Friday, September 6, 2013

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം

2022ല്‍, തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ചുയരുന്ന ഒരു റോക്കറ്റില്‍ ഒരുകൂട്ടം മനുഷ്യര്‍ ഭൂമിയില്‍നിന്നു ചൊവ്വാഗ്രഹത്തിലേക്ക് യാത്രയാകും. ഒമ്പതുമാസത്തെ ബഹിരാകാശയാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോള്‍, അവര്‍ക്ക് ശിഷ്ടജീവിതം കഴിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിവച്ചിട്ടുണ്ടാവുമെന്നാണ് യാത്രയുടെ സംഘാടകരുടെ അവകാശവാദം.

മാനംമുട്ടുന്ന വലിയ മകുടങ്ങള്‍ മുകളിലേക്ക് തള്ളിയുയര്‍ന്നു നില്ക്കുന്ന വിശാലമായ വലിയ കെട്ടിടങ്ങളിലേക്കാണ് അവര്‍ എത്തിച്ചേരുകയത്രെ. നെതര്‍ലന്ഡ് ആസ്ഥാനമായ ‘മാര്‍സ് വണ്‍’ എന്ന കമ്പനിയാണ് ചൊവ്വയെ മനുഷ്യവാസത്തിനായി പരുവപ്പെടുത്തുന്നതിനും അവിടേക്ക് ആളെ അയക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ലാഭേച്ഛകൂടാതെ പ്രവര്ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായാണ് ‘മാര്‍സ് വണ്‍’ അതിന്റെ നീക്കുപോക്കുകള്‍ നടത്തിവരുന്നത്. ഡച്ച് ഗവണ്മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ‘മാര്‍സ് വണി’ന് ഇക്കാര്യത്തില് ലാഭേച്ഛയില്ലെന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അതിന്റെ നിയമാവലികള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തെ ബൃഹദ്പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യവാസം യാഥാര്ഥ്യമാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നതത്രെ.

2013 ആഗസ്ത് 13 വരെയുള്ള കണക്കനുസരിച്ച് 1,65,000 പേര്‍ ചൊവ്വാവാസികളാവാന് താല്പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അംഗത്വമെടുത്തതായാണ് ‘മാര്‍സ് വണ്‍’ന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏതു രാജ്യക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗത്വഫീസ് നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഗ്രഹത്തിലെ മനുഷ്യവാസത്തിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ 2016ല്‍ ആദ്യ റോക്കറ്റ്, നിര്മാണസാമഗ്രികളുമായി ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് യാത്രതിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
2021നകം നിര്‍മാണപ്രവൃത്തികള്‍  പൂര്‍ത്തീകരിക്കാനാണ് പരിപാടി. 2022ല്‍, ചൊവ്വാവാസികളാവാനുള്ളവരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കും. അവസാനത്തെ സംഘം 2033ലും. ‘സ്പെയ്സ് – എക്സ്’ എന്ന സ്വകാര്യകമ്പനിയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പരമ്പരയില്‍പ്പെട്ട ‘ഫാള്‍ക്കണ് ഹെവി’ റോക്കറ്റുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം സാങ്കേതിക പരിമിതികള്‍ ഏറെയില്ലേ എന്ന ചോദ്യത്തിന് 2022വരെ കാത്തിരിക്കൂ എന്നാണ് ‘മാര്‍സ് വണി'ന്റെ വക്താക്കള്‍ പറയുന്നത്.

Website: http://applicants.mars-one.com/