Saturday, January 2, 2021

ശാസ്‌ത്രലോകം@2020

ജനുവരി 30 : ലോകാരോഗ്യസംഘടന കോവിഡ്19നെ അടിയന്തിരശ്രദ്ധ ആവശ്യമായ ഒരു ആഗോള ആരോഗ്യപ്രതിസന്ധിയായി പ്രഖ്യാപിച്ചു. 2009 ന് ശേഷം ഇത് ആറാം തവണയാണ് ലോകാരോഗ്യസംടന ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. 

ഫെബ്രുവരി 13 : മനുഷ്യനിര്‍മ്മിതമായ ഒരു പര്യവേഷണവാഹനം നിരീക്ഷണ വിധേയമാക്കുന്ന ഏറ്റവും വിദൂരത്തുള്ള അരോഖോത്ത് (Arrokoth) എന്ന ഛിന്നഗ്രഹഹത്തിന്‍റെ വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടു. നെപ്ട്യൂണിന്‍റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള ക്യൂപിയര്‍വലയത്തിലെ ഒരംഗമാണിത്.

മാര്‍ച്ച് 11 : കോവിഡ്19നെ ലോകാരോഗ്യസംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച്18 മുതല്‍ കോവിഡിനെതിരെ വികസിപ്പിക്കപ്പെട്ട മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനായി څസോളിഡാരിറ്റി ട്രയല്‍چ എന്ന പേരിലുള്ള വിപുലമായ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 

മാര്‍ച്ച് 20 : ബദ്ലാ സോളാര്‍ പാര്‍ക്ക് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജോദ്യാനമായ ഇതിന് 14,000 ഏക്കര്‍ വിസ്ത്യതിയുണ്ട്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ് 2245 MW  ഉത്പാദനശേഷിയുള്ള ഇതിന്‍റെ നിര്‍മ്മാണച്ചുമതല.

ഏപ്രില്‍ 10 : യൂറോപ്യന്‍ യൂണിയന്‍റേയും ജപ്പാന്‍റേയും സംയുക്ത ബുധഗ്രഹ പര്യവേഷണവാനമായ ബെപ്പികൊളംബോ ഭൂമിയെ അവസാനമായി വലംവെച്ച ശേഷം ശുക്രനു നേരെയുള്ള യാത്ര തുടങ്ങി. ശുക്രനെ വലംവച്ചശേഷം 2025ലാണ് ബെപ്പികൊളംബോ അതിന്‍റെ ലക്ഷ്യസ്ഥാനമായ ബുധനിലെത്തുക. 

ഏപ്രില്‍ 27 : പറക്കുതളികകള്‍ (UFO- Unidentified Flying Objects) എന്ന് കരുതപ്പെടുന്നവയുടെ മൂന്ന് വീഡിയോകള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. 2004ലും 2015ലും അമേരിക്കന്‍ വൈമാനികര്‍ പകര്‍ത്തിയ ഈ വീഡിയോകളില്‍ അതിവേഗത്തില്‍ നീങ്ങുന്ന പറക്കുംതളികകളെ വ്യക്തമായി കാണാമായിരുന്നു.

മെയ് 4 : ചില പ്രത്യേകതരം പൂപ്പലുകളുടെ സൂക്ഷ്മരേണുക്കളെ (Microsporidia MB) ശരീരത്തില്‍ വഹിക്കുന്നതിലൂടെ മലേറിയ പരത്താത്ത കൊതുകുകളെ കെനിയയില്‍ നിന്നും കണ്ടെത്തി.  ഈ പൂപ്പല്‍രേണുക്കളെ കൊതുകളിലേക്ക് പടര്‍ത്തി മലേറിയാനിന്ത്രണം സാധ്യമാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

മെയ് 30 : സ്പെയ്സ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍2 എന്ന സ്പേസ്ഷട്ടില്‍ രണ്ട് സഞ്ചാരികളുമായി വിക്ഷേപിക്കപ്പെട്ടു. 2015ല്‍ നാസ സ്പേസ്ഷട്ടില്‍ പ്രോഗ്രാം നിറുത്തിയതിനുശേഷം അമേരിക്കന്‍മണ്ണില്‍ നിന്നും ആദ്യമായാണ്  പുനരുപയോഗക്ഷമമായ ബാഹ്യാകാശയാനം വിക്ഷേപിക്കപ്പെടുന്നത്.

ജൂണ്‍ 7 : ബഹിരാകാശനടത്തത്തിലേര്‍പ്പെട്ട ആദ്യഅമേരിക്കന്‍ വനിതയായ കാതി സള്ളിവന്‍, ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മറിയാനാട്രഞ്ചിിന്‍റെ ഭാഗമായ ചലഞ്ചര്‍ ഡീപ്പിലെത്തുന്ന ആദ്യവനിതയായി. 35,810 അടിയാണ് ചലഞ്ചര്‍ ഡീപ്പിന്‍റെ ശരാശരി ആഴം. 

ജൂണ്‍ 23 : അന്യഗ്രഹജീ വികള്‍ തമോഗര്‍ത്തങ്ങളെ ഊര്‍ജ്ജസ്രോതസുകളായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റോജര്‍ പെന്‍റോസിന്‍റേയും (1969) യാക്കോവ് സെല്‍ഡോവിച്ചിന്‍റേയും (1972) സൈദ്ധാന്തികസങ്കല്‍പ്പനങ്ങള്‍ ശരിയാണെന്ന് ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ചു.

ജൂലൈ 19 : ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോപ്പ് (Hope) എന്ന പര്യവേഷണപേടകത്തെ വിക്ഷേപിച്ചു. പേടകം നിര്‍മ്മിക്കപ്പെട്ടത് അമേരിക്കയിലും പേടകത്തിന്‍റെ വിക്ഷേപണം നടന്നത് ജപ്പാനിലുമായിരുന്നു. 2021 ഫെബ്രുവരിയില്‍ ഹോപ്പ് ചൊവ്വയിലെത്തും.

ജൂലൈ 30 : ചൊവ്വാഗ്രഹത്തിലെ ജീവന്‍റെ ശേഷിപ്പുകള്‍ തിരയുക ലക്ഷ്യമാക്കുന്ന മാര്‍സ്2020 എന്ന പര്യവേഷണപേടകം നാസ വിക്ഷേപിച്ചു. 2021 മാര്‍ച്ച് 18ന് ചൊവ്വയിലിറങ്ങുകയും അവിടെ നിന്നും പെര്‍സിവെറന്‍സ് എന്ന യന്ത്രവാഹനം ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുകകയും ചെയ്യും. 

ഓഗസ്റ്റ് 10 : കുള്ളന്‍ഗ്രഹമായ സെറസ് (Ceres) ജലസമ്യദ്ധമാണെന്ന സൂചന ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. 2007ല്‍ നാസ വിക്ഷേപിച്ച ഡാണ്‍ (Dawn) എന്ന പര്യവേഷണപേടകം ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ലവണജലാശയങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ ഏറ്റവും ഉറപ്പാര്‍ന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

ഓഗസ്റ്റ് 28 : തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനം സാധ്യമാക്കുന്ന ചിപ്പ് പന്നികളില്‍ പരീക്ഷണവിജയം നേടിയതായി ഇലോണ്‍ മസ്കിന്‍റെ കമ്പനിയായ ന്യൂറാലിങ്ക് പ്രസ്താവിച്ചു.  ഈ സാങ്കേതികവിദ്യ നാളെ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ഇലോണ്‍ മസ്കിന്‍റെ പ്രതീക്ഷ.

സെപ്തംബര്‍ 3 :  മാമത്ത് ഫോസിലുകളുടെ ഏറ്റവും വലിയ ശേഖരം മെക്സി ക്കോയിലെ സാന്താ ലൂസിയ വിമാനത്താവളത്തിനടുത്തുനിന്നും കണ്ടെത്തി. 200  മാമത്ത് ഫോസിലുകള്‍ ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. അമേരിക്കയിലെ څമാമത്ത് സൈറ്റിچല്‍ നിന്നുപോലും 61 ഫോസിലുകളേ ലഭിച്ചിരുന്നുള്ളൂ.

സെപ്തംബര്‍ 14 :  ശുക്രഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും ഫോസ്ഫൈന്‍ (Phosphine) എന്ന വാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്തപ്പെട്ടത് ജീവന്‍റെ സൂചന യായി വിലയിരുത്തപ്പെട്ടു. എന്നാല്‍ ചില അജീവീയരാസപ്രവര്‍ത്തനങ്ങളിലൂടെ യും ഫോസ്ഫൈന്‍ ഉടലെടുക്കാമെന്നത് തര്‍ക്കസംഗതിയായി നിലനില്‍ക്കുന്നു.

സെപ്തംബര്‍ 29 :  അണുസംയോജനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷ്യൂഷന്‍റിയാക്ടറിന്‍റെ നിര്‍മ്മാണം 2021ല്‍ തുടങ്ങാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രസ്താവിച്ചു. അതിതാപത്തിന്‍റെ സഹായത്താല്‍ സ്യഷ്ടിക്കപ്പെടുന്ന പ്ളാസ്മ  കാന്തികശക്തിയിലൂടെ കേന്ദ്രീകരിച്ചാണ് ഈ റിയാക്ടര്‍ പ്രവര്‍ത്തിക്കുക.

ഒക്ടോബര്‍ 20 :  നാസയുടെ ഒസിറിസ്റെക്സ് (OSIRIX-REx) എന്ന പര്യവേഷണ പേടകം  څബെന്നുچ എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിലിറങ്ങി. 2023ല്‍ മാത്രമേ ഈ പേടകം ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുമായി ഭൂമിയിലെത്തൂ. എങ്കില്‍ ഛിന്നഗ്രഹസാമ്പിള്‍ ശേഖരിക്കുന്ന ആദ്യദൗത്യമാവും ഒസിറിസ്റെക്സ്.

ഒക്ടോബര്‍ 26 :  ചന്ദ്രന്‍റെ പ്രകാശിതവശത്ത് തന്‍മാത്രാരൂപത്തിലുള്ള ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസ സ്ഥിരീകരിച്ചു. ചന്ദ്രനിലെ ക്ളാവിയസ് ഗര്‍ത്തഭാഗത്തിന് സമീപത്തായാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ ചാന്ദ്രയാന്‍1 ആണ് ഇത്തരമൊരു കണ്ടെത്തലിന് നാസയെ പ്രാപ്തമാക്കിയത്.

നവംബര്‍ 9 :  മനുഷ്യരില്‍ നടത്തിയ മൂന്നാംഘട്ടപരീക്ഷണവും വിജയമായതായി കോവിഡിനെതിരെ മരുന്ന് നിര്‍മ്മിക്കുന്ന രണ്ട് പ്രധാന മരുന്ന്കമ്പനികളായ ഫിസര്‍ (Pfier), ബയോന്‍ടെക് (BioNTech) എന്നിവ പ്രസ്താവിച്ചു.  ഈ രണ്ടു വാക്സിനുകളും കോവിഡിനെതിരെ 90%  ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.

നവംബര്‍ 15 :  സ്പെയ്സ്എക്സ് എന്ന സ്വകാര്യകമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍1 എന്ന ബഹിരാകാശവാഹനം അന്താരാഷ്ട്രബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചു. കെന്നഡി സ്പെയ്സ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണമെങ്കിലും സ്പെയ്സ്എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ റോക്കറ്റാണുപയോഗിച്ചത്. 

ഡിസംബര്‍ 16 :  ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ്‌ ഇവ ശേഖരിച്ചത്‌. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം.

ഡിസംബർ 23   :  കെർണോവൈറ്റ് (Kernowite) എന്ന പേരിലുള്ള പുതിയൊരുതരം ലവണം  തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിൽനിന്നും കണ്ടെത്തി. ഇരുമ്പിന്റെ സാന്നിധ്യമുള്ളതിനാൽ കടുംപച്ചനിറത്തിൽ കാണപ്പെടുന്ന ഇത് കോൺവാൾ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നൽകിയത്.‌

Courtesy: A Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link:  https://www.deshabhimani.com/special/science-world-2020/916822
ഡിസംബർ 16: ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ്‌ ഇവ ശേഖരിച്ചത്‌.. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ലൂണാദൗത്യങ്ങൾക്കും അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾക്കുംശേഷം ഇതാദ്യമായാണ് മറ്റൊരു രാജ്യം ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നത്.
Read more: https://www.deshabhimani.com/special/science-world-2020/916822
ഡിസംബര്‍ 23 :  കെര്‍ണോവൈറ്റ് (ഗലൃിീംശലേ) എന്ന പേരിലുള്ള പുതിയൊരുതരം ലവണം  തെക്കുപടിഞ്ഞാറന്‍ ഇംഗ്ളണ്ടില്‍ നിന്നും കണ്ടെത്തി. ഇരുമ്പിന്‍റെ സാന്നിധ്യമുള്ളതിനാല്‍ കടുംപച്ചനിറത്തില്‍ കാണപ്പെടുന്ന ഇത് കോണ്‍വാള്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നല്‍കപ്പെട്ടത്.


ശലഭമായി മാറഡോണ

 

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണ്‌ ഈ ശലഭത്തുമ്പികൾ പാറിപ്പറന്നിരുന്നത്. പാലിയോസീൻ എന്നാണ്  ഭൗമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ കാലഘട്ടത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നേയ്ക്കും 56 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പുള്ള കാലം. ഈ കാലഘട്ടത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂമി വലിയ തോതിലുള്ള ഒരു താപനത്തിന് വിധേയമാവുകയുണ്ടായി. അഗ്നിപർവതസ്ഫോടനങ്ങളിൽനിന്നും മറ്റുമായി കാർബൺഡൈഓക്സൈഡ് വൻതോതിൽ ഭൗമാന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടതായിരുന്നു കാരണം. ഇതിലൂടെ ചൂടുപിടിച്ച ഭൂമിയിലാണ് സസ്തനികൾ ഭൂമിയിലെ അധീശജീവിവർഗമായി മാറിയത് എന്നതിനാലാണ് ഈ കാലം പ്രാധാന്യമർഹിക്കുന്നത്.  മനുഷ്യൻ അപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല എന്നതും ശ്രദ്ധയമാണ്. 

ചൂടുപിടിച്ചിരുന്ന ഒരു കാലത്തിൽ പറന്നുനടന്നിരുന്ന ഒരു ശലഭത്തുമ്പിയോടാണ് മാറഡോണയെ ശാസ്ത്രജ്ഞർ സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്. ഫുട്ബോൾ കളിക്കളങ്ങളിൽ ഒരു തുമ്പിയെപ്പോലെ പാറിപ്പറന്ന് പന്തുതട്ടിയിരുന്ന മാറഡോണ ഓർമയാകുമ്പോൾ ആ ഓർമയെ  സൂക്ഷിച്ചുവയ്ക്കാൻ ഇനിയും ഈ പേരും ഉണ്ടാകും. 

ലിബ്രെലൂല മറഡോണിയാന
പഴയ സ്പാനിഷ് ഭാഷയിൽനിന്നും എടുത്തിട്ടുള്ള രണ്ട് പദങ്ങൾ ചേർത്താണ് ഈ ശലഭത്തുമ്പിയുടെ പേരുണ്ടാക്കിയിരിക്കുന്നത്. ലിബ്രെ (libre) എന്നാൽ സ്വതന്ത്രമായത് എന്നാണർഥം. ലിബ്രെലൂല എന്നാകുമ്പോൾ സ്വതന്ത്രരായ തുമ്പിവംശംഎന്നും അർഥമാകുന്നു. ശലഭത്തുമ്പികൾ ഇംഗ്ളീഷിൽ ഡാംസെൽഫ്ളൈകൾ (Damselflys) എന്നാണറിയപ്പെടുന്നത്. സൈഗോപ്റ്റെറ (Zygoptera)  എന്നതാണ് ഇവയെല്ലാം ഉൾപ്പെടുന്ന പൊതുവായ താവഴിയുടെ പേര്.

ഇവയ്ക്കിടയിലെ ആർജിയോലെസ്റ്റിഡെ (Argiolsetidae),  നന്നേ ചെറിയവ മുതൽ വലിപ്പമാർന്നവ വരെയുള്ള ശലഭത്തുമ്പികളുടെ ഒരു വലിയ കുടുംബമാണ്. ആസ്‌ട്രലേഷ്യ, ആഫ്രിക്ക, മഡഗാസ്കർ, ഏഷ്യ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരുന്ന ഇവയുടെ ആദ്യപ്രതിനിധിയായി അർജന്റീനയിൽനിന്നും കണ്ടെടുക്കപ്പെട്ടതായിരുന്നു ലിബ്രെലൂല മറഡോണിയാന.

അർജന്റീനയിലെ  ബ്രൂണോസ് അരീസിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ശാസ്ത്രജ്ഞനായ ജൂലിയൻ എഫ് പെട്രുലെവീഷ്യസ്   ആയിരുന്നു ഈ ഫോസിലിനെ കണ്ടെത്തിയത്.

ലെനിനിയ സ്റ്റെല്ലൻസ്
മഹാനായ ലെനിന്റെ പേരിൽ അറിയപ്പെടുന്ന  ജീവി സ്‌പീഷീസ്‌ ഉണ്ട്‌.  ലെനിനിയ സ്റ്റെല്ലൻസ് (Leninia stellans)‌. മൺമറഞ്ഞുപോയ ഒരു ജീവീസ്പീഷീസാണിത്‌. .നക്ഷത്രശോഭയുള്ളത്’ (Brilliant as a Star) എന്നാണ് സ്റ്റെല്ലൻസ് എന്ന വാക്കിന്റെ അർഥം. ലാറ്റിനിൽനിന്നുമാണ് ഈ വാക്കിന്റെ വരവ്. ലെനിനിയ സ്റ്റെല്ലൻസ് എന്നാൽ നക്ഷത്ര ശോഭയുള്ള ലെനിൻ എന്നാകും. എക്കാലവും  പ്രകാശം പൊഴിക്കുന്നത്', 'മാർഗദർശിയാകുന്നത്', എന്നൊക്കെയും ഇതിന് അർഥമുണ്ട്. ലെനിനിയ എന്നത് ജനുസ്സിന്റെ (Genus) പേരാണ്. സ്റ്റെല്ലൻസ് എന്നതു കൂടി ചേരുമ്പോഴാണ് അത് നിശ്ചിത സ്പീഷീസിന്റെ സൂചകമായി മാറുന്നത്. റഷ്യയിലെ ഉല്ല്യാനോവ്സ്കിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ  സ്‌പീഷീസിന്റെ  ഫോസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌‌. 

ഇരുന്നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവിസ്പീഷിസുകളിൽ ഒന്നാണിത്. ചീങ്കണ്ണികളെപ്പോലെ നീണ്ട ശരീരമുള്ള, എന്നാൽ തിമിംഗലത്തിന്റെ വാലും ഡോൾഫിന്റെത് മാതിരി പല്ലുകളുമുള്ള ഇവ ജീവപരിണാമത്തിലെ ഇടക്കണ്ണികളിലൊന്നായാണ് പരിഗണിക്കുന്നത്‌. പൂർണമായും കടലിൽ കഴിഞ്ഞിരുന്ന ഇവ ദിനോസറുകളുടെ കാലമായി അറിയപ്പെടുന്ന ജുറാസിക് യുഗത്തിലാണ് ജീവിച്ചിരുന്നത്.

ഉരഗജീവികൾക്കും മത്സ്യങ്ങൾക്കുമിടയിലുള്ള പരിണാമപരമായ ഇടക്കണ്ണിയാണിത്‌. ഇത് നേർരേഖയിലുള്ള പരിണാമത്തിന്റെ ദിശാസൂചകമായി കാണാനുമാകില്ല.  മത്സ്യങ്ങൾ, മത്സ്യങ്ങളിൽനിന്നും ഉഭയജീവികൾ, അവയിൽനിന്നും ഉരഗങ്ങൾ, പിന്നെ പക്ഷികളും സസ്തനികളും ഇതാണ്‌ ജീവിവർഗങ്ങളുടെ പരിണാമദിശ.  ലെനിനിയ സ്റ്റെല്ലൻസ് പ്രതിനിധീകരിക്കുന്നവ, കരയിൽനിന്നും വീണ്ടും കടലിലേക്കിറങ്ങിയ ഉരഗങ്ങളാണ്.  അവയ്ക്ക് ഉരഗങ്ങളുടെ ശരീരഘടനയും മത്സ്യങ്ങളുടെ ആകൃതിയുമുണ്ടായത്‌ ഇതുമൂലമാണെന്നാണ്‌ ‌ ‌ ശാസ്‌ത്രജ്‌ഞരുടെ നിഗമനം.

മറ്റ് പ്രമുഖരുടെ പേരിലും
ഫുട്ബോൾ മാന്ത്രികനായ പെലെയുടെ പേരിലുള്ള പെലെ റാംസെയ് (Pele ramseyi) എന്ന ഒരിനം ഞണ്ട്, ബോബ് മാർളിയുടെ പേരിലുള്ള ഗ്നാത്തിയ മാർലേയി (Gnathia marleyi) എന്ന പരാദ ജീവി, ഡേവിഡ് ആറ്റെൻബെറോയുടെ പേര് വഹിക്കുന്ന നെപെന്തെസ് ആറ്റെൻബെറോഗി (Nepenthes attenboroughii)എന്ന ഒരിനം ഇരപിടിയൻ സസ്യം, അർനോൾഡ് ഷ്വാർസ്നെഗറിന്റെ പേര് നൽകപ്പെട്ട ആഗ്ര ഷ്വാർസെനെഗ്ഗേരി (Agra  Schwarzeneggeri)എന്ന ഒരിനം വണ്ട്, ഒബാമയുടെ പേരിലുള്ള ഒബാമഡോൺ ഗ്രാസിലിസ് (Obamadon gracilisഎന്ന ഒരിനം പല്ലി, ആസ്ട്രലോപിക്കസ് നെൽസൺ മണ്ടേലെയ് (Australopicus nelsonmandelai)  എന്ന ഒരിനം മരംകൊത്തി, അങ്ങനെ പോകുന്നു ആ പട്ടിക.

കേരളത്തിലെ ശലഭത്തുമ്പികളെക്കുറിച്ചറിയാം
കേരളത്തിൽ കാണുന്ന ശലഭത്തുമ്പികളെക്കുറിച്ചറിയാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അതിനുള്ള സൗകര്യം ലഭ്യമാണ്. സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്‌റ്റഡീസ് എന്ന ഗവേഷണസംഘടന പുറത്തിറക്കിയിരിക്കുന്ന ഈബുക്ക് അവരുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വായിക്കാം:(https://archive.org/details/introduction-to-odonata-2)  . കേരളത്തിലെ തുമ്പികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്. എല്ലാ തുമ്പികൾക്കും ശലഭത്തുമ്പികൾക്കും മലയാളംപേരുകൾ നൽകിയിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. തുമ്പിനിരീക്ഷണത്തിൽ തൽപ്പരരാകുന്ന തുടക്കക്കാർക്ക് തുമ്പികളെ തിരിച്ചറിയാനുള്ള ഒരു കൈപ്പുസ്തകം എന്ന നിലയിലും ഇത് സഹായകരമാകും. വെബ്സൈറ്റ് വിലാസം: https://odonatesociety.org


Courtesy: A print edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: https://www.deshabhimani.com


ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670

ഫുട്ബോൾ ഇതിഹാസമായിരുന്ന മാറഡോണയുടെ പേര് ഇനി ശാസ്ത്രലോകത്തിനും അവിസ്മരണീയമാകും. വടക്കുപടിഞ്ഞാറൻ അർജന്റീനയിൽ ജീവിച്ചിരുന്ന ഒരു ശലഭത്തുമ്പിയുടെ ഫോസിൽ മാറഡോണയുടെ പേരിലാകും ഇനി അറിയപ്പെടുക. ലിബ്രെലൂല മറഡോണിയാന (Librelula maradoniana) എന്നാണ് മാറഡോണയുടെ ഓർമ നിലനിർത്താനായി ഈ ശലഭത്തിന്‌ പേരിട്ടിരിക്കുന്നത്. 
Read more: https://www.deshabhimani.com/special/libellule-maradona-fossil/912670

Sunday, December 20, 2020

ചലച്ചിത്രഗാനങ്ങളിലെ പൂവുകൾ ചെടികൾ

നമ്മുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ നമുക്കറിയാത്ത പല അറിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. മിക്കവയും പൂവുകളേയും ചെടികളേയും കുറിച്ചുള്ളവയാണ്. അത്തരം ചെടിയറിവുകളിലേക്കുള്ള ഒരന്വേഷണമാണിവിടെ:

.......................................................................................................................................................................................................................................

ആദ്യം 'മിന്നാംമിനുങ്ങും മയിൽക്കണ്ണിയും' എന്ന പാട്ടാവട്ടെ.

ഇതിൽ ഒരു പൂവിനെക്കുറിച്ച് പറയുന്നുണ്ട്:

പുന്നാഗം.

'അഥർവ'ത്തിലെ "പുഴയോരത്തും" എന്ന പാട്ടിലുമുണ്ട്.

മനോഹരമായ പൂവുകളുള്ള മരമാണിത്. പൂവിന് സുഗന്ധവുമുണ്ട്. അതുകൊണ്ട് സംസ്കൃതത്തിൽ ഇതിലും മനോഹരമായ പേരുകളുണ്ട്. 'സുഗന്ധക', 'പത്മകേസര' അങ്ങനെ.

ഇതിന്റെ കായ് വിഷമാണ്. പക്ഷേ, വിത്തിലെ എണ്ണ ഔഷധമാണ്. ഇത് വാളുകൊണ്ട് വെട്ടിയ തഴമ്പിനു നല്ലതാണ്. പൊള്ളലിനും നല്ലതാണ്. ആയൂർവേദം ഇതിനെ ത്വക് രോഗത്തിനുള്ള ലേപനത്തിലെ ഒരു ചേരുവയായി ഉപയോഗിക്കുന്നു.

ഇതിന്റെ മരത്തൊലി കേരളത്തിലെ തുളു വംശജർ സസ്യരോഗത്തിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. തീരമേഖലയിലാണ് വളരുന്നത്. ലവണസാന്നിധ്യം ഇവയുടെ വേരുകൾക്ക് ഒരു വിഷയമല്ല. അതുകൊണ്ട് ഈ മരത്തിലെ ജീനുകൾക്ക് നെൽച്ചെടിയെ ഓരുജലത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനായേക്കും.

ഇംഗ്ലീഷ് പേര്: അലക്സാണ്ട്രിയൻ ലോറൽ.

ശാസ്ത്രീയനാമം: കാലോഫില്ലം ഈനോഫില്ലം (Calophyllum inophyllum)

സസ്യകുടുംബം: ക്ളൂസിയേസിയേ/ഗട്ടിഫെറെ (Guttiferae/Clusiaceae)

https://youtu.be/iLU504zB8fU

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു..

കറുകപ്പൂവിനെക്കുറിച്ചാണ് ആദ്യം പറയുന്നതെങ്കിലും പിന്നീട് കടമ്പിനെക്കുറിച്ചും പറയുന്നുണ്ട്. അതേ, ശ്രീകൃഷ്ണന്റെ കടമ്പുതന്നെ. പക്ഷേ, അത് ഉത്തരേന്ത്യയിൽനിന്നും വന്ന ഒരു സങ്കൽപമാണ്. തമിഴ്നാട്ടിൽ, കർണ്ണാടകത്തിലും ഇത് പാർവ്വതി യുടെ മരമാണ്. മധുരമീനാക്ഷി ക്ഷേത്രത്തിനുമുമ്പിൽ ഒരു കടമ്പുമരം സംരക്ഷിച്ചിട്ടുണ്ട്.

'കദംബ' എന്നൊരു രാജവംശം കർണാടകത്തിലുണ്ടായിരുന്നു. അതായിരുന്നു കർണാടകത്തിലെ ആദ്യത്തെ രാജവംശം. അതുകൊണ്ട്, കർണാടകാ സർക്കാർ കടമ്പു പൂക്കുന്ന കാലത്തെ ഒരു ഉത്സവമായി കൊണ്ടാടുന്നുണ്ട്. നമ്മുടെ ഓണം പോലെയുള്ള ഒരു വസന്തോൽസവമായി.

കടമ്പിനെ പുണ്യവൃക്ഷമായി കരുതുന്ന ഒരു ചെറിയ നാട്ടുരാജ്യം ഒറീസയിലുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇവിടുത്തെ ജമീന്ദാറിന് സ്വയംഭരണാവകാശം നൽകുകയായിരുന്നു. 1948-ലാണ് ഈ 'രാജ്യം' ഇന്ത്യയിൽ ലയിച്ചത്.

കടമ്പിന്റെ ഇല കന്നുകാലികൾക്കുള്ള ഭക്ഷണമാണ്. മണ്ണിൽ കൊഴിഞ്ഞുവീണാൽ നല്ല വളമാവും. മേൽമണ്ണിനെ കാക്കും. നന്നായി കൊഴിയും, എല്ലാ കാലത്തും. അതിനാൽ, മണ്ണിലെ കാർബൺ കൂടും. അന്തരീക്ഷത്തിൽ കുറയും. അതായത്, ആഗോള താപനത്തിൽ എളിയ രീതിയിലെങ്കിലും കുറവുവരുത്തും. Carbon sequestration എന്ന് സായിപ്പ് പറയും!

പൂവിൽ നിന്നും ഒരു സുഗന്ധതൈലം വാറ്റാൻ കഴിയും. ഇത് ചന്ദനവുമായി ചേർത്ത് രാധ ഒരു പക്ഷേ പുരട്ടിയിരുന്നിരിക്കാം! തടി ബലം തീരെ കുറഞ്ഞതാണ്. ശ്രീകൃഷ്ണൻ ഗോപികമാരുടെ തുണി തൂക്കിയിട്ട മരമാണ്! ഇപ്പോൾ പേപ്പറുണ്ടാക്കാനുപയോഗിക്കുന്നു.

ശാസ്ത്രീയനാമം പരിണാമശാസ്ത്രജ്ഞനായ ലാമാർക്കിന്റെ ബഹുമാനാർത്ഥമുള്ളതാണ്:

Neolamarckia cadamba

കാരണം, സെഫാലാന്തസ് ചൈനൻസിസ് എന്ന് തെറ്റായിറ്റാണെങ്കിലും പേരു വിളിച്ചത് ലാമാർക്ക് ആയിരുന്നു. "ചൈനയിൽ നിന്നും വന്ന തലയിൽ പൂചൂടിയ പോലെ"യുള്ള ചെടി എന്നാണർത്ഥം. ലാമാർക്കിന് കിട്ടിയ സ്പെസിമെനിൽ ശാഖാഗ്രത്തിലായിരുന്നു പൂങ്കുല. അതാണ് അങ്ങനെ പേരിട്ടത്, ലാമാർക്ക്. പക്ഷേ, ചെടി മാറിപ്പോയിരുന്നു! എങ്കിലും ചില ലാമാർക്ക് പ്രേമികൾ ആ പേര് ഇപ്പോഴും ഉപയോഗിക്കുന്നു- പക്ഷേ, എഴുതുമ്പോൾ 'auct' എന്ന് അവസാനം ചേർക്കണം. ലാറ്റിനാണ്. അർത്ഥം: പേരു തെറ്റാണ്. പക്ഷേ, "ചില ഓഥേഴ്സ് അങ്ങനെ പറയുന്നു..!!"

സസ്യകുടുംബം: റൂബിയേസിയേ (Rubiaceae).

https://youtu.be/fNdQtjIFIzU

.......................................................................................................................................................................................................................................

നീ എൻസർഗ്ഗസൗന്ദര്യമേ.. നീ എൻ സത്യസംഗീതമേ.. എന്ന പാട്ടിലെ ഒരു വരിയിൽ, "ബലിപൂജയ്ക്കിവർ പൂക്കളായെങ്കിലോ.." എന്നൊരു വരിയുണ്ട്.

ഇതൊരു ക്രിസ്തീയദേവാലയവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിനായി എഴുതപ്പെട്ട പാട്ടായതിനാൽ, അതിൽ 'ബലി' എങ്ങനെ കടന്നുവരുമെന്ന് മനസ്സിലായില്ല.

പിന്നീടാണ്, 'മേരിമാതാവിന്റെ അസംഷൻ ദിന'മായ ഓഗസ്റ്റ് 15-ന്, അത് ആചരിക്കുന്ന ആംഗ്ളിയൻ വിഭാഗക്കാർ മേരിയുടെ തിരുരൂപത്തിനുമുന്നിലായി ഒരു പൂവിടുന്ന ചടങ്ങുള്ളതായി കണ്ടത്.

കേരളത്തിൽ ഈ ആരാധനാവിധിയുണ്ടോ എന്നറിയില്ല. പക്ഷേ, യൂറോപ്പിലുണ്ട്. അവർ അതിനുപയോഗിക്കുന്ന പൂവിന്റെ പേര്, 'മേരിഗോൾഡ് (Marigold) എന്നാണ്.

വിശ്വാസമനുസരിച്ച്, ഗർഭിണിയായ മേരിയും ജോസഫും പാലായനം ചെയ്യവേ, ചില കൊള്ളക്കാർ അവരെ ആക്രമിച്ചു. മേരിയോടെ പണസഞ്ചി അവർ തട്ടിയെടുത്തു. പക്ഷേ, അതിനുള്ളിൽ ഒരു പൂവിന്റെ വാടിയ ഇതളുകളേ ഉണ്ടായിരുന്നുള്ളൂ.

അതായിരുന്നു പിൽക്കാലത്ത് 'മേരിഗോൾഡ് എന്നറിയപ്പെട്ട ചെടി.

മേരി എന്തിനാണ് ഈ പൂവിതളുകൾ സൂക്ഷിച്ചതെന്നതിന് തെളിവൊന്നുമില്ല. പക്ഷേ, റോമാക്കാരുടെ കാലം മുതൽക്കേ അത് അല്പവിശപ്പിനുള്ള ഭക്ഷണമായി ഉപയോഗിച്ചിരുന്നു.

ശാസ്ത്രീയനാമം: Calendula officianalis

കുടുംബം: ആസ്റ്ററേസിയേ (Asteraceae).

https://youtu.be/w3bRoJzmiGc

.................................................................................................................................................................................................................................

സൗരയൂഥത്തിൽ വിടർന്നോരു കല്യാണസൗഗന്ധികമാണീ ഭൂമി..

കല്യാണസൗഗന്ധികം ഭീമൻ അന്വേഷിച്ചു പോയ പൂവാണ്, പാഞ്ചാലിക്കുവേണ്ടി. മഹാഭാരതത്തിൽ 'സൗഗന്ധികാഹരണം' പേരിലാണ് ഈ കഥയുള്ളത്.

ഇതിൽ 'കല്യാണ'- എന്ന വാക്ക് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. കുഞ്ചനും കോട്ടയത്ത് തമ്പുരാനും അത് പിന്തുടർന്നു എന്നു മാത്രം.

കല്യാണസൗഗന്ധികത്തിന്റെ ഇംഗ്ലീഷ് പേര് 'White Butterfly Flower' എന്നാണ്. എന്നാൽ ഇതിന്റെ ചരിത്രം അത്ര വെളുത്തതല്ല.

ഇന്ന് 'അധിനിവേശസസ്യം' എന്ന് മുദ്രകുത്തപ്പെടുന്ന ഇത് ആദ്യമായി ബ്രസീലിലെത്തിച്ചത് അവടേക്കെത്തിക്കപ്പട്ട അടിമകളായിരുന്നു. പൂവിനെ കാണാനല്ല. കിടക്കാനായിരുന്നു. അവർക്ക് പായില്ലായിരുന്നു. അവർ ആ ഇലകൾനിരത്തിവെച്ച് കിടന്നു.

ക്യൂബയിൽ 'മരിയാപോസ' എന്നാണ് കല്യാണസൗഗന്ധികത്തിന്റെ പേര്. സ്പാനിഷ് അധിനിവേശത്തിനെതിരെ പ്രവർത്തിച്ച അവിടുത്തെ വിപ്ലവകാരികൾക്കുള്ള രഹസ്യസന്ദേശങ്ങൾ അവർ തലമുടിക്കുള്ളിലുറപ്പിച്ചിട്ട് അതിനുമുകളിൽ കല്യാണസൗഗന്ധികത്തിന്റെ പൂക്കൾ തിരുകി. അങ്ങനെ അത് വിപ്ളവത്തിന്റെ പ്രതീകമായി. 1936 ഒക്ടോബർ 13-ന് ക്യൂബ, 'മരിയോപോസ'യെ ദേശീയപുഷ്പമായി പ്രഖ്യാപിച്ചു. ഇപ്പോഴും ക്യൂബൻ വനിതകൾ ആ രീതി പിന്തുടരുന്നു.

ഒരു 'മരിയോപോസ' പോലുമില്ലാത്ത കൃഷിപ്പാടം കൃഷിപ്പാടമല്ലെന്ന് അവിടുത്തെ കർഷകർ കരുതുന്നു. ദേശാഭിമാനം!

ശാസ്ത്രീയനാമം: Hedychium coronarium

കുടുംബം: Zingiberaceae

https://youtu.be/OqAqczHdP2M

.....................................................................................................................................................................................................................................

'തുമ്പീ തുമ്പീ തുള്ളാൻ വായോ..

ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ..'

ചെമ്പകം പലതുണ്ട്. തിരുവനന്തപുരം ആർട്സ് കോളേജിനുമുന്നിൽ, മതിലിനു പുറത്ത്, ഒരു ചെമ്പകം നിൽപ്പുണ്ടായിരുന്നു. ഇപ്പോഴും കാണണം.

ചെമ്പകത്തിന്റെ തടി വീട്ടുസാമാനങ്ങൾ ഉണ്ടാക്കാനുപയോഗിക്കില്ല. ബലമില്ലാത്തതുകൊണ്ടല്ല. അതിനെന്തോ ദോഷമുണ്ടത്രേ!

പക്ഷേ, ടിബറ്റൻ ബുദ്ധമതക്കാർ പറയുന്നത്, അടുത്ത സഹസ്രാബ്ദത്തിലെ ബുദ്ധൻ ബോധോദയം നേടുന്നത് ചെമ്പകത്തിന്റെ ചുവട്ടിലായിരിക്കുമെന്നാണ്.

പാട്ടിൽ പറയുന്നതുപോലെ ചെമ്പകം തുമ്പികളെ പക്ഷേ ആകർഷിക്കാറില്ല. തുമ്പി വൃക്ഷങ്ങളിലെ തേനിന് പോകാറില്ല. പക്ഷികളോ വണ്ടുകളോ ചിലതരം ശലഭങ്ങളോ മാത്രമാണ് ഉയർന്ന ശാഖകളിലെ പൂക്കളെ തേടുന്നത്. അതുകൊണ്ട്, പാട്ടിലെ പരാമർശം 'ഈഴച്ചെമ്പകം' ആകാനാണ് സാധ്യത. ഇത് ശ്രീലങ്കയിൽ നിന്നാണ് ഇന്ത്യയിലെത്തിയതെന്നാണ് കരുതപ്പെടുന്നത്. അതിനാലാണ് 'ഈഴച്ചെമ്പകം' എന്ന പേര്.

നികരാഗ്വയുടെ ദേശീയപുഷ്പമാണ് 'അമ്പലച്ചെമ്പകം' എന്നും പേരുള്ള 'ഈഴച്ചെമ്പകം'.

ശാസ്ത്രീയനാമം: പ്ളുമേറിയ റൂബ്ര (Plumeria rubra).

കുടുംബം: അപോസയനേസിയെ (Apocyanaceae).

വാൽക്കഷണം: ഇന്ത്യന് ഉപഭൂഖണ്ഡത്തിൽ പണ്ട് സുലഭമായിരുന്ന മരമയിരുന്നത്രേ ചെമ്പകം. വാൽമീകി രാമായണത്തിൽ ചെമ്പകത്തെക്കുറിച്ച് പറയുന്നുണ്ട്. എഴുത്തച്ഛൻ അതിനെ ഒരു 'പ്രാർത്ഥനാപുസ്തക'മാക്കിയപ്പോൾ അത്തരം 'deep ecological perspective'-വൊക്കെ കളഞ്ഞുകുളിച്ചതാണ്. അന്ന് ഇന്ത്യൻഭൂഖണ്ഡത്തിന്റെ പേര് 'ജംബ്വദ്വീപ' എന്നായിരുന്നതായി ചില ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എങ്കിൽ, മേൽപ്പറഞ്ഞ പാട്ടിലെ "തുമ്പീ തുമ്പീ തുള്ളാൻ വായോ..ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ.." എന്ന വരികളിൽ വിഭിന്നലോകങ്ങൾക്ക് വിരുദ്ധസംസ്കൃതികൾക്ക് വളർത്തമ്മയായ 'ഇന്ത്യ' എന്ന 'motherland'-നേയും നമുക്ക് കാണാം.

https://youtu.be/LuRRwPLWvQ8

......................................................................................................................................................................................................................................

"പവിഴമല്ലി പൂവുറങ്ങി പകലുപോകയായ്.."

പവിഴമല്ലി എന്ന പേരിൽ രണ്ട് ചെടികളുണ്ട്. ഒരെണ്ണത്തിന്റെ സംസ്കൃതം പേര് 'പാരിജാതം' എന്നാണ്. എന്നാൽ മലയാളത്തിൽ 'പാരിജാതം' എന്നറിയപ്പെടുന്നത് ഇതല്ല. അത് 'Citharexylon spinosum' എന്ന ചെടിയാണ്. ഇതിന്റെ സ്വദേശം ഫ്ളോറിഡയാണ്. പക്ഷേ, നമ്മുടെ പവിഴമല്ലി നമ്മുടെ നാട്ടുകാരൻ തന്നെയാണ്.

ശ്രീകൃഷ്ണൻ തന്റെ മൂന്നാം ഭാര്യയായ സത്യഭാമയെ പ്രീതിപ്പെടുത്തുന്നതിനായി ദേവലോകത്തുനിന്നും കൊണ്ടുവന്നതാണ് പവിഴമല്ലി. അതാണ് പുരാണത്തിലെ 'പാരിജാതം'.

ശാസ്ത്രീയനാമം 'നിക്റ്റാന്തസ് ആർബൊർ-ട്രിസ്റ്റിസ് (Nyctanthus arbor-tristis). കുടുംബം: ഒലിയേസിയേ.

നരകാസുരൻ അടിമകളാക്കിയിരുന്ന 16,000 സ്ത്രീകളെ മോചിപ്പിക്കാനിടയാക്കിയ യുദ്ധം, നരകാസുരനുമായി ശ്രീകൃഷ്ണൻ നടത്തിയത് ഗരുഡനെ വാഹനമാക്കിക്കൊണ്ടും സത്യഭാമയുടെ സഹായത്തോടെയുമായിരുന്നുവെന്ന് വിക്കിപീഡിയ പറയുന്നു. പക്ഷേ, ഇതിന് ആധാരമായി അവർ പറയുന്നത് സർവ്വവിജ്ഞാനകോശമാണ്. നരകാസുരൻ ഭൂമിയുടെ പുത്രനാണെന്നും സത്യഭാമ, ഭൂമീപുത്രി(യുടെ അവതാരമാണെന്നും)യാണെന്നും പറയുന്നതുകൊണ്ടും ഈ യുദ്ധത്തിൽ 'ശിവൻ' ഒരു കഥാപാത്രമാവുന്നില്ല എന്നതും ഈ പുരാണകഥയുടെ 'പഴക്കം' (Antiquity) 'പ്രാമാണികത' (Authenticity) എന്നിവയെക്കുറിച്ച് സംശയമുണർത്തുന്നു.

ശ്രീകൃഷ്ണന്റെ ശോഭക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണെങ്കിലും 'ഭൂമിയുടെ മകൻ' (അനന്തരാവകാശം) ബ്രാഹ്മണ്യബന്ധിതമല്ല എന്ന യാഥാർത്ഥ്യത്തെ 'ശൈവസങ്കൽപ്പത്തി'ന്റെ അസാന്നിധ്യം കുറ്റവിചാരണ ചെയ്യുന്നു. കേരളത്തിന്റേതടക്കം ഇന്ത്യേന്റെ 'കീഴാളചരിത്രവായന' ദ്വന്ദചിന്താവിഹീനമായിത്തന്നെ ഇത് പ്രസക്തമാക്കുന്നു.

'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം' എന്ന പാട്ടിൽ രാത്രി കടന്നുവരുന്നുണ്ട്. 'പാരിജാതം തിരുമിഴി തുറന്നു.. പവിഴമല്ലികൾ പൂത്തുവിടർന്നു' എന്ന വരിയും 'നിശാപുഷ്പം' എന്ന സങ്കൽപ്പനത്തോട് ചേർന്നുപോവുന്നതാണ്.

വാൽക്കഷണം: 'പവിഴമല്ലി പൂവുറങ്ങി, പകലുപോകയായ്..' എന്ന വരികളിൽ സന്ധ്യക്ക് ആ പൂ കൂമ്പിപ്പോയി എന്നൊരു സൂചനയില്ലേ..?! അപ്പോൾ പകലുവിടരുന്ന, പവിഴമല്ലിയോളം സുഗന്ധമില്ലാത്ത 'സിതാരേസൈലം സ്പൈനോസ' ആണോ പവിഴമല്ലി?

https://youtu.be/yGN1nhRs6zY

.......................................................................................................................................................................................................................................

"ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ.." എന്നത് മലയാളത്തിലെ എന്നത്തേയും ആർദ്രഗാനങ്ങളിലൊന്നാണ്, അതുൾപ്പെടുന്ന സിനിമയുടെ കഥാംശത്തിൽനിന്നുവേറിട്ടും അതിനൊരു വിഷാദനിമഗ്നതയുണ്ട്, അത് ചിരസ്ഥായിയുമാണ്.

ഈ പാട്ടിലെ "എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ.." എന്ന വരികളിലാണ് ഇന്നത്തെ നമ്മുടെ തുടക്കം.

'മഞ്ഞമന്ദാരം' ഒരു ചെറിയ മരമാണ്. ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ടതാണ്, കാരണം അതിന്റെ പൂവിൽ ആവോളം തേനുണ്ട്. ആവശ്യത്തിന് മണമുണ്ട്. ശലഭലാർവകൾക്ക് 'മാമുണ്ണാ'ൻ രുചികരമായ ഇലകളുണ്ട്. ഇതുകാരണം കിളികളുംവരും. ലാർവാപ്പുഴുക്കളെ തിന്നാൻ.. നല്ല പൂമരമാണ്. നീർവാർച്ചയുള്ള മണ്ണിലും വളരും. വെള്ളം കുറഞ്ഞാലും വാടിക്കരിയില്ല.. ഇതുകാരണം നല്ലൊരു ഉദ്യാനസസ്യമാണ്...

ഔഷധസസ്യവുമാണ്. അതേസമയം വിഷസസ്യവുമാണ്. വൈദ്യരുടെ നിർദ്ദേശമില്ലാതെ പ്രയോഗിച്ചാൽ പ്രവചനാതീതഫലങ്ങളാവും! (ചിത്രശലഭത്തിന്റെ ലാർവകൾ ഈ വിഷത്തെ നിർവ്വീര്യമാക്കിയാണ് കഴിക്കുന്നത്. എങ്കിലും അല്പം വിഷം ശരീരത്തിൽ നിറുത്തും. അതുകൊണ്ട് എല്ലാ പക്ഷികൾക്കും അത്രപഥ്യമാവില്ല. അവ 'സഹജരു'ടെ മനംപിരട്ടൽ കണ്ടുപഠിച്ച് വിട്ടുപോവും. ചെറിയൊരു നമ്പർ! ഗോഡ്സേ തോക്കെടുക്കുംമുമ്പേ ഗാന്ധി തോക്കെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു?!! പ്രകൃതി ഗാന്ധിസംപോലെ അത്ര അത്ഭുതസുന്ദര അത്യുദാത്ത മനോഹര സങ്കൽപ്പമല്ല!)

മഞ്ഞമന്ദാരത്തിന്റെ ഇല ഇരട്ടയായി പിരിയുന്നതാണ്. മണലിൽ ഒട്ടകത്തിന്റെ കാൽപ്പാട് പതിഞ്ഞ ആകൃതി. അതിനാൽ, 'Camel's Foot Tree' എന്നാണ് സായിപ്പ് വിളിക്കുന്നത്.

ഇലയ്ക്ക് രണ്ട് ഇതളുകളാണെന്നു പറഞ്ഞല്ലോ. ഇത് രണ്ട് സഹോദരങ്ങളുടെ പ്രതീകമായാണ് വർഗ്ഗീകരണശാസ്ത്രത്തിന്റെ പിതാവായ കാൾ ലിനയസ്സി(Carl Linnaeus)നുതോന്നിയത്. ജീൻ ബൊഹിൻ, ഗെസ്പാർഡ് ബൊഹിൻ (Jean Bauhin, Gaspard Bauhin) എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ഫ്രഞ്ചുകാരായിരുന്നു. ഇവരാണ് ജീവികൾക്ക് 'രണ്ടു പേരുകൾ ചേർത്ത് ശാസ്ത്രീയനാമം നൽകുന്ന കീഴ്‌വഴക്ക(Bi-nomial System of Nomenclature)ന് തുടക്കം കുറിച്ചത്. നമ്മുടെ നാട്ടിലെ കോളേജുകളിൽ പക്ഷേ, ഇത് ഇങ്ങനെയല്ല പഠിപ്പിക്കുന്നത്. ആ പദവി ലിനയസ്സിനാണ് അവർ ചാർത്തിക്കൊടുക്കുന്നത്. 'നോർത്തിന്ത്യൻ സക്സേന'കൾ എഴുതിവിടുന്ന ടെക്സ്റ്റുബുക്കുകൾ വെള്ളം തൊടാതെ വിഴുങ്ങി, ക്ളാസ്മുറികളിൽ ഛർദ്ദിക്കുന്നതിന്റെ ഗുണം (ദോഷം)!!

ബൊഹിൻ സഹോദരങ്ങൾ ഉപയോഗിച്ച ഈ 'എളുപ്പപ്പണി' (എളുപ്പത്തിൽ വിളിക്കാനായി എഴുതിയ കുറിപ്പുകൾ) കാണാനിടയായ ലിനയസ് ആ രീതി പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. കാരണം, അന്ന് ചെടികൾക്കുള്ള പേരുകൾ 'കിലോമീറ്ററുകൾ' നീളമുള്ളതായിരുന്നു. അതായത്, ഒരു ചെടിയെ തിരിച്ചറിയാൻ എന്തൊക്കെ സ്വഭാവങ്ങളുണ്ടോ അതുമുഴുവനും ലാറ്റിൻ ഭാഷയിൽ എഴുതി, അതിനെ പേരായി വിളിക്കുന്ന രീതി (Poly-nomial System of Nomenclature).

സംഗതിയുടെ പ്രയോജനവും സൗകര്യവും ബോധ്യപ്പെട്ട ലിനയസ്, ആ നാമകരണസമ്പ്രദായത്തെ തനിക്ക് മാർഗദീപമാക്കിമാറ്റിയ അവരെ ആദരിക്കാനായി, അവരുടെ പേരിൽ ഒരു 'ജനുസ്സി'(Genus)ന് രൂപംനൽകി: 'ബൊഹീനിയ' (Bauhinia).

മഞ്ഞമന്ദാരം Bauhinia tomentosa ആണ്. കായിൽ നിറച്ച് രോമസദൃശമായ നാരുകൾ ഉള്ളതാണ് (tomentous) സ്പീഷീസിന് ആ പേരിടാൻ കാരണം. (രണ്ടു പേരുകൾ ചേർന്നതാണ് ശാസ്ത്രീയനാമം. ആദ്യത്തേത് ജനുസ്സിന്റെ പേര്. രണ്ടാമത്തേത് സ്പീഷീസിന്റേത്. ജന്തുശാസ്ത്രജ്ഞർ ചിലപ്പോൾ ഒരു പേരുകൂടി ചേർക്കും: ഉപസ്പീഷീസിന്റെ (sub-species). ഉദാഹരണമായി, 'ആധുനികമനുഷ്യൻ' (മനുഷ്യപരിണാമത്തിലെ അവസാനത്തെ കണ്ണി എന്ന അർത്ഥത്തിൽ), Homo sapiens sapiens ആണ്. പക്ഷേ, ഇത്തരം തരംതിരിക്കലിൽ Eugenics-ന്റെ (ഹിറ്റ്ലറുടെ വംശീയമേൽക്കോയ്മാ സം/പുന:സ്ഥാപന സിദ്ധാന്തത്തിന്റെ) 'ശിശുരൂപം' കടന്നുവരുന്നതിനാൽ നരവംശ ശാസ്ത്രജ്ഞരിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല.

കുടുംബം: പയറുചെടിയുടെ കുടുംബം: ഫാബേസിയേ (Fabaceae).

https://youtu.be/SSIoUpiBSC4

.....................................................................................................................................................................................................................................

"ഹിമശൈലസൈകതഭൂമിയിൽനിന്നു നീ

പ്രണയപ്രവാഹമായ് വന്നൂ.."

എന്നു തുടങ്ങുന്ന പാട്ടിൽ ഒരു വരിയുണ്ട്:

"നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു നീലാഞ്ജനതീർത്ഥമായി.."

എന്താണീ നീലാഞ്ജനം?

നീലാഞ്ജനം എന്നാൽ ഒരു കല്ലാണ്. നീലനിറമുള്ള കല്ല്. വിലപിടിയാത്ത കല്ലുമുണ്ട് വിലമതിക്കാനാവാത്ത കല്ലുമുണ്ട്.

വിലയേറിയതാണെങ്കിൽ 'സഫൈർ' (Sapphire) ആണ്. വിലകുറഞ്ഞതാണെങ്കിൽ ആന്റിമണി സൾഫേറ്റ് മണ്ണിൽ കിടന്ന് കായാന്തരശിലയായ നീലക്കല്ലാണ്. ആന്റിമണി സൾഫേറ്റ് എന്നതിന്റെ ഒരു കഠിനരൂപം. മറ്റുചില ചേരുവകളുമായി ചേർത്താണ് (കറുത്തീയമടക്കം) 'സുറുമ' ഉണ്ടാക്കുന്നത്. കേടാണ്- ലെഡ് പോയിസണിങ് രക്തത്തിൽ വരും. കൺമഷി ഉപയോഗിക്കുന്നവർ പേടിക്കണ്ട. അതൊക്കെ നമ്മുടെ കണ്ണിലെത്തുംമുമ്പ് കൺപോളകൾ വെട്ടിക്കളഞ്ഞ 'സൂത്രശാലികളായ മുയലു'കളിൽ പരീക്ഷിച്ചിട്ടുണ്ടാവും. അവറ്റകളുടെ കണ്ണുപൊട്ടിയിരുന്നെങ്കിൽ വിപണിയിൽ വരില്ലായിരുന്നു.

പക്ഷേ, ചോദ്യം വീണ്ടും ബാക്കിയാവുന്നു. 'നീലാഞ്ജനതീർത്ഥം' എന്താണ്?

ഉത്തരം പലതാവാം. കൺമഷി കലങ്ങിപ്പോവുന്നതരത്തിൽ കരഞ്ഞവൾ എന്നാവാം.

പക്ഷേ, അതിനെക്കാൾ കാൽപ്പനികമായത് "നിന്റെ ശിശിരമൗനങ്ങൾ, നിന്റെ ഘനീഭവിച്ച മനസ്സ് സൂര്യതാപമേറ്റാലെന്നപോലെ ഉരുകി.." എന്നു പറയുന്നതാവും. 'കേണലിന് ആരും എഴുതുന്നില്ല' എന്ന ചെറുകഥയുടെ ശീർഷകത്തിലൂടെത്തന്നെ മാർക്വേസ് ഈ അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്.

സൂര്യന്റെ പുത്രനായ ശനിയെ പ്രകീർത്തിക്കുന്ന 'ശനിമന്ത്ര'ത്തിൽ, ശനിയെ 'നീലാഞ്ജന സമാഭാസം, രവിപുത്രം' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, "നീലനിറമുള്ള പർവ്വതം പോലെ, ആകാശമേഘം പോലെ, അതിന്റെ തിളക്കമാർന്ന ഛായപോലെ, പ്രഭചൊരിയുന്നവനേ, സൂര്യപുത്രാ.." എന്ന്!! സായിപ്പ് ഇതിനെയെല്ലാം ചരുക്കിവിളിച്ചതാണ് "മി ലോഡ്..', ജഡ്ജിയെ, കാരണം ശനി ന്യായാധിപനാണ്, God of Justice.

ഇനി നീലാഞ്ജനം അക്ഷരപ്പിശകാണെങ്കിൽ 'നീരാഞ്ജന'മാണ് ശരിയെങ്കിൽ, അത് ശനിദോഷം തീർക്കാനുള്ള പൂജയാണ്. ഒരു നാളീകേരം മുട്ടിയുടച്ച്, വെള്ളം കളഞ്ഞ്, അതിൽ എള്ള് കിഴികെട്ടിയിട്ട്, നല്ലെണ്ണ നിറച്ചൊഴിച്ച് കത്തിക്കണം. അപ്പോൾ 'തീർത്ഥം' തേങ്ങാവെള്ളമാവണം. പക്ഷേ, ഇതിന് സാംഗത്യവുമില്ല, പ്രസക്തിയുമില്ല.

'നീലാഞ്ജൻ ഫൽ' എന്ന് പേരുള്ള, കായുള്ള ഒരു ചെടിയുണ്ട്. ചൈനീസ് മെഡിസിനിൽ ഭഗന്ദരത്തിനുള്ള ചികിത്സക്കായി പറയുന്നു. അവർ ചായയിലും ചേർത്ത് കുടിക്കുന്നു. പക്ഷേ, ഇതിനു പിന്നിലെ ശാസ്ത്രീയതയൊന്നും (രോഗം ഭേദമാവുമോ എന്നു പോലും) ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല. അതുകൊണ്ട്, അതിനുപുറമേ പോവുന്നത് പഞ്ചതന്ത്രത്തിൽ ഒരു കുറുക്കൻ കാളയുടെ പുറകേ നടക്കുന്നതിന് തുല്യമാണ്!!

എന്തായാലും ശാസ്ത്രീയനാമം കുറിക്കുന്നു:

സ്റ്റെർക്കൂലിയ ലൈക്കോഫോറ (Sterculia lychophora).

കുടുംബം: മാൽവേസിയേ (Malvaceae).

https://youtu.be/45TWi4ewyoE

...........................................................................................................................................................................................................

 

സന്ധ്യതന്നമ്പലത്തിൽ...

കുങ്കുമപ്പൂത്തറയിൽ...

ചന്ദനം കാപ്പു ചാർത്തി..

താരകളാരതിയായ്..

 

ഇതിൽ 'കുങ്കുമപ്പൂത്തറയിൽ' എന്നതാണ് ഇന്നത്തെ ചിന്താവിഷയം.

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധദ്രവ്യമാണ് കുങ്കുമം എന്ന 'സാഫ്രോൺ' (Saffron). ഒരു ചെടിയുടെ 'കേസരവും ജനിയു'(Style and Stigma)മാണ് കുങ്കുമം നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. ഇത് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്.

ഇന്ത്യയിൽ കാഷ്മീരിലാണ് ആദ്യമായി കുങ്കുമകൃഷി തുടങ്ങിയത്. കുങ്കുമം വളരുന്ന 'തറ'/മണ്ണ് നല്ല നീർവാഴ്ചയുള്ളതാവണം. പൂവിടുന്ന സമയത്ത് മഴ പാടില്ല. കടുത്ത വേനലാണ് പഥ്യം. ഇക്കാരണത്താൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് കുങ്കുമച്ചെടിക്ക് യോജിച്ചത്. ടർക്കിയിലും കിഴക്കനേഷ്യയിലും കൃഷിചെയ്തുവരുന്നു.

കുങ്കുമച്ചെടിക്ക് ലൈംഗിക പ്രത്യുൽപാദനം നടത്താനാവില്ല. കാരണം അതൊരു ട്രിപ്ളോയിഡ് (Triploid, 3n) ആണ്. 24 ക്രോമസോമുകൾ. ഇവയ്ക്ക് കോശവിഭജനസമയത്ത്, ഇരു ലിംഗകോശങ്ങൾക്കും തുല്യമായ ജനിതകസ്വയംഭരണം സാധ്യമാവുന്ന തരത്തിൽ ക്രോമസോമുകളെ പങ്കുവെച്ചു നൽകാനാവില്ല. അതിനാൽ, കിഴങ്ങ് മുറിച്ചു നട്ടുകൊടുത്താലേ കുങ്കുമത്തെ പിരിച്ചു വളർത്താനാവൂ.

കുങ്കുമം ഔഷധമാണ്. ഗർഭിണികൾ കുങ്കുമപ്പൂവ് ഉള്ളിൽ കഴിച്ചാൽ കുഞ്ഞിന് സ്വർണനിറമായിരിക്കും എന്നൊരു വിശ്വാസമുണ്ട്. എന്നാൽ ഇതിലൊരു അപകടമുണ്ട്.

വിപണിയിലെത്തുന്ന 'കുങ്കുമം', Crocus sativus എന്ന ശാസ്ത്രീയനാമമുള്ളതും Iridaceae എന്ന കുടുംബത്തിൽ ഉൾപ്പെടുന്നതുമായ യഥാർത്ഥ കുങ്കുമച്ചെടിയിൽനിന്നും ഉണ്ടാക്കിയതാവണമെന്നില്ല. 'കോൾച്ചിസിൻ' എന്നറിയപ്പെടുന്ന Colchicum autumnale എന്ന ചെടിയിൽ നിന്നും കുങ്കുമം നിർമ്മിക്കുന്നുണ്ട്. യഥാർത്ഥ കുങ്കുമപ്പൂവിന് 3 കേസരങ്ങളേയുള്ളൂ. കോൾച്ചിസിൻപൂവിൽ 6 കേസരങ്ങൾ കാണും. അതായത് മായംചേർക്കാൻ പറ്റിയ സാധനം. കുറച്ചു പൂവ് മതി. കൂടുതൽ കുങ്കുമം ലഭിക്കും! പക്ഷേ, മാരകവിഷമാണ് കോൾച്ചിസീനിൽ നിന്നുള്ള കുങ്കുമം! അതുകൊണ്ട് മണ്ടത്തരങ്ങൾക്ക് വഴിയൊരുക്കാതിരിക്കുക.

https://youtu.be/Jsbx_8aYL3s

...................................................................................................................................................................................................

"ചന്ദനലേപസുഗന്ധം.." എന്നു തുടങ്ങുന്ന പാട്ടിൽ സവിശേഷമായ ഒരു കൽപന കടന്നുവരുന്നുണ്ട്.

'കൂവളമിഴികൾ..' എന്നതാണത്.

എന്താണ് കൂവളത്തിന്റെ പ്രത്യേകത? പൂവിന്റെ ആകൃതിയല്ല ഇവിടെ പ്രതിപാദ്യം. ഇലയാണ്. നീണ്ടു വിടർന്ന ആകൃതിയാണ് കൂവളത്തിന്റെ ഇലകൾക്ക്. അത് മനോഹരവുമാണ്.

സാധാരണയായി താമരയിതളിന്റെ ആകൃതിയാണ് കണ്ണിനോടുപമിക്കപ്പെടുന്നത്. എന്നാൽ ഇവിടെ ആ സ്ഥാനം കൂവളത്തിന്റെ ഇല കൈയ്യടക്കുന്നത് അതിശയമായി തോന്നാം. ശ്രീലങ്കയും ആൻഡമാനും മലേഷ്യയും ദക്ഷിണേന്ത്യയുമൊക്കെയാണ് കൂവളം വളരുന്ന സ്ഥലങ്ങൾ.

ശിവന് ഏറ്റവും പ്രിയപ്പെട്ടതാണ് കൂവളത്തില എന്നാണ് പറയുന്നത്. കൂവളത്തില അറിയാതെ നുള്ളിയെറിഞ്ഞ ഒരാൾ ഒരു മഹാവിപത്തിൽനിന്നും രക്ഷപ്രാപിച്ചതിനെക്കുറിച്ച് 'ഹലാസ്യമാഹാത്മ്യ'ത്തിൽ പറയുന്നുണ്ട്. കാരണം, ആ ഇല ചെന്നു വീണിടത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ശിവലിംഗം കാടുമൂടി കിടന്നിരുന്നത്രേ! ഭക്തന്റെ ഏതാഗ്രവും ക്ഷിപ്രമായി സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിയാണ് ശിവൻ എന്നതാണ് ഇവിടെ വ്യംഗ്യം. (ഇത് സംഹാരകൃത്യം നിർവ്വഹിക്കുന്ന ശിവനല്ല, ആ മൂന്നു പിരിവുകളും വരുന്നതിനുമുമ്പുള്ള ആദിരൂപിയായ 'സദാശിവനാ'ണ്).

ശിവന്റെ ക്ഷിപ്രകോപത്തെ സൂചിപ്പിക്കുന്ന ഒരു സൂക്ഷ്മസ്വഭാവവും കൂവളത്തിലയ്ക്കുണ്ട്. ചെറുപ്പത്തിൽ അത് പാടലവർണമായിരിക്കും. പിന്നെയാണ് കടും പച്ചനിറമാവുന്നത്.

കൂവളത്തിന്റെ തടിയിലെ കറ ആദ്യം മധുരിക്കും. പിന്നീട് കവർപ്പുണ്ടാക്കും. അതായത് നെല്ലിക്കയ്ക്ക് വിപരീതമായി!

ഋഗ്വേദത്തിലെ 'ശ്രീസൂക്ത'ത്തിൽ കൂവളയിലയിൽ ലക്ഷ്മി വസിക്കുന്നതായാണ് പറയുന്നത്. ശിവന്റെ ഇഷ്ടപത്രം എന്ന പരാമർശം ഋഗ്വേദത്തിലില്ല.

ക്ഷാരഗുണമേറിയ, മറ്റുമരങ്ങൾ വളരാത്ത മണ്ണിലും കൂവളം വളരും. ശിവക്ഷേത്രങ്ങളിൽ വളർത്തുന്നു. കടുത്ത വേനൽ നീണ്ടുനിന്നാലേ കായ്ക്കൂ. കായ് ഔഷധഗുണമുള്ളതാണ്.

പാപിലിയൊ (Papilio) ജനുസ്സിൽ പെട്ട ചിത്രശലഭ-ലാർവകളുടെ ഭക്ഷ്യവൃക്ഷമാണ്.

ശാസ്ത്രീയനാമം: ഏജിൽ മാർമലോസ് (Aegle marmelos). 'ഏജിൽ' എന്നത് ഒരു 'മോണോടിപ്പിക് ജീനസ് (monotypic genus) ആണ്. അതായത്, ഈ ജനോസ്സിനുകീഴിൽ ഈയൊരൊറ്റ സ്പീഷീസ്' മാത്രമേയുള്ളൂ.

കുടുംബം: റൂട്ടേസിയേ (Rutaceae)

https://youtu.be/4Py0RHjfwi0

..................................................................................................................................................................................................

'അബ്സൊല്യൂട് മൊണാർകി' എന്നൊന്നുണ്ട്. നിയമവ്യവസ്ഥക്കും മുകളിലായ ഏകാധിപത്യം. ഫ്രാൻസിലെ ലൂയി പതിന്നാലാമനെപ്പോലെ. ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന യൂറോപ്യൻ ഏകാധിപതി. 70 വർഷത്തോളം! അദ്ദേഹത്തിന്റെ കൊട്ടാരമായിരുന്നു വെർസെയ്ലസിലേത്. അതേ! വർസെയ്ലസ്. അവിടെവെച്ചാണ് വെർസെയ്ലസ് സന്ധി ഒപ്പിട്ടത്. ജർമ്മനിയെ ഞെരിച്ചുകൊന്ന കരാർ. ഹിറ്റ്ലറെ അനിവാര്യമാക്കിയ കരാർ.

ലൂയി പതിന്നാലാമൻ ഒരു നല്ല കാര്യം ചെയ്തിരുന്നു. വെർസെയ്ലസ് കൊട്ടാരം മുഴുവൻ രാത്രിയിൽ വിരിഞ്ഞ് പരിമളം പരത്തുന്ന ഒരു ചെടി നട്ടുപിടിപ്പിച്ചിരുന്നു: 'മെക്സിക്കൻ ട്യുബ്റോസ് എന്നു പേരുള്ള നിശാപുഷ്പി. രജനീഗന്ധി.

സെന്റ് ജോസഫ്സ് സ്റ്റാഫ് (St. Joseph's Staff) എന്നതാണ് മറ്റൊരു പേര്. ഇസ്ലാമിക ഇറാനിൽ മറ്റൊരു പേരാണ്: "കന്യാമറിയത്തിന്റെ പൂവ് (Mariam's Flower)".

'കട് ഫ്ളവർ' ആയി ഏറ്റവുമധികം വിൽക്കപ്പെടുന്ന പൂവാണിത്. കാരണം, ഒരു ചെറിയ ഫ്ളവർപോട്ടിലെ വെള്ളത്തിൽ പോലും ദീർഘകാലം നിൽക്കും.

വേനലിന്റെ അവസാനത്തിലാണ് പൂക്കുന്നത്. സെപ്റ്റംബർ വരെ പൂക്കും. കന്ധ(tubers)ങ്ങളിൽ നിന്നാണ് പൂങ്കുല വരുന്നത്. ഒരിക്കൽ പൂത്ത കന്ധങ്ങൾ കർഷകർ നീക്കം ചെയ്യും. കാരണം അവ പിന്നെ പൂങ്കുല വിടർത്തില്ല. മറ്റുള്ളവയെ മദിച്ച് ഞരിച്ചമർത്തി തളർത്തുകയും ചെയ്യും.

ഇനി പൂവിനെ കാണാം: ഇതാ ഈ പാട്ടിൽ:

https://youtu.be/_j5dRsWevdM

ശാസ്ത്രീയനാമം: പോളിയാന്തസ് ട്യൂബറോസ (Polyanthes tuberosa).

കുടുംബം: ആസ്പരാഗേസിയേ.

ഉപകുടുംബം: അഗാവോയിഡിയേ (Asparagaceae/Agavoideae).

...........................................................................................................................................................................................................

കാറ്റുതാരാട്ടും.. എന്നു തുടങ്ങുന്ന പാട്ടിൽ ഒരു 'കിളിമര'ത്തെക്കുറിച്ച് പറയുന്നുണ്ട്.

എന്താണീ കിളിമരം?

കിലും കിലുകിലും കിലുകിളിമരത്തോണി..

എന്ന പാട്ടിലും അതേ വാക്ക് 'കിളിമരത്തോണി' ആവർത്തിക്കുന്നുണ്ട്.

ആ പേരിൽ ഒരു മരമുണ്ടെന്നത് ശരിയാണ്. 'ഹിൽ മാംഗോ' (Hill Mango) എന്നാണ് ഇംഗ്ലീഷ് പേര്.

പക്ഷേ, ഇത് തോണിയുണ്ടാക്കാനുപയോഗിക്കുന്നതാണെന്ന് എങ്ങും കാണുന്നില്ല!

കൈമോശം വന്നുപോയ ഒരു നാട്ടറിവാണോ?! അറിയില്ല.

പാറക്കൂട്ടങ്ങൾ നിറഞ്ഞ വരണ്ട കാടുകളിൽ വളരുന്ന ഇലപൊഴിക്കുന്ന മരമാണിത്. കറയ്ക്ക് നല്ല ഗന്ധമുണ്ട്. കായ് മാങ്ങ പോലെയാണ്. ഔഷധമൂല്യമുള്ളതാണ്. പക്ഷേ, തോണി നിർമ്മിക്കാൻ ഇതിന്റെ തടി ഉപയോഗിച്ചതായി രേഖകളിലില്ല.

ശാസ്ത്രീയനാമം: കമ്മിഫോറാ ക്വാഡേറ്റ, വെറൈറ്റി ക്വാഡേറ്റ (Commiphora caudata var. caudata).

കുടുംബം: ബർസെറേസിയേ (Burseraceae).

https://youtu.be/oi5sjTcXfz4

.....................................................................................................................................................................................................

"മഞ്ഞിൽചേക്കേറും മകരപെൺപക്ഷി.." എന്ന പാട്ട് മനോഹരമാണ്. പക്ഷേ, അതിൽ ഇങ്ങനെയൊരു വരിയും വരിയിലൊരർത്ഥവും കിടക്കു¶p­v: "അനുരാഗത്തിൻ ആമ്പൽപ്പൂവിൽ മണിശലഭം നീ വന്നീടുകിൽ.."

ആമ്പൽ എന്നാൽ നാടൻ ഇനത്തിൽപ്പെട്ട ആമ്പലാണ്. ഇത് രാത്രിയിലാണ് വിടരുക. രാവിലെ കൂമ്പുകയും ചെയ്യും. ചുവപ്പും വെള്ളയും നിറങ്ങളിലുള്ളവയുണ്ട്. എന്നാണ് ഇന്ന് വളർത്തപ്പെടുന്ന ഗാർഡൻ വെറൈറ്റികൾ രാവിലെ വിടരുകയും ഉച്ചയോടെ കൂമ്പുകയുമാണ് ചെയ്യുക.

കവിതയിലും ഗാനത്തിലുമൊക്കെ നാടൻഇനങ്ങളാണ് വരിക. അതുകൊണ്ട് 'മണിശലഭം' എന്നത് ഒരു നിശാശലഭം ആയിരിക്കാനാണ് സാധ്യത.

അതിന് ഏറ്റവും യോജിച്ച ഒരു ശലഭം 'കാറ്റോകാലാ നിംഫായിയ' (Catocala nymphaea) ആണ്. എന്നാലിത് യൂറോപ്പിലാണ് സാധാരണം. ഇന്ത്യയിൽ കാശ്മീരിൽ മാത്രമേയുള്ളൂ.

ആമ്പൽ എന്നത് അവ്വിധം പ്രശസ്തമല്ലെങ്കിലും ഒരു 'ഇരപിടിയൻ' (Insectivorous) സസ്യമാണ്. യഥാർത്ഥത്തിൽ 'ഇര'യുമല്ല, തേൻ കുടിക്കാൻ വരുന്ന പ്രാണികളെയാണ് കുടുക്കുന്നത്.

പൂവിടരുന്ന ആദ്യത്തെ ദിവസം മാത്രമാണ് ആമ്പൽ ഈ വേഷം കെട്ടുന്നത്. അന്ന് പൂവിന്റെ മധ്യഭാഗത്തുള്ള കേസരങ്ങൾ ഒന്നിച്ചുവളഞ്ഞുകൂടി, ജനിക്കുചുറ്റിലുമായി ഒരു ദ്രവനിർഭര 'നീന്തൽപ്പൊയ്ക' സജ്ജമാക്കും. കേസരങ്ങൾക്ക് മണമുണ്ടാവും. ഇതിൽ മത്തുപിടിച്ച പ്രാണികൾ (തേനീച്ച ഇനത്തിൽപ്പെട്ട Apis florea, Apis mellifera) എന്നിവ കേസരത്തിൽതൊട്ടാൽ അവ വളഞ്ഞ് തന്ത്രപരമായി പ്രാണികളെ പൂവിൻനടുവിലെ ദ്രവത്തിലേക്കിടും. ഇതിൽ വീണാൽ, വശങ്ങൾ വഴുക്കുള്ളതായതിനാൽ പ്രാണികൾക്ക് രക്ഷപ്പെടുക എന്നത് അസാധ്യമായിത്തീരും. അതിനിടെ പൂവ് കൂമ്പുകയും ചെയ്യും. പ്രാണികൾ നീന്തിത്തളർന്ന് അവസാനം അവിടെ കിടന്നു ചാകും! (എന്നാൽ, വലിയ പ്രാണികൾ അതായത് നിശാശലഭങ്ങൾ ഇത്തരത്തിൽ പെടുമെന്നു തോന്നുന്നില്ല. കാരണം, മേൽപ്പറഞ്ഞ ശലഭത്തിന്റെ വലിപ്പം തന്നെ 55 മില്ലീമീറ്ററാണ്. അതുതന്നെയാണെന്നുതോന്നുന്നു പാട്ടിലെ വരികളിലെ വ്യഗ്യവും!)

അതിനിടെ പ്രാണിയുടെ ശരീരത്തിൽ എവിടെയെങ്കിലും പൂമ്പൊടി പറ്റിയിട്ടുണ്ടെങ്കിൽ അതുമുഴുവൻ ദ്രവത്തിൽ 'വാഷ് ഔട്ട്' ആയി നിറയും. അങ്ങനെ പരാഗണം സാധ്യമാവും, പരാഗകാരി മരണപ്പെടുമെങ്കിലും!

എന്നാൽ, പിറ്റേ ദിവസം പൂ വീണ്ടും വിരിയുമ്പോൾ ഈ ദ്രവം ഉണ്ടാവില്ല. അത് വറ്റിപ്പോയിരിക്കും. അതുകൊണ്ട് പിന്നീട് വരുന്ന പരാഗകാരികൾ സുരക്ഷിതരായി രക്ഷപ്പെടും! ഇതിന് മന:ശാസ്ത്രപരമായി feminine mind evolution with respect to ages and matings-സുമായി ബന്ധമുണ്ടെന്നും കരുതാം. കാരണം, ഈ സ്വഭാവം മനുഷ്യേതരജന്തുലോകത്തിൽ അപൂർവമല്ല.

പരാഗണം കഴിഞ്ഞ പൂവ്, ചെടിയിൽ നിന്ന് കൊഴിഞ്ഞ് ജലപ്പരപ്പിൽ ഒന്നോ രണ്ടോ ദിവസം പൊങ്ങിക്കിടക്കും. പിന്നീട് അടിത്തട്ടിലേക്ക് താണ്, മാസങ്ങളോളമെടുത്ത് കായ് ആയി മാറും.

ശാസ്ത്രീയനാമം: നിംഫായിയ നൗച്ചാലി (Nymphaea nouchali).

കുടുംബം: നിംഫായിയേസിയെ (Nymphaeaceae).

https://youtu.be/SJsySR4OaT8

...........................................................................................................................................................................................................

'വൈശാലി'യിലെ പ്രശസ്തമായ പാട്ടാണ് "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി.." എന്നത്.

ഒ.എൻ.വി. കുറുപ്പിന്റെ വരികളാണ്.

"ചന്ദനപ്പൂംപുടവ ചൂടിയ രാത്രി.." എന്നാണ് തുടർച്ച.

'പൂംപുടവ' എന്നാണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, പിന്നീടാണ് ഒരു സംശയം തോന്നിയത്. 'ചന്ദനപ്പൂ' എന്നാണോ? അതിനുസാധ്യതയില്ല. കാരണം ചന്ദനത്തിന്റെ പൂവ് ചുവന്നതാണ്. പൂവിടുന്ന കാലം മാർച്ച്-ഏപ്രിൽ. ശിശിരത്തിൽ കായ്പിടിക്കും. ചുവന്ന കായാണ്. പാകമാകുമ്പോൾ കറുപ്പാവും. പക്ഷികൾക്ക് പഥ്യം.

വിത്തുമുളച്ച് ഏഴു വർഷം കഴിഞ്ഞാലേ ചന്ദനം പൂക്കൂ. അപ്പോൾ പൂവിന്റെ നിറം വെള്ളയിയിരിക്കും. മരത്തിന് പ്രായമാവുന്തോറും പൂവിന്റെ നിറം ചുവന്നുചുവന്നുവരും. അവസാനമേ കടുംചുവപ്പാവൂ! അതായത്, "ചന്ദനപ്പൂംപുടവ ചൂടിയ രാത്രി.." എന്നത് തൂവെണ്മയുള്ള നിലാവിന്റെ പുടവ ചൂടിയ രാത്രി എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നതെന്നു കാണാം. വളരെ സൂക്ഷ്മമായ ഈ സസ്യവൈജ്ഞാനികതയെ അലങ്കാരത്തിന്റെ ആമാടപ്പെട്ടിയിലൊളിപ്പിച്ച മഹാകവി ഒ.എൻ.വി.ക്ക് വന്ദനം!

"ചന്ദനത്തിനോടൊപ്പം നിൽക്കുന്ന അകിലിനും ആ മണമുണ്ടാവുമല്ലോ" എന്നൊരു ചൊല്ലുണ്ട്.

സൂചകാർത്ഥം വേറെയാണെങ്കിലും ചന്ദനം സ്വയം നിലനിൽക്കാൻ കഴിയാത്ത ഒരു മരമാണെന്നത് സത്യമാണ്. വളർച്ചയുടെ ഘട്ടത്തിൽ അതിന് ഒരു 'നഴ്സിങ് സ്പീഷീസ്' ആവശ്യമാണ്. അതിന്റെ ഇളം തണലിലേ ചന്ദനം വളരൂ. പ്രായമായാലും ഒരു മുന്നൂറു സ്പീഷീസുകളോളമെങ്കിലും ചന്ദനത്തിന്റെ വേര് ബന്ധം സ്ഥാപിക്കും. കാരണം, ചന്ദനത്തിന്റെ വേരിന് നേരിട്ട് ലവണങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷിയില്ല. നൈട്രജൻ സംയുക്തങ്ങളടക്കം മറ്റുചെടികൾ കൊടുക്കണം. 'ഹോസ്റ്റോറിയം' (Haustorium) എന്ന കൈക്കുമ്പിൾ നീട്ടി ചന്ദനം അത് വാങ്ങും. പക്ഷേ, ആതിഥേയസസ്യത്തിന് വലിയ കുഴപ്പമൊന്നും വരുത്തില്ല. എങ്കിലും സാങ്കേതികമായി 'പരാദം' (Parasite) തന്നെയാണ്.

ചന്ദനം, അകിൽ, കുന്തിരിക്കം, ഏലം, തേൻ എന്നിവ ചേർത്തുള്ള 'അകിൽക്കൂട്ട്' സുഗന്ധധൂമനത്തിനായി ഉപയോഗിക്കുന്നു. മൂസ്ലീങ്ങൾ ഇത് പ്രേതശുശ്രൂഷക്കായി ഉപയോഗിക്കുന്നു. അകിൽ എന്ന 'അക്വിലേറിയ അഗലോച്ച' (Aquillaria agallocha)യുടെ പൂപ്പൽ രോഗബാധിതമായ തടിയിൽ നിന്നാണ് 'ഊദ്' ഉണ്ടാക്കുന്നത്. ചന്ദനം പോലെ വിലയേറിയ മരമാണ്.

ചന്ദനത്തിന്റെ ശാസ്ത്രീയനാമം: സാന്റാലം ആൽബം (Santalum album). 'album' വെളുപ്പിന്റെ സൂചനയാണ്. പക്ഷേ, പൂവിന്റെയല്ല, തടിയുടെ. കുടുംബം: സാന്റാലേസിയേ (Santalaceae).

https://youtu.be/p6x5NhaW46M

...........................................................................................................................................................................................................

ഓണത്തിന്റെ ഗാനമേളയിലെ ആദ്യത്തെ പാട്ട് മിക്കവാറും 'ഓണപ്പൂവേ പൂവേ ഓമൽപ്പൂവേ.. നീ തേടും മനോഹരതീരം.." ആയിരിക്കും, ഇന്നും അങ്ങിനെ തന്നെ ആവണം, എപ്പോഴെങ്കിലും ഈ പാട്ട് പാടും, ഓണത്തിന്റെ സമയത്ത്, ഗാനമേളക്കാർ.

ചോദ്യം പക്ഷേ അതല്ല. ഏതാണ് ഈ 'ഓണപ്പൂ..'? ഓണക്കാലം വസന്തത്തിന്റെ ഉത്സവമാണ്. പൂക്കാലമാണ്. എല്ലാ പൂവും പൂക്കും. അപ്പോൾ? പലരോടും ചോദിച്ചു. ആർക്കും ഉത്തരമില്ലായിരുന്നു. അവസാനം സ്വയം കണ്ടെത്തേണ്ടിവന്നു.

'ഓണപ്പൂവ്' എന്നൊരു പൂവുണ്ട്. അതൊരു പൊതുവായ പേരല്ല എന്നർത്ഥം. പക്ഷേ, നമ്മുടെ നാട്ടിലല്ല ആ പേര് പ്രചാരം. മലബാറിലാണ്. സമുദ്രനിരപ്പിൽ നിന്നും 200-300 മീറ്റർ പൊക്കത്തിലുള്ള ചെങ്കൽകുന്നുകളിലാണ് ഈ ചെടി സാധാരണ (മായിരുന്നത്). മലകൾ നാടുനീങ്ങിയതോടെ ഈ പൂക്കളും കൺമറഞ്ഞുപോയി. പിന്നെ മൺമറഞ്ഞും പോയി.

'കണ്ണാന്തളി' എന്നു പേരുള്ള ഇവയ്ക്ക് സംസ്കൃതത്തിൽ 'അക്ഷിപുഷ്പ' എന്നാണ് പേര്. പേര് സൂചിപ്പിക്കുന്നതുപോലെ, ഇവ നേത്രരോഗചികിത്സയിൽ ഉപയോഗിക്കുന്നു. സമൂലം നീരെടുത്ത് കണ്ണിലൊഴിച്ചാൽ മതി. മൂത്രാശയ രോഗങ്ങൾക്ക് നല്ലതാണ്. പ്രമേഹ ചികിത്സയിലും ഉപയോഗിക്കുന്നു.

'ഓണപ്പൂവ്' എന്ന പേരുവരാൻ കാരണം ഓണക്കാലത്ത് പൂവിടുന്നതാണ്. ഓഗസ്റ്റ്-സെപ്റ്റംബർ ആണ് പൂക്കാലം. സുലഭമായിരുന്ന കാലത്ത് ഓണപ്പൂക്കളത്തിലും ഉപയോഗിച്ചിരുന്നു.

മൂസ്ലീംസ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായിരുന്ന 'കാച്ചിമുണ്ടി'ന്റെ 'കര'യുടെ നിറമായതിനാൽ 'കാച്ചിപ്പൂവ്' എന്നും പേരുണ്ട്.

അത്യുത്തരമലബാറിലും വയനാട്ടിലും 'കൃഷ്ണപ്പൂ' എന്നൊരു പേരുകൂടിയുണ്ട്.കൃഷ്ണവർണമായിരിക്കും കാരണം.

പൂവ് വിരിയുമ്പോൾ ദളങ്ങളുടെ അറ്റത്തു മാത്രമായിരിക്കും വയലറ്റ് നിറം. പിന്നീട് പക്ഷേ, ഇത് പൂവിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കും. ഇക്കാരണത്താൽ ശാസ്ത്രീയനാമം 'Exacum bicolor' എന്നാണ്.

ഇംഗ്ലീഷ് പേര്: Bicolor Persion Violet.

കുടുംബം: ജെൻഷ്യനേസിയേ (Gentianaceae).

https://youtu.be/RW77cxl2Dco

.......................................................................................................................................................................................................

കണ്ണോടുകണ്ണായ സ്വപ്നങ്ങൾ.. എന്നു തുടങ്ങുന്ന പാട്ടിൽ 'പേരാലിൻ കൊമ്പത്തൊരൂഞ്ഞാല്..' എന്നൊരു വരിയുണ്ട്.

പേരാൽ, നമ്മുടെ നാട്ടിൽ സാധാരണമായിരുന്ന ഒരു മരമാണ്. അതിശയകരമായ ഒരു വസ്തുത, ഇത് കാട്ടിൽ (നിത്യഹരിതവനങ്ങിൽ) വളരാത്ത ഒരു മരമാണെന്നതാണ്! ഗ്രാമാതിർത്തികളിൽ ഇത് നട്ടുവളർത്തണമെന്നത് പണ്ടൊരു ആചാരമായിരുന്നു. ജലാശയത്തിനടുത്ത് പേരാൽ നട്ടുവളർത്തിയാൽ ജലദൗർലഭ്യം ഉണ്ടാവില്ലെന്നായിരുന്നു വിശ്വാസം.

ഇതിന് ശാസ്ത്രീയമായ സാധുത നൽകുന്ന ഒരു പഠനം അടുത്തിടെ നടക്കുകയുണ്ടായി. കേരളത്തിൽ പേരാലുകൾ വൻതോതിൽ (ഏതാണ്ട് 80 ശതമാനത്തോളം) നശിപ്പിക്കപ്പെട്ടതാണ് കേരളത്തിലെ ഭൂഗർഭജലവിതാനം താഴുന്നതിനു കാരണമായതത്രേ. വെട്ടാൻ പറഞ്ഞതും ശാസ്ത്രമാണ്! കേരളത്തിൽ കാളയെ വളർത്തണമെങ്കിൽ ഷണ്ഡ്യംകരിക്കണം എന്ന നിർദ്ദേശം വെച്ച മൃഗസംരക്ഷണ വകുപ്പാണ് കേരളത്തിന്റെ തനതു കന്നുകാലി ജനിതകസമ്പത്തിന്റെ ശോഷണത്തിന് വഴിയൊരുക്കിയത്. അമ്പലക്കാളകളാണ് അപരിഹാര്യമാവുമായിരുന്ന ഈ നഷ്ടത്തെ അല്പമെങ്കിലും പരിഹൃതപ്രായമാക്കിയത് (അവലംബം: ജൈവവൈവിധ്യ ബോർഡ് ലഘുലേഖ).

പേരാലിന്റെ കൊമ്പുകളിൽ യക്ഷന്മാരും ഗന്ധർവൻമാരും വസിക്കുന്നുവെന്നാണ് വിശ്വാസം. ഇലകളിൽ ശ്രീകൃഷ്ണനും.

എന്നാൽ, 'കൃഷ്ണനാൽ' എന്നു പറയുന്ന ഒരിനം പേരാലുണ്ട്. ഇത് കേരളത്തിൽ അത്ര സാധാരണമല്ല. ഇലയുടെ ഞെട്ടോടുചേർന്ന ഭാഗം കുമ്പിൾ പോലെ വളഞ്ഞുകൂടിയിരിക്കുന്നതാണ് കൃഷ്ണനാലിന്റെ പ്രത്യേകത. ഈ ഇല ഉപയോഗിച്ചായിരുന്നത്രേ ശ്രീകൃഷ്ണൻ വെണ്ണ മോഷ്ടിച്ചിരുന്നത്. അതുസ്ഥിരമായപ്പോൾ മരം ഇലകളെ സ്വയം കുമ്പിൾ കൂട്ടി കൊടുക്കുകയായിരുന്നത്രേ!

എന്തായാലും മറ്റൊരാലിനും ഈ പ്രത്യേകതയില്ല.

ഇന്ത്യയുടെ ദേശീയ വൃക്ഷമാണ് പേരാൽ (Banyan Tree/Indian Fig Tree).

പേരാലിന്റെ പരാഗണത്തിന് ഒരു പ്രത്യേക തരം കടന്നൽ (Wasp) ആവശ്യമാണ്. പേരാലിന്റെ പൂവുകണ്ടാൽ കായ് ആണെന്നേ തോന്നൂ. പക്ഷേ, അത് യഥാർത്ഥത്തിൽ ഒരു പൂങ്കുല (inflorescence) രൂപാന്തരം പ്രാപിച്ചുണ്ടായതാണ്. 'ഹൈപ്പാൻതോഡിയം' (Hypanthodium) എന്നാണ് ഈ പൂങ്കുലയുടെ പേര്. സൈകോണിയം (Syconium) എന്നും പറയും. ഇതിലെ ഒരു സുഷിരത്തിലൂടെ അകത്തുകയറുന്ന പെൺകടന്നൽ അവിടെ മുട്ടയിടും. പിന്നെ അത് അതിനകത്തിരുന്ന് ചാകും. മുട്ട വിരിഞ്ഞുണ്ടാവുന്ന ലാർവകൾ (പുഴുക്കൾ) പൂങ്കുലയിലെ ആൺപൂവിന്റെ പരാഗങ്ങളെ പെൺപൂവുകളുടെ ജനിയിലെത്തിക്കും- സ്വയമറിയാതെയാണെങ്കിലും. അവസാനം, അവ കടന്തലായി പറന്നുപോവുമ്പോൾ അതിനു സമാന്തരമായി 'ആലിൻകാ'യും പാകമാവും! പേരാലിന് അതിന്റേതായ കടന്നലുണ്ട്: യൂപ്രിസ്റ്റിനാ മാസോണി (Eupristina masoni).

ആലിൻകായ് കഴിക്കുന്നത് പക്ഷികളാണ്. പേരാലിന്റെ കായ് മൈന(Indian Myna)യ്ക്കാണ് കൂടുതലിഷ്ടം. വിത്തുവിതരണവും അവതന്നെ. പക്ഷികളുടെ അന്നപഥത്തിലൂടെ കടന്നുപോയാലേ വിത്തിന് കട്ടിയുള്ള പുറന്തോട് പൊട്ടിച്ച് മുളപൊട്ടി പുറത്തുവരാനാവൂ!

ശാസ്ത്രീയനാമം: ഫൈക്കസ് ബെങ്കാലെൻസിസ് (Ficus benghalensis)

കൃഷ്ണനാൽ: Ficus benghalensis var. krishnae

കുടുംബം: മോറേസിയേ (Moraceae).

https://youtu.be/gP0AJyFkLtM

...........................................................................................................................................................................................................

രാക്കുയിലേ ഉറങ്ങൂ..

ഈ കുളിരിൽ മയങ്ങൂ..

ഏതോ ചിലമ്പിൻ സ്വരാമൃതം

നുകർന്നുറങ്ങീ നിശീഥം...

ഒ.എൻ.വി. കുറുപ്പിന്റെ രചനയാണ്!

തുടർന്നുള്ള വരികളിൽ ഒരു വൃക്ഷം കടന്നു വരുന്നുണ്ട്. ദേവദാരു.

ഹിമാലയത്തിൽ വളരുന്ന മരമാണ് ദേവദാരു. എന്നാൽ ഹിമാലയത്തിൽ മാത്രവുമല്ല. അഫ്ഗാനിസ്ഥാനിലുണ്ട്. പാകിസ്ഥാനിലുണ്ട്. നേപ്പാളിലും ഭൂട്ടാനിലുമുണ്ട്. ഇന്ത്യയിൽ, കാശ്മീരിലുണ്ട്, അരുണാചൽ പ്രദേശിലുണ്ട്, സിക്കിമിലുണ്ട്, ഹിമാചൽപ്രദേശിലുണ്ട്, ഝത്തീസ്ഘഡിലുണ്ട്.

ഹിമാലയത്തിലെ ദേവദാരുവനങ്ങൾ ശൈവസന്യാസിമാരുടെ ആവാസകേന്ദ്രമായിരുന്നു. 'ദാരുകവനങ്ങൾ' എന്നാണ് ഇതിന് പേർപറഞ്ഞിരുന്നത്.

പാകിസ്ഥാന്റെ ദേശീയവൃക്ഷമാണ് ദേവദാരു.

ഇതിന്റെ ശാസ്ത്രീയനാമം 'സെഡ്രസ് ഡിയോഡറ' (Cedrus deodara) എന്നാണ്.

എന്നാൽ ബൈബിളിലെ ദേവദാരു ഇതല്ല. അത് 'സെഡ്രസ് ലിബാനി' (Cedrus libani) ആണ്. "നീതിമാനായ മനുഷ്യൻ ദേവദാരു പോലെ വളരും, നിലനിൽക്കു'മെന്ന് ബൈബിളിലെ 'സങ്കീർത്തന'ങ്ങളിൽ പറയുന്നു.

രണ്ടായാലും 'ദേവദാരു' പൂക്കില്ല. പൂക്കുന്ന ചെടികളുടെ വിഭാഗത്തില്ല അതിന്റെ സ്ഥാനം. പൂക്കുന്ന ചെടികൾ 'ആൻജിയോസ്പേമുകൾ' (Angiosperms) എന്ന വിഭാഗത്തിലാണുൾപ്പെടുന്നത്. പൂക്കാത്തവ 'ജിംനോസ്പേമുകൾ'

(Gymnosperms) എന്ന വിഭാഗത്തിലും.

അതുകൊണ്ട്, "ദേവദാരുശാഖകൾ പൂവുപെയ്ത രാത്രിയിൽ.." എന്ന കവിഭാവന തെറ്റാണ് എന്നു തോന്നാം. പക്ഷേ, ദേവദാരു ഉൾപ്പെടുന്ന കോണിഫെർ-മരങ്ങളുടെ പരാഗങ്ങൾ (pollengrains), കാറ്റടിക്കുമ്പോൾ കൂട്ടമായി പൊഴിയാറുണ്ട്. കാറ്റാണ് അവയിൽ പരാഗണം (Pollination) നടത്തുന്നത്. കാരണം, ചിത്രശലഭങ്ങളോ വണ്ടുകളോ പക്ഷികളോ ഒന്നും ആ വഴി വരില്ല, പൂവില്ലല്ലോ..!! പൈൻമരങ്ങളുടെ പരാഗങ്ങൾ ഇങ്ങനെ പൊഴിയുന്നതു കാണാൻ വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാരികൾ പോലും എത്താറുണ്ട്.

(ഒപ്പമുള്ള ചിത്രത്തിലുള്ളത്, ദേവദാരുവിന്റെ പൂവല്ല, 'കോൺ' (Cone) ആണ്. അതായത് പൂവിന്റെ ജോലി ചെയ്യുന്ന, പൂവിന്റെ അത്രയും പരിണാമം പ്രാപിച്ചിട്ടില്ലാത്ത, പ്രത്യുൽപാദന അവയവം. സാധാരണ പൂവ് വീണാലും ദേവദാരു പോലെയുള്ള കോണിഫെർ മരങ്ങളുടെ, ജിംനോസ്പേമുകളുടെ 'പൂ' (കോൺ) വീഴില്ല. ആ അർത്ഥത്തിൽ 'ഒരു അനശ്വരപ്രണയ'ത്തിന്റെ പ്രതീകമാവാനും ദേവദാരുവിന് കഴിയും!!)

കുടുംബം: പൈനേസിയേ (Pinaceae)

https://youtu.be/vW1HcElII78

.....................................................................................................................................

അമ്പാടിപ്പൂങ്കുയിലേ.. പാടുമഞ്ജന പൂങ്കുലയിലേ..

എന്ന പാട്ടിലെ ഒരു വരി കാരണം എനിക്ക് ഒരു ദിവസം നഷ്ടമായിട്ടുണ്ട്.

"നിന്റെ വൃന്ദാവനത്തിലെ 'വൈശാഖമുല്ല'തൻ നൂപുരനാദം..."

-എന്ന വരിയാണ് കുഴപ്പം ചെയ്തത്.

'മുല്ല' ഒരു സാധാരണ ചെടിയാണ്. ശകുന്തളയുടെ 'വനജ്യോത്സ്ന' പോലെ പ്രശസ്തവും. പക്ഷേ, 'വൈശാഖമുല്ല'.. അതെന്തെന്ന് കണ്ടെത്തുക പ്രയാസമായിരുന്നു.

വൈശാഖം, ചൈത്രം കഴിഞ്ഞുവരുന്ന മാസമാണ്. ഏപ്രിൽ-മെയ് ആണ് കാലം. ആ കാലയളവിൽ പൂക്കുന്ന മുല്ലയായിരിക്കും എന്ന ധാരണയിൽ എല്ലാ മുല്ലയിനത്തിന്റേയും പൂവിടൽസമയം പരതി. പക്ഷേ, ഒന്നും തടഞ്ഞില്ല! മേയിൽ പൂക്കുന്ന ഒരിനത്തെ കണ്ടെത്തി. അതുപക്ഷേ, ഒരു വിദേശയിനമായിരുന്നു.

യാദൃശ്ചികമായാണ് 'Jasminum accessions of Goa' എന്ന പേപ്പർ കണ്ടത്.

അതിൽ, ഗോവയിലെ ബിച്ചോം താലൂക്കിൽ പെട്ട ഷിർഗാവൊ എന്ന ചെറുഗ്രാമത്തിൽ നടക്കുന്ന ഒരു ഉത്സവത്തെക്കുറിച്ച് പറഞ്ഞിരുന്നു.

അവിടെയുള്ള 'ലെയ്റെയ് എന്നു പേരുള്ള ദേവിയുടെ ക്ഷേത്രത്തിലെ ഉത്സവം വൈശാഖമാസത്തിലെ ശുദ്ധ പഞ്ചമി നാളിലാണ് തുടങ്ങുന്നത്. അതായത് മേയ് മാസത്തിൽ.

അന്ന് അർദ്ധരാത്രി കഴിയുമ്പോൾ ഒരാൾ അമ്പലം ചുറ്റി ഓടി, അവസാനം ഒരു വലിയ അഗ്നികുണ്ഡത്തിന് തീകൊടുക്കും. അതിനോട് പരമാവധി അടുത്തുപോവുകയും ആ കനലിൽ ചവിട്ടിനടക്കുകയുമാണ് ദേവീഭക്തർ ചെയ്യുന്നത്.

അതിനായി തയ്യാറെടുക്കുന്നവർ, കൊങ്കിണി ഭാഷയിൽ 'മൊഗ്രിയ' എന്ന പൂവുകൊണ്ടുള്ള മാലധരിക്കുന്ന ചടങ്ങുണ്ട്. മറ്റൊരു പൂവും ഈ മാലയ്ക്ക് പറ്റില്ല. അത് 'മൊഗ്രിയ' തന്നെ ആവണം. അതാണ് പാട്ടിൽ പറയുന്ന 'വൈശാഖമുല്ല'. ഇംഗ്ലീഷിൽ 'അറേബ്യൻ ജാസ്മിൻ' എന്നു പറയും. മലയാളം പേര് 'കൊടമുല്ല'!

'അറേബ്യൻ മുല്ല' എന്നാണ് പേരെങ്കിലും സ്വദേശം അറേബ്യ അല്ല. അത് തെറ്റിവിളിച്ച പേരാണ്. കൊടമുല്ലയുടെ സ്വദേശം ദക്ഷിണേഷ്യയാണ്. ട്രോപ്പിക്കൽ ഹരിത ശ്യാമള കോമള ഭൂമിയിലാണ് കൊടമുല്ല പിറന്നത്. അവിടെ നിന്നും മെഡിറ്ററേനിയൻ മേഖലയിലേക്ക് കൊണ്ടുപോവപ്പെട്ടു. അവിടെ നിന്നും യൂറോപ്പിലെത്തി.

അങ്ങനെ വർഗീകരണ-നാമകരണവിദഗ്ദ്ധനായ കാൾ ലിനയസിന്റെ മുന്നിലെത്തി. അദ്ദേഹം പേരിട്ടു: നിക്റ്റാന്തസ് സാംബാക് (Nyctanthus sambac). 'സാംബാക്' എന്നാൽ അറബിവാക്കായിരുന്നു. മുല്ലപ്പൂവിൽനിന്നും വാറ്റുന്ന അത്തറിന്റെ പേര്! ലിനയസ് അത് തന്റെ പ്രശസ്തമായ 'സിസ്റ്റമാ നാച്വറെ' (Systema Naturae) എന്ന പ്രാമാണികഗ്രന്ഥത്തിലാണെഴുതിയത്.

അതുകൊണ്ട് ലിനയസിനു ശേഷം വന്ന വില്ല്യം ഐറ്റൺ (William Aiton) 'നിക്റ്റാന്തസ് എന്നതുമാറ്റി 'ജാസ്മിനം' എന്ന പേരിട്ടുവെങ്കിലും 'സാംബാക്'-ൽ തൊടാൻ മടിച്ചു. അങ്ങനെയാണ് ഇംഗ്ലീഷിൽ 'Arabian Jasmin' എന്ന വ്യവഹാരനാമം വന്നു ചേർന്നത്. അതിപ്പോഴും തുടരുന്നു, തെറ്റിദ്ധാരണ പരത്തിക്കൊണ്ട്!

ശ്രീലങ്കയിൽ ഇതിനെ 'സീതാപുഷ്പം' എന്നാണ് പറയുന്നത്, സിംഹളഭാഷയിൽ. സംസ്കൃതം പേര് 'മാലതി' എന്നും. ഫിലിപ്പീൻസിന്റെ ദേശീയപുഷ്പമാണ്.

ശാസ്ത്രീയനാമം: Jasminum sambac

കുടുംബം: ഒലിയേസിയേ (Oleaceae).

https://youtu.be/OnlWhs7a7OY

................................................................................................................................................................................

"ഇളംതെന്നൽ ഉറങ്ങുമ്പോൾ ഇലക്കുമ്മിണിക്കുടിലിൽ

തൂവെള്ള പുടവചുറ്റി, തുളസിപ്പൂപടവിൽ

ഉറങ്ങാത്ത മിഴികളുമായി ഉപവസിക്കുവതാരോ..ആരോ.."

 

കടങ്കഥയുടെ രൂപത്തിലുള്ള പാട്ടാണിത്.

തുടക്കം, "ഓമനത്തിങ്കൾപ്പക്ഷീ.." എന്നാണ്.

പരിഭവമരുത്! വളരെ നേരിട്ടു തന്നെ തുളസി രംഗത്തെത്തിയിരിക്കുകയാണ്. ഇന്നത്തെ ചർച്ച തുളസിയെക്കുറിച്ചാണ്. ലക്ഷ്മീദേവിയുടെ അവതാരമാണ് തുളസിയെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സഹചാരിയായി കണക്കാക്കുന്നതിനാൽ പവിത്രമാണെന്ന ചിന്ത രൂഢമൂലമാണ്. ഹിന്ദുമതത്തിലെ വരേണ്യധാരയായ വൈഷ്ണവർ തുളസിയെ വെട്ടിമുറിച്ച് തടികടഞ്ഞ് മുത്താക്കി മാലയായി ധരിക്കും. വൈഷ്ണവ മൂർത്തികളായ വിഷ്ണു, ശ്രീകൃഷ്ണൻ എന്നിവരുടെ പൂജക്കായി ഉപയോഗിക്കുന്നു.

ദക്ഷിണേന്ത്യയിൽ തുളസിയെ വെട്ടിമുറിച്ച് മാലയാക്കുന്ന രീതി പൊതുവേ ഇല്ലാതിരുന്നതാണ്. ഇവിടെ, തുളസിയുടെ ഇലയാണുപയോഗിക്കുന്നത്. തുളസീമാല ഹനുമാന് പ്രിയപ്പെട്ടതത്രേ! തുളസിയുടെ ഉത്ഭവസ്ഥാനം മദ്ധ്യ-ഉത്തര ഇന്ത്യയിലാണെന്ന് ജനിതക പഠനത്തിലൂടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. തുളസിയുടെ ഇലയ്ക്കുള്ളിലെ ഹരിതകണത്തിനുള്ളിലെ ഡി.എൻ.എ. ആണ് പഠനത്തിനായി വിനിയോഗിച്ചത്. ഇത്, വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ വെളിപ്പെടുത്തുകയുണ്ടായി.

https://www.hindawi.com/journals/tswj/2014/847482/

തുളസി എങ്ങനെയാണോ ദക്ഷിണേന്ത്യയിലേക്ക് പടർന്നത്, അത് തുളസിയുടെ മാത്രം വരവായിരുന്നില്ല, അത് തെന്നിന്ത്യയിലേക്കുള്ള സാംസ്കാരിക അധിനിവേശത്തിന്റെ പാത കൂടിയായിരുന്നു. അതായത്, വൈഷ്ണവിസം എന്ന ആഢ്യഹിന്ദൂയിസത്തിന്റെ തേരുരുൾപാതയ്ക്കനുസാരിയാണ് തുളസി കന്നടദേശത്തേക്കും തമിഴകത്തേക്കും മലയാളമണ്ണിലേക്കും വേരൂന്നി വളർന്നത്.

പക്ഷേ, പിന്നെ പരമശിവനും കൂവളമാലക്കുപകരം തുളസീമാലയെ പഥ്യവൽക്കരിച്ചുകൊണ്ട് 'വൈദിക'രീതിയാൽ പരിവർത്തനപ്പെട്ട അമ്പലങ്ങൾ, സ്വാമി വിവേകാനന്ദനെതിരെപോലും കൊട്ടിയടയ്ക്കപ്പെടുന്ന അവസ്ഥയിലായി. 'ശൈവധാര' അധഃസ്ഥിതരെ സ്വാംശീകരിച്ചുകൊണ്ട് സമാന്തരമായി അസ്തിത്വപ്രഖ്യാപനം നടത്തിയെങ്കിലും, നഗ്നനായ ഭാഷയിൽ പറഞ്ഞാൽ, 'അങ്ങുമിങ്ങുമായി അങ്ങനെയങ്ങ് ഒതുങ്ങി'! പിന്നെ, അതുപോയി പൊക്കിയെടുത്തവരിലൊരാളായിരുന്നു യുഗപ്രഭാവനായ ശ്രീനാരായണഗുരു.

ശാസ്ത്ര്രീയനാമം: ഒസിമം ടെന്യുഫ്ളോറം (Ocimum tenuiflorum).

ഒസിമം സാങ്റ്റം (Ocimum sanctum) പഴയപേരാണ്.

അത് മാറി. കുടുംബം: ലാമിയേസിയേ (Lamiaceae).

https://youtu.be/m8D-FKrtjrY

...................................................................................................................................................................................................

'പൂവാക, കാടിനു പൊൻകുട ചൂടി ആലോലം..', ഓർമ്മയില്ലേ ഈ വരികൾ.. 'കൂടെവിടെ' എന്ന പത്മരാജൻ ചിത്രത്തിലെ "പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു.." എന്ന പാട്ടിലെ..

പൊൻവാകയെന്ന വെറും വാക, വേനലിൽ ഇല പൊഴിക്കുന്ന മരമാണ്. ഇലകളിലെ സുഷിരങ്ങളിലൂടെ ജലം ബാഷ്പരൂപത്തിൽ നഷ്ടപ്പെടുന്നത് തടയാനാണ് ഇല കൊഴിക്കുന്നത്. എന്നിട്ട് ഇലയുടെ സ്ഥാനത്ത് പൂക്കളെ അണിനിരത്തും. അതാണ് വിദ്യ! പൂവിലൂടെ ജലം നഷ്ടമാവില്ല. കണിക്കൊന്നയും ഇതുതന്നെയാണ് ചെയ്യുന്നത്. വാക കണിക്കൊന്ന പൂക്കുന്ന വരെ കാക്കില്ല എന്നു മാത്രം. ഏപ്രിൽ തുടക്കം മുതലേ പൂക്കും. ജൂൺ വരെ നീണ്ടു നിൽക്കുന്നതാണ് പൂക്കാലം.

വാക, കളിമണ്ണ് കലർന്ന, ഈർപ്പം തളംകെട്ടുന്ന മണ്ണിൽ വളരില്ല. മണൽ നിറഞ്ഞ മണ്ണാണ് പഥ്യം. അതുകൊണ്ടെന്താ വേനലിൽ പിടിച്ചു നിൽക്കുക പ്രയാസമാണ്. പക്ഷികളാണെങ്കിൽ ദേശാടനം നടത്തും. മൃഗങ്ങളാണെങ്കിൽ ദേശാന്തരണം നടത്തും. മരമെന്തു ചെയ്യും? പൂക്കും!!! നല്ലൊരു തണൽമരമാണ് വാക. വാക പൂക്കുന്ന കാമ്പസുകൾക്ക് അതൊരു വിടവാങ്ങൽ കാലം കൂടിയാണ്. കുറേ കിളികൾ കൂടൊഴിയുന്നു. പുതിയ കിളികൾ വരുന്നു. കഥ തുടരുന്നു. ഓരോ കിളിയും പറയും.. അത് ഞങ്ങളുടെ മരമായിരുന്നു.. ആ ചുവന്ന മരം..

ചുവപ്പിന്റെ മാസമായ മേയ് മാസത്തിന്റെ പേരിൽ അറിയപ്പെടുന്ന മരമാണ് വാക, ഇന്ത്യയിൽ. 'മേയ് ഫ്ലവർ ട്രീ' (May-flower Tree). ഉത്തരേന്ത്യയിൽ മറ്റൊന്നാണ് പേര്- 'ഗുൽമോഹർ'. ബംഗാളിലും ബംഗ്ളാദേശിലും 'കൃഷ്ണചുര' എന്നാണ് പേര്. പേരിനു പിന്നിലെ കഥയറിയില്ല.

കേരളത്തിൽ, സെന്റ് തോമസ് ചർച്ചുകാർ ഇതിനെ വിളിക്കുന്നത് 'കാൽവരിപ്പൂവ് എന്നാണ്. യേശുക്രിസ്തുവിനെ ക്രൂശിച്ച കാൽവരിയിൽ, അതിനടുത്തായി ഒരു വാകമരം ഉണ്ടായിരുന്നത്രേ. യേശുവിന്റെ രക്തം ആ മരത്തിലെ പൂക്കളിൽ വീണ് അവ ചുവന്നുപോയി. അങ്ങനെ ആ മരം പവിത്രമായി. യേശുവിന്റെ രക്തസാക്ഷിത്വത്തിന്റ പ്രതീകമായി.

വാകയിൽ ഒരു തരം ശല്കപ്രാണികൾ കാണപ്പെടാറുണ്ട്. ഇവ, ഒരു തരം ചുവന്ന ദ്രവം ഉത്പാദിപ്പിക്കും. കാലാന്തരത്തിൽ ഈ ജീവികൾ ചത്തുപോയാലും ഈ ചുവന്ന മെഴുകുപോലുള്ള പദാർത്ഥം മരച്ചില്ലകളിൽ പറ്റിപ്പിടിച്ച് കാണും. ഇത് ശേഖരിച്ച് ചൂടാക്കി യുരുക്കി വാറ്റിയെടുക്കുന്നതാണ് 'ഷെല്ലാക്' (Shellac). ഇന്ത്യയിലും ബർമയിലും ഇത് വലിയ വ്യവസായമാണ്. 'ലാക് ഇൻസെക്റ്റ്' (Lac Insect) എന്നാണ് ഈ ശല്കപ്രാണിയുടെ പേര്. ശാസ്ത്രീയനാമം: ലാസിഫെർ ലാക്ക (Laccifer lacca). പൂവാകയുടെ ശാസ്ത്രീയനാമം:

ഡീലോണിക്സ് റീജിയ (Delonix regia)

കുടുംബം: ഫാബേസിയേ (Fabaceae)

ഉപകുടുംബം:സിസാൽപീനിയോയിഡെ (Caesalpinioideae)

 

 

https://youtu.be/h_JHKQsLlFU

...........................................................................................................................................................................................................

ഒ.എൻ.വി.യുടെ പ്രശസ്തമായ രചനകളിലൊന്നാണ് 'നഖക്ഷതങ്ങളി'ലെ 'നീരാടുവാൻ നിളയിൽ നീരാടുവാൻ...' എന്ന പാട്ട്.

ഇതിൽ "ആറ്റുവഞ്ഞിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു.." എന്നൊരു വരിയുണ്ട്. 'ആറ്റുവഞ്ഞി', 'ആറ്റുവഞ്ചി' എന്നതിന്റെ ഒരു വാമൊഴി വ്യതിയാനമായി കണക്കാക്കാം.

കാളിദാസ വിരചിതമായ ശാകുന്തളത്തിന് എ.ആർ.രാജരാജവർമ്മ മലയാളത്തിൽ തയ്യാറാക്കിയ വിവർത്തനത്തിലും ഒരു സന്ദർഭത്തിൽ 'ആറ്റുവഞ്ചി' കടന്നുവരുന്നുണ്ട്. വിദൂഷകൻ ദുഷ്യന്തനോട് പറയുന്നരൂപത്തിൽ: "ആറ്റുവഞ്ചി കൂനന്റെ മട്ടുകാട്ടുന്നത്.." ഇതിൽ നിന്നും പേരു സൂചിപ്പിക്കുന്നതുപോലെ 'ആറ്റുവഞ്ചി' ഒരു പുഴസസ്യം ആണെന്ന് കരുതാം. കാരണം, അതിന്റെ ഇലകൾ നദീജലത്തിന്റെ ശക്തമായ ഒഴുക്കിൽ പെട്ട്, അതിന്റെ ആഗ്രഹത്താലല്ലാതെ, വളയാനും പുളയാനും നിർബന്ധിതമായിത്തീരുന്നു എന്നാണ് വിദൂഷകൻ ഉദ്ദേശിക്കുന്നത്.

ഇത് ശാസ്ത്രീയമായി അപഗ്രഥിച്ചാൽ, പ്രസ്തുത സസ്യം, ഒരു 'റിയോഫൈറ്റ് (Rheophyte) ആണെന്നു തന്നെ പറയേണ്ടി വരും. കാരണം, സെക്കന്റിൽ 2-3 മീറ്റർ വേഗത്തിൽ ഒഴുകുന്ന 3-6 അടിവരെ ആഴമുള്ള നദികളിൽ വളരുന്നവയാണ് റിയോഫൈറ്റുകൾ. ഒരു പെരുമഴ പെയ്ത് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അങ്ങനെ മുങ്ങിപ്പോവുന്ന ചെടികളെ റിയോഫൈറ്റ് എന്ന് വിളിക്കാനാവില്ല. അവ 'Facultative Rheophytes' മാത്രമാണ്.

ഈ വിവരണത്തിന് യോജിക്കുന്ന ചെടി, യൂഫോർബിയേസിയെ കുടുംബത്തിൽ പെടുന്ന ഹോമൊണോയിയ റൈപേറിയ (Homonoea riparia) ആണ്. കണ്ടൽ അഥവാ മാൻഗ്രോവ് (Mangrove) ആണ്. അതായത് ഇതുവളരുന്ന സ്ഥലങ്ങളിൽ, ആ ഭൗതിക-രാസ-ജൈവ പരിതസ്ഥിതിയിൽ, മറ്റൊരു സസ്യത്തിനും അതുപോലെ 'സമരംചെയ്ത്' ജീവിക്കാനാവില്ല. അവർക്ക് ജീവിതമല്ല, ഒഴുക്കിനെതിരെ നിന്നുകൊണ്ടുള്ള അതിജീവനം മാത്രമാണുള്ളത്.

എന്നാൽ, ഒ.എൻ.വി. പറയുന്ന ചെടി ഇതല്ല. "ആറ്റുവഞ്ഞിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു.." എന്നു പറയുന്നതിൽ പൂവ് വലുതാണ് എന്നൊരു സൂചനയുണ്ട്. മേൽപ്പറഞ്ഞ ആറ്റുവഞ്ചിയുടെ പൂവുകൾ ചെറുതാണ്. പൂങ്കുലയിൽ ഇറുങ്ങുപിടിച്ചാണ് അവ കാണുന്നത്.

അതുകൊണ്ട്, ഒ.എൻ.വി.യുടെ 'ആറ്റുവഞ്ചി', ഫാബേസിയേ കുടുംബത്തിൽ പെടുന്ന 'ഹംബോൾഷ്യ വാലിയാന' (Humboldtia vahliana) ആണെന്നു പറയേണ്ടി വരും. കാരണം, പൂവുകൾ (ഓരോ പൂവും) ഉലഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്. (ഒപ്പമുള്ള ചിത്രം നോക്കുക). പൂങ്കുല ഉലഞ്ഞു എന്നല്ല.

ശാകുന്തളത്തിലെ ആറ്റുവഞ്ചി ഉലഞ്ഞാലും പൂക്കൾക്ക് ഉലയാനാവില്ല. പൂങ്കുല ഉലഞ്ഞാലും പൂവുകൾക്ക് അനങ്ങാനാവില്ല! ഇനി ഇതുരണ്ടുമല്ലാതെ മറ്റൊരു ചെടി (മരം)ക്കും 'ആറ്റുവഞ്ചി' എന്നു പറയാറുണ്ട്. അത് തെറ്റിപ്പൂവിന്റെ കുടുംബമായ റൂബിയേസിയേയിലെ 'ഒക്രൈന്യൂക്ളിയാ മിസ്സിയോണിസ് (Ochreinauclea missionis) ആണ്. ഈ രണ്ടു ചെടികളും ഒരുമിച്ചു വളരുന്ന ഇടങ്ങളിലൊന്നിനെക്കുറിച്ചുള്ള പഠനം, 'നേച്ചർ' മാഗസീനിൽ വന്നത് പ്രസക്തമെന്നു തോന്നിയതുകൊണ്ട് ഇവിടെ കൊടുക്കുന്നു.

http://precedings.nature.com/documents/5135/version/1

ഇതിനെല്ലാറ്റിനും പുറമേ, വെള്ളത്തിലിട്ടുകുടിക്കുന്ന 'പതിമുഖ'ത്തിന്റെ കുടുംബത്തിൽ (സപ്പോട്ടേസിയേ) പെടുന്ന 'മധൂക്കാ ലാറ്റിഫോളിയ' (Madhuca latifolia) എന്നതിന്റെ പേരും 'ആറ്റുവഞ്ചി' എന്നാണ്. പക്ഷേ, അത് ശാകുന്തളത്തിലേയും പാട്ടിലേയും വിവരണങ്ങളിൽ നിന്നും പശ്ചാത്തലസൂചനകളിൽനിന്നും വിദൂരസ്ഥമാണ്. ഇതൊന്നുമറിയാതെ പാട്ടുകേൾക്കുകയാണ് സുഖം!

https://youtu.be/GoNY9vSpfmI

..........................................................................................................................................................................................................

മറക്കാനാവാത്ത ഗാനവും ഗാനചിത്രീകരണവുമാണ് 'വാത്സല്യ'ത്തിലെ 'അലയും കാറ്റിൻ ഹൃദയം.. എന്നു തുടങ്ങുന്ന പാട്ടിന്റേത്.

സ്വാഭാവികമായും വളച്ചുകെട്ടില്ലാതെ ഇന്ന് അരയാൽ ആണ് ചർച്ചാവേദിയിലുള്ളത്.

അരയാൽ ഇല്ലാത്ത ഗ്രാമം കേരളത്തിലുണ്ടാവില്ല എന്നു തോന്നുന്നു. എന്റെ ഗ്രാമത്തിലും ഒരു അരയാലുണ്ട്. അതിന്റെ ചുവട്ടിലൂടെയാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. അതിന്റെ ചുവടെയാണ് സാംബശിവൻ 'അന്നകരീനിന' പറഞ്ഞത്. അതിന്റെ ചുവട്ടിൽ എത്ര തലമുറകൾ വെടിപറഞ്ഞിരുന്നിരുന്നു. എത്ര പേരുടെ ശ്രാദ്ധമുണ്ട കാക്കകൾ അവിടെ വന്നിരുന്ന് കരഞ്ഞിരുന്നു. എന്റെ മലയാളം ഗുരുനാഥനായ കൃഷ്ണപിള്ള സാർ മരിച്ചപ്പോഴും അടുത്തില്ലാതെ പോയ വത്സലശിഷ്യന്മാർക്കായി കാക്കകൾ അന്നു കരഞ്ഞുകാണും. ഞാൻ വൈകിയാണറിഞ്ഞത്. സാറൊരു പാവമായിരുന്നു.

ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു: വൃക്ഷങ്ങളിൽ അരയാലാണ് ഞാൻ.

ശ്രീബുദ്ധനു ബോധോദയമുണ്ടായത് ഒരു അരയാലിൻ ചുവട്ടിൽ വച്ചായിരുന്നു എന്നാണ് വിശ്വാസം. ബീഹാറിലാണത്. പക്ഷേ, ആ മരം നശിച്ചു പോയി. എന്നാൽ അതിന്റെ ശാഖകളിലൊന്ന് ശ്രീലങ്കയിൽ വേരുപിടിപ്പിച്ചു വളർത്തിയിരുന്നു, ബി.സി.250-ലോ മറ്റോ. അതിപ്പോഴുമുണ്ട്. അതിനെയാണ് ലോകത്തിലെ ഏറ്റവും പഴയ സപുഷ്പി (Angiosperm) ആയി ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

അരയാലിന്റെ ഇലയ്ക്ക് ഒരു പ്രത്യേക ആകൃതിയുണ്ട്. താലിയുടെ രൂപം ഇതായതിനാൽ അത് 'ബുദ്ധം' ആണെന്നു പറയുന്നവരുണ്ട്. തെളിവില്ല. മഞ്ഞക്കോടിയുടുക്കുന്നതിനാൽ ഓണം 'ബുദ്ധം' ആണെന്നു പറയുംപോലെയാണത്.

അരയാലിന്റെ ഇലയോട് സമാനമായ ഇലയോടുകൂടിയ ചെടി കണ്ടെത്തിയപ്പോൾ, പാലോട് ബൊട്ടാണിക് ഗാർഡനിലെ ശാസ്ത്രജ്ഞർ അതിന് 'ജാനകീയാ അരയാൽ പത്ര' (Janakia arayalpathra) എന്നാണ് പേരു കൊടുത്തത്.

അരയാലിന്റെ ഇല കാറ്റില്ലെങ്കിലും ചെറുതായി വിറകൊള്ളും. ഇതെന്തുകൊണ്ടെന്ന് പൂർണമായി വിശദീകരിക്കാൻ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

അരയാൽ എവിടെയും വളരും. സിമന്റ് കെട്ടിലെ വിടവുകളാണ് പ്രിയം. ഇത് എന്തുകൊണ്ടാണെന്നത് ഒരു തുറന്നു കിടക്കുന്ന ഗവേഷണമേഖലയാണ്. കാരണം, ചൊവ്വയെ മനുഷ്യവാസയോഗ്യമാക്കാൻ മരം നടേണ്ടിവരും. സിമന്റ് കൂട്ടിലടങ്ങുന്ന ലൈംസ്റ്റോണിലെ (Calcium carbonate) സംയുക്ത ചേരുവകൾ അടങ്ങുന്ന മണ്ണാണ് ചൊവ്വയിലെങ്കിൽ, അരയാലായിരിക്കും പറ്റിയ കാൻഡിഡേറ്റ്!

ഇംഗ്ലീഷ് പേര്: പീപാൽ ട്രീ (Peepal Tree).

ശാസ്ത്രീയനാമം:

ഫൈക്കസ് റിലിജിയോസ (Ficus religiosa)

സസ്യകുടുംബം: മോറേസിയേ (Moraceae).

https://youtu.be/Ygdfnufc-1o

.....................................................................................................................................

അമ്പാടിതന്നിലൊരുണ്ണി... എന്ന പാട്ടിൽ ഒരു പൂവിനെക്കുറിച്ച് പറയുന്നുണ്ട്. നേരിട്ടല്ല. 'ഗോപിപ്പൂ', 'പീലിപ്പൂ' എന്നൊക്കെയാണ്. കവിസങ്കൽപമാണ്. എങ്കിലും 'കൃഷ്ണകിരീടം' എന്നൊരു ചെടിയുണ്ട്.

കാണാൻ ഭംഗിയുള്ളതിനാൽ ഈ ചെടി ഇന്നും അക്കാരണത്താൽ തന്നെ ഒരു ഉദ്യാനസസ്യമായി അപ്രസക്തമായി തുടരുകയാണ്.

ശ്രീലങ്കയും മലേഷ്യയുമാണ് സ്വദേശം. ശ്രീ ലങ്കയിൽ നിന്നാണ് ഇന്ത്യയിലെത്തിയത്. അതുകൊണ്ട് 'ഹനുമാൻ കിരീടം' എന്നും പേരുണ്ട്. ഓണപ്പൂക്കളത്തിൽ ഉണ്ടായിരുന്നു, പണ്ട്!!

 

ലോകപ്രശസ്തമായ ക്യൂ ബൊട്ടാണിക് ഗാർഡനിലെ ജെയിംസ് വേൺ (James Wearn) എന്ന ശാസ്ത്രജ്ഞൻ, ഒരിക്കൽ, കൃഷ്ണകിരീടത്തിന്റെ ഹെർബേറിയങ്ങൾ പഠിക്കവേ, അവയിൽ, മലേഷ്യയിൽ നിന്നും വന്നവയിൽ കായുണ്ടായിരിക്കുന്നതായി കണ്ടു. സാധാരണയായി കൃഷ്ണകിരീടം കായ്ക്കാറില്ല. ഇതിന്റെ കേസരങ്ങൾ വന്ധ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് അത് വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ക്യൂ ഇപ്പോഴും ഇതിൽ ഗവേഷണം നടത്താനായി ആളെ തേടുന്നുണ്ട്.

മറ്റൊരു അക്കാദമിക് പ്രധാന്യം, ഇതിന്റെ പൂങ്കുല 'പാനിക്കിൾ' (Panicle) ആണെന്ന് പഠിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അത് 'thyrses' ആണ്!

ഇംഗ്ലീഷ് പേര് 'പഗോഡാ ഫ്ളവർ'.

ശാസ്ത്രീയനാമം: ക്ളീറോഡെൻഡ്രം പാനിക്കുലേറ്റം (Clerodendrum paniculatum).

(ക്ളീറോഡെൻഡ്രോൺ എന്നു പറയുന്നത് തെറ്റാണ്).

സസ്യകുടുംബം: ലാമിയേസിയേ (Lamiaceae).

https://youtu.be/byOmX-wj8QE

...........................................................................................................................................................................................................

"ഇന്ദുസുന്ദര സുസ്മിതം തൂകും.." എന്നു തുടങ്ങുന്ന ഗാനത്തിൽ മുഖ്യമായും മാവാണ് കടന്നുവരുന്നതെങ്കിലും അതിൽ 'മാതളത്തിന്റെ പൂവിതൾക്കൂമ്പിൽ..' എന്നൊരു പ്രയോഗമുണ്ട്.

മാതളത്തിന് എന്താണ് പ്രത്യേകത?

ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ 'ഗ്രീക്ക് ബന്ധ'മാണ്. പെർസിഫോണെ എന്ന ദേവതയെ പാതാളലോകത്തിലേക്ക് അതിന്റെ അധിപൻ തട്ടിക്കൊണ്ടുപോവുന്നു. പെർസിഫോണയെ കാണാതെ അവളുടെ മാതാവായ ദിമീത്ര കരഞ്ഞു നിലവിളിച്ചു നടക്കുന്നു. സൂയസ് ദേവൻ അവളെ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ, അധോലോക ത്തിലെ നിയമമനുസരിച്ച് അവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ എക്കാലവും അവിടെ കഴിയേണ്ടി വരും. ഭാഗ്യത്തിന് പെർസിമോണെ മാതളത്തിന്റെ ആറു വിത്തുകളേ കഴിച്ചിരുന്നുള്ളൂ. എങ്കിലും, വർഷത്തിൽ ആറുമാസം എല്ലാക്കൊല്ലവും അവിടെ കഴിയേണ്ടി വരും! ആ സമയത്തൊക്കെ ദിമിത്രി വിലപിച്ചു കഴിയും. വിളവെടുപ്പിന്റെ ദേവതയാണ് ദിമിത്രി. അതുകൊണ്ട് നാട്ടിൽ വരൾച്ചയും വറുതിയുമാവും. ഇതാണ് വിശ്വാസം.

ജൂത വിശ്വാസമനുസരിച്ച് 'വിലക്കപ്പെട്ട കനി' ഇതായിരുന്നു.

ലിയോനാർഡോ ഡാവിഞ്ചി വരച്ച ഒരു ചിത്രത്തിൽ, മേരിയുടെ കൈയ്യിൽ ഒരു മാതളമുണ്ട്. അതിന്റെ മുകൾവശം ഒരു യഥാർത്ഥ കിരീടത്തെ ഓർമ്മിപ്പിക്കുന്നതുമാണ്. 'സുഭാഷിതങ്ങ'ളിൽ മാതളത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

മാതളത്തിന്റെ സ്വദേശം ഇന്നത്തെ ഇറാനുൾപ്പെടുന്ന മേഖലയാണ്. അവിടെ നിന്നും അഫ്ഗാൻ വഴി ഇന്ത്യയിലെത്തി. ചൈനയിലേക്കും ജപ്പാനിലേക്കും പോയി. ഇവിടെയെല്ലാം കൃഷി ചെയ്യപ്പെടുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിലെ കന്ധഹാർ ആണ് മാതളകൃഷിയുടെ കേന്ദ്രം. അവിടെ നിന്നും പാകിസ്ഥാനിലേക്കും ഇന്ത്യയിലേക്കുമെത്തുന്നു.

മാതളം എത്ര കടുത്ത വേനലിലും വളരും. കായ്ക്കും. ഉത്തരേന്ത്യക്കാർക്ക് മാതളം ഗണപതിയുടെ ഇഷ്ടഫലമാണ്. മാതളമരം ഭുമീദേവിയാണെന്നും വിശ്വസിക്കപ്പെടുന്നു. മാതളത്തിൽ ധാരാളം 'ആന്റിഓക്സിഡന്റ്സ് (Anti-oxidants) ഉണ്ട്. അതുകൊണ്ട് കുടലിലേയും ആമാശയത്തിലേയും അർബുദത്തിന് നല്ലതാണ്.

ഇംഗ്ളീഷ് പേര് 'പോം ഗ്രനേറ്റ്' (Pomegranate) എന്നാണ്. 'seeded apple' എന്നാണർത്ഥം. എന്നുപറഞ്ഞാൽ, "വിത്തുള്ള ഫലം". ഇതിന്റെ ഫ്രഞ്ച് രൂപമായ 'pome granade' എന്നതിൽ നിന്നാണ് 'ഗ്രനേഡി'(Granade')ന് പേരുകൊടുത്തത്. അതേ! പിന്ന് കടിച്ചൂരി എറിയുന്ന ഗ്രനേഡ് തന്നെ! കാരണം, അത് സ്വയം ചിതറും, ചിതറിക്കുകയും ചെയ്യും!

ശാസ്ത്രീയനാമം: Punica granatum

സസ്യകുടുംബം: ലിത്തറേസിയേ (Lythraceae).

https://youtu.be/IfUyDydfzPM

...........................................................................................................................................................................................................

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു..

കറുകപ്പൂവിനെക്കുറിച്ചാണ് ആദ്യം പറയുന്നതെങ്കിലും പിന്നീട് കടമ്പിനെക്കുറിച്ചും പറയുന്നുണ്ട്.അതേ, ശ്രീകൃഷ്ണന്റെ കടമ്പുതന്നെ. പക്ഷേ, അത് ഉത്തരേന്ത്യയിൽനിന്നും വന്ന ഒരു സങ്കൽപമാണ്.

തമിഴ്നാട്ടിൽ, കർണ്ണാടകത്തിലും ഇത് പാർവ്വതി യുടെ മരമാണ്. മധുരമീനാക്ഷി ക്ഷേത്രത്തിനുമുമ്പിൽ ഒരു കടമ്പുമരം സംരക്ഷിച്ചിട്ടുണ്ട്.

'കദംബ' എന്നൊരു രാജവംശം കർണാടകത്തിലുണ്ടായിരുന്നു. അതായിരുന്നു കർണാടകത്തിലെ ആദ്യത്തെ രാജവംശം. അതുകൊണ്ട്, കർണാടകാ സർക്കാർ കടമ്പു പൂക്കുന്ന കാലത്തെ ഒരു ഉത്സവമായി കൊണ്ടാടുന്നുണ്ട്. നമ്മുടെ ഓണം പോലെയുള്ള ഒരു വസന്തോൽസവമായി.

കടമ്പിനെ പുണ്യവൃക്ഷമായി കരുതുന്ന ഒരു ചെറിയ നാട്ടുരാജ്യം ഒറീസയിലുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇവിടുത്തെ ജമീന്ദാറിന് സ്വയംഭരണാവകാശം നൽകുകയായിരുന്നു. 1948-ലാണ് ഈ 'രാജ്യം' ഇന്ത്യയിൽ ലയിച്ചത്.

കടമ്പിന്റെ ഇല കന്നുകാലികൾക്കുള്ള ഭക്ഷണമാണ്. മണ്ണിൽ കൊഴിഞ്ഞുവീണാൽ നല്ല വളമാവും. മേൽമണ്ണിനെ കാക്കും. നന്നായി കൊഴിയും, എല്ലാ കാലത്തും. അതിനാൽ, മണ്ണിലെ കാർബൺ കൂടും. അന്തരീക്ഷത്തിൽ കുറയും. അതായത്, ആഗോള താപനത്തിൽ എളിയ രീതിയിലെങ്കിലും കുറവുവരുത്തും. Carbon sequestration എന്ന് സായിപ്പ് പറയും!

പൂവിൽ നിന്നും ഒരു സുഗന്ധതൈലം വാറ്റാൻ കഴിയും. ഇത് ചന്ദനവുമായി ചേർത്ത് രാധ ഒരു പക്ഷേ പുരട്ടിയിരുന്നിരിക്കാം! തടി ബലം തീരെ കുറഞ്ഞതാണ്. ശ്രീകൃഷ്ണൻ ഗോപികമാരുടെ തുണി തൂക്കിയിട്ട മരമാണ്! ഇപ്പോൾ പേപ്പറുണ്ടാക്കാനുപയോഗിക്കുന്നു.

ശാസ്ത്രീയനാമം പരിണാമശാസ്ത്രജ്ഞനായ ലാമാർക്കിന്റെ ബഹുമാനാർത്ഥമുള്ളതാണ്:

Neolamarckia cadamba

കാരണം, സെഫാലാന്തസ് ചൈനൻസിസ് എന്ന് തെറ്റായിറ്റാണെങ്കിലും പേരു വിളിച്ചത് ലാമാർക്ക് ആയിരുന്നു. "ചൈനയിൽ നിന്നും വന്ന തലയിൽ പൂചൂടിയ പോലെ"യുള്ള ചെടി എന്നാണർത്ഥം. ലാമാർക്കിന് കിട്ടിയ സ്പെസിമെനിൽ ശാഖാഗ്രത്തിലായിരുന്നു പൂങ്കുല. അതാണ് അങ്ങനെ പേരിട്ടത്, ലാമാർക്ക്. പക്ഷേ, ചെടി മാറിപ്പോയിരുന്നു! എങ്കിലും ചില ലാമാർക്ക് പ്രേമികൾ ആ പേര് ഇപ്പോഴും ഉപയോഗിക്കുന്നു- പക്ഷേ, എഴുതുമ്പോൾ 'auct' എന്ന് അവസാനം ചേർക്കണം. ലാറ്റിനാണ്. അർത്ഥം: പേരു തെറ്റാണ്. പക്ഷേ, "ചില ഓഥേഴ്സ് അങ്ങനെ പറയുന്നു..!!"

സസ്യകുടുംബം: റൂബിയേസിയേ (Rubiaceae).

https://youtu.be/fNdQtjIFIzU

...........................................................................................................................................................................................................

\nXyhnipZv[bmw I\ymadnbta

\n³ \maw hmgv¯s¸St«...

F¶p XpS§p¶ ]m«nÂ,

apÄapSnNqSn Ipcnipw Npa¶nXm

ap«nhnfn¡p¶p R§Ä.. F¶p ]dbp¶p­v.

യേശുവിന്റെ മുൾക്കിരീടം ഒരു മുൾച്ചെടി കൊണ്ടുണ്ടാക്കിയതായിരുന്നു. അദ്ദേഹത്തെ അവർ 'പർപ്പിൾ' നിറമുള്ള വസ്ത്രം ധരിപ്പിച്ചതായും പറയുന്നു (പീലാത്തോസിന്റെ മുന്നിലെത്തിച്ചപ്പോൾ ആക്ഷേപിക്കനായി വെളുത്ത വസ്ത്രമാണ് ധരിപ്പിച്ചത്).

പക്ഷേ, മുൾച്ചെടി ഏതായിരുന്നു?

അതിന്റെ ഒരു അടുത്ത ബന്ധു നമ്മുടെ നാട്ടിൽ വളരുന്നുണ്ട്.

പക്ഷേ, അതിന്റെ പേര് വിചിത്രമാണ്- 'ചിരിമുള്ള്'

(സായിപ്പ് ദു:ഖവെള്ളിയാഴ്ചയെ Good Friday ആക്കിയ പോലെ!)

മറ്റൊരു പേരുമുണ്ട്- ഇലന്ത!

ഇത് Zizyphus mauritiana ആണ്.

യേശുവിന്റെ പീഡകർ ഉപയോഗിച്ചത്  

Zizyphus spina-cristi (Jesus's Crown of Thorns) ആയിരുന്നു.

പാലസ്തീനിലാണ് ഇത് കാണപ്പെടുന്നത്.

ഇതേ ചെടിയുടെ അടുത്ത മറ്റൊരു ബന്ധുവിനെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്-

അതിന്റെ പേരാണ് Zizyphus lotus!

സസ്യകുടുംബം: dmwt\knsb (Rhamnaceae).

https://youtu.be/vZVCvqahH4c