Thursday, December 18, 2025

ഷേക്‌സ്പിയറിന്‍റെ കലപ്പ

 രിക്കലും ഒരു കര്‍ഷകനായിരുന്നില്ല ഷേക്സ്പിയര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ക്യതികളെ ആഴത്തില്‍ പഠിക്കുന്ന ഒരാള്‍ക്ക് അത് അവിശ്വസനീയമായി തോന്നും. ഷേക്സ്പിയറിനുണ്ടായിരുന്ന സൂക്ഷ്മതലസ്പര്‍ശിയായ കാര്‍ഷികഅറിവുകള്‍ അത്രകണ്ട് അദ്ദേഹത്തിന്‍റെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നു. ക്യഷിയുടേയും കാര്‍ഷികവിളകളുടേയും കാലനിബദ്ധമായ വേഴ്ചകളെക്കുറിച്ച് ഷേക്സ്പിയറിന്‍റെ തിരശീലയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഋതുഭേദങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളെ ഇത്രകണ്ട് അക്ഷരാവാഹിയാക്കി മാറ്റിയ മറ്റൊരു രംഗകഥാകാരന്‍ ആംഗലേയസാഹിത്യത്തിലില്ല. പൈത്യകവഴികളിലൂടെ അതിനുള്ള സാധൂകരണത്തെ അന്വേഷിക്കുന്ന ഒരാള്‍, പാടത്ത് പണിയെടുക്കുന്ന, കര്‍ഷകനായ, ഷേക്സ്പിയറിന്‍റെ മുത്തച്ഛനെയായിരിക്കും കാണുക. ഷേക്സ്പിയറിന്‍റെ പിതാവ് ചെറുപ്പത്തില്‍ ക്യഷിപ്പണികളിലേര്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് നഗരത്തിലേക്ക് ചേക്കേറുകയായിരുന്നു. സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ അവണ്‍ (Stratford-upon-Avon)  എന്ന ചെറുപട്ടണത്തിലെ വാര്‍വിക്ഷെയര്‍ മാര്‍ക്കറ്റില്‍ തുകല്‍കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഒരു സാധാരണ കച്ചവടക്കാരനായിരുന്നു അദ്ദേഹം. അവിടെത്തന്നെയാണ് ഷേക്സ്പിയര്‍ തന്‍റെ ചെറുപ്പകാലം കഴിച്ചുകൂട്ടിയതും. വാര്‍വിക്ഷെയറിലെ ഏതൊരു സാധാരണക്കാരനും സംസാരിക്കുന്ന നാട്ടുഭാഷയും കുറിക്കുകൊള്ളുന്ന ചില ഗ്രാമ്യപ്രയോഗങ്ങളും ഷേക്സിപിയറിന്‍റെ ശീലുകളില്‍ സ്ഥാനംപിടിച്ചതിന് ഈ ജീവിതസ്പര്‍ശമാണ് സ്വധീനപശ്ചാത്തലമൊരുക്കിയത്. അങ്ങനെയെങ്കില്‍, കാര്‍ഷികവ്യത്തിയുമായ നേരിട്ടു ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന, തികച്ചും അനൗപചാരികമായ ഒരു ദിനചര്യ, ഷേക്സ്പിയറിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നതെങ്ങനെയെന്ന് നാം ചോദിക്കേണ്ടത് ഒരു പക്ഷേ, അദ്ദേഹത്തിന്‍റെ അമ്മയോടായിരിക്കും.  നൂറ്റാണ്ടുകളായി സ്ട്രാറ്റ്ഫോര്‍ഡില്‍ ക്യഷിനടത്തി ജീവിച്ചിരുന്നവരായിരുന്നു ഷേക്സ്പിയറിന്‍റെ മാതാവായ മേരി ആര്‍ഡെ(Mary Arden)ന്‍റെ കുടുംബക്കാര്‍. ഒരുപക്ഷേ, അതിരണിപ്പാടത്തെ അച്ഛന്‍റെ വീടുവിട്ട് ഇലഞ്ഞിപ്പൊയിലേക്ക് യാത്ര ചെയ്ത ഒരു ദേശത്തിന്‍റെ കഥയിലെ ശ്രീധരനെപ്പോലെ കുട്ടിഷേക്സ്പിയറും ഇടയ്ക്കൊക്കെ അമ്മയുടെ നാട്ടിന്‍പുറത്തെ വര്‍ത്തമാനങ്ങളിലേക്ക്, പാടവരമ്പത്തെ പച്ചജീവിതങ്ങളിലേക്ക് സ്വയം നഷ്ടപ്പെട്ടുകാണണം.

 ഷേക്സ്പിയറിന്‍റെ ജീവിതകാലത്തെ (1564-1616) ഇംഗ്ളണ്ട്, കാര്‍ഷികസമ്പദ്വ്യവസ്ഥയെ പുണര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങള്‍, അഴിഞ്ഞുവീഴാന്‍ വൈകുന്ന കര്‍ട്ടനുവേണ്ടി അനന്തമായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലുള്ളതായിരുന്നു. കടല്‍കടന്നുള്ള നാവികാടിസ്ഥിത വ്യാപാരം ഇംഗ്ളണ്ടിന്‍റെ കാവല്‍മാലാഖയായ ധനദേവതയെ അലോസരപൂര്‍ണ്ണമായിട്ടായിരുന്നുവെങ്കിലും ആകര്‍ഷിച്ചിരുന്നിരുന്ന കാലം. സ്ട്രാറ്റ്ഫോര്‍ഡ് ഓണ്‍ അവണ്‍ തന്നെ നാഗരികതയുടെ ആടയാഭരണങ്ങള്‍ ധ്യതിയില്‍ എടുത്തണിഞ്ഞ ഒരു അരങ്ങേറ്റക്കാരിയെപ്പേലെയാണ് തോന്നിച്ചത്. ഷേക്സ്പിയറിന്‍റെ തൂലികാചിത്രങ്ങള്‍ തത്തല്‍ക്കാല കാര്‍ഷികചരിത്രങ്ങളുടെ പരിപ്രേക്ഷ്യങ്ങളെ ഒരിക്കലും അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധയമാണ്. എലിസബത്തിയന്‍ കാലഘട്ടത്തിന്‍റെ സാംസ്കാരികചമയങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ രംഗപടങ്ങളില്‍ പ്രതിഫലിച്ചത്. കര്‍ഷകനായിരുന്നു എന്നുപറയുന്നതിനെക്കാള്‍ ഒരു കായികാഭ്യാസിയായിരുന്നു ഷേക്സ്പിയര്‍ എന്നുപറയുന്നതിനായിരിക്കും ചരിത്രസാധുതയെന്ന് ഷേക്സ്പിയേഴ്സ് ഇംഗ്ളണ്ട് (Shakespeare’s England, ed. Walter Alexander Releigh et al., 1985) എന്ന പുസ്തകത്തില്‍ ആര്‍. ഇ.പ്രൊതെറൊ (R. E. Prothero) പറയുന്നുണ്ട്. ക്യഷിയോടുള്ള ബന്ധമല്ല, കാര്‍ഷികകേന്ദ്രീക്യതമായിരുന്ന ഗ്രാമീണ ജീവിതശൈലികളോടുള്ള അടുപ്പമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും പ്രൊതെറൊ പറയുന്നു. ഷേക്സ്പിയേഴ്സ് ഇമേജറി ആന്‍റ് വാട്ട് ഇറ്റ് ടെല്‍സ് അസ് (Shakespeare’s Imagery and What It Tells Us – Caroline Spurgeon, 1935) എന്ന പുസ്തകത്തില്‍, ഷേക്സ്പിയറിന്‍റെ കാര്‍ഷികസംജ്ഞകള്‍ സൂചകാര്‍ത്ഥപരമായതരത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് കരോലിന്‍ സ്പര്‍ജിയോണും പറയുന്നു. എന്നാല്‍ ഇത്തരം അനുമാനങ്ങള്‍ ശരിയായിരുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്‍ഷികമേഖലയേയും പുഷ്പഫലസസ്യപരിപാലനത്തേയും സംബന്ധിക്കുന്ന അനവധി വാക്കുകള്‍, അവയുടെ അര്‍ത്ഥക്ളിഷ്ടതയുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തുന്ന തരത്തില്‍ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടുന്നു. മിസൗറി കൊളംബിയ സര്‍വകലാശാലയിലെ ആന്ത്രപ്പോളജി പ്രൊഫസറായ റോബര്‍ട്ട് എഫ് ജി സ്പിയര്‍ പറയുന്നു. 

 പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് ബുദ്ധിജീവികള്‍ ക്യഷിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ക്യഷി അവരുടെ ചര്‍ച്ചകളിലേക്ക് കടന്നുവന്നത് ഇംഗ്ളണ്ടിന്‍റെ സ്വന്തമായ ഒരു കാര്‍ഷികപാരമ്പര്യം സ്യഷ്ടിച്ചുകൊടുത്ത രണ്ട് ഗ്രന്ഥസമുച്ചയങ്ങളിലൂടെയായിരുന്നു: സര്‍ അന്‍റോണി ഫിറ്റ്സ്ഹെര്‍ബെര്‍ട്ട്, തോമസ് ടെസര്‍ എന്നിവര്‍ വെവ്വേറെയായെഴുതിയ ഈ രണ്ടു പുസ്തകങ്ങള്‍, ഇംഗ്ളീഷ് ജനതയുടെ ജീവിതത്തില്‍ കാര്‍ഷികസസ്ക്യതിയുടെ വേരോട്ടം എത്ര ആഴത്തില്‍ ലബ്ധപ്രതിഷ്ഠമായിരുന്നുവെന്ന് തെളിയിക്കുന്നവയാണ്. സന്തോഷകരമായ കുടുംബജീവിതത്തിന് കാര്‍ഷികചര്യകളെക്കുറിച്ച് പ്രായോഗികപരിജ്ഞാനം സിദ്ധിച്ച ഭാര്യ അനിവാര്യമാണെന്ന പൊതുബോധത്തെ സമൂഹമനസാക്ഷിയിലേക്ക് ആഴത്തില്‍ പ്രേക്ഷണം ചെയ്യിക്കാന്‍ ഇവരുടെ പുസ്തകങ്ങള്‍ക്ക് കഴിഞ്ഞു. പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കാര്‍ഷികഗ്രന്ഥങ്ങള്‍ ഇവയില്‍നിന്നും ക്യഷിചര്യകളെ മാത്രം വേര്‍പെടുത്തുകയായിരുന്നു ചെയ്തതെങ്കിലും പിന്നെയുള്ള ഒരു നൂറ്റാണ്ടുകാലത്തോളം ഓള്‍ഡ് ഇംഗ്ളീഷ് ഫാമിങ് ബുക്സ് (The Old English Farming Books from Fitzherbert to Tull, 1523-1730)എന്ന പേരില്‍ പില്‍ക്കാലത്ത് സമാഹരിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ ഷേക്സ്പിയറിന്‍റെ സാഹിത്യലോകത്തേയും കാര്‍ഷികോത്ഖനനത്തിന് പ്രാപ്തമാക്കിക്കൊണ്ടാണ് കടന്നുപോയത്. സെപ്തംബര്‍ മാസത്തില്‍ തുടങ്ങി ഓഗസ്റ്റില്‍ അവസാനിക്കുന്ന തരത്തിലാണ് തോമസ് ടെസര്‍ തന്‍റെ പുസ്തകത്തില്‍ ഒരു വര്‍ഷക്കാലത്തേക്കുള്ള ക്യഷിപ്പണികള്‍ സമയബന്ധിതമായി ക്രമപ്പെടുത്തിയിരുന്നത്. ഓരോ മാസത്തേയും ക്യഷിപ്പണികള്‍ക്കായി ഉപയോഗിക്കേണ്ടുന്ന കാര്‍ഷികോപകരണങ്ങളുടെ വിപുലമായ ഒരു പട്ടികയോടെയാണ് ടെസറുടെ പുസ്തകം തുടങ്ങുന്നത്. വൈയ്ക്കാല്‍ത്തുറുവിലേക്ക് കയറാനുള്ള ഏണിയാണ് ആദ്യ ഉപകരണം. അവസാനമായി പറയുന്നത് പട്ടിക്ക് കിടന്നുറങ്ങാനുള്ള കിടക്കയെക്കുറിച്ചുമാണ് (പട്ടി പുല്‍ക്കൂട്ടില്‍ കയറിക്കിടന്നാലുള്ള അവസ്ഥയെക്കുറിച്ചുള്ള ഇംഗ്ളീഷ് പഴഞ്ചൊല്ല് ഇവിടെയോര്‍ക്കാം!). 

 ദ ടെംപെസ്റ്റി (The Tempest)ല്‍, 'അരിവാള്‍' (sickle) എന്നതിനെ ഒരു സൂചകമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: (Act 4: Scene 1: Line 134).  അതുപോലെ രണ്ട് സോണറ്റുകളിലും അരിവാളിനെ രൂപകാര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട് :(126.2/116.10). ധാന്യത്തെ പതിരില്‍ നിന്നും വേര്‍പെടുത്താനുപയോഗിക്കുന്ന 'വടി' (flail),  ഉമിപാറ്റിക്കളയാനുപയോഗിക്കുന്ന മുറം (fan),  വൈയ്ക്കോല്‍ കൂട്ടാനുള്ള ഉപകരണം (rake), പൊഴിഞ്ഞുവീഴുന്ന ധാന്യം ശേഖരിക്കുന്നതിനുള്ള ചൂല് (broom), എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഹെന്‍റി ദ സിക്സ്ത് (Henry the Sixth, 2:01:131), ഹെന്‍റി ദ ഫിഫ്ത്  (Henry the Fifth, 2:04:98), ട്രോയിലസ് ആന്‍റ് ക്രെസിഡ (Troilus and Cressida, 1:03:27), ദ ടൂ നോബിള്‍ കിന്‍സ്മെന്‍ (The Two Noble Kinsmen, prologue 18), എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം (A Mid-summer Night’s Dream, 5:01:389)  എന്നിവയിലുണ്ട്. ധാന്യത്തെ ഇതര ഖരമാലിന്യങ്ങളില്‍ നിന്നും വേര്‍തിരിക്കാനുപയോഗിക്കുന്ന അരിപ്പ(Sieve)യെക്കുറിച്ച് മച്ച് അഡൊ എബൗട്ട് നത്തിങ് (Much Ado About Nothing, 5:01:5),, മാക്ബെത്ത് (Macbeth, 1:03:8)  എന്നിവയില്‍ പരാമര്‍ശമുണ്ട്. മണ്‍വെട്ടി(spade)യാണ് മണ്‍കോരി(shovel)യെക്കാള്‍ ഷേക്സ്പിയറിന് പ്രിയമെന്നു തോന്നുന്നു. എങ്കിലും ഹാംലെറ്റിലെ ശ്മശാനസീനില്‍ (Hamlet, 5:01:94) രണ്ടിനേക്കുറിച്ചും പറയുന്നത് കേള്‍ക്കാം. ടൈറ്റസ് ആന്‍ഡ്രോണിക്കസി(Titus Andronicus, 4:03:11)ലും മണ്‍വെട്ടി കടന്നുവരുന്നുണ്ട്. നിലമുഴുന്നതിനെ ഏറ്റവും ആലങ്കാരികമായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു പരാമര്‍ശം ഹെന്‍റി ദ ഫോര്‍ത്തിന്‍റെ രണ്ടാം ഭാഗ (Henry the Fourth, 5:01:18)ത്തില്‍ കാണാം. അക്കാലങ്ങളില്‍ നിലമുഴുമ്പോള്‍, ഉഴവുചാലുകളുടെ തലഭാഗത്ത് അല്പം സ്ഥലം വെറുതേയിടുന്ന പതിവുണ്ടായിരുന്നു. ഉഴവുകാര്‍ വിശ്രമത്തിനായി ഉപയോഗിക്കുന്ന സ്ഥലമായിരുന്നു ഇത്. ഹെയ്ഡ് ലാന്‍ഡ് (hayd land). ഇങ്ങനെയൊരു പദത്തെക്കുറിച്ച് കേട്ടിട്ടില്ലായിരുന്ന ഇംഗ്ളണ്ടിലെ അച്ചടിജോലിക്കാര്‍ അതിനെ hade land’എന്നു തിരുത്തുകയായിരുന്നുവെന്നും ചരിത്രമുണ്ട്), എന്നറിയപ്പെട്ടിരുന്ന ഇവിടം, കന്നുകാലികളുടെ ചാണകം വീണ് ഫലഭൂയിഷ്ഠവുമായിരുന്നു. വളപ്രയോഗം നടത്തേണ്ടുന്ന സമയം മാത്രമേ ഹെയ്ഡ്ലാന്‍ഡ് ഉഴുത്ചേര്‍ക്കുമായിരുന്നുള്ളൂ. ഇത് മിക്കവാറും ഒക്ടോബറിന്‍റെ തുടക്കത്തിലായിരിക്കും. "ഞാനത് ചെയ്യും, അതിനായുള്ള ഒരുക്കത്തിലാണ് ഞാന്‍. പക്ഷേ, ഉടനേയില്ല, ഒക്ടോബറില്‍" എന്നു പറയുന്നതിനുപകരം, I have plans for the hayd land” എന്നാണ് ഹെന്‍റി ദ ഫോര്‍ത്തില്‍ പറയുന്നത്. ഹെയ്ഡ്ലാന്‍ഡിനോട് ലംബമായുള്ള ഉഴവുചാലുകള്‍ക്കിടയില്‍ അല്പം സ്ഥലം ഉഴാതെയിടുകയും പതിവായിരുന്നു, ഒരു നടപ്പാത പോലെ. ധാന്യച്ചെടികള്‍ വളര്‍ന്ന് പൊക്കം വെച്ചുകഴിഞ്ഞാല്‍പിന്നെ ഈ സ്ഥലം പിന്നെ ആരുടേയും കണ്ണില്‍പ്പെടില്ല. ഇവിടം കമിതാക്കള്‍ക്കുള്ള ഒരു ഒളിസങ്കേതമായി ആസ് യൂ ലൈക്ക് ഇറ്റി (As You Like It, 5:03:22)ല്‍ ഷേക്സ്പിയര്‍ വരച്ചുകാട്ടുന്നുണ്ട്. ഷേക്സ്പിയറിന്‍റെ കാര്‍ഷികപരിജ്ഞാനം ആവോളം വെളിപ്പെടുന്ന സന്ദര്‍ഭങ്ങളാണിവ. കൂടുതല്‍ ഉദാഹരണങ്ങള്‍ ഇന്‍ സെര്‍ച്ച് ഓഫ് ഷേക്സ്പിയര്‍ (In Search of Shakespeare- Michael Wood) എന്ന പുസ്തകത്തില്‍ വായിക്കാം.

ഷേക്സ്പിയര്‍ എന്നത് ഒരു തൂലികാനാമം മാത്രമായിരുന്നുവെന്നും പലരും ആ പേരില്‍ എഴുതിയിരുന്നുവെന്നതും സാഹിത്യവിമര്‍ശകര്‍ എന്നുമലക്കാനായി മാറ്റിവെച്ചിരിക്കുന്ന ഒരു സ്ഥിരം വിഴുപ്പാണ്. അക്കാര്യത്തില്‍, കര്‍ഷകപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നാടകക്യത്ത് എന്ന നിലയില്‍ യഥാര്‍ത്ഥ ഷേക്സ്പിയറിനു തുണയായിത്തീരാനും അദ്ദേഹത്തിന്‍റെ ചില ഗ്രാമീണശൈലികള്‍ സഹായകമായിട്ടുണ്ട്. ഉദാഹരണമായി, ദ കെയ്സ് ഓഫ് ഷേക്സ്പിയര്‍: ദ എന്‍ഡ് ഓഫ് ഓഥര്‍ഷിപ്പ് ക്വസ്റ്റ്യന്‍ എന്ന പുസ്തകത്തില്‍ സ്കോട്ട് മക്ക്രി വുഡ് (The End of the Authorship Question- Scott McCrea Wood)  ഇങ്ങനെ ഉദ്ധരിക്കുന്നു: ആന്‍റണി ആന്‍റ് ക്ളിയോപാട്ര (Antony and Cleopatra) യില്‍, ‘the breeze upon her, like a cow in June’ എന്നൊരു പ്രയോഗമുണ്ട്. ബ്രീസ് (breeze) എന്നാല്‍ ഇളംകാറ്റ് എന്നാണല്ലോ അര്‍ത്ഥം. "ഇളംകാറ്റിന്‍റെ തഴുകലേറ്റുനില്‍ക്കുന്ന ജൂണ്‍ മാസത്തിലെ പശുവിനെപ്പോലെ" എന്ന് അതിനെ ഭാഷാന്തരീകരണം നടത്തിയാല് പക്ഷേ മഹാഅബദ്ധമാവും. കാരണം, ഷേക്സ്പിയറിന്‍റെ നാട്ടുകാരായ വാര്‍വിക്ഷെയറുകരെ സംബന്ധിച്ചിടത്തോളം ബ്രീസ് എന്നു പറഞ്ഞാല്‍ നീറ്റലുള്ള കടി സമ്മാനിക്കുന്ന ഒരുതരം കടന്തലാണ്! ക്യഷിഭൂമിയുടെ പൊതുഉടമസ്ഥതയെ നിരോധിക്കുന്നതരത്തില്‍ പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച എന്‍ക്ളോഷര്‍ നിയമങ്ങള്‍ (Enclosure Acts) ക്കെതിരെ, 1607ല്‍ നടന്ന മിഡ്ലാന്‍ഡ് റിവോള്‍ട്ട് (The Midland Revolt)  ഷേക്സ്പിയറിന്‍റെ ദുരന്തനാടകമായ കോറിയോലന(Coriolanus)സില്‍ പ്രതിഫലിക്കുന്നുണ്ട്. അന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് ആയിരങ്ങള്‍ നോര്‍ത്ത്ഹാംപ് റ്റണ്‍ ഷെയറില്‍നിന്നും വാര്‍വിക്ഷെയറിലേക്ക് മാര്‍ച്ച്ചെയ്യുകയുണ്ടായി. വാര്‍വിക്ഷെയറില്‍ നിന്നും ലെയ്സെസ്റ്റര്‍ഷെയറിലേക്കും പടര്‍ന്ന ഈ കര്‍ഷകസമരത്തെ നേരിട്ടുകണ്ട വ്യക്തികളിലൊരാളായിരുന്നു വില്യം ഷേക്സ്പിയര്‍. അതുകൊണ്ടുതന്നെ കോറിയോലനസ് എഴുതിയത് ഷേക്സ്പിയറല്ലായെന്നും ഷേക്സ്പിയറിന്‍റ സമകാലികനായിരുന്ന  ക്രിസ്റ്റഫര്‍ മാര്‍ലൊവ് (Christopher Marlowe, 1564-1593) ആയിരുന്നുവെന്നുമുള്ള വാദത്തിന് നിലനില്പ്പില്ലാതെ വരുന്നു. കത്തീഡ്രല്‍നഗരമായ കാന്‍റര്‍ബറിയില്‍ ജനിച്ചുവളര്‍ന്ന മാര്‍ലോവിന് വാര്‍വിക്ഷെയറുകാരുടെ ഗ്രാമ്യശൈലികള്‍ക്ക് ലോഭമില്ലാതിരുന്ന എഴുതാനാവില്ല എന്നതുതന്നെയാണ് കാരണം. മിഡ്ലാന്‍ഡ് റിവോള്‍ട്ട് കാലത്ത് വാര്‍വിക്ഷെയറുകാര്‍ അനുഭവിച്ച ഭക്ഷ്യക്ഷാമവും മാര്‍ലോവിന് പരിചയമില്ലായിരുന്നു. ഒരു ദൈവനിക്ഷേധിയും കത്തോലിക്കാപ്പള്ളിയുടെ കടുത്ത എതിരാളിയുമായിരുന്ന മാര്‍ലോവ് അറസ്റ്റുചെയ്യപ്പെടുകയും കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെടുകയുമാണുണ്ടായത്. അതിന്‍റെ പേരിലാണ് വിപ്ളാഭിമുഖ്യമുള്ള ഒരു ചരിത്രപശ്ചാത്തലത്തിന്‍റെ പേരില്‍ കോറിയോലനസിന്‍റെ കര്‍ത്ത്യത്ത്വം മാര്‍ലോവിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടത്. എന്നാല്‍ ഈ നാടകത്തിലെ ക്യഷിയുടേയും മണ്ണിന്‍റേയും വാക്കുകളാണ് അതിനെ ഷേക്സ്പിയറിലേക്കുതന്നെ തിരികെയെത്തിക്കുന്നത്. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തുകാരന്‍റെ ഭാഷയായിരുന്നു ഷേക്സ്പിയറിന്‍റേത്. അദ്ദേഹത്തിനൊരിക്കലും സര്‍വ്വകലാശാലാവിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല. മാര്‍ലോവാകട്ടെ കേംബ്രിഡ്ജില്‍ പോയി പഠിച്ചയാളായിരുന്നു. കേംബ്രിഡ്ജിലെ ക്രിസ്റ്റി കോളേജിനുമുന്നില്‍ ഇപ്പോഴും മാര്‍ലോവിന്‍റെ പ്രതിമയുണ്ട്.

ഷേക്സ്പിയറിന്‍റെ പൂവുകള്‍

ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്തെ ഇംഗ്ളണ്ട് നാഗരികതയുടെ വര്‍ണ്ണാലങ്കാരങ്ങളില്‍ പൊതിഞ്ഞെടുത്ത ഒരു ഗ്രാമമായിരുന്നു. സ്ട്രാറ്റ്ഫോര്‍ഡ് അന്നൊരു ചെറിയ പട്ടണമായിരുന്നു. വിശാലമായ ആവണ്‍ നദിയുടെ കരയിലെ കാടുകളും മരങ്ങള്‍ക്കിടയിലെ പൂച്ചെടികളും പുല്‍ത്തകിടികളുമെല്ലാം ഹെന്‍ലി സ്ട്രീറ്റിലെ ഷേക്സ്പിയറിന്‍റെ വീട്ടില്‍നിന്നും നടന്നുപോകാവുന്ന ദൂരത്തിലായിരുന്നു. അധികം അകലെയല്ലാതെയുണ്ടായിരുന്ന ധനാഢ്യരുടെ വലിയ വീടുകള്‍ക്കു മുന്നില്‍ പ്രൗഢസുന്ദരമായ പൂന്തോട്ടങ്ങള്‍ പരിപാലിക്കപ്പെട്ടിരുന്നു. ഷേക്സ്പിയറിന്‍റെ ചെറിയ വീടിനുമുന്നിലും മനോഹരമായ ഒരു പൂന്തോട്ടവും വീടിനോട് ചേര്‍ന്ന് ഒരു തോട്ടവും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. എന്തായാലും വിവിധതരം കാട്ടുപൂക്കളേയും നാട്ടുപൂക്കളേയും കണ്ടുമറിഞ്ഞുമാണ് ഷേക്സ്പിയര്‍ തന്‍റെ കുട്ടിക്കാലം ചിലവഴിച്ചത്. പൂവുകളെന്നാല്‍ വെറും പൂവുകളല്ലെന്നും മാന്ത്രികശക്തിയുള്ളവയും അവയ്ക്കിടയിലുണ്ടെന്നും അന്നത്തെ ഇംഗ്ളീഷ് സമൂഹം വിശ്വസിച്ചിരുന്നത് അതുപോലെ ഷേക്സ്പിയറും തന്‍റെ മനസിലേക്ക് പകര്‍ത്തിയിരുന്നു. തന്‍റെ മാതാവ് അടുക്കളയിലെ ചുമരിലടിച്ച ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന ചില പൂവുകള്‍ തെംസ് നദിക്കരയില്‍ വളര്‍ന്നുനില്‍ക്കുന്ന പൂവുകളെപ്പോലെയല്ലെന്നും അവയ്ക്ക് പിശാചിനെയും ദുര്‍മന്ത്രവാദികളേയും അകറ്റിനിറുത്താനാവുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ഇംഗ്ളണ്ടുകാരെ സംബന്ധിച്ചിടത്തോളം പല പൂവുകളും പ്രതീകങ്ങളുമായിരുന്നു. വികാരങ്ങളുടെ, ചരിത്രപുരുഷന്‍മാരുടെ, ഋതുക്കളുടെ, രാജ്യങ്ങളുടെ... ഇതൊക്കെയും അതേ ആലങ്കാരികചമത്കാരങ്ങളോടെ തന്‍റെ നാടകങ്ങളിലുടനീളം അദ്ദേഹം ഉപയോഗിച്ചിരുന്നു. നേരിട്ട് കണ്ട് പരിചയമില്ലാത്തതും ആവണ്‍നദീതീരത്തും തൊട്ടടുത്ത കാടുകളിലും വളരാത്ത ഒരൊറ്റ പൂവിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കുറച്ചുകാലം (15851589) സ്ട്രാറ്റ്ഫോര്‍ഡ് വിട്ടുനിന്ന ഷേക്സ്പിയര്‍ മടങ്ങിവന്നത് പ്രശസ്തിയും പണവുമായിട്ടായിരുന്നു. നല്ലൊരുതുകതന്നെ ചിലവഴിച്ച് അദ്ദേഹം വാങ്ങിയ വീടിനു മുന്നിലുമുണ്ടായിരുന്നു ജീവിതത്തിന്‍റേതെന്നപോലെയുള്ള ഒരു വസന്താരാമം. 

പുഷ്പസുരഭിലമായ ഷേക്സ്പീറിയന്‍ ഭാവനാലോകം അതിന്‍റെ വാസനാസമ്യദ്ധിയുടെ പാരമ്യത്തിലെത്തുന്നത് മുഖ്യമായും രണ്ട് നാടകങ്ങളിലാണ്: ദ വിന്‍റേഴ്സ് ടെയിലി (The Winters Tale)ലും ഏ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീമി (A Mid Summer Night's Dream)ലും. പുതിയവീട്ടിനുമുന്നില്‍ പൂന്തോട്ടമൊരുക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ദ വിന്‍റേഴ്സ് ടെയില്‍ (The Winters Tale) എഴുതിയത്. ഇംഗ്ളണ്ടുകാരെ സംബന്ധിച്ചിടത്തോളം ഓരോ പൂവിനും ഒരു കഥയുണ്ട്. ബി.സി. 55 ല്‍ റോമാക്കാര്‍ ഇംഗ്ളണ്ടിനെ ആക്രമിച്ചുവെന്നത് ചരിത്രമാണ്. എന്നാലന്ന് ഒരു റോമന്‍ പടയാളിയുടെ ചെരുപ്പിനടിയിലെ ചെളിയില്‍ പറ്റിപ്പിടിച്ച് ഒരു ചെടിയുടെ വിത്തുകൂടി ഇംഗ്ളണ്ടിലെത്തി. അതാണ് ഇംഗ്ളീഷുകാരുടെ ഏതൊരു ചടങ്ങിലും ഒഴിച്ചുകൂടാനാവാത്ത കാര്‍നേഷനുകള്‍ (Carnations).  പലതരത്തിലുള്ള അവയ്ക്കിടയിലെ ഏറ്റവും ചെറുതാണ് ഗില്ലിപ്പൂവ് (Gillyflower). അതിലും അപൂര്‍വ്വമായുള്ളതാണ് ഇംഗ്ളീഷുകാര്‍ പിങ്ക് (Pink) എന്ന് വിളിക്കുന്ന പൂവ്. 'കുലീനമായ വലിയ കുടുംബത്തില്‍പ്പെട്ട ചെറിയ അംഗം'- എന്ന സൂചകാര്‍ത്ഥവും 'പിങ്ക്' എന്നതിനുണ്ട്. ഇതറിയാതെ റോമിയോ ആന്‍റ് ജൂലിയറ്റി (Romeo and Juliet) -ലെ ഈ വാചകം വായിച്ചാല്‍ പ്രശ്നമാകും : …the very pink of courtesy.. . അതുപോലെതന്നെയുള്ള മറ്റൊരു സന്ദര്‍ഭം ഷേക്സ്പിയറിന്‍റെ ഒരു കവിതയിലും കടന്നുവരുന്നുണ്ട്: …when turtles tread...  എന്ന്  ലൗസ് ലേബേഴ്സ് ലോസ്റ്റ് (Love’s Labour’s Lost) എന്ന നാടകത്തിലുള്‍പ്പെട്ട ഒരു കവിതയില്‍ ഷേക്സ്പിയര്‍ പറയുന്നുണ്ട്. ഇതിലെ 'ടര്‍ട്ടില്‍" (turtle) എന്നതിനെ ''കടലാമ' എന്ന് വിചാരിച്ച് വിശകലനംചെയ്താല്‍ ആകെ കുഴപ്പമാവും. പുല്‍ത്തകിടികളില്‍ പതിഞ്ഞുവളരുന്ന ടര്‍ട്ടില്‍ഡോവ് (turtledove) എന്ന പൂച്ചെടിയേയാണ് ഷേക്സ്പിയര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നറിയാന്‍ അദ്ദേഹത്തിന്‍റെ കാര്‍ഷികഗ്രാമബന്ധം തിരിച്ചറിയുന്നതിലൂടെയേ കഴിയൂ. ഇതിന്‍റെയൊക്കെയും മറുപടി അദ്ദേഹം തന്നെ ഭംഗ്യന്തരേണ പറഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്:... ജൂലിയറ്റാണ് റോമിയോയോട് ചോദിക്കുന്നത്: What's in a name? that which we call a rose, By any other name would smell as sweet… "ഒരു പേരിലെന്തിരിക്കുന്നു.. ഒരു റോസാപുഷ്പത്തെ നാം ആ പേരില്‍ വിളിച്ചില്ലെങ്കിലും അത് സുഗന്ധവാഹിതന്നെ  ആയിരിക്കുമല്ലോ.."!!!

സംസാരിക്കുന്ന സ്മാരകം

1616 ഏപ്രില്‍ 23 ലെ ഷേക്സ്പിയറുടെ മരണശേഷം കുറേനാളുകള്‍ ആഭ്യന്തരയുദ്ധത്തിന്‍റെ കാലമായിരുന്നു, ഇംഗ്ളണ്ടില്‍. അതിനിടെ നാടകം കാണുകയോ അതേക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നത് തികച്ചും അനഭിമതമായ കാര്യമായിരുന്നു. ലോകമെമ്പാടുമുള്ള ഷേക്സ്പിയര്‍ പ്രേമികളുടെ 'മെക്ക'യായി സ്ട്രാറ്റ്ഫോഡ് അപ്പോണ്‍ അവണ്‍ അന്ന് മാറിയിട്ടുണ്ടായിരുന്നുമില്ല. 1708 ല്‍ അവിടം സന്ദര്‍ശിച്ച തോമസ് ബെറ്റര്‍ടണാ (Thomas Betterton)ണ്, ഹോളി ട്രിനിറ്റി ചര്‍ച്ചിലെ ഷേക്സ്പിയറിന്‍റെ ശവകുടീരത്തിലെ രൂപത്തിന് ഒരു സവിശേഷതയുള്ളതായി കണ്ടെത്തിയത്. ധാന്യസഞ്ചിയെന്നോ മടക്കിയ കമ്പിളിപ്പുതപ്പെന്നോ തോന്നുന്ന ഒരു സാധനം മടിയില്‍വെച്ചുകൊണ്ട് ഷേക്സ്പിയര്‍ചമ്രംപടിഞ്ഞിരിക്കുന്നതുപോലെയാണ് അത് തയ്യാറാക്കപ്പെട്ടിരുന്നത്. പേനയുടേയോ ഒരു തുണ്ട് കടലാിന്‍റേയോ പ്രതീകമാവുന്ന ഒന്നും ആ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല. ഇക്കാര്യം അദ്ദേഹം സുഹ്യത്തും ഷേക്സ്പിയറിന്‍റെ ആദ്യജീവചരിത്രകാരനുമായിരുന്ന നിക്കൊളാസ് റോവി(Nicholas Rowe)നോട് പറയുകയും അദ്ദേം അത് 1709 ല്‍ പുറത്തിറങ്ങിയ തന്‍റെ ക്യതിയില്‍ ഉള്‍പ്പെടുത്തിയതിനുശേഷവുമാണ ് അക്കാര്യത്തെക്കുറിച്ച് ലോകമറിഞ്ഞത.് ഇതേത്തുടര്‍ന്ന് 1720ല്‍ പരിഷ്കരിക്കപ്പെട്ട ശവകുടീരരൂപത്തിലാണ് പേനയും പേപ്പറും കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഷേക്സ്പിയറിന്‍റെ മാതാവായ മേരി ആര്‍ഡന്‍റെ ഉടമസ്ഥതയിലായിരുന്ന ഫാംഹൗസ് ഇന്നൊരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ ആവണില്‍നിന്നു 3 മൈലുകള്‍ മാത്രം അകലെയായുള്ള വില്‍മ്കോട്ട് (Wilmcote) എന്ന ഗ്രാമത്തിലാണിത്. 1930 ലാണ് ഷേക്സ്പിയര്‍ ബെര്‍ത്പ്ളേസ് ട്രസ്റ്റ് ഈ ഫാമും പരിസരവും വിലക്കു വാങ്ങിയത്. ചെമ്മരിയാട് തുടങ്ങിയ അനവധി മ്യഗങ്ങളേയും പ്രാപ്പിടിയനെപ്പോലുള്ള പക്ഷികളേയും ഇവിടെ പരിപാലിച്ചുപോരുന്നു. ഷേക്സ്പിയറുടെ നാന്നൂറ്റിഅറുപത്തിയൊന്നാം  ജന്മവാര്‍ഷികമായ ഈ വര്‍ഷവും  ഇവിടേക്ക്  വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്.

Wednesday, December 17, 2025

ഷെര്‍ലക്ഹോംസ്@138

"സുഖമാണല്ലോ അല്ലേ..", ഒട്ടും കരുത്തറിയിക്കാതെ, വളരെ മ്യദുവായി എന്‍റെ കരം ഗ്രഹിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

"താങ്കള്‍ അഫ്ഗാനിസ്ഥാനിലായിരുന്നുവെന്ന് ഞാന്‍ അനുമാനിക്കുന്നു..."

"താങ്കള്‍ക്ക് അതെങ്ങനെയറിയാം..?", ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.

ചോദ്യകര്‍ത്താവിനേയും അദ്ദേഹത്തെ ഞെട്ടിച്ച അപരിചിതനേയും ലോകം മുഴുവനുള്ള വായനക്കാര്‍ക്കറിയാം: ഷെര്‍ലക്ഹോംസ് എന്ന എക്കാലത്തേയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായ വാട്സണും പിന്നെ സാക്ഷാല്‍ ഷെര്‍ലക് ഹോംസും. വാട്സണ്‍ ആദ്യമായി ഷെര്‍ലക് ഹോംസിനെ കണ്ടുമുട്ടുന്നതാണ് കഥാസന്ദര്‍ഭം. എടുത്തു പറയേണ്ടതല്ല എന്നു തോന്നുന്ന ഒരിടത്തുവച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്: ഒരു രസതന്ത്രപരീക്ഷണശാലയില്‍ വെച്ച്! വാട്സണ്‍ ഒരു ഡോക്ടറാണ്, ശാസ്ത്രം പഠിച്ചയാളാണ്, ആനുകാലികമായ ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നയാളാണ്... പക്ഷേ, ഷെര്‍ലകഹോംസിനെ കണ്ടുമുട്ടുന്നതുവരെ അതുകൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നില്ല. മാത്രമല്ല, വര്‍ത്തമാനകാലത്തിലെ ഒരു കാര്യം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ഒരു കാരണത്തിന്‍റെ പ്രതിപ്രവര്‍ത്തനമാണന്ന് ചിന്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഷെര്‍ലക്ഹോംസിന്‍റെ ഭാഷയില്‍, 'യുക്തിപരമായ അനുമാനങ്ങളുടെ ഒരു ശ്രേണി' (‘inductive method reasoning’)യിലൂടെയാണ് അദ്ദേഹം കാര്യങ്ങളെ വിശകലനം ചെയ്തിരുന്നത്. അതാവട്ടെ തികച്ചും ശാസ്ത്രീയമായ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ എത്തിച്ചേരുന്ന (‘the science of deduction’) ഒരു നിഗമനവും. എന്നാല്‍ നിരന്തരമായ ബോദ്ധ്യപ്പെടലുകള്‍ക്കുശേഷവും ഈ രീതിയുടെ സംഭവ്യതയും വിജയവും അംഗീകരിക്കാന്‍ ഡോ. വാട്സണ്‍ തയ്യാറായിരുന്നില്ല. വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെയാണ് ഷെര്‍ലക്ഹോംസ് ഇതേക്കുറിച്ച് വാട്സണോട് മറുപടി പറയുന്നത്. ڇഒരു തുള്ളി വെള്ളം മാത്രം ഒരാളുടെ മുന്നില്‍വെച്ചാല്‍പ്പോലും, അത് അറ്റ്ലാന്‍റിക് സമുദ്രത്തിലേതാണോ നയാഗ്രയിലേതാണോ എന്ന് ശാസ്ത്രീയചിന്തയിലൂടെ അയാള്‍ക്ക് പറയാന്‍ കഴിയും.. ڈ ഇതിലൂടെ വെളിപ്പെടുന്ന കാര്യം, ശാസ്ത്രീയകുറ്റാന്വേഷകന്‍റെ ആദ്യ പ്രതീകവും തുടക്കക്കാരനുമായിരുന്നു ഷെര്‍ലക്ഹോംസ് എന്നതാണ.് എഡ്ഗാര്‍ അലന്‍ പോയുടെ ഇന്‍സ്പെക്ടര്‍ ഡപ്ളിന്‍ എന്ന കഥാപാത്രം പോലും ശാസ്ത്രാധിഷ്ഠിതമായ കുറ്റാന്വേഷണരീതികള്‍ പിന്‍തുടര്‍ന്നിരുന്നില്ല. എന്നത് ശ്രദ്ദേയമാണ്. സാഹിത്യലോകത്തിലും കുറ്റാന്വേഷണത്തിന്‍റെ ലോകത്തിലും അതിനു തയ്യാറായ ഒരേയൊരു വ്യക്തി ഷെര്‍ലകഹോംസിന്‍റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയല്‍ ആയിരുന്നു.1887-ല്‍ പുറത്തുവന്ന എ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ് '(A Study in Scarletഎന്ന ക്യതിയിലാണ് ഷെര്‍ലക്ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഹോംസ് എന്ന കഥാപാത്രം 138 വയസ്സ് പിന്നിടുകയായിരുന്നു 2025-ൽ.

അല്പം ചരിത്രം

          ഇന്ന് ഫോറെന്‍സിക് സയന്‍സ് എന്നറിയപ്പെടുന്ന കുറ്റാന്വേഷണശാസ്ത്രത്തിന്‍റെ ആദ്യസ്ഫുരണങ്ങള്‍ പായിച്ചത് ഷെര്‍ലക്ഹോംസ് ആയിരുന്നുവെങ്കിലും അദ്ദേഹത്തേയോ ആര്‍തര്‍ കോനന്‍ ഡോയലിനേയോ അതിന്‍റെ ഉപജ്ഞാതാവായി കണക്കാക്കാനാവില്ല എന്നത് വസ്തുതയാണ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍പ്പോലും മറ്റൊരു പേരില്‍ അത് നിലനിന്നിരുന്നു. മെഡിക്കല്‍ പ്രൊഫഷന്‍റെ ഒരു ഭാഗമായി കണക്കാക്കിയിരുന്ന അതിന്‍റെ പേരായിരുന്നു 'മെഡിക്കല്‍ ജൂറിസ്പ്രൂഡെന്‍സ് (Medical jurisprudence)’. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഡോക്ടറായ ഗിയോവാനി ബാറ്റിസ്റ്റാ മോര്‍ഗാഗ്നി (Giovanni Battista Morgagni)  ശവശരീരത്തില്‍ കാണുന്ന മാറ്റങ്ങളെ ജീവനുള്ളപ്പോള്‍ ശരീരത്തില്‍ പ്രകടമായിരുന്ന രോഗലക്ഷണങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലിയോണിലെ ഡോക്ടറായിരുന്ന അലെക്സാഡ്രെ ലക്കാസാഗ്നെ (Alexandre Lacassagne)യാവട്ടെ, മരണശേഷം പേശികള്‍ ദ്യഡമാവുന്ന റിഗര്‍ മോര്‍ട്ടിസ് (Rigor Mortis), ശവശരീരത്തിന് നിറവ്യത്യാസം സംഭവിക്കുന്ന ലിവൊര്‍ മോര്‍ട്ടിസ് (Livor Mortis)  എന്നിവയെക്കുറിച്ച് സ്വന്തമായ കുറിപ്പുകളെഴുതി സൂക്ഷിച്ചു. മരിച്ചതിനുശേഷം ശരീരം തണുക്കുന്ന ആല്‍ഗര്‍ മോര്‍ട്ടിസ് (Algor Mortis)  എന്ന പ്രക്രിയയ്ക്ക് വേണ്ടിവരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു. ഇതിലൂടെ മരണസമയം ക്യത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. വിയന്നയിലെ കാള്‍ റൊക്കിറ്റാന്‍സ്കി (Karl Rokitansky)  പ്രേതവിചാരണ അഥവാ പോസ്റ്റ്മോര്‍ട്ടം എന്ന സങ്കീര്‍ണ്ണമായ പ്രക്രിയയ്ക്കും രൂപം നല്‍കി. യൂറോപ്പിലുടനീളം കോളിളക്കം സ്യഷ്ടിക്കുന്നതായിരുന്നു അതിലൂടെ സാധ്യമാവുമെന്ന് തെളിയിക്കപ്പെട്ട വിശകലനസാധ്യതകള്‍.

        എന്നാല്‍ ഇംഗ്ളീഷ് ചാനലിനു മറുകരയില്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു സ്ഥിതി. മ്യതശരീരത്തെ കീറിമുറിക്കുന്നത് പാപമാണെന്നതരത്തിലുള്ള ചില വിശ്വാസധാാരകളായിരുന്നു ഇതിന് ഒരു കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടെയായിരുന്നു ഇക്കാര്യത്തിലുള്ള സാമൂഹികബോധതലം അല്‍പ്പമെങ്കിലും വികസിക്കാനിടയായത്. ഇതേത്തുടര്‍ന്നാണ് ആല്‍ഫ്രെഡ് സ്വെയിന്‍ ടെയിലര്‍ മനുഷ്യശരീരത്തിന്‍റെ ആന്തരഘടനയെക്കുറിച്ചുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണശാസ്ത്രം (Pathology),  വിഷവൈദ്യം (Toxicology) തുടങ്ങിയവയെക്കുറിച്ച് ഇംഗ്ളീഷില്‍ ലഭ്യമായ ആദ്യപുസ്തകങ്ങളും ആല്‍ഫ്രെഡ്‌ ടെയ്ലറുടേതായിരുന്നു. പാരീസില്‍ പരിശീലനം നേടിയ ഒരു ഭിഷഗ്വരനായിരുന്നു ആല്‍ഫ്രെഡ് ടെയിലര്‍. 'ലീഗല്‍ മെഡിസിന്‍'' പഠിപ്പിക്കുന്നതനായിരുന്നു അദ്ദേഹം ലണ്ടനിലേക്കു വന്നത്. 'എ മാന്വല്‍ ഓഫ് മെഡിക്കല്‍ ജൂറിസ്പ്രൂഡെന്‍സ് (A Manual of Medical Jurisprudence)എന്ന അദ്ദേഹത്തിന്‍റെ പുസ്തകമായിരുന്നു ആര്‍തര്‍ കോനന്‍ ഡോയല്‍ പല ഷെര്‍ലക്ഹോംസ് കഥകളുടേയും കഥാഗതി രൂപപ്പെടുത്തുന്നതിനായി ഉപയോഗിച്ചത്. "ശവശരീരം കാണുന്ന ഒരു ഡോക്ടര്‍ എല്ലാ സൂക്ഷ്മവിശദാംശങ്ങളും കണക്കിലെടുക്കണം. ഏതൊരു ചെറിയ കാര്യവും അയാള്‍ ശ്രദ്ധിക്കണം. ശരീരത്തിലെ മുറിവുകള്‍, ചതവുകള്‍, മറ്റു മാറ്റങ്ങള്‍ എന്നിവയെല്ലാം സശ്രദ്ധം നിരീക്ഷണവിധേയമാക്കണം.."തന്‍റെ പുസ്തകത്തില്‍ ആല്‍ഫ്രെഡ് ടെയിലര്‍ പറയുന്നു. ഇതേ വാക്കുകളുടെ ആലങ്കാരികമായ ആവര്‍ത്തനമാണ് 'എസ്റ്റഡി ഇന്‍ സ്കാര്‍ലെറ്റി'(A Study in Scarlet)ലുള്ളത്. ഡോ. വാട്സണാണ് ഷെര്‍ലക് ഹോംസിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്നത്: "അദ്ദേഹത്തിന്‍റെ വിറയാര്‍ന്ന കൈവിരലുകള്‍  അവിടെയുമിവിടെയുമായി പാറിപ്പറക്കുകയായിരുന്നു.. ശവശരീരത്തിന്‍റെ ഓരോ കോണിലും അതെത്തി. തൊട്ടും തലോടിയും അമര്‍ത്തിനോക്കിയും ബട്ടണുകളഴിച്ച് പരിശോധിച്ചും കൊണ്ട് അവയങ്ങനെ പാറിനടന്നു..".

ഹോംസിന്‍റെ അനുമാനരീതി

        ഷെര്‍ലക്ഹോംസിന്‍റെ സ്യഷ്ടിക്ക് തനിക്ക് പ്രേരണയും മാത്യകയുമായത് എഡിന്‍ബെര്‍ഗിലെ മെഡിസിന്‍ പഠനകാലത്ത് ക്ളാടെുത്തിരുന്ന ജോസഫ് ബെല്‍ എന്ന പ്രൊഫസറായിരുന്നുവെന്ന് കോനന്‍ ഡോയല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡോ. ബെല്‍ രോഗികളെ ചികിത്സിച്ചിരുന്നതുപോലെ കുറ്റാന്വേഷണത്തെ സമീപിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകളെഴുതുക തന്‍റെ ഒരു സ്വപ്നമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു ഡോ. ബെല്ലിന്‍റെ രോഗനിര്‍ണ്ണയരീതി. രോഗിയുടെ നടപ്പ്, ഇരിപ്പ്, വസ്ത്രധാരണരീതി, മറ്റ് പെരുമാറ്റങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി അവരുടെ ജോലി, വാസസ്ഥാനം, കുടുംബപശ്ചാത്തലം തുടങ്ങിയവ ക്യത്യമായി അനുമാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒരിക്കല്‍ ബാര്‍ബഡോസിലെ ഒരു ഉയര്‍ന്നമേഖലയിലെ പട്ടാളജോലിയില്‍നിന്നും നിന്നും നോണ്‍ കമ്മിഷന്‍ഡ് ഓഫീസറുടെ പദവിയിയിലിരിക്കെ അടുത്തിടെ വിരമിച്ച ഒരാളെ ഒന്നും ചോദിക്കാതെതന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എങ്ങനെയാണ് അത് സാധിച്ചതെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് "അതിലളിതം" എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ڇഅയാള്‍ വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. എങ്കിലും അയാള്‍ തൊപ്പി തലയില്‍നിന്നും മാറ്റിയിരുന്നില്ല. കാരണം, പട്ടാളക്കാര്‍ അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ അയാള്‍ വിരമിച്ചിട്ട് അധികനാളുകള്‍ ആവാനും സാധ്യതയില്ലായിരുന്നുു എങ്കില്‍ ഒരു പക്ഷേ സിവിലിയന്‍മാരുടെ ശീലങ്ങള്‍ അയാള്‍ കണ്ടുപഠിച്ചേനെ..! അയാളുടെ കാല്‍ മന്ത് വന്ന് വീര്‍ത്തിരുന്നു. അത് പിടിപെടണമെങ്കില്‍ അയാള്‍ തീര്‍ച്ചയായും ബ്രിട്ടണ് പുറത്തുപോയിരിക്കണമായിരുന്നു. അതില്‍ത്തന്നെ കൊതുകുകടിയേല്‍ക്കാന്‍ സാധ്യതയുള്ളത് വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസ് പോലുള്ള മലമ്പ്രദേശമായിരുന്നു..ڈ. ഡോ. ബെല്ലിന്‍റെ ഈ യുക്തിയെയാണ് സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റില്‍ ഡോ. വാട്സണിനോട് അഫ്ഗാനിസ്ഥാനിലായിരുന്നോ എന്ന് ചോദിക്കുന്നതിലൂടെ കോനന്‍ ഡോയല്‍ പകര്‍ത്തിയത്.

      "അസാധ്യമെന്ന് തോന്നുന്നതെല്ലാം ഒഴിവാക്കിക്കഴിഞ്ഞതിനുശേഷം അവശേഷിക്കുന്നതെന്തോ അത് എത്ര തന്നെ അസംഭവ്യമായിതോന്നിയാലും അതു തന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക" (when you have excluded the impossible, whatever remains, however improbable, must be the truth)..” എന്ന അതിപ്രശസ്തമായ വാക്കുകള്‍ ഷെര്‍ലക്ഹോംസിന്‍റേതാണ്. 'ദ അഡ്വഞ്ചര്‍ ഓഫ് ബെറൈല്‍ കൊറോനെറ്റ്' (The Adventure of the Beryl Coronet) എന്ന കഥയിലൂടെ കോനന്‍ ഡോയല്‍ ഇങ്ങനെ പറഞ്ഞത് കുറ്റാന്വേഷണചരിത്രത്തിലെ ആപ്തവാക്യമായി ഇന്നും നിലനിലനില്‍ക്കുന്നു. 'എലിമിനേറ്റീവ് മെത്തേഡ് ഓഫ് ഇന്‍ഡക്ഷന്' (Eliminative Method of Induction) എന്നാണ് ഷെര്‍ലക്ഹോംസ് തന്‍റെ വിശകലനരീതിയെ സ്വയം വിശേഷിപ്പിക്കുന്നത്. ഗോഡ്ഫ്രെ എംസ്വര്‍ത്ത് എന്നയാളെ അയാളുടെ ബന്ധുക്കള്‍ തന്നെ തടവിലിടുന്ന 'ദ അഡ്വഞ്ചര്‍ ഓഫ് ബ്ളാച്ഡ് സോള്‍ജ്യറാ' (The Adventure of the Blanched Soldier)ണ് 'ഹോംസിയന്‍ അപഗ്രഥനക്രമ'ത്തിലൂടെ അദ്ദേഹം കുറ്റവാളിയെ കണ്ടെത്തുന്ന മറ്റൊരു കഥ. യഥാര്‍ത്ഥത്തില്‍ ഷെര്‍ലക്ഹോംസ് അനുവര്‍ത്തിക്കുന്ന രീതി തന്നെയാണ് ഫോസിലുകളില്‍നിന്നും അവ പ്രതിനിധാനംചെയ്യുന്ന ജീവികളുടെ ആകാരവും സ്വഭാവവിശേഷങ്ങളും പ്രവചിക്കുന്ന ശാസ്ത്രജ്ഞരും ചെയ്യുന്നത്. ഒരുപക്ഷേ ഒരു എല്ലിന്‍ കഷണമോ പല്ലോ മാത്രമായിരിക്കും പാലിയന്‍റോളജിസ്റ്റുകള്‍ (Palaeontologists) എന്നറിയപ്പെടുന്ന ഇവരുടെ കൈവശമുള്ളത്. അതുപയോഗിച്ച് അവയുടെ സ്വന്തക്കാരായ മണ്‍മറഞ്ഞ ജീവികളുടെ ഭക്ഷണശീലങ്ങള്‍ എന്തായിരുന്നു എന്നു പോലും പറയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. റിച്ചാര്‍ഡ് ഓവനെപ്പോലുള്ള പാലിയന്‍റോളജിസ്റ്റുകള്‍ ആറിഞ്ച് നീളമുള്ള ഒരു അസ്ഥിക്കഷണത്തില്‍നിന്നും ഒരു പക്ഷിയെത്തന്നെ പുനഃസ്യഷ്ടിച്ചിട്ടുണ്ട് എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാവുന്നു! 'ദി ഹൗണ്ട് ഓഫ് ബാസ്കര്‍വില്ലിസ്' (The Hound of Baskervilles) എന്ന കഥയില്‍ ഒരു ഊന്നുവടിയില്‍നിന്ന് അതുപയോഗിച്ചിരുന്ന ആളിനെ ഷെര്‍ലക്ഹോംസ് പുനഃസ്യഷ്ടിക്കുന്നുണ്ട്. څസംഭവങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനസിലാക്കുന്ന ഒരാള്‍ക്ക് അവയുടെ തുടര്‍ച്ചയിലെ ഒരു കണ്ണി നഷ്ടമായാലും കാലത്തിന്‍റെ പിന്നണിയില്‍നിന്നും മുന്നണിയില്‍ നിന്നും അനായാസം അത് കണ്ടെടുക്കാനാവുംچ എന്ന് 'ദ ഫൈവ് ഓറഞ്ച് പിപ്സ്' (The Five Orange Pipsഎന്ന ചെറുകഥയില്‍ ഷെര്‍ലക്ഹോംസ് പറയുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാവാം.

ഡിറ്റക്ടീവിന്‍റെ പരീക്ഷണശാല

        ഡോ. വാട്സണ്‍, ഷെര്‍ലക്ഹോംസിനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹം തന്‍റെ പരീക്ഷണശാലയിലായിരുന്നു. കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ടെസ്റ്റ്യൂബുമായി ڇഞാനത് കണ്ടെത്തിٹഞാനത് കണ്ടെത്തിٹڈ എന്നു പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നു അദ്ദേഹം. രക്തസാമ്പിള്‍ പരിശോധിച്ചറിയുന്നതിനുള്ള പുതിയൊരു രാസസൂചകത്തെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. കണ്ടെത്തപ്പെടുന്നത് രക്തക്കറയാണോ മറ്റേതെങ്കിലും കറയാണോ എന്ന് തിരിച്ചറിയാന്‍ അതിനുമുമ്പ് മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ഷെര്‍ലക്ഹോംസ് ഡോ. വാട്സണോട് പറയുന്നത്. ഗുവൈക്കം ടെസ്റ്റ് (Guaiacum test)  എന്നറിയപ്പെട്ടിരുന്ന ഒരു പരിശോധനയാണ് ലോകവ്യാപകമായി കുറ്റാന്വേഷകര്‍  ഇതിനായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് ഇന്ത്യന്‍ ഗുവൈക്കം ട്രീ (West Indian Guaiacum Tree) എന്നറിയപ്പെടുന്ന മരത്തിന്‍റെ കറയായിരുന്നു ഇതിലെ മുഖ്യഘടകം. ഒരു ഓക്സീകാരിയുടെ സാന്നിധ്യത്തില്‍ ഈ മരക്കറയുടെ ലായനി കടുത്തനീലനിറമായി മാറും. എന്നാല്‍, രക്തക്കറ മാത്രമല്ല, ഉമിനീര്‍, ചുവന്ന വീഞ്ഞ് തുടങ്ങിയ ഒട്ടനവധി ജൈവലായനികളുടെ സാന്നിധ്യത്തിലും ഈ കടുംനീലനിറം പ്രത്യക്ഷമാവുമായിരുന്നു. എന്നാല്‍, ഷെര്‍ലക്ഹോംസ് സ്വയം കണ്ടെത്തിയതായി പറയുന്ന രക്തപരിശോധനയില്‍ ഹീമോഗ്ളോബിന്‍റെ സാന്നിധ്യത്തില്‍ മാത്രമായിരുന്നു നിറംമാറ്റം സംഭവിച്ചിരുന്നത്. ഇത്, അത്തരമൊരു പരിശോധനയുടെ സാധ്യതകള്‍ പില്‍ക്കാലത്ത് വ്യാപകമായി പരിഗണിക്കപ്പെടാനിടയാക്കി. സൂക്ഷ്മദര്‍ശിനിയിലൂടെ രക്തസാമ്പിള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു രീതിയെക്കുറിച്ചും ഷെര്‍ലക്ഹോംസിന് അറിവുണ്ടായിരുന്നുവത്രേ. ചാള്‍സ് മെയ്മോട്ട് ടിഡി (Charles Meymott Tidy) എന്ന വ്യക്തിയായിരുന്നു ഈ രീതി വികസിപ്പിച്ചത്, 1882ല്‍. എന്തായിരുന്നു ഷെര്‍ലക്ഹോംസ് കണ്ടെത്തിയതായി പറയുന്ന രാസപരിശോധന എന്നറിയാന്‍ പില്‍ക്കാലത്ത് പല രസതന്ത്രജ്ഞരും ശ്രമംനടത്തിയിരുന്നു. എന്നാല്‍ അത് വിജയിക്കുകയുണ്ടായില്ല. അതേസമയം, റോബര്‍ട്ട് വില്‍ഹെം വോണ്‍ ബുന്‍സണ്‍ (Robert Wilhelm von Bunsen, അതേ പരീക്ഷണശാലകളില്‍ ഉപയോഗിക്കുന്ന ബുന്‍സണ്‍ ബെര്‍ണര്‍ കണ്ടുപിടിച്ച വ്യക്തി!) എന്ന ശാസ്ത്രജ്ഞന്‍ രക്തലായനിയുടെ വര്‍ണ്ണവിശകലനത്തിലൂടെ അതിനെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം 1889ല്‍ത്തന്നെ ആവിഷ്കരിച്ചിരുന്നു. അതായത്, ആര്‍തര്‍ കോനന്‍ ഡോയല്‍ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ് (Study in Scarlet) എഴുതി പ്രസിദ്ധീകരിക്കുന്നതിനും മുമ്പ്. എന്തുകൊണ്ടോ, പക്ഷേ ആ വിവരം ഷെര്‍ലക് കഥാകാരന്‍റെ ശ്രദ്ധയില്‍ പതിയാതെ പോവുകയായിരുന്നു. ജര്‍മ്മന്‍കാരനായ പോള്‍ ഉബ്ലെന്‍ഹുത് (Paul Ublenhuth)  രക്തസാമ്പിളിന്‍റെ പരിശോധനക്കായി  ആന്‍റിസെറം മെത്തേഡ് (Anti-Serum Method) കണ്ടുപിടിച്ചതോടെയാണ് ഈ സന്നിഗ്ദ്ധാവസ്ഥയ്ക്ക് ശാശ്വതപരിഹാരമായത്. 

സൂക്ഷ്മമായ തെളിവുകളെത്തേടി

          വലിപ്പത്തില്‍ തീരെ ചെറുതായ ഒരു മൈക്രോസ്കോപ്പിനു മുന്നില്‍ ഏറെ നേരമായി കുനിഞ്ഞിരിക്കുകയായിരുന്നു ഹോംസ്. എന്നെക്കണ്ടപ്പോള്‍ വിജയഭാവത്തില്‍ തലയുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "അത് വെറും പശയായിരുന്നു, മി. വാട്സണ്‍". 'ദി അഡ്വഞ്ചര്‍ ഓഫ് ഷോകോംപേ ഓള്‍ഡ് ഹൗസി(The Adventure of Shoscombe Old Place)ലെ ഒരു രംഗമാണിത്. ശരീരദ്രവമാണെന്നു കരുതി ശേഖരിക്കപ്പെട്ട ഒന്നിനെ പശയാണെന്ന് തിരിച്ചറിയാന്‍ മൈക്രോസ്കോപ്പ് മതിയാവുമെന്ന് പറയുകയായിരുന്നു ഹോംസ്. 'സൈന്‍ ഓഫ് ഫോര്‍' (The Sign of Four)  എന്ന കഥയില്‍, ഒരാളുടെ കൈകള്‍ കണ്ടാല്‍ അയാള്‍ ഏത് തൊഴിലാണെടുക്കുന്നതെന്ന് നിസ്സംശയം പറയാനാവുമെന്നും അദ്ദേഹം പറയുന്നു. കപ്പലോട്ടക്കാര്‍, അച്ചടിജോലിക്കാര്‍, നെയ്ത്തുകാര്‍, വൈഡൂര്യം മിനുസപ്പെടുത്തുന്നവര്‍ രത്നക്കല്ല് തുടങ്ങിയവരെയെല്ലാം അവരുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ തനിക്ക് തിരിച്ചറിയാനാവുമെന്ന് അദ്ദേഹം പറയുന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി പറ്റിപ്പിടിച്ചിരിക്കുന്ന പൊടി, അഴുക്ക് എന്നിവയെ അമൂല്യമായ തെളിവുകളായാണ് ഹോംസ് കണ്ടത്. സിഗരിന്‍റെ ചാരം, ബൂട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണിന്‍റെ തരം, തലമുടിനാരുകള്‍, വസ്ത്രത്തിലെ നൂലിഴകള്‍ തുടങ്ങിയവയെല്ലാം ഹോംസിന്‍റെ പ്രത്യേകപഠനത്തിന് വിഷയീഭവിച്ച സംഗതികളാണ്. 'സൈന്‍ ഓഫ് ഫോര്‍' പുറത്തുവന്ന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1893-ല്‍ സൂക്ഷ്മതെളിവു(trace evidence)കളുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു ആധികാരികഗ്രന്ഥം തന്നെ ഫോറന്‍സിക് മേഖലയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. 1916ല്‍, പോലീസ് മൈക്രോസകോപ്പി എന്ന ജേണല്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം, കുറ്റാന്വേഷണത്തില്‍ വാക്വംക്ളീനറുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു.

          ഹോംസിന്‍റെ പ്രൊഫഷണല്‍ എതിരാളിയായിരുന്നല്ലോ ഗവണ്‍മെന്‍റ് ഡിറ്റക്ടീവായ ഇന്‍സ്പെക്ടര്‍ ലെസ്ട്രേഡ്. ദി അഡ്വഞ്ചര്‍ ഓഫ് നോര്‍വുഡ് ബില്‍ഡറി(The Adventure of the Norwood Builder)-താങ്കള്‍ നിരീക്ഷിച്ച കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കിറങ്ങുക മാത്രമായിരുന്നു താന്‍ ചെയ്തڈതെന്നാണ് ഹോംസ്, ലെസ്ട്രേഡിനോട് പറയുന്നത്. അതേ! അതുവരെ നിശബ്ദമായിരുന്ന സാക്ഷികളെ സംസാരിപ്പിക്കുകയായിരുന്നു ഹോംസ് ചെയ്തത്. ഹോംസ് പറയുന്ന സൂക്ഷ്മവിശദാംശപഠനം അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ട ഒരു കേസ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു. 1904ഒക്ടോബറില്‍ ജെര്‍മ്മനിയിലെ ഒരു പയറുപാടത്തില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുള്ള ഒരു സ്ത്രീയുടെ മ്യതശരീരം കാണപ്പെട്ടു. പരിസരം അരിച്ചുപെറുക്കിയ പോലീസിന് ആകെ അഴുക്കുപിടിച്ച ഒരു കൈലേസു മാത്രമേ കണ്ടെടുക്കാനായുള്ളൂ. പക്ഷേ, അവര്‍ ആ കൈലേസ് വേണ്ടുംവിധം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഫ്രാങ്ക്ഫെര്‍ട്ടില്‍ ഒരു ലബോറട്ടറി തന്നെ സ്വന്തമായുള്ള ഡോ. ജോര്‍ജ് പോപ്പി(Dr. Georg Popp)നെ പോലീസ് സമീപിച്ചു. മൈക്രോസ്കോപ്പിലൂടെ കൈലേസ് പരിശോധിച്ച പോപ്പ് അതില്‍ മൂക്കുപ്പൊടിക്കും കല്‍ക്കരിക്കും മണല്‍ത്തരികള്‍ക്കുമൊപ്പം ഒരു പ്രത്യേക ധാതുലവണത്തെ കണ്ടെത്തി. ഹോര്‍ബ്ളെന്‍ഡ് (Hornblende) ആയിട്ടാണ് അദ്ദേഹം അതിനെ തിരിച്ചറിഞ്ഞത്. ഈ ധാതുലവണം കാണപ്പെടുന്ന സ്ഥലം കണ്ടെത്തുക എളുപ്പമായിരുന്നു. അവിടെ നിന്നും കാള്‍ ലൗബാക് (Karl Laubach) എന്നയാളെ സംശയത്തിന്‍റെ പേരില്‍ അവര്‍ അറസ്റ്റുചെയ്തു. പക്ഷേ, അയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ അയാളുടെ കൈനഖങ്ങള്‍ക്കടിയില്‍ ഹോണ്‍ബ്ളെന്‍ഡും മണല്‍ത്തരികളും മൂക്കുപ്പൊടിയും കല്‍ക്കരിപ്പൊടിയുമെല്ലാം പതിയേ തെളിഞ്ഞുകിട്ടി. അയാളുടെ വസ്ത്രത്തിന്‍റെ മടക്കുകളില്‍ നിന്ന് ശവം കിടന്ന സ്ഥലത്തെ ചെടികളുടെതായ സൂക്ഷ്മാവശിഷ്ടങ്ങള്‍ ലഭിച്ചു. അവസാനം കഴുത്തുഞെരിക്കാനുപയോഗിച്ച സ്കാര്‍ഫില്‍നിന്നും പിഞ്ഞുപോയ നൂല്‍ക്കഷണങ്ങളും അയാളുടെ ശരീരത്തില്‍നിന്നും പോലീസിന് ലഭിച്ചു! ചുരുക്കത്തില്‍, ദ അഡ്വഞ്ചേര്‍ ഓഫ് ക്രീപ്പിങ് മാനി(The Adventure of the Creeping Man)-ല്‍ ഹോംസ് ഡോ. വാട്സണോടു പറയുമ്പോലെയാണ് എല്ലാം അവസാനിച്ചത്: 'ആദ്യം കൈകളിലേക്കാണ് നോക്കേണ്ടത് മി. വാട്സണ്‍.. പിന്നെ, കുപ്പായത്തിന്‍റെ കൈമടക്കുകളിലേക്കും കാലുറകളിലേക്കും പിന്നെ ബൂട്ടുകളിലേക്കും.."!!

കൈയക്ഷരം എന്ന തെളിവ്

          കൈയ്യക്ഷരത്തെ ഒരു തെളിവായി ഉപയോഗിക്കാനുള്ള ഹോംസിന്‍റെ കഴിവ് പ്രശസ്തമാണല്ലോ. കൈയ്യക്ഷരം അനുകരിക്കുന്നതും കള്ളഒപ്പിടുന്നതുമെല്ലാം കുറ്റക്യത്യങ്ങളുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള കാര്യങ്ങളാണ്. കൈയ്യക്ഷരങ്ങളിലെ ചെറിയ കുഴപ്പങ്ങളില്‍നിന്നുപോലും അവിശ്വസനീയമായ യാഥാര്‍ത്ഥ്യങ്ങളെ ഊഹിച്ച് കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉദാഹരണമായി, ദ മാന്‍ വിത്ത് ട്വിസ്റ്റഡ് ലിപ്പ് (The Man with the Twisted Lip)  എന്ന കഥയില്‍, ഒരാള്‍ തന്‍റെ മേല്‍വിലാസം എഴുതുന്നതില്‍നിന്നും അയാള്‍ ശരിയായ മേല്‍വിലാസമല്ല എഴുതിയതെന്നത് ഹോംസ് കണ്ടുപിടിച്ചതെങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്. പേരെഴുതിയശേഷം അതിനുതാഴെയായി വിലാസം എഴുതുന്നതിനിടെ അയാള്‍ അല്പമൊന്നു നിറുത്തിയതായി ഹോംസ് നിരീക്ഷിക്കുന്നു. പരിചയമുള്ളതും സ്ഥിരമായി എഴുതുന്ന വിലാസവുമായിരുന്നെങ്കില്‍ അയാള്‍ അവ്വിധം അല്പമൊന്ന് അറച്ചുപോവില്ലായിരുന്നു. ഒപ്പുകടലാസ് ഉപയോഗിച്ച് അധികമുള്ള മഷി ഒപ്പിയുണക്കുന്ന രീതി നിലവിലുണ്ടായിരുന്ന കാലത്തായിരുന്നു ഹോംസ് തന്‍റെ നിരീക്ഷണങ്ങള്‍ നടത്തിയത്. അതുകാരണം, ഒപ്പുകടലാസിന്‍റെ പ്രയോഗം അക്ഷരങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, കൈയ്യെഴുത്തുകളെ ടൈപ്പ്റൈറ്ററുകള്‍ കയ്യടക്കിയപ്പോള്‍ ഹോംസ് തോല്‍ക്കുകയായിരുന്നില്ല, കൂടുതല്‍ ജയിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. 1891ല്‍ പുറത്തിറങ്ങിയ 'എ കേസ് ഓഫ് ഐഡന്‍റിറ്റി' (A Case of Identity)യില്‍, ഹോംസിന്‍റെ വാക്കുകളിലൂടെ കോനന്‍ ഡോയല്‍ ഇങ്ങനെ സംസാരിക്കുന്നു: “It is a curious thing..... that a type writer has really quite as much individuality as a man’s hand writing. Unless they are quite new, no two of them write exactly alike. Some letters get more worn than others, and some wear only on one side”  (ടൈപ്പ്റൈറ്ററുകള്‍ പകര്‍ത്തുന്ന അക്ഷരങ്ങള്‍ കൈയ്യക്ഷരത്തിലെന്നപോലെ വ്യക്തിനിഷ്ഠമാണ്. ഉപയോഗിക്കപ്പെടുന്ന ടൈപ്പ്റൈറ്ററുകള്‍ പുതിയതല്ലെങ്കില്‍ അവ ഒരിക്കലും ഒരുപോലെയാവില്ല څഎഴുതുകچ. ചില അക്ഷരഅച്ചുകള്‍ക്ക് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ തേയ്മാനം സംഭവിച്ചുവെന്നുവരാം. മറ്റു ചില അക്ഷരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളിന്‍റെ കൈത്തഴക്കമനുസരിച്ച് ഒരു വശത്തിന് കൂടുതല്‍ തേയ്മാനം സംഭവിച്ചുവെന്നും വരാം). 

        പക്ഷേ, എ കേസ് ഓഫ് ഐഡന്‍റിറ്റി പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ ആര്‍ക്കും ടൈപ്പ്റൈറ്ററുകളെ സംബന്ധിച്ച് ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നതായി സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. പോലീസ് ലബോറട്ടറികള്‍ നടത്തിയ പഠനങ്ങളില്‍ ടൈപ്പ്റൈറ്ററുകളുടെ വ്യക്തിത്വം പല കേസുകളിലും സഹായകരമായി ഭവിക്കുകയും ചെയ്തു. അതേസമയം, ജ്യോതിഷമെന്നതുപോലെ തികച്ചും അശാസ്ത്രീയമായ നിഗമനങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു കപടശാസ്ത്ര (Pseudoscience)മെന്നതരത്തില്‍ അത് വിമര്‍ശിക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കയ്യക്ഷരപരിശോധന പക്ഷേ ഇപ്പോഴും കുറ്റാന്വേഷണത്തിലും ഇതര മേഖലകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. എഴുതുന്ന ആളിന്‍റെ ലിംഗം, പ്രായം, വ്യക്തിത്വവിശേഷങ്ങള്‍ എന്നിവ കൈയ്യക്ഷരത്തിലൂടെ ക്യത്യമായി അനുമാനിക്കാനാവുമെന്നത് പലപ്പോഴും ഒരു അതിശയോക്തി ആവാമെങ്കിലും. എങ്കിലും രണ്ടു വ്യക്തികളുടെ കൈയ്യക്ഷരം തമ്മില്‍ വിവേചിച്ചറിയാന്‍ ഗ്രാഫോളജിസ്റ്റുകളുടെ സേവനം നിശ്ചയമായും ആവശ്യമായിവരും. അടുത്തിടെ നടന്ന ഒരു സംഭവം ഗ്രാഫോളജിയുടെ പ്രസക്തി എടുത്തുയര്‍ത്തിയിരുന്നു. ഡേവോസ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട സമയത്ത്, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയര്‍ മേശപ്പുറത്തുകിടന്ന കടലാസുകളില്‍ പടംവരച്ചു കളിക്കുകയായിരുന്നു എന്ന വിമര്‍ശനമുയരുകയുണ്ടായി. വേദിയില്‍ നിന്നു കിട്ടിയ കടലാസുകളെ സാക്ഷിയാക്കി റോയിട്ടര്‍ അത് റിപ്പോര്‍ട്ടു ചെയ്യുകപോലുമുണ്ടായി. ഒരു നേതാവായിരിക്കാന്‍ യോഗ്യനല്ല ബ്ളെയര്‍ എന്നുപോലും ആക്ഷേപങ്ങളുണ്ടായി. എന്നാല്‍, കൈയ്യക്ഷര പരിശോധന ബ്ളെയറിനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. ബ്ളെയറായിരുന്നില്ല, അത് ചെയ്തത്, ബ്ളെയറിനൊപ്പം വേദി പങ്കിട്ട ബില്‍ ഗേറ്റ്സ് ആയിരുന്നു! ഗ്രാഫോളജിസ്റ്റുകള്‍ അക്കാര്യം ഉറപ്പിച്ചപ്പോഴും കൂടുതല്‍ പ്രസക്തമായത് ഹോംസിന്‍റെ വാക്കുകളായിരുന്നു: ڇമാധ്യമങ്ങള്‍, വളരെ വിലയുള്ള സ്ഥാപനങ്ങളാണ്, പക്ഷേ, വാട്സണ്‍, അവയെ എങ്ങനെ ഉപയോഗിക്കണമെന്ന് നാം അറിഞ്ഞിരിക്കണമെന്നു മാത്രം.. (“The press, Watson, is a most valuable institution, if you only know how to use it”).

ജൈവായുധം എന്ന സാധ്യതയും

          ഡോ. വാട്സണ്‍ എന്നത് വേഷപ്രച്ഛന്നനായ കഥാകാരന്‍ തന്നെയാണെന്നതിന് സാഹചര്യത്തെളിവുകള്‍ ഏറെയാണ്. 1878-ല്‍, ലണ്ടന്‍ സര്‍വ്വകലാശാലയില്‍നിന്നും എം.ഡി.എടുത്ത ആളായാണ് കോനനന്‍ ഡോയല്‍ വാട്സണെ അവതരിപ്പിക്കുന്നത്. ഡോയല്‍ ബിരദമെടുത്തത് എഡിന്‍ബെര്‍ഗില്‍നിന്നായിരുന്നു, 1881-ല്‍. സൂക്ഷ്മാണുവിജ്ഞാനം എന്ന മൈക്രോബയോളജിയുടെ സുവര്‍ണ്ണകാലമായിരുന്നു ഡോയലിന്‍റെ പഠനകാലം. റോബര്‍ട്ട് കോച്ച്, പോള്‍ എഹ്റിച്ച്, ലൂയി പാസ്ചര്‍ എന്നിങ്ങനെയുള്ള മൈക്രോബയോളജിസ്റ്റുകളില്‍ നിന്നുള്ളകണ്ടെത്തലുകള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്ന കാലം. അതുകൊണ്ടുതന്നെ ഹോംസ് കഥകളിലുടനീളം രോഗാണുക്കള്‍ ഒരു മുഖ്യവേഷം കൈയ്യാളുന്നതായി കാണാം. രോഗാണുക്കളെ ബയോവെപ്പണ്‍ (Bio-weapon)  അഥവാ ജൈവായുധങ്ങളായി ഉപയോഗിക്കപ്പെടുന്നതിന്‍റെ സാധ്യതയെക്കുറിച്ചുപോലും ഡോയല്‍ അന്നേ ആലോചിച്ചിരുന്നതായി കാണാം. 'ദ അഡ്വഞ്ചര്‍ ഓഫ് ദ ഡൈയിങ് ഡിറ്റക്ടീവ്'  (The Adventure of the Dying Defective) എന്ന കഥയില്‍ കള്‍വെര്‍ട്ടണ്‍ സ്മിത്ത് എന്ന കൊലയാളി ഒരു രോഗാണുവിനെയാണ് കൊലപാതകത്തിനായി ഉപയോഗിക്കുന്നത്. 'ടപാനുളി പനി' (The Tapanuli Fever) എന്ന അസുഖം വരുത്തുന്ന രോഗാണുവിനെയാണ് അയാള്‍ ഉപയോഗിക്കുന്നത്. ജെലാറ്റിനില്‍ വളര്‍ത്തിയ രോഗാണുവുമായി ലണ്ടനിലെത്തുന്ന കെലയാളി തന്‍റെ ബന്ധുവിനെ നാലുദിവസം കൊണ്ട് കൊലപ്പെടുത്തുന്നു. ഹോംസിനേയും അപായപ്പെടുത്താന്‍ അയാള്‍ ശ്രമിക്കുന്നുവെങ്കിലും അപകടം മണത്തറിയുന്ന ഹോംസ് ആ ചതിയില്‍പെടാതെ രക്ഷപ്പെടുന്നു. സുമാത്രയിലെ തോട്ടംതൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരുന്ന ഒരു രോഗമായിരുന്നു, തൊട്ടാല്‍ പകരുന്ന തരത്തില്‍ അത്യന്തം മാരകമായ 'ടപാനുളി പനി'. എന്നാല്‍, ഏറ്റവും അതിശയം, മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ഈ പേരിലുള്ള ഒരു രോഗത്തെക്കുറിച്ച് പറയുന്നില്ല എന്നതാണ്! അതുകൊണ്ട് പല രോഗങ്ങളും 'ടപാനുളി പനി'യായി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ടൈഫോയിഡ്, ടൈഫസ്, സെപ്റ്റിസീമിക് പ്ളേഗ്, ആന്ത്രാക്സ് അങ്ങനെ പലതും. അവസാനം രോഗലക്ഷണങ്ങള്‍ പ്രകാരം കണ്ടെത്തപ്പെട്ടിരിക്കുന്നത് 'വിറ്റ്മോര്‍സ് ഡിസീസ് (Whitmore’s disease) എന്നറിയപ്പെടുന്ന 'മെലിയോയിഡോസിസ്'' (Melioidosisആണ്.

          ഡോയല്‍, തന്‍റെ മെഡിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട്, കപ്പലിലെ ഫിസിഷ്യന്‍ എന്ന ഔദ്യോഗിക പദവിയുമായി, ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെവെച്ച്, കാരണമേതെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത അനവധി രോഗങ്ങളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു. അവയിലൊന്നിനെയാവാം 'ടപാനുളി പനി' എന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ചതെന്നു കരുതുന്നു. പനിയും അമിതവിയര്‍പ്പും വിശപ്പില്ലായ്മയും കടുത്ത ക്ഷീണവുമാണ് 'ടപാനുളി പനി'യുടെ ലക്ഷണങ്ങളായി ഡോയല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ലക്ഷണങ്ങളോടെല്ലാം ചേര്‍ന്നുവരുന്ന വിറ്റ്മോര്‍സ് ഡിസീസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പക്ഷേ, 1912ലാണ്. ക്യഷ്ണസ്വാമി, വിറ്റ്മോര്‍ എന്നിവര്‍ ചേര്‍ന്ന അത് കണ്ടെത്തിയത്, ബര്‍മ്മയില്‍ നിന്നും. 1987-ല്‍ വിറ്റ്മോര്‍സ് ഡിസീസ് തെയ്ലാന്‍ഡില്‍ നടന്ന പകര്‍ച്ചവ്യാധിമരണങ്ങളില്‍ 20 ശതമാനവും വിറ്റ്മോര്‍സ് ഡിസീസ് മൂലമായിരുന്നു. ശക്തിയേറിയ ആന്‍റിബയോട്ടിക്കുകള്‍ വേണ്ടത്ര ലഭ്യമായിരുന്നിട്ടുപോലും വിറ്റ്മോര്‍സ് ഡിസീസ് ബാധിച്ചവരില്‍ 68 ശതമാനത്തിലേറെപ്പേര്‍ മരണമടഞ്ഞിരുന്നു. ബെര്‍ക്ഹോള്‍ഡേറിയ സ്യൂഡോമല്ലൈ  (Berkholderia pseudomallei) എന്ന രോഗാണുവാണ് വിറ്റ്മോര്‍സ് രോഗത്തിന് കാരണമാവുന്നത്. ഇതിനെ ജെലാറ്റിനില്‍ വളര്‍ത്താനും അവ്വിധം ആവശ്യമുള്ളയിടത്തേക്ക് കടത്തിക്കൊണ്ടുപോവാനും കഴിയും. രോഗബാധയുണ്ടായാല്‍ 48 മണിക്കൂറിനകം മരണം സുനിശ്ചിതമാണ്. വിയറ്റ്നാമിലെ നെല്‍കര്‍ഷകരില്‍ ജൂലൈസെപ്തംബര്‍ മാസങ്ങളില്‍ ഈ രോഗം പകര്‍ന്നുപിടിക്കുക സാധാരണമായിരുന്നു. ഇക്കാരണത്താല്‍ 'വിയറ്റ്നാമീസ് ടൈംബോംബ് (Vietnamese Time Bomb) എന്നൊരു വിളിപ്പേരും ഈ രോഗത്തിന് ഉണ്ടായി വന്നിട്ടുണ്ട്. ഇതൊരു ജൈവായുധമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇപ്പോള്‍ കുപ്രസിദ്ധമായ څആന്ത്രാക്സ് കത്തുچകള്‍ക്കൊപ്പം തന്നെ പരിഗണിക്കുന്നുണ്ട്.

വിടവാങ്ങല്‍

          ഹോംസ് തെളിവുകളായി സ്വീകരിച്ച കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കറകള്‍, കാലടിപ്പാടുകള്‍, ചക്രമുരുണ്ട പാടുകള്‍, മുറിവുകളുടെ ആക്യതിയും സ്ഥാനവും അങ്ങനെ സാധാരണക്കാര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്നവയെപ്പോലും അദ്ദേഹം പരിഗണിച്ചിരുന്നു. ഹോംസ് ഉപയോഗിച്ചതായി കാണുന്ന പല ഫോറന്‍സിക് പരീക്ഷണരീതികളും കോനന്‍ ഡോയലിന്‍റെ ഭാവനാസ്യഷ്ടികള്‍ മാത്രമായിരുന്നില്ലെന്ന് പില്‍ക്കാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, മുറിവുകളുടെ ആക്യതിയും സ്ഥാനവും സംബന്ധമായ വിശദമായ ഒരു പഠനം 1878ലേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. വിരലടയാള പരിശോധന, സ്കോട്ട്ലന്‍ഡ് യാര്‍ഡുകാര്‍ 1901ലേ പ്രാവര്‍ത്തികമാക്കിയിരുന്നു. അതായത്, നോര്‍വുഡ് ബില്‍ഡറി (Norwood Builder)-ല്‍ കോനന്‍ ഡോയല്‍ അതുപയോഗിക്കുന്നതിനും അഞ്ചുവര്‍ഷം മുമ്പേ.വിരോധാഭാസമെന്നു തോന്നിയേക്കാമെങ്കിലും ഹോംസിനെപ്പോലെ ബുദ്ധിമാനായ ഒരു കുറ്റാന്വേഷകനെപ്പോലും വഴിതെറ്റിക്കാനറിയാവുന്ന കുറ്റവാളികള്‍ ചരിത്രത്തില്‍ ജീവിച്ചിരുന്നിട്ടുണ്ട്. അങ്ങനെയൊരാളാണ് യൂജീന്‍ ഫ്രാങ്കോയിസ് വിഡോക് (Eugene Francois Vidocq). കുറ്റവാളിയായി തുടങ്ങി കുറ്റാന്വേഷകനായി വളര്‍ന്ന് വീണ്ടും കുറ്റവാളിയായി ജീവിതമവസാനിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു വിഡോക്. കാല്‍പ്പാടുകളുടെ പ്ളാസ്റ്റര്‍ ഓഫ് പാരീസ് പകര്‍പ്പുകള്‍ തയ്യാറാക്കുന്ന രീതി വിഡോക്കിന്‍റെ സംഭാവനയായിരുന്നു. അതുപോലെ, രക്തത്തുള്ളികള്‍ വീഴുന്ന പ്രതലത്തിന്‍റെ സ്വഭാവമനുസരിച്ച് അവയ്ക്ക് വന്നുചേരുന്ന രൂപവിശേഷങ്ങള്‍ പഠനവിധേയമാക്കിയ കാര്യത്തിലും. ചുരുക്കത്തില്‍, പുതുതായി എന്തെങ്കിലും കണ്ടെത്തുകയല്ല, സമകാലികമായി ശാസ്ത്രമേഖലയില്‍ നാമ്പെടുത്തുതുടങ്ങിയിരുന്ന അറിവുകളെ കുറ്റാന്വേഷണത്തിന്‍റെ മേഖലയിലേക്ക് ആനയിക്കുകയും അവയെ അര്‍ഹമായ സ്ഥാനങ്ങളിലേക്ക് അവരോധിക്കുകയും ചെയ്യുകയും മാത്രമായിരുന്നു കോനന്‍ ഡോയല്‍ ചെയ്തത്. ഇക്കാര്യത്തില്‍ കോനന്‍ ഡോയല്‍ സമര്‍പ്പിക്കുന്ന മാപ്പപേക്ഷ ദ അഡ്വഞ്ചര്‍ ഓഫ് യെലോ ഫെയ്സ് (The Adventure of Yellow Face)  എന്ന കഥയില്‍ വായിക്കാം: “Watson, if it should ever strike you that I am getting a little over-confident in my powers..... kindly whisper ‘Nor bury’ in my ear, and I shall be indefinitely obliged to you.”

Reference

1. Synder, L J (2004) Sherlock Holmes: Scientific Detective. Endeaver 28, 104-108.

2. Gerber, SM (1983) Chemistry and Crime: From Sherlock Holmes to Today’s Courtroom. Americal Chemical Society, pp 31-35.

3. Smyth, F (1980) Cause of Death: The Story of Forensic Science, Van Nostrand Reinbold, p 146 and p 184.

4. Vora, Sethu K.(2002) Sherlock Holmes and a Biological Weapon. Journal of the Royal Society of Medicine, 95, 101-103.

5. Reed, James (2001) A Medical Perspective on the Adventures of Sherlock Holmes, Medical Humanities, 27, 76-81.


Tuesday, December 16, 2025

വിശ്വവിഖ്യാതമായ ഒരു സ്വപ്നത്തെക്കുറിച്ച്

ഒരു സ്വപ്നത്തില്‍നിന്ന് ഒരു രാസഘടന പിറക്കുന്നത് അപൂര്‍വ്വമാണ്. കെക്കുലെ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ് സ്വപ്നത്തെ ഇവ്വിധം ടെസ്റ്റ്യൂബിലാക്കിയത്. അതിലൂടെ അദ്ദേഹത്തിനു ലഭിച്ചതോ ബെന്‍സീന്‍ എന്ന രാസംയുക്തത്തിന്‍റെ ഘടന. വിശ്വവിഖ്യതമായിത്തീര്‍ന്ന ആ രാസഘടന വെളിപ്പെടുത്തപ്പെട്ടതിന്‍റെ 160ാം വാര്‍ഷികമായിരുന്നു 2025-ലേത്.  

ബെന്‍സീനിന്‍റെ വലയ ഘടന കണ്ടെത്തപ്പെട്ടതിന്‍റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ജെര്‍മ്മന്‍ കെമിക്കല്‍ സൊസൈറ്റി 1890-ല്‍ സംഘടിപ്പിച്ച ഒരു പ്രഭാഷണവേദിയില്‍വച്ച് കെക്കുലെതന്നെയാണ് താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് ആദ്യമായി പുറംലോകത്തോടു പറഞ്ഞത്. അന്ന്, ബെല്‍ജിയത്തിലെ ഘെന്‍റ് സര്‍വ്വകലാശാലയിരുന്നപ്പോഴാണ് കെക്കുലെ ഈ സ്വപ്നം കാണുന്നത്. അപ്പോള്‍ അവിടെയുള്ള ഒരു കോളേജില്‍ രസതന്ത്ര അധ്യാപകനായി ജോലിനോക്കുകയായിരുന്നു അദ്ദേഹം. 1861-ലെ ഒരു മഞ്ഞുകാലമായിരുന്നു അത്. വിവിധതരം ആറ്റങ്ങള്‍ ചേര്‍ന്നുള്ള ഒരുതരം സംഘന്യത്തമാണ് അദ്ദേഹം കണ്ടത്. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയ്ക്കുള്ള ഏതോ നിമിഷങ്ങളിലായിരുന്നു അത്. വലിയ ആറ്റങ്ങള്‍ക്കു പുറകേ ചെറിയ ആറ്റങ്ങള്‍ ഒരു വരിയിലെന്നപോലെ അണിചേരുന്ന കാഴ്ചയായിരുന്നു ആദ്യം. അവസാനം അവ ഒരു പാമ്പിനെപ്പോലെ വളഞ്ഞുപുളയുകയും വട്ടംചുറ്റുകയും ചെയ്തു. വരിയുടെ ഏറ്റവും മുമ്പിലായിരുന്ന വലിയ ആറ്റങ്ങള്‍ അപ്പോള്‍ ചെറിയവയ്ക്കു പിന്നാലേ വട്ടംകറങ്ങുകയായിരുന്നു. അതായത്, ഒരു പാമ്പ് സ്വന്തം വാലുതന്നെ വായ്ക്കുള്ളിലാക്കുന്നതുപോലെ. 

ഉറക്കം ഉപേക്ഷിച്ചെഴുന്നേറ്റ അദ്ദേഹം ഉടനേതന്നെ താന്‍ കണ്ട സ്വപ്നത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു തന്‍മാത്രാഘടന രൂപപ്പെടുത്താന്‍ ശ്രമിച്ചു. അങ്ങനെയാണ് ബെന്‍സീനിന്‍റെ വലയഘടന പിറന്നത്. ആറ് കാര്‍ബണ്‍ ആറ്റങ്ങളും ആറ് ഹൈഡ്രജന്‍ ആറ്റങ്ങളുമുള്ള ബെന്‍സീനിന് മറ്റൊരുതരത്തിലുള്ള ഒരു തന്‍മാത്രഘടന അസാധ്യമായിരുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മില്‍തമ്മിലും ഹൈഡ്രജന്‍ ആറ്റങ്ങളുമായും ഇലക്ട്രോണുകള്‍ പങ്കുവയ്ക്കപ്പെടുന്നതിന്‍റെ വ്യവസ്ഥകള്‍ ക്യത്യമായി പാലിക്കപ്പെടുന്നതാണ് പ്രശ്നമായിരുന്നത്. നേര്‍രേഖയിലുള്ള ഏതൊരു ഘടനയായലും അത് തെറ്റിപ്പോവുന്ന അവസ്ഥയായിരുന്നു. വലയഘടന മാത്രമാണ് ഈയൊരു പ്രശ്നത്തിന് ശാശ്വതപരിഹാരമരുളിയത്. ഷഡ്ഭുജത്തിന്‍റെ ആക്യതിയുള്ള ഒരു ഘടനയാണ് കെക്കുലെ ബെന്‍സീനിനായി നല്‍കിയത്. ഷഡ്ഭുജത്തിന്‍റെ വശങ്ങളില്‍ ഒന്നിടവിട്ട് ദ്വിബന്ധനങ്ങളെക്കൂടി സങ്കല്‍പ്പിച്ചപ്പോള്‍, C6H6 എന്ന തന്‍മാത്രാഘടനയുള്ള ബെന്‍സീന്‍ പ്രശ്ങ്ങളൊന്നുമില്ലാതെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 1865ല്‍ ഇതു സംബന്ധമായ പ്രബന്ധം അദ്ദേഹം ഒരു ഫ്രഞ്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 1865ല്‍, ഒരു ജര്‍മ്മന്‍ ജേണലിലും.

കെക്കുലെയുടെ സ്വപ്നം ഒരു മോഷണമായിരുന്നുവോ?

കെക്കുലെ പറയുന്ന തരത്തിലുള്ള ഒരു സ്വപ്നമോ അത് കണ്ടതിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ ഒരു വെളിപാടോ ആയിരുന്നില്ല ബെന്‍സീനിന്‍റെ വലയഘടന രൂപപ്പെടുത്തപ്പെടാന്‍ കാരണമായതെന്നാണ് സതേണ്‍ ഇല്ലിനോയ്സ് സര്‍വ്വകലാശാലയില്‍ ഇതേക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ജോണ്‍ വോട്ടിസ് (Dr. John H. Wotiz) വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, കെക്കുലെ ബെന്‍സീനിന് വലയഘടനയാണെന്ന് ബോധ്യപ്പെട്ടത് സ്വപ്നത്തില്‍നിന്നല്ല, അന്നത്തെക്കാലത്ത് അപ്രശസ്തമായിരുന്ന ചില ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില പ്രബന്ധങ്ങളില്‍ നിന്നായിരുന്നു. ബെന്‍സീനിന്‍റെ വലയഘടന രൂപപ്പെടുത്താന്‍ സഹായകമായ സ്വപ്നം താന്‍ കണ്ടത് 1861ലായിരുന്നുവെന്നാണല്ലോ കെക്കുലെ പറയുന്നത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ്, 1854ല്‍, പാരീസില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന څമെത്തോഡെ ഡി കെമീچ (Methode de Chemie) എന്ന ജേണലില്‍ അച്ചടിച്ചുവന്ന ഒരു പ്രബന്ധത്തില്‍ ബെന്‍സീനിന്‍റെ വലയഘടനയെക്കുറിച്ച് പറഞ്ഞിരുന്നുവത്രേ. 

അഗസ്റ്റെ ലൗറന്‍റ്  (Auguste Laurent) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്‍റേതായ ഈ പ്രബന്ധത്തിനോടൊപ്പം ബെന്‍സീനിന്‍റെ ഷഡ്ഭുജഘടന വെളിപ്പെടുത്തുന്ന ഒരു ചിത്രവും ഉള്‍പ്പെടുത്തപ്പെട്ടിരുന്നു. ലണ്ടന്‍ നഗരത്തിലൂടെ കുതിരവണ്ടിയില്‍ സഞ്ചരിക്കവേ നടത്തിയ പകലുറക്കത്തിനിടയിലായിരുന്നു ബെന്‍സീനിന്‍റെ വലയ ഘടന സംബനധിക്കുന്ന വെളിപാട് തനിക്ക് ആദ്യമായുണ്ടായതെന്ന് കെക്കുലെതന്നെ പിന്നീടൊരിക്കല്‍ മാറ്റിപ്പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ അതും 1855ലായിരുന്നു. അതായത് അഗസ്റ്റെ ലൗറന്‍റിന്‍റെ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ്! ആസ്ട്രിയന്‍ ശാസ്ത്രജ്ഞനായ ജോസഫ് ലോഷ്മിഡിറ്റ് (Joseph Loschmidt),  സ്കോട്ട്ലന്‍ഡുകാരനായ ആര്‍ച്ചിബാള്‍ഡ് സ്കോട്ട് കൂപ്പര്‍ (Archibald Scott Couper) എന്നിവരും കെക്കുലെയുടെ സ്വപ്നദര്‍ശനത്തിനുമുമ്പ് ബെന്‍സീനിന്‍റെ ഷഡ്ഭുജഘടനയെക്കുറിച്ച് ചിന്തിക്കുകയും പ്രബന്ധരചനകള്‍ നടത്തുകയും ചെയ്തിരുന്നു. വിദേശികളായ ശാസ്ത്രജ്ഞര്‍, ബെന്‍സീന്‍ ഘടനയുടെ പേരില്‍ അവകാശമുന്നയിക്കുമെന്ന് ഭയപ്പെട്ട ജര്‍മ്മന്‍കാരനായ കെക്കുലെ, അവരില്‍നിന്നും ആ പ്രശസ്തി പിടിച്ചെടുക്കുന്നതിനായി സ്വപ്നത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുകയായിരുന്നുവെന്നാണ് ഡോ. ജോണ്‍ വോട്ടിസ് പറയുന്നത്.

കെക്കുലെ ഘടനയും വിമര്‍ശിക്കപ്പെട്ടു

കെക്കുലെ വിഭാവനം ചെയ്ത ബെന്‍സീന്‍ഘടനയും വിമര്‍ശിക്കപ്പെട്ടു എന്നത്യാഥാര്‍ത്ഥ്യമായിരുന്നു. വിമര്‍ശിച്ചത് അദ്ദേഹത്തിന്‍റെതന്നെ മുന്‍വിദ്യാര്‍ത്ഥിയായിരുന്ന ആല്‍ബെര്‍ട്ട് ലാഡെന്‍ബെര്‍ഗ് (Albert Ladenburg എന്ന ശാസ്ത്രജ്ഞനായിരുന്നു. കെക്കുലെ പറയുന്നതു ശരിയാണെങ്കില്‍, കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മിലുള്ള ഏകബന്ധനത്തിന്‍റേയും ദ്വിബന്ധനത്തിന്‍റേയും സ്ഥാനത്തിനനുസരിച്ച് ബെന്‍സീന ് രണ്ട് വ്യത്യസ്തഘടനാരൂപങ്ങള്‍ (Ortho isomersഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍, ഇങ്ങനെയുള്ള രണ്ട് ഘടനാരൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതായിരുന്നില്ല. അവസാനം കെക്കുലെതന്നെ ഇതിന് ഒരു വിശദീകരണവുമായി വരേണ്ടിവന്നു. ബെന്‍സീന്‍ ഘടനയെന്നത് രണ്ട് വ്യത്യസ്തഘടനാരൂപങ്ങള്‍ക്കിടയില്‍ ആന്ദോളനം ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് കെക്കുലെ പറഞ്ഞത്. കാര്‍ബണ്‍ വലയത്തിലെ ഏകബന്ധനത്തിന്‍റേയും ദ്വിബന്ധനത്തിന്‍റേയും സ്ഥാന ങ്ങള്‍ പരസ്പരം മാറിക്കൊണ്ടിരിക്കുന്നതുമൂലമാണത്രേ ഇത്തരമൊരു സമതുലിതഘടന രൂപമെടുക്കുന്നത്. 1872ലാണ് കെക്കുലെ ഇങ്ങനെ പറഞ്ഞത്. 1928ല്‍, ലിനസ് പോളിങ,് തന്‍റെ പ്രശസ്തമായ ക്വാണ്ടം മെക്കാനിക്സ് (Quantum Mechanicsവിശകലനങ്ങളിലൂടെ ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചതോടെയാണ് കെക്കുലെ പൂര്‍ണ്ണമായും രക്ഷ പ്രാപിച്ചത്.

കണ്ടെത്തിയത് ഫാരഡേ

ബെന്‍സീന്‍ എന്ന രാസസംയുക്തത്തിന്‍റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കേല്‍ ഫാരഡേ ആയിരുന്നു. 1825ല്‍ ഈ കണ്ടെത്തല്‍ നടത്തിയ അദ്ദേഹം അതിനെ 'ബൈകാര്‍ബുറേറ്റ് ഓഫ് ഹൈഡ്രജന്‍' (Bicarburet of Hydrogen) എന്നാണ് വിശേഷിപ്പിച്ചത.് എന്നാല്‍ 'ബെന്‍സീന്' എന്ന പേരു ലഭിക്കാന്‍ കാരണമായത,് 1833ല്‍, ഇതേ രാസസംയുക്തത്തെ മറ്റൊരു ശാസ്ത്രജ്ഞന്‍ വീണ്ടും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്. എയില്‍ഹാര്‍ഡ് മിറ്റ്സ്ഷെര്‍ലിക് (Eilhard Mitscherlich) എന്ന ഇദ്ദേഹം, ഗം ബെന്‍സോയിന്‍ (Gum Benzoinഎന്നു പേരുള്ള ഒരു മരക്കറയില്‍നിന്നുമാണ് ബെന്‍സീനിനെ വേര്‍തിരിച്ചത്. അതുകൊണ്ട് അദ്ദേഹം അതിനെ ബെന്‍സീന്‍ എന്നു പേര്‍വിളിച്ചു.1836ല്‍ അഗസ്റ്റേ ലൗറെന്‍റ് (Auguste Laurentഎന്ന ശാസ്ത്രജ്ഞന്‍ ബെന്‍സീനിനു തന്നെ څഫീന്‍چ (Phene) എന്ന മറ്റൊരുപേരു നല്‍കുകയുണ്ടായി. മാത്രമല്ല, ബെന്‍സീനില്‍നിന്നും നിര്‍മ്മിച്ചെടുക്കാവുന്ന രാസപദാര്‍ത്ഥങ്ങള്‍ക്ക് څഫീന്‍چ എന്ന മൂലനാമത്തെ അടിസ്ഥാനമാക്കിയുള്ള പേരു നല്‍കാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉദാഹരണമായി ഫീനോള്‍ (Phenol).  ബെന്‍സീനുമായി ബന്ധപ്പെട്ട രാസപദാര്‍ത്ഥങ്ങള്‍ക്ക് ഫീനൈല്‍ (Phenyl) എന്നു തുടങ്ങുന്ന പേരുനല്‍കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചതും അദ്ദേഹമായിരുന്നു. 1845-ല്‍, ചാള്‍സ് മാന്‍സ്ഫീല്‍ഡ് (Charles Mansfield) എന്ന ശാസ്ത്രജ്ഞന്‍ കോള്‍ടാറില്‍നിന്നും ബെന്‍സീന്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്കരിച്ചതോടെയാണ,് വ്യാവസായികാടിസ്ഥാനത്തിലുള്ള ബെന്‍സീനിന്‍റെ ഉത്പാദനം സാദ്ധ്യമായത്. എണ്ണ, ഗ്രീസ് മുതലായ കറകള്‍ നീക്കംചെയ്യുന്നതിനായി ബെന്‍സീന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയതോടെ അതിന്‍റെ ഉത്പാദനവും വര്‍ദ്ധിച്ചുവന്നു. ബെന്‍സീന്‍ സംബന്ധമായ ഗവേഷണങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടാന്‍ ഇതിടയാക്കി. ബെന്‍സീനുമായി ബന്ധപ്പെട്ട സംയുക്തങ്ങളെല്ലാം പ്രത്യേകതരം ഗന്ധമുള്ളവയായിരുന്നു. ഇവയെക്കുറിച്ചു പറയുന്നതിനായി څആരോമാറ്റിക്ക്چ(Aromatic) എന്ന വാക്കുപയോഗിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്നറിയപ്പെടുന്ന څആരോമാറ്റിക് സംയുക്തچങ്ങളുടെ പട്ടിക വളരെ വലുതാണ്. വ്യാവസായികമായി അതീവപ്രാധാന്യമുള്ള ഇവയുടെയെല്ലാം തുടക്കം ബെന്‍സീനിനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നുമായിരുന്നു എന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്.

കെക്കുലെയെക്കുറിച്ച്...


രാസതന്‍മാത്രകളുടെ ഘടന സംബന്ധിച്ചുള്ള ആദ്യത്തെ സൈദ്ധാന്തികദര്‍ശനത്തിന്‍റെ ഉപജ്ഞാതാവായിരുന്നു കെക്കുലെ (Friedrich August Kekulé)യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ രസതന്ത്രജ്ഞരിലൊരാളായ ഇദ്ദേഹം, 1829  സെപ്റ്റംബര്‍ 7ന,് ജര്‍മ്മനിയിലെ ഡാംസ്റ്റഡ് (Darmstadt) എന്ന സ്ഥലത്താണ് ജനിച്ചത്. വാസ്തുവിദ്യ പഠിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഗീസെന്‍ സര്‍വ്വകലാശാല (University of Giessen)യിലെത്തിയതെങ്കിലും ജസ്റ്റസ് വോണ്‍ ലീപെഗ് എന്ന പ്രൊഫസറുടെ പ്രഭാഷണം കേട്ടതിനെത്തുടര്‍ന്ന് രസതന്ത്രം ഐഛികമായെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഠനജീവിതത്തിനിടെ അല്പകാലം സൈനികസേവനത്തിനായി മാറ്റിവെയ്ക്കേണ്ടിവന്നുവെങ്കിലും 1852ല്‍ ഗീസെന്‍ സര്‍വ്വകലാശാലയില്‍നിന്നുതന്നെ ഡോക്ടറല്‍ബിരുദം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

ഹെയ്ഡെല്‍ബെര്‍ഗ് സര്‍വ്വകലാശാലയിലാണ് ആദ്യം ജോലി ലഭിച്ചത്. 1852ല്‍ ഘെന്‍റ് സര്‍വ്വകലാശാലയില്‍ പ്രൊഫസറാവാനുള്ള ക്ഷണംസ്വീകരിച്ച് അവിടെയെത്തി. ഇവിടെയായിരുന്നപ്പോഴാണ് രാസഘടനയെക്കുറിച്ചുള്ള തന്‍റെ സൈദ്ധാന്തികസങ്കല്‍പ്പനങ്ങള്‍ (Theory of Chemical Structure) അദ്ദേഹം ആദ്യമായി അവതരിപ്പിക്കുന്നത്. രാസസംയുക്തങ്ങളുടെ തന്‍മാത്രാഘടന അനായാസമായി തരത്തില്‍മനസ്സിലാക്കാവുന്നതരത്തില്‍ ചെറിയ ചെറിയ വരകള്‍കൊണ്ട് സൂചിപ്പിക്കാനാവുമെന്ന് കെക്കുലെ തന്‍റെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. അതുതന്നെയാണ് രാസഘടനാസിദ്ധാന്തമായും അദ്ദേഹം അവതരിപ്പിച്ചത്. രാസഘടനയെ സൂചിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ രസതന്ത്രപഠനത്തെ വളരെയധികം ലളിതമാക്കി. വിദ്യാര്‍ത്ഥികള്‍ രസതന്ത്രം പഠിക്കാനിഷ്ടപ്പെട്ടു. ഇതൊക്കെ കെക്കുലയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. ഇതിനിടെയ്ക്കായിരുന്നു ബെന്‍സീനിന്‍റെ ഘടനസംബന്ധമായ ചരിത്രപരമായ വെളിപ്പെടുത്തല്‍. 1867ല്‍ ബോണ്‍ സര്‍വ്വകലാശാലയിലേക്ക് പോയിയെങ്കിലും അവിടേയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായി തുടര്‍ന്നു. ശിഷ്ടകാലം അവിടെ ചിലവഴിച്ച അദ്ദേഹം 1896 ജൂലൈ 13ന് അന്തരിച്ചു.  

അഗതാക്രിസ്റ്റി: മരണദൂതികയുടെ ഒരു നൂറ്റാണ്ട്

ന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്താണ്. ഇംഗ്ളണ്ടിലെ ഒരു എഴുത്തുകാരിയെ ഒരാള്‍ വെല്ലുവിളിച്ചു: കഥാവസാനംവരെ ഘാതകനാരെന്ന് ഒരൂഹവും നടത്തുവാനാവാത്തതരത്തിലുള്ള ഒരു കഥയെഴുതാമോ? വെല്ലുവിളിച്ചത് മറ്റാരുമായിരുന്നില്ല, എഴുത്തുകാരിയുടെ സഹോദരി തന്നെ. എന്തായാലും ആ വെല്ലുവിളി ഏറ്റെടുത്ത അവര്‍ ഒരു കഥയെഴുതി: ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ് (The Mysterious Affair at Styles). ഒരു കൊലപാതകത്തിന്‍റെ കഥ. അതന്വേഷിക്കാന്‍വരുന്ന ഹെര്‍ക്യൂള്‍ പൊയ്റോട്ട് എന്ന ഡിറ്റക്ടീവ്. വര്‍ഷങ്ങള്‍ ശതാബ്ദി തികയ്ക്കാനൊരുങ്ങുമ്പോഴും ഈ കഥയും കഥാപാത്രവും ഇന്നും വായനക്കാരുടെ ശ്വാസഗതിയെ നിയന്ത്രിക്കുന്നു. ഉറക്കത്തെവിട്ട് വായനയെ ആശ്ഷേിക്കാന്‍ പറയുന്നു. അതാണ് അഗതാക്രിസ്റ്റി എന്ന കുറ്റാന്വേഷണകഥാകാരിയുടെ കഥ. പഴയകാലത്തിന്‍റെ  പകര്‍പ്പുപോലെയല്ല, ഇന്നലെ വായിച്ചുകേട്ട ഒരു സമകാലികസംഭവത്തിന്‍റെ തുടര്‍ച്ചപോലെയാണ് ലോകം എന്നും അഗതാക്രിസ്റ്റിയെ വായിച്ചത്. 1976-ല്‍ മരിക്കുന്നതിനുമുമ്പ് 65 നോവലുകളും 14 കഥാസമാഹാരങ്ങളും ഒരു നാടകവും അഗതാ ക്രിസ്റ്റിയുടേതായി പുറത്തുവന്നിരുന്നു. ഇവയില്‍ പലതും ശതകോടിയില്‍പ്പരം കോപ്പികളാണ് വിറ്റഴിഞ്ഞത്. 

അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളുടെ മരണത്തിലെല്ലാം വളരെ നീണ്ട അവതരണഗാനത്തിന്‍റെ പശ്ചാത്തലത്തിലാവതരിക്കുന്ന അതീവതന്ത്രശാലിയായ ഒരു മരണദൂതന്‍റെ കരസ്പര്‍ശം എന്നുമുണ്ടായിരുന്നു. ലോകം ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ വിഷങ്ങളെയാണ് തന്‍റെ പ്രിയപ്പെട്ടവരുടെ ഘാതകരായി അഗതാക്രിസ്റ്റി നിയോഗിച്ചത്. ഇതിനായി വിവിധതരം വിഷങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള വിപുലമായ അന്വേഷണം അവര്‍ നടത്തിയതായി കാണാം. ഇവയുടെ പ്രയോഗം, അവയുടെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ചുള്ള വിവരണത്തില്‍ ശാസ്ത്രീയതയുടെ കിറുക്യത്യത കണിശമായി പാലിക്കുന്നതില്‍ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നതായും കാണാന്‍കഴിയും. ഇക്കാര്യത്തില്‍ അഗതാക്രിസ്റ്റിയോട് കിടപിടിക്കുന്നത് കുറ്റാന്വേഷണകഥാചരിത്രത്തിലെ ആചാര്യനായ ഷെര്‍ലക്ഹോംസ് മാത്രമാണ്. ആള്‍ക്കാരെ കൊല്ലുന്നതിനു മാത്രമല്ല, മയക്കുന്നതിനും ബോധംകെടുത്തുന്നതിനും എങ്ങനെ ഉപയോഗിക്കാമെന്നും അഗതയുടെ നോവലുകളില്‍ യഥാതഥമായ വിവരണമുണ്ട്. തികച്ചും ശാസ്ത്രീയമായ ഗവേഷണത്തിന്‍റെ പിന്‍തുടര്‍ച്ചകളായാണ് ഈ രചനകള്‍ ഉണ്ടായിരിക്കുന്നതെന്ന് നിസംശയം പറയാനാവുന്നതരത്തിലാണ് ഇവയുടെയെല്ലാം സൂക്ഷ്മാംശങ്ങള്‍ വിലയം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശാസ്ത്രീയമായ ഏതൊരുതരം പശ്ചാലവുമില്ലാത്ത വായനക്കാര്‍ക്കുപോലും വായിച്ചുമനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നതും. ടെക്സാസ് സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ ഒരു പ്രൊഫസര്‍ ഇതേക്കുറിച്ച് ഒരു പുസ്തകംപോലും എഴുതുകയുണ്ടായിട്ടുണ്ട്: ദ പോയിസണസ് പെന്‍ ഓഫ് അഗതാക്രിസ്റ്റി (The Poisonous Pen of Agatha Christie). തന്‍റെ 66 കഥാസന്ദര്‍ഭങ്ങളിലായി വിഷപ്രയോഗത്തിലൂടെ മരണപ്പെട്ട കഥാപാത്രങ്ങളേയും അവയുടെ മരണകാരണമായ വിഷങ്ങളുടെ ശാസ്ത്രീയമായ വിശകലനവുമാണ് ഈ പുസ്കത്തിലുള്ളത്. വൈദ്യശാസ്ത്രം ഇതുവരെ പരിചയപ്പെട്ടിട്ടുള്ള വിഷചികിത്സയുടെ പരിധിയില്‍പ്പോലുംപെടാത്ത വിഷങ്ങളുടെ ഒരു പട്ടിക അനുബന്ധമാവുന്ന ഈ പുസ്തകം അതിനായി 76 പേജുകള്‍ മാറ്റിവെയ്ക്കുന്നുമുണ്ട്. ആര്‍സെനിക് മുതല്‍ താലിയം വരെയുള്ള വിഷങ്ങളെക്കുറിച്ചും അവയോടുള്ള ശാരീരിക പ്രതികരണങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ദ പോയിസണേഴ്സ് ഹാന്‍ഡ്ബുക്ക് (ഠവല ജീശീിലെൃچെ ഒമിറയീീസ) എന്ന പുസ്തകവും, 1920കളിലേയും 30കളിലേയും ക്രൈംഫിക്ഷന്‍ എഴുത്തുകാരെ ചരിത്രവല്‍ക്കരിക്കുന്നതിനിടെ അഗതാക്രിസ്റ്റിയുടെ രചനകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. വിഷങ്ങളെ പ്രമേയവല്‍ക്കരിക്കുന്നതില്‍ തനിക്കുള്ള അഭിനിവേശം അഗതാക്രിസ്റ്റി തന്നെ പലപ്പോഴായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലും പരിശീലനവും പകര്‍ന്നുനല്‍കിയ പശ്ചാത്തലഅറിവുകളാണ് കഥാകഥനത്തിലെ ശാസ്ത്രീയക്യത്യതകളുമായി ഒപ്പത്തിനൊപ്പമായി മുന്നോട്ടുപോകുവാന്‍ അഗതാക്രിസ്റ്റിക്ക് സഹായകമായത്. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളആശുപത്രിയില്‍ നഴ്സ് ആയി ജോലിചെയ്ത പരിചയവും പിന്നീട് അപ്പോതെക്കരികളുടെ സൊസൈറ്റിയില്‍ അംഗത്വമെടുക്കാനായി പാസാകേണ്ടിയിരുന്ന പരീക്ഷയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളും ശാസ്ത്രീയകുറ്റാന്വേഷണ സാഹിത്യത്തിലെ തന്‍റെ ചുവടുകളെ ഉറപ്പുള്ളതാക്കാന്‍ അവരെ സഹായിച്ചു.

വിജനതയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു വീട്ടില്‍ കഴിയുന്ന ധനാഢ്യയായ ഒരു വനിത കൊല്ലപ്പെടുന്ന കഥയായ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സാണ് അഗതാ ക്രിസ്റ്റിയുടെ ആദ്യ ഡിറ്റക്ടീവ് നോവല്‍. സ്വന്തം ആത്മാംശത്തില്‍നിന്നാണോ ഈ കഥാപാത്രത്തെ ക്രിസ്റ്റി കണ്ടെടുത്തതെന്ന് അവരുടെ ജീവിതകഥയെക്കുറിച്ചറിയാവുന്നവര്‍ ന്യായമായും സംശയിക്കും. ഇംഗ്ളണ്ടിലെ ഡെവോന്‍ഷെയറിലുള്ള ഒരു ധനാഢ്യകുടുംബത്തിലായിരുന്നു, 1890 സെപ്തംബര്‍ 15ന്, അഗതാ ക്രിസ്റ്റിയുടെ ജനനം. ഒരു അമേരിക്കന്‍ ബിസിനസുകാരനായിരുന്നു അഗതയുടെ പിതാവ്. സമ്പത്തിന്‍റെ മടിത്തട്ടില്‍, ഇംഗ്ളീവ് ജീവിതശൈലിയുടെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ കുട്ടിക്കാലമായിരുന്നു ക്രിസ്റ്റിയുടേത്. എന്നാല്‍ പിതാവിന്‍റെ മരണം എല്ലാത്തിനേയും കീഴ്മേല്‍ മറിച്ചു. അപ്പോള്‍ പതിനൊന്നുവയസു മാത്രമായിരുു അഗതയ്ക്ക്. പിതാവിന്‍റെ മരണം തന്‍റെ കുട്ടിക്കാലത്തിന്‍റേയും അവസാനമായിരുന്നുവെന്നാണ് അഗതാ ക്രിസ്റ്റി തന്‍റെ ആത്മകഥയില്‍ പറയുന്നത്. അവിചാരിതമായി വന്നുചേര്‍ന്ന, അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ഒറ്റപ്പെടലിന്‍റെ വേദനയെ താളുകളിലേക്ക് പകര്‍ത്തുന്നതായ ഒരു നോവല്‍ അഗത പിന്നീട് എഴുതിയിട്ടുണ്ട്: ആന്‍ഡ് ദെന്‍ ദെയര്‍ വെയര്‍ നണ്‍ (And Then There Were None)അതുവരെ സ്വകാര്യട്യൂഷനിലൂടെ വിദ്യാഭ്യാസംനേടിയിരുന്ന അഗത ആദ്യമായി സ്കൂളിലേക്കയയ്ക്കപ്പെട്ടു. എന്നാല്‍ അവിടുത്തെ കര്‍ശനമായ അച്ചടക്കത്തോടു പൊരുത്തപ്പെടാനാവാതെ അതുപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് പാരീസിലേക്കയയ്ക്കപ്പെട്ട അഗത അവിടെ വെച്ചാണ് തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇംഗ്ളണ്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് ആദ്യമായി തൂലിക കൈയിലെടുക്കുന്നതെങ്കിലും മരണത്തിന്‍റെ മണമുള്ള കഥകള്‍ പിറക്കുന്നത് വിവാഹത്തിനുശേഷമായിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയില്‍ ഉദ്യോഗസ്ഥനായ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റി ആയിരുന്നു ഭര്‍ത്താവ്. 1914ല്‍, ഒന്നാം ലോകമഹായുദ്ധകാലത്തെ ആദ്യത്തെ ക്രിസ്മസ് രാത്രിയിലാണ് അവര്‍ വിവാഹിതരായത്. പ്രണയവിഹാഹമായിരുവെങ്കിലും 1926ല്‍, ആര്‍ച്ചിബാള്‍ഡ് അഗതയോട് വിവാഹമോചനം ആവശ്യപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ആദ്യദാമ്പത്യം അങ്ങനെ അവസാനിക്കുമ്പോള്‍ ഒരു അമ്മയായിക്കഴിഞ്ഞിരുന്നു അഗത. റോസലിന്‍ഡ് മാര്‍ഗരറ്റ് ആയിരുന്നു ക്രിസ്റ്റീദമ്പതിമാരുടെ ഏകമകള്‍. വിവാഹം വേര്‍പെടുത്താനുള്ള ആര്‍ച്ചിബാള്‍ഡിന്‍റെ അഭ്യര്‍ത്ഥനയ്ക്കുപിന്നില്‍ ഒരു പ്രണയമുണ്ടായിരുന്നു. നാന്‍സി നീല്‍ എന്ന സ്ത്രീയുമായുള്ള അടുപ്പമാണ് ആര്‍ച്ചിബാള്‍ഡിനെ അഗതയില്‍നിന്നും അകറ്റിയത്. എന്തായാലും ഇത് അഗതയെ മാനസികമായി തകര്‍ക്കുന്നതായിരുന്നുവെന്നാണ് ജീവചരിത്രകാരന്‍മാര്‍ പറയുന്നത്. ഉറക്കമില്ലായ്മയും വിഹ്വലതകളും നിറഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കിയ അഗതാ ആരോടും പറയാതെ വീടിട്ടുപോയ സംഭവവുമുണ്ടായി. കുടുംബജീവിതത്തിലുണ്ടായ ഈ തകര്‍ച്ച സ്വയംഉള്‍വലിയുന്ന വലിയൊരു ഒറ്റപ്പെടലിലേക്കാണ് അഗതയെ നയിച്ചത്. ഇത്തരമൊരു ജീവിതം നയിക്കുന്ന സ്ത്രീ തന്നെയാണ് ''ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സി'ലേയും മുഖ്യകഥാപാത്രം.

എമിലി ഇംഗിള്‍തോര്‍പ് എന്ന ഇവരുടെ വൈകിയുള്ള വിവാഹം അവരുടെ രണ്ടു സീമന്തപുത്രന്മാരുടെ പൈത്യകസ്വത്തുമോഹങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. ഇവരിലൊരാള്‍ ഒരു ആശുപത്രിയിലെ ഡിസ്പെന്സറിയുമായി ബന്ധമുള്ളയാളാണ്. അങ്ങനെയിരിക്കേയാണ് എമിലി ഇംഗിള്‍തോര്‍പ് കൊല്ലപ്പെടുന്നത്. ആരായിരിക്കും ഈ മരണത്തിനുത്തരവാദി? വളരെ സങ്കീര്‍ണ്ണമായ കഥാപശ്ചാത്തലമൊരുക്കിക്കൊണ്ടാണ് അഗതാ ക്രിസ്റ്റി ഇതേക്കുറിച്ചുള്ള നമ്മുടെ ഊഹങ്ങളെ വഴിതെറ്റിക്കുന്നത്. വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, സന്ദര്‍ശകര്‍..ആരേയും ഒഴിവാക്കാനാവാത്ത സ്ഥിതി. എമിലി ഇംഗിള്‍തോര്‍പ്പിന്‍റെ പൂട്ടിക്കിടക്കുന്ന കിടപ്പുമുറിയില്‍നിന്നും ഉയരുന്ന നിലവിളിയോടെയാണ് കഥാഗതി മാറുന്നത്. മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുന്നവര്‍ കാണുന്നത് കിടക്കയില്‍ പ്രാണവേദനയോടെ ഞെരിപിരികൊള്ളുന്ന ഇംഗിള്‍തോര്‍പ്പിനേയാണ്. തുടര്‍ന്ന് ഉപ്പൂറ്റികള്‍ക്കിടയിലേക്ക് തലതിരുകിവെയ്ക്കുന്നതരത്തില്‍ കുനിഞ്ഞുവളഞ്ഞ അവസ്ഥയില്‍ അവര്‍ ജീവന്‍ വെടിയുന്നു. മരണത്തിലെ ഈ അസ്വാഭാവികതയാണ് ഒരു കുറ്റാന്വേഷകനെ രംഗത്തെത്തിക്കുന്നത്. പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വായനക്കാരോട് പറയുന്നത് ഒരു പട്ടാളക്കാരനാണ്. ആര്‍തര്‍ ഹേസ്റ്റിങ്സ് എന്നു പേരുള്ള ഇയാള്‍ ഇംഗിള്‍തോര്‍പ്പിന്‍റെ വസതിയില്‍ത്തന്നെയാണ് താമസിക്കുന്നത്. ഷെര്‍ലക്ഹോംസ് കഥയിലെ ഡോ. വാട്സണിന്‍റെ പ്രതിരൂപമായാണ് അഗതാക്രിസ്റ്റി ആര്‍തര്‍ ഹേസ്റ്റിങ്സിനെ അവതരിപ്പിക്കുന്നത്. ഹേസ്റ്റിങ്സാണ്  കേസന്വേഷണത്തില്‍ ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ സഹായിയായി മാറുന്നത്. ക്രിസ്റ്റിയുടെ മറ്റ് നോവലുകളിലും ഈ ബന്ധം ഇവര്‍ തുടരുന്നുണ്ട്. മരണം വിഷപ്രയോഗത്തിലൂടെയാണെന്ന് ഉറപ്പിക്കപ്പെടുന്നു. അതോടൊപ്പം മരണത്തിനു മുമ്പുള്ള പ്രത്യേകമായ ശാരീരികചേഷ്ടകള്‍ വിഷം സ്ട്രൈയ്ക്നിന്‍ (Strychnine) ആയിരിക്കാനുള്ള സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നു. പ്രക്യതിയില്‍ കാണുന്ന ഉഗ്രവിഷങ്ങളിലൊന്നായ ഇത് സ്ട്രൈയ്ക്നോസ് നക്സ്വൊമിക്ക (Strychnos nux-vomica) എന്ന ശാസ്ത്രീയനാമമുള്ള മരത്തിന്‍റെ വിത്തുകളിലാണ് കാണപ്പെടുന്നത്. 'വൊമിറ്റ് ബട്ടണുകള്‍' എന്നറിയപ്പെടുന്ന ഈ വിത്തുകള്‍ക്കുള്ളിലെ സ്ട്രൈയ്ക്നിന്‍വിഷം, ആല്‍ക്കലോയിഡ് എന്ന സസ്യജന്യരാസസംയുക്തങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതും പരല്‍ഘടനയുള്ളതുമാണ്. څകടുത്ത കയ്പ്പുരസത്തിലൂടെ ഓക്കാനം വരുത്തുന്നത്چ എന്ന സൂചനനല്‍കുന്നതാണ് ഈ പേരെങ്കിലും  സ്ട്രൈയ്ക്നിന്‍വിഷത്തിന്‍റെ യഥാര്‍ത്ഥസ്വരൂപം ഇതിലും ഭീകരമാണ്. നാഡീവിഷമായ ഇത് ചലനപേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നാഡി കളെയാണ് ബാധിക്കുന്നത്. ഒരു നാഡീകോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ കടന്നുപോകാന്‍ സഹായിക്കുന്ന സവിശേഷരാസസംയുക്തങ്ങളേയും അതു ബാധിക്കും അതായത് ന്യൂറോട്രാന്‍സ്മിറ്ററുകളെ. ഉയര്‍ന്ന ഡോസുകളില്‍ അത് പേശീചലനങ്ങളെ അനിയന്ത്രിതമാക്കും. അതായിരുന്നു ഇംഗിള്‍തോര്‍പ്പിന്‍റെ മരണലക്ഷണങ്ങളായിക്കണ്ടത്. എന്നാല്‍, അഗതാ ക്രിസ്റ്റി ഈ നോവല്‍ എഴുതുന്ന സമയത്ത് സ്ട്രൈയ്ക്നിന്‍വിഷം അത്ര പ്രശസ്തമായിരുന്നില്ല. 1954ല്‍ റോബേര്‍ട്ട് വുഡ്വേര്‍ഡ് (Robert Woodward) എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അത് ക്യത്രിമമായി സ്യഷ്ടിക്കുന്നതുവരെ അതിന്‍റെ വിഷസ്വഭാവത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. പതിനേഴാം നൂറ്റാണ്ടുമുതല്‍ വിരയെ കൊല്ലാനുള്ള മരുന്നായാണ് യൂറോപ്പിലുടനീളം അത് ഉപയോഗിക്കപ്പെട്ടിരുന്നത്. നാഡീവ്യവസ്ഥയെ ചെറിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം അറിയാമായിരുന്നതുകൊണ്ട് ഉത്തേജക ഔഷധങ്ങളുടെ കൂട്ടത്തിലാണ് അതിനെ പെടുത്തിയിരുന്നതുപോലും.

ഇംഗിള്‍തോര്‍പ്പിന്‍റെ കാര്യത്തില്‍ കുറ്റവാളിക്ക് രക്ഷപ്പെടാന്‍ പക്ഷേ പിന്നേയും പഴുതുകളുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ഒരാഴ്ചയായി ഇംഗിള്‍തോര്‍ പ്പ് സ്ട്രൈയ്ക്നിന്‍ കലര്‍ന്ന ഒരു ടോണിക്ക് കഴിക്കുന്നുണ്ടായിരുന്നു. കാപ്പിയിലൂടെ അവര്‍ക്ക് വിഷം നല്‍കിയിരിക്കാം എന്നാണ് പോലീസ് സംശയിച്ചത്. പക്ഷേ, കാപ്പിപ്പാത്രം എല്ലാവര്‍ക്കും കാണാവുന്ന ഒരിടത്താണു വെച്ചിരുന്നത്. അതുകൊണ്ട് ആരെങ്കിലുമൊരാള്‍ കാണാതെ അതില്‍ വിഷംകലര്‍ത്തുക അസാധ്യമായിരുന്നു. മറ്റൊന്നുകൂടിയുണ്ടായിരുന്നു. വളരെ പെട്ട്ന്നെു പ്രവര്‍ത്തിക്കുന്ന ഒരു വിഷമാണ് സ്ട്രൈയ്ക്നിന്‍. മ്യഗങ്ങളില്‍ 30 മിനിട്ടുകള്‍ക്കുള്ളില്‍ അതിന്‍റെ ഫലം കാണും. മനുഷ്യരില്‍ 15 മിനിട്ടിനുള്ളിലും. പക്ഷേ, ക്രിസ്റ്റിയുടെ കഥയില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കാപ്പി കുടിച്ച് അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ മരണലക്ഷണങ്ങള്‍ കാണിക്കുന്നത്. അതുപോലെതന്നെ അത്ര രഹസ്യമായി പ്രയോഗിക്കാവുന്ന ഒരു വിഷവുമായിരുന്നില്ല സ്ട്രൈയ്ക്നിന്‍. മരണം സംഭവിക്കുന്നതിനുമുമ്പ് കാണിക്കുന്ന ഭയാനകമായ ശാരീരികചലനങ്ങള്‍ ഏതൊരാളിലും വിഷപ്രയോഗത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നതായിരുന്നു. എങ്കിലും, വേശ്യകളെ വിഷംകൊടുത്ത് കൊല്ലാനായി സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ച ഒരാള്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍നഗരത്തില്‍ ജീവിച്ചിരുന്നു. തോമസ് നെയില്‍ ക്രീം എന്നു പേരുള്ള ഇയാള്‍ 1890 കളിലായിരുന്നു ഈ കൊലപാതകങ്ങള്‍ നടത്തിയത്. അതുപോലെ ശിക്ഷ ഏറ്റുവാങ്ങിയ മറ്റൊരാളായിരുന്നു വില്ല്യം പാമര്‍. സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ചായിരുന്നു തന്‍റെ നാലു മക്കളേയും സുഹ്യത്തിനേയും ഇയാള്‍ കൊലപ്പെടുത്തിയത്. ഇതില്‍ പാമറുടെ കേസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി തന്‍റെ കഥയെഴുതിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും സ്ട്രൈയ്ക്നിന്‍വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിവരുന്ന സമയം നീട്ടിയെടുക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തിച്ചത് ക്രിസ്റ്റിയുടെ സ്വന്തം ബുദ്ധിയും രസതന്ത്രജ്ഞാനവുമായിരുന്നു. ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ മുന്നിലേക്ക് പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഒരു ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞുകൊണ്ടാണ് ക്രിസ്റ്റി ഇത് സാധിക്കുന്നത്. ഉറക്കംവരുത്തുന്നതിനുള്ള മരുന്നായി അക്കാലങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. ഇംഗിള്‍തോര്‍പ്പ് കഴിച്ചിരുന്ന ടോണിക്കില്‍, അത് എന്തുചെയ്യുമെന്ന് അറിയാമായിരുന്ന ആരോ അത് കലര്‍ത്തിവച്ചു. സ്ട്രൈയ്ക്നിന്‍ അടങ്ങിയിരിക്കുന്ന ഒരു ലായനിയില്‍നിന്നും അതിനെ മാത്രമായി അടിയിപ്പിക്കാന്‍ കഴിയുന്നതായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. അതിലൂടെ കഴിച്ചിരുന്ന ടോണിക്കില്‍ വളരെ കുറഞ്ഞ അളവില്‍ വിലയംചെയ്യപ്പെട്ടിരുന്ന സ്ട്രൈയ്ക്നിന്‍ മുഴുവന്‍ ടോണിക്ക്ടിന്നിന്‍റെ അടിയിലായി ഉറഞ്ഞുകൂടി. അവസാനത്തെ ഡോസ് എന്ന നിലയില്‍ ടിന്‍ കാലിയാക്കിക്കഴിച്ച ദിവസം അടിയിലടിഞ്ഞ വിഷം മുഴുവന്‍ ഒറ്റ മാത്രയായി ഇംഗിള്‍തോര്‍പ്പിന്‍റെ ശരീരത്തിലേക്കെത്തി. അവര്‍ മരിച്ചു. തീര്‍ച്ചയായും പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഈ സ്വഭാവവിശേഷത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഒരാളായിരിക്കും ഇത് ചെയ്തതെന്നത് വ്യക്തമാണല്ലോ. ക്രിസ്റ്റി പറഞ്ഞുകൊടുത്ത പ്ളാനനുസരിച്ച് അതു ചെയ്തത് ആരാണെന്ന് നോവല്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. അപ്പോത്തിക്കരി സൊസൈറ്റിയില്‍ അംഗത്വമെടുക്കാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഒരാള്‍ തന്‍റെ മേശപ്പുറത്തും വീട്ടിലുമായി ഉപേക്ഷിച്ചുപോയ കുറിപ്പുകളില്‍നിന്നുമാണ് തനിക്ക് ഈ വിഷതന്ത്രം രൂപപ്പെടുത്താനായതെന്ന് അഗതാ ക്രിസ്റ്റി പിന്നീടൊരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്. എന്തായാലും ഒരു അഗതാക്രിസ്റ്റി നോവെല്ലയ്ക്കാവശ്യമായ  എല്ലാ ചേരുവകളുമുള്ള സ്യഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ്-പത്രങ്ങളില്‍പ്പോലും വാര്‍ത്തയാവുകയുണ്ടായി. ഔഷധശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ജേണലില്‍പ്പോലും അതേക്കുറിച്ച് പരാമര്‍ശമുണ്ടായിട്ടുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയ്ക്കുള്ള ഏറ്റവും ചിരസ്ഥായിയായുള്ള ഒരു അവസ്ഥയിലേക്ക് സ്വയം അവരോധിക്കപ്പെടാനും ആദ്യ പുസ്തകത്തിന്‍റെ വിജയം അഗതയെ സഹായിച്ചു.

1928-ലാണ് അര്‍ച്ചിബാള്‍ഡ് വിഹാഹമോചനംനേടി പിരിഞ്ഞത്. കുഞ്ഞിന്‍റെ സംരക്ഷണം അഗതയ്ക്ക് വിട്ടുകൊണ്ടാണ് അയാള്‍ പോയത്. അഗതാ ക്രിസ്റ്റിയുടേതായി തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചു നോവലുകള്‍ ആടിയുലഞ്ഞുകൊണ്ടിരുന്ന ദാമ്പത്യകാലത്താണ് അവര്‍ എഴുതിയത്. ചില കഥാസമാഹാരങ്ങളും. ഇതൊക്കെയും വായനാലോകത്ത് വലിയ കോളിളക്കങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടാണ് ഇതൊക്കെയും വായിക്കപ്പെട്ടത്. ഒരു അഗതാ ക്രിസ്റ്റി നോവല്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിന് വായനക്കാരുടെ മനസില്‍ത്തന്നെ ചില മാനദണ്ഢങ്ങള്‍ സ്യഷടിക്കപ്പെടാന്‍ ഈ ആദ്യകാല രചനകള്‍ക്കു കഴിഞ്ഞു. മുമ്പ്, അമ്മയോടൊപ്പം ഒഴിവുകാലം ചിലവഴിച്ച ഒരോര്‍മ്മയില്‍ കെയ്റോ നിറഞ്ഞുനിന്നിരുന്നു. മരിച്ചവര്‍ക്കുവേണ്ടി, അവര്‍ എന്നെങ്കിലും തിരിച്ചുവന്നാല്‍ തങ്ങാനുള്ള താല്‍ക്കാലികഇടങ്ങളായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പിരമിഡുകള്‍. അവിടേയ്ക്കു പോകുവാന്‍, അവയെ ഒന്നുകൂടി കാണുവാന്‍ മനസുതുടിച്ച അഗത അങ്ങോട്ടേയ്ക്കു പോയി. അവിടെവച്ച് ആര്‍ക്കിയോളജിയിലെ താല്‍പ്പര്യം ഒരാളെ അഗതയുടെ മുന്നിലെത്തിച്ചു. സര്‍ മാക്സ് മല്ലോവന്‍ (Sir Max Mallowan).  ആര്‍ക്കിയോളജിസ്റ്റായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ അഗത ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭര്‍ത്താവ് ഒരു ആര്‍ക്കിയോളജിസ്റ്റായിരിക്കും. കാരണം അയാള്‍ക്ക് പുരാവസ്തുക്കളോടാണ് താല്‍പ്പര്യം. നിങ്ങള്‍ക്ക് പ്രായമേറുന്നതനുസരിച്ച് അയാള്‍ക്ക് നിങ്ങളോടുള്ള താല്‍പ്പര്യം കൂടിവരും! 1930ല്‍ അഗത സര്‍ മാക്സ് മല്ലോവനെ വിവാഹം കഴിച്ചു. തന്നെ വൈന്‍ കുടിക്കാന്‍ പഠിപ്പിച്ചതും എഴുത്തിന്‍റെ ചെറിയ ഇടവേളകളില്‍ അല്‍പ്പം പുകയെടുക്കാന്‍ പഠിപ്പിച്ചതും മാക്സ് ആയിരുന്നുവെന്ന് തന്‍റെ ആത്മകഥയില്‍ അഗതാ പറയുന്നുണ്ട്. മാക്സുമൊരുമിച്ച് നടത്തിയ ദീര്‍ഘയാത്രകള്‍ക്കിടയില്‍നിന്നാണ് മധ്യപൂര്‍വ്വദേശം പശ്ചാത്തലമായുള്ള ചില നോവലുകള്‍ അവര്‍ എഴുതിയത്. ഉദാഹരണമായി മര്‍ഡര്‍ ഓണ്‍ ദ ഓറിയന്‍റ് എക്സ്പ്രസ് (Murder on the Orient Express).  ഇസ്താംബുള്ളിലെ സതേണ്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പെരാ പാലസ് ഹോട്ടലിലെ ഒരു മുറിയില്‍ താമസിക്കുന്നതിനിടെയാണ് അവര്‍ ഇതെഴുതിയത്.

ക്രിസ്റ്റിയുടെ നോവലുകളില്‍ ദുരൂഹതയുണര്‍ത്തുന്ന പുകക്കുഴലുകളും ഇഴപിരിയുന്ന ഇടനാളികളും ഇരുട്ടുമുറികളുമായി നിറയുന്ന ഗ്യഹചിത്രണങ്ങള്‍ ഉപജീവിക്കുന്നത് 1938 മുതല്‍ ഡെവോനിലെ ഗ്രീന്‍വേ എസ്സ്റ്റേറ്റില്‍ അവര്‍ താമസത്തിനായി വാങ്ങിയ ബംഗ്ളാവിനെയാണ്. ഈ കെട്ടിടം ഇപ്പോള്‍ ഒരു ദേശീയസ്മാരകമാണ്. ചെഷയറിലുള്ള ഒരു ചെറിയ വീട്ടിലെ താല്‍ക്കാലികതാമസവും ചില കഥകളില്‍ തനിയാവര്‍ത്തനമാവുന്നുണ്ട്. ദ അഡ്വഞ്ചര്‍ ഓഫ് ദ ക്രിസ്മസ് പുഡി (Adventure of the Christmas Pudding)ങും ആഫ്റ്റര്‍ ദ ഫുനെറ (After the Funeral)ലും. അതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കടന്നുപോക്ക് അഗതയുടെ ജീവിതത്തിലെന്നപോലെ ക്യതികളിലും പ്രതിഫലിച്ചുകാണാം. ലണ്ടനിലെ ഒരു ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റ് ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന സമയത്താണ് താലിയം എന്ന വിഷത്തെക്കുറിച്ച് അവര്‍ അറിയുന്നത്. താലിയം ഉള്ളില്‍ച്ചെല്ലുന്ന ഒരാള്‍ സ്വാഭാവികമായ രോഗലക്ഷണങ്ങളോടെയാണ് മരിക്കുകയെങ്കിലും തലയില്‍നിന്നും അമിതമായി പൊഴിഞ്ഞുപോവന്ന മുടി അത് വെളിപ്പെടുത്തുമെന്ന് അഗത മനസിലാക്കുന്നത് ഇവിടെ വെച്ചാണ്. ഹോസ്പിറ്റലിലെ ചീഫ് ഫാര്‍മസിസ്റ്റ് ആയിരുന്ന ഹരോള്‍ഡ് ഡേവിസ് രഹസ്യമായി വെളിപ്പെടുത്തിയ ഈ വസ്തുത പ്രമേയമായി വരുന്നതാണ് 1961ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതിപ്രശസ്തി നേടകയും ചെയ്ത ദ പെയില്‍ ഹൗസ് (The Pale House).  എന്നാല്‍, യുദ്ധകാലജീവിതംമൂലം ചെറുതല്ലാത്ത ഒരു അപവാദത്തിലേക്കും അഗതാ ക്രിസ്റ്റി വലിച്ചിഴയ്ക്കപ്പെടുകയുണ്ടായിട്ടുണ്ട്. 1941ലെഴുതിയ എന്‍ ഓര്‍ എം (N or Mഎന്ന കഥയാണ് കുഴപ്പമായത്. യുദ്ധസന്ദേശങ്ങളിലെ കോഡുരൂപങ്ങളെ വേര്‍തിരിച്ചെഴുതുന്നതും അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതുമായ   ബ്ളെറ്റ്ചിലി പാര്‍ക്കി (Bletchley Park)ല്‍ അഗതാ ക്രിസ്റ്റിക്കുവേണ്ടി രഹസ്യംചോര്‍ത്താന്‍ ആളുണ്ടായിരുന്നു എന്ന ആരോപണമായിരുന്നു അത്. ബ്രിട്ടീഷ് ഇന്‍റലിജെന്‍സ് ഏജന്‍സിയായ എം15 ഒരു വര്‍ഷത്തോളം ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപെയര്‍ അടക്കമുള്ള ഔദ്യോഗികമുദ്രകള്‍ അഗതാ ക്രിസ്റ്റിയെ തേടിയെത്തിയെങ്കിലും ഭാവനയുടെ അപഥസഞ്ചാരങ്ങളുടെ പേരില്‍ ഒരു കഥാകാരി മുറിപ്പെടുന്നത് വേദനിപ്പിക്കുന്നതായിരുന്നു. വായനക്കാര്‍ അതുമറന്നുവെങ്കിലും അഗതാ ക്രിസ്റ്റിയുടെ പിന്നീടുള്ള എഴുത്തുകാലം അത്ര പുഷ്കലമായി മുന്നോട്ടുപോയില്ല. അവസാനകാലങ്ങളില്‍ അല്‍ഷിമേഴ്സെന്നോ മറ്റോ വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഓര്‍മ്മത്തെറ്റുകള്‍ അഗതാ ക്രിസ്റ്റിയെ ബാധിച്ചിരുന്നതായി ചില മെഡിക്കല്‍രേഖകള്‍ പറയുന്നു. 1976 ജനുവരി 12ന്  അവര്‍ മരിച്ചു.

റിവേഴ്സ് മോഡേണിസം

അഗതാ ക്രിസ്റ്റിയുടെ കഥാലോകം, ജടിലമെന്നു തോന്നിച്ചേക്കാവുന്ന അതിന്‍റെ കഥനരീതിയ്ക്കുപരിയായി സാഹിത്യവിമര്‍ശകരുടെ പ്രത്യേകപരാമര്‍ശത്തിന് വിധേയമായിട്ടുള്ളത് മോഡേണിസം (Medernism) എന്ന സാഹിതീസരണിയുമായി ഇഴചേര്‍ന്നുള്ള അതിന്‍റെ ആവിഷ്കരണപുതുക്കങ്ങളിലൂടെയാണ്. മോഡേണിസത്തിന്‍റേതായ ചില രീതിശാസ്ത്രങ്ങള്‍ കടമെടുക്കുന്നതിലൂടെ ജനപ്രിയതയുടെ  പൊതുഇടങ്ങളില്‍മാത്രം പരസ്പരം സംവദിക്കുന്ന ഈ സമാന്തരതകള്‍ക്ക് അതിന്‍റേതായ വ്യക്തിത്വഭാവങ്ങള്‍ പകരാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. മോഡേണിസം, സൗവര്‍ണ്ണമെന്നു കരുതപ്പെടുന്ന അതിന്‍റെ തുടര്‍കാലങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് അഗതാക്രിസ്റ്റി 'പോയിസണേഴ്സ് പെന്' എന്ന പേരില്‍ പ്രശസ്തമായ തന്‍റെ തൂലികയുമായി എഴുതാനിരിക്കുന്നത്. എനിക്ക് ഒരു ചെറിയ പളുങ്കുപാത്രത്തില്‍ അല്‍പ്പം വിഷദ്രാവകം തരൂ..ഞാന്‍ അതിനെ ഒരു കഥയാക്കിമാറ്റാം എന്നുള്ള വാക്കുകളിലൂടെ സ്വയംവിമര്‍ശിക്കാനും ഒരുവേള അവര്‍ തയ്യാറായിരുന്നു. ഏറ്റവും മടുപ്പിക്കുന്നതായ എന്‍റെ ഏകാന്തതയും മരണമെന്ന ഒളിനോട്ടക്കാരനുനേരെ ഒരുക്കിവെച്ച ഒരു കോപ്പ വിഷവുമായിരുന്നു തന്‍റെ എഴുത്തുകളില്‍ അവര്‍ നിറച്ചുവെച്ചത്. ലോകം മുഴുവന്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുവാനും ജീവിതത്തിന്‍റെ ചലനങ്ങള്‍ക്ക് മരണവേദനയുടെ ചടുലതകള്‍കൊണ്ട് പ്രതിരൂപമുണ്ടാക്കാനും അഗതാക്രിസ്റ്റിക്ക് കഴിഞ്ഞു. സ്വന്തം മുറിയില്‍ ഏകനായിരിക്കുന്ന എഴുത്തുകാരന്‍ തന്‍റെ സ്വപ്നങ്ങളുടെ ഘാതകര്‍ക്കുവേണ്ടിയുള്ള ലോകമാണ് സ്യഷ്ടിക്കുന്നതെന്ന പറച്ചിലിന് അഗതാക്രിസ്റ്റിയുടെ തൂലികാചിത്രങ്ങളില്‍ അതിന്‍റേതായ വീണ്ടെടുക്കലുകള്‍ കാണാം. ഒറ്റയൊറ്റയായി ചിതറിപ്പോവുന്ന ലോകങ്ങളെക്കുറിച്ചു പറയുവാനും പരിതപിക്കുവാനും ശ്രമിച്ച ഇലിയറ്റ് (T. S. Eliot), വിര്‍ജീനിയ വുള്‍ഫ് (Virginia Woolf) തുടങ്ങിയവരുടെ സര്‍ഗലോകങ്ങള്‍ക്ക് സമാന്തരമായി തനതു മാത്യകകളുടേതായ തന്‍പോരിമ സ്യഷ്ടിക്കാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. വേറിട്ടുനില്‍ക്കുക, അല്ലെങ്കില്‍ ഒറ്റപ്പെടുക എന്നതിന് ഫ്രോയിഡിന്‍റേതായ മനോവിശകലനസൂക്തങ്ങളില്‍ നിബന്ധിച്ച വിശദീകരണക്കുറിപ്പുകളുമായാണ് മോഡേണിസ്റ്റുകള്‍ വന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, മനുഷ്യനെ ഇത്രമേല്‍ യന്ത്രസമാനനാക്കി മാറ്റിയ ഘടികാരവടിവിന്‍റെ കാലത്താണ് മോഡേണിസ്റ്റുകള്‍ തന്നിലേക്കുതന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് യാഥാര്‍ത്ഥ്യമെന്ന തുരുത്തുകളിലേക്ക് സ്വയം നടന്നുപോയത്. എന്നാല്‍, കലാപവും വെളിച്ചവും കൊലയും സ്വാര്‍ത്ഥതയുമുള്ള കുറ്റാന്വേഷണകഥകള്‍ക്ക് വെറുംനേരംകൊല്ലികളെന്ന ആത്മാലാപത്തില്‍നിന്നുവേറിട്ട സ്വത്വം സ്യഷ്ടിച്ച എഡ്ഗാര്‍ അലന്‍ പോ (Edgar Allan Poe)യുടേയും മറ്റും അരങ്ങുവാഴലിന് അതിനേക്കാള്‍ പഴക്കമുണ്ടായിരുന്നു. 1862ല്‍ പ്രസിദ്ധീക്യതമായ ദ മര്‍ഡേര്‍ഴ്സ് ഇന്‍ റ്യൂമോര്‍ഗ് (The Murders in Rue Morgueഎന്ന കഥയിലാണ് തന്‍റെ ഡിറ്റക്ടീവായ അഗസ്റ്റ് ഡ്യൂപിനെ (Auguste Dupin) അലന്‍പോ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതുകഴിഞ്ഞ് എകദേശം 50 വര്‍ഷത്തിനുശേഷമാണ് വിപരീതവ്യക്തിത്വങ്ങള്‍ സംബന്ധമായ തന്‍റെ പ്രശസ്തമായ പ്രബന്ധം സിഗ്മണ്‍ട് ഫ്രോയിഡ് അവതരിപ്പിക്കുന്നത്. ഏകാന്തതയും ഒറ്റപ്പെടലും മുഖ്യവിഷയങ്ങളാവുന്ന ആ പ്രമേയത്തിന്‍റെ പരിണാമസ്വരൂപങ്ങളുമായി ഇലിയറ്റും വിര്‍ജീനിയ വുള്‍ഫും ഏറെ മുന്നോട്ടുപോകുന്നതിനിടെ അതിന്‍റെ മധ്യകാലത്തുനിന്നുകൊണ്ട് വീണ്ടും അലന്‍പോയിലേക്ക് യാത്രചെയ്യാനാണ് അഗതാ ക്രിസ്റ്റി ശ്രമിച്ചത്. ഇതിലൂടെ ഫ്റോയിഡ്വാദികളുടെ ആധുനികതയ്ക്ക് കാലികമായ ഒരു വിപര്യയം (“Reverse Modernism”) സ്യഷ്ടിക്കുകയായിരുന്നു അഗതാക്രിസ്റ്റിയെന്ന് പാശ്ചാത്യവിമര്‍ശകര്‍ പറയുന്നു.

ഷീ ഡിറ്റക്ടീവ്

സാഹിത്യലോകത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഡിറ്റക്ടീവുകളില്‍വച്ച് ഒരു വലിയ പ്രത്യേകത അവകാശപ്പെടാനാവുന്ന ഒരു ഡിറ്റക്ടീവിനേയും അഗതാ ക്രിസ്റ്റി  സ്യഷ്ടിച്ചിട്ടുണ്ട്. മിസ് മേപ്പിള്‍ (Miss Marple)! പേരു സൂചിപ്പിക്കുന്നതുപോലെ ഒരു വനിതയായിരുന്ന ഇവരെ പുരുഷന്‍മാര്‍ അവരുടേതെന്നു മാത്രമായി കരുതിയിരുന്ന മേഖലകളിലൊന്നിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നായിത്തന്നെയാണ് അഗതാ ക്രിസ്റ്റി അവതരിപ്പിച്ചത്. 1930ല്‍ പുറത്തുവന്ന മര്‍ഡര്‍ അറ്റ് വികാരേജ് (The Murder at the Vicarageഎന്ന കഥയിലാണ് മിസ് മേപ്പിള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നല്ല ഉയരമുള്ള, ആകാരത്തിന്‍റെ അളവുകോലന്നെപോലെ ബുദ്ധിവൈഭവവമുള്ള, നീലക്കണ്ണുകളുള്ള ഒരു സുന്ദരിയായാണ് മിസ് മേപ്പിള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മുഖത്തേക്ക് വാര്‍ന്നുവീഴുന്ന വെളുത്ത മുടിച്ചുരുളുകളാണ് പരിചയസമ്പന്നതയുടെ നിദാനങ്ങളെന്നപോലെ ഒരു ഡിറ്റക്ടീവിന്‍റെ പ്രൗഡിയും അപ്രമാദിത്വവും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഒരു ഗ്രാമത്തില്‍ ജനിച്ച, ഗ്രാമീണസ്ത്രീകളുടെ എല്ലാ കുശാഗ്രബുദധിയും ഒത്തൊരുമിക്കുന്ന, പലകാരണങ്ങളാലും വിവാഹം നീണ്ടുപോയ ഒരു അവിവാഹിതയാണ്, അഗതാ ക്രിസ്റ്റി നല്‍കുന്ന ഫിക്ഷണല്‍ ബയോഗ്രാഫിയനുസരിച്ച് മിസ് മേപ്പിള്‍. ഏറ്റവും അസ്വാഭാവികമായത് വിശ്വസിക്കുകയെന്ന ഗ്രാമ്യകുതൂഹലംകൂടി മിസ് മേപ്പിളില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഷെര്‍ലക്ഹോംസ് തന്‍റെ ഒഴിവുസമയങ്ങളില്‍ ചിത്രശലഭങ്ങളേയും വണ്ടുകളേയും ശേഖരിച്ചതുപോലെ മിസ് മേപ്പിളിനായി കല്‍പ്പിച്ച്നല്‍കപ്പെട്ടിരിക്കുന്ന ഹോബിയാണ് പക്ഷിനിരീക്ഷണം. അഗതാക്രിസ്റ്റിയുടെതന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍: She had an almost frightening accuracy, usually proved right. ദ മര്‍ഡര്‍ ഓഫ് റോജര്‍ ആര്‍ക്ക്യോര്‍ഡ്  (The Murder of Roger Arkroyd), .എ മര്‍ഡര്‍ ഈസ് അനൗണ്‍സ്ഡ് (A murder Is Announced), എ പോക്കറ്റ് ഫുള്‍ ഓഫ് റൈ (A Pocket Full of Rye) എന്നിവയാണ് മിസ് മേപ്പിള്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്തമായ മറ്റു ക്യതികള്‍..