Saturday, March 19, 2011

സുനാമി മുന്നറിയിപ്പ് സംവിധാനം ഇന്ത്യയില്‍

2004-ലെ സുനാമിക്കുശേഷമാണ് ഇന്ത്യ സ്വന്തമായൊരു സുനാമി മുന്നറിയിപ്പു സംവിധാനത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. ഒടുവില്‍ 2007 ഒക്ടോബര്‍ ഒന്നിന് ഇതു യാഥാര്‍ഥ്യമായി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (INCOIS) എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല.

ആഴക്കടലില്‍ സമുദ്രത്തിന്റെ അടിത്തട്ടിനോടു ചേര്‍ന്ന് സ്ഥാപിച്ച ഒരു പ്രത്യേക മര്‍ദമാപിനി സങ്കേതമാണ് സുനാമിസാധ്യതയെ ആദ്യം തിരിച്ചറിയുന്നത്. ബോട്ടം പ്രഷര്‍ റെക്കോഡര്‍’(Bottom Pressure Recorder) എന്നാണ് ഇതിന്റെ പേര്. ഇത്തരത്തിലുള്ള ആറെണ്ണം ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. നാലെണ്ണം ബംഗാള്‍ ഉള്‍ക്കടലിലും മറ്റു രണ്ടെണ്ണം അറബിക്കടലിലും. ആറു കിലോമീറ്റര്‍ ആഴത്തിലുള്ള കടല്‍ജലത്തിന്റെ ഉപരിതലം ഒരു സെന്റീമീറ്ററിന്റെ ഉയര്‍ച്ച പ്രകടമാക്കിയാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയുംവിധം സൂക്ഷ്മമാണ് ഈ മര്‍ദമാപിനികളുടെ പ്രവര്‍ത്തനം. ആറെണ്ണംകൂടി ഇവയ്ക്കൊപ്പം ഇനി ചേര്‍ക്കും.

ഇതുകൂടാതെ, സുനാമിത്തിരകള്‍ക്കു മുന്നോടിയായുള്ള ആദ്യ തിരയിളക്കംപോലും അറിയാനാവുന്നതരത്തില്‍ 50 വേലിയേറ്റ മാപിനികളും റഡാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമുദ്രാന്തരീക്ഷ നിരീക്ഷണ സംവിധാനവുമുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കരയിലാണെങ്കില്‍ അതു കണ്ടെത്തുന്നതിനള്ള വിപുലമായ നിരീക്ഷണസംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഭൌമപഠനകേന്ദ്രം, കാലാവസ്ഥാ പഠനകേന്ദ്രം, ഐഎസ്ആര്‍ഒ എന്നിവയുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്ന ഇന്‍സാറ്റ്ഇന്റര്‍നെറ്റ് ഉപഗ്രഹശൃംഖലയാണ് ഇതു സാധ്യമാക്കുന്നത്. ഇന്തോനേഷ്യയിലെ സുനാമിവാണിങ് സിസ്റ്റവുമായും ഇതു ബന്ധപ്പെടുന്നുണ്ട്.

വാച്ച്, അലര്‍ട്ട്, വാണിങ് എന്നീ മൂന്നു ഘട്ടങ്ങളായുള്ള മുന്നറിയിപ്പാണ് ഇതു നല്‍കുന്നത്. അപകടമില്ലാത്ത മുന്നറിയിപ്പാണ് വാച്ച്. ആള്‍ക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ദേശമാണ് അലര്‍ട്ട്. ഇതു സര്‍ക്കാരിനാണ് നല്‍കുന്നത്. ഉടനടിയുള്ള ഒഴിപ്പിക്കലിനുള്ള മുന്നറിയിപ്പാണ് വാണിങ്. നിലവില്‍ ഏഴു മിനിറ്റാണ് മുന്നറിയിപ്പിനായുള്ള സമയം. ഭാവിയില്‍ ഇതിലും വേഗം മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും ഒരുങ്ങുന്നുണ്ട്. വിവരങ്ങള്‍ക്ക്: http://www.incois.gov.in/Incois/incois1024/index/index.jsp?res=1024