കയറ്റുമ്പോള്‍ തന്നെ അതില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ മുതല്‍ വലിപ്പത്തില്‍ ചെറുതായ പ്ളവകജീവികള്‍ മുതല്‍ മത്സ്യക്കുഞ്ഞുങ്ങള്‍, മറ്റു ജലജീവികള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം


ഈ ബലാസ്റ്റ് വാട്ടര്‍ ലക്ഷ്യസ്ഥാനമായ തുറമുഖത്തെത്തുമ്പോള്‍ അവിടെയാണ് തുറന്നുവിടുന്നത്. ഇതിലൂടെ, അതതു തീരക്കടലില്‍ അതുവരെയില്ലാത്ത ജലജീവികളും സൂക്ഷ്മജീവികളും വളരെ വലിയ അളവില്‍ത്തന്നെ എത്തിക്കപ്പെടുന്നു. ഇത് തനതു ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരക്കടലുകളെ ഗുരുതരമായി ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോളറയ്ക്ക് കാരണമാവുന്ന വിബ്രിയോ കോളറൈ (Vibrio cholerae) പോലുള്ള രോഗാണുക്കള്‍ ഇതില്‍ ചിലതു മാത്രമാണ്. വിദേശഇനം കടല്‍ഒച്ചുകള്‍, കക്കകള്‍, കടല്‍ക്കളകള്‍, മത്സ്യഭോജികള്‍ തുടങ്ങിയ അധിനിവേശസ്പീഷീസു-(Invasive Species)കള്‍ മത്സ്യസമ്പത്തിനും തദ്ദേശീയ സ്പീഷീസുകള്‍ക്കും ഭീഷണിയാവുന്നു.

കേരളത്തിന്‍റെ തീരക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ ബലാസ്റ്റ് വാട്ടര്‍ തറന്നുവിട്ടതിലൂടെ സംഭവിച്ച ഭാരവിതരണത്തിലെ വ്യതിയാനം കാരണമാണ് മുങ്ങിയത്. ചരക്കിറക്കുന്നതിന് സമാന്തരമായി ചട്ടങ്ങള്‍ പാലിക്കാതെ ബലാസ്റ്റ് വാട്ടര്‍ തുറന്നുവിട്ടതിലൂടെയാണ് കപ്പല്‍ 20 ഡിഗ്രി ചരിയുകയും കണ്ടെയിനറുകള്‍ വെള്ളത്തിലേക്ക് വീണ്, കപ്പലാകെത്തന്നെ മുങ്ങുകയും ചെയ്തത്. ബലാസ്റ്റ് വാട്ടര്‍ സ്യഷ്ടിക്കുന്ന അപകടങ്ങള്‍ തടയുന്ന അന്തര്‍ദേശീയ ഉടമ്പടി (Ballast Water Management Convention)  2004 മുതല്‍ നിലവിലുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ഇതില്‍ ഒപ്പുവെച്ചിട്ടില്ല. ഇതു കാരണം ഇന്ത്യാ ഗവണ്‍മെന്‍റിന് ഇക്കാര്യത്തില്‍ ഏതൊരു വിധ നടപടികള്‍ സ്വീകരിക്കുന്നതും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതും അസാധ്യമായി ത്തീര്‍ന്നു. നിലവില്‍ 86-ലധികം രാജ്യങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞ 'അന്തര്‍ദേശീയ ബലാസ്റ്റ് വാട്ടര്‍ പരിപാലന ഉടമ്പടി'-യില്‍ ഇന്ത്യ ഒപ്പുവെക്കുന്നതിലൂടെയേ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാവൂ.

Referencehttps://www.greenpeace.org/india/en/publication/19990/below-deck-the-truth-beneath-what-you-sea-msc/

Jayachandran, P. R.. (2019). First record of the alien invasive biofouling mussel Mytella strigata (Hanley, 1843) (Mollusca: Mytilidae) from Indian waters. BioInvasions Records. 8. 828-837. 10.3391/bir.2019.8.4.11. 












Tuesday, January 27, 2026

ഇനി കഴിക്കാം: 'സൂപ്പര്‍' ഹാംബെര്‍ഗര്‍ !


പോ
ക്കുവെയിലിന്‍റെ രശ്മികള്‍ ചിതറുന്നതും നിരത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുമുള്ള മദ്യശാലയിലിരുന്ന് ബിയര്‍ നുണയുകയും ഹാംബെര്‍ഗര്‍ കഴിക്കുകയും ചെയ്യുന്നതില്‍ എന്തോ ഉദാത്തത കുടികൊള്ളുന്നുണ്ടെന്ന് മധ്യകാല ബുദ്ധിജീവി സാഹിത്യകാരന്‍മാര്‍പോലും എഴുതിയിട്ടുണ്ട്. പതിയെ തെളിഞ്ഞുതുടങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍ വശ്യസുന്ദരമായ ഒരു രാത്രിയെ ആനയിക്കാനൊരുങ്ങുമ്പോള്‍ നുരഞ്ഞുപൊങ്ങുന്ന ബിയര്‍ഗ്ളാസിലൂടെ പുതിയൊരു ലോകം നുരപൊന്തുന്നത് കാണാനാവുമെന്ന് അവര്‍ എഴുതി. താല്‍ക്കാലികമായ ഒരു സുഖാനുഭൂതിക്കപ്പുറം ഒന്നുമില്ലെന്നറിയുമ്പോള്‍ പല യൗവനങ്ങളും വഴിപിഴച്ചുപോയെങ്കിലും എഴുത്തിന്‍റെ ചാരുതയില്‍ പോക്കുവെയിലും ബിയറും ഹാംബെര്‍ഗറും നഗരവേഗങ്ങളും ഒരു അഭിഭാജ്യഘടകങ്ങളോ പ്രതീകങ്ങളോ ആയി മാറിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ലോകത്തിലെവിടേയും അത് അങ്ങനെ ആയിരിക്കുന്നു. 

സന്ധ്യയിലേക്ക് പടരാന്‍ തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ സുഹ്യത്തുക്കളുമൊപ്പം അല്‍പ്പനേരം. അതിനുമപ്പുറം എന്ത് കുടിക്കുന്നു കഴിക്കുന്നു എന്നുള്ളത് ഒരു വിഷയമായി മാറേണ്ടതല്ല. പക്ഷേ ഇനിയും അങ്ങനെ അലക്ഷ്യമായി എന്തെങ്കിലും ഓര്‍ഡര്‍ചെയ്ത് കാത്തിരിക്കാനാവില്ലെന്നാണ് അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തുതന്നെ, അതായത് 2026-ന്‍റെ തുടക്കത്തില്‍ത്തന്നെ ക്യത്രിമമാംസം ഇന്ത്യയിലേയും തീന്‍മേശകള്‍ കീഴടക്കുമെന്നാണ് പറയുന്നത്. ക്യത്രിമ മാംസമെന്നാല്‍ ചില പരിഷ്കരണങ്ങള്‍ ക്യത്രിമമായി വരുത്തിയ മാംസം. അത് വരുന്നത് അറവുശാലയില്‍ നിന്നായിരിക്കില്ല, പരീക്ഷണശാലയില്‍ നിന്നായിരിക്കും. അതില്‍ പലതുമൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും അലെങ്കില്‍ പിന്‍വലിച്ചിട്ടുണ്ടാവും. പാചകത്തിലൂടെയല്ല, ജനിതക വ്യതികരണത്തിലൂടെ. അതുകൊണ്ട്, മെനു ശ്രദ്ധിച്ചു വായിക്കുക, തലക്കെട്ടുകള്‍ പരിശോധിക്കുക, എന്നിട്ടു മാത്രം ഓര്‍ഡര്‍ ചെയ്യുക. ഇവിടെ നിങ്ങളുടെ ഇഷ്ടങ്ങള്‍ ക്കും താല്‍പ്പര്യങ്ങള്‍ക്കുമല്ല പ്രാധാന്യം, വിപണനത്തിലെ സൗകര്യത്തിനും ലാഭത്തിനും മാത്രമാണ്!

ജീന്‍മാറ്റിവെച്ച പന്നിമാംസം 


ഹാം (Ham) എന്നാല്‍ പരുവപ്പെടുത്തിയ പന്നിമാംസം  എന്നാണര്‍ത്ഥം.  'ഹാംബര്‍ഗര്' എന്നാല്‍ ''പന്നിമാംസം കൊണ്ടുണ്ടാക്കുന്ന ബര്‍ഗര്‍' എന്ന് കരുതേണ്ടതില്ല. ജര്‍മ്മന്‍ നഗരമായ ഹാംബെര്‍ഗറിന്‍റെ പേരില്‍ നിന്നുമാണ് അതിന്‍റെ വരവ്.  ബീഫ് ആണ് ബര്‍ഗറിലെ മാംസഘടകം. അത് ഏതുതരം ബീഫ് ആണെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ചിക്കന്‍, മട്ടന്‍ എന്നിവയും ഹാംബെര്‍ഗറിന്‍റെ ഭാഗമാവാം. അപൂര്‍വ്വമായി സാമണ്‍ പോലെയുള്ള മത്സ്യങ്ങളും. സസ്യാഹാരികള്‍ക്ക് വെജിബര്‍ഗറും സര്‍വ്വ സാധാരണ മാണ്. ഇതൊക്കെയും ഹോട്ടലുകളിലെ ഭക്ഷ്യവിവരപ്പട്ടിക യില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. സിഡ്നി സീഫുഡുകള്‍ക്കാണ് പ്രസിദ്ധമെങ്കിലും അവിടേയും ഹാംബെര്‍ഗര്‍ യഥേഷ്ടമായുണ്ട്. ബീഫിനു പകരം കംഗരു മാംസമാണ് അവിടെ സാധാരണമെന്ന വ്യത്യാസം മാത്രം. കംഗരുഹാംബെര്‍ഗര്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയി ട്ടുണ്ടാവും എന്നുമാത്രം. എന്നാല്‍ ഇനി പന്നിമാംസം കൊണ്ടുള്ള ഹാംബെര്‍ഗര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് ജനിതക വ്യതികരണത്തിലൂടെ സ്യഷ്ടിച്ചതാണോ എന്ന് പ്രത്യേകം നോക്കി അറിയേണ്ടിവരും. ഇനി അത് അവ്വിധം മാര്‍ക്ക്ചെയ്യപ്പെടുമോ എന്നതിനും ഉറപ്പൊന്നുമില്ല. ജനിതക വ്യതികരണം എന്ന സാങ്കേതികവിദ്യ അത്ര പുതിയതൊന്നു മല്ലെങ്കിലും തീന്‍മേശയിലേക്കുള്ള അതിന്‍റെ രംഗപ്രവേശം പുതിയ വാര്‍ത്തയാണ്. അതുകാണ്ടുതന്നെ അത് സംബന്ധ മായ നിയമാവലികള്‍ വരാനിരിക്കുന്നതേയുള്ളൂ.


അമേരിക്കയില്‍ ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളു ടേയും സുരക്ഷിതമായ ഉപയോഗം നിയന്ത്രിക്കുന്ന ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (US Food and Drug Administration, FDA) ജനിതക വ്യതികരണം വരുത്തിയ പന്നി മാംസം വില്‍പ്പന നടത്താന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ജനിതകവ്യതികരണം എന്നാല്‍ ജീനില്‍ മാറ്റമുണ്ടാക്കുക എന്നാണര്‍ത്ഥം. ചില പ്രത്യേക ലക്ഷ്യണ്ണളോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ജീന്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഒരു ഒറ്റപ്പെട്ട ഘടകം എന്നായിരിക്കും തോന്നുക. എന്നാല്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനഘടകം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഒരു ജീനിനെ ഏറ്റവും ലളിതമായ ഭാഷ യില്‍ ഒരു ഫാക്സ് മെഷീനോട് ഉപമിക്കാം.  ഫാക്സ് മെഷീനില്‍ അനവധി ബട്ടണുകള്‍ ഉണ്ടാവുമല്ലോ. ഓരോ ബട്ടണും അതിന്‍റേതായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട് എന്ന് പറയും. ആവശ്യമായ ബട്ടണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തിലൂടെ ഒരു ഫാക്സ് സന്ദേശം അയയ്ക്കാനാവും. ഈ സന്ദേശം ലഭിക്കുന്ന ആള്‍ അതിനനുസരിച്ച് ഒരു നിശ്ചിത പ്രവര്‍ത്തനം നടത്തുന്നു. ഇത് തന്നെയാണ് ജീനിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. ഏതെങ്കിലും ബട്ടണ്‍ കേടുവന്നാല്‍ ചിലപ്പോള്‍ ഫാക്സ്സന്ദേശം അയയ്ക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം. അപ്പോള്‍ ഈ ഫാക്സ്മെഷീന്‍ കൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ എന്ന് പറയേണ്ടിവരും. ജീനിന്‍റെ കാര്യത്തിലാണെങ്കില്‍ അത് നിശബ്ദമായിപ്പോയി എന്ന് പറയാം. ഇത് താല്‍ക്കാലികമാവാം. അല്ലെങ്കില്‍ സ്ഥിരമായിട്ടാവാം. രണ്ടാണെങ്കിലും ജീനിന്‍റെ നിശബ്ദ വല്‍ക്കരണം ആണ് ഇവിടെ സംഭവിച്ചത്. 'ജീന്‍ സൈലന്‍സിങ്' (Gene Silencing) എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. നിശബ്ദമാക്കപ്പെട്ട ഒരു ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്ന പന്നിമാംസമാണ് 2026 മുതല്‍ അമേരിക്കയില്‍ വില്‍പ്പനയ്ക്ക് എത്താനിരിക്കുന്നത്.

ലക്ഷ്യം പന്നിയിലെ രോഗനിയന്ത്രണം 


ഇറച്ചിക്കുവേണ്ടി വളര്‍ത്തപ്പെടുന്ന പന്നികളിലെ വന്‍ തോതിലുള്ള മരണനിരക്കിന് കാരണമാവുന്ന ഒരു രോഗമാണ്  PRRS  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  പോര്‍സിന്‍ റീപ്രൊഡക്റ്റീവ് ആന്‍റ് റെസ്പിരേറ്ററി സിന്‍ഡ്രോം (Porcine Reproductive And Respiratory Syndrome). ഒരുതരം വൈറസ് ആണ് ഇതിന് കാരണം. രോഗപ്രതിരോധശേഷി പകരുന്ന കോശ ങ്ങളെയാണ് പന്നികളില്‍ ഇവ ആക്രമിക്കുന്നത്.  ഗര്‍ഭിണി കളായ പന്നികളില്‍ ഈ വൈറസ്ബാധ പ്രസവം അലസിപ്പോവുന്നതിന് കാരണമാവുന്നു. പ്രസവിച്ചുകഴിഞ്ഞാലും പന്നിക്കുട്ടികള്‍ ചെറുപ്പത്തിലേ ചത്തുപോവുന്നു. അല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ക്ക് വിധേയരായിത്തീരുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി പൂര്‍ണ്ണമായും തകര്‍ന്നുപോവുന്ന താണ് ഇതിന് കാരണമാവുന്നത്. നിലവില്‍ ഇതിനെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇറച്ചിക്കുവേണ്ടിയുള്ള പന്നിവളര്‍ത്തല്‍ വ്യവസായം കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. അമേരിക്കയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മാംസം ബീഫും അത് കഴിഞ്ഞാല്‍ ചിക്കനുമാണെങ്കിലും മൂന്നാം സ്ഥാനം എന്നും പന്നിയിറച്ചിക്കാണ്. അമേരിക്കയുടെ തനതു പന്നിമാംസോത്പാദനം മാത്രമായെടുത്താലും PRRS-രോഗത്തെ മാത്രം നിയന്ത്രണവിധേയമാക്കിയാലും അതിലൂടെയുള്ള ലാഭം 1.2 ശതകോടി ($1.2 billion) ഡോളര്‍ വരുമെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രമല്ല, പന്നിയുല്‍പ്പാദനം വരുമാനമാക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും ഈ വൈറസ് രോഗം ഭീഷണിയാണ്. പൊടുന്നനെയാണ് ഇത് പടര്‍ന്നു പിടിക്കുന്നത്.  പിന്നെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമാണ് പരിഹാരം.  2006-ല്‍, ചൈനയില്‍ പടര്‍ന്നുപിടിച്ച PRRS-രോഗം 2 ദശലക്ഷത്തിലേറെ പന്നികളെയാണ് ബാധിച്ചത്. ഇതില്‍ നാലുലക്ഷത്തോളം ചത്തുപോവുകയായിരുന്നു.


ജീനസ് (Genus) എന്ന ബ്രിട്ടീഷ് ബയോടെക് കമ്പനിയാണ് PRRS-രോഗം നിയന്ത്രിക്കുന്നതിനായി ജനിതക സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത്. ജഞഞട രോഗത്തിന് കാരണമാവുന്ന വൈറസ് പന്നിയുടെ ശരീരത്തില്‍ കടക്കു ന്നതാണ് രോഗബാധയുടെ ആദ്യഘട്ടം.  ഫിലിം ഫെസ്റ്റിവലിന്‍റെ സമയത്ത് സിനിമാതീയേറ്ററിനുള്ളില്‍ ടിക്കറ്റില്ലാതെ പ്രവേശിക്കുന്നത് അസാധ്യമാണെങ്കിലും വാതിലില്‍ നില്‍ക്കുന്ന ആള്‍ പരിചയക്കാരനാണെങ്കില്‍ ചിലപ്പോള്‍ ചില കള്ളക്കളികളൊക്കെ സാധ്യമാവു മല്ലോ. സ്ഥിരമായി ഒരാള്‍ തന്നെയാണ് നില്‍ക്കുന്നതെങ്കില്‍ സംഗതി എളുപ്പ മാവും! ഇതുപോലെ പന്നിയുടെ ശരീരകോശങ്ങള്‍ക്കുള്ളിലെ ജീനിനുള്ളില്‍ "നമ്മ ആളാ"യ ഒരു 'ടിക്കറ്റ് പരിശോധകന്‍' ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് വളരെ ചെറിയ ഒരു പ്രോട്ടീന്‍ ഘടകത്തെ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന ഒരു ജീന്‍ഘടകം ആയിരുന്നു. ഈ ജീന്‍ഘടകം നിര്‍മ്മിക്കുന്ന CD163  എന്ന പ്രോട്ടീന്‍ ഉണ്ടെങ്കിലേ വൈറസിന്‍റെ നുഴഞ്ഞുകയറ്റം സാധ്യമാവൂ. CD163  ആണ് എന്‍ട്രിപാസ് പരിശോധിക്കാന്‍ നില്‍ക്കുന്നതെങ്കില്‍ അവന്‍ കണ്ണുചിമ്മിക്കാണിച്ചിട്ട് വൈറസിനെ കടത്തിവിടും. ഇതിന് ഒരു പരിഹാരമേയുള്ളൂ. ഈ പാസ് പരിശോധകനെ നീക്കുക. അല്ലെങ്കില്‍ നിശ്ചേഷ്ടമാക്കുക. CD163  എന്ന പ്രോട്ടീനിനെ നിര്‍മ്മിക്കുന്ന ജീനിനെ പ്രവര്‍ത്തനരഹിതമാക്കിയാല്‍ ഈ വ്യാജ-കാവല്‍ക്കാരനെ ഒതുക്കാം. ജീനസ് കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ഇത് സാധ്യമാണെന്ന് തെളിയിച്ചു. PRRS-രോഗത്തിന് കാരണമാവുന്ന വൈറസിന്‍റെ എല്ലാ വകഭേദങ്ങളേയും ഇത്തരമൊരു ജീന്‍ സൈലന്‍സിങിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ഇവയിലേതെങ്കിലും വകഭേദം ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനിതകമാറ്റം ആര്‍ജ്ജിക്കുന്നതു വരെ ഈ പ്രതിരോധം സാധ്യമാവുമെന്നും അവര്‍ പറയു ന്നു. നാളെ ഒരുപക്ഷേ ഇതെല്ലാം പാഴാവാം എന്ന്ചുരുക്കം.


ഡോളി എന്ന ക്ളോണിങ് ചെമ്മരിയാടിനെ സ്യഷ്ടി ക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമായിരുന്നു PRRS-രോഗത്തെ നിയന്ത്രണവിധേയമാക്കിയ ജനിതകസങ്കേതവും പിറവിയെടുത്തത്. ഇതിനായുള്ള ഗവേഷണപദ്ധതിയില്‍ അംഗമായിരുന്ന ക്രിസ്റ്റീന്‍ ടെയ്റ്റ് ബക്കാര്‍ഡ് (Christine Tait-Burkard)  പറയുന്നതനുസരിച്ച്, ലോകത്തിന്‍റെ മറ്റുഭാഗങ്ങളില്‍ ജഞഞട രോഗത്തെ പ്രക്യത്യാതന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന പന്നിയിനങ്ങള്‍ ഉണ്ടാവാം. അവയെ കണ്ടെത്തി, ക്യത്രിമ പ്രജനനത്തിലൂടെ എണ്ണം വര്‍ദ്ധിപ്പിച്ചെടുത്താല്‍ ജനിതക വ്യതികരണം ഒഴിവാക്കാം. പക്ഷേ, ഇതിനെ വളരെക്കാലത്തെ പരിശ്രമംആവശ്യമായി വരും. പന്നിയിനങ്ങളെ കണ്ടെത്തുക തന്നെയാണ് പ്രധാന കടമ്പ. കണ്ടെത്തിയാല്‍ ത്തന്നെ ജനിതകസമ്പത്ത് ഒരോ രാജ്യത്തിന്‍റേയും കുത്തകാവകാശം ആകയാല്‍ അവയുടെ ലഭ്യത ഉറപ്പു പറയാനാവില്ല. ഈ സാഹചര്യത്തില്‍ വളര്‍ത്തുപന്നികളെ ജനിതകവ്യതികരണം നടത്തുക മാത്രമായിരുന്നു പ്രായോ ഗികമായ പരിഹാരം. ഇത് താരതമ്യേന എളുപ്പവുമായിരു ന്നു എന്ന് ക്രിസ്റ്റീന്‍ ബക്കാര്‍ഡ് പറയുന്നു. CD163 എന്ന പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന ജീന്‍ വളരെ ചെറുതായിരുന്നു. ഒന്‍പതു മുത്തുകള്‍ മാത്രമുള്ള ഒരു മുത്തുമാല പോലെയായിരുന്നു അത്. ഇതില്‍നിന്നും നാലു മുത്തുകള്‍ മാത്രമായി രുന്നു ക്രിസ്റ്റീന്‍ ബക്കാര്‍ഡിന്‍റെ സംഘം നീക്കംചെയ്തത്. ഇതോടെ ഈ ജീനിന് CD163 പ്രോട്ടീനിനെ നിര്‍മ്മിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ ജീനിന്‍റെ മറ്റു ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തടസമുണ്ടായതുമില്ല. ഉദാഹര ണമായി, കേടുവന്ന ചുവന്ന രക്തകോശങ്ങളുടെ നീക്കം ചെയ്യല്‍. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു 'ജീന്‍മുറിക്കല്‍ സങ്കേതം' (Gene-Editing Toolkit) ഉപയോഗി ച്ചാണ് ഇത് സാധ്യമാക്കിയത്. കത്രിക പോലെ പ്രവര്‍ത്തിക്കു ന്ന ഒരു പ്രോട്ടീന്‍ തന്‍മാത്രയെ ഉപയോഗിച്ച് ഡിഎന്‍എ യില്‍ മുറിവുകള്‍ ഉണ്ടാക്കുകയാണ് ഇതിനടിസ്ഥാനം. കത്രികാപ്രയോഗം എവിടെ നടത്തണ മെന്നത് മുന്‍കൂട്ടി തീരുമാനിക്കാനാവും.  CRISPR എന്നാണ് ഈ ജീന്‍കത്രിക അറിയപ്പെടുന്നത്. ബാക്ടീരിയയില്‍ നിന്നുമാണ് ഇവ വേര്‍തിരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് വളരെ സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന താണ് ഈ ജീന്‍കത്രിക. ബാക്ടീരിയ അതിന്‍റെ സ്വന്തം ആവശ്യത്തിനായി വെച്ചിരുന്ന കത്രിക നമ്മള്‍ കൈക്കലാക്കി എന്നു മാത്രം. നൊബേല്‍സമ്മാനാര്‍ഹമായ കണ്ടെത്തലായിരുന്നു ഈ 'ജീന്‍കത്രിക'യുടെ പ്രവര്‍ത്തനം (റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടല്ല ഇത് കണ്ടെത്തിയത്. അവര്‍ അത് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. 2012-ല്‍ ഇമ്മാനുവേല്‍ ഷാര്‍പ്പെന്‍റിയര്‍ (Emmanuelle Charpentier), ജെന്നിഫെര്‍ ഡൗഡ്ന (Jennifer Doudna)  എന്നീ ഗവേഷകരും കൂട്ടരും ചേര്‍ന്നാണ് ജനിതകമാറ്റത്തി നായി CRISPR-സങ്കേതം ഉപയോഗിക്കാം എന്നത് പ്രയോഗികമായി തെളിയിക്കുന്ന ആദ്യപ്രബന്ധം പ്രസിദ്ധീകരിക്കു ന്നത്. ഈ കണ്ടെത്തലിന് ഇവര്‍ 2020-ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി). 

ജനിതകമാംസത്തിന്‍റെ നിയമനിയന്ത്രണം 


ജനിതകമാറ്റം വരുത്തിയ മാംസത്തെ ഭയാശങ്കകളോടെ വീക്ഷിക്കുന്നവരോട് ശാസ്ത്രജ്ഞര്‍ പറയുന്നത് അതൊരു മീഡിയഹൈപ്പ് മാത്രമാണെന്നാണ്. ചില കാര്യങ്ങള്‍ മാധ്യമ ങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലത് ഏറ്റുപിടിക്കുന്നു. ചിലതിനെ തഴുകുന്നു. മറ്റുചിലതിനെ നഖശിഖാന്തം എതിര്‍ ക്കുന്നു.  മാധ്യമങ്ങള്‍ എന്തു പറയുന്നു എന്നതാണ് ജനാഭി പ്രായത്തെ നിശ്ചയിക്കുന്നത്. ജനിതകമാംസം എന്നാല്‍ ടെസ്റ്റ്യൂബിനുള്ളില്‍ വളര്‍ന്നുവരുന്ന, അര്‍ബുദം പോലെ കണ്ടാല്‍ അറപ്പുളവാക്കുന്ന ജൈവപദാര്‍ത്ഥം എന്നോ മാംസപിണ്ഡം എന്നോ ഒക്കെയാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. ജനിതകമാംസം ഒരു പാത്രത്തില്‍ വെച്ചിരുന്നാല്‍പ്പോലും അത് അനങ്ങുമെന്നും അതിന്‍റെ ചലനങ്ങള്‍ പോലും ആരേയും ഭയപ്പെടുത്തുന്നതാവു മെന്നും മാധ്യമങ്ങള്‍ എഴുതി. രക്തക്കുഴലുകളും നാഡീ കോശങ്ങളും ക്യത്രിമമായി വളര്‍ത്തപ്പെട്ട ഒരു മാംസ പിണ്ഡത്തെ ഒരു മാംസക്കഷണമായി കരുതാനാവില്ലെ ന്നും അതിനെ ഇന്ദ്രിയങ്ങള്‍ ചൂഴ്ന്നെടുക്കപ്പെട്ട ഒരു ജീവിയായി മാത്രമേ കണക്കാക്കാനാവൂ എന്ന് ചിലര്‍ കരുതി. എന്നാല്‍ ഇതിനൊക്കെ മറുപടിയായി ജനിതക മാംസത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഇത് ആദ്യ മായല്ല നിങ്ങള്‍ ജനിതകവ്യതികരണം വരുത്തിയ പന്നിയെ തിന്നുന്നതെന്നാണ്. മാട്ടിറച്ചി കഴിച്ചാല്‍ ഒരുതരം അലര്‍ജി യുളവാകുന്ന ആളുകള്‍ക്കായി  ജനിതകമാറ്റം വരുത്തിയ പന്നിയിറച്ചി സ്യഷ്ടിക്കപ്പെട്ടിരുന്നു. 2020-ല്‍ത്തന്നെ ഇത് അമേരിക്കന്‍ വിപണിയില്‍ എത്തിയിരുന്നു. ‘GAL-safe’ എന്ന ലേബലിലാണ് അത് വില്‍ക്കപ്പെട്ടത്. പക്ഷേ, ജനിതകവ്യതികരണം വരുത്തിയത് എന്ന് പറഞ്ഞില്ല. അതുകാണ്ട് ആരും അറിഞ്ഞില്ല. എതിര്‍പ്പും ഉണ്ടായില്ല! 

2022-ല്‍ സ്ലിക്ക് (SLICK ) എന്ന പേരിലുള്ള പ്രത്യേക തരം കന്നുകാലികള്‍ അമേരിക്കയിലുടനീളം പ്രചരിച്ചു. ആഗോളതാപനം മൂലമുള്ള ശാരീരികമാറ്റങ്ങളെ പ്രതിരോധി ക്കാന്‍ കഴിയുന്ന ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയായിരുന്നു ഇവ. ട്രോപ്പിക്കല്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന പശുവിനങ്ങളില്‍നിന്നും കണ്ടെത്തപ്പെട്ട ജീന്‍ ആയിരുന്നു ഇത്തരത്തില്‍ മാറ്റിവെക്കപ്പെട്ടത്. ഇതിന്‍റെ മാംസവും അമേരിക്കക്കാര്‍ തിന്നിട്ടുണ്ട്. പക്ഷേ, ആരും അവരോട് അക്കാര്യം പറഞ്ഞില്ല എന്ന് മാത്രം. അതുപോലെ, അക്വാ കള്‍ച്ചറിലൂടെ മല്‍സ്യം വളര്‍ത്തുന്നവര്‍ക്കായി, പെട്ടെന്ന് വളരുന്നതരത്തിലുള്ള  സാമണ്‍ മല്‍സ്യക്കുഞ്ഞുങ്ങളെ അമേരിക്കയിലുടനീളം ലഭ്യമാക്കിയിരുന്നു. അക്വാഡ്വാന്‍റേജ് (AquAdvantage) എന്ന പേരില്‍ പുറത്തിറക്കപ്പെട്ട ഇത് ജനിതക വ്യതികരണം വരുത്തിയതായിരുന്നു. 


അതിറിയാതെ അമേരി ക്കക്കാര്‍ അതിനേയും തിന്നു. നഴ്സറികള്‍ക്കാണ് മല്‍സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. അവര്‍ അതിനെ വളര്‍ത്തിയ ശേഷം ഹോട്ടലുകള്‍ക്ക് വിറ്റു. ഷോപ്പിങ്മാളുകളില്‍ അക്വാഡ്വാന്‍റേജ്  ആ പേരില്‍ എത്തിയില്ല. അതുകൊണ്ട് ജനങ്ങളും അറിഞ്ഞില്ല.  എന്നാല്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മറുകരയില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. അതായത് യൂറോപ്യന്‍ യൂണിയനുകീഴിലെ രാജ്യങ്ങളില്‍ ജനിതക ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചുതന്നെ വിപണനം ചെയ്യണം എന്ന് നിഷ്കര്‍ഷിക്കുന്ന നിയമമുണ്ട്.  ജെനിറ്റിക് എന്‍ജിനീ യറിങ് (പ്രിസിഷന്‍ ബ്രീഡിങ്)  ആക്ട് (Genetic Technology- Precision Breeding- Act) എന്ന നിയമം പക്ഷേ നിലവില്‍ കാര്‍ഷികോല്‍പ്പന്നങ്ങളെ മാത്രമേ അതിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നുള്ളൂ.  മാത്രമല്ല, ഇംഗ്ളണ്ടില്‍ മാത്രമേ ഈ നിയമത്തിന് സാധുതയുള്ളൂ. യുണൈറ്റഡ് കിംഗ്ഡം മുഴുവനായും ഈ നിയമം ബാധകമാക്കിയിട്ടില്ല. എന്നാല്‍  അതിനിനി അധികനാളില്ല എന്നും പറയപ്പെടുന്നുണ്ട്. 

ജനിതകമാംസം സുരക്ഷിതമോ?


ജനിതകവ്യതികരണം വരുത്തിയ ഭക്ഷ്യവസ്തുക്കളെ ഉപഭോക്താക്കള്‍ എതിര്‍ക്കുന്നത് അവയോടുള്ള തെറ്റായ മനോഭാവം ഒന്നുകൊണ്ട് മാത്രമാണെന്ന്  നോര്‍ത്ത് കരോലിനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കാറ്റി സാന്‍ഡേഴ്സ് പറയുന്നു. ജനിതകവ്യതികരണത്തി ലൂടെ സ്യഷ്ടിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍  'ഫ്രാങ്കെന്‍ ഫുഡ്സ് (Frankenfoods)  ആണെന്നാണ് ജനങ്ങളുടെ ധാരണ. മേരിഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന കഥാപാത്രത്തെ മുന്‍നിറുത്തി മാധ്യമങ്ങള്‍ നല്‍കിയ പേരാണിത്. ശാസ്ത്ര ത്തിന്‍റെ ഒരു കൈത്തെറ്റ് അവസാനം അതിന്‍റെ സ്രഷ്ടാവായ മനുഷ്യന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറുന്ന അവസ്ഥ. ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കാന്‍ കാരണമായത് ബിടി ചോളം (Bt-corn) ആയിരുന്നു.  ഒരു തലമുറ കഴിയുമ്പോള്‍ പിന്നീട് മുളക്കാതെ നശിച്ചു പോവുന്നതരത്തില്‍ അതിന്‍റെ ജനിതകവ്യവസ്ഥയില്‍ മാറ്റം വരുത്തിയിരുന്നു. 


ഇതുകാരണം കര്‍ഷകര്‍ക്ക് വീണ്ടും വീണ്ടും വിത്തുകള്‍ വാങ്ങിയുപയോഗിക്കേണ്ടതായി വന്നു. ഇത് ബിടി സാങ്കേതികവിദ്യ പുറത്തിറക്കിയ കമ്പനിക്ക് ലാഭകരമായി. പക്ഷേ, വിത്തിന്‍റെ വില വീണ്ടും വീണ്ടും കൊടുക്കേണ്ടിവരുന്നത് കര്‍ഷകര്‍ക്ക് ദോഷകരമായി. ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പരുത്തിച്ചെടി യിലാണ് അത് പ്രയോഗിക്കപ്പെട്ടത്. മോണ്‍സാന്‍റോ കമ്പനി യുടെ ബിടി പരുത്തി കീടബാധ ഏല്‍ക്കാത്തതായിരുന്നു. കീനാശിനിക്ക് വേണ്ടിവരുന്ന ചെലവും പരിസ്ഥിതിമലിനീകരണവും കുറവുചെയ്യാം എന്നതായിരുന്നു കമ്പനിയുടെ വാദം. പക്ഷേ, വിദര്‍ഭയില്‍ ബിടി പരുത്തി ക്യഷിചെയ്ത കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. ഇതിന് മറ്റ് സാമൂഹ്യകാരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും വിത്തിനു വേണ്ടി വീണ്ടും വീണ്ടും മുടക്കേണ്ടിവന്നിരുന്ന വില തന്നെയായിരുന്നു പ്രധാന പ്രശ്നം. 


അമേരിക്കയില്‍ ബിടി ചോളമായിരുന്നു വിവാദമായത്. ഇതൊരു ഭക്ഷ്യവിള ആയതായിരുന്നു കാരണം. ഈ ചോളം കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന് ചില പഠനങ്ങള്‍ സൂചന നല്‍കി. കീടങ്ങളുടെ ആക്രമണത്തെ തടയാന്‍ കഴിയുന്ന  ജീന്‍ മാറ്റിവെക്കുന്നതായിരുന്നു ബിടി സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഇതില്‍ 'ബിടി' (Bt) എന്നത് ഒരു ബാക്ടീരിയയുടെ പേരിന്‍റെ ചരുക്കരൂപമാ യിരുന്നു: ബാസിലസ് തുറിഞ്ചിയെന്‍സിസ് (Bacillus thuringiensis).  മണ്ണില്‍കാണുന്ന ഒരിനം ബാക്ടീരിയ ആയ ഇതിനെ ആവശ്യമായ ജീനുകള്‍ മറ്റേതെങ്കിലും ജനിതക വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഏറ്റവും വിജയകരമായതരത്തില്‍ ഈ ജീന്‍മാറ്റം നടത്താന്‍ ബിടി എന്ന ബാക്ടീരിയ ശാസ്ത്രജ്ഞരെ സഹായിച്ചു. ഇത് സാധ്യമാക്കിയ ശാസ്ത്രജ്ഞര്‍ ഒരു കമ്പനിയുടെ ശമ്പളക്കാര്‍ ആയിരുന്നതുകൊണ്ട് കമ്പനി അതിന്‍റെ ബൗദ്ധിക സ്വത്തവകാശം സ്വന്തം പേരിലാക്കി പേറ്റന്‍റ് ചെയ്തു. 


ബിടി-സങ്കേതം അടിസ്ഥാനമാക്കി അനവധി കാര്‍ഷികവിള കള്‍ സ്യഷ്ടിക്കപ്പെട്ടു. ഇവയ്ക്കിടെയില്‍ ഭക്ഷ്യവിളകളും ഉണ്ടായിരുന്നു. ബിടി  എന്നാല്‍ ബാസിലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയ ആണെന്ന് മനസിലാക്കിയ ജനം വീണ്ടും ഭയപ്പെട്ടു. ബാക്ടീരിയ എന്ന രോഗാണു കലര്‍ന്ന ഭക്ഷണം! ബിടി  എന്നാല്‍ 'ബയോടെക്നോളജി' എന്നാണെന്ന് കരുതിയവര്‍ ജനിതകവ്യതികരണം എന്ന് കേള്‍ക്കു മ്പോഴേ പേടിച്ചു! കാരണം അതിന്‍റെ ദുരന്തഫലങ്ങള്‍ ആണല്ലോ അവര്‍ നേരിട്ടുകണ്ടത്. അതുകൊണ്ട് ബയോ ടെക്നോളജി ചെയ്യുന്നതെല്ലാം കുഴപ്പം എന്നും ചിലര്‍ തെറ്റിദ്ധരിച്ചു. ഈ പൊതുബോധം അമേരിക്കയിലും ഇന്ത്യയിലുമെന്നല്ല എവിടേയും നിലനിന്നു എന്നതാണ് സത്യം. എന്നാല്‍ ഇപ്പോഴുള്ള CRISPR  എന്ന ജീന്‍കത്രിക അടിസ്ഥാനമായുള്ള സാങ്കേതികവിദ്യ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും മുക്തമാണ്. 


2026-ല്‍ വരാനിരിിക്കുന്ന പന്നിമാംസം 'ബിടി-പോര്‍ക്ക്' അല്ല, അത് വെറും CRISPR-അധിസ്ഥിത പന്നിമാംസം ആണെന്ന് പറഞ്ഞാലും ആശങ്കകള്‍ ഒഴിയുമെന്ന് തോന്നുന്നില്ല.  എല്ലാ വൈറസ് ബാധകളേയും നിയന്ത്രണവിധേയമാക്കാന്‍  CRISPR-അധിസ്ഥിത സങ്കേതം അടിസ്ഥാനമായുള്ള ജീന്‍മാത്തിന് കഴിയില്ല. അതിന് പുതിയ ജീന്‍സങ്കേതങ്ങള്‍ കണ്ടെത്തേണ്ടിവരും. പന്നികളിലെ രോഗബാധയെക്കാള്‍ ഭീകരമാണ് പക്ഷിപ്പനി മൂലമുള്ള സാമ്പത്തികനഷ്ടം. പക്ഷിപ്പനിക്ക് കരണമാവുന്ന വൈറസ് ജനിതകവ്യതികരണം നടത്തുന്നതിലൂടെ മനുഷ്യനിലും ശ്വാസകോശരോഗങ്ങള്‍ സ്യഷ്ടിക്കാം. കൊറോണാവൈറസ് ഇതിനുള്ള വളരെ ശക്തമായ ഒരു ഉദാഹരണമാണ്.  ഇത് തടയാനുള്ള ജീനിനെ പ്രേക്ഷണം ചെയ്ത മാംസമടങ്ങിയ ഹാംബെര്‍ഗര്‍ കൈകൊണ്ട് തൊടാന്‍ ചിലപ്പോള്‍ നമ്മള്‍ മടിച്ചേക്കാം. 


ഇതിലൂടെ ഞാന്‍ കഴിക്കുന്നതിന്‍റെ പ്രവര്‍ത്തനം എന്തായിരിക്കും? എന്‍റെ ജനിതകത്തിലും ഇത് മാറ്റമുണ്ടാ ക്കിയാലോ? ചോദ്യങ്ങളെപ്പോലെ ഉത്തരങ്ങളും അലോസരപ്പെടുത്തുന്ന താവാം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ആ ഭക്ഷണശാല വിട്ടെഴുന്നേറ്റ് പുറത്തേക്ക് നടക്കാനാവും ഇഷ്ടപ്പെടുക. ഇവിടെ അടുത്തെവിടെയെങ്കിലും സാധാരണ മാംസാഹാരം വില്‍ക്കുന്ന കടകളുണ്ടോ? നമ്മള്‍ തിരക്കിയേക്കാം. സൂപ്പര്‍മീറ്റ്, ജിഎം-മീറ്റ് (GM Meat, Genetically Modified Meat)  എന്നൊക്കെ എഴുതിവെച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ തിളങ്ങിനില്‍ക്കുന്ന നിരത്തിലൂടെ നാടന്‍മാംസം കിട്ടുന്ന തേടിനടന്ന് കാല്‍കുഴയുമ്പോള്‍ ഓര്‍ക്കുക: ആ കാലം എന്നെന്നേക്കുമായും കഴിഞ്ഞുപോയിരിക്കുന്നു!

ReferenceChen, J., Wang, J., Zhao, H. et al. Molecular breeding of pigs in the genome editing era. Genetics Selection Evolution 57, 12 (2025). https://doi.org/10.1186/s12711-025-00961-7