Wednesday, April 4, 2012

വായുമലിനീകരണത്തില്‍ ഇന്ത്യ മുന്നില്‍

വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നില്‍.വായുമലിനീകരണത്തിന്റെ തോതിനനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്' എന്ന പട്ടികയിലാണ് പാകിസ്ഥാന്‍, ചൈന, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവയെ കടത്തിവെട്ടി ഇന്ത്യ മുന്‍പന്തിയിലെത്തിയത്.

ഊര്‍ജാവശ്യങ്ങള്‍ക്കായി ലോകത്തില്‍ ഏറ്റവുമധികം വിറക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 200 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഇന്ത്യയിലെ വിറകുപയോഗം. എന്നാല്‍ വായുമലിനീകരണത്തിന്റെ മുഖ്യസ്രോതസ്സാവുന്നത് ഇതല്ലെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

വാഹനപെരുപ്പവും പെട്രോളിയം ഇന്ധനത്തിലെ മായംചേര്‍ക്കലുമാണ് ഇതിനിടയാക്കുന്നതത്രെ.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായംചേര്‍ക്കലിന് ഉപയോഗിക്കുന്ന ചേരുവകള്‍, അവയുടെ ജ്വലനശേഷിയില്‍ കുറവുവരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍, ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവ അധികമായി പുറത്തുവരുന്നു.

മാത്രമല്ല, മണ്ണെണ്ണയില്‍ അധികമായുള്ള സള്‍ഫറിന്റെ അംശം, മലിനീകരണം കുറവുചെയ്യാന്‍ പെട്രോളില്‍ കലര്‍ത്തിയിട്ടുള്ള രാസപദാര്‍ഥങ്ങളെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഇതിലൂടെ, ക്യാന്‍സറിനു കാരണമാവുന്ന ബെന്‍സീന്‍ , 'പോളി ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍' എന്നിവ അധികമായി പുറത്തുവരുന്നു. അതോടൊപ്പം പൊടിരൂപത്തിലുള്ള കാര്‍ബണും (Particulate Carbon).ശ്വാസകോശ രോഗങ്ങളാണ് ഇവ മൂലമുള്ള മുഖ്യ അപകടം.

വാഹനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന റോഡുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നതിന് കാരണമാവുന്നു. ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നഗരപ്രദേശങ്ങളിലെ വായുമലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാവുന്നു. സാധാരണ പുറത്തുവരുന്ന വായുമാലിന്യങ്ങളുടെ അളവിനേക്കാള്‍ എട്ട് ഇരട്ടിയോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളില്‍നിന്നുള്ള പുകയും പൊടിപടലങ്ങളും സൃഷ്ടിക്കുന്നത്.

മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നതാണ് ഇന്ത്യയിലെ നഗരറോഡുകളിലെ വാഹനങ്ങള്‍ക്ക് മറികടക്കാനാവാത്ത ശരാശരി വേഗം.സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവമൂലമുള്ള മലിനീകരണമാണ് ഇതുമൂലമുള്ള ഏറ്റവും വലിയ അപകടം.

ചപ്പുചവറുകള്‍ കത്തിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും വ്യവസായശാലകള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്ത്യയെ വായുമലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.

യേല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും സംയുക്തമായാണ് 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡെക്സ്' തയ്യാറാക്കുന്നത്.
  • ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന 10 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്.
  • ഇന്ത്യയെക്കാള്‍ അഞ്ചു റാങ്ക് മുകളിലാണ് പാകിസ്ഥാന്‍ (ഇന്ത്യയിലുള്ളതിനേക്കാള്‍ വായുമലിനീകരണം കുറവാണ് പാകിസ്ഥാനില്‍ എന്നര്‍ഥം).
  • ഇന്ത്യയെക്കാള്‍ 10 റാങ്ക് മുകളില്‍ നില്‍ക്കുന്നത് ബംഗ്ളാദേശാണ്. ഒമ്പതാം റാങ്കില്‍ ചൈനയും.
  • ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ മലിനീകരണവിമുക്തം എന്ന ഉയര്‍ന്ന റാങ്കിന് ഉടമയായവയില്‍ നേപ്പാളാണ് മുന്നില്‍. ശ്രീലങ്കയും മെച്ചപ്പെട്ട റാങ്കിലാണ്.
  • വായുമലിനീകരണം കുറയ്ക്കാന്‍ ഊര്‍ജിതശ്രമം നടത്തുന്ന 10 രാജ്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് റഷ്യയാണ്. തൊട്ടുതാഴെ കുവൈത്തും.
  • വായുമലിനീകരണം ഏറ്റവും കുറഞ്ഞ രാജ്യം സ്വിസ്റ്റ്സര്‍ലന്‍ഡാണ്. രണ്ടാം സ്ഥാനം ലാറ്റ്വിയയ്ക്കും മൂന്നാം സ്ഥാനം നോര്‍വേയ്ക്കുമാണ്.
  • പ്രതിശീര്‍ഷവരുമാനം കുറഞ്ഞ രാജ്യമായിട്ടുകൂടി, മാലിന്യവിമുക്തം എന്ന നിലയില്‍ ഉയര്‍ന്ന റാങ്ക് നേടിയവയാണ് ലാറ്റ്വിയ, കോസ്റ്ററിക്ക എന്നിവ.   വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യം ഇറാഖ് ആണ്. 132 ആണ് ഇറാഖിന്റെ റാങ്കിങ്.
  • വായുമാലിന്യവിമുക്ത രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 125 ആണ്. ചൈന 116ഉം, അമേരിക്ക 49ഉം സ്ഥാനത്താണ്. ജപ്പാന്‍ 23ലും.
Website: http://epi.yale.edu

കുറയുന്ന വനഭൂമി


ഇന്ത്യയിലെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി റിപ്പോര്‍ട്ട്.  ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തം വനവിസ്തൃതിയില്‍ 367 ചതുരശ്രകിലോമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2009ലെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, വനഭൂമി ഏറ്റവും കുറഞ്ഞത്  ആന്ധ്രപ്രദേശിലാണ്.  281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി അവിടെ നഷ്ടമായി. പിന്നെ കുറഞ്ഞത് മണിപ്പൂരിലാണ്. 190 ചതുരശ്രകിലോമീറ്ററിന്റെ കുറവ്. നാഗാലാന്‍ഡാണ് വനഭൂമിനഷ്ടത്തില്‍ തൊട്ടുതാഴെ. 146 ചതുരശ്രകിലോമീറ്റര്‍ വനമാണ് അവിടെ നഷ്ടപ്പെട്ടത്. മിസോറം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവയാണ് വനവിസ്തൃതിയില്‍ കുറവു നേരിട്ട മറ്റു സംസ്ഥാനങ്ങള്‍. തൊട്ടുമുമ്പത്തെ, റിപ്പോര്‍ട്ടില്‍ വര്‍ധിതമായ വനവിസ്തൃതിയില്‍ ശ്രദ്ധേയമായിരുന്ന മിസോറം, മണിപ്പുര്‍, മേഘാലയ സംസ്ഥാനങ്ങള്‍ പുറകോട്ടുപോയത് ഏറെ നിരാശപ്പെടുത്തുന്നു.
വനവിസ്തൃതി നഷ്ടമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 24 ചതുരശ്രകിലോമീറ്റര്‍ വനം കേരളത്തിന് നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവയാണ് വനഭൂമി നഷ്ടമായ മറ്റ് സംസ്ഥാനങ്ങള്‍. അതേസമയം, ഊര്‍ജിതമായ വനവല്‍ക്കരണത്തിലൂടെ മുന്‍കാലനില മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളുമുണ്ട്. 15 സംസ്ഥാനങ്ങളുള്ള ഈ പട്ടികയില്‍ പഞ്ചാബാണ് മുന്നില്‍. 100 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് പഞ്ചാബിലെ വനഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുതാഴെ ഹരിയാനയാണ്- 14 ചതുരശ്രകിലോമീറ്റര്‍. 11 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതി വര്‍ധനയുമായി ഹിമാചല്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്. ബാക്കിയുള്ള 12 സംസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വനഭൂമിയില്‍ വരുത്തിയ വിസ്തൃതിമുന്നേറ്റം 500 ചതുരശ്രകിലോമീറ്ററിന്റെതാണെന്നതും ശുഭപ്രതീക്ഷ നല്‍കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടാണ് നില മെച്ചപ്പെടുത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം 281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി നഷ്ടപ്പെടുത്തിയതിലൂടെ ഈ മേഖലയില്‍െ ആന്ധ്രപ്രദേശ് താഴെപോവുകയും ചെയ്തു. യൂക്കാലിമരങ്ങള്‍ വിളവെടുപ്പിനായി വന്‍തോതില്‍ വെട്ടിനശിപ്പിച്ചതാണ് ഇതിനു കാരണമായതെന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്നാടിനെ വനവിസ്തൃതി കണക്കില്‍ മുന്നിലെത്തിച്ചതും ഇതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന വൃക്ഷവിളത്തോട്ടങ്ങളെ വനഭൂമിയായി കണക്കാക്കി കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നത് അശാസ്ത്രീയമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാരണം, ഒരേ ഇനത്തില്‍പ്പെട്ട ജനുസ്സുകളെ മാത്രം വളര്‍ത്തുന്ന കൃഷിഭൂമിയിലെ 'വനവല്‍കൃതമേഖല'കള്‍ക്ക് യഥാര്‍ഥ വനങ്ങളുടേതായ പാരിസ്ഥിതികമേന്മകളും പ്രയോജനങ്ങളും പകര്‍ന്നുതരാനാവില്ല എന്നതുതന്നെ.
എന്നാല്‍, വനഭൂമിയുടെ അളവിനെയും വിസ്തൃതിയെയും 'ദേശീയ വരുമാന ശരാശരി' (ഏൃീ ഉീാലശെേര ജൃീറൌര)യുടെ അടിസ്ഥാനമാനകങ്ങളിലൊന്നായി കണക്കാക്കേണ്ടതുണ്ടെന്ന ന്യായീകരണത്തിലൂടെയാണ് 'ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ' ഇതിനെ നീതീകരിക്കുന്നത്. 'സ്വാഭാവിക വനമേഖലയ്ക്കു പുറത്തുള്ള വൃക്ഷങ്ങള്‍' (ഠൃലല ഛൌശേെറല എീൃല  ഠഛഎ) എന്ന തലക്കെട്ടിനു താഴെ ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ടില്‍ സ്വകാര്യഭൂമിയിലെയും കൃഷിഭൂമിയിലെയും മരങ്ങളെ കണക്കിലെടുത്തിരിക്കുന്നത്. വനാധിഷ്ഠിത വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കളായി ഇവ ഉപയോഗിക്കുന്നു എന്ന കാരണത്താലാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയിലെ 'വനഭൂമി' പ്രദാനംചെയ്യുന്ന 'ദേശീയ വരുമാന ശരാശരി'വിഹിതം (2007-08) 29,069 കോടി രൂപയാണ്. മൊത്തം ദേശീയ ശരാശരിയുടെ 0.67 ശതമാനമാണിത്. ദേശീയ സ്ഥിതിവിവര കമീഷന്‍ (ചമശീിേമഹ അരരീൌി ഉശ്ശശീിെ ീള ഇലിൃമഹ ടമേശേശെേരമഹ ഛൃഴമിശമെശീിേ) 2010 ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 'ദേശീയ വരുമാന ശരാശരി' 88,000 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുള്ള വിശദീകരണം എന്ന നിലയ്ക്കുകൂടിയാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്വകാര്യ വനഭൂമിയെക്കൂടി ഉള്‍പ്പെടുത്തിയത്. ഇക്കാരണത്താല്‍, ജൈവവൈവിധ്യ സുരക്ഷയുടെയോ സംരക്ഷണത്തിന്റെയോ സൂചകമായി ഈ സര്‍വേ റിപ്പോര്‍ട്ടിനെ കണക്കിലെടുക്കുക സാധ്യമല്ലെന്ന വാദവും ശക്തമാണ്.

മെച്ചപ്പെട്ടത് കണ്ടല്‍ക്കാടുകള്‍
കണ്ടല്‍വനമേഖലയുടെ വിസ്തൃതിയാണ് പുതിയ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന ശ്രദ്ധേയമായെരു വസ്തുത. 23.34 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് രാജ്യത്തിലുടനീളമായി കണ്ടല്‍ക്കാടുകളുടേതായി ഉണ്ടായത്. 4,662 ചതുരശ്രകിലോമീറ്ററാണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടല്‍വനമേഖലയുടെ വിസ്തൃതി. 2009ലെ സര്‍വേയില്‍ ഇത് 4,639 ചതുരശ്രകിലോമീറ്റര്‍ ആയിരുന്നു. 1987ല്‍ നടന്ന ആദ്യ സര്‍വേയില്‍ ഇത് 4,046 ചതുശ്രകിലോമീറ്റര്‍ ആയിരുന്നു. ഏറ്റവുമധികം കണ്ടല്‍ക്കാടുകളുള്ളത് പശ്ചിമബംഗാളിലാണ്. സുന്ദര്‍ബാന്‍ വനമേഖല ഉള്‍പ്പെടെയാണിത്. ഇപ്പോഴുള്ള 4,662 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനമേഖലയില്‍ പകുതിയോളവും നിലനിലക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് കണ്ടല്‍ സമൃദ്ധമായിരുന്ന ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍തീരങ്ങള്‍, സുനാമിക്കുശേഷം ഇപ്പോള്‍ ഏറെക്കുറെ നാശോന്മുഖമാണ്. 59 സ്പീഷീസുകളില്‍പ്പെടുന്ന കണ്ടല്‍ച്ചെടികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 14 സ്പീഷീസുകള്‍ കേരളത്തിലാണ്.

വനസര്‍വേ റിപ്പോര്‍ട്ട് ഒറ്റനോട്ടത്തില്‍
* 6,92,027 ചതുരശ്രകിലോമീറ്ററാണ് ഇന്ത്യയിലെ വനഭൂമിയുടെ മൊത്തം വിസ്തൃതി. 2009-2011 കാലയളവിലെ പഠനങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
* മധ്യപ്രദേശാണ് വനവിസ്തൃതിയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം. (7,77,700 ചതുരശ്രകിലോമീറ്റര്‍). അരുണാചല്‍പ്രദേശാണ് തൊട്ടുതാഴെ- 67,410 ചതുരശ്രകിലോമീറ്റര്‍.
* ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 23.81 ശതമാനം മാത്രമാണ് വനഭൂമി. വനമേഖലയുടെ ശതമാനം കൂടുതലുള്ളത് മിസോറമാണ് (90.68%). ലക്ഷദ്വീപാണ് തൊട്ടുതാഴെ (84.56%).
* രണ്ടുവര്‍ഷത്തിലൊരിക്കലാണ് വനസര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 12-ാമത്തെ റിപ്പോര്‍ട്ടാണിത്. 1987ലേതായിരുന്നു ആദ്യറിപ്പോര്‍ട്ട്.
* ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങ് (കഞട) സാറ്റലൈറ്റിന്റെ ജ6ഘകടട കകക സെന്‍സര്‍ ഉപയോഗിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളെയാണ് സര്‍വേയ്ക്ക് ആശ്രയിച്ചത്.
* ഹൈദരാബാദ് ആസ്ഥാനമായുള്ള 'നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍' (ചഞടഇ) ആണ് ഇതിനുള്ള സാങ്കേതികസഹായം നല്‍കിയത്.
* 4,302 സംസ്ഥാനങ്ങളില്‍ ഗവേഷണസംഘങ്ങള്‍ നടത്തിയ 'ഫീല്‍ഡ് സര്‍വേ'യുടെ വിവരങ്ങളുമായി ഉപഗ്രഹചിത്രങ്ങളെ താരതമ്യം ചെയ്തതിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗറില്ലയുടെ ജനിതകം

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തിയ നാവികസംഘം അവിടെ വിചിത്രരൂപികളായ മനുഷ്യരെ കണ്ടു. ദേഹമാസകലം രോമങ്ങളും സാമാന്യത്തിലേറെ നീളമുള്ള കൈകളുമായിരുന്നു അവരുടെ സവിശേഷത. രണ്ടുകാലില്‍ ഏണീറ്റുനിന്ന് കടല്‍ കടന്നുവരുന്നവരെ നോക്കിനിന്നിരുന്ന അവര്‍ ആഗതരെത്തിയതോടെ നാലുകാലില്‍  കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.

കാര്‍ത്തേജുകാരായിരുന്ന നാവികര്‍ പക്ഷേ തങ്ങള്‍ കണ്ട ഈ അപൂര്‍വ മനുഷ്യരെക്കുറിച്ച് ലോകമാകെ പറഞ്ഞുനടന്നു.കടല്‍യാത്രയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളുംപോലെ ആരും അത് വിലയ്ക്കെടുത്തില്ല. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെയാണ് ഈ വിശേഷ മനുഷ്യര്‍ക്ക് തിരിച്ചറിയല്‍ ലഭിക്കുന്നത്.1847ല്‍ അമേരിക്കന്‍ പര്യവേക്ഷകനായ തോമസ് സ്റ്റാഗ്ടണ്‍ സാവേജ്, അവ മനുഷ്യരല്ലെന്നും ആള്‍ക്കുരങ്ങുകളാണെന്നും കണ്ടെത്തി. അവയ്ക്ക് അദ്ദേഹം നല്‍കിയ പേരാണ് ഗറില്ല’ (Gorilla).
പരിണാമചരിത്രത്തില്‍ എവിടെയോ മനുഷ്യരുടെ താവഴിയില്‍നിന്നു പിരിഞ്ഞുപോയ ഇവയുടെ സമ്പൂര്‍ണ ജനിതകചിത്രം ഇവിടെ ഇതള്‍വിരിയുകയാണ്. കാര്‍ത്തേജുകാര്‍ കരുതിയതുപോലെ മനുഷ്യര്‍തന്നെയാണ് ഇവരുമെന്നാണ് ജനിതകപഠനവും പറയുന്നത്. എന്നാല്‍ മനുഷ്യരുമായി രണ്ടു ശതമാനം ജീനുകളിലെ വ്യത്യാസം മാത്രമാണ് ഇവര്‍ക്കുള്ളത്. ബാക്കി 98 ശതമാനം ജീനുകളും മനുഷ്യരുടേതിനു തുല്യവും.

ജനിതകപരമായി മനുഷ്യരുമായി ഇത്രയധികം സാമ്യം എങ്ങനെ ഗറില്ലകള്‍ക്കുണ്ടായി എന്ന് അറിയണമെങ്കില്‍ 55 ദശലക്ഷം വര്‍ഷം പിന്നിലേക്കു സഞ്ചരിക്കണം. അപ്പോഴാണ് സസ്തനങ്ങളില്‍നിന്നു ബുദ്ധിപരമായി ഉയര്‍ന്ന ഒരു വിഭാഗം രൂപപ്പെട്ടുവരുന്നത്. മരത്തില്‍ കഴിഞ്ഞ ഇവര്‍ പക്ഷേ പൂര്‍ണമായും കുരങ്ങുകളായിരുന്നില്ല. അതിനാല്‍ കുരങ്ങുകള്‍ക്കു മുമ്പുള്ളത് എന്നര്‍ഥത്തില്‍ പ്രോസിമിയനുകള്‍ (Prosimians) എന്നാണ് ശാസ്ത്രജ്ഞര്‍ ഇവരെ വിളിക്കുന്നത്. പിന്നെയും ദശലക്ഷം വര്‍ഷം കഴിഞ്ഞുപോവുന്നതിനിടയില്‍ സവിശേഷമായി വ്യതിയാനങ്ങളോടെ ഇവയില്‍ ചെറിയൊരു വിഭാഗം വേര്‍പിരിയാന്‍ തുടങ്ങി. ഇവയാണ് പില്‍ക്കാലത്ത് മനുഷ്യരുടെ തായ്വഴിയായി മാറിയ ആന്ത്രോപോയഡ്സ് (Anthropoids).
ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചെറുസംഘങ്ങള്‍ ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗറില്ലകളും ചിമ്പാന്‍സികളും ഉള്‍പ്പെടുന്ന ആള്‍ക്കുരങ്ങുകള്‍ (Great Apes). പോങ്ങിഡേ (Pongidae) എന്നായിരുന്നു ഇവയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. നമ്മള്‍ മനുഷ്യരുടെ കുടുംബപ്പേര് ഹോമിനിഡേ (Hominidae)  എന്നും.  കുറേനാള്‍ ഒരുമിച്ചു താമസിച്ചശേഷം ഏകദേശം അഞ്ചു ദശലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യവംശം ഭാഗംപിരിഞ്ഞു പോയത്. ഈ ഭാഗംവാങ്ങല്‍ അല്ലെങ്കില്‍ ജനിതകപരമായ അടുപ്പമാണ് ജീനുകളിലെ 98 ശതമാനം അടുപ്പത്തിലൂടെ ഗറില്ലകളും മനുഷ്യരും തമ്മില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്.

മുന്‍പറഞ്ഞ പരിണാമകഥകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യവും ഫോസിലുകളുടെ താരതമ്യ പഠനത്തിലൂടെയാണ് അനാവരണം ചെയ്യപ്പെട്ടിരുന്നത്. തലയോട്ടിയുടെയും കൈ-കാല്‍ അസ്ഥി എന്നിവയുടെ ആകൃതി, വലുപ്പം എന്നിവ അടിസ്ഥാനമാക്കി ദീര്‍ഘനാളത്തെ ഗവേഷണത്തിലൂടെയാണ് നരവംശശാസ്ത്രജ്ഞര്‍ ഇത്തരമൊരു കുടുംബ പുരാവൃത്തം വരച്ചുണ്ടാക്കിയത്. ഇതിന് വ്യക്തമായ സാധുത നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനിതകപരമായ വിശകലന പഠനങ്ങളുടെ സാധ്യത ഇവയില്‍ പരീക്ഷിച്ചത്.
ആള്‍ക്കുരങ്ങുകളുടെ വിഭാഗത്തില്‍ ചിമ്പാന്‍സിയുടെ ജനിതകശ്രേണിയാണ് ആദ്യം വെളിപ്പെടുത്തിയത്- 2005ല്‍. ഒറാങ് ഉട്ടന്റെ ജനിതകം 2011ലും വെളിപ്പെട്ടു. ഈ രംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഗറില്ലകളുടേത്. ഇവയുടെ താരതമ്യപഠനത്തിലൂടെയാണ് മനുഷ്യവംശത്തിന്റെ പരിണാമചിത്രവും ചാര്‍ച്ചപ്പെടലുകളും ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്. മനുഷ്യനുമായി പരിണാമപരമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ചിമ്പാന്‍സികളാണ് (99 ശതമാനം സാമ്യം). തൊട്ടടുത്ത് ഗറില്ലകള്‍ (98 ശതമാനം സാമ്യം). അതുകഴിഞ്ഞാല്‍ ഒറാങ് ഉട്ടാനുകള്‍ (97 ശതമാനം സാമ്യം).

ആള്‍ക്കുരങ്ങുകളുടെ വംശത്തിലെ എല്ലാറ്റിന്റെയും ജനിതകശ്രേണീപഠനം കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് പറയാമെങ്കിലും ചിമ്പാന്‍സിയുടെ അടുത്ത ബന്ധുവായ ബോണോബോ (Bonobo- Pan paniscus)യുടെ ജനിതകശ്രേണികൂടിയാണ് അനാവരണം ചെയ്യാനുള്ളത്.


Friday, January 6, 2012

2012ലെ വര്‍ഷാചരണങ്ങള്‍

ദേശീയ ഗണിതശാസ്ത്രവര്‍ഷം
ലോകപ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125-ാം ജ•വാര്‍ഷികമാണ് 2012ലേത്. ഒരുവര്‍ഷത്തെ ആഘോഷപരിപാടികളാണ്  ഇതിന് സംഘടിപ്പിച്ചിട്ടുള്ളത്. രാമാനുജന്റെ ജ•ദിനമായ ഡിസംബര്‍ 22 'ദേശീയ ഗണിതശാസ്ത്ര ദിന'മായി ആചരിച്ചതോടൊപ്പം 2012നെ ദേശീയ ഗണിതശാസ്ത്ര വര്‍ഷമായും പ്രഖ്യാപിച്ചത് ഈ ആഘോഷപരിപാടികളുടെ ഭാഗമായാണ്. അതേസമയം, ഗണിതശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള രാമാനുജന്റെ യഥാര്‍ഥ മഹത്വം ഇന്നും അറിയപ്പെടാത്തത് വേദനിപ്പിക്കുന്ന സത്യവുമാണ്.
അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും ഇന്നും തിരുത്തപ്പെടാതെ തുടരുന്നു. ജി എച്ച് ഹാര്‍ഡി എന്ന ബ്രിട്ടീഷ് ഗണിതജ്ഞനാല്‍ 'കണ്ടെത്തപ്പെട്ട' പ്രതിഭയായിരുന്നു രാമാനുജന്‍ എന്ന വാദമാണ് ഒന്ന്. രാമാനുജനും ഹാര്‍ഡിയും ചേര്‍ന്ന് ഗണിതശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും, നേട്ടങ്ങളിലും കണ്ടെത്തലുകളിലും പലതും രാമാനുജന്റേതു മാത്രമായിരുന്നു എന്നത് തമസ്ക്കരിക്കപ്പെട്ട സത്യമായിരുന്നു. ഏകദേശം മൂവായിരത്തിലധികം ഗണിതസിദ്ധാന്തങ്ങള്‍ രാമാനുജന്റേതായുണ്ട്. എന്നാല്‍, അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അത് ഹാര്‍ഡിയുടെ മാത്രം കഴിവായാണ് വ്യാഖ്യാനിച്ചത്. ഇത്തരത്തില്‍ അര്‍ധസത്യങ്ങളാല്‍ മായ്ക്കപ്പെട്ട രാമാനുജന്‍ എന്ന പ്രതിഭയുടെ യഥാര്‍ഥ മഹത്വം വെളിപ്പെടുത്തുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.  പുതുതലമുറയുടെ ഗണിതശാസ്ത്ര താല്‍പര്യങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ലക്ഷ്യമാണ്.

അന്താരാഷ്ട്ര ഊര്‍ജസുരക്ഷാവര്‍ഷം
ഐക്യരാഷ്ട്രസംഘടന, 2012നെ അന്താരാഷ്ട്ര ഊര്‍ജസുരക്ഷാവര്‍ഷമായാണ് ആചരിക്കുന്നത്. ദാരിദ്യ്രം ഏറെ അനുഭവിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളിലേക്ക് ഊര്‍ജം കടന്നുചെല്ലുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന കരുതുന്നു.ജനങ്ങളുടെ ആരോഗ്യസ്ഥിതി, ജീവസുരക്ഷ, വിദ്യാഭ്യാസ നിലവാരം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഊര്‍ജത്തിന്റെ കടന്നെത്തലിനു കഴിയും. ഊര്‍ജത്തിന്റെ പാഴ്ച്ചെലവ് കുറയ്ക്കാനും വര്‍ഷാചരണം ആഹ്വാനം ചെയ്യുന്നുണ്ട്. അതോടൊപ്പം പരമ്പരാഗത ഊര്‍ജസ്രോതസ്സുകളിലേക്ക് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കാനും.വെബ്സൈറ്റ്: http://www.sustainableenergyforall.org

അലന്‍ ടൂറിങ് വര്‍ഷം
'കൃത്രിമബുദ്ധി' മുതല്‍ 'കൃത്രിമജീവന്‍'  വരെ, ആധുനികശാസ്ത്രം ഇന്നെത്തിനില്‍ക്കുന്ന സാങ്കേതികമായ എല്ലാ കണ്ടെത്തലുകള്‍ക്കും പരിഷ്കരണങ്ങള്‍ക്കും അടിസ്ഥാനമാവുന്ന ആശയങ്ങള്‍ ആദ്യം വികസിപ്പിച്ച അലന്‍ ടൂറിങ് എന്ന കംപ്യൂട്ടര്‍ശാസ്ത്രജ്ഞന്റെ 100-ാം ജ•വാര്‍ഷികമാണ് 2012. വെറും 22 വയസ്സുള്ളപ്പോള്‍ അദ്ദേഹം വികസിപ്പിച്ച 'ടൂറിങ് മെഷീനാ' (Turing Machine) ണ് ആധുനിക ഡിജിറ്റല്‍ കംപ്യൂട്ടറുകള്‍ക്ക് അടിസ്ഥാനമായത്. 1912  ജൂണ്‍ 23ന് ലണ്ടനിലായിരുന്നു അലന്‍ ടൂറിങ്ങിന്റെ ജനനം. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാരുടെ 'എനിഗ്മ' (ENIGMA) കോഡ്സന്ദേശങ്ങള്‍ അനാവരണം ചെയ്തതും ടൂറിങ് ആയിരുന്നു.  വെബ്സൈറ്റ്: http://www.mathcomp.leeds.ac.uk

സഹകരണത്തിന്റെ വര്‍ഷം
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് 2012 സഹകരണ സ്ഥാപനങ്ങളുടെ വര്‍ഷ (Year of Co-operatives)മായി ആചരിക്കാന്‍ ആഹ്വാനംചെയ്യുന്നത്. ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് വര്‍ഷാചരണ സന്ദേശത്തില്‍ പറയുന്നു. ഈ വിലയിരുത്തല്‍ ദാരിദ്യ്രനിര്‍മാര്‍ജനം, തൊഴില്‍ലഭ്യത, തൊഴിലവസരങ്ങളുടെ വര്‍ധന, സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും എന്നിവയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് അടിവരയിടുന്നു. ഇനിയും നേടാന്‍കഴിഞ്ഞിട്ടില്ലാത്ത സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ (Millennium Development Goals) സാക്ഷാല്‍കരിക്കാന്‍ സഹകരണമേഖല ശക്തിപ്പെടണമെന്നും ഐക്യരാഷ്ട്രസംഘടന വിശ്വസിക്കുന്നു. വെബ്സൈറ്റ്: http://social.un.org

കര്‍മോത്സുകവാര്‍ധക്യത്തിന്റെ വര്‍ഷം
യൂറോപ്യന്‍ കമീഷന്റെ ആഹ്വാനപ്രകാരമാണ് 2012 'കര്‍മോത്സുകമായ വാര്‍ധക്യത്തിന്റെ വര്‍ഷ' (Year of Active Ageing)മായി ആചരിക്കുന്നത്. യൂറോപ്പില്‍ ജോലിചെയ്യാന്‍ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരികയും 60 വയസ്സിനുമേലുള്ളവരുടെ എണ്ണംകൂടിവരികയുമാണ്. രണ്ടിനും വ്യത്യസ്തമായ കാരണങ്ങളാണുള്ളതെങ്കിലും, ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേട് യൂറോപ്യന്‍ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. വാര്‍ധക്യത്തിലേക്കു കടക്കുന്നവര്‍ക്കായി കൂടുതല്‍ ആരോഗ്യസുരക്ഷാപദ്ധതികള്‍ ഏര്‍പ്പെടുത്തുകയും അവരെ കൂടുതല്‍ വര്‍ഷം ജോലിയിലിരിക്കാന്‍ പ്രേരിപ്പിക്കാനും വര്‍ഷാചരണം ആഹ്വാനംചെയ്യുന്നു. '2015-35' കാലയളവില്‍ ഉണ്ടാവുമെന്നു കരുതപ്പെടുന്ന കൂട്ടവിരമിക്കല്‍ പ്രശ്നം പരിഹരിക്കാനുംകൂടിയാണിത്. വെബ്സൈറ്റ്: http://ec.europa.eu

Friday, December 16, 2011

ചൊവ്വയില്‍ ജീവന്‍ തേടി ക്യൂരിയോസിറ്റി

ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോ എന്നറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ അവസാനിക്കുന്നില്ല.  'ക്യൂരിയോസിറ്റി' എന്ന പുതിയ ചൊവ്വാ ദൌത്യവും ലക്ഷ്യമിടുന്നതു അതു തന്നെ.  'നാസ' ചൊവ്വയിലേക്ക് അയച്ചിരിക്കുന്ന ആദ്യത്തെ 'അസ്ട്രോബയോളജി' (Astrobiology) ദൌത്യം കൂടിയാണിത്.  ഭൂമിയിലല്ലാതെ, പ്രപഞ്ചത്തിലുള്ള ജീവികളെ കണ്ടെത്തുക ലക്ഷ്യമാകുന്ന ശാസ്ത്രശാഖയാണ് 'അസ്ട്രോബയോളജി.
നവംബര്‍ 26നായിരുന്നു 'ക്യൂരിയോസിറ്റി' അടങ്ങുന്ന മാതൃപേടകം വിക്ഷേപിച്ചത്. ചൊവ്വയിലെ 'ഗെയില്‍ക്രേറ്റര്‍' (Gale Crater ) എന്ന സ്ഥലത്തായിരിക്കും 'ക്യൂരിയോസിറ്റി' ഇറങ്ങുക.
1970കളിലെ 'വൈക്കിങ്' ദൌത്യങ്ങള്‍ക്കുശേഷം ആദ്യമായാണ് അമേരിക്ക ചൊവ്വയില്‍ ജീവികളെ തേടുന്നത്. അതിനുശേഷം അമേരിക്കയുടേതായി പര്യവേഷണവാഹനങ്ങളൊന്നും അവിടെ എത്താഞ്ഞതിനാലല്ല- 2004ല്‍ വിഷേപിച്ച 'ഓപ്പര്‍ച്യുണിറ്റി' എന്ന പേടകം ഇപ്പോഴും ചൊവ്വാപ്രതലത്തിലുണ്ട് .
പുതിയ ചൊവ്വാദൌത്യം 'മാര്‍സ് സയന്‍സ് ലബോറട്ടറി'' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2009 മുതല്‍, ഇനിയുള്ള ചൊവ്വാ ദൌത്യത്തിനായി അമേരിക്ക നിശ്ചയിച്ചിരുന്ന പേരായിരുന്നു അത്. എന്നാല്‍, ചൊവ്വയ്ക്കു ചുറ്റുമായി ഭ്രമണംചെയ്യുന്ന ഇതില്‍നിന്നും ചൊവ്വയുടെ ഉപരിതലത്തിലേക്കിറങ്ങുന്ന വാഹനത്തിന്റെ പേര് 'ക്യൂരിയോസിറ്റി' (Curiosity) എന്നാണ്. 'ക്ളാരാ മാ' (Clara Ma) എന്ന ആറാംക്ളാസുകാരിയായിരുന്നു ഇത് നിര്‍ദേശിച്ചത്.
ചൊവ്വയിലേക്ക് ആദ്യമായി പര്യവേഷണവാഹനമയയ്ക്കുന്നത് സോവിയറ്റ് യൂണിയനായിരുന്നു- 1960 ഒക്ടോബറില്‍. 'മാര്‍സ്'  എന്നായിരുന്നു ഈ വാഹനത്തിന്റെ (പരമ്പരയുടെ) പേര്. ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയ ആദ്യവാഹനങ്ങളും സോവിയറ്റ് യൂണിയന്റേതായിരുന്നു. 'മാര്‍സ്- 2' ഉം 'മാര്‍സ്-3'ഉം 1971ല്‍. എന്നാല്‍, അതിനുമുമ്പ് അമേരിക്കയുടേതായ ഒരു വാഹനം ചൊവ്വയുടെ അടുത്തുകൂടി പറന്നിരുന്നു. 'മാരിനര്‍ - 4' -1965 ജൂലൈ 14ന്.
ചൊവ്വയെ ഭ്രമണംചെയ്ത വാഹനവും അമേരിക്കയുടേതായിരുന്നു - 'മാരിനര്‍ 9'- 1971 നവംബറില്‍. പക്ഷേ, അപ്പോള്‍ സോവിയറ്റ് യൂണിയന്റെ 'മാര്‍സ് 2'-ഉം 3-ഉം ചൊവ്വയുടെ പ്രതലത്തിലുണ്ടായിരുന്നു. ആദ്യമായി ചൊവ്വാ പ്രതലത്തിന്റെ ഫോട്ടോയെടുത്തത് അമേരിക്കയുടെ "വൈകിങ്''  ആയിരുന്നു. ചൊവ്വയില്‍ ജലമുണ്ടെന്ന ആദ്യസൂചന നല്‍കിയത് 'വൈക്കിങ്' ആയിരുന്നു. ചൊവ്വയിലെത്തിയ ആദ്യത്തെ 'സഞ്ചരിക്കുന്ന വാഹന' (Rover) മായിരുന്നു 'സോജോണര്‍'- 1977 ജൂലൈയില്‍.                  

Links:
Mars Science Laboratory: http://www.nasa.gov
Marshttp://burro.astr.cwru.edu
Mariner: http://solarsystem.nasa.gov
Mariner 9:http://solarsystem.nasa.gov
Viking: http://www.nasa.gov 
Sojourner: http://mpfwww.jpl.nasa.gov 
Opportunityhttp://solarsystem.nasa.gov

Monday, November 28, 2011

ഇനി ഡര്‍ബനിലേക്ക്

                                                                                  
എല്ലാ കണ്ണുകളും ഇനി ഡര്‍ബനിലേക്ക്.  നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള 10 ദിവസത്തിനുളളില്‍, ദക്ഷിണാഫ്രിക്കയിലെ ഈ ചെറിയ പട്ടണത്തില്‍ ഒത്തുചേരുന്നവര്‍ എന്തു തീരുമാനിക്കുന്നു എന്നറിയാന്‍ കാതോര്‍ക്കുകയാണ് ലോകം.  കാലാവസ്ഥ മാറ്റം സംബന്ധിച്ച അന്തര്‍ദേശീയ ഉച്ചകോടിയാണ് അവിടെ നടക്കാനിരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സമയബന്ധിതമായ തരത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ 'ക്യോട്ടോ ഉടമ്പടി' യുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.  അതേസമയം, ഉടമ്പടിയില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളിലേക്കെത്താന്‍ ലോകരാഷ്ട്രങ്ങളില്‍ ഒന്നിനും കഴിഞ്ഞിട്ടുമില്ല.  പുതിയ ഉടമ്പടി രൂപീകൃതമായാല്‍ തന്നെ അതും കടലാസിലൊതുങ്ങുമോ എന്ന കാര്യം സംശയവുമാണ്. 
                                                                                   
അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായി ആഗോളവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിവിവര കണക്കനുസരിച്ച് കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.  രണ്ടാമതായി അമേരിക്ക.  മൂന്നാം സ്ഥാനം ഇന്ത്യക്കും!  ഇത് എങ്ങനെ സംഭവിച്ചു എന്നതിനടിസ്ഥാനം ഒരു അമേരിക്കന്‍ തന്ത്രമായിരുന്നു.  എത്രത്തോളം കാര്‍ബണ്‍ മാലിന്യത്തെ 'നിയമവിധേയമായി' പുറന്തള്ളാം എന്നതിനെ ആളോഹരി വരുമാനത്തിന്റെ ദേശീയ ശരാശരി (GDP) യുമായി ബന്ധിപ്പിക്കുക എന്ന തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചത്.  അതിനായി 'ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍' (Gross Carbon Emission Limit) എന്നൊരു വിധി അവര്‍ നിശ്ചയിച്ചു.  അമേരിക്കയുടെ ആളോഹരി വരുമാനം കൂടുതലായതിനാല്‍ അതിനനുസരിച്ച് അമേരിക്ക പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവും കൂടുതലാണ്.  അതിനാല്‍, അമേരിക്കയ്ക്ക്  കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കേണ്ടതുണ്ട്.  എന്നാല്‍, ഇന്ത്യയുടെ ആളോഹരിവരുമാനം കുറവാണ്. അതുകൊണ്ട് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കുറവാണ്.  (പട്ടിക നോക്കുക)

അമേരിക്കന്‍ വീക്ഷണം അനുസരിച്ച്, അങ്ങനെയെങ്കില്‍ ഇന്ത്യയുടേതായ ഒരു 'കാര്‍ബണ്‍ ഇടം' (Carbon Space) ലോകത്തിലുണ്ട് (ഭൌമാന്തരീക്ഷത്തിലുണ്ട്).  ആ 'ഇടം' ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാം.  ആ കാര്‍ബണ്‍ അക്കൌണ്ടിലേക്ക്, അതു വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അവരുടേതായ മാലിന്യത്തിന്റെ അളവ് നിറയ്ക്കാം.  ഇതാണ് 'കാര്‍ബണ്‍ ട്രേഡിങ്' (Carbon Trading) എന്ന പേരില്‍ അമേരിക്ക പ്രചരിപ്പിച്ച ആശയം.  ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍, ഒരു വര്‍ഷം കൊണ്ട് ഭൌമാന്തരീക്ഷത്തിലേക്കെത്തിക്കുന്ന കാര്‍ബണിന്റെ ഭാരം 1300 കിലോഗ്രാം മാത്രമാണ്.  അമേരിക്കക്കാരന്‍ തള്ളിക്കയറ്റുന്നത് 20,000 കിലോഗ്രാമും.  ഈ വസ്തുത മറച്ചു വച്ചാണ് അമേരിക്ക കണക്കുകൊണ്ട് ജാലവിദ്യ കാണിച്ച്, ഇന്ത്യയെ കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലെത്തിച്ചത്.  കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയുടെ ആളോഹരിവരുമാനം ഇടിഞ്ഞിരുന്നു.  അതിനോ കാര്‍ബണ്‍ പുറന്തള്ളലിന് ആനുപാതികമായി കണക്കാക്കി, തങ്ങള്‍ 18 ശതമാനം കാര്‍ബണ്‍ മാലിന്യം കുറച്ചെന്ന് അവര്‍ വാദിച്ചു.
അമേരിക്കയുടെ ഇത്തരം വാദങ്ങളുടെ ആവര്‍ത്തനവേദി മാത്രമാകും ഡര്‍ബനിലെ കാലാവസ്ഥാ ഉച്ചകോടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.  'കാര്‍ബണ്‍ അധിഷ്ഠിത മുതലാളിത്തം' (Carboniferous Capitalism) സൃഷ്ടിക്കുന്ന രഹസ്യ അജന്‍ഡകളാണ് ഇതിനു പിന്നില്‍.  പ്രത്യക്ഷമായിട്ടല്ലെങ്കിലും  ഇതേ ലക്ഷ്യവുമായി വന്നെത്തുകയാണ് യൂറോപ്യന്‍ യൂണിയനും.  'പാരിസ്ഥിതിക ആധുനികത' (Ecological Modernization) എന്ന പേരിലാണ് മുതലാളിത്തനയങ്ങളെ അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.  വിമാനങ്ങള്‍ പറക്കുന്നതിലൂടെയാണ് കാര്‍ബണ്‍മാലിന്യം കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വിമാന ഇന്ധനത്തിനായി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് അവര്‍ കൊണ്ടു വരുന്നത്.  ഇത് നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അവിടെ ഒരു വന്‍തുക നികുതിയിനത്തില്‍ നല്‍കേണ്ടി വരും.  'ക്ളൈമറ്റ് എയിഡ്' (Climate Aid) എന്ന ഓമനപ്പേരില്‍ അവതരിപ്പിക്കുന്ന ഈ പകല്‍ക്കൊള്ള വിമാനക്കൂലി വര്‍ധിക്കാനിടയാക്കും. 1947 മുതല്‍ നിലനില്‍ക്കുന്ന അന്തര്‍ദേശീയ 'ഏവിയേഷന്‍' ചട്ടത്തിന്റെ ലംഘനവുമാണിത്.  ഇതി•ലുള്ള ശക്തമായ എതിര്‍പ്പ് ഇന്ത്യ രേഖപ്പെടുത്തിക്കഴിഞ്ഞു.

Link: http://www.cop17-cmp7durban.com/

Friday, September 16, 2011

സെപ്തംബര്‍ 16 ലോക ഓസോണ്‍ദിനം

                                                                                   
1930-കളില്‍, ശീതീകരണികളില്‍ ഉപയോഗിച്ചിരുന്ന അമോണിയപോലുള്ള വിഷവാതകങ്ങള്‍ക്കുപകരമയാണ്  'ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍'  അരങ്ങിലെത്തിയത്. ആരോഗ്യത്തിന് ഹാനികരമല്ല എന്ന വെളിപ്പെടുത്തല്‍ അവയ്ക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ നല്‍കി. അങ്ങനെയാണ് അവര്‍ എയര്‍കണ്ടീഷനറുകളിലേക്കും സ്പ്രേകളിലേക്കും ഒരു ചേരുവയായി കടന്നത്. അപ്രതീക്ഷിതമായാണ് അപകടരഹിതമെന്നു കരുതപ്പെട്ട 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കള്‍ ഭൂമിയിലെ ജീവന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഒന്നായി തിരിച്ചറിയപ്പെട്ടത്.

                                                                               
ഷെറി റോലന്‍ഡ്, മാറിയോ മോലിന എന്നീ രണ്ടു ഗവേഷകരാണ്, 1974ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തിലൂടെ, ഓസോണ്‍പാളിയെ കാര്‍ന്നുതിന്നുന്നവയാണ് 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളെന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ 35-ാം വാര്‍ഷികത്തില്‍ കടന്നുവരുന്ന ഓസോണ്‍ദിനമെന്ന സവിശേഷതയും 2011-ലേതിനുണ്ട്. അതേസമയം, മൂന്നുദശാബ്ദത്തിലേറെ പിന്നിട്ടിട്ടും 'ക്ളോറോ-ഫ്ളൂറോ കാര്‍ബണു'കളുടെ ഉല്‍പ്പാദനവും ഉപഭോഗവും തെല്ലും കുറവുചെയ്യാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല എന്നതാണ് ഏറെ വിചിത്രം.

അതിനുപകരമായി അവര്‍ ചെയ്തത് ക്ളോറോ-ഫ്ളൂറോ കാര്‍ബണുകള്‍ക്കു ബദലായി മറ്റൊരുതരം രാസപദാര്‍ഥത്തെ കണ്ടെത്തുകയായിരുന്നു. അവയാണ് HCFC എന്ന ചുരുക്കപ്പേരിലറിയുന്ന "ഹൈഡ്രോ ക്ളോറോ-ഫ്ളൂറോ-കാര്‍ബണുകള്‍' (Hydro-Fluro Carbons-HCFC). എന്നാല്‍ നേരത്തെയുള്ളവയെക്കാള്‍ ഒരപകടം കൂടുതലായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഇവ. അതായത് ആഗോളതാപനത്തിന് ആക്കംകൂട്ടല്‍. ഓസോണ്‍പാളിയെ നശിപ്പിക്കുക മാത്രമല്ല, 'ഹരിതഗൃഹവാതക' (Greenhouse Gases) ങ്ങളായി പ്രവര്‍ത്തിക്കുന്നതിലൂടെ ഭൌമാന്തരീക്ഷത്തിന്റെ ചൂടേറ്റുവാനും ലോക കാലാവസ്ഥയുടെ താളംതെറ്റിക്കാനും ഇവയ്ക്കു കഴിയുമെന്നു ചുരുക്കം. ഈ അപകടത്തിന്റെ പരസ്യപ്പെടുത്തല്‍കൂടിയാണ് നാളത്തെ ഓസോണ്‍ദിനം.
                                                                                      
"ഹൈഡ്രോ-ഫ്ളൂറോ-കാര്‍ബണുകള്‍' അവയുടെ മുന്‍ഗാമികളായ 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണുക'ളെക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന തിരിച്ചറിവ്, ഏറെ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഓര്‍മപുതുക്കലാണ് ഈ ദിനം. 'മോണ്ട്റിയല്‍ പ്രോട്ടോകോള്‍' എന്നറിയപ്പെടുന്ന ഈ ഉടമ്പടി 1987 സെപ്തംബര്‍ 16നാണ് ഒപ്പുവച്ചത്. 43 രാജ്യങ്ങള്‍ ഒപ്പുവച്ച ധാരണപത്രം, രണ്ട് കാലാവധികളാണ് നിശ്ചയിച്ചിരുന്നത്. 'ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2000വും 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ക്കായി 2040ഉം. രണ്ടിന്റെയും ഉല്‍പ്പാദനവും ഉപഭോഗവും സമയബന്ധിതമായി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
                                                                                   
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ 'യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ' (UNEP) മിനു കീഴിലായിരുന്നു ഇതിനായുള്ള രാജ്യാന്തര നടപടികള്‍ക്കും മേല്‍നോട്ടത്തിനും രൂപരേഖയായത്. അതില്‍ ആദ്യത്തേതിന്റെ കാലാവധി 2000ത്തില്‍ അവസാനിച്ചപ്പോഴും നിര്‍ദേശങ്ങളില്‍ പലതും കടലാസില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് പെരുമാറിയതിന്റെ ഗുണഫലങ്ങള്‍ 2010ല്‍ അല്‍പ്പം പ്രകടമാവുകയുണ്ടായി; ഓസോണ്‍പാളിയിലെ വിള്ളലിന്റെ വിസ്തൃതി പ്രകടമായതരത്തില്‍ ചുരുങ്ങിയതായ കണ്ടെത്തലിലൂടെ. ഈ നല്ല തുടക്കത്തെ ഒരു തുടര്‍ച്ചയായി കാണുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ്  ഈ വര്‍ഷത്തെ ഓസോണ്‍ദിനം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിലും പ്രതിഫലിക്കുന്നത്. "HCFC phase-out: a unique opportunity".
ഓസോണ്‍പാളിയുടെ നാശംമൂലം ഭൌമാന്തരീക്ഷത്തിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അമിതസാന്നിധ്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ (വിവിധതരം ത്വക്ക്-കാന്‍സറുകള്‍), 'ഹൈഡ്രോ-ക്ളോറോ-ഫ്ളൂറോ-കാര്‍ബണു'കള്‍ കാരണം ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ കെടുതികള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം എങ്ങനെ ഏറ്റവും എളുപ്പത്തില്‍ നടത്താമെന്ന് ഏതൊരാള്‍ക്കും നിര്‍ദേശിക്കാം. തെരഞ്ഞെടുക്കുന്ന നിര്‍ദേശങ്ങളും പ്രചാരണോപാധികളും UNEP-യുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. അതിനായി സന്ദര്‍ശിക്കേണ്ടത്: http://ozone.unep.org