Friday, February 15, 2013

ഛിന്നഗ്രഹസ്പര്‍ശം

ലോകമെമ്പാടുമുള്ള വാനനിരീക്ഷകരും ശാസ്ത്രജ്ഞരും ഒരുവര്‍ഷത്തോളമായി കാത്തിരിക്കുന്ന ദിവസമായിരുന്നു  2013 ഫെബ്രുവരി 15. ചരിത്രത്തില്‍ ആദ്യമായി ഒരു ഛിന്നഗ്രഹം അഥവാ അസ്റ്ററോയ്ഡ് (Asteroid) ഭൂമിയോട് വളരെ അടുത്തെത്തുകയായിരുന്നു അന്ന്. അടുത്തെന്നു പറഞ്ഞാല്‍ നമ്മുടെ തലയ്ക്കു മുകളില്‍നിന്ന് 27,700 കിലോമീറ്റര്‍ ഉയരത്തില്‍. ഇത്രയും ഉയരത്തില്‍ ഭൂമിക്കുപുറത്തുനിന്ന് ഒരു ഛിന്നഗ്രഹം വന്നെത്തുന്നത് ഇതാദ്യം. കാരണം ഈ ഉയരത്തിനും മുകളില്‍നില്‍ക്കുന്ന, ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ നമുക്കുണ്ട്. അവയ്ക്കും താഴെ, ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്തുനിന്ന് ഇത്തരമൊരു അതിഥി വന്നെത്തുന്നത് സത്യത്തില്‍ അതിശയമല്ല, അപകടശങ്കയാണ് ശാസ്ത്രലോകത്തിനു പകര്‍ന്നത്.

ഭൂമിയോട് ഇത്രയും അടത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോവുകയാണെങ്കില്‍, അത് നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയില്ലേ? പകല്‍ അതിന്റെ നിഴല്‍ ഭൂമിയില്‍ പതിയില്ലേ? ഇങ്ങനെയൊക്കെയുള്ള ചോദ്യമാവാം നമ്മളിപ്പോള്‍ സ്വയം ചോദിക്കുന്നത്. ശരിയാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് സാധ്യത ഉണ്ടായിരുന്നു, ഈ പറയുന്ന ഛിന്നഗ്രഹത്തിന് വേണ്ടത്ര വലുപ്പമുണ്ടായിരുന്നെങ്കില്‍! ഇത് 45 മീറ്റര്‍ മാത്രം വ്യാസമേയുള്ളു. ഈ ഛിന്നഗ്രഹത്തിന് ഭാരം ഏകദേശം 1,30,000 മെട്രിക് ടണ്ണോളമാവാമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. എങ്കിലും ഭൂമിയില്‍ വന്നിടിച്ചിരുന്നുവെങ്കില്‍ ഇതുമൂലമുള്ള നാശനഷ്ടങ്ങള്‍ 25 മെഗാടണ്‍ ടിഎന്‍ടി (TNT) പൊട്ടുന്നതിനു സമാനമായിരുന്നേനെ. നാഗസാക്കിയിലും ഹിരോഷിമയിലും വീണ ആറ്റംബോബുകള്‍ വരുത്തിയ നാശനഷ്ടം ഇത്രത്തോളമില്ല. ഇതിനു പകരംവയ്ക്കാന്‍ ഭൌമചരിത്രത്തില്‍ മുമ്പു നടന്ന 'തങ്കസ്ക ഇവന്റ്' (Tunguska Event) മാത്രമേയുള്ളു. സൈബീരിയയില്‍ ഒരു വലിയ ഛിന്നഗ്രഹം വന്നിടിച്ചതും അതിന്റെ ആഘാത-പരിണാമങ്ങളുമാണ് 'തങ്കസ്ക ഇവന്റ്' എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്നുമുതല്‍ 20 മെഗാടണ്‍വരെയുള്ള ടിഎന്‍ടി സ്ഫോടനത്തിനു സമാനമായിരുന്ന സ്ഫോടനാഘാതമായിരുന്നു അതു സൃഷ്ടിച്ചത്.
അതേസമയം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പതിനായിരക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ സൌരയൂഥത്തിനുള്ളില്‍ത്തന്നെയുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയുള്ളവയെന്ന തരത്തില്‍ പ്രത്യേകം വര്‍ഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്. 'പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് അസ്റ്ററോയ്ഡ്സ് (Potentially Hazardous Objects (Asteroids) PHO) എന്ന പേരിലാണ് ഇവ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണസംഘടനയായ 'നാസ'യുടെ നേതൃത്വത്തില്‍, ഒരു പ്രത്യേക ദൌത്യംതന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ പാകത്തിലുള്ള സഞ്ചാരപാതയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഛിന്നഗ്രഹങ്ങളെ നേരത്തെത്തന്നെ കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. 

പേര് 2012 DA 14
2012 DA 14 എന്നാണ് നാളെ ഭൂമിയുടെ സമീപമെത്തുന്ന ഛിന്നഗ്രഹത്തിന്റെ പേര്. 2012 ഫെബ്രുവരി 22നാണ് ഈ ഛിന്നഗ്രഹം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കണ്ടുപിടിത്തത്തിന്റെ ആദ്യ നാളുകളില്‍, 'ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത ഏറിയ ഛിന്നഗ്രഹങ്ങ'ളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. 2013 ഫെബ്രുവരിയാണ് കൂട്ടിയിടിയുടെ സമയമായി നിശ്ചയിക്കപ്പെട്ടത്. പിന്നീട്, ഈ അപായസൂചന നീക്കംചെയ്യപ്പെടുകയായിരുന്നു. എങ്കിലും 2026നും 2069നും ഇടയ്ക്കുള്ള കൂട്ടിയിടി സാധ്യതാ പട്ടികയില്‍ 2012 DA 14 ഇപ്പോഴും ഉള്‍പ്പെടുന്നുണ്ട്.

എന്താണ് ഛിന്നഗ്രഹങ്ങള്‍? 
സൌരയൂഥത്തിലെ ചെറിയ അംഗങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഗ്രഹങ്ങളെക്കാള്‍ വലുപ്പത്തില്‍ ചെറുതും നിയതമായ ആകൃതിയുടെ അഭാവവുമാണ് ഇവ 'ഛിന്നഗ്രഹ'ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമാവുന്നത്. 'ഛിന്നഗ്രഹങ്ങള്‍' രണ്ടുതരമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഭ്രമണപഥങ്ങളിലൂടെ സൂര്യനെ വലംവയ്ക്കുന്നവയാണ് 'മെയിന്‍ ബെല്‍റ്റ് ചിഹ്നഗ്രഹങ്ങള്‍' (Main-Belt Asteroids). ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥങ്ങളിലുള്ളവയെ 'ഭൂസാമീപ്യ ഛിന്നഗ്രഹങ്ങള്‍' (Near-Earth Asteroids) എന്നും വിളിക്കുന്നു. ഇപ്പോള്‍ വന്നെത്തുന്ന '2012 DA 14' ഒരു ഭൂസാമീപ്യ ഛിന്നഗ്രഹമാണ്.

സ്വര്‍ണഖനന ലക്ഷ്യവുമായി കമ്പനികളും
ഛിന്നഗ്രഹസന്ദര്‍ശനത്തെ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നവരില്‍ ശാസ്ത്രജ്ഞരോടൊപ്പം ബിസിനസുകാരും ഉണ്ടെന്നകാര്യം അതിശയമായി തോന്നാം. സ്വര്‍ണം, പ്ളാറ്റിനം തുടങ്ങിയ ലോഹങ്ങള്‍, ഭൂമിയിലെ ഖനികളില്‍ കാണുന്നതിനേക്കാള്‍ 174 ഇരട്ടിയിലധികം ഛിന്നഗ്രഹങ്ങളില്‍ കാണപ്പെടുന്നതാണ് ഇതിനു കാരണം. ഛിന്നഗ്രഹങ്ങളില്‍ ഖനനം നടത്തി, എങ്ങനെ ഈ ലോഹങ്ങളെ ഭൂമിയിലെത്തിക്കും എന്നതിലെ സാങ്കേതികമായ പ്രശ്നങ്ങള്‍ മാത്രമാണ് ഇക്കാര്യത്തിലെ മുഖ്യ തടസ്സം. എങ്കിലും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില സ്വകാര്യകമ്പനികള്‍ ഇതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന ബ്രിട്ടീഷ് ധനാഢ്യന്‍ നേതൃത്വംനല്‍കുന്ന 'വിര്‍ജിന്‍ ഗാലക്ടിക്' (Virgin Galactic), അമേരിക്കയിലെ അഞ്ച് ധനാഢ്യന്മാര്‍ ചേര്‍ന്നു രൂപംനല്‍കിയ 'പ്ളാനെറ്ററി റിസോഴ്സസ്' (Planetary Resources) എന്നിവയാണവ.

Link: http://www.planetaryresources.com, http://www.virgingalactic.com
(This article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 14 February 2013)