Saturday, July 31, 2010

ഓണപ്പൂക്കളവും ഓണത്തുമ്പിയും


                                                                           
ലോകത്തിലെമ്പാടുമായി നോക്കിയാലും കുട്ടികള്‍ക്കുവേണ്ടി മാത്രമായുള്ള ചടങ്ങുകളോടുകൂടിയ ആഘോഷങ്ങള്‍ കുറവാണ്‌. ഇതിനു വിപരീതമായി കുട്ടികളുടെ സ്വന്തം ആഘോഷമാകുന്നതിലാണ്‌ മലയാളക്കരയിലെ ഓണത്തിന്റെ പ്രസക്തി. പൂക്കളം തീര്‍ക്കാനായി പൂവുകള്‍ ശേഖരിക്കുന്നതും പൂവിടലും മറ്റും കുട്ടികള്‍ക്ക്‌ മാത്രമായി പ്രത്യേകം നിജപ്പെടുത്തിയ ആഘോഷനിഷ്‌ടകളായിരുന്നു. നാട്ടുചെടികള്‍, അവ കാണപ്പെടുന്ന സ്ഥലങ്ങള്‍, ഔഷധമൂല്യം, മറ്റുപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇളം തലമുറയിലേക്ക്‌ പകരാന്‍ വേണ്ടിയുള്ള ഒരു അലിഖിതകരിക്കുലം പോലെയായിരുന്നു ഇത്തരം ആചാരങ്ങളുടെ പ്രവര്‍ത്തനം. നാട്ടറിവുകളുടെ ഒരു അനൗപചാരികപാഠശാലയായിരുന്നു ഓണക്കാലവിനോദങ്ങള്‍ പോലും.

ഓണത്തിന്റെ ചടങ്ങുകളില്‍ പ്രാധാന്യം പൂക്കളത്തിനാണല്ലോ. ആധുനികത കടന്നെത്തിയ ഇക്കാലത്തും മാറ്റമൊന്നുമില്ലാതെ നമ്മള്‍ പിന്‍തുടരുന്ന ചടങ്ങും ഓണപ്പൂക്കളം തന്നെ. എന്നാല്‍ പൂക്കളുടെ കാര്യത്തില്‍ ഇപ്പോള്‍ നമ്മള്‍ പഴയ പാരമ്പര്യത്തില്‍ നിന്നും പാടേ മാറിയിരിക്കുന്നു. മണ്‍തിട്ടകൊണ്ടു കളം നിരത്തിയശേഷം മാതേവരേയും തൃക്കാക്കരത്തേവരേയും പ്രതിഷ്‌ഠിച്ചശേഷമാണ്‌ പൂവിടല്‍ തുടങ്ങുന്നത്‌. തിരുവനന്തപുരം ഭാഗങ്ങളില്‍ പൂക്കളത്തിനടുത്തായി ഗണപതിയുടെ മണ്‍രൂപം പ്രതിഷ്‌ഠിക്കാറുണ്ട്‌. ഗണപതിയുടെ തലയില്‍ മത്തപ്പൂകുത്തിയാലേ പൂക്കളത്തിനു തുടക്കമാവൂ. മത്തന്‍പൂത്താല്‍ ഓണമായെന്നാണ്‌ പഴമൊഴി. സൂര്യന്റെ ജന്‍മനാളായ അത്തത്തിനാണ്‌ പൂക്കളത്തിന്റെ തുടക്കം. അത്‌ വിഷ്‌ണുവിന്റെ ജന്മനാളായ തിരുവോണത്തിന്‌ അവസാനിക്കുകയും ചെയ്യുന്നു. അതിനിടയിലെ പത്തുദിവസമാണ്‌ ഓണക്കാലം.

പൂവിടലിന്റെ ഒന്നാംദിവസം തുമ്പപ്പൂ മാത്രമേ ഉപയോഗിക്കാറുള്ളൂ. തുളസിക്കതിര്‍ നടുക്കും രണ്ടാം ദിവസവും വെളുത്തപുഷ്‌പങ്ങള്‍ മാത്രമാണ്‌. എന്നാല്‍ അരിപ്പൂ പ്രധാനം. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കളാവാം. പൂക്കള്‍ ഓരോ ദിവസവും ഓരോ വരി കൂട്ടി, പത്താംദിവസം പത്തുവരിയാക്കുന്നു. ചെമ്പരത്തിപ്പൂ ഈര്‍ക്കിലില്‍ കൊരുത്തുള്ള �കുട കുത്തല്‍� തിരുവിതാംകൂറിലെ ചടങ്ങാണ്‌. ഇതും ഓരോ ദിവസവും ഓരോന്നുവീതം കൂടി വരും. ഉത്തരകേരളത്തില്‍ ചോതിക്കു മാത്രമേ ചെമ്പരത്തി വേണമെന്ന്‌ നിര്‍ബന്ധമുള്ളൂ. പൂരാടത്തുനാള്‍ കാക്കപ്പൂവാണ്‌ പ്രധാനം. ഇതിനാല്‍ പൂരാടത്തെ കാക്കപ്പൂരാടമെന്നും വിളിച്ചുവരുന്നു. തെക്കന്‍കേരളത്തില്‍, തിരുവോണദിവസം വൈകീട്ടാണ്‌ അത്തപ്പൂവിളക്കല്‍, അടയുണ്ടാക്കി, അത്തപ്പൂക്കളത്തില്‍ വച്ച ശേഷം അമ്പെയ്‌ത്‌ എടുക്കും, അതിനു ശേഷം ചട്ടുകംകൊണ്ട്‌ പൂക്കളം ഇളക്കും.

അത്തം മുതല്‍ തിരുവോണംവരെ ഓരോ വരികൂട്ടണമെന്നുള്ളതുകൊണ്ട്‌ പ്രധാനമായും പത്തുപൂക്കളാണ്‌ ഓണപ്പൂക്കളത്തിലേതായി വരുന്നത്‌. പ്രാദേശികമായി അല്‌പമൊക്കെ മാറ്റങ്ങള്‍ കാണാമെങ്കിലും തുമ്പക്കും കാക്കപ്പൂവിനും പുറമേ കല്ല്യാണസൗഗന്ധികം, കോളാമ്പിപ്പൂ, കൃഷ്‌ണകിരീടം, കുമ്പളം, ചെമ്പകം, തെച്ചി, തൊട്ടാവാടി, നന്ത്യാര്‍വട്ടം, പവിഴമല്ലി, പിച്ചകം, മുക്കുറ്റി, മുല്ല, വാടാമല്ലി എന്നിവ പൂക്കളത്തില്‍ സാധാരണമായുപയോഗിക്കുന്ന പൂവുകളാണ്‌. മത്തന്‍, തുളസി എന്നിവയ്‌ക്ക്‌ സുവിശേഷമായ ചില സ്ഥാനങ്ങള്‍ അലങ്കരിക്കുക എന്ന ചുമതലയാണുള്ളത്‌. കണിക്കൊന്ന സാധാരണയായി ഓണക്കാലത്ത്‌ പൂവിടാറില്ലെങ്കിലും അതിന്റെ പൂവും ഉള്‍പ്പെടുത്തിക്കാണുന്നു.

അരിപ്പൂ (Lantana camara)











കാക്കപ്പൂ (Utricularia reticulata)










കല്ല്യാണസൗഗന്ധികം (Hedychium coronarium)











കോളാമ്പിപ്പൂ (Allemanda cathartica)










കൃഷ്‌ണകിരീടം (Clerodendrum paniculatum)













കുമ്പളം (Benincasa hispida)










ചെമ്പകം (Michelia Champaca)










ചെമ്പരത്തി (Hibiscus rosa-sinensis)










തെച്ചി (Ixora coccinea)










തൊട്ടാവാടി (Mimosa pudica)










തുളസി (Ocimum tenuiflorum)










തുമ്പ (Leucas aspera)










നന്ത്യാര്‍വട്ടം (Tabernaemontana divaricata)










പവിഴമല്ലി (Nyctanthes arbor-tristis)










പിച്ചകം (Jasminum grandiflorum)










മത്തന്‍ (Cucurbita maschata)









മുക്കുറ്റി (Biophylum reinwardtii)










മുല്ല (Jasminum sambac)










വാടാമല്ലി (Gomphrena globosa)











ഓണക്കിളിയും ഓണത്തുമ്പിയും
ഓണപ്പൂക്കളെന്നപോലെ ഓണക്കാലത്ത്‌ പ്രകൃതി ഒരുക്കുന്ന കാഴ്‌ചക ളാണ്‌ എങ്ങു നിന്നോ പറന്നെത്തുന്ന ഓണക്കിളിയും ഓണത്തുമ്പിയും. ഓണക്കാലം വന്നെത്തിയെന്ന സൂചന നല്‍കിക്കൊണ്ടാണ്‌ ഓണക്കിളിയുടെ പറന്നെത്തല്‍. പണ്ടൊക്കെ മിക്കപ്പൊഴും ഭക്ഷണമില്ലാത്ത പഞ്ഞക്കാല മായതിനാല്‍, ഓണക്കിളിയെ കണ്ടാല്‍ വയറുനിറച്ച്‌ ചോറ്‌ കിട്ടും എന്ന വിശ്വാസമായിരുന്നു മലയാളക്കരയില്‍. ഒരു തരം മഞ്ഞക്കിളിയെയാണ്‌ ഓണക്കിളിയായി പറയുന്നത്‌. ഇന്നത്തെ പക്ഷിനിരീക്ഷകര്‍ ഇതിനെ Black-hooded Oriole എന്ന 'മഞ്ഞക്കറുപ്പനായാണ്‌ വിലയിരുത്തുന്നത്‌. 'ഒറിയോളസ്‌ സന്തോര്‍ണസ്‌' (Oriolus xanthornus) എന്ന ശാസ്‌ത്രീയനാമമുള്ള ഈ കിളി നമ്മുടെ നാട്ടില്‍ത്തന്നെയുള്ളതാണ്‌.
എന്നാല്‍, സ്വതവേ നാണംകുണുങ്ങിയായ ഇത്‌ വൃക്ഷത്തലപ്പുകളില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ഇഷ്‌ടപ്പെടുന്നതാണ്‌.

                                                                  
മഞ്ഞയാണ്‌ ശരീരമെങ്കിലും തലയും മാറിടവും കറുപ്പാണ്‌. ഇതുകാരണം ഒരു കറുത്തമുഖംമൂടി ചാര്‍ത്തിയതുപോലെയുണ്ടാവും ഈ പക്ഷികള്‍, 'വയി യൗ യൗ' എന്ന്‌ വിളിക്കുന്ന ഇവയെ ഉയര്‍ന്നവൃക്ഷത്തലപ്പുകളിലോ അപൂര്‍വ്വമായ പറക്കലിനിടയിലോ കണ്ടെത്തുക പ്രയാസമാണ്‌. പക്ഷേ, ഓണക്കാലമാവുമ്പോള്‍ ഇതേ ഇനത്തില്‍പ്പെട്ട ദേശാടകരായ മഞ്ഞക്കിളികള്‍ വിരുന്നിനെത്തും. 'യൂറേഷ്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍' (Eurasian Golden Oride) എന്ന യഥാര്‍ത്ഥ മഞ്ഞക്കിളിയാണിത്‌. ഇവയ്‌ക്ക്‌ തലയില്‍ കറുത്ത മുഖംമൂടിയില്ല. വാലിട്ടു കണ്ണെഴുതിയതുപോലെ കൊക്കില്‍നിന്നും കണ്ണിലേക്ക്‌ പടരുന്ന ഒരു കറുത്ത വര ഇവയുടെ സവിശേഷതയാണ്‌. ചിറകുകളുടെ ഓരം കറുപ്പുമാണ്‌. ദേശാടനപക്ഷി യായതിനാല്‍, ഭയം പൊതുവെ അല്‌പം കുറവായ ഇവയെ എളുപ്പം കാണാനാവും. ഇവയുടെ ശാസ്‌ത്രീയനാമം ഓറിയോളസ്‌ ഓറിയോളസ്‌ (Oriolus oriolus) എന്നാണ്‌. ഇതാണ്‌ ഓണക്കാലത്ത്‌ കാണപ്പെടുന്ന 'മഞ്ഞക്കിളി'യെന്ന ഓണക്കിളി. ഇവയ്‌ക്കിടയില്‍ ചിലപ്പോള്‍ തദ്ദേശീയരായ മഞ്ഞക്കറുപ്പന്മാരും വന്നുപെടാം. അതുകൊണ്ട്‌ നമ്മളവയെ വേഗത്തില്‍ തിരിച്ചറിയും എന്നുമാത്രം.
ഒറ്റനോട്ടത്തില്‍ ചിത്രശലഭംപോലെ തോന്നുന്ന ചെറിയ തുമ്പിയാണ്‌ ഓണത്തുമ്പി (Ryothemis variegata). വയലേലകളില്‍ ഓഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെ സാധാരണമാവുന്ന ഇത്‌ വെള്ളമുള്ള സ്ഥലങ്ങളെ വിട്ട്‌ അധികം ദൂരെപ്പോകാറില്ല. പറക്കാന്‍ മടിയുള്ള, ഇവ മിക്കപ്പോഴും ഇലകളിലും മറ്റും വിശ്രമിക്കാറാണ്‌ പതിവ്‌.

                                                                      
ആണിലും പെണ്ണിലും മുന്‍ ചിറകുകള്‍ കണ്ണാടി പോലെയാണ്‌. ആണ്‍തുമ്പിയില്‍ ഇതില്‍ സ്വര്‍ണ്ണവര്‍ണ്ണം കലര്‍ന്നിരിക്കും. എന്നാല്‍ മുന്‍ചിറകിന്റെ നടുവിലായി തവിട്ടുനിറത്തിലുള്ള പാടും അതിനെ അതിരിട്ടുകൊണ്ട്‌ തിളങ്ങുന്ന മഞ്ഞനിറവുമുണ്ടാകും. പിന്‍ചിറകുകളില്‍ ഈ തവിട്ടുനിറത്തിലെ പാട്‌ ചിറകിലാകെ പടരുന്ന തരത്തിലാവുമെങ്കിലും ഒരു മഞ്ഞവര ഇതിനുള്ളിലായി കാണാനാവും. ചിറകിന്റെ തുമ്പിനോടടുത്ത്‌ ഒരു മഞ്ഞക്കുത്തും കാണാന്‍ കഴിയും. ചിറകിന്റെ അരികുകളിലാകെ ചെറിയ മഞ്ഞപ്പൊട്ടുകള്‍ വെറെയുമുണ്ട്‌. മൊത്തത്തില്‍ സ്വര്‍ണ്ണത്തരികളില്‍ അമര്‍ന്നുവീണശേഷം പറന്നുവന്നമട്ട്‌, പക്ഷേ, ഈ പൊന്‍തുമ്പിയെ ഇന്നു കണ്ടുകിട്ടുക പ്രയാസമാണ്‌. പ്രജനനഭൂമികളായിരുന്ന നെല്‍പ്പാടങ്ങളും തോട്ടുവക്കും വരമ്പുമെല്ലാം അന്യമായതുതന്നെ കാരണം.