Friday, July 2, 2010
നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ തിരിച്ചെത്തുമോ?
മുപ്പതിനായിരം വര്‍ഷംമുമ്പ് നമ്മെ വിട്ടുപിരിഞ്ഞവരാണ് നിയാണ്ടര്‍താല്‍ മനുഷ്യര്‍. പരിണാമചരിത്രത്തില്‍ മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കണ്ണി. മധ്യപൗരസ്‌ത്യ ദേശത്തും ഏഷ്യയിലും യൂറോപ്പിലുമെല്ലാം അവ നമ്മോടൊപ്പം ഉണ്ടായിരുന്നെന്നാണ് പറയുന്നത്. ആധുനിക മനുഷ്യനെന്ന ഹോമോ സാപ്പിയനെക്കാള്‍ മസ്‌തിഷ്‌ക വലുപ്പവും ഭാഷാശേഷിയുമുണ്ടായിരുന്നവര്‍. ആയുധങ്ങള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യനോളംതന്നെ കഴിവുണ്ടായിരുന്നവര്‍. കായികശേഷിയിലും ശരീരവലുപ്പത്തിലും മനുഷ്യനെ കടന്നുപോയവര്‍. അവര്‍ തിരികെവന്നാലോ? അഥവാ തിരികെയെത്തിച്ചാലോ?
നിയാണ്ടെര്‍താല്‍ മനുഷ്യന്റെ ഫോസിലുകള്‍ക്കുള്ളിലെ ഡിഎന്‍എ ഉപയോഗിച്ച് അതിനുള്ള സാധ്യത ആരായുകയാണ് ശാസ്‌ത്രജ്ഞരിന്ന്. ക്രൊയേഷ്യയിലെ ഒരു ഗുഹയില്‍നിന്നു കണ്ടെടുത്ത നിയാണ്ടര്‍താല്‍ ഫോസിലില്‍നിന്നു ശേഖരിച്ച ഡിഎന്‍എയില്‍നിന്നാണ് നിയാണ്ടര്‍താല്‍ മനുഷ്യന്റെ സമ്പൂര്‍ണ ജനിതകം ഇപ്പോള്‍ അനാവരണംചെയ്യപ്പെട്ടത്. ജീവശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി അത് വിശേഷിപ്പിക്കപ്പെടാന്‍ കാരണമായത് അതിന്റെ പഴക്കമാണ്. എല്ലാ സംസ്‌കൃതികള്‍ക്കും മുമ്പിലുള്ള, ആദിമമനുഷ്യന്റെ ജനിതകരഹസ്യമാണ് അത് ചുരുളഴിയിച്ചത്.
2005ല്‍ തുടങ്ങിയ ശ്രമം പൂര്‍ത്തീകരിക്കാനായത് 2010 മേയിലാണ്. ജര്‍മനിയിലെ മാക്‌സ്‌പ്ലാങ്ക് ഇന്‍സ്‌റ്റിറ്റിയൂ`് ഫോര്‍ എവല്യൂഷണറി ബയോളജിയും അമേരിക്കയിലെ `454 ലൈഫ് സയന്‍സസ്' എന്ന ഗവേഷണ സ്ഥാപനവുമാണ് അതിനു ചുക്കാന്‍പിടിച്ചത്. അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയ്‌ക്കാണ് അപൂര്‍വമായ യാദൃച്ഛികതപോലെ മനുഷ്യജനിതകം വെളിപ്പെടുത്തിയ `ഹ്യൂമന്‍ ജീനോ പ്രോജക്ടി'ന്റെ 10-ാം വാര്‍ഷികവും വന്നണഞ്ഞത്. 2000 ജൂ 26ന് പ്രസിദ്ധീകരിച്ചതിനുശേഷമുള്ള പഠനങ്ങള്‍ മനുഷ്യക്ലോണിങ്ങിന്റെ സാധുതയും പരിശോധിച്ചിരുന്നു. അതാണ് നിയാണ്ടര്‍താല്‍ മനുഷ്യന്റെ പുനഃസൃഷ്ടിയിലേക്കു ചിന്തകളെ നയിച്ചത്.
മനുഷ്യജീനോം വെളിപ്പെട്ടതിന്റെ പശ്‌ചാത്തലത്തില്‍, നിയാണ്ടര്‍താല്‍ ജനിതകവും അതും തമ്മില്‍ വ്യാപകമായ താരതമ്യപഠനങ്ങള്‍ നടത്തുകയുണ്ടായി. ചൈന, ഫ്രാന്‍സ്, പാപുവ ന്യൂഗിനിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഇന്നത്തെ മനുഷ്യരുടെ ജനിതകശ്രേണിയാണ് സാമ്യപ്പെടുത്തലിനായി ഉപയോഗിച്ചത്. അതിശയിപ്പിക്കുന്ന ഫലമാണ് അതു നല്‍കിയത്. മനുഷ്യനും നിയാണ്ടര്‍താലും തമ്മിലുള്ള സാമ്യം 99.7 ശതമാനം. അതായത് മനുഷ്യനുമായുള്ള വ്യത്യാസം വെറും 0.3 ശതമാനംമാത്രം! നിയാണ്ടര്‍താലുകളുമായി വേര്‍പിരിഞ്ഞശേഷം നമ്മള്‍ സ്വായത്തമാക്കിയ പരിണാമമാറ്റങ്ങളാണ് ഈ വ്യത്യാസത്തിനു കാരണം. ശാരീരികവും ബുദ്ധിപരവുമായ അനവധി സവിശേഷതകളിലേക്ക് മനുഷ്യനെ ആനയിച്ച ഈ ജനിതകമാറ്റങ്ങള്‍, ചില കാര്യങ്ങളില്‍ നമ്മളെ പിന്നിലേക്കാനയിക്കുകയും ചെയ്‌തു. അതിലൊന്നാണ് രോഗപ്രതിരോധം. ആധുനിക മനുഷ്യനേക്കാള്‍ പല വൈറസ്‌രോഗങ്ങളെയും തടയാന്‍ കെല്‍പ്പുള്ളവരായിരുന്നു നിയാണ്ടര്‍താലുകളെന്നാണ് അവയുടെ ജനിതകപഠനം വെളിപ്പെടുത്തിയത്. നഷ്ടമായ ഈ ജനിതകസമ്പത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് പരിഹാരമായി ക്ലോണിങ്ങിനെ മുന്നിലേക്കെത്തിച്ചത്.
സാങ്കേതികമായി നിഷ്‌പ്രയാസം സാധിക്കാവുന്നതാണ് നിയാണ്ടര്‍താല്‍ മനുഷ്യന്റെ പുനഃസൃഷ്ടി. ഇന്നത്തെ ക്ലോണിങ് സാങ്കേതികവിദ്യ അതിനായി സര്‍വസജ്ജമാണുതാനും. പക്ഷേ, ശാസ്‌ത്രജ്ഞരെ അതില്‍നിന്നു പിന്തിരിയിക്കുന്ന ഘടകം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന നിയാണ്ടര്‍താല്‍ ജനിതകത്തിന്റെ ശ്രേണീപരമായ `ശുദ്ധത'യാണ്. ഫോസിലായി അവശേഷിച്ച ഒരു എല്ലില്‍നിന്നു കണ്ടെടുത്ത 400 മില്ലിഗ്രാം ജൈവവസ്‌തുവില്‍നിന്നാണ് ശാസ്‌ത്രജ്ഞര്‍ നിയാണ്ടര്‍താലിന്റെ സമ്പൂര്‍ണ ജനിതകത്തിലേക്കെത്തിയത്. ഇതിനിടയില്‍ കടന്നുകൂടിയ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്‌മജീവികളുടെ ജനിതകവും ഇതില്‍ കലര്‍ന്നിരിക്കാനിടയുണ്ട്. അതുകൊണ്ട്, നേരി`് ഈ ഡിഎന്‍എയെ ക്ലോണിങ്ങിനായി ഉപയോഗിച്ചാല്‍ അത് സാങ്കേതികമായ വിജയം മാത്രമാവും. ഇതിനു പകരമായി, നാളിതുവരെയും പരീക്ഷിച്ചി`ില്ലാത്ത പുതിയൊരു മാര്‍ഗമാണ് ശാസ്‌ത്രജ്ഞര്‍ പ്രയോഗിക്കാനൊരുങ്ങുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോ. ജോര്‍ജ് ചര്‍ച്ച് രൂപംനല്‍കിയ ഈ സങ്കേതം `മേജ്' (MAGE) എന്ന ചുരുക്കപ്പേരിലാണറിയുന്നത്. മള്‍`ിപ്ലെക്‌സ് ഓ`ോമേറ്റഡ് ജീനോം എന്‍ജിനിയറിങ്' (Multiplex Automated Genome Engineering ) എന്നതാണ് പൂര്‍ണരൂപം.
പിറക്കാനിരിക്കുന്ന നിയാണ്ടര്‍താല്‍ ശിശുവിന്റെ രൂപത്തെക്കുറിച്ച് ശാസ്‌ത്രജ്ഞന്‍മാര്‍ക്ക് നല്ല നിശ്‌ചയമുണ്ട്. അതിന്റെ രക്തഗ്രൂപ്പുപോലും അവര്‍ നിര്‍ണയിച്ചുകഴിഞ്ഞു. `ഒ' (O). ജീന്‍ അധിഷ്‌ഠിതമായ വ്യത്യാസം കാരണം ചുവന്ന തലമുടിയുള്ളതാകും അത്. തൊലിയുടെ നിറം വിളറിയതുമാവും. മനുഷ്യനിലെ എഫ്‌ഒഎക്‌സ്‌പി2 (FOXP2) എന്ന ജീന്‍ കൈവശമുള്ളതിനാല്‍ ഭാഷാശേഷിയുമുണ്ടാവും. ബുദ്ധിപരമായ കഴിവും മനുഷ്യനേക്കാള്‍ കൂടുതലാവാനേ തരമുള്ളു. അതുകൊണ്ടുതന്നെയാണ് ഇതൊരു `മനുഷ്യാവകാശപ്രശ്‌ന'മായി മാറുന്നത്. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുന്ന മനുഷ്യരെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ `പരീക്ഷണമൃഗ'മായി`ാവും അവയെ വളര്‍ത്തുക. 15 വയസ്സെത്തുന്നതോടെ നിയാണ്ടര്‍താല്‍ മനുഷ്യര്‍ പൂര്‍ണമായ ശാരീരികവളര്‍ച്ച കൈവരിക്കുന്നതായാണ് മനസ്സിലാക്കപ്പെ`ി`ുള്ളത്. അതിലൂടെ പല പഠനങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുങ്ങും. ഇതിനൊക്കെയും അവയുടെ സമ്മതം വാങ്ങാം എന്ന നിലപാടാണ് ശാസ്‌ത്രജ്ഞര്‍ക്കുള്ളത്. അതേസമയം ഇത് `മനുഷ്യാവകാശ' ലംഘനമായും ക്രൂരതയായും മറുഭാഗവും വാദിക്കുന്നു. ആധുനിക പരിസ്ഥിതിയും കാലാവസ്ഥയും നിയാണ്ടര്‍താലുകള്‍ അതിജീവിക്കില്ലെന്നു കരുതുന്നവരുമുണ്ട്. അതല്ല, അവര്‍ പുതിയൊരു വംശമായി മാറുമെന്ന് ഇനിയൊരു കൂ`രും. എല്ലാം കാത്തിരുന്നു കാണാം.