Saturday, December 25, 2010

ശാസ്ത്രം 2010



ശാസ്ത്രമേഖലയില്‍ വിസ്മയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുക്കൊണ്ടാണ് 2010 കടന്നുപോയത്. ചന്ദ്രന്റെ ഉത്തരധ്രുവത്തിലുള്ള 40 ലധികം ചെറുഗര്‍ത്തങ്ങളില്‍ ജലം നിറഞ്ഞിരിക്കുന്നതായുള്ള കണ്ടെത്തലും വിമാനം പോലെ പറക്കാന്‍ കഴിയുന്ന ടെറാഫ്യൂജിയ ട്രാന്‍സിഷന്‍ എന്ന കാറിന്റെ അരങ്ങേറ്റവും സ്വിറ്റ്സര്‍ലന്‍ഡിലെ കണികാത്വരകം ഉയര്‍ന്ന ഊര്‍ജ്ജത്തിലെ കണികകൂട്ടിയിടിയിലൂടെ റെക്കോഡ് സ്ഥാപിച്ചതുമാണ് വിസ്മയങ്ങള്‍. ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകിയവസാനിക്കുന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയ്ക്കുകീഴിലെ കാലാവസ്ഥാമാറ്റപഠനസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തെറ്റുകള്‍, പുതുതായി കണ്ടെത്തിയ ബാക്ടീരിയക്ക് ന്യൂഡല്‍ഹി എന്ന കൂട്ടിച്ചേര്‍ത്തുള്ള പേരിടല്‍, വിഷമയകീടനാശികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജനീവയില്‍ ഒത്തുചേര്‍ന്ന സമ്മേളനത്തിലെ  ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് എന്നിവയായിരുന്നു വിവാദങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയ്ക്കായി ചിലിയില്‍ അരങ്ങൊരുക്കിയതും ലാര്‍ജ് ഫാഡ്രോണ്‍ കൊളൈഡര്‍ എന്ന സ്വിറ്റിസര്‍ലന്‍ഡിലെ കണികാത്വരകത്തിനു ബദലായി ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡറിന്റെ തുടക്കവും ഗോതമ്പ്, സോയാബീന്‍, കൊക്കോ, ക്യൂലക്സ് കൊതുക്, ടര്‍ക്കിക്കോഴി എന്നിവയുടെ സമ്പൂരണ്ണജനിതക വെളിപ്പെടുത്തലും വരും വര്‍ഷങ്ങളിലേക്കുള്ള 2010-ന്റെ ഈടുവെയ്പ്പുകളുമായി.  ഒരു മാസത്തോളം കേടുകൂടാതെയിരിക്കുന്ന ജനിതകതക്കാളിയുടെയും പന്നിപ്പനിക്കെതിരായ വാക്സിന്റെയും 'ഗരിമ-രണ്ടാമന്‍' എന്നക്ളോണ്‍സന്തിതിയുടെയും വികസനത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യതിളക്കിയ വര്‍ഷവുമായിരുന്നു 2010.  അതേപോലെ, അന്തര്‍ദേശീയഅംഗീകാരങ്ങള്‍ കേരളക്കരയേയും അഭിമാനപുളകമണിയിച്ച വര്‍ഷവും.  ഭൌതികശാസ്ത്രരംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മിറാക്മെഡലിന് മലയാളിശാസ്ത്രജ്ഞനായ ഇ.സി.ജി. സുദര്‍ശന്‍ അര്‍ഹനായതാണ് അതിലൊന്ന്.  കേരളാഗവണ്‍മെന്റിന്റെ വനവല്‍ക്കരണപരിപാടികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ പുരസ്കാരം ലഭിക്കുന്നത് കനകലിപികളിലെഴുതിയ മറ്റൊരംഗീകാരവും.

ലോകം

ജനുവരി 2: ലോകത്തില്‍ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ജനിതകപദാര്‍ത്ഥം കാനഡയിലെ ഡെല്‍ഹൌസി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആദിമഭൂമിയില്‍ ജീവിച്ചിരുന്ന ബാക്ടീരിയയുടേതെന്ന് കരുതപ്പെടുന്ന ഈ ഡി,എന്‍.എയ്ക്ക് 419 ദശലക്ഷം വര്‍ഷത്തെ  പഴക്കമുണ്ട്.

ജനുവരി 5: അമേരിക്കയിലെയും ദക്ഷിണകൊറിയയിലേയും  ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും  ചെറിയ 'ട്രാന്‍സിസ്റര്‍' കണ്ടെത്തി. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഇലക്ട്രോഡുകളുടെ ഇടയ്ക്കായി കാര്‍ബണിന്റെ ആറ് ആറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണ് ഇതിന്റെ  ഘടന.

ഫെബ്രുവരി 6: ചൈനയിലെ ഷൂചെങ് പ്രവിശ്യയില്‍ മൂവായിരത്തിലധികം ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവിടം ദിനോസര്‍നഗരം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരി 16: ലോകത്തില്‍ ഇന്നേവരെ  സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാപനില പരീക്ഷണശാലയില്‍ പുന:സൃഷ്ടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ  ബ്രൂക്ക്ഹാവെന്‍ ലബോറട്ടറിയാണ് ഇതിന്  വേദിയായത്. 4 ട്രില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മാര്‍ച്ച് 16: ഗ്ളീസ് 710 (Glies 710) എന്ന നക്ഷത്രത്തിന്റെ സാമിപ്യംമൂലം സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ  ഭ്രമണപഥങ്ങള്‍ക്ക് മാറ്റമുണ്ടാവാമെന്ന് പഠനം. ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ക്കു നേരെ  ഉല്‍ക്കാവര്‍ഷം സംഭവിക്കാനും ഇത് കാരണമാവും. പക്ഷേ, ഇനിയും 15 ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്.

മാര്‍ച്ച് 21: ശരീരത്തിലണിഞ്ഞാല്‍ അദൃശ്യമാവാന്‍ കഴിയുന്ന വസ്ത്രം ജര്‍മ്മനിയിലേയും  ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു. ഫോട്ടോണിക് ക്രിസ്റലുകളാണ് ഈ  അദൃശ്യവസ്ത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

ഏപ്രില്‍ 18: കഷണ്ടി അടക്കം പാരമ്പര്യകാരണങ്ങളാലുള്ള മുടികൊഴിച്ചിലിന് ഹേതുവാകുന്ന ജീനിനെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.  APCDD1 എന്ന ഈ ജീനിന്റെ കണ്ടെത്തല്‍ ഒരു പക്ഷേ ജനിതകചികിത്സയിലൂടെ കഷണ്ടിക്ക് പരിഹാരമായേക്കാം.

ഏപ്രില്‍ 30: ഭൂമിയില്‍ കാണുന്ന സള്‍ഫേറ്റ് സംയുക്തമായ ജിപ്സം (Gypsum) ചൊവയുടെ ഉപരിതലത്തിലുമുള്ളതായി കണ്ടെത്തല്‍. ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ് എന്നീ പര്യവേഷണദൌത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നുമാണ് നാസ ഈ കണ്ടെത്തല്‍ നടത്തിയത്.

മെയ് 4: ആനകളുടെ പൂര്‍വ്വികവംശത്തില്‍പ്പെട്ട മാമത്തിന്റെ രക്തം അതിന്റെ ഫോസില്‍ ഡിഎന്‍എയില്‍ നിന്നും പുന:സൃഷ്ടിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ഓസ്ട്രേലിയയിലെ അഡെലെയ്ഡ് സര്‍വ്വകലാശാലയിലെ  ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്.

മെയ് 20: ലോകത്തിലെ  എല്ലാ ജീവികളുടെയും ജനിതകവിവരങ്ങളും വിജ്ഞാനശേഖരങ്ങളും  ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന പദ്ധതി വിജയകരമായ പര്യവസാനത്തിലെത്തി. ആല്‍പ്സ് പര്‍വ്വതനിരയിലുള്ള ഒരു ഭൂഗര്‍ഭഅറയിലാണ് ഈ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ജൂണ്‍ 4:  ആഗോളതാപനംമൂലം സമുദ്രനിരപ്പ് ഉയരുകയാണെന്ന സങ്കല്‍പ്പനത്തിന് വിരുദ്ധമായ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ അതിശയിപ്പിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ പസഫിക് സമുദ്രത്തിലെ  27-ഓളം  ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നതായാണ് കണ്ടെത്തല്‍.

ജൂണ്‍ 22: കണ്ടും കേട്ടും സ്പര്‍ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ചെറിയ റോബോട്ടിനെ ജപ്പാന്‍ശാസ്ത്രജ്ഞര്‍ വികസിച്ചു. ഒരു കുട്ടിയുടെ രൂപമുള്ള ഇതിന് നോബി (Noby) എന്നാണ് പേര് നല്‍കിയത്. നയന്‍ മന്‍ത് ഓള്‍ഡ് ബേബി എന്നതിന്റെ ചുരുക്കരൂപമാണിത്.

ജൂലൈ 3: ആഗോളതാപനത്തിന് അനുകൂലമായി ഉയര്‍ന്ന സൂര്യതാപത്തില്‍ പ്രകാശസംശ്ളേഷണം നടത്താന്‍ കെല്പുള്ള നെല്‍ച്ചെടികളെ വികസിപ്പിക്കാന്‍ പ്രൊജക്ട്  സണ്‍ഷൈന്‍ എന്ന പേരില്‍ പദ്ധതിക്ക് തുടക്കാമായി. ഫിലീപ്പിന്‍സിലെ അന്തര്‍ദേശീയ നെല്ല് ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി.

ജൂലൈ 10: ഇന്ധനം വേണ്ടാത്ത വിമാനം ആദ്യത്തെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സോളാര്‍ ഇംപള്‍സ് (Solar Impulse) എന്നുപേരുള്ള ഇത് സൌരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡായിരുന്നു പരീക്ഷണവേദി.

ഓഗസ്റ് 14: പുതുതായി  കണ്ടെത്തപ്പെട്ട ഒരു രോഗാണുവിന് ന്യൂഡല്‍ഹി എന്നത് കൂട്ടിച്ചേര്‍ത്ത പേരുനല്‍കപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പ്രതിഷേധം. ന്യൂഡല്‍ഹി മെറ്റലോബീറ്റാ ലാക്ടമാസ് (NewDelhi-Metallo-beta-Lactamase-1)എന്നാണ് ബാക്ടീരിയയുടെ പേര്.

സെപ്തംബര്‍ 6: ആഫ്രിക്കയിലെ  രണ്ടായിരത്തിലധികവര്‍ഷം പഴക്കമുള്ള മമ്മിയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ അവര്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ടെട്രോസൈക്ളിന്‍ (Tetracyclin) എന്ന ആന്റിബയോട്ടിക്കിനെ വീഞ്ഞില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ് അവര്‍ ഉപയോഗിച്ചിരുന്നത്.

ഒക്ടോബര്‍ 27: ബോണ്‍സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും വലിയ ആമ്പര്‍ (Amber) നിക്ഷേപം ഇന്ത്യയില്‍ കണ്ടെത്തി. 50 ദശലക്ഷം  വര്‍ഷം പഴക്കമുള്ളത് ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശുന്നതാണ്.

നവംബര്‍ 4 : സ്ക്രീന്‍ ഇല്ലാതെ പ്രതിബിംബരൂപീകരണം സാധ്യമാകുന്ന ഹോളോഗ്രാഫി സങ്കേതത്തിന് തുടക്കമായി. ത്രീഡൈമന്‍ഷണല്‍ ടെലിപ്രസന്‍സ് (3 Dimensional Tele-Presence) എന്നു വിളിക്കുന്ന ഇത് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് യഥാര്‍ത്ഥ്യമാക്കിയത്.

നവംബര്‍ 19: സ്വിറ്റ്സര്‍ലന്‍ഡിലെ സേണ്‍ ഗവേഷണശാലയിലെ  ശാസ്ത്രജ്ഞര്‍ പ്രതിദ്രവ്യം കണ്ടെത്തുന്നതില്‍ വിജയിച്ചു. ഹൈഡ്രജന്‍ പ്രതിദ്രവ്യരൂപമായ ആന്റിഹൈഡ്രജനാണ് പിടിയിലായത്. കണികാഭൌതികത്തിലെ  ഒരു വഴിത്തിരിവാണ് ഈ കണ്ടെത്തല്‍.

ഡിസംബര്‍ 2: ആര്‍സെനിക്കിന്റെ സാന്നിദ്ധ്യത്തിലും ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയയെ അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വ്വേയിലെ ഗവേഷകര്‍ കണ്ടെത്തി. ലവണസാന്ദ്രതയേറിയ ജലത്തില്‍ ജീവിക്കുന്നതരം ബാക്ടീരിയകളി (Halobacteriae) ലൊന്നിന്റെ  'ഏഎഅഖ1’എന്ന വകഭേദത്തിനാണ് ഈ കഴിവുള്ളത്.

ഡിസംബര്‍ 12: മാതാവിന്റെ പങ്കാളിത്തമില്ലാതെ ആണ്‍ലിംഗകോശങ്ങളെ മാത്രം ഉപയോഗിച്ചുകൊണ്ട് പുതുജീവന്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ക്ളോണിങ് സങ്കേതം  അടിസ്ഥാനമാക്കിക്കൊണ്ട്  എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്.

ഇന്ത്യ

ജനുവരി 10: സൌരോര്‍ജ്ജപദ്ധതികളിലൂടെ ഊര്‍ജ്ജസ്വയംപര്യാപ്തത ലക്ഷ്യമിടുന്ന 'ജവഹര്‍ലാല്‍ നെഹ്രു ദേശീയ സൌരോര്‍ജ്ജമിഷന് തുടക്കം.

ഫെബ്രുവരി 2: ന്യൂഡെല്‍ഹിയിലെ 'നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് ജിനോമിക്സ് റിസര്‍ചില്‍ നിന്നും ഒരു മാസത്തോളം കേടകൂടാതിരിക്കുന്ന "ജനിതക-തക്കാളി.''

മാര്‍ച്ച് 3: ചാന്ദ്രയാനിലെ റഡാര്‍ നിരീക്ഷണസങ്കേതം ഉപയോഗിച്ചുകൊണ്ട് ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് അമേരിക്കയുടെ സ്ഥിരീകരണം.

ഏപ്രില്‍ 10: ക്ഷയരോഗത്തിന് കാരണമാവുന്ന 'മൈകോബാക്ടീരയം ടുബെര്‍ക്കുലോസിസി'്ന്റെ സമ്പൂര്‍ണ്ണജനിതകം വെളിപ്പെടുത്തല്‍.

മെയ് 11: സര്‍പ്പക്കാവുകളുടെയും കാവുകളുടെയും സംരക്ഷണത്തിനായി കേരളാഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ബൃഹത്തായ പദ്ധതിക്ക് തുടക്കം.

ജൂണ്‍ 5: 'വാക്സിഫ്ളൂ' എന്ന തദ്ദേശീയമായി നിര്‍മ്മിച്ച പന്നിപ്പനി വാക്സിന്‍ വിപണിയിലേക്ക്.

ജൂലൈ 15: ആദ്യ 'ഇന്ത്യന്‍' ഇന്റര്‍നെറ്റ് ബ്രൌസര്‍' 'എപ്പിക്' (Epic) എന്ന പേരില്‍ വിപണിയിലെത്തി.

ഓഗസ്റ് 25:  ഹരിയാനയിലെ നാഷണല്‍ഡയറി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ ക്ളോണിങ്ങിലൂടെ പോത്തിന്‍ കിടാവ്-'ഗരിമ രണ്ടാമന്‍'.  ഇന്ത്യയുടെ മൂന്നാമത്തെ ക്ളോണ്‍.

സെപ്തംബര്‍ 29: ഇന്ത്യന്‍ പൌര•ാര്‍ക്കെല്ലാം തിരിച്ചറിയലിനായി ഒറ്റ നമ്പര്‍ നല്‍കുന്ന 'ആധാര്‍' (AADAAR) പദ്ധതിക്ക് മഹാരാഷ്ട്രയില്‍ തുടക്കം.

ഒക്ടോബര്‍ 23:  ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ പരീക്ഷണശാല തമിഴ്നാട്ടിലെ 'ബോധിവെസ്റ്ഹില്‍' വനമേഖലയില്‍ സ്ഥാപിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി.

നവംബര്‍1: ഇന്ത്യയില്‍ നിന്നുള്ള എട്ടംഗ ഗവേഷണസംഘം അന്റാര്‍ട്ടിക്കന്‍ പര്യവേഷണത്തിന് അവിടേയ്ക്ക് യാത്രയായി.

ഡിസംബര്‍ 8:  കേരളംവനവകുപ്പ് നടപ്പിലാക്കിയ സാമൂഹ്യവനവല്‍ക്കരണപരിപാടികള്‍ക്ക് യു. എന്‍.ഇ. പി. (യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം) യുടെ അംഗീകാരം.

2010-ലെ വാര്‍ഷികങ്ങള്‍:

ഹബിള്‍ ദുരദര്‍ശിനിക്ക് 20
ഓസോണ്‍ വിള്ളലിന് 25
കാര്‍ബണ്‍പന്തി(ബക്കിബാള്‍) ന് 25
'ലേസറി'ന് 50
റോയല്‍സൊസൈറ്റിക്ക് 350

2010-ലെ വര്‍ഷാചരണങ്ങള്‍:

1.  ജൈവവൈവിധ്യവര്‍ഷം
     (
http://www.cbd.int/2010/welcome/)
2.  സംസ്കാരിക സമവായ വര്‍ഷം
      (
http://www.un.org/en/events/iyrc2010/)
3.  യുവജനവര്‍ഷം
     (
http://social.un.org/youthyear/)
4.  നെഴ്സുമാരുടെ വര്‍ഷം
     (
http://www.2010iynurse.net/)
5.  ശ്വാസകോശത്തിന്റെ വര്‍ഷം
     (
http://www.yearofthelung.org/)

ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ



ടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെ ടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള്‍ 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെ ടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.

ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍ കഴിയുന്ന പുതിയൊരുതരം ബാക്ടീരിയ. ടൈറ്റാനിക്കി'ല്‍നിന്നു കിട്ടിയതെന്ന സൂചനയോടെയുള്ളതാണ് അതിന്റെ പേരും- 'ഹാലോമോണാസ് ടൈറ്റാനിക്കെ' (Halomonas titanicae)!


1912 ഏപ്രില്‍ 14നായിരുന്നു ടൈറ്റാനിക്  മുങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍, കനഡയുടെ ഭരണാതിര്‍ത്തിയിലുള്ള ന്യു ഫൌണ്ട് ലാന്‍ഡ് ദ്വീപില്‍നിന്ന് 530 കിലോമീറ്റര്‍ തെക്കുകിഴക്കായി, സമുദ്രോപരിതലത്തില്‍നിന്ന് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഇപ്പോഴുള്ളത്. മുങ്ങുന്നസമയത്തുണ്ടായ മര്‍ദവ്യത്യാസം കാരണം മുന്‍ഭാഗവും പിന്‍ഭാഗവും 600 മീറ്ററോളം വേറിട്ട നിലയിലാണ് ടൈറ്റാനിക്കി'ന്റെ കിടപ്പ്.

98 വര്‍ഷമായി കടലിനടിയില്‍ സ്വാഭാവിക തുരുമ്പിക്കലിനു വിധേയമാകുന്ന ടൈറ്റാനിക്കിന്റെ തുരുമ്പിക്കല്‍ പക്ഷേ സാധാരണയുള്ളതിനേക്കാള്‍ വേഗത്തിലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബാക്ടീരിയ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സംഘമാണ് തുരുമ്പിക്കലിനെ വേഗത്തിലാക്കുന്നത്. പരസ്പര സഹകരണത്തിലൂടെ നിലനില്‍ക്കുന്ന ഈ സൂക്ഷ്മജീവികള്‍ കൃത്യനിര്‍വഹണം വേഗത്തിലാക്കാന്‍ 'സിംബയോട്ടിക് അസോസിയേഷന്‍' (Symbiotic Association) എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ടത്രെ. ഇതിലെ ഒരംഗം മാത്രമാണ് 'ഹാലോമോണാസ് ടൈറ്റാനിക്ക' എന്ന ബാക്ടീരിയ. 

                                                                              
മുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കു മാത്രമല്ല അവ ഭീഷണിയാവുന്നത്. കടല്‍ജലവുമായി സമ്പര്‍ക്കത്തില്‍വരുന്നതും ഇരുമ്പുനിര്‍മിതവുമായ ഏതൊന്നിനെയും അവ നശിപ്പിക്കും. 'ടൈറ്റാനിക് ബാക്ടീരിയ'യുടെ കണ്ടെത്തലിനെ ശാസ്ത്രസമൂഹം ഇതിനാല്‍ ഗൌരവതരമായാണ് വീക്ഷിക്കുന്നത്. കനഡയിലെ ഡെല്‍ഹൌസി സര്‍വകലാശാലയിലെയും സ്പെയിനിലെ സെവില്ലാ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ ഇരുമ്പുതീനി ബാക്ടീരിയയുടെ കണ്ടെത്തലിനുപിന്നില്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി ബയോളജി (Link: http://ijs.sgmjournals.org/cgi/content/abstract/60/12/2768)എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തുരുമ്പിക്കലിന്റെ രസതന്ത്രം
തുരുമ്പിക്കല്‍ അഥവാ റസ്റ്റിങ്ങി (Rusting) നെ ഒരു വൈദ്യുതവിശ്ളേഷണ (Electrolysis) പ്രവര്‍ത്തനമായാണ് ശാസ്ത്രജ്ഞര്‍ വിവക്ഷിക്കുന്നത്. ഇരുമ്പിന്റെ ശുദ്ധരൂപത്തെക്കാള്‍ അതിന്റെ സങ്കരമാണ് തുരുമ്പിക്കലിന് എളുപ്പത്തില്‍ വിധേയമാവുന്നത്. ലോഹസങ്കരത്തിലെ ഇരുമ്പ് ആനോഡ്  ആയി പ്രവര്‍ത്തിക്കുകയും രണ്ട് ഇലക്ട്രോണുകളെ പുറത്തുവിട്ട് ഫെറസ് അയോണ്‍'(Fe2+) ആയി മാറുകയും ചെയ്യുന്നു. ലോഹസങ്കരത്തിലെ മറ്റ് ലോഹങ്ങളായ ചെമ്പ്, വെളുത്തീയം (Tin) എന്നിവ ഈ ഇലക്ട്രോണുകളെ സ്വീകരിക്കാനുള്ള കാഥോഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വൈദ്യുതവിശ്ളേഷണ പ്രവര്‍ത്തനം പൂര്‍ണമാവുന്നു.

                                                                                
ഓക്സിജന്റെയും ജലാംശത്തിന്റെയും സാന്നിധ്യം ഇതിന്റെ ആക്കം വര്‍ധിപ്പിക്കുന്നതാണ്. കാരണം രണ്ടുപേര്‍ക്കുംകൂടി നാല് ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിനു സാധിക്കും. ഇതിലൂടെ കൂടുതല്‍ ഇലക്ട്രോണുകളെ ഇരുമ്പില്‍നിന്ന് നീക്കംചെയ്യാം. അതിലൂടെ സൃഷ്ടിക്കുന്ന ഫെറസ് അയോണുകള്‍ (Fe2+) ഫെറിക് അയോണുകളായി (Fe3+) മാറുന്നതിനിടയില്‍ അലേയമായ (ജലത്തില്‍ ലയിക്കാത്ത) സംയുക്തം സൃഷ്ടിക്കപ്പെടും. ഇതാണ് 'തുരുമ്പ്' എന്നറിയപ്പെടുന്ന ഫെറിക് ഓക്സൈഡ് (Ferric Oxide). അയോണുകളുടെ സഞ്ചാരത്തിനു പറ്റിയ ഒരു മാധ്യമം ഉണ്ടായിരിക്കുന്നത് തുരുമ്പിക്കലിന്റെ വേഗം വര്‍ധിക്കാനിടയാക്കും. ഇതാണ് ജലാംശം, ഉപ്പുകാറ്റ് തുടങ്ങിയവ തുരുമ്പിക്കല്‍ വേഗത്തിലാക്കാന്‍ കാരണം.

ഇരുമ്പുതീനി ബാക്ടീരിയയുടെ പ്രവര്‍ത്തനം
അധികമായ ലവണാംശത്തില്‍ ജീവിക്കുന്നതു കാരണം 'ഹാലോഫിലിക്' എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് 'ഹാലോമോണസ് ടൈറ്റാനിക്കെ'. ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള കടല്‍ജലം ഒരു നല്ല 'വൈദ്യുതവിശ്ളേഷകം' അഥവാ 'ഇലക്ട്രോളൈറ്റ്' ആണ്. ഇതിലൂടെ ഇത്തരം ബാക്ടീരിയകള്‍ക്ക് തുരുമ്പിക്കലിനെ ആശ്രയിച്ച് ജീവിക്കാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. 'തുരുമ്പ്' എന്ന ഫെറിക് ഓക്സൈഡിനെ ലേയരൂപത്തിലുള്ള ഫെറസ് ഹൈഡ്രോക്ളൈഡ് ആക്കി മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ ഓക്സിജന്‍ പുറത്തുവരും. ഇതിനെ ഇവയ്ക്ക് മറ്റ് ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം.


ഫെറസ് അയോണുകള്‍ , ഫെറിക് അയോണുകളായി മാറുന്ന പ്രവര്‍ത്തനത്തിനും ഈ ബാക്ടീരിയകള്‍ കളമൊരുക്കാറുണ്ട്. മുന്‍പറഞ്ഞ പ്രവര്‍ത്തനത്തെ വിപരീതദിശയില്‍ നടത്തുന്നതിലൂടെയാണിത് (ഫെറസ് ഹൈഡ്രോക്സൈഡിനെ തിരിച്ച് ഫെറിക് ഓക്സൈഡ് ആക്കുന്നതിലൂടെ). ഇതിലൂടെ സൃഷ്ടിക്കുന്ന Fe3+ അയോണുകള്‍ക്ക് ക്ളോറിന്‍ ആറ്റവുമായി ചേര്‍ന്ന് ഫെറിക് ക്ളോറൈഡ് ആകാനാവും. ഉരുക്കി നെപ്പോലും നശിപ്പിക്കാനാവുന്ന ഇതാണ് കപ്പലുകളുടെ ഇരുമ്പുഭാഗങ്ങള്‍ക്കുള്ള മുഖ്യ ഭീഷണി.

Ref: Int J Syst Evol Microbiol. 2010 Dec;60(Pt 12):2768-74. Epub 2010 Jan 8.Halomonas titanicae sp. nov., a halophilic bacterium isolated from the RMS Titanic. Sánchez-Porro C, Kaur B, Mann H, Ventosa A. Department of Microbiology and Parasitology, Faculty of Pharmacy, University of Sevilla, 41012 Sevilla, Spain.

Wednesday, November 24, 2010

എന്‍ഡോസള്‍ഫാന്‍: മറയ്‌ക്കപ്പെടുന്നതെന്ത്‌?


അന്തര്‍ദേശീയ തലത്തില്‍ `ഇന്ത്യ' ലജ്ജിച്ചു തലതാഴ്‌ത്തിയ ദിവസങ്ങളായിരുന്നു പോയമാസം അവസാനത്തിലേത്‌. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന വിഷപദാര്‍ത്ഥങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്താങ്ങുന്നതിലൂടെയായിരുന്നു അത്‌. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെ അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ്‌ ഇന്ത്യ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട്‌ കൈകൊണ്ടത്‌. എന്‍ഡോസള്‍ഫാനും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമേതുമില്ലെന്ന്‌ ഒരു അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കുന്നതിലൂടെ കാസര്‍ഗോഡിലെയും ദക്ഷിണ കര്‍ണ്ണാടകത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ്‌ ഇന്ത്യാഗവണ്‍മെന്റ്‌ ചെയ്‌തത്‌. എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ്‌ നിരോധിച്ച ഒരു കീടനാശിനിയെ സര്‍വ്വത്മനാ പിന്താങ്ങിയ പൈശാചികമായ ഈ നടപടി ഇന്ത്യയുടെ പ്രതിഛായക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌ തീരാകളങ്കമാണ്‌. ലാഭേച്ഛ മാത്രമാണ്‌ ഇന്ത്യയുടെ ഈ നെറികേടിന്‌ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്നത്‌ എന്‍ഡോസള്‍ഫാന്റെ തന്നെ ഇന്ത്യയിലെ വ്യവഹാരക്കണക്കുകളാണ്‌. ലോകത്തില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുകയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. കേന്ദ്രഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റി സൈഡ്‌സ്‌ ലിമിറ്റഡാണ്‌ ഇന്ത്യയില്‍ അത്‌ നിര്‍മ്മിക്കുന്നത്‌. `എന്‍ഡോസള്‍ഫാന്‍' എന്ന പേരില്ലെന്ന്‌ മാത്രം. തയോണെക്‌സ്‌(THIONEX), എന്‍ഡോസില്‍(ENDOCIL), ഫേസര്‍ (PHASER), ബെന്‍സോയ്‌പിന്‍(BENZOEPIN) എന്നീ വ്യവഹാരങ്ങളിലാണ്‌ അത്‌ വിപണിയിലെത്തുന്നത്‌. `എന്‍ഡോസള്‍ഫാന്‍' എന്ന പേര്‌ ബഹുരാഷ്‌ട്ര കുത്തകയായ `ബേയര്‍ ക്രോപ്‌ സയന്‍സാണ്‌' സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്തിലെ ഏറ്റവുമധികം പടര്‍ന്നിട്ടുള്ള വിഷങ്ങളിലൊന്നുമാണ്‌. ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ ധ്രുവമേഖലകളിലും ഹിമാലയത്തിലും ആല്‍പ്‌സ്‌ പര്‍വ്വതത്തില്‍ പോലും കാറ്റിലൂടെ അത്‌ ചെന്നെത്തിയിട്ടുണ്ട്‌. ഇതുകാരണം 2010 അവസാനത്തോടെ ബേയര്‍ ക്രോപ്‌സയന്‍സ്‌ എന്‍ഡോസള്‍ഫാന്‍ ഉത്‌പാദനവും വില്‍പ്പനയും നിറുത്തുകയാണ്‌. ഇതൊ ന്നും കണക്കിലെടുക്കാതെയാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ പിന്താങ്ങുന്നത്‌.

                                                           
എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗരീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക അപ്രായോഗികമാണെന്നുമാണ്‌ ഇന്ത്യ ഇതിനായുള്ള ന്യായവാദമായി അവതരിപ്പിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നും അതിന്റെ `സുരക്ഷിത' ഉപയോഗത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ പാലിക്കപ്പെടുന്നില്ല എന്നത്‌ ഈ ന്യായത്തിന്റെ പൊള്ളത്തരം എടുത്തുകാട്ടുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്ന സമയത്തിന്‌ തൊട്ടുമുമ്പുമുതല്‍ 20 ദിവസം വരെ സമീപവാസികളായ ജനങ്ങള്‍ അവിടെ നിന്നും മാറിതാമസിക്കണമെന്നതാണ്‌ ഒരു നിര്‍ദ്ദേശം. ഇതേക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുകയും എല്ലാ ശുദ്ധജലസ്രോതസ്സുകളും (കുളങ്ങള്‍, നദികള്‍ എന്നിവയുള്‍പ്പെടെ!!) മൂടിയിടുകയും വേണം. വൃക്ഷവിളകളുടെ തോട്ടത്തില്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ `സ്‌പ്രേ' ചെയ്യുകയാണെങ്കില്‍ അത്‌ വൃക്ഷത്തലപ്പുകളില്‍ നിന്ന്‌ 2-3 മീറ്റര്‍ ഉയരെയാവാന്‍ പാടില്ല. പ്രായോഗികതലത്തില്‍ ഇതൊക്കെയും എത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. അതേസമയം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ട രാജ്യങ്ങളില്‍ പോലും എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ കുറവുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു പറയുന്നതും കളവാണ്‌. 1998 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശ്രീലങ്കയ്‌ക്ക്‌ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഉത്‌പാദനനിരക്കില്‍ ഇടിവ്‌ സംഭവിക്കാതെ നിലനിറുത്താനായി ട്ടുണ്ട്‌. അതുപോലെ 2006-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തും മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഗ്രീസ്‌, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങളുടെ തമസ്‌കരണം കൂടിയാണ്‌ ഇന്ത്യ ജനീവയില്‍ നടത്തിയത്‌.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകളേതുമില്ലെന്നതായിരുന്നു ഇന്ത്യയുടെ വാദം. എന്നാല്‍, ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്ത്‌(National Institute of Occupational Health) എന്ന സര്‍ക്കാര്‍ സ്ഥാപനം കാസര്‍ ഗോഡ്‌ മേഖലയില്‍ നടത്തിയ പഠനത്തില്‍, അവിടത്തെ ജനങ്ങളിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നത്‌ എന്‍ഡോസള്‍ഫാനാണെന്ന്‌ കണ്ടെത്തിയിരുന്നു. 1968-ലെ ഇന്‍ഡ്യന്‍ ഇന്‍സെക്‌റ്റിസെഡ്‌ ആക്‌ടി(Indial Insecticide Act) ന്റെ നഗ്നമായ ലംഘനമാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ നടക്കുന്നതെന്ന്‌ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍ മെന്റ്‌ (CSE) നടത്തിയ പഠനങ്ങളും വെളിപ്പെടുത്തിയിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദൈന്യചിത്രങ്ങള്‍ ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതൊക്കെയും പൂഴ്‌ത്തിവെച്ചിട്ടാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിഷമാണോ എന്നതിന്‌ തെളിവില്ല എന്ന്‌ വാദിച്ചതെന്നത്‌ ഇതിനുപിന്നിലെ ദുരൂഹലക്ഷ്യങ്ങള്‍ വെളിവാക്കുന്നു. കീടനാശിനി നിര്‍ മ്മാണ കമ്പനികളുടെ സ്വാധീനമാണ്‌ ഗവണ്‍മെന്റിനെ ഇതിനു പ്രേരിപ്പിച്ചതെന്നാണ്‌ പരിസ്ഥിതി സംഘടനകള്‍ പറയുന്നത്‌.

 ഇതാദ്യമായല്ല ഇന്ത്യ എന്‍ ഡോസള്‍ഫാനുവേണ്ടിയുള്ള `അഭിഭാഷക വൃത്തി' ഏറ്റെടുക്കുന്നതെന്നത്‌. ഇക്കാര്യത്തിലെ നയരൂപീകരണങ്ങള്‍ക്കുമേല്‍ കച്ചവട താല്‍പര്യങ്ങള്‍ക്കുള്ള വഴിവിട്ട സ്വാധീനം വെളിപ്പെടുത്തുന്നതാണ്‌. 2007 -ലാണ്‌ രാജ്യാന്തര തലത്തില്‍ എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം ശക്തമായത്‌. ഉല്‍പ്പാദനമോ വിപണനമോ ഉപഭോഗമോ അനുവദിച്ചുകൂടാത്ത വിഷപദാര്‍ത്ഥങ്ങളുടെ പട്ടിക രൂപപ്പെടുത്തുന്ന `റോട്ടര്‍ഡാം ഉടമ്പടി (Rotterdam Convention)യില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവന്നത്‌ ആ വര്‍ഷമായിരുന്നു. തുടര്‍ന്നാണ്‌, എന്‍ഡോസള്‍ഫാന്‍ ഉത്‌പാദകരമായ ബേയര്‍ ക്രോപ്‌സയന്‍സ്‌ അമേരിക്കന്‍ വിപണിയില്‍ നിന്ന്‌ അത്‌ പിന്‍വലിക്കാന്‍ സ്വയം നിര്‍ബന്ധിതമായത്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളിലെ വില്‍പ്പന നിര്‍ബാധം തുടകരുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ 2008 ല്‍ എന്‍ഡോസള്‍ഫാന്‍ `റോട്ടര്‍ഡാം ഉടമ്പടിപ്പട്ടിക'യില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരു അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ശക്തമായി വാദിച്ച രാജ്യമായിരുന്നു ഇന്ത്യ. ഇക്കാരണത്താലാണ്‌ ജനീവയില്‍ ഇപ്പോള്‍ നടന്ന സമ്മേളനത്തിന്‌ ഈ പ്രമേയം വീണ്ടും അതരിപ്പിക്കേണ്ടി വന്നത്‌.

ഓര്‍ഗാനിക്‌ കീടനാശിനികളുടെ ഉപയോഗം പുനര്‍നിര്‍ണ്ണയിക്കുന്ന സമിതി(Persistent Organic Pollutant Review Committee) പൂര്‍ണ്ണമായും ഒരു ശാസ്‌ത്രീയ സമിതിയാണ്‌. ഇതിന്റെ ഉപദേശമനുസരിച്ചാണ്‌ `സ്റ്റോക്‌ഹോം ഉടമ്പടി'യിലെ അംഗരാഷ്‌ട്രങ്ങള്‍ തീരുമാനമെടുക്കുന്നത്‌. ഇക്കാരണത്താല്‍, ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്നും അന്താരാഷ്‌ട്ര നിരീക്ഷകര്‍ കരുതുന്നു.

എന്താണ്‌ എന്‍ഡോസള്‍ഫാന്‍?

ഷഡ്‌പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ്‌ (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍(Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്‌ക്കെതിരെയാണ്‌ ഇത്‌ പ്രയോഗിക്കപ്പെടുന്നത്‌. തവിട്ട്‌ നിറത്തിലുള്ള പൊടിരൂപത്തിലാണ്‌ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്‌. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്‌ ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥ(Central Nervous Sstem) യെ തകര്‍ക്കുന്നതിലൂടെയാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്‌.

എന്‍ഡോസള്‍ഫാന്റെ രാസസ്വഭാവം?
`ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്‌റ്റിസൈഡുകള്‍(Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍. `ക്ലോറിനേറ്റഡ്‌ സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്‌. സ്വഭാവപരമായി ഇതൊരു ന്യൂറോ ടാക്‌സിന്‍ (Neuro toxin) അഥവാ നാഡീവിഷമാണ്‌. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ്‌ ഇതിന്റെ പ്രവര്‍ത്തനം.

ഉപയോഗിക്കപ്പെടുന്ന വിളകള്‍?

ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ?

1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന്‌ എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്‌. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രതിരോധം എന്തിന്‌?

1. ആരോഗ്യപ്രശ്‌നങ്ങള്‍
2. ആഹാരശൃംഖലയില്‍ എത്തപ്പെടുന്നതിലൂടെയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ (bio accumulation)
3. കാറ്റിലൂടെ ഏറ്റവും വേഗത്തില്‍ പരക്കുന്നത്‌ (Long Range Air Pollution)
4. പ്രകൃതിയില്‍ കേടുകൂടാതെ ഏറെക്കാലം നിലനില്‍ക്കുന്നു എന്നതിനാല്‍(Presistent nature)
5. സുരക്ഷിതമായി ഉപയോഗിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമായതിനാല്‍.

ദുരന്തങ്ങള്‍ എവിടെയൊക്കെ?

ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കര്‍, കസാക്കിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സ്‌പെയിന്‍, നിക്കരാഗ്വ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലെ സ്‌ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്‌, മാലി, ന്യൂസിലന്റ്‌, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ്‌ മുന്നില്‍.

എന്‍ഡോസള്‍ഫാന്‍ നാള്‍വഴി:

1950 കള്‍ - എന്‍ഡോസള്‍ഫാന്‍ വികസിപ്പിക്കുന്നു.

1954 - അമേരിക്കന്‍ വില്‍പ്പനാനുമതി. `ബേയര്‍ ക്രോപ്‌സയന്‍സി'ന്റെ പഴയ കമ്പനി രൂപത്തിന്‌

2000 - ഗാര്‍ഹിക ഉപയോഗത്തിന്‌ അമേരിക്കയില്‍ നിരോധനം.

2001 ഫെബ്രുവരി 28- കാസര്‍ഗോഡുനിന്നും ആദ്‌ത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ അന്വേഷണം നടത്തുന്നു.

2001 ഓഗസ്റ്റ്‌ 25 - സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിക്കുന്നു.

2002 മാര്‍ച്ച്‌ - കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാര്‍ഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തുന്നു.

2002 ജൂലൈ - അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണല്‍ ഹെല്‍ത്ത്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠനവിഷയമാക്കുന്നു.

2002 ഓഗസ്റ്റ്‌ - എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.

2002 ഓഗസ്റ്റ്‌ 12 - കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്‌ വിലക്കുന്നു (മറ്റ്‌ വിപണനനാമങ്ങളില്‍ ഉപയോഗിക്കുന്നതും).

2002 മാര്‍ച്ച്‌ - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നു.

2004 സെപ്‌തംബര്‍ - എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവണ്‍മെന്റ്‌ നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷന്‍ .

2004 ഡിസംബര്‍ - എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നു. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല).

2007 - എന്‍ഡോസള്‍ഫാന്‍, റോട്ടര്‍ഡാം ഉടമ്പടി രേഖയില്‍ പെടുത്തി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനും അന്താരാഷ്‌ട്ര സമൂഹവും.

2008 ഒക്‌ടോബര്‍ - റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഡോസള്‍ഫാന്‍ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.

2008 - 2010 ഏറ്റവും ഒടുവിലായി ഓസ്‌ട്രേയില ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നു.

2010 ഒക്‌ടോബര്‍ - ജനീവസമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്താങ്ങുന്നു.

Saturday, November 13, 2010

പശ്ചിമഘട്ടം ലോകപൈതൃകപ്പട്ടികയിലേക്ക്‌

                                       
പശ്ചിമഘട്ടത്തിലെ മലരണിക്കാടുകള്‍ക്ക്‌ ഇനി അന്താരാഷ്‌ട്ര പ്രശ്‌സ്‌തി. കാലത്തിന്റെ പഴമയെ കടന്നുവരുന്ന പാരമ്പര്യത്തിന്റെ പ്രകൃതിക്കാഴ്‌ചകളെ അടയാളപ്പെടുത്തുന്ന ലോകപൈതൃകപ്പട്ടികയില്‍ ഇടം തേടുന്നതോടെയാണിത്‌. ലോകത്തെവിടെയും കാണാത്ത അപൂര്‍വ്വ ജൈവസമ്പത്തിന്റെ ഈറ്റില്ലമെന്ന നിലയ്‌ക്കാണ്‌ പശ്ചിമഘട്ടം അന്തര്‍ദേശീയ അംഗീകാരത്തിന്റെ ഈ പട്ടികയിലേക്കെത്തുന്നത്‌.


`യുണെസ്‌കോ'യാണ്‌ ലോകത്തിന്റെ മുഴുവന്‍ പൈതൃകസമ്പത്തെന്ന ഉന്നതസ്ഥാനം പശ്ചമിഘട്ടത്തിന്‌ നല്‍കുന്നത്‌. മാനവസംസ്‌കൃതിയുടെ നേര്‍ക്കാഴ്‌ചകളാവുന്നവയ്‌ക്കാണ്‌ സാധാരണയായി ഈ സ്ഥാനം നല്‍കിവരുന്നത്‌. എന്നാല്‍, പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ അത്‌ ജൈവവൈവിധ്യത്തിന്റെ അനന്യതയ്‌ക്കാണ്‌. ഇന്ത്യയില്‍ നിന്നുള്ള അനവധി സാംസ്‌കാരിക ഇടങ്ങള്‍ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ജീവവൈവിധ്യത്തിലെ അപൂര്‍വ്വതകളിലൂടെ അതില്‍ ഇടം നേടിയവ ചുരുകക്‌േയുള്ളൂ. 2011 ജൂലൈയില്‍ ബഹ്‌റിനില്‍ നടക്കുന്ന ലോകപൈതൃക സമ്മേളന(World Herotage Summit)ത്തിലാണ്‌ ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ജീവസ്‌പീഷീസുകളുടെ വൈവിധ്യവും വൈപുല്യവും അടിസ്ഥാനമാവുന്നതിനാല്‍ യുണെസ്‌കോയുടെ നിര്‍ദ്ദേശപ്രകാരം ലോകപ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സിഎന്നാണ്‌ ഇതിനായുള്ള നിര്‍ണ്ണയാധികാരം. ഇതിന്റെ ഭാഗമായി ഐ.യു.സി.എന്‍ പ്രതിനിധിയായി ഒരു വിദഗ്‌ധസംഘം പശ്ചിമഘട്ടമേഖലയില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. മഹാരാഷ്‌ട്ര, ഗോവ, കര്‍ണാകട, തമിഴ്‌നാട്‌ എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോവുന്ന മേഖലകളിലാകെ സഞ്ചരിച്ച അവര്‍ അവസാനം ജൈവവൈവിധ്യത്തില്‍ ഏറ്റവും സമ്പുഷ്‌ടമായ പശ്ചിമഘട്ടഭാഗത്തെ ഉള്‍ക്കൊള്ളുന്ന കേരളത്തിലും എത്തിച്ചേരുകയുണ്ടായി. വനംവകുപ്പുമായി സഹകരിച്ചായിരുന്നു കേരളത്തിലെ നിരീക്ഷണം.

                                        
ജന്തുവൈവിധ്യത്തിനുപുറമെ, ദൃശ്യഭംഗിയുള്ള 1500-ഓളം കാട്ടുപൂവകള്‍-ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഇവിടെയുള്ളതായാണ്‌ വിദഗ്‌ദസംഘത്തിന്‌ ബോധ്യമായത്‌. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട്‌ നവംബര്‍ മദ്ധ്യത്തോടെ ഐ.യു.സി.എന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെടും. അതിനുശേഷം യുണെസ്‌കോയ്‌ക്ക്‌ കീഴിലെ വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മീഷന്‌ മുമ്പാകെയും ഇതനുസരിച്ചായിരിക്കും തീരുമാനം.

ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായി `ഹോട്ട്‌സ്‌പോട്ട്‌(Biodiversity Hotspot) എന്ന ബഹുമതി ലഭിച്ചതാണ്‌ പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ജൈവമേഖല. ഗുജറാത്തിന്റെ അതിര്‍ത്തി മുതല്‍ ഇന്ത്യയുടെ തെക്കേമുനമ്പ്‌ വരെ നീണ്ടുനില്‍ക്കുന്ന ഇതിന്റെ തുടര്‍ച്ച ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തെ വനമേഖലയിലും കാണാനാവും. ഭൂമിശാസ്‌ത്രപരമായി ഒന്നായി കണക്കാക്കാവുന്ന ഇവയ്‌ക്കിടയില്‍ ഇന്ത്യന്‍ മഹാസമുദ്രം കടന്നുവരുന്നുവെന്നു മാത്രം. എങ്കിലും ജൈവവൈവിധ്യത്തില്‍ ഇന്ത്യന്‍ ഭാഗത്തിനുതന്നെയാണ്‌ മുന്‍തൂക്കം.

                                     
1,60,000 ചതുരശ്രകിലോമീറ്ററാണ്‌ പശ്ചിമഘട്ടത്തിന്റെ ആകെയുള്ള വിസ്‌തൃതി. 1,600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്‌ പടിഞ്ഞാറന്‍ തീരത്തുനിന്ന്‌ 50 കിലോമീറ്ററോളം ഉള്ളിലേക്ക്‌ മാറിയാണുള്ളത്‌. സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്ന ഇത്‌ മണ്‍സൂണ്‍ മേഘങ്ങള്‍ ഡെക്കാണ്‍ ഭൂമിയുടെ മറുഭാഗത്തേക്ക്‌ കടക്കാതെയും തടയുകയും മഴപെയ്യിച്ച്‌ നമ്മുടെ നാടിനെ ഹരിതാഭമാക്കുകയും ചെയ്യുന്നു. ജീവപരിസരത്തിലെ ഈ സവിശേഷതയാണ്‌ സമൃദ്ധവും സവിശേഷവുമായ ജൈവവൈധ്യത്തിന്‌ കാരണമായത്‌.

അനന്യമായ ഈ ജൈവവൈവിധ്യത്തിന്റെ പ്രധാന പ്രത്യേകത അതിലെ ജൈവികമായ തനിരൂപങ്ങളാണ്‌. ലോകത്തില്‍ മറ്റ്‌ ആവാസമേഖലകളിലൊന്നും കാണപ്പെടുന്നില്ല എന്നതിനോടൊപ്പം ഒരിനത്തിന്റെ തന്നെ അനേകം `പ്രതിരൂപങ്ങളെയും ഇവിടെ കാണാം. ഒരു സ്‌പീഷീസിനുള്ളില്‍ അനേകം ഉപസ്‌പീഷീസുകള്‍ നിലനില്‍ക്കുന്ന അവസ്ഥയാണിത്‌. പൊതു പരിസ്ഥിതിയെന്ന വലിയലോകത്തിനുള്ളില്‍, അതിജീവനത്തിനായി, ചെറിയ തുരുത്തുകളിലായി ഒതുങ്ങിക്കഴിയാനുള്ള പ്രവണതയില്‍ നിന്നാണ്‌ ഇവ സൃഷ്‌ടിക്കപ്പെടുന്നത്‌. `എന്‍ഡെമിസം' (Endemism) എന്നാണ്‌ ഈ പ്രതിഭാസം അറിയപ്പെടുന്നത്‌.

                                            
സൂക്ഷ്‌മ പരിസ്ഥിതികളുടെ ബാഹുല്യം കാരണം ഇത്തരം അനേകം ഉപസ്‌പീഷീസുകള്‍ പരിണാമം നേടിയിട്ടുണ്ട്‌. ഇവയില്‍ പലതും പില്‍ക്കാലത്ത്‌ വംശനാശം നേരിടുകയും ഒന്നോ രണ്ടോ ആയി അവശേഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഇവയില്‍ പലതും ഇന്ന്‌ സ്‌പീഷീസുകളായിത്തന്നെ പരിഗണിക്കപ്പെടുന്നുണ്ട്‌. `എന്‍ഡെമിക്‌ സ്‌പീഷീസുകള്‍' എന്നറിയപ്പെടുന്ന ഇവയുടെ നീണ്ടനിരതന്നെ പശ്ചിമഘട്ടത്തിലുണ്ട്‌. ആകെയുള്ള 6,000 സസ്യസ്‌പീഷീസുകളില്‍ പകുതിയിലേറെയും (52%)`എന്‍ഡെമിക്‌' ആണെന്നാണ്‌ കണക്ക്‌. ഇവയില്‍ മിക്കവയും കടുത്ത വംശനാശഭീഷണിയിലുമാണ്‌.

അപൂര്‍വ്വതകള്‍ കൊണ്ട്‌ ശ്രദ്ധേയമായ അനേകം ചെടികള്‍ പശ്ചിമഘട്ടത്തിലുണ്ട്‌. ആയുര്‍വേദത്തില്‍ കണ്‍കണ്ട ഔഷധങ്ങളായി പറയുന്ന ഔഷധസസ്യങ്ങള്‍ക്ക്‌ പുറമേയാണിത്‌. പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന ഔഷധ സസ്യങ്ങള്‍ക്ക്‌ പുറമെയാണിത്‌. ഇതിന്റെ സംരക്ഷണാര്‍ത്ഥം കേരളാ ഗവണ്‍മെന്റ്‌ `കുറിഞ്ഞിമല' എന്ന പ്രത്യേകമായൊരു സംരക്ഷിതമേഖല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രത്യേകമായ ഏതൊരു ആകര്‍ഷണവും അവകാശപ്പെടാനില്ലാത്ത മറ്റനവധി അപൂര്‍വ്വസസ്യങ്ങള്‍ വംശനാശത്തിന്റെ മുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്‌.

                                                                             
ഏകദേശം 250-ഓളം വരുന്ന ഓര്‍ക്കിഡുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവയില്‍ 130 എണ്ണം `എന്‍ഡെമിക്‌' ഇനത്തില്‍പ്പെട്ടതുമാണ്‌. ജന്തുവര്‍ഗ്ഗത്തില്‍ ഉഭയജീവികളാണ്‌ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്നത്‌. ഇതില്‍ എണ്‍പതുശതമാനത്തിലേറെ (179 സ്‌പീഷീസുകള്‍) `എന്‍ഡെമിക്കു'കളാണ്‌. 508 പക്ഷിസ്‌പീഷിസുകളുളളതില്‍ 16 എണ്ണം `എന്‍ഡെമിക്‌' ആയുള്ളയാണെന്നാണ്‌ കണ്ടെത്തപ്പെട്ടിട്ടുള്ളത്‌. ചിത്രശലഭങ്ങളില്‍ 334 എണ്ണമേ ഗവേഷകര്‍ക്ക്‌ കണ്ടെത്താനായിട്ടുള്ളതെങ്കിലും വംശനാശം ഈ വര്‍ണ്ണക്കാഴ്‌ചകളെയും മായ്‌ച്ചുകൊണ്ടിരിക്കയാണ്‌. സിംഹവാലന്‍ കുരങ്ങുള്‍പ്പെടെയുള്ള 139 സസ്‌തനജീവികളും ആശ്രയമാക്കുന്നത്‌ പശ്ചിമഘട്ടത്തിലെ മഴക്കാടുകളെയാണ്‌.

ലോകപൈതൃകപ്പട്ടികയില്‍ എത്തപ്പെടുന്നതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര സഹകരണം ലഭ്യമാകുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ. പൈതൃകസ്ഥാനങ്ങളുടെ സംരക്ഷണം `യൂണെസ്‌കോ'യുടെ കീഴിലെ `വേള്‍ഡ്‌ ഹെറിറ്റേജ്‌ കമ്മിറ്റി'യുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്നാകുന്നതിനാലാണിത്‌. ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇതിലൂടെ ധനസഹായം ലഭിക്കുന്നതിനുള്ള അവസരമൊരുങ്ങും. ഇക്കാരണത്താല്‍ അംഗീകാരത്തോടൊപ്പം ജീവസുരക്ഷകൂടിയാണ്‌ ലോകപൈതൃകപ്പട്ടികയിലെ പശ്ചിമഘട്ടത്തിന്റെ സ്ഥാനം വാഗ്‌ദാനം ചെയ്യുന്നത്‌.

Wednesday, October 20, 2010

2010-ലെ നോബേല്‍സമ്മാനങ്ങള്‍

വൈദ്യശാസ്‌ത്രം:

1978 ജൂലൈ 25. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയിലെ ഒരു ഒഴിഞ്ഞ
പരീക്ഷണശാലയില്‍ രാത്രി വൈകിയും ഒരു ശാസ്‌ത്രജ്ഞന്‍
പ്രവര്‍ത്തനനിരതനാണ്‌. തനിക്കു മുന്നിലെ സൂക്ഷ്‌മദര്‍ശിനിയിലൂടെ
ശ്രദ്ധയോടെ എന്തോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌ അദ്ദേഹം. സമയം
അര്‍ദ്ധരാത്രിയോടടുക്കുന്നു: 11.47. പെട്ടെന്ന്‌, ഏറെ നാളുകളായി
പ്രതീക്ഷിച്ചിരുന്ന എന്തിനെയോ കണ്ടിട്ടെന്നവണ്ണം, അദ്ദേഹത്തിന്റെ
കണ്ണുകള്‍ വിടര്‍ന്നു. ഒരു ചെറുപുഞ്ചിരി ആ ചുണ്ടുകളിലേക്കെത്തി.
സൂക്ഷ്‌മദര്‍ശിനിയുടെ ദൃശ്യപാളിയിലൂടെ ആ കാഴ്‌ച അദ്ദേഹം ഒന്നുകൂടി
നോക്കി. സ്‌പന്ദിക്കുന്ന ഒരു മനുഷ്യഭ്രൂണമാണ്‌ തനിക്കുമുന്നില്‍.
ലോകത്താദ്യമായി പരീക്ഷമശാലയില്‍ ഒരു കൃത്രിമ മനുഷ്യഭ്രൂണം
പിറവിയെടുത്തിരിക്കുന്നു.. കണെക്കണെ അത്‌ വളരുകയാണ്‌. വിഭജനങ്ങളിലൂടെ.
ലൂയി ബ്രൗണിന്റെ ഭ്രൂണമായിരുന്നു അത്‌. ലോകത്തിലെ ആദ്യത്തെ `ടെസ്റ്റ്‌
ട്യൂബ്‌' ശിശുവിന്റെ ജീവന്‍ പരീക്ഷണശാലയിലേക്കിറങ്ങിവന്ന ആ നിമിഷങ്ങളുടെ
ഓര്‍മ്മയ്‌ക്കുമുന്നിലാണ്‌ ഈ വര്‍ഷത്തെ വൈദ്യശാസ്‌ത്രനോബേല്‍ സമ്മാനം
സമര്‍പ്പിതമായിരിക്കുന്നത്‌.

Professor Robert Edwards, Lesley Brown, Louise Brown, the world's first test tube baby with her son Cameron.
ആദ്യത്തെ `ടെസ്റ്റ്‌ട്യൂബ്‌ ശിശു'വിന്റെ പിതാവായി അറിയപ്പെടുന്ന
റോബര്‍ട്ട്‌ ജി. എഡ്വാര്‍ഡിനാണ്‌ ആ പുരസ്‌കാരം. ആരുമായും
പങ്കുവെയ്‌ക്കാതെയാണ്‌ അദ്ദേഹം ആ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്‌.
ഇപ്പോഴും കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍ തുടരുന്ന റോബര്‍ട്ട്‌
എഡ്വാര്‍ഡിന്‌ അക്കാര്യത്തില്‍ അഭിമാനിക്കാം. എന്നാല്‍ ഈ നേട്ടത്തിനു
പിന്നില്‍ അറിയപ്പെടാത്ത മറ്റൊരാള്‍ കൂടിയുണ്ട്‌. ഡോ.പാട്രിക്‌സി
സ്റ്റെപ്‌ടോ എന്ന ഡോക്‌ടറായിരുന്നു അത്‌. പ്രശസ്‌തനായ ശസ്‌ത്രക്രിയാ
വിദഗ്‌ദനായിരുന്ന അദ്ദേഹമായിരുന്നു ഇംഗ്ലണ്ടിലേക്ക്‌ ആദ്യമായി സൂക്ഷ്‌മ
ശസ്‌ത്രക്രിയാ സങ്കേതമായ `ലാപ്രോസ്‌കോപ്പി' (Laproscopy) യെ
പ്രയോഗത്തിലെത്തിച്ചത്‌. ശരീരത്തിനുള്ളിലേക്ക്‌ കടത്തുന്ന ഒരു കുഴലിലൂടെ
ആന്തരാവയവങ്ങളുടെ ഘടന നിരീക്ഷിക്കാനുള്ള സംവിധാനമായിരുന്നു അത്‌.
സ്‌ത്രീകളില്‍ നിന്നു ശേഖരിക്കുന്ന `അണ്‌ഡകോശ'(Egg Cell) ത്തെ
ഉപയോഗിച്ചുള്ളതായിരുന്നു റോബര്‍ട്ട്‌ എഡ്വാര്‍ഡിന്റെ പരീക്ഷണം. അതിനെ
പുംബീജ (Sperm Cell)കോശവുമായി സംയോജിപ്പിക്കുന്നതിലൂടെ, കൃത്രിമ
മനുഷ്യഭ്രൂണത്തെ സൂക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാല്‍, ശരിയായ വളര്‍ച്ചാഘട്ടത്തിലെത്താത്ത `അണ്‌ഡകോശത്തെ
കണ്ടെത്താനാവാത്തതുകാരണം അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍
പരാജയപ്പെടുകയായിരുന്നു. ഡോ.പാട്രിക്‌സ്റ്റെപ്‌ടോയുടെ ലാപ്രോസ്‌കോപ്പി
സങ്കേതമാണ്‌ ഇതിന്‌ പരിഹാരം കാണാന്‍ സഹായകമായത്‌. പിന്നീട്‌ ഇരുവരും
ചേര്‍ന്ന്‌ കേംബ്രിഡ്‌ജിനടുത്തായി `ബോണ്‍ ഹാള്‍ക്ലിനിക്‌' (Bourn Hall
Clinic) എന്ന ലോകത്തിലെ ആദ്യത്തെ `ക്രിത്രിമബീജ ധാന ക്ലിനിക്ക്‌ (in
vitro Fertilization) സ്ഥാപിക്കുകയും ചെയ്‌തു. ലൂയി ബ്രൗണിനു ശേഷം ഏകദേശം
നാലുദശലക്ഷത്തോളം `ടെസ്റ്റ്‌ ട്യൂബ്‌' ശിശുക്കള്‍ ഇതുള്‍പ്പെടെയുള്ള
ലോകത്തിലെ വിവിധ `കൃത്രിമ ബീജധാന ക്ലിനിക്കുകളില്‍ ജനിച്ചതായാണ്‌
കണക്ക്‌.
('ശരീരത്തിനു പുറത്തുവെച്ചു നടത്തുന്ന ബീജസംയോജനം' എന്നതാണ്‌
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഈ
പ്രവര്‍ത്തനം സാധാരണയായി പരീക്ഷണശാലയില്‍ നടത്തുന്നതിലാണ്‌ ഇവയില്‍
നിന്നും പിറക്കുന്ന ശിശുക്കള്‍ `ടെസ്റ്റ്‌ട്യൂബ്‌' ശിശുക്കള്‍'
എന്നറിയപ്പെടുന്നത്‌. അതല്ലാതെ ഈ പ്രവര്‍ത്തനത്തിന്‌ ടെസ്റ്റ്‌ട്യൂബുമായി
ബന്ധമൊന്നുമില്ല).

ഭൗതിക ശാസ്‌ത്രം

പേപ്പറില്‍ പെന്‍സില്‍ കൊണ്ട്‌ ഒരു വരവരയ്‌ക്കുക; അതിന്റെ മുകളില്‍ ഒരു
കഷണം `സെല്ലോടേപ്പ്‌' ഒട്ടിക്കുക; പതിയെ ഇളക്കി എടുക്കുക;
പറ്റിപ്പിടിച്ചിരിക്കുന്ന പെന്‍സില്‍മുനയുടെ അംശങ്ങള്‍ ചുരണ്ടിയെടുക്കുക;
പോയി ഒരു നോബേല്‍ സമ്മാനം വാങ്ങുക. ചുരുക്കത്തില്‍ ഇതായിരുന്നു ഈ
വര്‍ഷത്തെ ഭൗതികശാസ്‌ത്രത്തിനു നോബേല്‍ സമ്മാനത്തിന്റെ പിന്നിലെ ചരിത്രം.
വെറുതെ പറയുന്നതല്ല. മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ
ഭൗതികശാസ്‌ത്രവിഭാഗത്തില്‍ ഗവേഷകരായ ആന്ത്രേഗെയിമും കോണ്‍സ്റ്റാന്റിന്‍
നോവോ സെലേവൊയും യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ്‌ ചെയ്‌തത്‌. പെന്‍സില്‍
മുനയിലെ കാര്‍ബണ്‍രൂപമായ `ഗ്രാഫെറ്റില്‍' നിന്നും `ഗ്രാഫീന്‍' (Graphene)
എന്ന സവിശേഷ കാര്‍ബണ്‍ പ്രതിരൂപത്തെ വേര്‍തിരിച്ചതിനാലാണ്‌
ആന്ത്രേയ്‌ക്കും കോണ്‍സ്റ്റാന്റിനും നോബേല്‍ പുരസ്‌കാരം.

                                                                    
പെന്‍സിലും പേപ്പറുമുപയേച്ചുള്ള മാര്‍ഗ്ഗം തന്നെയാണ്‌ അവര്‍ ഇതിനായ്‌
പരീക്ഷിച്ചത്‌. എന്നാല്‍, ഒറ്റയടിക്കുള്ള ഒരു പകര്‍ത്തലായിരുന്നില്ല
അത്‌. പെന്‍സില്‍വരയിലെ കാര്‍ബണ്‍ അംശങ്ങളെ ആവര്‍ത്തിച്ചാവര്‍ത്തിച്‌
സെല്ലോടേപ്പിലേക്ക്‌ പകര്‍ത്തുന്നതിലൂടെ അവര്‍ അതിന്റെ കട്ടി ഒരു
ആറ്റത്തിനോളം കുറച്ചിരുന്നു. ഇങ്ങനെ ഒരാറ്റത്തിന്റെ കനമുള്ളതായപ്പോള്‍
അത്‌ കാര്‍ബണ്‍ ആറ്റങ്ങള്‍ കണ്ണിചേരുന്ന ഒരു വലപോലെയാണ്‌ കാണപ്പെട്ടത്‌.
ഓരോ കാര്‍ബണും ആറ്റവും മറ്റ്‌ മൂന്നെണ്ണവുമായി ഇഴചേരുന്നു.
രസതന്ത്രത്തിന്റെ ഭാഷയില്‍ ഈ ഇഴചേരല്‍ മറ്റ്‌ കോവാലെന്റ്‌ ബോണ്ടിങ്‌
(Covalent Bonding) എന്നാണറിയപ്പെടുന്നത്‌. ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന
വലരൂപമാണ്‌ ഗ്രാഫീന്‍ (Graphene). 2004 ഒക്‌ടോബറില്‍ `സയന്‍സ്‌' എന്ന
ഗവേഷണജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെയാണ്‌ `ഗ്രാഫീന്‍' എന്ന
തങ്ങളുടെ കണ്ടെത്തലിനെക്കുറിച്ച്‌ ആന്ത്രേയും കോണ്‍സ്റ്റാന്റിനും ലോകത്തെ
അറിയിച്ചത്‌. എന്നാല്‍, അതിനുമുമ്പേ ഇവ്വിധം അറ്റോമികതലത്തില്‍
പദാര്‍ത്ഥങ്ങള്‍ സവിഷേശസ്വഭാവമങ്ങളുള്ളയായി മാറുന്നത്‌ ശാസ്‌ത്രലോകം
തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. തങ്ങളുടെ അടിസ്ഥാന ഭൗതിക സ്വഭാവങ്ങളില്‍
നിന്നും പാടേ വ്യതിചലിച്ചുകൊണ്ടായിരുന്നു. അറ്റോമികതലത്തിലേക്കുള്ള
പദാര്‍ത്ഥങ്ങളുടെ ഈ അവസ്ഥാഭേദം. ഇവയെക്കുറിച്ചുള്ള പഠനമാണ്‌ പിന്നീട്‌.
`നാനോടെക്‌നോളജി' എന്ന പേരിലറിയപ്പെട്ടത്‌. എന്തൊക്കെയാവാം ഈ പുതിയ
ശാസ്‌ത്രശാഖയുടെ വാഗ്‌ദാനങ്ങളെന്ന്‌ മുന്‍കൂറായി പറയാന്‍
ശാസ്‌ത്രജ്ഞര്‍ക്കുപോലും ഇപ്പോഴും കഴിയുന്നില്ല. കാരണം നമ്മുടെ
സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായ നിര്‍മ്മിതകളാണ്‌ അവ സാധ്യമാക്കുന്നത്‌.
ഉദാഹരണമായി ഈ ഗ്രാഫീന്‍ തന്നെ ചുരുണ്ട്‌ കുഴല്‍രൂപത്തിലായാല്‍ അത്‌
`നാനോട്യൂബാ'വാം ഉരുണ്ട്‌ ഉണ്ടപോലെയായാല്‍ `ഫുള്ളറീനാ (Fullerene)വും.
ഔഷധ നിര്‍മ്മാണം മുതല്‍ സ്‌പേസ്‌ഷട്ടില്‍ നിര്‍മ്മാണം വരെയാണ്‌
ഇവയുടെയൊക്കെ പ്രയുക്തമേഖലകള്‍! അതും പുത്തനായവ!

(ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌
ഏറ്റവും കനംകുറഞ്ഞതും ബലവത്തായതുമാണ്‌
കാര്‍ബണ്‍ ആറ്റങ്ങള്‍ മാത്രമടങ്ങുന്ന ഗ്രാഫീന്‍
ഒരു ചതുരശ്രമീറ്റര്‍ വിസ്‌തൃതിയുള്ള
ഇതിന്റെ ഭാരം ഒരു മില്ലീമീറ്ററില്‍ താഴെ
മാത്രമേ വരികയുള്ളൂ. ഇതേകനത്തിലുള്ള

ഉരുക്കിനേക്കാള്‍ 100 മടങ്ങ്‌ കരുത്തുറ്റതുമായിരിക്കും അത്‌.
പ്രകാശത്തെ കടന്നുപോവാനനുവദിക്കുന്ന ഇത്‌
പക്ഷെ, ഏറ്റവും ചെറിയ ആറ്റത്തെപ്പോലും
തടഞ്ഞുനിറുത്തുന്നതാണ്‌. താപം, വൈദ്യുതി എന്നിവയെ
ചെമ്പിനെ വെല്ലുന്ന രീതിയില്‍ കടത്തിവിടുകയും ചെയ്യും.
ലാപ്‌ടോപ്‌, ഉപഗ്രഹങ്ങള്‍ ഇവയുടെ നിര്‍മ്മാണത്തില്‍
ഇതിന്‌ ഇക്കാരണങ്ങളാല്‍ പ്രധാന പങ്ക്‌ വഹിക്കാനാകും).

രസതന്ത്രം:

ഇതരനോബേല്‍ സമ്മാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈ വര്‍ഷത്തെ
രസതന്ത്രനോബേല്‍ സമ്മാനം മൂന്നുപേരാണ്‌ പങ്കിട്ടത്‌. അമേരിക്കയില്‍
നിന്നുള്ള റിച്ചാര്‍ഡ്‌ എഫ്‌.ഹെക്ക്‌, യെയ്‌-യിഞ്ചി നെഗ്ക്ഷി എന്നിവരും
ജപ്പാനിലെ ഹക്കായ്‌ഡോ സര്‍വ്വകലാശാലയില്‍ നിന്നുള്ള അകിരാ സുസൂക്കിയും.

                                                                     
രസതന്ത്രഗവേഷകര്‍ക്ക്‌ പൊതുവില്‍ പ്രയോജന പ്രദമാവുന്ന തരത്തില്‍
``പലേഡിയം - മാറ്റലൈസ്‌ഡ്‌ ക്ലോസ്‌ കപ്പിളിങ്‌ (Palladium Catalysed
Cross Coupling)എന്ന നിര്‍മ്മാണ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ്‌
പുരസ്‌കാരം. പലേഡിയം ആറ്റത്തിന്റെ സാന്നിധ്യം ഉപയോഗിച്ചുകൊണ്ട്‌,
കാര്‍ബണ്‍ ആറ്റങ്ങളെ എങ്ങനെ രാസപ്രവര്‍ത്തന സന്നദ്ധമാക്കാം എന്നതാണ്‌ ഈ
സേങ്കതത്തിന്റെ അടിസ്ഥാനം. കാര്‍ബണുള്‍പ്പെടെയുള്ള ഏതൊരാറ്റത്തിന്റെയും
രാസപ്രവര്‍ത്തനസ്വഭാവം `എട്ട്‌' എന്ന `മാന്ത്രികസംഖ്യ'
നേടിയെടുക്കുന്നതിനുള്ള ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ്‌ നടുവില്‍
ന്യൂക്ലിയസ്‌, അതിനു ചുറ്റിലുമായി വലയപഥങ്ങളിലായി സഞ്ചരിക്കുന്ന
ഇലക്‌ട്രോണുകള്‍. ഇതാണ്‌ ആറ്റങ്ങളുടെ അടിസ്ഥാന ഘടന. ഇതില്‍ ഏറ്റവും
പുറമെയുള്ള വലയപഥത്തിലെ ഇലക്‌ട്രോണുകളാണ്‌ രാസപ്രവര്‍ത്തനത്തിന്‌
കാരണമാവുന്നത്‌. അവ എപ്പോഴും തങ്ങളുടെ സംഘത്തില്‍ എട്ടു പേരുണ്ടാവാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും, എല്ലാ ആറ്റത്തിലും എട്ട്‌
ഇലക്‌ട്രോണുകള്‍ ഇങ്ങനെ കാണണമെന്നില്ല. അങ്ങനെയുള്ളവ, മറ്റേതെങ്കിലും
ആറ്റത്തില്‍ നിന്ന്‌ ഇലക്‌ട്രോണുകളെ ഒപ്പം കൂട്ടും. അങ്ങനെ എണ്ണം
തികയ്‌ക്കും. അതിലൂടെയാണ്‌ അവ `സ്ഥിരത' കൈവരിക്കുന്നത്‌. ഒട്ടന്റ്‌
റൂള്‍(Octant Rule) എന്നാണ്‌ ഇതറിയപ്പെടുന്നത്‌. പക്ഷേ, ഇത്തരത്തില്‍
സ്ഥിരത നേടി സ്വസ്ഥരാവാന്‍ ആഗ്രഹം മാത്രംപോര. അതിനുവേണ്ട ഊര്‍ജ്ജനിലയു
ആവശ്യമുണ്ട്‌. എല്ലാ ആറ്റങ്ങള്‍ക്കും ഒരു നിശ്ചിത ഊര്‍ജ്ജനില
സ്വായത്തമാക്കാനായാലേ അവയ്‌ക്ക്‌ രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാവൂ.
കടമ്പകള്‍ ചാടിയുള്ള ഒരു ഓട്ടം പോലെയാണിത്‌. കടമ്പകളില്‍
കാല്‍തട്ടുന്നവര്‍ മറിഞ്ഞുവീഴും. ഇവിടെയാണ്‌ നോബേല്‍ ഗവേഷകര്‍ സംവിധാനം
ചെയ്‌തതുപോലെയുള്ള ഒരു സങ്കേതം പ്രസക്തമാകുന്നത്‌. കാറ്റലിസ്റ്റ്‌
എന്ന ആളിനെയാണ്‌ അവര്‍ രംഗത്തിറക്കുന്നത്‌. ഈ കാറ്റലിസ്റ്റ്‌, മിക്കവാറും
എല്ലാ ആറ്റങ്ങള്‍ക്കും ചാടിപ്പോവാന്‍ കഴിയുന്നതരത്തില്‍ ഊര്‍ജ്ജനിലയുടെ ഈ
കടമ്പ താഴ്‌ത്തി വയ്‌ക്കുന്നു. അങ്ങനെ രാസപ്രവര്‍ത്തനം സാധ്യമാവുന്നു.
അല്ലെങ്കില്‍ ത്വരിതമായി നടക്കുന്നു. അതേസമയം കാറ്റലിസ്റ്റ്‌ എന്ന ഈ
കഥാപാത്രം അതില്‍ നേരിട്ട്‌ പങ്കെടുക്കുന്നുമില്ല. ഇത്തരമൊരു
കാറ്റലിസ്റ്റായിരുന്നു പലേഡിയം. ഇതുപയോഗിച്ച്‌, സങ്കീര്‍ണ്ണഘടനയുള്ള
അനവധി കാര്‍ബണ്‍ സംയുക്തങ്ങളെ നിര്‍മ്മിക്കാന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌
കഴിഞ്ഞു. ക്യാന്‍സര്‍ മരുന്നുകള്‍, OLED (ഓര്‍ഗാനിക്‌ ലൈറ്റ്‌ എമിറ്റിങ്‌
ഡയോഡുകള്‍
) എന്നിവയുടെ നിര്‍മ്മാണത്തില്‍ ഈ സങ്കേതം ഇന്ന്‌ വ്യാപകമായി
പ്രയോജനപ്പെടുന്നുണ്ട്‌.

Link: http://nobelprize.org/

Tuesday, October 12, 2010

കുറഞ്ഞ വിലയില്‍ ക്യാന്‍സര്‍ മരുന്നുമായി മലയാളിശാസ്‌ത്രജ്ഞന്‍

                                                                                 
സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാവുന്ന തരത്തില്‍ വിലയേറിയവയാണ്‌ ക്യാന്‍സറിനുള്ള ഔഷധങ്ങള്‍. ഇവയില്‍ ഏറ്റവും വിലപിടിച്ചതാണ്‌ `ടാക്‌സോള്‍'(Taxol). പസഫിക്‌ യ്യൂ ട്രീ(Pacific Yew Tree-Taxus brevifolia) എന്ന മരത്തിന്റെ പുറന്തൊലിയില്‍നിന്ന്‌ നിര്‍മിക്കുന്നതാണ്‌ കാരണം.

                         
1000 ton മരത്തൊലിയില്‍നിന്ന്‌ വേര്‍തിരിക്കാവുന്നത്‌ 100 കിലോഗ്രാമില്‍ താഴെ മാത്രം. ഇതിനു പരിഹാരവുമായി കടന്നെത്തിയിരിക്കുകയാണ്‌ ഒരു മലയാളി ശാസ്‌ത്രജ്ഞന്‍. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂ്ട്ട‌ ഓഫ്‌ ടെക്‌നോളജിയിലെ ഗവേഷകനായ അജികുമാര്‍ പാറയിലാണ്‌ കുറഞ്ഞ ചെലവില്‍ `ടാക്‌സോള്‍' നിര്‍മിക്കാനുള്ള വഴി കണ്ടെത്തിയത്‌. ഇ.കോളി (E.coli) എന്ന ബാക്ടീരിയയെ ഉപയോഗിച്ച്‌ കൃത്രിമമായി അത്‌ നിര്‍മിക്കാമെന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

കോശങ്ങള്‍ ചില നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായേ വിഭജിക്കാവൂവെന്നാണ്‌ കണക്ക്‌. അങ്ങനെയല്ലാത്തവ അനിയന്ത്രിതമായി വിഭജിക്കുകയും അസന്തുലിതമായി വളര്‍ച്ചയുണ്ടാക്കുന്നതുമാണ്‌ അര്‍ബുദം അഥവാ ക്യാന്‍സര്‍. ഇങ്ങനെ `സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന' ക്യാന്‍സര്‍കോശങ്ങള്‍ ശരീരം മുഴുവന്‍ ഓടിനടന്ന്‌ ആ പ്രവണത വളര്‍ത്തും. ശരീരത്തിന്റെ സ്വതസിദ്ധമായ നിയന്ത്രണരീതികള്‍ക്കും അതീതമായി`ാകും ഇവയുടെ പ്രവര്‍ത്തനം. ഇതിനാലാണ്‌ ഇവയെ അടിച്ചമര്‍ത്താന്‍ പുറമെനിന്നുള്ള രാസസംയുക്തങ്ങള്‍ ആവശ്യമാവുന്നത്‌.
                                                                
ഇതുപോലെയുള്ള ഒന്നാണ്‌ `പാസ്‌ലിടാക്‌സെല്‍' (Paclitaxel) എന്ന പേരിലും അറിയുന്ന `ടാക്‌സോള്‍' (Taxol). കോശവിഭജനത്തെ തടയുന്നുവെന്നതാണ്‌ ഇവയുടെ സ്വഭാവം. ഇതിനായി `ടാക്‌സോള്‍' നിര്‍മിക്കാന്‍ കഴിയുന്ന ജീനുകളെ ഇ-കോളി ബാക്ടീരിയയിലേക്ക്‌ മാറ്റുകയായിരുന്നു അജികുമാര്‍ പാറയിലിന്റെ ഗവേഷകസംഘം ചെയ്‌തത്‌. ജനിതക എന്‍ജിനിയറിങ്ങാണ്‌ അത്‌ സാധ്യമാക്കിയത്‌.

Link to Original Paper: http://www.sciencemag.org/cgi/content/abstract/330/6000/70

Tuesday, October 5, 2010

ജനിതക ഉരുളക്കിഴങ്ങ്‌ ഇന്ത്യയില്‍നിന്ന്‌

ജനിതക വ്യതികരണം വരുത്തിയ ഭക്ഷ്യവിളകളുടെ പട്ടികയിലേക്ക്‌ ഇന്ത്യയില്‍നിന്ന്‌ പുതിയൊരെണ്ണംകൂടി. ജനിതക ഉരുളക്കിഴങ്ങ്‌ (GM potato). സാധാരണ ഉരുളക്കിഴങ്ങളിലുള്ളതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയതാണ്‌ പുതിയ ജനിതകയിനം. സിംലയിലെ കേന്ദ്ര ഉരുളക്കിഴങ്ങ്‌ ഗവേഷണകേന്ദ്ര(Central Potato Research Institute) മാണ്‌ ഈ നേട്ടത്തിനു പിന്നില്‍. സുബ്രാ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്‌ ഇത്‌ യാഥാര്‍ഥ്യമാക്കിയത്‌. ഒരു ഹെക്ടറില്‍നിന്നുള്ള വിളവ്‌ 15 മുതല്‍ 25 ശതമാനംവരെ വര്‍ധിപ്പിക്കാനും ജനിതക ഉരുളക്കിഴങ്ങിന്‌ കഴിയും. ഇതിലൂടെ കര്‍ഷകസമൂഹത്തിന്‌ നേരിട്ടുള്ള പ്രയോജനത്തിന്‌ വഴിയൊരുക്കുന്നതാണ്‌ പുതിയ കണ്ടെത്തല്‍.

                                                            
ഉരുളക്കിഴങ്ങിലുള്ള പോഷകാംശം വര്‍ധിപ്പിക്കുന്നതിനായി മാറ്റിവച്ച ജീന്‍, ചീരയുടെ വംശത്തില്‍പ്പെടുന്ന `ഗ്രെയ്‌ന്‍ അമരാന്തസ്‌' (Grain Amaranthus) എന്ന ചെടിയില്‍നിന്നുമാണ്‌. മഹാരാഷ്‌ട്രാ മേഖലയില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഇതിന്‌ മറാഠിഭാഷയില്‍ `രാജ്‌ഗിരി' എന്നാണ്‌ പേര്‌. ഇതിന്റെ വിത്തുകളാണ്‌ ഭക്ഷ്യവസ്‌തുവായി ഉപയോഗിക്കുന്നത്‌. വിത്തുകളിലേക്ക്‌ പ്രോട്ടീനുകളുടെ സന്നിവേശം സാധ്യമാക്കുന്ന ജീനാണ്‌ ഇതില്‍നിന്ന്‌ ഉരുളക്കിഴങ്ങിലേക്ക്‌ മാറ്റിവച്ചത്‌. അതോടൊപ്പം ഉരുളക്കിഴങ്ങില്‍ കാണപ്പെടാത്ത ചില അവശ്യ അമിനോ അമ്ലങ്ങളും ഉരുളക്കിഴങ്ങിലേക്കെത്തിക്കാന്‍ ജീന്‍ മാറ്റത്തിനു കഴിഞ്ഞിട്ടുണ്ട്‌.


എഎംഎ-1(AmA 1) എന്ന ചുരുക്കപ്പേരില്‍ അറിയുന്ന `അമരാന്ത്‌ ആല്‍ബുമിന്‍ 1' എന്ന ജീനാണ്‌ ഉരുളക്കിഴങ്ങിലേക്ക്‌ കടത്തിയിരിക്കുന്നത്‌. രണ്ടുവര്‍ഷം മുമ്പാണ്‌ ഇതു സംബന്ധമായ പ്രാഥമിക പരീക്ഷണങ്ങള്‍ നടത്തപ്പെട്ടത്‌. ഇന്ത്യയില്‍ കൃഷിചെയ്‌തുവരുന്ന ജ്യോതി, സത്‌ലജ്‌, ബാദ്‌ഷാ, ബഹാര്‍, പുക്‌രാജ്‌, ചിപ്‌സോണ 1, 2 എന്നീ ഇനങ്ങളെയാണ്‌ ജനിതകമാറ്റത്തിനായി ഉപയോഗിച്ചത്‌. ഇതിനുശേഷം മോഡിനഗറിലുള്ള കേന്ദ്ര ഉരുളക്കിഴങ്ങ്‌ ഗവേഷണകേന്ദ്രമായി സഹകരിച്ച്‌ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. വിളവെടുത്ത ജനിതക-ഉരുളക്കിഴങ്ങുകള്‍ സിംലയിലെ ഗവേഷണകേന്ദ്രത്തിലെത്തിച്ച്‌ ഭക്ഷ്യസുരക്ഷയെ സംബന്ധിക്കുന്ന പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. എലികളിലും മുയലുകളിലുമായിരുന്നു പരീക്ഷണങ്ങള്‍. ഇവയിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതുമില്ലെന്ന്‌ ബോധ്യമായതിനെത്തുടര്‍ന്നാണ്‌ ജനിതക ഉരുളക്കിഴങ്ങ്‌ ഇപ്പോള്‍ അരങ്ങേറ്റത്തിനെത്തുന്നത്‌.

                                                             
ഇനി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കാന്‍ `ജനറ്റിക്‌ എന്‍ജിനിയറിങ്‌ അപ്രൂവല്‍ കമ്മിറ്റി'യുടെ അംഗീകാരം ആവശ്യമാണ്‌. `പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌' എന്ന ജേര്‍ണലിലാണ്‌ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. (Link: http://www.pnas.org/content/early/2010/09/13/1006265107.abstract)

ഇത്‌ ബിടി വിളയല്ല

ജനിതക ഉരുളക്കിഴങ്ങ്‌ ആദ്യമായി അന്തര്‍ദേശീയ വിപണിയിലെത്തിച്ചത്‌ മോണ്‍സാന്റോ കമ്പനിയായിരുന്നു. `ന്യൂലീഫ്‌' എന്ന പേരിലറിയപ്പെട്ട അതൊരു ബിടി വിളയായിരുന്നു. അതായത്‌ `ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌' (Bacillus thuringiensis) എന്ന ബാക്ടീരിയയില്‍നിന്നുള്ള ജീനിനെ ഉള്‍ക്കൊള്ളുന്നത്‌. കീടനാശക സ്വഭാവമുള്ള ഈ ജീന്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാവുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ 2001 മാര്‍ച്ചില്‍ മോണ്‍സാന്റോ അതിന്റെ വില്‍പ്പന നിര്‍ത്തുകയായിരുന്നു. ഇത്തരം അപകടങ്ങളില്ലെന്ന്‌ സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്‌ ഇന്ത്യയുടെ ജനിതക ഉരുളക്കിഴങ്ങെന്ന്‌ ഗവേഷകസംഘം പറയുന്നു. ബിടി ജീന്‍ അടങ്ങിയിട്ടില്ല എന്നതുതന്നെയാണ്‌ മുഖ്യമെന്ന്‌ അവര്‍ പറയുന്നു.

Friday, September 17, 2010

ആപ്പിളിനും ഗോതമ്പിനും സമ്പൂര്‍ണ ജനിതകം


ലോകത്ത്‌ ഇന്നു കൃഷിചെയ്യുന്ന ആപ്പിള്‍ ഇനങ്ങള്‍ 7500 ഓളമുണ്ട്‌. ജനിതകഘടനയില്‍ അല്‍പ്പസൊല്‍പ്പം വ്യത്യാസമുള്ളതാണ്‌ അവയെല്ലാം. ചെറിയ വ്യത്യാസങ്ങളാവുമ്പോള്‍ അവ `ഇനങ്ങള്‍' എന്ന പരിധിയിലൊതുങ്ങും. വ്യതിയാനം കൂടുതല്‍ പ്രകടമാവുമ്പോഴാണ്‌ ഇനങ്ങള്‍ സ്‌പീഷീസുകളായി വേര്‍തിരിയുന്നത്‌. ഇങ്ങനെയുള്ള വൈജാത്യങ്ങളുടെ നീണ്ട നിരതന്നെ ആപ്പിള്‍ചെടികള്‍ക്കിടയിലുണ്ട്‌. പക്ഷേ, അപ്പോഴും ജനിതകസമാനതകള്‍ നൂലിഴപോലെ അവയ്‌ക്കിടയിലൂടെ കടന്നുപോവുന്നതു കാണാം. 

ഇതിന്റെ ഉറവിടം തിരക്കിയാല്‍, അനേകം കൈവഴികളായി പിരിഞ്ഞൊഴുകുന്ന നദി, ഒരു കൈത്തോടായി മലമുകളില്‍നിന്ന്‌ ഉത്ഭവിക്കുന്നതുപോലെ നമ്മള്‍ ഒരൊറ്റ പൈതൃക വംശത്തിലെത്തും. തെക്കന്‍ കസാഖ്‌സ്ഥാനിലെ പര്‍വതനിരകളില്‍ വളരുന്ന `മാലസ്‌ സീവേഴ്‌സി' (Malus sieversii) എന്ന വന്യസ്‌പീഷീസാണ്‌ ഇങ്ങനെ ലോകത്തിലെ മുഴുവന്‍ ആപ്പിള്‍ വംശങ്ങളുടെയും മാതാവാകുന്നത്‌. ഇപ്പോള്‍ പുറത്തുവന്ന ജനിതകശ്രേണി പഠനമാണ്‌ ധാരണകള്‍ക്കുപരിയായി ഇക്കാര്യം വെളിപ്പെടുത്തിയത്‌.


ആപ്പിളിനെ മനുഷ്യന്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തിത്തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 4000 വര്‍ഷമേ ആവുന്നുള്ളു. എങ്കിലും 50 മുതല്‍ 65 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ളതാണ്‌ ആപ്പിളിന്റെ പരിണാമചരിത്രം. അത്‌ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ്‌. ഇന്നും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രകൃതിദുരന്തം ദിനോസര്‍വംശത്തെയാകെ ഭൂമുഖത്തുനിന്ന്‌ തുടച്ചുമാറ്റിയ സമയത്തെ കടന്നുവന്നവയാണ്‌ ആപ്പിള്‍മരങ്ങള്‍. സര്‍വനാശത്തിന്റേതായ ആ ഇടനാഴി കടക്കുന്നതിനിടയില്‍ ആപ്പിള്‍ചെടികള്‍ക്ക്‌ ജനിതകപരമായ വലിയ മാറ്റം കൈവരികയുണ്ടായി. ഒമ്പതായിരുന്ന ക്രോമസോമുകളുടെ എണ്ണം 17 ആയതായിരുന്നു ഇത്‌. ഏതാണ്ട്‌ ഇരട്ടിയോളമെത്തിയ ഈ വര്‍ധന ജീനുകളുടെ എണ്ണത്തിലും മാറ്റമുണ്ടാക്കി. പലതിന്റെയും പതിപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. അവതന്നെ മാറിയും തിരിഞ്ഞും പലയിടങ്ങളിലായി. ഇതിലൂടെയെല്ലാമാണ്‌ 57,000 ജീനുകളുമായി ആപ്പിള്‍ ജനിതകപരമായി ഏറ്റവും സങ്കീര്‍ണമായ സസ്യങ്ങളിലൊന്നായി മാറിയത്‌.

രണ്ടുവര്‍ഷത്തോളമെടുത്താണ്‌ ആപ്പിളിന്റെ ജനിതകശ്രേണി പഠനം പൂര്‍ത്തിയാക്കിയത്‌. 7,423 ദശലക്ഷം ഡിഎന്‍എ ഘടകങ്ങളെ, അതായത്‌ ന്യൂക്ലിയോറ്റൈഡുകളെ ജീനുകളായി വേര്‍തിരിച്ചറിഞ്ഞുകൊണ്ടായിരുന് നു ഈ പഠനം. ഇത്രയും ബൃഹത്തായ ഒരു ജനിതകശ്രേണി സമ്പൂര്‍ണമായി പഠനവിധേയമാക്കപ്പെടുന്നതുതന്നെ ഇതാദ്യമായാണ്‌. 20 ഗവേഷണസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ ശ്രമത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള എണ്‍പത്തിയഞ്ചോളം ശാസ്‌ത്രജ്ഞര്‍ പങ്കെടുത്തു. ഇറ്റലിയിലെ എഡ്‌മണ്ട്‌ മാക്‌ ഫൗണ്ടേഷനാ(Edmund Mc Foundation)യിരുന്നു ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. വാഷിങ്‌ടണ്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സര്‍വകലാശാലകളും സ്വകാര്യ സംരംഭകരും ഇതില്‍ പങ്കാളികളായിരുന്നു. `ഗോള്‍ഡന്‍ ഡെലിഷ്യസ്‌' എന്ന ഇനമാണ്‌ ശ്രേണീപഠനത്തിനും അനുബന്ധ വിശകലനങ്ങള്‍ക്കും ഉപയോഗിച്ചത്‌. ഇതില്‍നിന്ന്‌ രോഗ-കീട നിയന്ത്രണശേഷി പകരുന്ന 992 ജീനുകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ആപ്പിള്‍കര്‍ഷകര്‍ക്ക്‌ ഗുണകരമായ അനവധി കണ്ടെത്തലുകളിലേക്ക്‌ വഴിതുറക്കാന്‍ ഇതു സഹായകമാവുമെന്നാണ്‌ പ്രതീക്ഷ. `നേച്ചര്‍ ജെനിറ്റിക്‌സ്‌' എന്ന ഗവേഷണ ജേണലിലാണ്‌ ആപ്പിളിന്റെ ജനിതകശ്രേണി പ്രസിദ്ധീകരിച്ചത്‌.

ഗോതമ്പിന്റെ ജനിതകരഹസ്യം ഇനി ആര്‍ക്കും



വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുള്‍പ്പെട്ട `ഇന്റര്‍നാഷണല്‍ വീറ്റ്‌ ജീനോം സ്വീകന്‍സിങ്‌ കണ്‍സോര്‍ഷ്യ'ത്തിന്റെ നേതൃത്വത്തില്‍ ഗോതമ്പിന്റെ ജനിതകഘടനയും വെളിപ്പെടുത്തിയത്‌ കഴിഞ്ഞവാരം. ലിവര്‍പൂള്‍, ബ്രിസ്‌റ്റള്‍ സര്‍വകലാശാലകളിലെ ഗവേഷകരും `ജോണ്‍ ഇന്‍സ്‌ സെന്റര്‍' എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്‌ത്രജ്ഞരുമാണ്‌ ഇതിലെ മുഖ്യ പങ്കാളികള്‍. `ചൈനീസ്‌ സ്‌പ്രിങ്‌' എന്ന ഗോതമ്പിനമാണ്‌ ജനകിതശ്രേണിപഠനത്തിന്‌ ഉപയോഗിച്ചത്‌.
 

അടിസ്ഥാന ക്രോമസോം സംഖ്യ (n=7) ആറുമടങ്ങായി ഇരട്ടിച്ചതരത്തിലായിരുന്നു (6n) ഗോതമ്പ്‌ ഇനത്തിലെ ക്രോമസോമുകളുടെ എണ്ണം. അതായത്‌ 42. `പൈറോ സീക്വന്‍സിങ്‌' എന്ന പുതിയ ജനിതകശ്രേണീ സങ്കേതമാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. സ്വിസ്‌ ഔഷധനിര്‍മാണ കമ്പനിയായ റോഷേയുമായുള്ള സാങ്കേതിക സഹകരണത്തോടെയാണിത്‌. ഏതൊരാള്‍ക്കും സൗജന്യമായി പരിശോധിക്കാനും പ്രയോജനപ്പെടുത്താനും http://www.cerealsdb.uk.net/ എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി ഇതു ലഭ്യമാണ്‌. 

ജനിതകശ്രേണി പഠനം ഇങ്ങനെ

ഒരു ജീവിയുടെ ജീനുകളുടെ ആകെത്തുകയാണ്‌ ജീനോം. ജനിതകവിവരങ്ങളുടെ സമ്പൂര്‍ണ വായനയാണ്‌ ജനിതകശ്രേണീ പഠനം. അനേകം അധ്യായങ്ങളുള്ള ഒരു
പുസ്‌തകത്തിലെന്നപോലെയാണ്‌ ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഓരോ അധ്യായവും ഓരോ ക്രോമസോം ആണെന്നു പറയാം. ഇതിനുള്ളിലെ വാക്യങ്ങളാണ്‌ ജീനുകള്‍. അക്ഷരങ്ങള്‍ ന്യൂക്ലിയോടൈഡുകളും. അതിനാല്‍, അക്ഷരങ്ങളെ അറിഞ്ഞാലേ വാക്കുകളിലേക്കും വാക്യങ്ങളിലേക്കും എത്താനാവു. ഇതിനായി, ഓരോ അക്ഷരവും ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ്‌ സീക്വന്‍സിങ്‌. അഡിനിന്‍, ഗ്വാനിന്‍, തൈമിന്‍, സൈറ്റോസിന്‍ എന്നിങ്ങനെയുള്ള ന്യൂക്ലിയോറ്റൈഡുകളുടെ ക്രമം അറിയുന്നതിലൂടെയാണ്‌ ഇതു സാധിക്കുന്നത്‌.

ക്യാന്‍സര്‍ പഠനത്തിന്‌ ടര്‍ക്കിക്കോഴി


സമ്പൂര്‍ണ ജനിതകം അനാവരണംചെയ്യപ്പെട്ട ജീവികളുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ വന്നെത്തുന്നതാണ്‌ ടര്‍ക്കിക്കോഴി.നമ്മുടെ നാട്ടില്‍ അത്ര സാധാരണമല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇറച്ചിക്ക്‌ വന്‍തോതില്‍ ഇതിനെ വളര്‍ത്തുന്നുണ്ട്‌. അതോടൊപ്പം ജനിതകപരീക്ഷണങ്ങള്‍ക്കുള്ള ഒരു മാതൃകാജീവികൂടിയാണിത്‌. അഫ്‌ളാടോക്‌സിനുകള്‍ എന്ന പേരില്‍ പ്രകൃതിയില്‍ കാണപ്പെടുന്ന ക്യാന്‍സര്‍കാരികളായ രാസവസ്‌തുക്കള്‍ എങ്ങനെയാണ്‌ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുന്നതെന്നാണ്‌ ഗവേഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. ടര്‍ക്കിക്കോഴിയുടെ ജനിതകത്തെ ഇതിലേക്ക്‌ വെളിച്ചംവീശാന്‍ അവര്‍ ഉപയോഗിക്കുന്നു. ഓസ്‌ട്രിയ, ജര്‍മനി, ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ്‌, ദക്ഷിണ കൊറിയ, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്‌ത്രജ്ഞരുടെ കൂട്ടായ്‌മയാണ്‌ ഇതിനു സഹായകമാവുന്ന തരത്തില്‍ ടര്‍ക്കിക്കോഴിയുടെ മുഴുവന്‍ ജീനുകളെയും വിവേചിച്ചറിഞ്ഞത്‌.  PLoS-Public Library of Science-ബയോളജി എന്ന ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌.

(for further details, please
use these links:

Monday, September 13, 2010

കാര്‍ബണ്‍ പന്ത്‌ @ 25

അത്യപൂര്‍വമായ ഒരു വാര്‍ഷികാഘോഷത്തിന്‌ അരങ്ങൊരുക്കിയാണ്‌ സെപ്‌തംബര്‍ നാല്‌ കടന്നുപോയത്‌. ഒരു രാസതന്മാത്രയുടെ കണ്ടെത്തലിനെ സംബന്ധിക്കുന്നതായിരുന്നു അതെന്നതാണ്‌ അതിലുമതിശയം. കാര്‍ബണ്‍ ആറ്റങ്ങള്‍ ഒരു പന്തിന്റെ രൂപത്തില്‍ കൂടിച്ചേര്‍ന്നുണ്ടാവുന്ന തന്മാത്രയെക്കുറിക്കുന്നതായിരുന്നു അത്‌. `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' (Buckminsterfullerene) എന്നു വിളിക്കുന്ന ഈ തന്മാത്ര 1985-ലാണ്‌ കണ്ടെത്തിയത്‌. ഇതില്‍നിന്നായിരുന്നു നാനോടെക്‌നോളജി രംഗത്തെ ചുവടുവയ്‌പുകളുടെ തുടക്കം.

                            
പെന്‍സില്‍മുനമുതല്‍ വജ്രംവരെയുളള കാര്‍ബണിന്റെ പ്രതിരൂപങ്ങളിലൊന്നാണ്‌ 60 കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഈ തന്മാത്ര. അടിസ്ഥാനഘടകം കാര്‍ബണാണെങ്കിലും സ്വഭാവഘടനയില്‍ പരസ്‌പരബന്ധമില്ലാത്ത ഇവ അലോട്രോപ്പുകള്‍ (Allotropes) എന്നാണറിയുന്നത്‌. മെഴുകുതിരിനാളത്തില്‍നിന്നുള്ള കരിയില്‍നിന്നാണ്‌ പുതിയൊരു അലോട്രോപ്പ്‌ എന്ന നിലയില്‍ `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' കണ്ടെത്തിയത്‌. അമേരിക്കന്‍ ഗവേഷകരാണ്‌ കണ്ടെത്തിയത്‌. എങ്കിലും ഇത്രയും സങ്കീര്‍ണമായ ഒരു പേര്‌ ഇതിനു ലഭിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്‌.

                                                                            

















സവിശേഷമായ ആകൃതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ട്‌ ശ്രദ്ധേയനായ ഒരു എന്‍ജിനിയറുടെ ഓര്‍മയ്‌ക്കായുള്ളതാണ്‌ `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' എന്ന പേര്‌. റിച്ചാര്‍ഡ്‌ ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളര്‍ (Richard Buckminster Fuller) എന്നുപേരുള്ള ഇദ്ദേഹം ഭൂമിയുടെ മാതൃകയിലാണ്‌ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്‌തത്‌. വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ്‌ ഇതിന്‌ ഉപയോഗിച്ചതെങ്കിലും എത്ര ഭാരവും താങ്ങാനുള്ള കരുത്ത്‌ അവയ്‌ക്കുണ്ടായിരുന്നു. ത്രികോണങ്ങളുടെ രൂപത്തില്‍ കമ്പിവാര്‍പ്പുകള്‍ ചേര്‍ത്തുണ്ടാക്കിയ ഇവ `ജിയോഡെസിക്‌ മകുടങ്ങള്‍' (Geodesic Domes) എന്നാണ്‌ അറിയപ്പെട്ടത്‌. 1950-കള്‍ക്കുശേഷം ലോകമെമ്പാടുമായി ഏറെ അനുകരിക്കപ്പെട്ട ഈ മാതൃകകളില്‍നിന്നുമായിരുന്നു ശാസ്‌ത്രജ്ഞര്‍ പുതിയ തന്മാത്രയ്‌ക്ക്‌ പേരു കണ്ടെത്തിയത്‌.
  മേല്‍പ്പറഞ്ഞ പേര്‌ ഉപയോഗിക്കപ്പെട്ടങ്കിലും കെട്ടിടമാതൃകയുടെ അതേ രൂപത്തിലുള്ളതല്ല `ബക്‌മിന്‍സ്‌റ്റര്‍ ഫുള്ളറീന്‍' എന്ന തന്മാത്ര. ഗോളാകൃതിയാണെങ്കിലും തൃകോണങ്ങളല്ല ഇതില്‍ കണ്ണിചേര്‍ന്നിട്ടുള്ളത്‌. ഷഡ്‌ഭുജങ്ങളും പഞ്ചഭുജങ്ങളുമാണവ. കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന്‌ രൂപപ്പെട്ടിുള്ളവയാണ്‌ ഇവയെല്ലാം. ഒരു കാര്‍ബണ്‍ സാധാരണയായി മറ്റ്‌ നാല്‌ കാര്‍ബണ്‍ ആറ്റങ്ങളുമായാണ്‌ ബന്ധം സ്ഥാപിക്കുക. അതിലൂടെയാണ്‌ അതിന്റെ സ്ഥിരത. എന്നാല്‍, `ബക്കിബാള്‍' (Bucky Ball) എന്ന പേരുകൂടിയുള്ള ഈ തന്മാത്രയില്‍ അത്‌ അങ്ങനെയല്ല. നാലിനുപകരം മൂന്നുപേരുമായി കൈകോര്‍ത്തശേഷം ഒരു കൈ സ്വതന്ത്രമാക്കുന്നു. ഇതുപയോഗിച്ചാണ്‌ പഞ്ചഭുജങ്ങളും ഷഡ്‌ഭുജങ്ങളും തീര്‍ക്കുന്നത്‌. ഇതിന്റെ വലയരൂപമാണ്‌ ത്രിമാനതലത്തില്‍ `ബക്കിബാള്‍' ആയി മാറുന്നത്‌.