Friday, January 21, 2011

ആദ്യ അന്റാര്‍ട്ടിക്കന്‍ യാത്രയ്ക്ക് 100


                                                                               
റോള്‍ഡ് അമുഡ്സെന്‍ എന്ന നോര്‍വീജിയക്കാരനായിരുന്നു ആദ്യം അന്റാര്‍ട്ടിക്കയിലെത്തിയത്- 1911 ഡിസംബര്‍ 14ന്. 1910 ജൂണ്‍ മൂന്നിനു തുടക്കമായ ഈ പര്യവേക്ഷണയാത്രയുടെ 100-ാം വാര്‍ഷികമായിരുന്നു  2010ല്‍. ഈ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ ദക്ഷിണധ്രുവത്തിലേക്ക് സംഘത്തെ അയച്ചതും.

ഭൂഗോളത്തിന്റെ ദക്ഷിണധ്രുവത്തെ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ഭൂപടനിര്‍മാതാവായ ജോണ്‍ ജോര്‍ജ് ബാര്‍ത്തൊലൊമ്യു (John George Bartholomew) വാണ് ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള ഈ ഭൂഖണ്ഡത്തെ ആദ്യം 'അന്റാര്‍ട്ടിക്ക' എന്നുവിളിച്ചത്. 'വടക്കിന് വിപരീതദിശയിലുള്ളത്' എന്ന് അര്‍ഥംവരുന്ന 'അന്റാര്‍ട്ടികെ' (antarktiké) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അദ്ദേഹം അതിനെ രൂപപ്പെടുത്തിയത്.

                                                                                  
സ്ഥിരംപൌരന്മാരില്ലാത്തതും ഒരു രാജ്യത്തിനും പരമാധികാരമില്ലാത്തതുമായ ഭൂഖണ്ഡം എന്ന സവിശേഷത അവകാശമാക്കുന്നതാണ് അന്റാര്‍ട്ടിക്ക. 1961 ജൂണ്‍ 23ന് നിലവില്‍വന്ന 'അന്റാര്‍ട്ടിക് ഉടമ്പടി' (Antarctic Treaty) യനുസരിച്ച് ശാസ്ത്രഗവേഷണത്തിനായി അവിടെ ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അധികാരം മാത്രമേ ലോകരാജ്യങ്ങള്‍ക്കുള്ളു. 2048 വരെ അന്റാര്‍ട്ടിക്കയിലെ ധാതുസമ്പത്ത് ഏതൊരുതരത്തിലും ചൂഷണംചെയ്യാന്‍പാടില്ലെന്ന വ്യവസ്ഥയും ഇതിലുണ്ട്.

                                                                               
1983-ലാണ് ഇന്ത്യ അന്റാര്‍ട്ടിക് ഉടമ്പടിയില്‍ ഒപ്പുവച്ചത്. എന്നാല്‍, അതിനുമുമ്പുതന്നെ ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ പരിപാടികള്‍ക്ക് തുടക്കമായിരുന്നു. 1971-73 കാലഘട്ടത്തില്‍, സോവിയറ്റ് പര്യവേക്ഷണസംഘത്തോടൊപ്പം ഡോ. പ്രേംജിത്ത് സെഹ്റ അന്റാര്‍ട്ടിക്ക സന്ദര്‍ശിച്ചതോടെയാണിത്. പൂര്‍ണമായും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കിയ അന്റാര്‍ട്ടിക് പര്യവേഷണം 1982ലായിരുന്നു. എസ് എ ഖ്വാസിം ആയിരുന്നു 21 അംഗ ഗവേഷണസംഘത്തെ നയിച്ചത്.

                                                                            
ഇതേത്തുടര്‍ന്നാണ് 1983ല്‍ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണസ്ഥാപനമായ 'ദക്ഷിണഗംഗോത്രി' സ്ഥാപിക്കപ്പെട്ടത്. ശക്തമായ ഹിമപാതംകാരണം 1989ല്‍ 'ദക്ഷിണഗംഗോത്രി' ഉപേക്ഷിക്കപ്പെടുകയുണ്ടായെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ സംഭരണശാലയായി ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. 1989 മുതല്‍ അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഇന്ത്യന്‍ ഗവേഷണകേന്ദ്രമായ മൈത്രിയാണ് ഇപ്പോള്‍ സജീവം. മൈത്രിയെ കൂടാതെ 2012ല്‍ പണിപൂര്‍ത്തീകരിക്കുന്ന മൂന്നാം ഗവേഷണശാലയാണ് 'ഭാരതി'. ഇതിന്റെ ശിലാസ്ഥാപനം അടുത്തിടെ നടന്നു.

ക്യാന്‍സറിന് പുതിയ ഇന്ത്യന്‍ മരുന്ന്


ചികിത്സ രോഗിയെ കീഴ്പ്പെടുത്തുന്ന അവസ്ഥയുണ്ട്. അര്‍ബുദരോഗചികിത്സ അതിനുദാഹരണം. പാര്‍ശ്വഫലങ്ങളിലൂടെയുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍തന്നെ കാരണം. ഇതിനു പരിഹാരവുമായെത്തിയിരിക്കയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ക്യാന്‍സര്‍ ഭേദമാക്കുന്നതിനോടൊപ്പം ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഫലപ്രദമായി തടയുകകൂടി ചെയ്യുന്ന ഔഷധമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവന.

                                                                          
ഇന്ത്യന്‍ പ്രതിരോധ ഗവേഷണസ്ഥാപന(Defence Research and Development Organisation-DRDO) ത്തിന്റെ ആരോഗ്യഗവേഷണവിഭാഗമാണ് ഔഷധം വികസിപ്പിച്ചത്. ക്യാന്‍സര്‍ഗവേഷണരംഗത്തെ ഏറ്റവും പുതിയ സങ്കേതത്തെ പ്രായോഗികതലത്തിലെത്തിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. മറ്റേതെങ്കിലും രാജ്യമോ സ്വകാര്യ ഗവേഷണസ്ഥാപനങ്ങളോ പരീക്ഷിക്കാത്ത സങ്കേതമാണിതെന്ന കാര്യവും ശ്രദ്ധേയം. അതേസമയം ചികിത്സാസുരക്ഷ സംബന്ധിച്ച ത്രിതല പരിശോധനാക്രമങ്ങളും കടന്നാണ് ഔഷധം വിപണിയിലെത്തിയത്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവുമുണ്ട്. അതോടൊപ്പം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണനാനുമതിയും.

2-ഡിജി (2-DG) എന്ന പേരിലാണ് പുതിയ മരുന്നിനെ പ്രതിരോധ ഗവേഷണസ്ഥാപനം പേറ്റന്റ് ചെയ്തിരിക്കുന്നത്. "2-ഡി ഓക്സി-ഡി-ഗ്ളൂക്കോസ്' (2-Deoxy Glucose) എന്നതിന്റെ പൂര്‍ണരൂപമാണിത്. സാധാരണ ഗ്ളൂക്കോസുമായി ഘടനാപരമായി വളരെയധികം സമാനത പുലര്‍ത്തുന്ന രാസസംയുക്തമാണിത്. പക്ഷേ, ഗ്ളൂക്കോസില്‍നിന്നെന്നപോലെ ഇതില്‍നിന്നും ഊര്‍ജത്തെ വേര്‍പെടുത്തുക സാധ്യമല്ല. അര്‍ബുദകോശങ്ങള്‍ അധികമായി ഗ്ളൂക്കോസിനെ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ അവ കൂടുതല്‍ 'ഊര്‍ജസ്വല'വുമാണ്. എന്നാല്‍, ഗ്ളൂക്കോസിനെയും ഡി-ഓക്സി-ഡി-ഗ്ളൂക്കോസിനെയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് ക്യാന്‍സര്‍കോശങ്ങള്‍ക്കില്ല. ഡി-ഓക്സി-ഡി-ഗ്ളൂക്കോസില്‍നിന്ന്ഊര്‍ജം ലഭിക്കില്ലല്ലോ. അതിലൂടെ അവ തളരും. ഇതാണ് മരുന്നിന്റെ പ്രവര്‍ത്തനം.

                                                                          
ഒരു യുദ്ധയന്ത്രത്തിന്റെ ഛായയുള്ളതാണ് രോഗപ്രതിരോധത്തിനായി പുതിയ ക്യാന്‍സര്‍ഔഷധം ശരീരത്തിനു നല്‍കുന്ന പ്രവര്‍ത്തനാവസരം. സാധാരണഗതിയില്‍, ചികിത്സക്ക് ഉപയോഗിക്കുന്ന 'കീമോതെറാപ്പി'യെയും 'റേഡിയോ തെറാപ്പി' (വികിരണചികിത്സ)യെയും ക്യാന്‍സര്‍കോശങ്ങള്‍ എതിരിട്ടു ജയിക്കും. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് ഈ പ്രതിരോധത്തിനു കാരണം. എന്നാല്‍, ഗ്ളൂക്കോസിനുപകരം 'ഡി-ഓക്സി-ഡി-ഗ്ളൂക്കോസ്' ലഭിക്കുന്ന അര്‍ബുദകോശങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറുത്തുനില്‍ക്കാനാവില്ല. അതിനാല്‍ അവ ചികിത്സാരീതിയോട് കൂടുതല്‍ വിധേയത്വമുള്ളവയായിമാറും. ചുരുക്കത്തില്‍ ക്യാന്‍സര്‍ നിയന്ത്രണവിധേയമാവും. വൈകാതെ ശമിക്കും. ചികിത്സ നിര്‍ത്തിയാല്‍ തിരിച്ചുവരാനുള്ള സാധ്യത (Secondary Cancer) ഇല്ലാതാക്കുന്നു എന്ന മേന്‍യും ഇതിനുണ്ട്.

                                                                               
ക്യാന്‍സര്‍ബാധിത കോശങ്ങളെയും സാധാരണകോശങ്ങളെയും ഒരുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതാണ് പുതിയ ഔഷധത്തിന്റെ മറ്റൊരു സവിശേഷത. ഇക്കാര്യത്തില്‍ പരമ്പരാഗത ചികിത്സാദ്രവ്യങ്ങള്‍ക്ക് വഴികാട്ടിയായും പുതിയ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ധിച്ച ഊര്‍ജോപയോഗത്തിലൂടെ കരുത്തുനേടിയ ക്യാന്‍സര്‍കോശങ്ങള്‍ക്കൊപ്പമാകും സാധാരണകോശങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍, ശക്തര്‍ക്കുനേരെയുള്ള കടുത്ത ആക്രമണങ്ങള്‍ അവയും ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതാണ് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. പുതിയ ഔഷധം ക്യാന്‍സര്‍കോശങ്ങളെ മാത്രമായുള്ള തെരഞ്ഞുപിടിക്കല്‍ സാധ്യമാക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ പിന്നീടൊരു പ്രശ്നവുമാവുന്നില്ല.

Saturday, January 8, 2011

2011-ലെ അന്താരാഷ്ട്ര വര്‍ഷാചരണങ്ങള്‍

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം (International Year of Chemistry)

"രസതന്ത്രം- നമ്മുടെ ജീവിതവും ഭാവിയുമാണത്'' (Chemistry- Our Life, Our Future) എന്നതാണ് രസതന്ത്ര വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എന്തിലും രസതന്ത്രത്തിന്റെ സ്പര്‍ശമുണ്ടെന്ന് സാമാന്യജനത്തെ ബോധവല്‍ക്കരിക്കുകയാണ് ഇതില്‍ അന്തര്‍ലീനമായ സന്ദേശം.

പ്ളാസ്റ്റിക്, ലോഹം, ഇന്ധനം, മരുന്നുകള്‍ അങ്ങനെ എല്ലാമെല്ലാം രസതന്ത്രത്തിന്റെ സംഭാവനയായാണ് നമ്മുടെ ജീവിതത്തിലേക്കെത്തുന്നത്. ഇന്നലത്തേതില്‍നിന്നു വ്യത്യസ്തമാണ് അവയുടെ ഇന്നത്തെ രൂപം. നാളെ അവ ഇതിലും വ്യത്യസ്തമാവും. ആര്‍ക്കെമിമുതല്‍ നാനോ കെമിസ്ട്രിവരെയുള്ള രസതന്ത്രത്തിന്റെ വളര്‍ച്ചയാണ് ഇതിനുപിന്നില്‍. ആ ജൈത്രയാത്രയില്‍ ലോകജനതയുടെ പങ്കാളിത്തവും രസതന്ത്രവര്‍ഷം അഭ്യര്‍ഥിക്കുന്നു.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (International Association of Chemical Societies) ആയിരുന്നു രസതന്ത്രജ്ഞരുടെ ആഗോളസംഘടനയായ IUPAC (Iternational Union of Pure and Applied Chemistry)യുടെ മാതാവ്. രസതന്ത്രജ്ഞരുടെ ആദ്യ ആഗോളസംഘടന എന്ന ബഹുമതിയും അര്‍ഹമാക്കുന്ന ഇതിന്റെ 100-ാം വാര്‍ഷികമെന്ന നിലയ്ക്കാണ് 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആചരിക്കുന്നത്. Link: http://www.chemistry2011.org/

വാവലുകളുടെ വര്‍ഷം (Year of the Bat)

കാര്‍ഷികവിളകള്‍ക്ക് നാശംവരുത്തുന്ന ഷഡ്പദകീടങ്ങളെ തിന്നൊടുക്കുന്നതിലൂടെ കര്‍ഷകരുടെ യഥാര്‍ഥ മിത്രങ്ങളാവുന്നവയാണ് വാവലുകള്‍. ഒട്ടനവധി സസ്യങ്ങളില്‍ പരാഗണം നിര്‍വഹിക്കുന്നതിനും വാവലുകള്‍ സ്വയമറിയാതെ പരിശ്രമിക്കുന്നുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറകളായി അറിയപ്പെടുന്ന മഴക്കാടുകളിലെ അനേകം വൃക്ഷയിനങ്ങള്‍ സ്വാഭാവികമായ പുനരുത്ഭവത്തിനു പ്രാപ്തമാവുന്നതും വാവലുകള്‍ നടത്തുന്ന വിത്തുവിതരണത്തിലൂടെയാണ്.

എന്നാല്‍, ജനമനസ്സുകളില്‍ പൊതുവെ ഭീകരതയുടെ പര്യായമാവുന്നവയാണ് വാവലുകള്‍. പ്രേതകഥകളിലും 'ഡ്രാക്കുള'പോലുള്ള കെട്ടുകഥകളിലും വാവലുകള്‍ കഥാപാത്രമായി വരുന്നതാണ് ഇതിനു കാരണം. അടുത്തകാലത്തായി ചിലതരം പകര്‍ച്ചവ്യാധികളുടെ വാഹകരാണ് വാവലുകളെന്ന തെറ്റായ വാര്‍ത്തയും പ്രചരിക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം അബദ്ധധാരണകളെ തിരുത്തുകയും വാവലുകളോടുള്ള ഭീതിയകറ്റി, അവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ ആഹ്വാനപ്രകാരമാണ് 2011 വാവലുകളുടെ വര്‍ഷമായി ആചരിക്കുന്നത്.

ലോകത്തിലെ വാവല്‍ സ്പീഷീസുകളില്‍ പകുതിയിലേറെയും ഇന്ന് കടുത്ത വംശനാശഭീഷണിയിലാണ്. പ്രത്യുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കമായ വാവലുകള്‍ക്കിടയില്‍ പ്രജനനസന്നദ്ധത വളരെ വിരളമാണ്. അടുത്തകാലത്തായി ഒരുതരം ഫംഗസ്രോഗം ലോകമെമ്പാടുമുള്ള വാവലുകള്‍ക്ക് ഭീഷണിയായി പടരുന്നുണ്ട്. 'വെള്ളമൂക്കന്‍ രോഗം'' (White-Nose Syndrome) എന്നറിയപ്പെടുന്ന ഇത് വടക്കേ അമേരിക്കയിലും കനഡയിലുമുള്ള വാവലുകള്‍ക്കിടയിലാണ് ഇന്ന് ഏറ്റവും സാധാരണം. രോഗം ബാധിക്കുന്ന വാവലുകളില്‍ 90 ശതമാനത്തോളം ചത്തുപോവുകയാണ്. കടുത്ത വംശനാശഭീഷണിയിലായ 'ഇന്ത്യാനാ വാവലു' (Indiana bat- Myotis sodalis)) കളെപ്പോലുള്ളവയില്‍ ഇത് വംശനാശത്തിന്റെ ആക്കം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. Link: http://www.yearofthebat.org/

അന്താരാഷ്ട്ര വനവര്‍ഷം (International Year of Forests)

എഴുന്നൂറ് കോടി- ഭൂമിയില്‍ അധിവസിക്കുന്ന ഒരൊറ്റ ജീവവംശത്തിന്റെ എണ്ണമാണിത്- ഹോമോ സാപ്പിയന്‍സ് എന്ന മനുഷ്യന്റെ. ഭൂമിയിലെ മൊത്തം ജീവവംശത്തിന്റെ എണ്ണമെടുത്താലും ഇതില്‍ താഴെയേ വരൂ എന്നതാണ് അതിശയം. ഇതില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥാനമാവുന്നവയാണ് വനങ്ങള്‍. എന്നാല്‍ അതു മാത്രമല്ല വനങ്ങളുടെ പ്രസക്തി. ഇന്നും വനങ്ങളെയും വനവിഭവങ്ങളെയും ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങളുണ്ട്. വനങ്ങള്‍ നശിച്ചാല്‍ ഇല്ലാതാവുന്നവയുടെ കൂട്ടത്തില്‍ ഇവരുമുണ്ടാവും.

ഇന്നത്തെ ചൂടുപിടിച്ച ആഗോള കാലാവസ്ഥയിലുമുണ്ട് വനങ്ങള്‍ക്ക് അവയുടേതായ പങ്ക്. ഭൌമാന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ഡയോക്സൈഡിനെ ഉള്‍ക്കൊള്ളുന്നവയാണ് ലോകത്തിലെ വനങ്ങള്‍. അവയിലെ സസ്യജാലം, സ്വന്തം ശരീരമായി, പ്രകാശസംശ്ളേഷണത്തിലൂടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളായാണ് കാര്‍ബണ്‍ഡയോക്സൈഡിനെ പിടിച്ചുവയ്ക്കുന്നത്. വനവിസ്തൃതി കുറയുന്നതിലൂടെ ഈ അമര്‍ച്ചചെയ്യലുകള്‍ ഇല്ലാതാവും. അധികമായി കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കെത്തും. ആഗോളതാപനത്തിന്റെ ആക്കം അതിലൂടെ വര്‍ധിക്കും. ഇതൊക്കെ ലോകജനത അറിയേണ്ടതുണ്ട്, വിവേചനരഹിതമായി വനം നശിപ്പിക്കുന്നവരും. അതിനെതിരെ പ്രതിരോധനിര ശക്തമാവുകയും വേണം. ഇതിനൊക്കെ വേണ്ടിയാണ് ഐക്യരാഷ്ട്രസംഘടന 2011നെ അന്താരാഷ്ട്ര വനവര്‍ഷമായി പ്രഖ്യാപിക്കുന്നത്. Link: http://www.un.org/forests/

അന്താരാഷ്ട്ര യുവജനവര്‍ഷം (International Year of Youth)

പ്രാദേശികതലംമുതല്‍ അന്താരാഷ്ട്രതലം വരെ തീരുമാനമെടുക്കുന്നതില്‍ യുവാക്കളെ പങ്കാളിയാക്കുക എന്ന സന്ദേശവുമായി ആചരിക്കുന്ന അന്താരാഷ്ട്ര യുവജനവര്‍ഷത്തിന് 2010 ആഗസ്ത് 12നു തുടക്കമായി. ഇത് 2011 ആഗസ്ത് 11നു സമാപിക്കും. Link: http://social.un.org/youthyear/

ആഫ്രിക്കന്‍ പൈതൃകവര്‍ഷം (International Year for People of African Descent)

ആഫ്രിക്കന്‍ പാരമ്പര്യമുള്ളവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ദേശീയ, അന്താരാഷ്ട്ര പദ്ധതികള്‍ ആസൂത്രണംചെയ്തു നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2011 ആഫ്രിക്കന്‍ പൈതൃകവര്‍ഷമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പൈതൃകവര്‍ഷാചരണങ്ങളെക്കുറിച്ച് അറിയാന്‍:
http://portal.unesco.org/culture/en/ev.php-URL_ID=41031&URL_DO=DO_PRINTPAGE&URL_SECTION=201.html

Wednesday, January 5, 2011

ഇന്ത്യയുടെ ജൈവവൈവിധ്യം അറിയാന്‍ വെബ്സൈറ്റ്



ഇന്ത്യയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഏതൊരു ചോദ്യവുമാവട്ടെ, ഉത്തരം
തേടാന്‍ ഇതാ ഒരു വെബ്സൈറ്റ്: http://www.bisindia.org/. ഇന്ത്യയിലെ പക്ഷികള്‍,
ഉരഗങ്ങള്‍, ഉഭയജീവികള്‍, സസ്തനികള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികവും
ശാസ്ത്രീയവുമായ വിവരങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് രൂപകല്‍പ്പനചെയ്ത
വെബ്സൈറ്റാണിത്. അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷമായ 2010 അവസാനിക്കുന്ന
വേളയില്‍ അതിന്റെ ലക്ഷ്യപൂര്‍ത്തീകരണ ശ്രമങ്ങള്‍ക്കുള്ള ഇന്ത്യന്‍
സംഭാവനയായി സമര്‍പ്പിക്കപ്പെട്ട വെബ്സൈറ്റ് നിലവില്‍വന്നു.


ജൈവവൈവിധ്യമേഖലയില്‍ പഠനം നടത്തുന്ന ഇന്ത്യയിലെ വിവിധ
ഗവേഷണസ്ഥാപനങ്ങളെയും സര്‍വകലാശാലാ വകുപ്പുകളെയും വിവിധ സംസ്ഥാനങ്ങളിലെ
വനംവകുപ്പുകളെയും വിവരവിനിമയത്തിന്റെ ഒരൊറ്റച്ചരടില്‍ കോര്‍ക്കുന്നു
എന്നതാണ് പുതിയ വെബ്സൈറ്റിന്റെ പ്രത്യേകത. വ്യത്യസ്ത വിവരസ്രോതസ്സുകളെ
ഇത്തരത്തില്‍ ഒരുകുടക്കീഴിലാക്കാനുള്ള സാങ്കേതികസൌകര്യം ഒരുക്കുന്നത്
ഇന്ത്യന്‍ ബഹിരാകാശവകുപ്പും ജൈവസാങ്കേതികതാവകുപ്പും സംയുക്തമായാണ്.

                                                                             
ജൈവസമ്പത്തിന്റെ ഉപഭോഗം ആസൂത്രണപ്രക്രിയകളില്‍ മുഖ്യ അജണ്ടയായി
രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വെബ്സൈറ്റ്
നിലവിലെത്തിയിരിക്കുന്നത്. 1997 ഒക്ടോബറില്‍ തുടക്കമായ ഈ പദ്ധതി
ഇന്ത്യയിലെ 13 ഗവേഷണസ്ഥാപനങ്ങളെ ഇതിനുള്ള പ്രവര്‍ത്തനപങ്കാളികളായി
നിശ്ചയിച്ചിരുന്നു. ഏതൊരു ജീവസ്പീഷീസിനെക്കുറിച്ചും പരമാവധി വിവരങ്ങള്‍
ക്രോഡീകരിച്ച് സൂക്ഷിക്കുകയും ഒരൊറ്റ 'ക്ളിക്കി'ലൂടെ അവയെല്ലാം
ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

                                                                        
ഒരു ജീവിയുടെ ജീവശാസ്ത്രപരമായ വര്‍ഗീകൃതനില, സാമ്പത്തിക പ്രാധാന്യം,
പാരിസ്ഥിതിമൂല്യം, വംശനാശസാധ്യത, സംരക്ഷിതനില, പേറ്റന്റ് സംബന്ധമായ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിതരണം എന്നിവയെല്ലാം ലഭ്യമാവുന്ന വിവരങ്ങളില്‍ പെടുന്നു.
ജൈവവൈവിധ്യത്തെക്കുറിക്കുന്ന ഏതൊരു വിവരവും ഏതൊരാള്‍ക്കും
കൂട്ടിച്ചേര്‍ക്കാനുള്ള അവസരമൊരുക്കുന്നു എന്ന സവിശേഷത ഈ വെബ്സൈറ്റ്
പുതുമയായി അവകാശമാക്കുന്നു. ഗവേഷണവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും
പ്രയോജനപ്പെടുന്നതരത്തിലാണ് വെബ്സൈറ്റിലെ ഉള്ളടക്ക ക്രമീകരണം.