ഫെബ്രുവരി 13 : മനുഷ്യനിര്‍മ്മിതമായ ഒരു പര്യവേഷണവാഹനം നിരീക്ഷണ വിധേയമാക്കുന്ന ഏറ്റവും വിദൂരത്തുള്ള അരോഖോത്ത് (Arrokoth) എന്ന ഛിന്നഗ്രഹഹത്തിന്‍റെ വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടു. നെപ്ട്യൂണിന്‍റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള ക്യൂപിയര്‍വലയത്തിലെ ഒരംഗമാണിത്.
മാര്‍ച്ച് 11 : കോവിഡ്19നെ ലോകാരോഗ്യസംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച്18 മുതല്‍ കോവിഡിനെതിരെ വികസിപ്പിക്കപ്പെട്ട മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനായി څസോളിഡാരിറ്റി ട്രയല്‍چ എന്ന പേരിലുള്ള വിപുലമായ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മാര്‍ച്ച് 20 : ബദ്ലാ സോളാര്‍ പാര്‍ക്ക് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജോദ്യാനമായ ഇതിന് 14,000 ഏക്കര്‍ വിസ്ത്യതിയുണ്ട്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ് 2245 MW ഉത്പാദനശേഷിയുള്ള ഇതിന്‍റെ നിര്‍മ്മാണച്ചുമതല.
ഏപ്രില്‍ 10 : യൂറോപ്യന്‍ യൂണിയന്‍റേയും ജപ്പാന്‍റേയും സംയുക്ത ബുധഗ്രഹ പര്യവേഷണവാനമായ ബെപ്പികൊളംബോ ഭൂമിയെ അവസാനമായി വലംവെച്ച ശേഷം ശുക്രനു നേരെയുള്ള യാത്ര തുടങ്ങി. ശുക്രനെ വലംവച്ചശേഷം 2025ലാണ് ബെപ്പികൊളംബോ അതിന്‍റെ ലക്ഷ്യസ്ഥാനമായ ബുധനിലെത്തുക.
ഏപ്രില്‍ 27 : പറക്കുതളികകള്‍ (UFO- Unidentified Flying Objects) എന്ന് കരുതപ്പെടുന്നവയുടെ മൂന്ന് വീഡിയോകള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. 2004ലും 2015ലും അമേരിക്കന്‍ വൈമാനികര്‍ പകര്‍ത്തിയ ഈ വീഡിയോകളില്‍ അതിവേഗത്തില്‍ നീങ്ങുന്ന പറക്കുംതളികകളെ വ്യക്തമായി കാണാമായിരുന്നു.
മെയ് 4 : ചില പ്രത്യേകതരം പൂപ്പലുകളുടെ സൂക്ഷ്മരേണുക്കളെ (Microsporidia MB) ശരീരത്തില്‍ വഹിക്കുന്നതിലൂടെ മലേറിയ പരത്താത്ത കൊതുകുകളെ കെനിയയില്‍ നിന്നും കണ്ടെത്തി. ഈ പൂപ്പല്‍രേണുക്കളെ കൊതുകളിലേക്ക് പടര്‍ത്തി മലേറിയാനിന്ത്രണം സാധ്യമാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
മെയ് 30 : സ്പെയ്സ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍2 എന്ന സ്പേസ്ഷട്ടില്‍ രണ്ട് സഞ്ചാരികളുമായി വിക്ഷേപിക്കപ്പെട്ടു. 2015ല്‍ നാസ സ്പേസ്ഷട്ടില്‍ പ്രോഗ്രാം നിറുത്തിയതിനുശേഷം അമേരിക്കന്‍മണ്ണില്‍ നിന്നും ആദ്യമായാണ് പുനരുപയോഗക്ഷമമായ ബാഹ്യാകാശയാനം വിക്ഷേപിക്കപ്പെടുന്നത്.
ജൂണ്‍ 7 : ബഹിരാകാശനടത്തത്തിലേര്‍പ്പെട്ട ആദ്യഅമേരിക്കന്‍ വനിതയായ കാതി സള്ളിവന്‍, ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മറിയാനാട്രഞ്ചിിന്‍റെ ഭാഗമായ ചലഞ്ചര്‍ ഡീപ്പിലെത്തുന്ന ആദ്യവനിതയായി. 35,810 അടിയാണ് ചലഞ്ചര്‍ ഡീപ്പിന്‍റെ ശരാശരി ആഴം.
ജൂണ്‍ 23 : അന്യഗ്രഹജീ വികള്‍ തമോഗര്‍ത്തങ്ങളെ ഊര്‍ജ്ജസ്രോതസുകളായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റോജര്‍ പെന്‍റോസിന്‍റേയും (1969) യാക്കോവ് സെല്‍ഡോവിച്ചിന്‍റേയും (1972) സൈദ്ധാന്തികസങ്കല്‍പ്പനങ്ങള്‍ ശരിയാണെന്ന് ഗ്ളാസ്ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ചു.
ജൂലൈ 19 : ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോപ്പ് (Hope) എന്ന പര്യവേഷണപേടകത്തെ വിക്ഷേപിച്ചു. പേടകം നിര്‍മ്മിക്കപ്പെട്ടത് അമേരിക്കയിലും പേടകത്തിന്‍റെ വിക്ഷേപണം നടന്നത് ജപ്പാനിലുമായിരുന്നു. 2021 ഫെബ്രുവരിയില്‍ ഹോപ്പ് ചൊവ്വയിലെത്തും.
ജൂലൈ 30 : ചൊവ്വാഗ്രഹത്തിലെ ജീവന്‍റെ ശേഷിപ്പുകള്‍ തിരയുക ലക്ഷ്യമാക്കുന്ന മാര്‍സ്2020 എന്ന പര്യവേഷണപേടകം നാസ വിക്ഷേപിച്ചു. 2021 മാര്‍ച്ച് 18ന് ചൊവ്വയിലിറങ്ങുകയും അവിടെ നിന്നും പെര്‍സിവെറന്‍സ് എന്ന യന്ത്രവാഹനം ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുകകയും ചെയ്യും.
ഓഗസ്റ്റ് 10 : കുള്ളന്‍ഗ്രഹമായ സെറസ് (Ceres) ജലസമ്യദ്ധമാണെന്ന സൂചന ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. 2007ല്‍ നാസ വിക്ഷേപിച്ച ഡാണ്‍ (Dawn) എന്ന പര്യവേഷണപേടകം ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ലവണജലാശയങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ ഏറ്റവും ഉറപ്പാര്‍ന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.
ഓഗസ്റ്റ് 28 : തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനം സാധ്യമാക്കുന്ന ചിപ്പ് പന്നികളില്‍ പരീക്ഷണവിജയം നേടിയതായി ഇലോണ്‍ മസ്കിന്‍റെ കമ്പനിയായ ന്യൂറാലിങ്ക് പ്രസ്താവിച്ചു. ഈ സാങ്കേതികവിദ്യ നാളെ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ഇലോണ്‍ മസ്കിന്‍റെ പ്രതീക്ഷ.
സെപ്തംബര്‍ 3 : മാമത്ത് ഫോസിലുകളുടെ ഏറ്റവും വലിയ ശേഖരം മെക്സി ക്കോയിലെ സാന്താ ലൂസിയ വിമാനത്താവളത്തിനടുത്തുനിന്നും കണ്ടെത്തി. 200 മാമത്ത് ഫോസിലുകള്‍ ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. അമേരിക്കയിലെ څമാമത്ത് സൈറ്റിچല്‍ നിന്നുപോലും 61 ഫോസിലുകളേ ലഭിച്ചിരുന്നുള്ളൂ.
സെപ്തംബര്‍ 14 : ശുക്രഗ്രഹത്തിന്‍റെ അന്തരീക്ഷത്തില്‍ നിന്നും ഫോസ്ഫൈന്‍ (Phosphine) എന്ന വാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്തപ്പെട്ടത് ജീവന്‍റെ സൂചന യായി വിലയിരുത്തപ്പെട്ടു. എന്നാല്‍ ചില അജീവീയരാസപ്രവര്‍ത്തനങ്ങളിലൂടെ യും ഫോസ്ഫൈന്‍ ഉടലെടുക്കാമെന്നത് തര്‍ക്കസംഗതിയായി നിലനില്‍ക്കുന്നു.
സെപ്തംബര്‍ 29 : അണുസംയോജനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷ്യൂഷന്‍റിയാക്ടറിന്‍റെ നിര്‍മ്മാണം 2021ല്‍ തുടങ്ങാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രസ്താവിച്ചു. അതിതാപത്തിന്‍റെ സഹായത്താല്‍ സ്യഷ്ടിക്കപ്പെടുന്ന പ്ളാസ്മ കാന്തികശക്തിയിലൂടെ കേന്ദ്രീകരിച്ചാണ് ഈ റിയാക്ടര്‍ പ്രവര്‍ത്തിക്കുക.
ഒക്ടോബര്‍ 20 : നാസയുടെ ഒസിറിസ്റെക്സ് (OSIRIX-REx) എന്ന പര്യവേഷണ പേടകം څബെന്നുچ എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിലിറങ്ങി. 2023ല്‍ മാത്രമേ ഈ പേടകം ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുമായി ഭൂമിയിലെത്തൂ. എങ്കില്‍ ഛിന്നഗ്രഹസാമ്പിള്‍ ശേഖരിക്കുന്ന ആദ്യദൗത്യമാവും ഒസിറിസ്റെക്സ്.
ഒക്ടോബര്‍ 26 : ചന്ദ്രന്‍റെ പ്രകാശിതവശത്ത് തന്‍മാത്രാരൂപത്തിലുള്ള ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസ സ്ഥിരീകരിച്ചു. ചന്ദ്രനിലെ ക്ളാവിയസ് ഗര്‍ത്തഭാഗത്തിന് സമീപത്തായാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ ചാന്ദ്രയാന്‍1 ആണ് ഇത്തരമൊരു കണ്ടെത്തലിന് നാസയെ പ്രാപ്തമാക്കിയത്.
നവംബര്‍ 9 : മനുഷ്യരില്‍ നടത്തിയ മൂന്നാംഘട്ടപരീക്ഷണവും വിജയമായതായി കോവിഡിനെതിരെ മരുന്ന് നിര്‍മ്മിക്കുന്ന രണ്ട് പ്രധാന മരുന്ന്കമ്പനികളായ ഫിസര്‍ (Pfier), ബയോന്‍ടെക് (BioNTech) എന്നിവ പ്രസ്താവിച്ചു. ഈ രണ്ടു വാക്സിനുകളും കോവിഡിനെതിരെ 90% ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
നവംബര്‍ 15 : സ്പെയ്സ്എക്സ് എന്ന സ്വകാര്യകമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍1 എന്ന ബഹിരാകാശവാഹനം അന്താരാഷ്ട്രബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചു. കെന്നഡി സ്പെയ്സ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണമെങ്കിലും സ്പെയ്സ്എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ റോക്കറ്റാണുപയോഗിച്ചത്.
ഡിസംബര്‍ 16 : ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ് ഇവ ശേഖരിച്ചത്. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം.
ഡിസംബർ 23 : കെർണോവൈറ്റ് (Kernowite) എന്ന പേരിലുള്ള പുതിയൊരുതരം ലവണം തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിൽനിന്നും കണ്ടെത്തി. ഇരുമ്പിന്റെ സാന്നിധ്യമുള്ളതിനാൽ കടുംപച്ചനിറത്തിൽ കാണപ്പെടുന്ന ഇത് കോൺവാൾ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നൽകിയത്.
Courtesy: A Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily. Link: https://www.deshabhimani.com/special/science-world-2020/916822Read more: https://www.deshabhimani.com/special/science-world-2020/916822