Sunday, March 23, 2014

ഹിസ് ഹൈനസ് ഡി എന്‍ എ

ഒരിടത്തൊരു രാജാവുണ്ടായിരുന്നു...എല്ലാ മുത്തശ്ശിക്കഥകളും ഇങ്ങനെയാണല്ലോ തുടങ്ങുക. ഇംഗ്ലണ്ടിലെ ജനങ്ങള്‍ ഇപ്പോള്‍ അത്തരമൊരു കഥ ഓര്‍മിക്കുകയാണ്. അവരുടെ പഴയ രാജാവിന്റെ കഥയാണ്. ഷേക്സ്പിയര്‍ ആ കഥ പറഞ്ഞിട്ടുണ്ട്, റിച്ചാര്‍ഡ് 3 എന്ന പ്രശസ്തമായ തന്റെ നാടകത്തിലൂടെ. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആ പേരില്‍ത്തന്നെ ഒരു രാജാവുണ്ടായിരുന്നു- റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവ്. 

വളരെ കുറച്ചു നാളുകളേ അദ്ദേഹം ഭരിച്ചുള്ളു- രണ്ടുവര്‍ഷത്തോളം. 1483 മുതല്‍ 1485 വരെ. അധികാരമേറ്റ നാള്മുതല്അടക്കിപ്പിടിച്ച അമര്ഷം പോലെ ഒരു ആഭ്യന്തരവിപ്ളവം അദ്ദേഹത്തിന്റെ ചലനങ്ങളോട് കാതോര്ത്തുകൊണ്ടിരുന്നു. അതിന്റെ പരിണതിയായിരുന്നു ബോസ്വര്ത്ത്ഫീല്ഡ് യുദ്ധം. യുദ്ധത്തില്റിച്ചാര്ഡ് മൂന്നാമന്കൊല്ലപ്പെട്ടു-1485 ഓഗസ്റ്റ് 22ന്.

2012 ആഗസ്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്  തുടങ്ങിയ സങ്കേതങ്ങള്‍, അസ്ഥികൂടത്തിന്റെ പ്രായം 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേതെന്ന സൂചന നല്‍കി. പക്ഷേ, അസ്ഥികൂടം റിച്ചാര്‍ഡ് മൂന്നാമന്റെതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ അധിഷ്ഠിത ജനിതക പരിശോധന ആവശ്യമായിവന്നു. 

ലെയ്സെസ്റ്റര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ഭൗതികാവശിഷ്ടം കണ്ടെത്തുന്നതിന് ആരംഭിച്ച 'ലുക്കിങ് ഫോര്‍ റിച്ചാര്‍ഡ്'  എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജനിതക അനാവരണം. റിച്ചാര്‍ഡ് മൂന്നാമന്റെ താവഴിയില്‍പ്പെട്ടവരായി ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയുമായുള്ള താരതമ്യമാണ് ഇതിനായി ഉപയോഗിച്ചത്. 
ജീവകോശങ്ങളില്‍ ജനിതകവസ്തുവായ ഡിഎന്‍എ, രണ്ടിടങ്ങളിലായാണ് കാണപ്പെടുന്നത്. മര്‍മ ത്തിനുള്ളിലും "മൈറ്റോകോണ്‍ട്രിയ"  എന്നറിയപ്പെടുന്ന കോശാംഗത്തിനുള്ളിലും. ഇതില്‍, വംശപാരമ്പര്യം തെളിയിക്കുന്നതിനുള്ള പരിശോധനകളില്‍ ഉപയോഗിക്കുന്നത് 'മൈറ്റോകോണ്‍ട്രിയ'ക്കുള്ളില്‍ കാണുന്ന ഡിഎന്‍എയെയാണ്. 'മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ' (mitochondrial DNA) എന്നാണ് ഇതറിയപ്പെടുന്നത്.

റിച്ചാര്‍ഡ് മൂന്നാമന്റെ ജനിതകപരിശോധനയ്ക്കായി, അദ്ദേഹത്തിന്റെ താവഴിയില്‍പ്പെടുന്നവരുടെ 17-ാം തലമുറവരെ ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. റിച്ചാര്‍ഡ് മൂന്നാമന്റെ മാതാവായിരുന്ന സെസിലി നെവില്ലെയുടെ തലമുറയില്‍പ്പെട്ട ഒരു സ്ത്രീയെ കണ്ടുപിടിച്ചതായിരുന്നു ഇതില്‍ സുപ്രധാന വഴിത്തിരിവായത്. 
ജോയ് ഇബ്സെന്‍  എന്നു പേരുള്ള ഇവര്‍, രണ്ടാം ലോകയുദ്ധകാലത്ത് കനഡയിലേക്ക് കുടിയേറി. പക്ഷേ, ഇവര്‍ 2008ല്‍ മരണപ്പെട്ടിരുന്നു. എങ്കിലും ഇവരുടെ മകനായ മിഖായേല്‍ ഇബ്സെന്‍ അന്വേഷണസംഘത്തിനായി അദ്ദേഹത്തിന്റെ 'മൈറ്റോകോണ്‍ട്രിയല്‍-ഡിഎന്‍എ' നല്‍കാന്‍ തയ്യാറായി. 

ഇതില്‍നിന്ന് റിച്ചാര്‍ഡ് മൂന്നാമന്റെ കുടുംബക്കാരില്‍ 'ജെ-വണ്‍-സി-ടു-സി' (J-1-c-2-c)എന്ന സവിശേഷ ജീന്‍ക്രമം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇതും റിച്ചാര്‍ഡ് മൂന്നാമന്റെ അസ്ഥികള്‍ക്കുള്ളില്‍നിന്നു ശേഖരിച്ച ഡിഎന്‍എയും തമ്മിലുള്ള താരതമ്യമാണ്, കുടുംബബന്ധം അനാവൃതമാക്കിയത്.


News Source: http://www.le.ac.uk                                                                                            Print edition of this was published in Kilivathil, Science Supplement, Deshabhmani Daily dt. 20th March 2014.