Tuesday, January 27, 2026

ഇനി കഴിക്കാം: 'സൂപ്പര്‍' ഹാംബെര്‍ഗര്‍ !


പോ
ക്കുവെയിലിന്‍റെ രശ്മികള്‍ ചിതറുന്നതും നിരത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുമുള്ള മദ്യശാലയിലിരുന്ന് ബിയര്‍ നുണയുകയും ഹാംബെര്‍ഗര്‍ കഴിക്കുകയും ചെയ്യുന്നതില്‍ എന്തോ ഉദാത്തത കുടികൊള്ളുന്നുണ്ടെന്ന് മധ്യകാല ബുദ്ധിജീവി സാഹിത്യകാരന്‍മാര്‍പോലും എഴുതിയിട്ടുണ്ട്. പതിയെ തെളിഞ്ഞുതുടങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍ വശ്യസുന്ദരമായ ഒരു രാത്രിയെ ആനയിക്കാനൊരുങ്ങുമ്പോള്‍ നുരഞ്ഞുപൊങ്ങുന്ന ബിയര്‍ഗ്ളാസിലൂടെ പുതിയൊരു ലോകം നുരപൊന്തുന്നത് കാണാനാവുമെന്ന് അവര്‍ എഴുതി. താല്‍ക്കാലികമായ ഒരു സുഖാനുഭൂതിക്കപ്പുറം ഒന്നുമില്ലെന്നറിയുമ്പോള്‍ പല യൗവനങ്ങളും വഴിപിഴച്ചുപോയെങ്കിലും എഴുത്തിന്‍റെ ചാരുതയില്‍ പോക്കുവെയിലും ബിയറും ഹാംബെര്‍ഗറും നഗരവേഗങ്ങളും ഒരു അഭിഭാജ്യഘടകങ്ങളോ പ്രതീകങ്ങളോ ആയി മാറിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ലോകത്തിലെവിടേയും അത് അങ്ങനെ ആയിരിക്കുന്നു. 

സന്ധ്യയിലേക്ക് പടരാന്‍ തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ സുഹ്യത്തുക്കളുമൊപ്പം അല്‍പ്പനേരം. അതിനുമപ്പുറം എന്ത് കുടിക്കുന്നു കഴിക്കുന്നു എന്നുള്ളത് ഒരു വിഷയമായി മാറേണ്ടതല്ല. പക്ഷേ ഇനിയും അങ്ങനെ അലക്ഷ്യമായി എന്തെങ്കിലും ഓര്‍ഡര്‍ചെയ്ത് കാത്തിരിക്കാനാവില്ലെന്നാണ് അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തുതന്നെ, അതായത് 2026-ന്‍റെ തുടക്കത്തില്‍ത്തന്നെ ക്യത്രിമമാംസം ഇന്ത്യയിലേയും തീന്‍മേശകള്‍ കീഴടക്കുമെന്നാണ് പറയുന്നത്. ക്യത്രിമ മാംസമെന്നാല്‍ ചില പരിഷ്കരണങ്ങള്‍ ക്യത്രിമമായി വരുത്തിയ മാംസം. അത് വരുന്നത് അറവുശാലയില്‍ നിന്നായിരിക്കില്ല, പരീക്ഷണശാലയില്‍ നിന്നായിരിക്കും. അതില്‍ പലതുമൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും അലെങ്കില്‍ പിന്‍വലിച്ചിട്ടുണ്ടാവും. പാചകത്തിലൂടെയല്ല, ജനിതക വ്യതികരണത്തിലൂടെ. അതുകൊണ്ട്, മെനു ശ്രദ്ധിച്ചു വായിക്കുക, തലക്കെട്ടുകള്‍ പരിശോധിക്കുക, എന്നിട്ടു മാത്രം ഓര്‍ഡര്‍ ചെയ്യുക. ഇവിടെ നിങ്ങളുടെ ഇഷ്ടങ്ങള്‍ ക്കും താല്‍പ്പര്യങ്ങള്‍ക്കുമല്ല പ്രാധാന്യം, വിപണനത്തിലെ സൗകര്യത്തിനും ലാഭത്തിനും മാത്രമാണ്!

ജീന്‍മാറ്റിവെച്ച പന്നിമാംസം 


ഹാം (Ham) എന്നാല്‍ പരുവപ്പെടുത്തിയ പന്നിമാംസം  എന്നാണര്‍ത്ഥം.  'ഹാംബര്‍ഗര്' എന്നാല്‍ ''പന്നിമാംസം കൊണ്ടുണ്ടാക്കുന്ന ബര്‍ഗര്‍' എന്ന് കരുതേണ്ടതില്ല. ജര്‍മ്മന്‍ നഗരമായ ഹാംബെര്‍ഗറിന്‍റെ പേരില്‍ നിന്നുമാണ് അതിന്‍റെ വരവ്.  ബീഫ് ആണ് ബര്‍ഗറിലെ മാംസഘടകം. അത് ഏതുതരം ബീഫ് ആണെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ചിക്കന്‍, മട്ടന്‍ എന്നിവയും ഹാംബെര്‍ഗറിന്‍റെ ഭാഗമാവാം. അപൂര്‍വ്വമായി സാമണ്‍ പോലെയുള്ള മത്സ്യങ്ങളും. സസ്യാഹാരികള്‍ക്ക് വെജിബര്‍ഗറും സര്‍വ്വ സാധാരണ മാണ്. ഇതൊക്കെയും ഹോട്ടലുകളിലെ ഭക്ഷ്യവിവരപ്പട്ടിക യില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. സിഡ്നി സീഫുഡുകള്‍ക്കാണ് പ്രസിദ്ധമെങ്കിലും അവിടേയും ഹാംബെര്‍ഗര്‍ യഥേഷ്ടമായുണ്ട്. ബീഫിനു പകരം കംഗരു മാംസമാണ് അവിടെ സാധാരണമെന്ന വ്യത്യാസം മാത്രം. കംഗരുഹാംബെര്‍ഗര്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയി ട്ടുണ്ടാവും എന്നുമാത്രം. എന്നാല്‍ ഇനി പന്നിമാംസം കൊണ്ടുള്ള ഹാംബെര്‍ഗര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അത് ജനിതക വ്യതികരണത്തിലൂടെ സ്യഷ്ടിച്ചതാണോ എന്ന് പ്രത്യേകം നോക്കി അറിയേണ്ടിവരും. ഇനി അത് അവ്വിധം മാര്‍ക്ക്ചെയ്യപ്പെടുമോ എന്നതിനും ഉറപ്പൊന്നുമില്ല. ജനിതക വ്യതികരണം എന്ന സാങ്കേതികവിദ്യ അത്ര പുതിയതൊന്നു മല്ലെങ്കിലും തീന്‍മേശയിലേക്കുള്ള അതിന്‍റെ രംഗപ്രവേശം പുതിയ വാര്‍ത്തയാണ്. അതുകാണ്ടുതന്നെ അത് സംബന്ധ മായ നിയമാവലികള്‍ വരാനിരിക്കുന്നതേയുള്ളൂ.


അമേരിക്കയില്‍ ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളു ടേയും സുരക്ഷിതമായ ഉപയോഗം നിയന്ത്രിക്കുന്ന ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (US Food and Drug Administration, FDA) ജനിതക വ്യതികരണം വരുത്തിയ പന്നി മാംസം വില്‍പ്പന നടത്താന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ജനിതകവ്യതികരണം എന്നാല്‍ ജീനില്‍ മാറ്റമുണ്ടാക്കുക എന്നാണര്‍ത്ഥം. ചില പ്രത്യേക ലക്ഷ്യണ്ണളോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ജീന്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഒരു ഒറ്റപ്പെട്ട ഘടകം എന്നായിരിക്കും തോന്നുക. എന്നാല്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനഘടകം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഒരു ജീനിനെ ഏറ്റവും ലളിതമായ ഭാഷ യില്‍ ഒരു ഫാക്സ് മെഷീനോട് ഉപമിക്കാം.  ഫാക്സ് മെഷീനില്‍ അനവധി ബട്ടണുകള്‍ ഉണ്ടാവുമല്ലോ. ഓരോ ബട്ടണും അതിന്‍റേതായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട് എന്ന് പറയും. ആവശ്യമായ ബട്ടണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തിലൂടെ ഒരു ഫാക്സ് സന്ദേശം അയയ്ക്കാനാവും. ഈ സന്ദേശം ലഭിക്കുന്ന ആള്‍ അതിനനുസരിച്ച് ഒരു നിശ്ചിത പ്രവര്‍ത്തനം നടത്തുന്നു. ഇത് തന്നെയാണ് ജീനിന്‍റെ കാര്യത്തിലും സംഭവിക്കുന്നത്. ഏതെങ്കിലും ബട്ടണ്‍ കേടുവന്നാല്‍ ചിലപ്പോള്‍ ഫാക്സ്സന്ദേശം അയയ്ക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം. അപ്പോള്‍ ഈ ഫാക്സ്മെഷീന്‍ കൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ എന്ന് പറയേണ്ടിവരും. ജീനിന്‍റെ കാര്യത്തിലാണെങ്കില്‍ അത് നിശബ്ദമായിപ്പോയി എന്ന് പറയാം. ഇത് താല്‍ക്കാലികമാവാം. അല്ലെങ്കില്‍ സ്ഥിരമായിട്ടാവാം. രണ്ടാണെങ്കിലും ജീനിന്‍റെ നിശബ്ദ വല്‍ക്കരണം ആണ് ഇവിടെ സംഭവിച്ചത്. 'ജീന്‍ സൈലന്‍സിങ്' (Gene Silencing) എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. നിശബ്ദമാക്കപ്പെട്ട ഒരു ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്ന പന്നിമാംസമാണ് 2026 മുതല്‍ അമേരിക്കയില്‍ വില്‍പ്പനയ്ക്ക് എത്താനിരിക്കുന്നത്.

ലക്ഷ്യം പന്നിയിലെ രോഗനിയന്ത്രണം 


ഇറച്ചിക്കുവേണ്ടി വളര്‍ത്തപ്പെടുന്ന പന്നികളിലെ വന്‍ തോതിലുള്ള മരണനിരക്കിന് കാരണമാവുന്ന ഒരു രോഗമാണ്  PRRS  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  പോര്‍സിന്‍ റീപ്രൊഡക്റ്റീവ് ആന്‍റ് റെസ്പിരേറ്ററി സിന്‍ഡ്രോം (Porcine Reproductive And Respiratory Syndrome). ഒരുതരം വൈറസ് ആണ് ഇതിന് കാരണം. രോഗപ്രതിരോധശേഷി പകരുന്ന കോശ ങ്ങളെയാണ് പന്നികളില്‍ ഇവ ആക്രമിക്കുന്നത്.  ഗര്‍ഭിണി കളായ പന്നികളില്‍ ഈ വൈറസ്ബാധ പ്രസവം അലസിപ്പോവുന്നതിന് കാരണമാവുന്നു. പ്രസവിച്ചുകഴിഞ്ഞാലും പന്നിക്കുട്ടികള്‍ ചെറുപ്പത്തിലേ ചത്തുപോവുന്നു. അല്ലെങ്കില്‍ പലവിധ രോഗങ്ങള്‍ക്ക് വിധേയരായിത്തീരുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി പൂര്‍ണ്ണമായും തകര്‍ന്നുപോവുന്ന താണ് ഇതിന് കാരണമാവുന്നത്. നിലവില്‍ ഇതിനെതിരെ വാക്സിനുകളൊന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇറച്ചിക്കുവേണ്ടിയുള്ള പന്നിവളര്‍ത്തല്‍ വ്യവസായം കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. അമേരിക്കയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മാംസം ബീഫും അത് കഴിഞ്ഞാല്‍ ചിക്കനുമാണെങ്കിലും മൂന്നാം സ്ഥാനം എന്നും പന്നിയിറച്ചിക്കാണ്. അമേരിക്കയുടെ തനതു പന്നിമാംസോത്പാദനം മാത്രമായെടുത്താലും PRRS-രോഗത്തെ മാത്രം നിയന്ത്രണവിധേയമാക്കിയാലും അതിലൂടെയുള്ള ലാഭം 1.2 ശതകോടി ($1.2 billion) ഡോളര്‍ വരുമെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രമല്ല, പന്നിയുല്‍പ്പാദനം വരുമാനമാക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും ഈ വൈറസ് രോഗം ഭീഷണിയാണ്. പൊടുന്നനെയാണ് ഇത് പടര്‍ന്നു പിടിക്കുന്നത്.  പിന്നെ കൂട്ടത്തോടെ കൊന്നൊടുക്കുക മാത്രമാണ് പരിഹാരം.  2006-ല്‍, ചൈനയില്‍ പടര്‍ന്നുപിടിച്ച PRRS-രോഗം 2 ദശലക്ഷത്തിലേറെ പന്നികളെയാണ് ബാധിച്ചത്. ഇതില്‍ നാലുലക്ഷത്തോളം ചത്തുപോവുകയായിരുന്നു.


ജീനസ് (Genus) എന്ന ബ്രിട്ടീഷ് ബയോടെക് കമ്പനിയാണ് PRRS-രോഗം നിയന്ത്രിക്കുന്നതിനായി ജനിതക സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത്. ജഞഞട രോഗത്തിന് കാരണമാവുന്ന വൈറസ് പന്നിയുടെ ശരീരത്തില്‍ കടക്കു ന്നതാണ് രോഗബാധയുടെ ആദ്യഘട്ടം.  ഫിലിം ഫെസ്റ്റിവലിന്‍റെ സമയത്ത് സിനിമാതീയേറ്ററിനുള്ളില്‍ ടിക്കറ്റില്ലാതെ പ്രവേശിക്കുന്നത് അസാധ്യമാണെങ്കിലും വാതിലില്‍ നില്‍ക്കുന്ന ആള്‍ പരിചയക്കാരനാണെങ്കില്‍ ചിലപ്പോള്‍ ചില കള്ളക്കളികളൊക്കെ സാധ്യമാവു മല്ലോ. സ്ഥിരമായി ഒരാള്‍ തന്നെയാണ് നില്‍ക്കുന്നതെങ്കില്‍ സംഗതി എളുപ്പ മാവും! ഇതുപോലെ പന്നിയുടെ ശരീരകോശങ്ങള്‍ക്കുള്ളിലെ ജീനിനുള്ളില്‍ "നമ്മ ആളാ"യ ഒരു 'ടിക്കറ്റ് പരിശോധകന്‍' ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് വളരെ ചെറിയ ഒരു പ്രോട്ടീന്‍ ഘടകത്തെ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കുന്ന ഒരു ജീന്‍ഘടകം ആയിരുന്നു. ഈ ജീന്‍ഘടകം നിര്‍മ്മിക്കുന്ന CD163  എന്ന പ്രോട്ടീന്‍ ഉണ്ടെങ്കിലേ വൈറസിന്‍റെ നുഴഞ്ഞുകയറ്റം സാധ്യമാവൂ. CD163  ആണ് എന്‍ട്രിപാസ് പരിശോധിക്കാന്‍ നില്‍ക്കുന്നതെങ്കില്‍ അവന്‍ കണ്ണുചിമ്മിക്കാണിച്ചിട്ട് വൈറസിനെ കടത്തിവിടും. ഇതിന് ഒരു പരിഹാരമേയുള്ളൂ. ഈ പാസ് പരിശോധകനെ നീക്കുക. അല്ലെങ്കില്‍ നിശ്ചേഷ്ടമാക്കുക. CD163  എന്ന പ്രോട്ടീനിനെ നിര്‍മ്മിക്കുന്ന ജീനിനെ പ്രവര്‍ത്തനരഹിതമാക്കിയാല്‍ ഈ വ്യാജ-കാവല്‍ക്കാരനെ ഒതുക്കാം. ജീനസ് കമ്പനിയിലെ ശാസ്ത്രജ്ഞര്‍ ഇത് സാധ്യമാണെന്ന് തെളിയിച്ചു. PRRS-രോഗത്തിന് കാരണമാവുന്ന വൈറസിന്‍റെ എല്ലാ വകഭേദങ്ങളേയും ഇത്തരമൊരു ജീന്‍ സൈലന്‍സിങിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ഇവയിലേതെങ്കിലും വകഭേദം ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനിതകമാറ്റം ആര്‍ജ്ജിക്കുന്നതു വരെ ഈ പ്രതിരോധം സാധ്യമാവുമെന്നും അവര്‍ പറയു ന്നു. നാളെ ഒരുപക്ഷേ ഇതെല്ലാം പാഴാവാം എന്ന്ചുരുക്കം.


ഡോളി എന്ന ക്ളോണിങ് ചെമ്മരിയാടിനെ സ്യഷ്ടി ക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമായിരുന്നു PRRS-രോഗത്തെ നിയന്ത്രണവിധേയമാക്കിയ ജനിതകസങ്കേതവും പിറവിയെടുത്തത്. ഇതിനായുള്ള ഗവേഷണപദ്ധതിയില്‍ അംഗമായിരുന്ന ക്രിസ്റ്റീന്‍ ടെയ്റ്റ് ബക്കാര്‍ഡ് (Christine Tait-Burkard)  പറയുന്നതനുസരിച്ച്, ലോകത്തിന്‍റെ മറ്റുഭാഗങ്ങളില്‍ ജഞഞട രോഗത്തെ പ്രക്യത്യാതന്നെ പ്രതിരോധിക്കാന്‍ കഴിയുന്ന പന്നിയിനങ്ങള്‍ ഉണ്ടാവാം. അവയെ കണ്ടെത്തി, ക്യത്രിമ പ്രജനനത്തിലൂടെ എണ്ണം വര്‍ദ്ധിപ്പിച്ചെടുത്താല്‍ ജനിതക വ്യതികരണം ഒഴിവാക്കാം. പക്ഷേ, ഇതിനെ വളരെക്കാലത്തെ പരിശ്രമംആവശ്യമായി വരും. പന്നിയിനങ്ങളെ കണ്ടെത്തുക തന്നെയാണ് പ്രധാന കടമ്പ. കണ്ടെത്തിയാല്‍ ത്തന്നെ ജനിതകസമ്പത്ത് ഒരോ രാജ്യത്തിന്‍റേയും കുത്തകാവകാശം ആകയാല്‍ അവയുടെ ലഭ്യത ഉറപ്പു പറയാനാവില്ല. ഈ സാഹചര്യത്തില്‍ വളര്‍ത്തുപന്നികളെ ജനിതകവ്യതികരണം നടത്തുക മാത്രമായിരുന്നു പ്രായോ ഗികമായ പരിഹാരം. ഇത് താരതമ്യേന എളുപ്പവുമായിരു ന്നു എന്ന് ക്രിസ്റ്റീന്‍ ബക്കാര്‍ഡ് പറയുന്നു. CD163 എന്ന പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന ജീന്‍ വളരെ ചെറുതായിരുന്നു. ഒന്‍പതു മുത്തുകള്‍ മാത്രമുള്ള ഒരു മുത്തുമാല പോലെയായിരുന്നു അത്. ഇതില്‍നിന്നും നാലു മുത്തുകള്‍ മാത്രമായി രുന്നു ക്രിസ്റ്റീന്‍ ബക്കാര്‍ഡിന്‍റെ സംഘം നീക്കംചെയ്തത്. ഇതോടെ ഈ ജീനിന് CD163 പ്രോട്ടീനിനെ നിര്‍മ്മിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ ജീനിന്‍റെ മറ്റു ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തടസമുണ്ടായതുമില്ല. ഉദാഹര ണമായി, കേടുവന്ന ചുവന്ന രക്തകോശങ്ങളുടെ നീക്കം ചെയ്യല്‍. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു 'ജീന്‍മുറിക്കല്‍ സങ്കേതം' (Gene-Editing Toolkit) ഉപയോഗി ച്ചാണ് ഇത് സാധ്യമാക്കിയത്. കത്രിക പോലെ പ്രവര്‍ത്തിക്കു ന്ന ഒരു പ്രോട്ടീന്‍ തന്‍മാത്രയെ ഉപയോഗിച്ച് ഡിഎന്‍എ യില്‍ മുറിവുകള്‍ ഉണ്ടാക്കുകയാണ് ഇതിനടിസ്ഥാനം. കത്രികാപ്രയോഗം എവിടെ നടത്തണ മെന്നത് മുന്‍കൂട്ടി തീരുമാനിക്കാനാവും.  CRISPR എന്നാണ് ഈ ജീന്‍കത്രിക അറിയപ്പെടുന്നത്. ബാക്ടീരിയയില്‍ നിന്നുമാണ് ഇവ വേര്‍തിരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് വളരെ സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന താണ് ഈ ജീന്‍കത്രിക. ബാക്ടീരിയ അതിന്‍റെ സ്വന്തം ആവശ്യത്തിനായി വെച്ചിരുന്ന കത്രിക നമ്മള്‍ കൈക്കലാക്കി എന്നു മാത്രം. നൊബേല്‍സമ്മാനാര്‍ഹമായ കണ്ടെത്തലായിരുന്നു ഈ 'ജീന്‍കത്രിക'യുടെ പ്രവര്‍ത്തനം (റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടല്ല ഇത് കണ്ടെത്തിയത്. അവര്‍ അത് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. 2012-ല്‍ ഇമ്മാനുവേല്‍ ഷാര്‍പ്പെന്‍റിയര്‍ (Emmanuelle Charpentier), ജെന്നിഫെര്‍ ഡൗഡ്ന (Jennifer Doudna)  എന്നീ ഗവേഷകരും കൂട്ടരും ചേര്‍ന്നാണ് ജനിതകമാറ്റത്തി നായി CRISPR-സങ്കേതം ഉപയോഗിക്കാം എന്നത് പ്രയോഗികമായി തെളിയിക്കുന്ന ആദ്യപ്രബന്ധം പ്രസിദ്ധീകരിക്കു ന്നത്. ഈ കണ്ടെത്തലിന് ഇവര്‍ 2020-ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി). 

ജനിതകമാംസത്തിന്‍റെ നിയമനിയന്ത്രണം 


ജനിതകമാറ്റം വരുത്തിയ മാംസത്തെ ഭയാശങ്കകളോടെ വീക്ഷിക്കുന്നവരോട് ശാസ്ത്രജ്ഞര്‍ പറയുന്നത് അതൊരു മീഡിയഹൈപ്പ് മാത്രമാണെന്നാണ്. ചില കാര്യങ്ങള്‍ മാധ്യമ ങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലത് ഏറ്റുപിടിക്കുന്നു. ചിലതിനെ തഴുകുന്നു. മറ്റുചിലതിനെ നഖശിഖാന്തം എതിര്‍ ക്കുന്നു.  മാധ്യമങ്ങള്‍ എന്തു പറയുന്നു എന്നതാണ് ജനാഭി പ്രായത്തെ നിശ്ചയിക്കുന്നത്. ജനിതകമാംസം എന്നാല്‍ ടെസ്റ്റ്യൂബിനുള്ളില്‍ വളര്‍ന്നുവരുന്ന, അര്‍ബുദം പോലെ കണ്ടാല്‍ അറപ്പുളവാക്കുന്ന ജൈവപദാര്‍ത്ഥം എന്നോ മാംസപിണ്ഡം എന്നോ ഒക്കെയാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. ജനിതകമാംസം ഒരു പാത്രത്തില്‍ വെച്ചിരുന്നാല്‍പ്പോലും അത് അനങ്ങുമെന്നും അതിന്‍റെ ചലനങ്ങള്‍ പോലും ആരേയും ഭയപ്പെടുത്തുന്നതാവു മെന്നും മാധ്യമങ്ങള്‍ എഴുതി. രക്തക്കുഴലുകളും നാഡീ കോശങ്ങളും ക്യത്രിമമായി വളര്‍ത്തപ്പെട്ട ഒരു മാംസ പിണ്ഡത്തെ ഒരു മാംസക്കഷണമായി കരുതാനാവില്ലെ ന്നും അതിനെ ഇന്ദ്രിയങ്ങള്‍ ചൂഴ്ന്നെടുക്കപ്പെട്ട ഒരു ജീവിയായി മാത്രമേ കണക്കാക്കാനാവൂ എന്ന് ചിലര്‍ കരുതി. എന്നാല്‍ ഇതിനൊക്കെ മറുപടിയായി ജനിതക മാംസത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഇത് ആദ്യ മായല്ല നിങ്ങള്‍ ജനിതകവ്യതികരണം വരുത്തിയ പന്നിയെ തിന്നുന്നതെന്നാണ്. മാട്ടിറച്ചി കഴിച്ചാല്‍ ഒരുതരം അലര്‍ജി യുളവാകുന്ന ആളുകള്‍ക്കായി  ജനിതകമാറ്റം വരുത്തിയ പന്നിയിറച്ചി സ്യഷ്ടിക്കപ്പെട്ടിരുന്നു. 2020-ല്‍ത്തന്നെ ഇത് അമേരിക്കന്‍ വിപണിയില്‍ എത്തിയിരുന്നു. ‘GAL-safe’ എന്ന ലേബലിലാണ് അത് വില്‍ക്കപ്പെട്ടത്. പക്ഷേ, ജനിതകവ്യതികരണം വരുത്തിയത് എന്ന് പറഞ്ഞില്ല. അതുകാണ്ട് ആരും അറിഞ്ഞില്ല. എതിര്‍പ്പും ഉണ്ടായില്ല! 

2022-ല്‍ സ്ലിക്ക് (SLICK ) എന്ന പേരിലുള്ള പ്രത്യേക തരം കന്നുകാലികള്‍ അമേരിക്കയിലുടനീളം പ്രചരിച്ചു. ആഗോളതാപനം മൂലമുള്ള ശാരീരികമാറ്റങ്ങളെ പ്രതിരോധി ക്കാന്‍ കഴിയുന്ന ജീന്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയായിരുന്നു ഇവ. ട്രോപ്പിക്കല്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന പശുവിനങ്ങളില്‍നിന്നും കണ്ടെത്തപ്പെട്ട ജീന്‍ ആയിരുന്നു ഇത്തരത്തില്‍ മാറ്റിവെക്കപ്പെട്ടത്. ഇതിന്‍റെ മാംസവും അമേരിക്കക്കാര്‍ തിന്നിട്ടുണ്ട്. പക്ഷേ, ആരും അവരോട് അക്കാര്യം പറഞ്ഞില്ല എന്ന് മാത്രം. അതുപോലെ, അക്വാ കള്‍ച്ചറിലൂടെ മല്‍സ്യം വളര്‍ത്തുന്നവര്‍ക്കായി, പെട്ടെന്ന് വളരുന്നതരത്തിലുള്ള  സാമണ്‍ മല്‍സ്യക്കുഞ്ഞുങ്ങളെ അമേരിക്കയിലുടനീളം ലഭ്യമാക്കിയിരുന്നു. അക്വാഡ്വാന്‍റേജ് (AquAdvantage) എന്ന പേരില്‍ പുറത്തിറക്കപ്പെട്ട ഇത് ജനിതക വ്യതികരണം വരുത്തിയതായിരുന്നു. 


അതിറിയാതെ അമേരി ക്കക്കാര്‍ അതിനേയും തിന്നു. നഴ്സറികള്‍ക്കാണ് മല്‍സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. അവര്‍ അതിനെ വളര്‍ത്തിയ ശേഷം ഹോട്ടലുകള്‍ക്ക് വിറ്റു. ഷോപ്പിങ്മാളുകളില്‍ അക്വാഡ്വാന്‍റേജ്  ആ പേരില്‍ എത്തിയില്ല. അതുകൊണ്ട് ജനങ്ങളും അറിഞ്ഞില്ല.  എന്നാല്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മറുകരയില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. അതായത് യൂറോപ്യന്‍ യൂണിയനുകീഴിലെ രാജ്യങ്ങളില്‍ ജനിതക ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചുതന്നെ വിപണനം ചെയ്യണം എന്ന് നിഷ്കര്‍ഷിക്കുന്ന നിയമമുണ്ട്.  ജെനിറ്റിക് എന്‍ജിനീ യറിങ് (പ്രിസിഷന്‍ ബ്രീഡിങ്)  ആക്ട് (Genetic Technology- Precision Breeding- Act) എന്ന നിയമം പക്ഷേ നിലവില്‍ കാര്‍ഷികോല്‍പ്പന്നങ്ങളെ മാത്രമേ അതിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നുള്ളൂ.  മാത്രമല്ല, ഇംഗ്ളണ്ടില്‍ മാത്രമേ ഈ നിയമത്തിന് സാധുതയുള്ളൂ. യുണൈറ്റഡ് കിംഗ്ഡം മുഴുവനായും ഈ നിയമം ബാധകമാക്കിയിട്ടില്ല. എന്നാല്‍  അതിനിനി അധികനാളില്ല എന്നും പറയപ്പെടുന്നുണ്ട്. 

ജനിതകമാംസം സുരക്ഷിതമോ?


ജനിതകവ്യതികരണം വരുത്തിയ ഭക്ഷ്യവസ്തുക്കളെ ഉപഭോക്താക്കള്‍ എതിര്‍ക്കുന്നത് അവയോടുള്ള തെറ്റായ മനോഭാവം ഒന്നുകൊണ്ട് മാത്രമാണെന്ന്  നോര്‍ത്ത് കരോലിനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കാറ്റി സാന്‍ഡേഴ്സ് പറയുന്നു. ജനിതകവ്യതികരണത്തി ലൂടെ സ്യഷ്ടിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍  'ഫ്രാങ്കെന്‍ ഫുഡ്സ് (Frankenfoods)  ആണെന്നാണ് ജനങ്ങളുടെ ധാരണ. മേരിഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന കഥാപാത്രത്തെ മുന്‍നിറുത്തി മാധ്യമങ്ങള്‍ നല്‍കിയ പേരാണിത്. ശാസ്ത്ര ത്തിന്‍റെ ഒരു കൈത്തെറ്റ് അവസാനം അതിന്‍റെ സ്രഷ്ടാവായ മനുഷ്യന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറുന്ന അവസ്ഥ. ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കാന്‍ കാരണമായത് ബിടി ചോളം (Bt-corn) ആയിരുന്നു.  ഒരു തലമുറ കഴിയുമ്പോള്‍ പിന്നീട് മുളക്കാതെ നശിച്ചു പോവുന്നതരത്തില്‍ അതിന്‍റെ ജനിതകവ്യവസ്ഥയില്‍ മാറ്റം വരുത്തിയിരുന്നു. 


ഇതുകാരണം കര്‍ഷകര്‍ക്ക് വീണ്ടും വീണ്ടും വിത്തുകള്‍ വാങ്ങിയുപയോഗിക്കേണ്ടതായി വന്നു. ഇത് ബിടി സാങ്കേതികവിദ്യ പുറത്തിറക്കിയ കമ്പനിക്ക് ലാഭകരമായി. പക്ഷേ, വിത്തിന്‍റെ വില വീണ്ടും വീണ്ടും കൊടുക്കേണ്ടിവരുന്നത് കര്‍ഷകര്‍ക്ക് ദോഷകരമായി. ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പരുത്തിച്ചെടി യിലാണ് അത് പ്രയോഗിക്കപ്പെട്ടത്. മോണ്‍സാന്‍റോ കമ്പനി യുടെ ബിടി പരുത്തി കീടബാധ ഏല്‍ക്കാത്തതായിരുന്നു. കീനാശിനിക്ക് വേണ്ടിവരുന്ന ചെലവും പരിസ്ഥിതിമലിനീകരണവും കുറവുചെയ്യാം എന്നതായിരുന്നു കമ്പനിയുടെ വാദം. പക്ഷേ, വിദര്‍ഭയില്‍ ബിടി പരുത്തി ക്യഷിചെയ്ത കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. ഇതിന് മറ്റ് സാമൂഹ്യകാരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും വിത്തിനു വേണ്ടി വീണ്ടും വീണ്ടും മുടക്കേണ്ടിവന്നിരുന്ന വില തന്നെയായിരുന്നു പ്രധാന പ്രശ്നം. 


അമേരിക്കയില്‍ ബിടി ചോളമായിരുന്നു വിവാദമായത്. ഇതൊരു ഭക്ഷ്യവിള ആയതായിരുന്നു കാരണം. ഈ ചോളം കഴിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന് ചില പഠനങ്ങള്‍ സൂചന നല്‍കി. കീടങ്ങളുടെ ആക്രമണത്തെ തടയാന്‍ കഴിയുന്ന  ജീന്‍ മാറ്റിവെക്കുന്നതായിരുന്നു ബിടി സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഇതില്‍ 'ബിടി' (Bt) എന്നത് ഒരു ബാക്ടീരിയയുടെ പേരിന്‍റെ ചരുക്കരൂപമാ യിരുന്നു: ബാസിലസ് തുറിഞ്ചിയെന്‍സിസ് (Bacillus thuringiensis).  മണ്ണില്‍കാണുന്ന ഒരിനം ബാക്ടീരിയ ആയ ഇതിനെ ആവശ്യമായ ജീനുകള്‍ മറ്റേതെങ്കിലും ജനിതക വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ഏറ്റവും വിജയകരമായതരത്തില്‍ ഈ ജീന്‍മാറ്റം നടത്താന്‍ ബിടി എന്ന ബാക്ടീരിയ ശാസ്ത്രജ്ഞരെ സഹായിച്ചു. ഇത് സാധ്യമാക്കിയ ശാസ്ത്രജ്ഞര്‍ ഒരു കമ്പനിയുടെ ശമ്പളക്കാര്‍ ആയിരുന്നതുകൊണ്ട് കമ്പനി അതിന്‍റെ ബൗദ്ധിക സ്വത്തവകാശം സ്വന്തം പേരിലാക്കി പേറ്റന്‍റ് ചെയ്തു. 


ബിടി-സങ്കേതം അടിസ്ഥാനമാക്കി അനവധി കാര്‍ഷികവിള കള്‍ സ്യഷ്ടിക്കപ്പെട്ടു. ഇവയ്ക്കിടെയില്‍ ഭക്ഷ്യവിളകളും ഉണ്ടായിരുന്നു. ബിടി  എന്നാല്‍ ബാസിലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയ ആണെന്ന് മനസിലാക്കിയ ജനം വീണ്ടും ഭയപ്പെട്ടു. ബാക്ടീരിയ എന്ന രോഗാണു കലര്‍ന്ന ഭക്ഷണം! ബിടി  എന്നാല്‍ 'ബയോടെക്നോളജി' എന്നാണെന്ന് കരുതിയവര്‍ ജനിതകവ്യതികരണം എന്ന് കേള്‍ക്കു മ്പോഴേ പേടിച്ചു! കാരണം അതിന്‍റെ ദുരന്തഫലങ്ങള്‍ ആണല്ലോ അവര്‍ നേരിട്ടുകണ്ടത്. അതുകൊണ്ട് ബയോ ടെക്നോളജി ചെയ്യുന്നതെല്ലാം കുഴപ്പം എന്നും ചിലര്‍ തെറ്റിദ്ധരിച്ചു. ഈ പൊതുബോധം അമേരിക്കയിലും ഇന്ത്യയിലുമെന്നല്ല എവിടേയും നിലനിന്നു എന്നതാണ് സത്യം. എന്നാല്‍ ഇപ്പോഴുള്ള CRISPR  എന്ന ജീന്‍കത്രിക അടിസ്ഥാനമായുള്ള സാങ്കേതികവിദ്യ ഇത്തരം കുഴപ്പങ്ങളില്‍ നിന്നും മുക്തമാണ്. 


2026-ല്‍ വരാനിരിിക്കുന്ന പന്നിമാംസം 'ബിടി-പോര്‍ക്ക്' അല്ല, അത് വെറും CRISPR-അധിസ്ഥിത പന്നിമാംസം ആണെന്ന് പറഞ്ഞാലും ആശങ്കകള്‍ ഒഴിയുമെന്ന് തോന്നുന്നില്ല.  എല്ലാ വൈറസ് ബാധകളേയും നിയന്ത്രണവിധേയമാക്കാന്‍  CRISPR-അധിസ്ഥിത സങ്കേതം അടിസ്ഥാനമായുള്ള ജീന്‍മാത്തിന് കഴിയില്ല. അതിന് പുതിയ ജീന്‍സങ്കേതങ്ങള്‍ കണ്ടെത്തേണ്ടിവരും. പന്നികളിലെ രോഗബാധയെക്കാള്‍ ഭീകരമാണ് പക്ഷിപ്പനി മൂലമുള്ള സാമ്പത്തികനഷ്ടം. പക്ഷിപ്പനിക്ക് കരണമാവുന്ന വൈറസ് ജനിതകവ്യതികരണം നടത്തുന്നതിലൂടെ മനുഷ്യനിലും ശ്വാസകോശരോഗങ്ങള്‍ സ്യഷ്ടിക്കാം. കൊറോണാവൈറസ് ഇതിനുള്ള വളരെ ശക്തമായ ഒരു ഉദാഹരണമാണ്.  ഇത് തടയാനുള്ള ജീനിനെ പ്രേക്ഷണം ചെയ്ത മാംസമടങ്ങിയ ഹാംബെര്‍ഗര്‍ കൈകൊണ്ട് തൊടാന്‍ ചിലപ്പോള്‍ നമ്മള്‍ മടിച്ചേക്കാം. 


ഇതിലൂടെ ഞാന്‍ കഴിക്കുന്നതിന്‍റെ പ്രവര്‍ത്തനം എന്തായിരിക്കും? എന്‍റെ ജനിതകത്തിലും ഇത് മാറ്റമുണ്ടാ ക്കിയാലോ? ചോദ്യങ്ങളെപ്പോലെ ഉത്തരങ്ങളും അലോസരപ്പെടുത്തുന്ന താവാം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ആ ഭക്ഷണശാല വിട്ടെഴുന്നേറ്റ് പുറത്തേക്ക് നടക്കാനാവും ഇഷ്ടപ്പെടുക. ഇവിടെ അടുത്തെവിടെയെങ്കിലും സാധാരണ മാംസാഹാരം വില്‍ക്കുന്ന കടകളുണ്ടോ? നമ്മള്‍ തിരക്കിയേക്കാം. സൂപ്പര്‍മീറ്റ്, ജിഎം-മീറ്റ് (GM Meat, Genetically Modified Meat)  എന്നൊക്കെ എഴുതിവെച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ തിളങ്ങിനില്‍ക്കുന്ന നിരത്തിലൂടെ നാടന്‍മാംസം കിട്ടുന്ന തേടിനടന്ന് കാല്‍കുഴയുമ്പോള്‍ ഓര്‍ക്കുക: ആ കാലം എന്നെന്നേക്കുമായും കഴിഞ്ഞുപോയിരിക്കുന്നു!

ReferenceChen, J., Wang, J., Zhao, H. et al. Molecular breeding of pigs in the genome editing era. Genetics Selection Evolution 57, 12 (2025). https://doi.org/10.1186/s12711-025-00961-7


Monday, January 26, 2026

നിബ് 303 ഫ്രം ബ്രിമ്മിങ്ഹാം

"എനിക്ക് ഈ ജോലിക്ക് പ്രതിഫലമായി ഒന്നും വേണ്ട. പക്ഷേ, ഒരു വ്യവസ്ഥ മാത്രം. ഞാന്‍ എഴുതി പൂര്‍ത്തിയാക്കുന്ന ഓരോ താളിന്‍റേയും അവസാനം എന്‍റെ കൈയ്യൊപ്പിടാന്‍ അനുമതിയുണ്ടാവണം. അതേപോലെ അവസാനത്തെ പേജില്‍ ഞാന്‍ എന്‍റെ പേരിനൊപ്പം എന്‍റെ മുത്തച്ഛന്‍റെ പേരു കൂടി എഴുതിച്ചേര്‍ക്കും. അതിനും അനുമതി തരണം.."

ആ ആവശ്യം അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. സമ്മതം ചോദിച്ചത് ഒരു കാലിഗ്രാഫിസ്റ്റാണ്. പേര് പ്രേം ബിഹാരി നാരായണ്‍ (Prem Behari Narain Raizada). ബ്രിമ്മിങ്ഹാമില്‍ നിന്നും വരുത്തിയ ഏറ്റവും മുന്തിയ കാലിഗ്രാഫിക് പേനയില്‍ 303ാം നമ്പര്‍ നിബ് പിടിപ്പിച്ച് അദ്ദേഹം കലാപരമായ ആകാരസൗഷ്ടവത്തോടെ ചരിഞ്ഞ ഇഗ്ളീഷ് അക്ഷരങ്ങളില്‍ എഴുത്തു തുടങ്ങി. ആറു മാസമെടുത്തു എഴുത്ത് പൂര്‍ത്തീകരിക്കാന്‍.  എന്താണ് എഴുതിയത്? ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി! 









1949 നവംബര്‍ 26-ന് കോണ്‍സറ്റിറ്റ്യുവന്‍റ് അസംബ്ലി ഭരണഘടനയുടെ കരടുരൂപം അംഗീകരിച്ചിരുന്നു. പിന്നീട് വേണ്ടത് അത് അച്ചടിക്കുകയായിരുന്നു. എന്നാല്‍ നെഹ്റുവിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അച്ചടിക്കും മുമ്പ് അതിനൊരു കൈയ്യെഴുത്തുപ്രതി ഉണ്ടാവുക എന്നത്. അങ്ങനെയാണ് പ്രേം ബിഹാരിയെ സമീപിക്കുന്നത്. 45.7 സെന്‍റിമീറ്റര്‍ വീതിയും 58.4 സെന്‍റിമീറ്റര്‍ നീളത്തില്‍, കൈകൊണ്ട് നിര്‍മ്മിച്ച പാര്‍ച്ച്മെന്‍റ് പേപ്പറിലാണ് ബിഹാരി അതെഴുതിയത്. ആകെ 221 ഷീറ്റുകള്‍. മൊത്തം ഭാരം 13  കിലോഗ്രാം. ഇതിന്‍റെ ഓരോ താളിലും പ്രേം ബിഹാരി നാരായണ്‍ റായ്സാഡയുടെ കൈയ്യൊപ്പുണ്ടായിരുന്നു.








അവസാനത്തെ പേജില്‍ സ്വന്തം പേരിനൊപ്പം മുത്തച്ഛന്‍റെ പേരും. കാരണം ബാല്യത്തിലേ മാതാപിതാക്കള്‍ നഷ്ടമായ ബിഹാരിയെ മുത്തച്ഛനാണ് വളര്‍ത്തിയത്. ആ വാല്‍സല്യത്തിനുള്ള മറുവാക്കായാണ് അദ്ദേഹത്തിന്‍റെ പേര് ബിഹാരി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ലോകത്തിലെ ഏറ്റവും സുദീര്‍ഘായ ഭരണഘടന ആവുന്നതിനോടൊപ്പം ഇതും ഇന്ത്യന്‍ ഭരണഘടനയുടെ ഒരു സവിശേഷതയാവുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയില്‍ അവസാനത്തെ ഏഴു പേജുകള്‍ ഒപ്പുകള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. കോണ്‍സറ്റിറ്റ്യുവന്‍റ് അസംബ്ലി യിലുള്‍പ്പെട്ടിരുന്ന എല്ലാവരും അതില്‍ ഒപ്പുവെച്ചിരുന്നു. ആദ്യത്തെ ഒപ്പ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റേതായിരുന്നു എന്ന സവിശേഷതയുമുണ്ട്.

ഭരണഘടനയിലെ ചിത്രങ്ങള്‍



പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്കാരങ്ങള്‍ തമ്മിലുള്ള സമന്വയം ലക്ഷ്യമാക്കിയാണ് രബീന്ദ്രനാഥ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. ഭാരതീയചിത്രകലയും ശില്പകലയും സമാനമായ സാംസ്കാരികസംവേദനങ്ങള്‍ക്ക് പാത്രീഭവിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം  അതിനനുബന്ധമായി വിശ്വഭാരതി എന്ന ഫൈന്‍ ആര്‍ട്സ് പഠനകേന്ദ്രവും വിഭാവനം ചെയ്തിരുന്നു. ആചാര്യ നന്ദലാല്‍ ബോസ് ആയിരുന്നു അതിന്‍റെ സംസ്ഥാപനത്തിനും വികസനത്തിനും നേത്യത്വം വഹിച്ചത്. ആധുനിക ഭാരതീയ ചിത്രകലയുടെ ആചാര്യന്‍മാരിലൊരാളായാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നതും. തികഞ്ഞ ദേശീയവാദിയും മഹാത്മാഗാന്ധിയോട് വളരെയധികം അടുപ്പവുമുള്ള നന്ദലാല്‍ ബോസ് കലയുടെ സാര്‍വ്വദേശീയതയെ ഇന്ത്യയുടെ പുതിയ തലമുറ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഒരു പാഠ്യപദ്ധതിയാണ് കലാഭവനു വേണ്ടി രൂപപ്പെടുത്തിയത്. 

സ്വാഭാവികമായും പൗരാണിക ഇന്ത്യയില്‍ നിന്നുള്ള ഗുഹാചിത്രകലയും ചുമര്‍ച്ചിത്രകലയും മുഗള്‍ഭരണത്തിന്‍റെ സ്വാധീനങ്ങളുടെ പഠനവും അതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ അബനീന്ദ്രനാഥ് ടാഗോറിന്‍റെ ശിഷ്യനായിരുന്ന അദ്ദേഹം ചൈനയുടേയും ജപ്പാന്‍റേയും ചിത്രകലകളെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇക്കാരണത്താല്‍ വിദേശീയരായ പല കലാകാരന്‍മാരും കലാഭവന്‍ സന്ദര്‍ശിക്കുകയും അവിടെ താമസിച്ച് പഠനഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്തുപോന്നു. 


അതിനിടെയാണ് 1909-11 കാലഘട്ടത്തില്‍ ക്രിസ്റ്റീന്‍ ഹെറിങ്ടണ്‍ (Christine Herrington)  അജന്തയിലെ ഗുഹാചിത്രങ്ങളെക്കുറിച്ച് പഠിക്കാനായി ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രങ്ങളാകയാലും ബുദ്ധമതവുമായി ബന്ധപ്പെട്ട അത്തരം പാരമ്പര്യകലാനിര്‍മ്മിതികള്‍ അപൂര്‍വ്വമാകയാലും അതേക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ സഹായിക്കുന്നതിനായി പൗരാണികകലകള്‍ക്കുവേണ്ടി മാത്രമുള്ള സര്‍വ്വകലാശാല എന്ന നിലയില്‍ പുകള്‍പെറ്റിരുന്ന ശാന്തിനികേതനിലെ കലാഭവനിലേക്കാണ് ഹെറിങ്ടണ്‍ എത്തിച്ചേര്‍ന്നത്. 

അതോടൊപ്പം മധ്യപ്രദേശിലെ ബാഗ് ഗുഹകളിലെ മുറള്‍ചിത്രങ്ങള്‍ കാണാനും അബനീന്ദ്രനാഥ് ടാഗോറിന്‍റെ ശിഷ്യന്‍മാരോടൊപ്പം അവര്‍ പോയി. നന്ദലാല്‍ ബോസും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അജന്തയിലേയും ബാഗിലേയും ചിത്രശിലകള്‍ അവരെ വിസ്മയിപ്പിച്ചുവെങ്കിലും അവ അത്യന്തം നാശോന്‍മുഖമായ അവസ്ഥയിലായിരുന്നു. അതുകാരണം അജന്ത ഉള്‍പ്പെടെയുള്ള എല്ലാ ഗുഹാചിത്രങ്ങളുടേയും പകര്‍പ്പുകള്‍ വരച്ചെടുത്തു സൂക്ഷിക്കുവാന്‍ അവര്‍ തീരുമാനിച്ചു. കലാഭവനില്‍ ത്തന്നെ ഗുഹാചിത്രങ്ങള്‍ക്കായും ചുമര്‍ചിത്രങ്ങള്‍ക്കുമായുള്ള ഒരു പ്രത്യേക വിഭാഗം സ്യഷ്ടിക്കപ്പെടാന്‍ ഇത് കാരണമായി.



ഭരണഘടനയുടെ കാലിഗ്രാഫി പൂര്‍ത്തിയായപ്പോള്‍ ഓരോ താളിനേയും ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന ജോലി വന്നുചേര്‍ന്നത് നന്ദലാല്‍ ബോസിന്‍റെ ചുമതലയിലായിരുന്നു. മോഹന്‍ജോദാരോ സംസ്ക്യതിയുടേയും വേദങ്ങളുടേയും കാലത്തില്‍ നിന്നും വിവിധ സംസ്കാരങ്ങളുടെ തേരുള്‍പ്പാതകളിലൂടെ സ്വാതന്ത്ര്യസമരത്തിന്‍റെ വിജയപര്യവസാനം വരെയുള്ള ഇന്ത്യയുടെ ചരിത്രമാണ് ഭരണഘടനയുടെ ഓരോ താളിലുമായി നന്ദലാല്‍ ബോസ് ചിത്രീകരിച്ചത്. ഇതേ മാത്യകയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഹിന്ദിയിലുള്ള കൈയ്യെഴുത്ത് പ്രതിയും തയ്യാറാക്കപ്പെട്ടിരുന്നു. ആകെ 252 ഷീറ്റുകള്‍. മൊത്തം ഭാരം 14  കിലോഗ്രാം.

ബസന്ത് ക്യഷ്ണന്‍ വൈദ്യ ആയിരുന്നു അതിന്‍റെ കാലിഗ്രാഫി തയ്യാറാക്കിയത്. അതിലേയും അലങ്കാരങ്ങള്‍ വരച്ചുചേര്‍ത്തത് നന്ദലാല്‍ ബോസ് ആയിരുന്നു.  അജന്തയിലേയും ബാഗിലേയും ഗുഹാചിത്രങ്ങളിലെ രൂപങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നന്ദലാലിനോടൊപ്പം കലാഭവനിലെ മറ്റു ചിത്രകാരന്‍മാരും ഈ യത്നത്തില്‍ പങ്കാളികളാവുകയുണ്ടായി. ഉദാഹരണമായി, ഭരണഘടനയുടെ 'പ്രിയാംബിള്‍' ഭാഗത്തില്‍ ചിത്രീകരണം നടത്തിയത് ബിയോഹര്‍ രാംമനോഹര്‍ സിന്‍ഹ (Beohar Rammanohar Sinha) ആയിരുന്നു.  അതിന്‍റെ താഴെ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പുമുണ്ട്.  


ദിനനാഥ് ഭാര്‍ഗവ എന്ന ചിത്രകാരനാണ് സാരനാഥിലെ അശോകസ്തംഭത്തെ മാത്യകയാക്കിക്കൊണ്ടുള്ള ദേശീയചിഹ്നം ഭരണഘടനയില്‍ വരച്ചുചേര്‍ത്തത്. ഇംഗ്ളീഷ് പതിപ്പും ഹിന്ദി പതിപ്പും കാഴ്ചയില്‍ ഒരുപോലെ ആയിരുന്നു. മൊറോക്കോ ലെതര്‍ ഉപയോഗിച്ച് ബൈന്‍ഡ് ചെയ്ത അവയുടെ പുറംചട്ടയില്‍ സ്വര്‍ണ്ണനിറത്തിലാണ് അക്ഷരങ്ങള്‍ പതിപ്പിച്ചിരുന്നത്.

ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയിലെ ഓരോ ഭാഗവും നാലായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തില്‍ നിന്നുള്ള ഒരു സുവര്‍ണ്ണനിമിഷത്തെ ചിത്രത്തിന്‍റെ രൂപത്തില്‍ പ്രതീകവല്‍ക്കരിക്കുന്നു. അങ്ങനെ ആകെ 22 ചിത്രങ്ങള്‍. അവയ്ക്ക് കാലാനുസ്യതമായ ക്രമവുമുണ്ട്. സിന്ധൂനദീതടസംസ്കാര ത്തിലുള്‍പ്പെടുന്ന മോഹെന്‍ജൊദാരൊ, വേദകാലം, ഗുപ്തകാലഘട്ടം, മൗര്യകാലഘട്ടം, മുഗള്‍ഭരണകാലം, സ്വാതന്ത്രസമരചരിത്രം തുടങ്ങിയവയെല്ലാം ചിത്രീക്യതമായി. വേദകാലത്തിന്‍റെ പ്രതീകങ്ങളായി  ഗുരുകുലവിദ്യാഭ്യാസത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 


ഇതിഹാസകാലത്തിന്‍റെ സൂചകങ്ങളായി രാമായണത്തിലേയും മഹാഭാരതത്തിലേയും രംഗങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ബുദ്ധന്‍റേയും വര്‍ദ്ധമാന മഹാവീരന്‍റേയും ജീവിതം ചിത്രീകരിച്ചിരിക്കുന്നു.  അശോകന്‍റേയും വിക്രമാദിത്യന്‍റേയും രാജസദസ്സുകളുടെ ചിത്രീകരണമാണ് തുടര്‍ന്നുള്ളത്. ചോളകാലത്തെ പ്രതിനിധീകരിക്കുന്നത് നടരാജന്‍റെ വെങ്കലപ്രതിമയുടെ ചിത്രീകരണമാണ്. ചരിത്രവ്യക്തിത്വങ്ങളെന്ന നിലയില്‍ അക്ബര്‍, ശിവജി, ഗുരുഗോബിന്ദ്, ടിപ്പു സുല്‍ത്താന്‍, ലക്ഷ്മിഭായി എന്നിവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 








സ്വാതന്ത്ര്യലബ്ധിക്കും ഒരു വര്‍ഷം മുമ്പ്, 1946-ല്‍ ഇന്നത്തെ ബംഗ്ളാദേശിന്‍റെ ഭാഗമായ നോഘാലിയില്‍ ഹിന്ദുക്കളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തിക്കുന്നതിന്‍റെ ഭാഗമായി കൂട്ടക്കൊലകളും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളും തട്ടിക്കൊണ്ടുപോവലുകളും ഹിന്ദുക്കളുടെ സ്വത്തുവകകള്‍ കൊള്ളചെയ്യലും അരങ്ങേറിയതിന്‍റെ പശ്ചാത്തലത്തില്‍ ഗാന്ധിജി സമാധാനസന്ദേശവുമായി അവിടെ എത്തിയതാണ് ആധുനികഇന്ത്യയെ സംബന്ധിക്കുന്ന ഒരു ചിത്രീകരണം. ഗാന്ധിജി നയിച്ച 1930-ലെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അതിനു മുമ്പായി കാണാം. 


സുഭാഷ്ചന്ദ്ര ബോസിന്‍റെ സഫലമാവാത്ത സ്വപ്നങ്ങള്‍ക്കായും ഒരു താളിന്‍റെ അതിര്‍ത്തികളെ സ്വതന്ത്രമാക്കിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനത്തിന്‍റെ പ്രതീകമായി ഹിമാലയത്തേയും വരാനിരിക്കുന്ന ഭരണഘടനാപരിഷ്കരണങ്ങളുടെ സൂചകമായി തിരയൊടുങ്ങാത്ത സമുദ്രത്തേയും ചിത്രീകരിച്ചിരിക്കുന്നു. രാജസ്ഥാന്‍റെ കണ്ണീരുപ്പുകലര്‍ന്ന മരുഭൂമിയും പ്രതീകവല്‍ക്കരിച്ചിട്ടുണ്ട്. നിദേശകതത്ത്വങ്ങള്‍ അഥവാ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ഗീതോപദേശമാണ് വരച്ചുചേര്‍ത്തിരിക്കുന്നത്. 


കുരുക്ഷേത്രഭൂമിയില്‍ അര്‍ജുനനെ ഉപദേശിക്കുന്ന ശ്രീക്യഷ്ണന്‍. മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്ത് രാമായണത്തിലെ ഒരു രംഗമാണ് വരുന്നത്. രാവണനിഗ്രഹം കഴിഞ്ഞ് ലങ്കയില്‍ നിന്നും സീതയുമായി മടങ്ങുന്ന രാമലക്ഷ്മണന്‍മാര്‍. ഈ ചിത്രീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് 1993ല്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ച, വിശ്വ ഹിന്ദു അധിവക്ത സംഘ് v/s ഇന്ത്യന്‍ യൂണിയന്‍ എന്ന കേസില്‍ ഇങ്ങനെയൊരു വിധിയുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്: “Constitutional entity, and, admittedly, a reality of our national culture and fabric and not a myth” (രാമന്‍ എന്നത് വെറും സങ്കല്‍പ്പമോ പുരാവ്യത്തമോ അല്ല. അതിന് ഭരണഘടനാപരമായ അസ്തിത്വമുണ്ട്.  അത് നമ്മുടെ ദേശീയസംസ്ക്യതിയു മായും ദേശീയസ്വത്വത്തിന്‍റെ ഇഴകളുമായും ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്). 



ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന വിപണന സംബന്ധമായ പ്രവര്‍ത്തനങ്ങളെയും വ്യാപാരത്തേയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തത്ത്വങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പതിമൂന്നാം ഭാഗത്തിന്‍റെ തുടക്കത്തില്‍ മഹാബലിപുരത്തെ ശിലാഫലകചിത്രണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗീരഥന്‍റെ പ്രാര്‍ത്ഥനകളുടേയും പരിശ്രമങ്ങളുടേയും ഫലമായി, സ്വര്‍ഗ്ഗീയ നദിയായിരുന്ന ഗംഗ ഭൂമിയിലേക്ക് പതിച്ചതിന്‍റെ കഥയാണ് ഇവിടെ കൊത്തുപണി ചെയ്തിരിക്കുന്നത്.  


കേന്ദ്രഗവണ്‍മെന്‍റിന്‍റേയും സംസ്ഥാനഗവണ്‍മെന്‍റിന്‍റേയും അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെ വിവേചിച്ച് പ്രസ്താവിച്ചിരിക്കുന്ന ഏഴാം ഭാഗത്തില്‍ ബുദ്ധന്‍റെ സന്ദേശങ്ങളെ പ്രചരിപ്പിക്കുന്ന അശോകചക്രവര്‍ത്തി യേയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒന്‍പതാം ഭാഗത്തിന്‍റെ തുടക്കത്തിലെ വിക്രമാദിത്യസദസിന്‍റെ ചിത്രീകരണം, കലകളുടെ പോഷണം എന്നും ഭാരതപാരമ്പര്യത്തിന്‍റെ മുഖമുദ്രകളിലൊന്നാ യിരുന്നു എന്ന സത്യം വിളിച്ചോതുന്നു. 











ഭരണഘടനയില്‍ ചിത്രീകരിക്കപ്പെടുന്ന പ്രമുഖമായ ഏക സ്ത്രീ വ്യക്തിത്വം ഝാന്‍സി റാണി ലക്ഷ്മിബായി ആണെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. ലക്ഷ്മിബായിയോടൊപ്പം അതേ താള്‍ പങ്കിടുന്നത് ടിപ്പു സുല്‍ത്താന്‍ ആണെന്നതാണ് മറ്റൊരു കൗതുകം. ലോക്സഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് പാരാമര്‍ശിക്കുന്ന, ഭരണഘടനയുടെ പതിനാറാം ഭാഗത്തിന്‍റെ തുടക്കത്തിലാണ് ഇതുള്ളത്. 


പബ്ളിക് സര്‍വ്വീസ് കമ്മിഷന്‍ അഥവാ പിഎസ്സി ഒരു ഭരണഘടനാസ്ഥാപനം ആവുന്നതെങ്ങനെ എന്നു പറയുന്ന ഭരണഘടനയുടെ പതിനാലാം ഭാഗം പ്രശസ്തമാണല്ലോ. അവിടെ മുഗള്‍ ശില്പചാതുര്യത്തിലെ പശ്ചാത്തലത്തില്‍ ആസനസ്ഥനായിരിക്കുന്ന അക്ബറിന്‍റെ രാജധാനിയാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഔദ്യോഗികഭാഷയെക്കുറിച്ചുള്ള വ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്ന പതിനേഴാം ഭാഗത്തിന്‍റെ തുടക്കത്തില്‍ ദണ്ഡിയാത്രയാണുള്ളത്.  ത്രിവര്‍ണ്ണപതാകയെ സല്യൂട്ട് ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ചിത്രമാണ് പത്തൊമ്പതാം ഭാഗത്തിന്‍റെ തുടക്കത്തില്‍ ചേര്‍ത്തിരിക്കുന്നത്. 


1943 ഒക്ടോബര്‍ 21-ന് നേതാജി സിംഗപ്പൂരില്‍വെച്ച് പ്രൊവിഷണല്‍ ഗവണ്‍മെന്‍റ് ഓഫ് ഫ്രീ ഇന്ത്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ അന്നത്തെ ഔദ്യോഗികമുദ്രയുടെ ഭാഗമായിരുന്ന 'ടിപ്പുസുല്‍ത്താന്‍റെ കടുവ''-യേയും ചിത്രീകരിച്ചിട്ടുണ്ട്.  ആസാദ് ഹിന്ദ് റേഡിയോയിലൂടെ നേതാജി 1944-ല്‍  മഹാത്മാഗാന്ധിക്ക് അയച്ച സന്ദേശത്തേയും ഇത് അനുസ്മരിപ്പിക്കുന്നുണ്ട്: “Father of our Nation, in this holy war for India’s liberation, we ask for your blessings and good wishes.”

ഭരണഘടനയുടെ അച്ചടി



സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയ ഡെറാഡൂണിലെ ഹാഥിബാര്‍ഖല എസ്റ്റേറ്റിന് അനുബന്ധമായുള്ള നോര്‍ത്തേണ്‍ പ്രിന്‍റിങ് ഗ്രൂപ്പ് ഓഫീസ് പ്രസിലാണ് ഭരണഘടനയുടെ കൈയ്യെഴുത്തി പ്രതി മാസ്റ്റര്‍ ആക്കിക്കൊണ്ടുള്ള അച്ചടി നടന്നത്. ആദ്യഅച്ചടിപ്പതിപ്പിന്‍റെ ഓഫീസ് കോപ്പി ഇപ്പോഴും ഇവിടെയുണ്ട്. ആയിരം കോപ്പികളാണ് ആദ്യ എഡിഷനായി അച്ചടിച്ചത്. എന്നാല്‍, സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന പ്രസ് ഡെറാഡൂണിലല്ല, കല്‍ക്കട്ടയിലെ ഈസ്റ്റേണ്‍ പ്രിന്‍റിങ് ഓഫീസിലാണ് ഉണ്ടായിരുന്നത്. 1840-കള്‍ മുതല്‍ക്കേ അത് പ്രവര്‍ത്തിച്ചിരുന്നു. അവിടെയാണ് ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റല്‍ സ്റ്റാമ്പ് അച്ചടിച്ചത്. 



എന്നിട്ടും ഭരണഘടനയുടെ അച്ചടിക്കായി ഡെറാഡൂണ്‍ പ്രസിനെ ചുമതലപ്പെടുത്തിയതിയത് അവിടെയുള്ള അച്ചടിയന്ത്രത്തിന്‍റെ ഗുണമേന്‍മ കാരണമായിരുന്നു. കല്ലച്ച് എന്നറിയപ്പെടുന്ന ലിത്തോഗ്രാഫ് ഇനത്തില്‍പ്പെട്ട അച്ചടിയന്ത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചതെങ്കിലും ബ്രിട്ടീഷ് കമ്പനിയായ ക്രാബ്ട്രീ ആന്‍റ് സണ്‍സ് നിര്‍മ്മിച്ച അന്നത്തെ ഏറ്റവും മികച്ച സാങ്കേതികത ഉറപ്പുവരുത്തുന്ന അച്ചടിയന്ത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. 

കൈയ്യെഴുത്തിപ്രതിയുള്ള ഗ്രന്ഥശാല







ഇന്ത്യന്‍ ഭരണഘടനയുടെ ഈ യഥാര്‍ത്ഥ കാലിഗ്രാഫിക് പകര്‍പ്പുകള്‍ രണ്ടും പാര്‍ലമെന്‍റ് ലൈബ്രറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. ഭരണഘടനാശില്പികളുടെ കൈയ്യൊപ്പുള്ളതിനാല്‍ ഇതിന് സവിശേഷമായ ചരിത്രപ്രാധാന്യമുണ്ട്. 1980-കളുടെ മധ്യത്തില്‍, ഈ കാലിഗ്രാ ഫിക് പതിപ്പുകള്‍ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഉചിതമായ പരിരക്ഷനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നതുമായ ആവശ്യം ശക്തമായി. 

തുടര്‍ന്ന് നടന്ന ശാസ്ത്രീയ പരിശോധനയില്‍ പേപ്പറിന്‍റെ തെളിച്ചം നിലനിറുത്തുക, സുവര്‍ണ്ണഅക്ഷരങ്ങളുടെ തിളക്കം നിലനിറുത്തുക എന്നിവ അത്യാവശ്യമായി പരിഹരിക്കേണ്ടുന്നവയായി തിരിച്ചറിയപ്പെട്ടു. ലഖ്നൗ ആസ്ഥാനമായുള്ള നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി ആണ് ഇതു സംബന്ധമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പുകള്‍ രണ്ടും വായുബദ്ധമായ ഒരു സ്ഫടികക്കൂട്ടില്‍ സൂക്ഷിക്കാനായുള്ള ജോലി ന്യൂഡെല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയേയാണ് ഏല്‍പ്പിക്കപ്പെട്ടത്. 

ഓക്സീകരണം, അന്തരീക്ഷവായുവിലെ മലിനീകാരികള്‍ കൊണ്ടുള്ള രാസമാറ്റങ്ങള്‍, സൂക്ഷ്മജീവികളുടെ ആക്രമണം എന്നിവയെ തടയാന്‍ നിഷ്ക്രിയവാതകം നിറച്ചതാവണം സ്ഫടികക്കൂട് എന്ന് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി നിര്‍ദ്ദേശിച്ചു. പേടകത്തിന്‍റെ അരികുകള്‍ വെള്ളിലോഹവും കറുത്തീയവും കൊണ്ടാണ് വായുബദ്ധമാക്കിയത്. കൂടാതെ ചില ജൈവപദാര്‍ത്ഥങ്ങളും സീലിങിനായി ഉപയോഗിച്ചു. 



1988-89 കാലഘട്ടത്തില്‍, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി നടത്തിയ പരിശോധനയില്‍ സ്ഫടികക്കൂട് കാര്യമായ സംരക്ഷണം നല്‍കുന്നില്ല എന്ന് കണ്ടെത്തപ്പെട്ടു. 1989-ല്‍, പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയവുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി, അമേരിക്കയിലെ ഗെറ്റി കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെടുകയും  കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ മമ്മികളെ സംരക്ഷിച്ചുസൂക്ഷിക്കാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയുടെ മാത്യകയിലുള്ള സ്ഫടികക്കൂടുകള്‍ നിര്‍മ്മിച്ചുനല്‍കാനായി 1993 ജൂലൈയില്‍ കരാറിലേര്‍പ്പെടുകയും ചെയ്തു. 

തുടര്‍ന്ന്, നൈട്രജന്‍ നിറച്ച തും ഓക്സിജന്‍റെ അളവ് 1000 പിപിഎംല്‍ താഴെയാക്കി നിജപ്പെടുത്തിയിട്ടുള്ളതുമായ സ്ഫടികക്കൂട്ടില്‍ 4050% ആപേക്ഷിക ആര്‍ദ്രതയിലാണ് ഇപ്പോള്‍ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതികള്‍ പാര്‍ലമെന്‍റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

Reference: Suresh, S. (2025). Constitutional ImagiNations: on the Imaginal Foundations of the Indian Constitution. International Journal of Law in Context, 1-22. doi:10.1017/S1744552324000454. 

Link to full text: https://www.cambridge.org/core/services/aop-cambridge-core/content/view/1DDF8389BFDD83211FE16B3D527DB0BC/S1744552324000454a.pdf/constitutional-imaginations-on-the-imaginal-foundations-of-the-indian-constitution.pdf


Thursday, January 22, 2026

'ഇ.റ്റി' സ്പീല്‍ബെര്‍ഗിന്റേതോ?


Dear Ravana,  you may keep Seetha. She’s yours, keep her and make her and the world happy*(പ്രിയപ്പെട്ട രാവണന്‍, അങ്ങ്  സീതയെ കൈവശം വെച്ചുകൊള്ളൂ. സീത അങ്ങയുടേതാണ്. അവളേയും ഈ ലോകത്തേയും സന്തോഷിപ്പിക്കുക): ഹോളിവുഡിൽ നിന്നും ഒരു പ്രശസ്ത ഇന്ത്യൻ സംവിധായകന് അയച്ചുകിട്ടിയ കത്തിലാണ് ഇങ്ങനെ എഴുതിയിരുന്നത്. ആരാണ് ആ കത്തെഴുതിയത്? എന്തായിരുന്നു ഇങ്ങനെ എഴുതാനുള്ള കാരണം? ആരായിരുന്നു പ്രശസ്തനായ ആ ഇന്ത്യൻ സംവിധായകൻ? അതിന് ഉത്തരമറിയാൻ നാം 1960-കളിലേക്ക് പോവേണ്ടിയിരിക്കുന്നു.


കൊള്ളിമീനുകളുടെ അപരിചിതലോകത്തില്‍ നിന്നും നമ്മളെത്തേടിയെത്തുന്ന  അന്യഗ്രഹജീവികളും മറ്റും ഹോളിവുഡില്‍ പുതിയ പ്രമേയങ്ങളല്ല. മനുഷ്യരെക്കാള്‍ സാങ്കേതികപുരോഗതി പ്രാപിച്ച അന്യഗ്രഹജീവികള്‍ മനുഷ്യരോട് യുദ്ധം ചെയ്യുമെന്നും അങ്ങനെ ഭൂമി തന്നെ നശിച്ചുപോവുമെന്ന ചിന്തകള്‍ക്ക് ചലച്ചിത്രത്തില്‍ മാത്രമല്ല സാഹിത്യത്തിലും ഒരുകാലത്തും ഒരു പഞ്ഞവുമില്ലായിരുന്നു. 1982-ലാണ് സ്പീല്‍ബെര്‍ഗിന്‍റെ ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ (ET: The Extra-Terrestrial) റിലീസ് ചെയ്യപ്പെടുന്നത്. എന്നാല്‍ അതിനുമുമ്പേ, റിഡ്ലി സ്കോട്ട് (Sir Ridley Scott) ഏലിയന്‍ (Alien) എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. 1979-ലാണ് റിഡ്ലിയുടെ ഏലിയന്‍ പുറത്തുവരുന്നത്. പക്ഷേ, ആരും പിന്നീട് അതേക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. മുഴുനീളം വയലന്‍സ് നിറഞ്ഞ, ഒരു തട്ടുപൊളിപ്പന്‍ ബോംബുകഥ. അതൊരു ഹൊറര്‍ സിനിമയാണെന്നുപോലും പലര്‍ക്കും തോന്നിയിട്ടുണ്ട്. പക്ഷേ, സ്പീല്‍ബെര്‍ഗ് സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചത് അതുയര്‍ത്തിയ സെന്‍റിമെന്‍റ്സുകളുടെ പേരിലായിരുന്നു. ഒരു പരിധിവരെ അതൊരു കുറ്റബോധവുമായിരുന്നു. അന്യഗ്രഹജീവികളില്‍ നിന്നുള്ള ആക്രമണസാധ്യത, ബഹിരാകാശത്തെപ്പോലും ആയുധമണിയിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന കാലത്താണ് അത് നിര്‍മ്മിക്കപ്പെട്ടത്. 

അമേരിക്ക കുപ്രസിദ്ധമായ സ്റ്റാര്‍ വാര്‍ പദ്ധതിയിലേക്ക് നീങ്ങുന്ന കാലം. അന്യഗ്രഹജീവികള്‍ക്ക് മനുഷ്യരോട് യുദ്ധം ചെയ്യാന്‍ ഏതൊരു താല്‍പ്പര്യവുമില്ലായിരിക്കും എന്ന് പറയാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറായിരുന്നില്ല. പക്ഷേ, അന്യഗ്രഹജീവിയെ നേരിട്ട് കണ്ട ഒരു കുട്ടിക്ക് അങ്ങനെ പറയാനാവുന്നു, സിനിമ കണ്ട ദശലക്ഷങ്ങള്‍ക്ക് അങ്ങനെ പറയാനാവുന്നു എന്നതിലായിരുന്നു സ്പീല്‍ബെര്‍ഗ് സിനിമയുടെ പ്രസക്തി. അന്യഗ്രഹജീവികള്‍ക്കെതിരെ യുദ്ധസന്നാഹമൊരുക്കുമ്പോള്‍ നിരുപദ്രവകാരിയായ ഒരു സൗഹ്യദസമൂഹത്തെയാവും നിങ്ങള്‍ ഇല്ലായ്മ ചെയ്യാനൊരുങ്ങുന്നത് എന്ന കുറ്റബോധം പില്‍ക്കാലത്ത് ശീതയുദ്ധത്തിന്‍റെപോലും പിരിമുറുക്കത്തെ മയപ്പെടുത്തുന്നതായി. അത്തരമൊരു സന്ദേശം മാനവരാശിക്കു നല്‍കിയതില്‍ സ്പീല്‍ബെര്‍ഗ്വിജയിക്കുമ്പോഴും ഡൈനാമിറ്റുകള്‍ തകര്‍ത്ത ലോകത്തിന്‍റെ യുദ്ധചരിത്രങ്ങളുടെ, അനുബന്ധമായ ക്ഷാമങ്ങളുടെ, അനാഥത്വത്തിന്‍റെ, പട്ടിണിയുടെ ദൈന്യചിത്രങ്ങള്‍ക്കിടയില്‍ ഒരു ബംഗാളിചെറുകഥ അറിയപ്പെടാതെ കിടക്കുന്നത് കാണാം: അതെഴുതിയ ആളിന്‍റെ തന്നെ എക്കാലത്തേയും വലിയ നിരാശയുടെ പ്രതീകമായി: ബങ്കുബാബുര്‍ ബന്ധു (Bankubabur Bandhu).

ക്ഷാമകാലത്തിന്‍റെ സ്വപ്നം








സത്യജിത് റേ (Satyajit Ray, 1921-1992)  ആണ്  ആ കഥ എഴുതിയത്. സത്യജിത്ത് റേ എഴുതുക മാത്രമല്ല, ചെറുകഥയ്ക്കാവശ്യമായ ചിത്രങ്ങളും അദ്ദഹം തന്നെ വരച്ചു. കാരിക്കേച്ചറിന്‍റെ രൂപത്തിലുള്ള കരിപുരണ്ട ചിത്രങ്ങള്‍. അന്യഗ്രഹജീവിയെക്കുറിച്ചുള്ള കഥയാണ് എന്ന പേരില്‍ റേ എഴുതിയത്. പക്ഷേ, അന്നേവരെ ആരും കണ്ടിട്ടില്ലാത്ത അന്യഗ്രഹജീവിയുടെ രൂപം വരച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ വന്നത് എല്ലുന്തി, കൈകാലുകള്‍ ലെിഞ്ഞുനീണ്ട്, കണ്ണുകള്‍ കുഴിയിലാണ്ടുപോയ ഒരു രൂപമായിരുന്നു. 1943-ലെ ബംഗാള്‍ ക്ഷാമത്തിനു റേ ദ്യക്സാക്ഷിയായിരുന്നു. പട്ടിണിക്കോലമായ ഒരു ബംഗാളിബാലന്‍. അവന്‍റെ സ്വപ്നങ്ങള്‍ ഇരുളടഞ്ഞുപോയിരിക്കുന്നു. ആഹാരമില്ലാത്ത ഒരുവന്‍ എന്ത് സ്വപ്നം കാണാനാണ്! ഈ ലോകത്തിന്‍റെ വിഭ്രമങ്ങളെയൊന്നും കൈപ്പിടിയിലൊതുക്കാന്‍ ന്യൂട്ട് ഹാംപ്സണിന്‍റെ ദ ഹങ്കര്‍ (The Hunger:Knut Hamsun)-ലെ നായകനെപ്പോലെ അവന് ലോകപരിചയമില്ല. പക്വതയുമില്ല. അന്യവല്‍ക്കരിക്കപ്പെടുന്നതിന്‍റെ മറ്റൊരു മുഖം. വരച്ചു! ഇങ്ങനെയായിരിക്കുമോ അന്യഗ്രഹജീവി എന്നുപോലും ആര്‍ക്കും സംശയം തോന്നാവുന്ന തരത്തില്‍ ഒരു കുട്ടിപ്രേതത്തെ അനുസ്മരിപ്പിക്കുന്ന രൂപം. ചിത്രവും ചെറുകഥയും അച്ചടിക്കപ്പെട്ടത് തന്‍റെ കുടുംബമാഗസീനില്‍ത്തന്നെയായിരുന്നു: സന്ദേശ്



സത്യജിത് റേയുടെ മുത്തച്ഛനായ ഉപേന്ദ്രകിഷോര്‍ റേ ആയിരുന്നു സന്ദേശ് ആരംഭിച്ചത്. ജീവിതഗന്ധിയായ ചെറുകഥകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയായിരുന്നു സന്ദേശ് പ്രശസ്തമായത്. ഭാവിയിലെ ലോകം എങ്ങനെയായിരിക്കും എന്നതിനെ സൂചിപ്പിക്കുന്ന ശാസ്ത്രകഥകളും സന്ദേശ് പ്രസിദ്ധീകരിച്ചിരുന്നു. മുത്തച്ഛനുശേഷം സത്യജിത്റേയുടെ പിതാവായ സുകുമാര്‍ റേ സന്ദേശിന്‍റെ പ്രസാധനം മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോയിരുന്നു. 'സന്ദേശി'-ല്‍ സത്യജിത്റേ തുടര്‍ച്ചയായി കഥകളെഴുതിയിരുന്നു. സിനിമയെടുക്കുക എന്ന സങ്കീര്‍ണ്ണമായ പ്രവര്‍ത്തനത്തെക്കാള്‍ ആനന്ദം പകരുന്നതായിരുന്നു കഥകളെഴുതി പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായിട്ടുണ്ട്. ഒഴിവുസമയങ്ങളിലും സിനിമകള്‍ക്കിടയിലെ ആറുമാസങ്ങളോളം നീളുന്ന ഇടവേളകളിലും അദ്ദേഹം കഥകളെഴുതി. 1967-ലാണ് റേ ബങ്കുബാബുര്‍ ബന്ധു (Bankubabu’s Friend) എഴുതുന്നത്. ബംഗാളിഭാഷയിലായിരുന്നു കഥ, 'സന്ദേശി'-ലെ മറ്റു കഥകളെപ്പോലെ. അതുകാണ്ട് ബംഗാളിനുപുറത്ത് അധികമാരും അതറിഞ്ഞില്ല.

ബങ്കുബാബുവിന്‍റെ സുഹ്യത്ത് 









ബങ്കുബാബു ഒരു സ്കൂള്‍ അധ്യാപകനാണ്. ബംഗാളിലെ ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ ആയിരുന്നു ബങ്കുബാബു ജോലി ചെയ്തിരുന്നത്. ബംഗാളിഭാഷയും ഭൂമിശാസ്ത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നുവെങ്കിലും ലോകത്തിലെ നാനാവിധ കാര്യങ്ങളെക്കുറിച്ചും അദ്ദഹേത്തിന് അറിവുണ്ടായിരുന്നു. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഗ്രാമവാസികള്‍ അതൊന്നും വിശ്വസിക്കാനോ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല. അവര്‍ അദ്ദേഹത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. അദ്ദേഹം പഠിപ്പിച്ചിരുന്ന കാക്കുര്‍ഗാച്ചി സ്ക്കൂളിലെ കുട്ടികള്‍ പോലും അദ്ദേഹത്തെ കൂക്കിവിളിക്കുന്നതില്‍ രസം കണ്ടെത്തിയിരുന്നു. എങ്കിലും ഗ്രാമവാസികളുടെ കൂട്ടായ്മകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒരു ദിവസം അത്തരത്തിലുള്ള ഒരു കൂട്ടായ്മയില്‍ പങ്കെടുത്തശേഷം ഏറെ വൈകി മടങ്ങുകയായിരുന്നു അദ്ദേഹം. 



വൈദ്യുതിവിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. അന്ന് ചര്‍ച്ചചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം നടന്നിരുന്നത്. നേരം വൈകിയതിനാല്‍ പെട്ടെന്ന് വീടെത്താനായി മുളങ്കാടുകള്‍ നിറഞ്ഞ ഒരു കാട്ടുവഴിയിലൂടെ പോവാന്‍ അദ്ദേഹം തീരുമാനിച്ചു. പെട്ടെന്നാണ് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഇളംചുവപ്പുനിറത്തിലുള്ള  പ്രകാശംപുറപ്പെടുവിച്ചുകൊണ്ടിരുന്ന ഒരു പറക്കുംതളിക അദ്ദേഹത്തിന്‍റെ കണ്ണില്‍ പെട്ടത്. അത് നിലത്തിറങ്ങാന്‍ തുടങ്ങുകയായിരുന്നു. ബങ്കുബാബു ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മറഞ്ഞുനിന്നു നോക്കി. പറക്കുംതളികയില്‍ നിന്നും വിചിത്രരൂപിയായ ഒരു അന്യഗ്രഹജീവി പുറത്തിറങ്ങുന്നത് അദ്ദേഹം കണ്ടു. ജീവി തന്നെ കാണരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും അതിന് കഴിഞ്ഞില്ല. അന്യഗ്രഹജീവി തന്നെ ആക്രമിക്കുമോ എന്ന ഭയം പെട്ടെന്നുതന്നെ ഇല്ലാതായി. വൈകാതെ തന്നെ അവര്‍ തമ്മില്‍ ഒരു സൗഹ്യദം ഉടലെടുത്തു. 











ക്രേനിയസ് എന്ന വിദൂരഗ്രഹത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ആംഗ് എന്നാണ് തന്‍റെ  പേരെന്നും പറഞ്ഞുകൊണ്ടാണ് അന്യഗ്രഹജീവി സ്വയം പരിചയപ്പെടുത്തുന്നത്. അവര്‍ തമ്മില്‍ ദീര്‍ഘമായി സംസാരിച്ചു. മനുഷ്യര്‍ക്കില്ലാത്ത പല അതീന്ദ്രീയശക്തികളും അന്യഗ്രഹജീവിക്കുള്ളതായി ബങ്കുബാബുവിന് മനസിലായി. മറ്റൊരാളുടെ മനസു വായിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന് അതിശയമായി തോന്നിയത്. ഉത്തരധ്രുവം സന്ദര്‍ശിക്കാനുള്ള ബങ്കുബാബുവിന്‍റെ ആഗ്രഹം അദ്ദേഹം പറയാതെതന്നെ അറിഞ്ഞ അന്യഗ്രഹജീവി അദ്ദേഹത്തിന്‍റെ മനോമണ്ഡത്തില്‍ അതിന്‍റെ ദ്യശ്യങ്ങള്‍ നിറച്ചുകൊടുത്തു. മഞ്ഞുപാളികളേയും ധ്രുവക്കരടികളേയും നേരിട്ടുകാണുന്ന അനുഭൂതി. അതുപോലെ ധ്രുവദീപ്തി എന്ന അത്ഭുതക്കാഴ്ച കാണുന്നതിനുള്ള ആഗ്രഹവും അന്യഗ്രഹജീവി സാധിച്ചുകൊടുത്തു. 











ആമസോണ്‍ കാടുകളിലെ ആരും കണ്ടിട്ടില്ലാത്ത അതിശയങ്ങളും അന്യഗ്രഹജീവി ബങ്കുബാബുവിന്‍റെ മുന്നിലെത്തിച്ചു: അനാകോണ്ടകള്‍, പിരാനമത്സ്യം, ഞെട്ടിപ്പിക്കുന്ന വലിപ്പമുള്ള മുതലകള്‍. അതോടൊപ്പം ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു ഉപദേശവും ആംഗ് അദ്ദേഹത്തിനു നല്‍കി: ആരുടേയും അധിക്ഷേപവും പരിഹാസവും നിശബ്ദമായി സഹിക്കരുത്. പ്രതികരിക്കണം. ആരുടെ മുന്നിലും തലകുനിക്കരുത്. ധീരത എന്നതാണ് ജീവിതവിജയത്തിന്‍റെ കാതല്‍. അനവധി സംഭവങ്ങളിലൂടെ അന്യഗ്രഹജീവിയും ബങ്കുബാബുവും തമ്മിലുള്ള സൗഹ്യദത്തിന്‍റെ കഥ പറഞ്ഞുകൊണ്ടാണ് സത്യജിത് റേ തന്‍റെ ചെറുകഥ മുന്നോട്ടുകൊണ്ടു പോവുന്നത്. അന്യഗ്രഹജീവിയെ പരിചയപ്പെട്ടതിലൂടെ ബങ്കുബാബു ഒരു പുതിയ മനുഷ്യനായി മാറിയെന്നും ഗ്രാമവാസികള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കണക്കിലെടുക്കാന്‍ തുടങ്ങിയെന്നും പറഞ്ഞുകൊണ്ട് റേ തന്‍റെ ചെറുകഥ അവസാനിപ്പിക്കുന്നു.

ഏലിയന്‍ തിരക്കഥ   














സന്ദേശി-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബങ്കുബാബുര്‍ ബന്ധു എന്ന ചെറുകഥയും സത്യജിത് റേ പിന്നീട് എഴുതിയ ഏലിയന്‍ സിനിമയുടെ തിരക്കഥയും തമ്മില്‍ വ്യത്യാസമുണ്ട്. ചെറുകഥയിലെ അന്യഗ്രഹജീവി ക്രേനിയസ് എന്ന വിദൂരഗ്രഹത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഏലിയനിലെ ജീവി ചൊവ്വാവാസിയാണ്. മാത്രമല്ല, ചൊവ്വാവാസിയുടെ യാത്രാപേടകം ഗ്രാമത്തിലെ ഒരു കുളത്തില്‍ വന്നുവീഴുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണനിറത്തിലുള്ളതും ഒരു സ്തൂപം പോലെ തോന്നിക്കുന്നതുമായ അതിന്‍റെ അറ്റത്തുള്ള ലൈറ്റുമാത്രമാണ് പുറത്തുകാണുന്നത്. താമരകള്‍ നിറഞ്ഞ കുളത്തില്‍ നിന്നും അത് ഉയര്‍ന്നു നില്‍ക്കുന്നു. അതുകാരണം അത് ഭൂമിക്കടിയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ക്ഷേത്രമാണെന്ന് ഗ്രാമവാസികള്‍ കരുതുന്നു. അവര്‍ അതിനെ ആരാധിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഇതൊന്നും അറിയാത്ത ഒരു ബാലന്‍ അവിടെ ഉണ്ടായിരുന്നു. ഹാബ എന്നായിരുന്നു അവന്‍റെ പേര്. തോട്ടങ്ങളില്‍ നിന്നും പഴങ്ങള്‍ മോഷ്ടിച്ചും പിച്ചയെടുത്തുമാണ് അവന്‍ കഴിഞ്ഞിരുന്നത്. 


ഒരു രാത്രിയില്‍ അന്യഗ്രഹജീവി അവന്‍റെ സ്വപ്നത്തില്‍ കടക്കുന്നു. ഉറക്കമുണര്‍ന്ന ഹാബ, ഒരു ദിവസം, അവനുമായി കളിച്ച ജീവിയെ നേരില്‍ കാണുന്നു. അവര്‍ തമ്മില്‍ പരിചയത്തിലാവുന്നു, വൈകാതെ അടുത്ത സുഹ്യത്തുക്കളും. ഈ സമയത്ത് ദൂരെ നിന്നും അവിടേക്കെത്തിയ ബജോറിയ എന്ന ധനികനായ വ്യവസായി കുളത്തില്‍ വീണുകിടക്കുന്ന പറക്കുംതളികയുടെ മുകള്‍വശം കാണാനിടയാവുന്നു. അതൊരു സുവര്‍ണ്ണക്ഷേത്രത്തിന്‍റെ ഗോപുരമാണെന്ന് തെറ്റിദ്ധരിക്കുന്ന ആ പ്രദേശം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള ആദ്യപടിയെന്ന നിലയില്‍ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. 










ജോ ഡെവ്ലിന്‍ എന്ന അമേരിക്കന്‍ എന്‍ജിനീയറെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. കല്‍ക്കട്ടയില്‍ നിന്നുള്ള മോഹന്‍ എന്ന ജേര്‍ണലിസ്റ്റും ഡെവ്ലിനെ അനുഗമിക്കുന്നു. നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതും കാണാന്‍ കഴിയുന്നതുമായ കാര്യങ്ങളെ മാത്രം വിശ്വസിക്കുന്നവരായിരുന്നു ഇരുവരും. കുളത്തിലെ വെള്ളം വറ്റിച്ച് 'ക്ഷേത്രം' പൂര്‍ണ്ണമായും പുറത്തുകാണുന്നതരത്തിലാക്കുക എന്നതായിരുന്നു ഡെവ്ലിന്‍ ചെയ്യേണ്ടിയിരുന്ന ആദ്യത്തെ പ്രവര്‍ത്തനം. പിന്നീട് കുളത്തിന്‍റെ അടിത്തട്ടില്‍ മാര്‍ബിള്‍ ഫലകങ്ങള്‍ പാകണം. 'ക്ഷേത്ര''-ത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന തരത്തില്‍ കുളത്തിന്‍റെ നാലുവശങ്ങളില്‍ നിന്നും മാര്‍ബിള്‍ പതിച്ച പടവുകള്‍ നിര്‍മ്മിക്കണം. ആര്‍ച്ചുകളും തൂണുകളും കൊണ്ട് പടവുകള്‍ മനോഹരമാക്കണം. മുഖ്യ പ്രവേശനകവാടത്തിനടുത്ത് ഒരു മാര്‍ബിള്‍ ഫലകം സ്ഥാപിച്ച് അതില്‍ ഇങ്ങനെ എഴുതിവെക്കണം: "പുനരുദ്ധരിച്ച് പുതുക്കിനിര്‍മ്മിച്ചത്: ഗഗന്‍ലാല്‍ ലക്ഷ്മികാന്ത് ബജോറിയ".  



ഇതിനായുള്ള പ്രവ്യത്തികള്‍ എങ്ങനെ തുടങ്ങണം എന്ന് ആലോചിക്കവേ, അന്യഗ്രഹജീവി തന്‍റെ സന്ദര്‍ശനോദ്ദേശ്യം പൂര്‍ത്തീകരിക്കുന്ന തിരക്കിലായിരുന്നു. ഭൂമിയില്‍ നിന്നും ചില സാമ്പിളുകള്‍ ശേഖരിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായലുടന്‍ മടങ്ങണം. പക്ഷേ, താന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ലോകത്തിലെ കാഴ്ചകള്‍ ജീവിയെ വിസ്മയിപ്പിക്കുന്നു. മനുഷ്യര്‍ എങ്ങനെയാണ് കഷ്ടനഷ്ടങ്ങളില്‍പ്പെട്ട് ഉഴലുന്നതെന്നറിഞ്ഞ് അത് അതിശയിക്കുന്നു. അത് പരിഹരിക്കാനായി നടത്തുന്ന ശ്രമങ്ങളാവട്ടെ, വലിയ അപഖ്യാതികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. 

ഒരു കര്‍ഷകന്‍റെ ചോളപ്പാടത്തെ മുഴുവന്‍ ഒറ്റ രാത്രി കൊണ്ട് വിളവെടുപ്പിന് പ്രാപ്തമാക്കിയതായിരുന്നു അതിലൊന്ന്. അതുപോലെ മറ്റൊരു കര്‍ഷകന്‍റെ മാമ്പഴത്തോട്ടത്തിലെ മാവുകളെ മുഴുവന്‍ സീസണല്ലാത്ത കാലത്ത് പൂത്ത് കായ്പിടിക്കാന്‍ പര്യാപ്തമാക്കുന്നു. ദഹിപ്പിക്കാനായി ചിതയില്‍ വെച്ച ഒരു വ്യദ്ധന്‍ അദ്ദേഹത്തിന്‍റെ ചെറുമകന്‍റെ മുന്നില്‍വെച്ച് ഇമ ചിമ്മി കണ്‍തുറക്കുന്നു. ഇതെല്ലാം ഗ്രാമവാസികളെ ഭയചകിതരാക്കുന്നു. ഇതിലൂടെ ശാസ്ത്രചിന്തയോ അറിവോ എത്തിനോക്കിയിട്ടില്ലാത്ത (ഏതൊരു) ഉള്‍നാടന്‍ ഇന്ത്യന്‍ഗ്രാമത്തിന്‍റേയും സാമൂഹികവും സാംസ്കാരികവുമായ ജീര്‍ണ്ണാവസ്ഥയും കൂടിയാണ് റേ വെളിപ്പെടുത്താനാഗ്രഹിച്ചത്.

ഹോളിവുഡിലേക്ക്


1958-ലാണ് സത്യജിത് റേ ആദ്യമായി ഹോളിവുഡ് സന്ദര്‍ശിക്കുന്നത്. അപ്പോള്‍ മുതല്‍ക്കേ ഹോളിവുഡില്‍ വെച്ച് ഒരു സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1964-ല്‍ പ്രശസ്ത ശാസ്ത്രകഥാകാരന്‍ ആര്‍തര്‍ സി. ക്ളര്‍ക്കു-(Sir Arthur Charles Clarke, 1917-2008)-മായി നടത്തിയ കത്തിടപാടുകള്‍ ഈ ആഗ്രഹത്തിന് ജീവന്‍വെപ്പിച്ചു. കല്‍ക്കട്ടയില്‍ താനും ചില സുഹ്യത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ഒരു 'സയന്‍സ് ഫിക്ഷന്‍ സിനിമാക്ളബി'നെക്കുറിച്ച് പറയാനാണ് റേ ആദ്യമായി ആര്‍തര്‍ സി. ക്ളര്‍ക്കിന് കത്തെഴുതുന്നത്. ക്ളബിന് ആശംസകളര്‍പ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. നേരില്‍ കാണുന്നത് പിന്നീട് ഹോളിവുഡില്‍ വെച്ചായിരുന്നു. ക്ളര്‍ക്ക് 1951-ല്‍ എഴുതിയ ദ സെന്‍റിനെല്‍ (The Sentinel)  അടക്കമുള്ള ആദ്യകാല ശാസ്ക്രഥകളെ ആസ്പദമാക്കി സ്റ്റാന്‍ലി ക്യൂബ്രിക് എന്ന ഹോളിവുഡ് സംവിധായകന്‍ ഒരു സയന്‍സ്ഫിക്ഷന്‍ സിനിമ (Space Odyssey 2001) നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ക്യൂബ്രിക്കും ക്ളര്‍ക്കും ചേര്‍ന്നായിരുന്നു അതിന് തിരക്കഥ തയ്യാറാക്കിയിരുന്നത്. 


അതുകൊണ്ട് ഏറെക്കാലം ക്ളര്‍ക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്നു. സത്യജിത് റേ പറഞ്ഞ തീം അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ നിര്‍മ്മിക്കാനുള്ള പ്രാരംഭചര്‍ച്ചകള്‍ക്കായി മൈക്ക് വില്‍സണ്‍ എന്ന ഒരു ഇടനിലക്കാരനെ ക്ളര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മൈക്ക് വില്‍സണ്‍ അക്കാര്യത്തില്‍ വളരെയേറെ താല്‍പ്പര്യം പ്രകടിപ്പിക്കുകയും റേ ഹോളിവുഡില്‍ നിന്നും മടങ്ങിയ ശേഷം കല്‍ക്കട്ടയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. റേയുടെ വസതിയില്‍ രണ്ടാഴ്ചയോളം തങ്ങിയ വില്‍സണ്‍ സന്ദേശിലെ ചെറുകഥയെ എത്രയും വേഗത്തില്‍ ഒരു തിരക്കഥ ആയി വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പൂര്‍ത്തിയായിക്കിട്ടിയ തിരക്കഥയെ വില്‍സണ്‍ തന്നെ നേരിട്ട് ഹോളിവുഡിലേക്ക് അയച്ചു. കൊളംബിയ പിക്ചേഴ്സിനെക്കൊണ്ട് തിരക്കഥ ഏറ്റെടുപ്പിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്നാണ് വില്‍സണ്‍ പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ വില്‍സണിന്‍റെ പങ്കാളിത്തത്തെക്കുറിച്ചും അമിത താല്‍പ്പര്യത്തെക്കുറിച്ചും റേയ്ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹം  വീണ്ടും ഹോളിവുഡിലേക്ക് യാത്രചെയ്യാന്‍ തീരുമാനിച്ചത്.



അതിനിടെ തിരക്കഥ മൈക്ക് വില്‍സണ്‍ 90,000 ഡോളറിന് കൊളംബിയ പിക്ചേഴ്സിന് വിറ്റിരുന്നു. ഇതറിയാതെ, കൊളംബിയ പിക്ചേഴ്സുമായി റേ ചര്‍ച്ചകള്‍ ലക്ഷ്യംകണ്ടില്ല. എന്നാല്‍ അപ്പോഴും അദ്ദേഹം മൈക്ക് വില്‍സണെ പൂര്‍ണ്ണമായും അവിശ്വസിച്ചില്ല. ദ ഏലിയന്‍ എന്ന പേരില്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങാന്‍പോവുന്നുഎന്നാണ് വില്‍സണ്‍ റേയെ ധരിപ്പിച്ചിരുന്നതും. വില്‍സണ്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എന്നാണ് പറഞ്ഞിരുന്നത്. ആര്‍തര്‍ സി. ക്ളര്‍ക്ക് അല്പമൊക്കെ സാമ്പത്തികായി സഹായിക്കും. അത്തരമൊരു ഉറപ്പ് ലഭിക്കുമ്പോള്‍ ആരും മറ്റുരീതിയില്‍ സംശയിക്കുമായിരുന്നില്ല എന്നാണ് റേ പിന്നീട് ഇതേക്കുറിച്ച് കല്‍ക്കട്ട സ്റ്റേറ്റ്സ്മാന്‍ എന്ന ന്യൂസ്പേപ്പറില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്.



എന്നാല്‍ അന്നും വില്‍സണിനെ പൂര്‍ണ്ണമായും വിശ്വസിക്കരുത് എന്ന് ബ്രിട്ടീഷ് നടിയും എഴുത്തുകാരിയുമായിരുന്ന മേരി സെറ്റണ്‍ (Marie Seton, 1910-1985)  റേയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പില്‍ക്കാലത്ത് റേയുടെ ജീവിതചരിത്രം (Portrait of a Director: Satyait Ray) എഴുതിയ മേരി സെറ്റണ്‍ പറയുന്നതനുസരിച്ച്, വില്‍സണുമായുള്ള പങ്കാളിത്തം സിനിമ നില്‍ക്കുന്നതിനുള്ള മൂലധനം സ്വരൂപിക്കുന്നതില്‍ തന്നെ സഹായിക്കും എന്ന് റേ വിശ്വസിച്ചിരുന്നുവെന്നാണ്. സിനിമ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കണം എന്നാണ് റേ ആഗ്രഹിച്ചിരുന്നതത്രേ. ബംഗാളിയിലും ഇംഗ്ളീഷിലും ചിത്രം പുറത്തിറങ്ങണം എന്നും അദ്ദേഹം ആഗ്രഹിച്ചു. വിഷ്വല്‍ ഇഫക്ടുകള്‍ക്കു മാത്രം ഹോളിവുഡിനെ ആശ്രയിക്കാനായിരുന്നു തീരുമാനം. തീയേറ്ററിലെത്തുന്ന സിനിമയില്‍ ചില 'ഡയറക്ടേഴ്സ് കട്ടു'കള്‍ ഉള്‍പ്പെടുത്തി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ പ്രദര്‍ശനത്തിനെത്തിക്കണമെന്നും റേ ആഗ്രഹിച്ചു. 

1968 ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങണം എന്നുപോലും തീരുമാനിച്ചു. കല്‍ക്കട്ടയില്‍ നിന്നും അഞ്ചുമണിക്കൂര്‍ യാത്ര ചെയ്തുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന ബോല്‍പൂര്‍ ആയിരുന്നു ലൊക്കേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ ആയിരുന്ന പീറ്റര്‍ സെല്ലേഴ്സ് (Peter Sellers, 1925-1980) അക്കാലത്ത് ദ പാര്‍ട്ടി (The Party,1968) എന്ന ചിത്രത്തിന്‍റെ ഇന്ത്യയില്‍ വെച്ചു നടന്ന ഷൂട്ടിങില്‍ പങ്കെടുക്കുകയായിരുന്നു. രവി ശങ്കറിന്‍റെ വസതിയില്‍ വെച്ച് പീറ്റര്‍ സെല്ലേഴ്സിനെ കാണാനിടയായ റേ, അദ്ദേഹത്തെ തന്‍റെ സിനിമയിലെ ധനാഢ്യനായ വ്യവസായി ബജോറിയയുടെ വേഷം ചെയ്യാന്‍ യോജിച്ച ആളായി കണ്ടു. 1967 മേയില്‍, റേയ്ക്ക് ഹോളിവുഡില്‍ നിന്നും ഒരു കമ്പിസന്ദേശം ലഭിച്ചു. കൊളംബിയ പിക്ചേഴ്സ് ദ ഏലിയന്‍  നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ പൂര്‍ണ്ണസമ്മതം അറിയിക്കുന്നു. റേയ്ക്ക് ഡയറക്ടര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. മര്‍ലൊണ്‍ ബ്രാന്‍ഡൊ (Marlon Brando, 1924-2004), സ്റ്റീവ് മക്ക്വീന്‍ (Steve McQueen, 1930-1980)  എന്നിവര്‍ മുന്‍നിര റോളുകള്‍ കൈകാര്യം ചെയ്യും. സ്പെഷ്യല്‍ ഇഫക്ട്സ്  സോള്‍ ബാസ് (Saul Bass, 1920-1996) നിര്‍വ്വഹിക്കും. 














പക്ഷേ, മൈക്ക് വില്‍സണ്‍ പൊടുന്നനെയെന്നോണം സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതില്‍ നിന്നും പിന്‍മാറി. തന്ത്രപരമായി കാര്യങ്ങള്‍ നീക്കി പരിചയമുള്ള ആളായിരുന്നില്ല സത്യജിത് റേ. തിരക്കഥ തല്‍ക്കാലം അലമാരയില്‍ വെച്ചുപൂട്ടാനേ നിവ്യത്തിയുള്ളൂ എന്ന വില്‍സണിന്‍റെ വാക്കിനെ തിരുത്താന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹം കൊളംബിയ പിക്ചേഴ്സുമായി കരാറൊപ്പിടാതെ കല്‍ക്കട്ടയിലേക്ക് മടങ്ങി. പക്ഷേ, അങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊളംബിയ പിക്ചേഴ്സിന്‍റെ ബ്രിട്ടീഷ് സ്പിന്‍ഓഫ് ആയ കൊളംബിയ പിക്ചേഴ്സ് (യു.കെ)ദ ഏലിയന്‍ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നു എന്നറിഞ്ഞ് റേ 1967 ഒക്ടോബറില്‍ ലണ്ടനിലേക്ക് പോയി. സിനിമയില്‍ ജോ ഡെവ്ലിന്‍ എന്ന അമേരിക്കന്‍ എന്‍ജിനീയറുടെ വേഷം ചെയ്യാന്‍ പരിഗണിച്ചിരുന്ന മര്‍ലൊണ്‍ ബ്രാന്‍ഡൊയ്ക്കു പകരം ആ വേഷം ചെയ്യാന്‍ ജെയിംസ് കോബേണ്‍ (James Coburn, 1928-2002) തയ്യാറാവുമോ എന്നറിയുകയും അദ്ദേഹത്തിന്‍റെ ഉദ്ദേശ്യമായിരുന്നു. പീറ്റര്‍ സെല്ലേഴ്സിനെ ഒന്നുകൂടി കാണുന്നതിനും അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ചര്‍ച്ചകള്‍ ഫലം കണ്ടില്ല. 










മാത്രമല്ല, ഒരു മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ വില്‍സണ്‍ കൈപ്പറ്റിയിരുന്ന അഡ്വാന്‍സ് തുകയായ 10,000 ഡോളറില്‍ സത്യജിത് റേയുടെ പങ്ക് കൈപ്പറ്റിയിരുന്നോ എന്ന് കൊളംബിയ പിക്ചേഴ്സിന്‍റെ പ്രതിനിധി, തിരക്കി. അപ്പോഴാണ് താന്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നും വില്‍സണ്‍ ഒരു തട്ടിപ്പുകാരനായിരുന്നുവെന്നും റേയ്ക്ക് ബോധ്യമായത്. അങ്ങനെയൊരു അഡ്വാന്‍സ് തുകയെക്കുറിച്ചുപോലും റേ അറിഞ്ഞിട്ടില്ലായിരുന്നു. അതേസമയം റേ എഴുതിയ തിരക്കഥയുടെ അനവധി പകര്‍പ്പുകള്‍ രഹസ്യമായും പരസ്യമായും പ്രചരിച്ചുകഴിഞ്ഞിരുന്നു.  

മാത്രമല്ല, അവയിലെല്ലാം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്: "പകര്‍പ്പവകാശം: മൈക്ക് വില്‍സണ്‍, സത്യജിത്ത് റേ". തിരക്കഥ ആരും മോഷ്ടിച്ച് സിനിമയാക്കാതിരിക്കാനാണ് തന്‍റെ പേര് ഉള്‍ക്കൊള്ളിച്ചത് എന്നതായിരുന്നു മൈക്ക് വില്‍സണിന്‍റെ ന്യായീകരണം. എന്നാല്‍ കൊളംബിയ പിക്ചേഴ്സ് അപ്പോഴും റേയുടെ പക്ഷത്തായിരുന്നു. ദ ഏലിയന്‍ നിര്‍മ്മിക്കാം എന്നുതന്നെയാണ് അവര്‍ അപ്പോഴും പറഞ്ഞിരുന്നത്. പക്ഷേ, മൈക്ക് വില്‍സണിനെ ഒഴിവാക്കണം. 









എന്നാല്‍ അത് സാധ്യമാവുന്നതല്ല എന്ന് അധികം വൈകാതെ തന്നെ റേയ്ക്ക് മനസിലായി. തനിക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന റോള്‍ വളരെ ചെറുതാണെന്നും അതുകൊണ്ട് പിന്‍മാറുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള പീറ്റര്‍ സെല്ലേഴ്സിന്‍റേതായി വന്ന കത്ത് വീണ്ടും തിരിച്ചടിയായി. പീറ്ററിനെ തിരിച്ചുപിടിക്കാനായി റേ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. റേയും വില്‍സണും തമ്മില്‍ നല്ല അകല്‍ച്ചയിലായി. അങ്ങനെയാണ് അവസാനം ആ  കത്ത് റേയെ തേടിയെത്തിയത്: “Dear Ravana,  you may keep Seetha. She’s yours, keep her and make her and the world happy”! ചുരുക്കത്തില്‍ റേയുടെ സ്വപ്നമായിരുന്ന ദ ഏലിയന്‍  നിര്‍മ്മിക്കപ്പെട്ടില്ല. അത് എന്നന്നേയ്ക്കുമായി പേപ്പറിലുറങ്ങി. 1968 ജൂലൈയില്‍ കൊളംബിയ പിക്ചേഴ്സില്‍ നിന്നും തിരക്കഥയുടെ ഒറിജിനല്‍ നഷ്ടപ്പെടുകയും ചെയ്തു.

സ്പീല്‍ബെര്‍ഗിന്‍റെ സിനിമ









1982 ഓഗസ്റ്റ്സെപ്റ്റംബറിലെ വെനീസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ ഭാര്യാസമേതം പങ്കെടുത്തിരുന്നു.  അകിരാ കുറാസോവ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു അത്. അപ്പോള്‍ അവിടെ സ്പീല്‍ബെര്‍ഗിന്‍റെ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു:  ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ (E.T.: The Extra Terrestrial).വളരെ യാദ്യച്ഛികമായി അത് കാണാനിടയായ റേ-യ്ക്ക് അതിലെ അന്യഗ്രഹജീവിയുടെ രൂപവും സ്വഭാവവും താന്‍ വിഭാവനം ചെയ്തതിനോട് വളരെയധികം സാദ്യശ്യം പുലര്‍ത്തുന്നതായി തോന്നി. കുട്ടികളോട് പ്രതിപത്തിയുള്ളതായിട്ടും അവരുമായി ചങ്ങാത്തം കൂടുന്നതായിട്ടുമാണ് അന്യഗ്രഹജീവിയെ അവതരിപ്പിച്ചിരുന്നത്. അതീന്ദ്രീയജ്ഞാനവും അഭൗമമായ കഴിവുകളും മനുഷ്യന്‍റെ ധിക്ഷണാശക്തിക്കും മുകളിലായ ബുദ്ധിയും സ്പീല്‍ബെര്‍ഗിന്‍റെ ഇ.റ്റി.ക്കും ഉണ്ടായിരുന്നു. തിരക്കഥയോടൊപ്പം റേ സ്കെച്ചുകളും വരച്ചിരുന്നു. പക്ഷേ, സ്പീല്‍ബെര്‍ഗ് അത് അതേപടി പകര്‍ത്തിയിരുന്നില്ല. 









റേ വരച്ച ഇ.റ്റി-ക്ക് കണ്ണുകള്‍ ഇല്ലായിരുന്നു. കണ്ണിനു പകരം രണ്ട് കറുത്ത കുഴികളാണ് റേ സങ്കല്‍പ്പിച്ചത്. മനുഷ്യര്‍ക്ക് അപ്രാപ്യമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ മനുഷ്യരുടേതുപോലുള്ള കണ്ണുകള്‍ വേണ്ട എന്ന് റേ കരുതി. സ്വഭാവത്തിന്‍റെ കാര്യത്തില്‍ റേ തന്‍റെ ഭാവനാസ്യഷ്ടിയില്‍ കൂടുതലായി തമാശ നിറയ്ക്കാനാണ് തീരുമാനിച്ചത്. നേരമ്പോക്ക് സ്യഷ്ടിക്കുന്ന തരത്തിലായിരുന്നു അത് പെരുമാറിയിരുന്നത്. എന്നാല്‍ സ്പീല്‍ബെര്‍ഗ് വളരെ സംവേദനക്ഷമതയാര്‍ന്ന, വികാരങ്ങളുള്ള, നിഷ്കളങ്കനായ ഒരു ജീവിയെയാണ് സ്യഷ്ടിച്ചത്. ഭൂമിയിലുള്ള എന്തിനോടും അനുതാപപൂര്‍ണ്ണമായ സമീപനമാണ് അതിനുണ്ടായിരുന്നത്. തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് ആരേയും അലോസരപ്പെടുത്താന്‍ സ്പീല്‍ബെര്‍ഗിന്‍റെ ഇ.റ്റി. ആഗ്രഹിച്ചിരുന്നില്ല. ഇത്രയും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്പീല്‍ബെര്‍ഗിനോട് തന്‍റെ തിരക്കഥയോടും പാത്രസ്യഷ്ടിയോടുമുള്ള സാമ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. ഫെസ്റ്റിവല്‍ വേദിയില്‍ സ്പീല്‍ബെര്‍ഗ് സിനിമ ചര്‍ച്ചയായതുമില്ല. അതുകൊണ്ട് അദ്ദേഹം മടങ്ങി.









1982-ലാണ് കൊളംബിയ പിക്ചേഴ്സ് ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ റിലീസ് ചെയ്തതെങ്കിലും 1983 ജനുവരിയിലാണ് ആര്‍തര്‍ സി. ക്ളര്‍ക്ക് അത് കാണുന്നത്. ചില സീനുകളുടെ കാര്യത്തില്‍പ്പോലും സാമ്യത ദര്‍ശിച്ച ക്ളര്‍ക്ക് റേയ്ക്ക് ഫോണ്‍ ചെയ്തു. റേയുടെ തിരക്കഥ സ്പീല്‍ബെര്‍ഗ് അതേപടി കോപ്പിയടിച്ചിരിക്കുന്നു, പക്ഷേ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തില്‍! "വിട്ടുകൊടുക്കരുത്.." എന്ന ക്ളര്‍ക്കിന്‍റെ ഉപദേശപ്രകാരം റേ നേരിട്ടുതന്നെ സ്പീല്‍ബെര്‍ഗിന് കത്തെഴുതി. തന്‍റെ തിരക്കഥ കാണാതെ ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയല്‍ എന്ന സിനിമ നിര്‍മ്മിക്കുക അസാധ്യമാണെന്നായിരുന്നു കത്തിന്‍റെ ചുരുക്കം. എന്നാല്‍ സ്പീല്‍ബെര്‍ഗ് അപ്പോള്‍ മാത്രമല്ല, പിന്നീട് പല തവണയായും എന്തെങ്കിലും തരത്തിലുള്ള കോപ്പിയടിക്കുള്ള സാധ്യത പൂര്‍ണ്ണമായും നിരാകരിച്ചു. 










റേ-യുടെ തിരക്കഥ ആദ്യമായി ഹോളിവുഡിലെത്തുമ്പോള്‍ താന്‍ വെറുമൊരു ഹൈസ്ക്കൂള്‍ സ്റ്റുഡന്‍റ് മാത്രമായിരുന്നുവെന്നായിരുന്നു സ്പീല്‍ബെര്‍ഗിന്‍റെ വാദം; അതൊരു കളവായിരുന്നുവെങ്കിലും. 1965ല്‍ സ്പീല്‍ബെര്‍ഗ് ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തീകരിച്ചിരുന്നു. 1967ല്‍, റേ ഹോളിവുഡ് സന്ദര്‍ശിക്കുമ്പോള്‍ സ്പീല്‍ബെര്‍ഗ്, യൂണിവേഴ്സല്‍ സ്റ്റുഡിയോസിനുവേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചുകഴിഞ്ഞിരുന്നു. 1969 ആയപ്പോഴേക്കും അദ്ദേഹം ഹോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍നിര സംവിധാകരിലൊന്നായി മാറിക്കഴിഞ്ഞിരുന്നു. സ്പീല്‍ബെര്‍ഗ് റേയുടെ തിരക്കഥ കണ്ടിരുന്നു, പഠിച്ചിരുന്നു എന്നത് വ്യക്തമായിരുന്നു, പക്ഷേ അത് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്ന് മാത്രം. 










എന്നാല്‍ സ്പീല്‍ബെര്‍ഗ് പറയുന്നത് പൂര്‍ണ്ണമായും അവിശ്വസിക്കാനും കഴിയാത്ത സ്ഥിതിയാണ്. കാരണം, പറക്കുംതളികയും അന്യഗ്രഹജീവികളും കഥാപാത്രമായി വരുന്ന ഒരു സിനിമ 1977-ല്‍ത്തന്നെ അദ്ദേഹം നിര്‍മ്മിച്ചിരുന്നു: ക്ളോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡ് (Close Encounters of the Third Kind). ഇത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച ബാല്യകാലഅനുഭവത്തെക്കുറിച്ച് സ്പീല്‍ബെര്‍ഗ് ഒരിക്കല്‍ വിശദീകരിക്കുകയുണ്ടായി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ പിതാവ് അദ്ദേഹത്തിന്‍റെ മുറിയിലേക്ക് കടന്നെത്തി, ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു അത്ഭുതക്കാഴ്ച കാണാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി. ഏകദേശം ഇരുപതു മിനിട്ടോളം ഡ്രൈവുചെയ്തശേഷം അവര്‍ ഒരു വലിയ മൈതാനത്തിലെത്തി. 









അവിടെ ആയിരക്കണക്കിന് ആളുകള്‍ ആകാശത്തുതന്നെ മിഴിയുറപ്പിച്ച് നിലനിന്നിരുന്നു. അവര്‍ എന്തിനെയാണ് നോക്കി നില്‍ക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് ആകാശത്തുനിന്ന് എണ്ണിയാലൊടുങ്ങാത്ത പ്രകാശരേണുക്കള്‍ ചിതറിത്തെറിച്ച് എരിഞ്ഞൊടുങ്ങുന്നത് കാണാനായത്. കൊള്ളിമീനുകളുടെ ഒരു പ്രവാഹം ആയിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഈ കാഴ്ചയില്‍ നിന്നുമാണ് ക്ളോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡ് പിറന്നതെന്ന് സ്പീല്‍ബെര്‍ഗ് പറയുന്നു. അന്നേ അങ്ങനെയൊരു ചിന്താദീപ്തി, അന്യമായ മറ്റൊരു ലോകത്തിലേക്കുള്ള ഒരു ജനാലച്ചില്ല് തുറന്നുകണ്ടതിലെ ഉന്‍മാദം തന്നെ ബാധിച്ചിരുന്നതായി അദ്ദേഹം പറയുന്നു. 














അന്യഗ്രഹജീവികള്‍ നമ്മളെത്തേടി അതിഥികള്‍ എത്തിയാലോ എന്ന ചിന്ത അന്നേ വിടര്‍ന്നിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു. അത് പിന്നെ കഥയും തിരക്കഥയും സിനിമയുമെല്ലാമായത് തന്‍റെ പ്രൊഫഷന്‍റെ ഏതെല്ലാമോ സന്നിഗ്ദ്ധാവസ്ഥകളില്‍. അവയ്ക്കിടെയില്‍ സത്യജിത്റേ ഇല്ലായിരുന്നു എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ അത് തന്‍റെ പിതാവിനോടായിരിക്കുമെന്നും സ്പീല്‍ബെര്‍ഗ് പറയുന്നു. ഭൗമേതരമായ ജീവികളും സംസ്കാരവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ അവര്‍ മനുഷ്യരില്‍ നിന്നും എന്തായിരിക്കും ആഗ്രഹിക്കുകയെന്ന് താന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതായിരുന്നു ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയലി-നെ വ്യത്യസ്തമാക്കിയതും. 


അന്‍പതുകളിലും അറുപതുകളിലും നിര്‍മ്മിക്കപ്പെട്ട ഏലിയന്‍ സിനിമകള്‍ പോലെ ആയിരുന്നില്ല അത്.  വിവാഹമോചനം നേടി പിരിഞ്ഞുപോയ മാതാവിന്‍റെ അസാന്നിധ്യമുള്ള കുടുംബത്തിലായിരുന്നു താന്‍ വളര്‍ന്നത്. ഇ.റ്റി.: ദ എക്സ്ട്രാ ടെറിസ്ട്രിയലി-ല്‍ നാം കാണുന്ന കുടുംബവും സമാനമായ കുഴപ്പങ്ങളില്‍ നിന്നും സ്വയം രക്ഷ പ്രാപിക്കാന്‍ ശ്രമിക്കുന്നതാണ്. പക്ഷേ, അതിനിടയില്‍ വന്നുചേരുന്ന ചില യാദ്യച്ഛികതകള്‍ വളരെ അസ്വാഭാവികമായിപ്പോയി എന്നു മാത്രം. സ്പീല്‍ബെര്‍ഗ് ഇത്തരത്തില്‍ സ്വയം ന്യായീകരിക്കുമ്പോഴും, കോയി മിൽ ഗയാ (Koyi Mil Gaya/Hindi/2013) വരേയും  
അയലാന്‍ (Ayalaan/Tamil/2024) വരേയും എത്തിനില്‍ക്കുന്ന ഏലിയന്‍ സിനിമകളുടെ ചരിത്രം, "അന്യഗ്രഹജീവികള്‍ ശത്രുക്കളല്ല അവര്‍ ആഗ്രഹിക്കുന്നത് ശത്രുതയുമല്ല, സൗഹ്യദമാണ്..." എന്ന സന്ദേശമുയര്‍ത്തിയ സത്യജിത് റേയോട് വേണ്ടത്ര കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്.


* Referencehttps://www.satyajitraysociety.org/unmade_ray.html