Monday, December 29, 2025

ജുറാസിക് പാര്‍ക്ക്: ഒരു ഫെമിനിസ്റ്റ് വായന

1993-ലാണ് ജുറാസിക് പാര്‍ക്ക് ചലച്ചിത്രരൂപത്തില്‍ ആദ്യമായി പുറത്തുവരുന്നത്. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് സവിംധായകന്‍. ടെലിവിഷന്‍ എന്ന മിനിസ്ക്രീനിനുമുന്നില്‍ കുടുങ്ങിപ്പോയ ജനം വളരെക്കാലത്തിനു ശേഷം തീയേറ്ററുകളിലെത്തിയത് മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ദിനോസറുകളെ കാണാനായിരുന്നു. 1990-ലാണ് മൈക്കേല്‍ ക്രിറ്റണിന്‍റെ ജുറാസിക് പാര്‍ക്ക് എന്ന നോവല്‍ വെളിച്ചം കാണുന്നത്. പെസഫിക് സമുദ്രത്തിലെ ആളൊഴിഞ്ഞ ഇസ്ലാ നുബ്ളാര്‍ (Isla Nublar) എന്ന ദ്വീപില്‍ നടക്കുന്ന ഒരു കഥയായിരുന്നു പ്രമേയം.  ജനിതക എന്‍ജിനീയറിങിലൂടെ സ്യഷ്ടിക്കപ്പെട്ട ദിനോസറുകളെ കാഴ്ചവസ്തുക്കളെന്ന പോലെ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജുറാസിക് പാര്‍ക്ക്' സ്യഷ്ടിക്കപ്പെട്ടത്. ജോണ്‍ ഹാമണ്‍ഡ് എന്ന ധനാഢ്യന്‍റെ സ്വപ്നമായിരുന്നു മണ്‍മറഞ്ഞുപോയ ദിനോസറുകള്‍ വിഹരിക്കുന്ന ഒരു ലോകത്തെ വെറും കാഴ്ചക്കായിമാത്രം പുനഃസ്യഷ്ടിക്കുക എന്നത്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ അദ്ദേഹം അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 

അവസാനം ദിനോസറുകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി, അവ ആദിമഭൂമിയിലെ ജുറാസിക് കല്‍പ്പത്തിലെന്നപോലെ ആ ദ്വീപില്‍ വിഹരിച്ചുതുടങ്ങിയ കാലത്തിലാണ് ദ്വീപിലെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നമ്മളും അവിടെ എത്തുന്നത്. ഫോസില്‍പഠനവിദഗ്ധനായ അലന്‍ ഗ്രന്‍റ്, ഫോസില്‍ സസ്യശാസ്ത്രജ്ഞയായ എല്ലീ സട്ട്ലര്‍, ഗണിതശാസ്ത്രജ്ഞനായ ഇയാന്‍ മാല്‍ക്കം എന്നിവരായിരുന്നു അതിഥികള്‍. ജോണ്‍ ഹാമണ്ടിന്‍റെ ക്ഷണപ്രകാരം എത്തപ്പെട്ട ഇവരായിരുന്നു ദ്വീപിലെ ആദ്യത്തെ അതിഥികള്‍. ഭീമാകായന്‍മാരായ ദിനോസറുകളും അവയെ കണ്ടാസ്വദിക്കുന്നതിനായി അവിടെ ഒരുക്കിയിരുന്ന സംവിധാനങ്ങളും അവരെ അതിശയം കൊള്ളിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ വൈദ്യുതിത്തകരാര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളേയും തകരാറിലാക്കുന്നു. വൈദ്യുതി പ്രസരിച്ചിരുന്ന കമ്പിവേലികള്‍ കടന്നുവരുന്ന മാംസഭോജികളായ ദിനോസറുകള്‍ പാര്‍ക്കിലെ ജീവനക്കാരേയും സന്ദര്‍ശകരേയും ആക്രമിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് കഥ.

വളരെ വലിയ വില്‍പ്പനവിജയമാണ് ജുറാസിക് പാര്‍ക്ക് നേടിയത്. ചലച്ചിത്രത്തിന്‍റെ വിജയം ക്രിറ്റണിന്‍റെ പുസ്തകത്തേയും കൂടുതല്‍ ശ്രദ്ധേയമാക്കി. ദിനോസറിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ മുതല്‍ അതുവരെ പൊടിയണിഞ്ഞുകിടന്നിരുന്ന ദിനോസര്‍ ഫോസിലുകളില്‍വരെ ജനശ്രദ്ധ ചെന്നെത്തി. സര്‍വ്വകലാശാലകളില്‍ ദിനോസര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കൂടുതലായി തല്‍പ്പരരായി. എങ്കിലും ഒരു സ്ത്രീപക്ഷ രചനയായി ജുറാസിക് പാര്‍ക്ക് അപ്പോഴും വായിക്കപ്പെട്ടില്ല എന്നതാണ് സത്യം. സാഹിത്യചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അത് മോബിഡിക് എന്ന ക്യതി ഒരു സാഹസികക്യതിയായിമാത്രം വിലയിരുത്തപ്പെട്ടതുപോലെയുള്ള അവസ്ഥയാണുണ്ടായത്.  പ്രക്യതിയെന്ന ഭീകരതയെ നേരിടുന്ന മനുഷ്യന്‍ എന്ന നിലയ്ക്കാണല്ലോ ആധുനികോത്തരസാഹിത്യത്തിന്‍റെ കാലത്തുപോലും മോബിഡിക് വായിക്കപ്പെട്ടത്. പ്രക്യതിയെന്നാല്‍ മൂന്നാംലോകമാണെന്നു പറയുന്ന വാദങ്ങള്‍ പോലും മോബിഡിക്കിന്‍റെ കാര്യത്തില്‍ കരപിടിക്കാതെ പോയി.

തേഡ് വേവ് ഫെമിനിസം

ജുറാസിക് പാര്‍ക്ക് പുറത്തുവന്ന തൊണ്ണൂറുകളുടെ തുടക്കകാലം പുതിയൊരു സ്ത്രീപക്ഷവാദത്തിന്‍റെ തീച്ചൂളയുമായിരുന്നു. 'തേര്‍ഡ്വേവ് ഫെമിനിസം' (Third-wave feminism) എന്നാണ് അതറിയപ്പെട്ടത്. 1992-ല്‍ റെബേക്കാ വാക്കര്‍ (Rebecca Walker) ആണ് ആ പദം ആദ്യമായി ഉന്നയിച്ചത്. അതേസമയം ഇത് ചിരസ്ഥായിയായ ഒന്നാണെന്നും അവര്‍ പറഞ്ഞില്ല. 2050-കളിലെത്തുന്നതിനു മുമ്പ് അതൊരു څഫോര്‍ത്ത് വേവ് ഫെമിനിസچത്തിനു വഴിമാറും. അതിനുമുമ്പ് തേര്‍ഡ് വേവ് ഫെമിനിസം അതിന്‍റെ ലക്ഷ്യങ്ങള്‍ നേടിയിരിക്കും. 'സ്ത്രീ' എന്ന വേര്‍തിരിവിന്‍റെ നിരാസമാണ് അതിലൊന്ന്. സാഹിത്യത്തില്‍ ഇതിന്‍റെ പ്രതിഫലനം, സ്ത്രീഎഴുത്തുകാര്‍ പൊതുവേ സ്വീകരിച്ചുകാണുന്ന 'ഞാന്‍', 'എന്‍റെ അനുഭവക്കുറിപ്പുകള്‍' എന്ന കഥനരീതിയില്‍നിന്നും ഒരു സാധാരണ കഥപറച്ചില്‍രീതിയിലേക്ക് നോവലുകളും ചെറുകഥകളും എത്തപ്പെടുന്നു എന്നതാണ്. വംശം, ജാതി, മതം എന്നിവയാല്‍ നിര്‍മ്മിക്കപ്പെടുന്ന സ്വത്തരൂപങ്ങള്‍ക്ക് അതീതമാണ് സ്ത്രീത്വമെന്നും അത് അത്തരം വേലിക്കെട്ടുകളെ അതിലംഘിക്കുമെന്നതും ഫെമിനിസത്തിന്‍റെ മൂന്നാം പ്രകമ്പനകാലത്തിന്‍റെ സവിശേഷതയാണ്.

ഈ പുതിയ ഫെമിനിസ്റ്റ് ചിന്താധാര, തോടുപൊട്ടിച്ച് പുറത്തേക്ക് തലനീട്ടാന്‍ തുടങ്ങുന്ന ഒരു ദിനോസര്‍ കുഞ്ഞിന്‍റെ ഹ്യദയസ്പന്ദനങ്ങളെന്ന പോലെ ഒരു മര്‍മ്മരമായി ജുറാസിക് പാര്‍ക്ക് എന്ന നോവലില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രേതസിനിമകളിലെന്നപോലെ സ്ത്രീത്വത്തെ ഭീകരവല്‍ക്കരിക്കുക എന്നത് സാങ്കേതികതയുടെ പുതുപശ്ചാത്തലത്തില്‍ പ്രമേയവല്‍ക്കരിക്കുകയായിരുന്നു ജുറാസിക്പാര്‍ക്ക് ചെയ്തതെന്നായിരുന്നു ചലച്ചിത്രനിരൂപകയായ ബാര്‍ബറാ ക്രീഡ് പറഞ്ഞത്. എന്നാല്‍, ക്രിറ്റണ്‍ വിഭാവനംചെയ്ത ജുറാസിക്പാര്‍ക്ക് എന്ന നോവലിലെ ചിന്താധാരകളില്‍ നിന്നും പാടേ വ്യതിചലിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് സ്പീല്‍ബെര്‍ഗ് തന്‍റെ സിനിമയില്‍ നടത്തിയത്. ദ്വീപിലെ അതിിയായെത്തുന്ന എല്ലീ സാട്ട്ലര്‍ എന്ന ഫോസില്‍ സസ്യശാസ്ത്രജ്ഞയെ, വെറുമൊരു വിരുന്നുകാരിയോ ഫെമിനി്റ്റേേ ആയിട്ടാണ് ജോണ്‍ ഹാമൊണ്‍ഡിന്‍റെ അഭിഭാഷകന്‍ കരുതുന്നത്. സട്ട്ലര്‍ ഒരു സയന്‍റിസ്റ്റ് ആണെന്നറിയുമ്പോള്‍, “You’re a woman,” എന്നാണയാള്‍ പ്രതികരിക്കുന്നത്. "അതേ, അങ്ങനേയും സംഭവിക്കാറുണ്ട്.." (“These things happen..”) എന്നാണ് സട്ട്ലര്‍ അതിന് മറുപടി പറയുന്നത്. സുഹ്യത്തായ അലന്‍ ഗ്രന്‍റ് അത് ആസ്വദിക്കുകയും ചെയ്യുന്നു.

സട്ട്ലറുടെ സൗന്ദര്യത്തെക്കുറിച്ച് തന്‍റെ നോവലിന്‍റെ പല ഭാഗങ്ങളിലും ക്രിറ്റണ്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത വര്‍ഷമോ മറ്റോ ചിക്കാഗോയിലെ ഒരു നൈസ് ഡോക്ടറെ അവള്‍ വിവാഹംചെയ്യാന്‍ പോവുകയാണെന്ന് ഒഴുക്കന്‍മട്ടില്‍ പറയുകയും ചെയ്യുന്നു. സുമുഖനും ധനികനുമായ ഒരാളെ എന്നേ ഈ 'ചിക്കാഗോയിലെ നൈസ് ഡോക്ടര്‍' എന്ന പ്രയോഗത്തിന് അര്‍ത്ഥമുള്ളൂ എങ്കിലും അതിനുപിന്നില്‍ ജീവിതാവസാനം വരെ ബഹുരാഷ്ട്രകുത്തകകള്‍ വേട്ടയാടിയ ഒരു വനിതാശാസ്ത്രജ്ഞയുടെ കഥയുണ്ട്. മറ്റാരുമല്ല, രാസകീടനാശിനികളും ഇതരവിഷവസ്തുക്കളുംകൊണ്ട് പകുതിമരിച്ച, പക്ഷികള്‍ പാടാതാവുന്ന ഒരു ലോകത്തെക്കുറിച്ച് സൈലന്‍റ് സ്പ്രിങ് എന്ന പുസ്തകമെഴുതിയ റേച്ചല്‍ കാഴ്സണ്‍ (Rachel Carson, 1907–1964).  അമേരിക്കന്‍ ക്യഷിവകുപ്പ് സെക്രട്ടറിയായിരുന്ന എസ്റ ടഫ്റ്റ് ബെന്‍സണ്‍ (Ezra Taft Benson,1899–1994), ഒരു സ്വകാര്യകത്തില്‍ കാഴ്സണെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി: “Carson is unmarried despite being attractive, she can probably be a communist”  ("നിറഞ്ഞ സൗന്ദര്യവതി യെങ്കിലും അവിവാഹിതയാണ് കാഴ്സണ്‍. അതുകാരണംതന്നെ അവള്‍ ഒരു കമ്മ്യൂണിസ്റ്റ് ആകാനിടയുണ്ട്ڈ") എന്നാല്‍, സ്പീല്‍ബെര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് കാണുന്ന ഒരാള്‍ക്ക് സട്ട്ളര്‍ എന്ന ഫെമിനിസ്റ്റിനു പകരം ദിനോസറിനുമുമ്പില്‍ വാപൊളിച്ചുനില്‍ക്കുന്ന മറ്റാരെയോ ആണ് കാണാനാവുക.

സ്ത്രീകേന്ദ്രീക്യതമായ കുടുംബവ്യവസ്ഥ  അഥവാ 'മട്രിയാര്‍ക്കി' (Matriarchy)യിലേക്ക് സമൂഹം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകള്‍ ക്രിറ്റണ്‍ വരച്ചിടുന്നുണ്ട്. പരിക്കുപറ്റിയ ദിനോസര്‍ കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തങ്ങുന്ന ഇടം ഒരു ''അമ്മവീടാ'യി കരുതാം. അവിടെ പക്ഷേ, ആധുനികസമൂഹത്തിനുപോലും അംഗീകരിക്കാനാവാത്ത ഒരു ലിംഗപരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടേക്ക് മാല്‍ക്കം ഓടിയെത്തുന്നതോടെ, 'കുടുംബം' എന്ന അണുബന്ധസങ്കല്‍പ്പനം പൂര്‍ത്തിയാവുന്നുവെങ്കിലും ആഗതനും കുട്ടിയെ തേടിയെത്തുന്ന ദിനോസര്‍ മാതാവിന്‍റെ ക്രോധത്തിനുമുമ്പില്‍ ഭയചകിതനാവുന്നു. പാര്‍ക്കിലെ ആകെ താറുമാറായ വൈദ്യതിവേലികളിലൂടെയുള്ള സുരക്ഷ പുനഃസ്ഥാപിക്കാന്‍ താന്‍ മതിയെന്നും പുരുഷനായ തനിക്കാവും അത്തരം ക്യത്യങ്ങള്‍ കൂടുതലെളുപ്പത്തില്‍ ചെയ്യാനാവുകയെന്നും പറയുന്ന ജോണ്‍ ഹാമൊണ്‍ഡിന് സട്ട്ളര്‍ നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്: “We can discuss sexism in survival situations when I get back.”  ("ജീവന്‍ രക്ഷിക്കുക എന്നത് മുഖ്യമാവുന്ന സാഹചര്യങ്ങളിലുമുള്ള ആണ്‍മേല്‍ക്കോയ്മയുടെ  സംരക്ഷണത്തെ ക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. ഞാന്‍ മടങ്ങി വരട്ടെ"). പാര്‍ക്കിലെ തകര്‍ന്നുപോയ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കുപോലും കഴിയാതാവുന്ന സാഹചര്യത്തില്‍, ഹാമൊണ്‍ഡിന്‍റെ കൊച്ചുമകളായ അലെക്സിസ് ലെക്സ് മര്‍ഫിയാണ് അത് നിര്‍വ്വഹിക്കുന്നത്. ഇവിടെയും ഒരു വിപര്യയം കാണാം. സാധാരണയായി ആണ്‍കുട്ടികളാണ് കംപ്യൂട്ടറില്‍ വൈഭവം പ്രകടിപ്പിക്കുന്നത്. അവരാണ് കംപ്യൂട്ടര്‍ഗെയിമുകളില്‍ കൂടുതലായി വീണുപോവുന്നതും.

ജുറാസിക് പാര്‍ക്ക്ക്കില്‍ അവര്‍ ആദ്യം കാണുന്നത് ഭീമാകാരമായ ഉടലോടു കൂടിയ ഒരു ദിനോസറിനെയാണ്. വ്യക്ഷത്തലപ്പില്‍നിന്നും ഇലകള്‍ കടിച്ചുതിന്നുന്ന ബ്രാക്കിയോസോറസ് (Brachiosaurus) ഇനത്തില്‍പ്പെടുന്ന ദിനോസര്‍. തീര്‍ച്ചയായും പാര്‍ക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നവയായിരുന്നു ബ്രാക്കിയോസോറസുകള്‍. കാരണം അവ നിരുപദ്രവകാരികളായ സസ്യഭുക്കുകളായിരുന്നു. ബ്രാക്കിയോസോറസുകളെ കണ്ടതിനുശേഷമായിരുന്നു ജോണ്‍ ഹാമൊണ്‍ഡ് അവരെ ജുറാസിക് പാര്‍ക്ക് എന്ന തന്‍റെ സ്വപ്നപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ക്ഷണിക്കുന്നത്. അതിപുരാതനമായ ഒരു ജൈവആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഒരു പരിചയവുമില്ലാതെ, അത്തരം ഒന്നിനെ പരിപാലിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായിരിക്കുമെന്നാണ് മൂന്നുപേരും അഭിപ്രായപ്പെടുന്നത്. വാടകക്കെടുത്ത ഗര്‍ഭപാത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, ക്ളോണിങിലൂടെ ഒരു ജീവിയെ ക്യത്രിമമായി സ്യഷ്ടിക്കുന്നതിന്‍റെ നൈതികതയേയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. പ്രക്യതിയെ ബലാല്‍ക്കാരം ചെയ്യുന്നതിനു തുല്യമാണ് (“the rape of the natural world”) ഹാമൊണ്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെന്നാണ് മാല്‍ക്കം പറയുന്നത്.

സ്ത്രീദിനോസറുകളുടെ തുറന്ന തടവറ

ജുറാസിക് പാര്‍ക്ക് സിനിമയിലും നോവലിലും നാം കാണുന്ന ദിനോസറുകള്‍ ഭൂമിയിലെ ജീവപരിണാമത്തിന്‍റെ ചരിത്രത്തില്‍ ഒരേ സമയം ജീവിച്ചിരുന്നവയല്ല. പല കാലങ്ങളില്‍, പല ഭൂമേഖലകളില്‍ കഴിഞ്ഞിരുന്ന വയെ ക്യത്രിമമായി ഒന്നിപ്പിച്ചെടുത്ത ഒരു ക്യത്രിമസമൂഹ മായിരുന്നു ജുറാസിക്പാര്‍ക്കിലേത്. അതേസമയം, പ്രത്യുല്‍പ്പാദനത്തിന്‍റെ കാര്യത്തില്‍ അവ സ്വതന്ത്രവുമായിരുന്നില്ല. കാരണം, ക്ളോണിങിലൂടെ സ്യഷ്ടിക്കപ്പെട്ട വയെല്ലാം ജനിതകപരമായി സ്ത്രീലിംഗം ആക്കപ്പെട്ടവ യായിരുന്നു. ആണ്‍ലിംഗത്തില്‍പ്പെട്ട ഒരു ദിനോസറിനെപ്പോലും അവര്‍ സ്യഷ്ടിച്ചില്ല. പെണ്‍ലിംഗത്തില്‍പ്പെട്ട ദിനോസറുകള്‍ മാത്രം വിചാരിച്ചാല്‍ പ്രത്യുല്‍പ്പാദനം നടത്താനാവില്ലല്ലോ. അതുകൊണ്ട്, ദിനോസറുകള്‍ അവരുടെ തടവറഭൂമിയില്‍ നിന്നും രക്ഷപെട്ടാലും മറ്റൊരിടത്ത് അവയ്ക്ക് സ്വയം പ്രജനനം നടത്തി തനതായ ഒരു സമൂഹത്തെ ഉണ്ടാക്കാനാവില്ല. ദിനോസറുകളുടെ ക്ളോണിങ് സാധ്യമാക്കിയ ജനിതകഎന്‍ജിനീയര്‍മാരുടെ തലവനായ ഹെന്‍റി വൂ പറയുന്നതനുസരിച്ച് എല്ലാ ഭ്രൂണങ്ങളും ഭ്രൂണദശയില്‍നിന്നുള്ള അവയുടെ വികാസപരിണാമങ്ങളുടെ ഘട്ടത്തില്‍ ഒരു പോലെയാണ്. ബാഹ്യമായ ഒരു ഉത്തേജനപദാര്‍ത്ഥമോ സാഹചര്യമോ ആണ് ആണ്‍ലിംഗാവസ്ഥയെ ആര്‍ജ്ജിക്കാനിടയാക്കുന്നത്. ഇത് നല്‍കാതിരിക്കുന്നതിലൂടെയാണ് എല്ലാ ദിനോസറുകളേയും പെണ്ണാക്കി മാറ്റിയതെന്നാണ് ഹെന്‍റി വൂ പറയുന്നത്.

സ്ത്രീസമൂഹത്തിന്‍റെ സ്വയേച്ഛപ്രകാരമുള്ള പ്രജനനസ്വാതന്ത്ര്യത്തെ ഇവ്വിധം കൈപ്പിടിയിലൊതുക്കുന്നത് ഗോത്രസം്ക്യതിയോളം പഴക്കമുള്ള കാര്യമാണെങ്കിലും ആധുനികസമൂഹത്തില്‍പ്പോലും മതപരമായ വിലക്കുകളുടെ പേരില്‍ ഇവ നിലനില്‍ക്കുന്നുണ്ട്. യൂറോപ്പും അമേരിക്കയുംപോലുള്ള വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രനിരോധനനിയമങ്ങള്‍ മുതല്‍ ഇന്ത്യയിലെ ദുരഭിമാന ക്കൊലകള്‍വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീശരീരങ്ങളെ നിര്‍മ്മിക്കുകയും വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു പുരുഷമേധാവിത്വ സാമൂഹ്യവ്യവസ്ഥിതി (Patriarchy)  തന്നെയാണ് ജുറാസിക് പാര്‍ക്കിലും നിലനിന്നിരുന്നത്. സ്ത്രീകളുടെ പ്രജനനക്ഷമതയോടുള്ള ഭയപ്പാടില്‍നിന്നും രൂപമെടുക്കുന്ന ഒട്ടനവധി ആചാരങ്ങളും വിലക്കുകളും പുരുഷനിയന്ത്രിത സമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കാരെന്‍ ഹോര്‍ണി (Karen Horney, 1885–1952) എന്ന ജര്‍മ്മന്‍ മനശാസ്ത്രജ്ഞ, പുരുഷസമൂഹത്തിന്‍റെ ഇത്തരം വിഹ്വലതകളെയെല്ലാം 'വോംബ് എന്‍വി' (Womb Envy)  എന്നൊരു സംജ്ഞയിലൂടെയാണ് വിക്ഷിച്ചത്. 

'വോംബ് എന്‍വി-യുടെ പ്രതിഫനമെന്നതരത്തിലാണ് ജോണ്‍ ഹാമൊണ്‍ഡ് തന്‍റെ പാര്‍ക്കിലെ ദിനോസറുകളെയെല്ലാം പെണ്‍ജാതിയില്‍പ്പെട്ടവയാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഈ എന്‍വിയെ മറികടക്കാന്‍ ദിനോസറുകള്‍ സ്വയംസജ്ജരാവുന്നതായി അദ്ദേഹത്തിനുതന്നെ ബോധ്യപ്പെടുന്നത് കാട്ടിനുള്ളില്‍ ദിനോസറുകളുടെ പൊട്ടിയ മുട്ടത്തോടുകള്‍ കണ്ടെത്തുമ്പോഴാണ്. അവ പ്രജനനത്തിലേര്‍പ്പെടാനുള്ള കഴിവ് നേടിയിരിക്കുന്നു എന്നാണതിനര്‍ത്ഥം. പക്ഷേ, അതെങ്ങനെ സാധ്യമാവും? ദിനോസറിന്‍റെ രക്തം കുടിച്ചു ജീവിച്ചിരുന്ന ഒരു കൊതുകിന്‍റെ ശരീരത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത ദിനോസര്‍ ഡിഎന്‍ഏ ആയിരുന്നല്ലോ ദിനോസറുകളെ ക്ളോണ്‍ ചെയ്യാനായി ഉപയോഗിച്ചത്. എന്നാല്‍, ആ ഡിഎന്‍ഏ പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ട്, ഒരു തവളയുടെ ഡിഎന്‍ഏ ഉപയോഗിച്ചുകൊണ്ടായിരുന്നു ഹാമൊണ്‍ഡിന്‍റെ ശാസ്ത്രജ്ഞര്‍ ആ വിടവ് പൂരിപ്പിച്ചത്. പക്ഷേ, എളുപ്പത്തിനായി ഉപയോഗിച്ച ഈ തവളക്ക്, ആണിന്‍റെ സാന്നിധ്യംകൂടാതെ തന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിവുണ്ടായിരുന്നു (Sequential Hermaphroditism). ഈ സ്വഭാവം പകര്‍ന്നുകിട്ടിയ ദിനോസറുകള്‍  സ്വയം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതില്‍നിന്നാണ് കഥയുടെ രണ്ടാംഭാഗത്തിന് തുടക്കമാവുന്നതു തന്നെ.

നഷ്ടപ്പെട്ട ലോകങ്ങള്‍

ജുറാസിക് പാര്‍ക്ക്ന്‍റെ രണ്ടാം ഭാഗം, ദ ലോസ്റ്റ് വേള്‍ഡ് (The Lost World)  എന്ന പേരില്‍ ക്രിറ്റണ്‍ തന്നെ എഴുതുകയുണ്ടായി, 1995-ല്‍. ആണ്‍ലിംഗത്തിന് മേല്‍ക്കോയ്മയുണ്ടാവുന്ന തരത്തിലുള്ള ഇന്നത്തെ സമൂഹനിര്‍മ്മിതി, ആദിമമനുഷ്യന്‍റേതില്‍നിന്നും വ്യത്യസ്തമായിരുന്നു എന്നതാണ്. അന്ന്, സ്ത്രീ എന്നത് സമൂഹത്തില്‍ പുരുഷനോളം അല്ലെങ്കില്‍ പുരുഷനില്‍നിന്നും ഒരുപടി ഉയര്‍ന്നപടിയിലാണ് നിലനിന്നിരുന്നത്. ശരീരവലിപ്പത്തിന്‍റെ കാര്യത്തിലും ഇത് ദ്യശ്യമായിരുന്നു. ഇതിന്‍റെ വിപരീതമായ അവസ്ഥയാണ് പില്‍ക്കാലത്ത് സംഭവിച്ചത്. സെക്കന്‍ഡ് വേവ് ഫെമിനിസം രൂപപ്പെടുന്നത് അതിന്‍റെ കിരാതവാഴ്ചയുടെ കാലത്താണ്. ഗവേഷണശാലകളില്‍നിന്നും സാഹിത്യരംഗത്തുനിന്നുപോലും സ്ത്രീകള്‍ അകറ്റിനിറുത്തപ്പെട്ടിരുന്ന കാലം. ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരിയായ മേരി ഷെല്ലിക്കുപോലും സ്ത്രീയായിപ്പോയി എന്ന കാരണത്താല്‍ സ്വന്തം ക്യതിയുടെ ആദ്യത്തെ രണ്ട് പതിപ്പുകളില്‍ സ്വന്തം പേരുവെയ്ക്കാന്‍ കഴിയാതിരുന്ന കാലം. ലിംഗാധിഷ്ഠിതമായ വേര്‍തിരിവിന്‍റെ ഈ കാലത്തിന്‍റെ മുഖമുദ്രയായിരുന്ന ലിംഗബന്ധവ്യക്തിത്വനിര്‍മ്മിതി (Heteronormative Sexuality)-യുടെ പാരമ്യതയാണ് ജുറാസിക്പാര്‍ക്കില്‍ നാം കാണുന്നത്. എന്നാല്‍, ദിനോസറുകള്‍ സ്വയം പ്രജനനശേഷി കൈവരിച്ചതോടെ അതൊരു ധ്രുവരഹിതലിംഗാവസ്ഥ (Fluid sexuality) നിലനില്‍ക്കുന്ന സമൂഹത്തിലേക്ക് സ്വയം പരിണമിക്കുകയായിരുന്നു.

ജുറാസിക് പാര്‍ക്ക്ല്‍ കുഞ്ഞിനെ തേടിവരുന്ന ഭീകരനായ ദിനോസര്‍ ടൈറാനോസൊറസ് റെക്സ് (Tyrannosaurus rex)  എന്ന ഇനത്തില്‍പ്പെട്ട മാംസഭോജിയാണ്. ഈ ദിനോസറിന്‍റെ വലിപ്പം ഒട്ടും അതിശയോക്തി കലര്‍ത്താതെയാണ് ചലച്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്കിടെയിലെ പെണ്ണിന് ആണിനെക്കാള്‍ ശരീരവലിപ്പം ഉണ്ടായിരുന്നു എന്ന് ലോസ്റ്റ് വേള്‍ഡില്‍ ക്രിറ്റണ്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. വലിപ്പത്തില്‍ മാത്രമല്ല, ശരീരശക്തിയിലും പെണ്‍ദിനോസറുകളായിരുന്നു മുന്നിലെന്നും ക്യത്യമായ വിശദാംശങ്ങളിലൂടെ അദ്ദേഹം പറയുന്നുണ്ട്. ശാരീരികസവിശേഷതകളിലുള്ള ഈ ആണ്‍പെണ്‍ വ്യത്യാസം സെക്ഷ്വല്‍ ഡൈമോര്‍ഫിസം (Sexual Dimorphism) എന്നാണ് ശാസ്ത്രസാഹിത്യത്തില്‍ വിവക്ഷിക്കപ്പെടുന്നതെങ്കിലും ഇതിന്‍റെ ശാസ്ത്രീയമായ അടിത്തറ ഇടക്കാലത്ത് ദുര്‍ബലമാവുകയുണ്ടായി. 2005-ല്‍ നടന്ന ഒരു പഠനം, പെണ്‍ദിനോസറുകള്‍ എന്നു കരുതിയിരുന്നവയ്ക്ക് വലിപ്പക്കൂടുതലുള്ളതായി തോന്നിയത് അവ പ്രായമേറിയ സ്പെസിമെനുകളായിരുന്നതിനാലാണെന്ന് തെളിയിക്കുകയുണ്ടായി. എന്നാല്‍ ക്രിറ്റണ്‍, ലോസ്റ്റ് വേള്‍ഡ് എഴുതിയത്.

1995-ല്‍ ആയിരുന്നതിനാല്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിറുത്തുക സാധ്യമല്ല. എന്തായാലും, സ്ത്രീസമൂഹം ഇന്നത്തെക്കാളും അധീശസ്ഥാനം ആര്‍ജ്ജിച്ചിരുന്ന ഒരു കാലം കണ്‍മറഞ്ഞുപോയതിന്‍റെ ഓര്‍മ്മക്കായാവണം അദ്ദേഹം തന്‍റെ കല്‍പ്പിതലോകത്തിന് ലോസ്റ്റ് വേള്‍ഡ് എന്ന് പേരിട്ടത്, ആര്‍തര്‍ കോനന്‍ ഡോയലിന്‍റേതായി അതേ പേരില്‍ മറ്റൊരു നോവല്‍ (The Lost World, 1912)  നിലവിലുണ്ടായിരുന്നിട്ടും.  അത് സിനിമയാക്കിയപ്പോള്‍, സ്പീല്‍ബെര്‍ഗ്, ഒരു അമേരിക്കന്‍ സിനിമയുടെ څപൊതുചട്ടങ്ങള്‍چക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഒരു സീനിലൂടെ അത് പറയാതെ പറയുകയും ചെയ്തു: അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വം ശാസ്ത്രനിര്‍മ്മിതമായ പുതുലോകത്തില്‍ മാനംമുട്ടുന്ന കരുത്തോടെ ദിനോസര്‍രൂപമാര്‍ജ്ജിക്കുമ്പോള്‍, മാമൂലുകളുടെ ഇട്ടാവട്ടത്തുനിന്ന് അതിനെ നോക്കി കുരയ്ക്കുകയും പിന്നെ ദയനീയമായി മോങ്ങിക്കൊണ്ട് പിന്‍വലിയുകയും ചെയ്യുന്ന ഒരു പട്ടി!

സ്ത്രീലോകം സാധ്യമോ?

ജുറാസിക് പാര്‍ക്ക്  എന്ന കഥയുടെ നെടുംതൂണിനെത്തന്നെ ഇളക്കുന്ന ചോദ്യമാണ് അവയ്ക്ക് മാത്യത്വചിന്തയുണ്ടാവുമോ എന്നത്. കാരണം, പരിണാമപരമായി ഉയര്‍ന്ന പടിയിലുള്ള ജീവികളിലാണ് മാത്യത്വബോധം ശക്തമായി കാണുന്നത്. സസ്തനി(Mammals)കളാണ് അവയിലേറ്റവും മുന്നില്‍. ദിനോസറുകള്‍ ഉരഗവര്‍ഗ(Reptiles)ത്തില്‍ പെട്ടവയാണ്. അവയില്‍ കുഞ്ഞുങ്ങളെ ഊട്ടിവളര്‍ത്താനും തേടിവരാനുമൊക്കെയുള്ള ബോധം സഹജവാസന(Instinct)യായെങ്കിലും നിലനില്‍ക്കുന്നുണ്ടാവുമോ എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയാവുന്ന പഠനങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്നു മൊണ്ടാനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യിലെ ഫോസില്‍പഠനവിദഗ്ദ്ധനായ ജാക്ക് ഹോര്‍ണര്‍ (John R. "Jack" Horner). ദിനോസറുകള്‍ അവയുടെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു പരിപാലിച്ചിരുന്നു എന്ന സങ്കല്‍പ്പനം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ഈ പ്രബന്ധങ്ങള്‍ വായിക്കാനിടയായ ക്രിറ്റണ്‍ ഹോക്കറിനെ മാത്യകയാക്കി സ്യഷ്ടിച്ച കഥാപാത്രമായിരുന്നു പാര്‍ക്കിലെ സന്ദര്‍ശകരിലൊരാളും ഫോസില്‍പഠനവിദഗ്ധനുമായ അലന്‍ ഗ്രന്‍റ് !

ക്രിറ്റണ്‍ തന്‍റെ കഥനഗതിയിലുടനീളം സ്ത്രീപക്ഷവാദിയായാണ് സംസാരിക്കുന്നതെങ്കിലും ഫോര്‍ത്ത് വേവ് ഫെമിനിസം വിഭാവനം ചെയ്യുന്നതു പോലെയുള്ള ഒരു ലോകം സാധ്യമാവും എന്നതിന് ശാസ്ത്രീയമായ ഒരു സാധ്യതാരാഹിത്യം അദ്ദേഹം തന്നെ ഉന്നയിക്കുന്നുണ്ട്. ഇത് അദ്ദേഹം ആദ്യമായി ഉന്നയിക്കുന്നത് മാല്‍ക്കമിലൂടെയാണ്. മനുഷ്യര്‍ ഇല്ലാതെയും ദിനോസറുകള്‍ മാത്രമുള്ളതുമായ ഒരു ആവാസവ്യവസ്ഥ ഗണിതശാസ്ത്രപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നതായി നോവലിന്‍റെ തുടക്കത്തില്‍ത്തന്നെ ക്രിറ്റണ്‍ പറയുന്നുണ്ട്. കയോസ് സിദ്ന്താത്തെ അടിസ്ഥാനമാക്കിയാണ് മാല്‍ക്കം ഈ പ്രവചനം നടത്തുന്നത്. ഏതൊരു പ്രവര്‍ത്തനവും അതിന്‍റെ തുടക്കദശയില്‍ അതിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങളുമായി അമിതമായി പ്രതികരിച്ചുപോവുന്നതരത്തില്‍ അതീവലോലമായിരിക്കുമെന്നും അതിനാല്‍ത്തന്നെ അതിന്‍റെ പരിണതി നമ്മള്‍ പ്രതീക്ഷിക്കുന്നിലും പ്രചണ്ഢമായിരിക്കുമെന്നാണ് കയോസ് സിദ്ധാന്തം പറയുന്നത്. ഇക്കാരണത്താലാണ്പാര്‍ക്ക് നിലനില്‍ക്കുന്നതാവില്ലെന്നും അത് സ്വയം തകരുമെന്നും മാല്‍ക്കം പറയുന്നത്. എങ്കിലും ഇന്ന് നിലനില്‍ക്കുന്ന തേഡ് വേവ് ഫെമിനിസം അവ്വിധം സ്വയം തകര്‍ന്നാലും 2050-തോടെ ഫോര്‍ത്ത് വേവ് ഫെമിനിസം അതിന്‍റെ സ്ഥാനം കയ്യടക്കും എന്ന ശുഭാപ്തിയാവാം അദ്ദേഹം പുലര്‍ത്തുന്നതെന്നും വിശ്വസിക്കാം.

[ദിനോസര്‍ എന്ന വാക്കിന്‍റെ മലയാളം: ദിനോസര്‍ എന്ന വാക്ക് നമ്മുടെ തലമുറക്ക് ചിരപരിചിതമായത് ജുറാസിക് പാര്‍ക്ക് ചലച്ചിത്രത്തിന്‍റെ വരവോടെയായിരിക്കാം. പക്ഷേ, അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ, ദിനോസറുകള്‍ കഥാപാത്രങ്ങളാവുന്ന ഒരു കഥ, ഒരു വിവര്‍ത്തനത്തിന്‍റെ രൂപത്തില്‍ മലയാളത്തില്‍ പ്രസിദ്ധീക്യതമായിട്ടുണ്ട്. ഹിന്ദിസാഹിത്യലോകത്തെ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ രാഹുല്‍ സാംക്യത്യായന്‍  ഹിന്ദിഭാഷയിലെഴുതിയ ഒരു ക്യതിക്ക് മലയാളത്തിലുണ്ടായ പരിഭാഷയിലാണ് څദിനോസര്‍چ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, അങ്ങനെയല്ല പ്രയോഗിച്ചത്, څസരടംچ എന്ന വാക്കാണ് ദിനോസറിനുള്ള വിവര്‍ത്തനമായി പരിഭാഷകന്‍ ഉപയോഗിച്ചത്. രാഹുല്‍ സാംക്യത്യായന്‍റെ വോള്‍ഗ മുതല്‍ ഗംഗ വരെ എന്ന പുസ്തകം പരിഭാഷപ്പെടുത്തിയ കെ.വി.മണലിക്കര തന്നെ വിവര്‍ത്തനം നിര്‍വ്വഹിച്ച ഈ പുസ്തകം കോഴിക്കോട്ടെ പ്രശസ്ത പ്രസാധകരായിരുന്ന പി.കെ.ബ്രദേഴ്സാണ് പുറത്തിറക്കിയത്.]

Reference

Briggs, Laurie, and Jodi I. Kelber-Kaye (2000) There is No Unauthorized Breeding in Jurassic Park’: Gender and the Uses of Genetics, NWSA Journal, vol. 12, no. 1, pp. 92 – 113.

Creed, Barbara (1993) The Monstrous-Feminine: Film, Feminism, Psychoanalysis. Routledge.

Crichton, Michael (1990)  Jurassic Park, Alfred A. Knopf, Inc.

Crichton, Michael (1995) The Lost World,  Alfred A. Knopf, Inc.

Muniz, Michael J. (2014)  “Do Dinosaurs Really Scare Us?” Jurassic Park and Philosophy: The Truth is Terrifying, edited by Nicholas Michaud and Jessica Watkins, Open Court Publishing Company, 2014, pp. 91 – 98.

Warner, Marina. (1994) Monstrous Mothers: Women Over the Top. Six Myths of Our Time: Little Angels, Little Monsters, Beautiful Beasts, and More, edited by Marina Warner, Vintage, pp. 3 – 23.





Sunday, December 28, 2025

ലൂസി@50

മ്പതുവര്‍ഷം മുമ്പ്, 1974 നവംബര്‍ 24 ന്  ഡൊണാള്‍ഡ് സി. ജൊഹാന്‍സണ്‍ (Donald C. Johanson) എന്ന ഫോസില്‍പഠന വിദഗ്ധന് എത്തിയോപ്പിയയിലെ അഫാര്‍ മേഖലയില്‍ നിന്നും മനുഷ്യപൂര്‍വ്വികന്‍റെ ഒരു ഫോസില്‍ ലഭിച്ചു. അഫാര്‍ മേഖലയില്‍ നിന്നും ലഭിച്ചത് എന്ന സൂചന നല്‍കുന്നതിനായി അതിന് ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്ന പേരാണ് നല്‍കപ്പെട്ടത്. എന്നാല്‍ ആ പേരിനെ ക്കാള്‍ പ്രശസ്തമായത് മറ്റൊരു പേരായിരുന്നു: ലൂസി (Lucy). ലൂസി ഇന്‍ ദ സ്കൈ വിത് ഡയമണ്ട്സ് (Lucy in the Sky with Diamonds) എന്ന പാട്ടില്‍ നിന്നുമാണ് ലൂസി എന്ന പേര് സ്വീകരിക്കപ്പെട്ടത്. ഇന്നേയ്ക്കും 3.2  ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ലൂസി ജീവിച്ചിരുന്നത്. മനുഷ്യന്‍റേയും ആള്‍ക്കുരങ്ങിന്‍റേയും സ്വഭാവങ്ങള്‍  സംയാജിച്ചിരുന്നതായിരുന്നു ലൂസി. പിന്നീട് വന്ന മനുഷ്യപൂര്‍വ്വ സ്പീഷീസുകളുടെ യെല്ലാം താവഴി തുടങ്ങിയത് ലൂസിയില്‍ നിന്നായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലൂസിയുടെ ഫോസില്‍ പൂര്‍ണ്ണമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. നാല്‍പ്പത് ശതമാനത്തോളം മാത്രമായിരുന്നു അതിന്‍റെ പൂര്‍ണ്ണത. തലയോട്ടിയുടെ ചില ഭാഗങ്ങള്‍, പല്ലുകളുള്ള കീഴ്ത്താടി, കൈകാലുകളിലേയും ഇടുപ്പിലേയും അസ്ഥികള്‍, നട്ടെല്ല്, വാരിയെല്ലുകള്‍ എന്നിവയടക്കം ആകെ 47 എല്ലുകള്‍. തുടയെല്ലിന്‍റെ നീളത്തിന്‍റെ അടിസ്ഥാനത്തില്‍ (12 ഇഞ്ച്) ലൂസിയുടെ പൊക്കം മൂന്നരയടി മാത്രമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശരീരഭാരം ഏകദേശം 30 കിലോഗ്രാമും. തലയോട്ടിയുടെ വലിപ്പം കുറവായിരുന്നതിനാല്‍ തലച്ചോറിന്‍റെ വലിപ്പവും താരതമ്യേന കുറവായിരുന്നുവെന്നാണ് (388 cc-ക്യുബിക് സെന്‍റീമീറ്റര്‍) ശാസ്ത്രജ്ഞര്‍ കരുതുന്നത്. ആധുനികമനുഷ്യന്‍റേത് 1,400 ക്യുബിക് സെന്‍റീമീറ്റര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

ലൂസിയുടെ പ്രാധാന്യം 

A.L.288-1 എന്നതായിരുന്നു ലൂസിയുടെ കോഡ് നമ്പര്‍. അഫാര്‍ മേഖല-(Afar locality 288)-യില്‍ നിന്നും ലഭിച്ച 288ാം നമ്പര്‍ ഫോസിലില്‍ ഒന്നാമത്തേത് എന്നായിരുന്നു ഇതിനര്‍ത്ഥം..ലൂസിയെ കണ്ടെത്തുന്നതുവരെ ഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ ആയി കരുതപ്പെട്ടിരുന്നത് ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ് (Australopithecus africanusആയിരുന്നു. 2.5  ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു  ദക്ഷിണാഫ്രിക്കയില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഇതിന്‍റെ കാലം. അതായത് ലൂസിക്കുശേഷമാണ് ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ് ജീവിച്ചിരുന്നത്. പക്ഷേ, ലൂസിയെ ശ്രദ്ധേയമാക്കിയത്  മനുഷ്യനോട് വളരെയേറെ അടുത്തു നില്‍ക്കുന്ന അതിന്‍റെ സ്വഭാവവിശേഷങ്ങളായിരുന്നു. നിവര്‍ന്നുള്ള നടത്തമായിരുന്നു ഇതിലൊന്ന്. ഇടുപ്പെല്ലിന്‍റേയും നട്ടെല്ലിന്‍റേയും ഘടനയെ അടിസ്ഥാനമാക്കിയാണ് ഇത് ഊഹിക്കപ്പെടുന്നത്. മുമ്പിലേക്ക് ഉന്തിനില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു മുഖം. കൈകാലുകളിലെ വിരലുകളുടെ ചലനശേഷിയും ആധുനിക മനുഷ്യനോട് ലൂസിയെ കൂടുതല്‍ അടുപ്പിക്കുന്നതായി. കിഴക്കനാഫ്രിക്കയില്‍ ലൂസിക്ക് സമകാലികരായി അനവധി മനുഷ്യപൂര്‍വ്വികസ്പീഷീസുകള്‍ നിലനിന്നിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. 3 മുതല്‍ 3.8  ദശലക്ഷം വര്‍ഷങ്ങള്‍  വരെയായിരുന്നു ഇവയുടെ കാലപ്പഴക്കം. ഇവയുടെയെല്ലാം പൂര്‍വ്വികനായിരുന്നു ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ്. മനുഷ്യപരിണാമത്തിന്‍റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിട്ടാണ് ഇതിനെ കരുതപ്പെടുന്നത്. എങ്കിലും ഹോമോ സാപ്പിയന്‍സ് (Homo sapiens) എന്ന മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മനുഷ്യപൂര്‍വ്വഫോസില്‍ എന്ന നിലയ്ക്കാണ് ലൂസിയുടെ എന്നത്തേയും പ്രസക്തി. നിവര്‍ന്നുനടക്കാന്‍ തുടങ്ങിയ ശേഷമാണ് മനുഷ്യപൂര്‍വ്വികരില്‍ മസ്തിഷ്കവികാസം നടന്നത് എന്നതിനുള്ള തെളിവുമാണ് ലൂസിയുടെ ഫോസില്‍. 

ലൂസിയുടെ കാല്‍പ്പാടുകള്‍ 

നിവര്‍ന്നുള്ള നടത്തം ആധുനികമനുഷ്യനിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പായാണ് ചാള്‍സ് ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നത്. എന്നാല്‍ അതിനിടെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ലൂസി  നിവര്‍ന്നല്ല നടന്നിരുന്നത് എന്ന ഒരു തര്‍ക്കം ഉന്നയിച്ചു. ചിമ്പാന്‍സി നടക്കുന്നതുപോലെയാണ് ലൂസിയും നടന്നിരുന്ന തെന്നും ഒരുപക്ഷേ ഇടയ്ക്കൊക്കെ രണ്ടുകാലില്‍ നിന്നിരിക്കാ മെന്നും അവര്‍ പറഞ്ഞു. 1978  ആയപ്പോഴാണ് ഈ തര്‍ക്കത്തിന് പരിഹാരമായത്. 3.7  ദശലക്ഷം വര്‍ഷം പഴക്കമുള്ളതും അഗ്നിപര്‍വ്വതം പൊട്ടിയുണ്ടായ ചാരം നിറഞ്ഞതുമായ ഒരു കടല്‍ത്തീരത്തുനിന്നും ശാസ്ത്രജ്ഞര്‍ തുടര്‍ച്ചയായ ചില കാല്‍പ്പാടുകള്‍ കണ്ടെത്തി. ടാന്‍സാനിയയിലെ ലീറ്റോലി (Laetoli) എന്ന സ്ഥലത്തായിരുന്നു ഇത്. ഒറ്റനോട്ടത്തില്‍ മനുഷ്യനോട് സമാനമായ കാല്‍പ്പാടുകളായിരുന്നു അവ. ചിമ്പാന്‍സിയെപ്പോലെ നടന്നതിന്‍റെ സൂചന നല്‍കുന്നതുമായിരുന്നില്ല അത്. വൈകാതെ ലൂസിയുടേതിനു സമാനമായ താടിയെല്ലും പല്ലുകളും ഇവിടെ നിന്നും കണ്ടെത്തി. ഇതോടെ ലൂസി നിവര്‍ന്നാണ് നടന്നിരുന്നത് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സ്ഥാനമില്ലാതായി. അതിനുമുമ്പു തന്നെ ലൂസിക്ക് സമാനമായ മനുഷ്യപൂര്‍വ്വഫോസിലുകള്‍ കണ്ടെത്താനുള്ള അന്വേഷണം അഫാര്‍ മേഖലയില്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി, ‘AL-333’ എന്ന കോഡ്നാമ മുള്ള ഒരിടത്തുള്ള ശിലാപാളിയില്‍ നിന്നും പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടുന്ന മനുഷ്യപൂര്‍വ്വ ഫോസിലുകള്‍ കണ്ടെടുക്കുകയുണ്ടായി.  ഇവരെല്ലാം ഒരൊറ്റ കുടുംബത്തിലെ 17 അംഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. څആദ്യകുടുംബംچ (First Family) എന്നാണ് ഈ ഫോസില്‍കുടുംബത്തെ വിശേഷിപ്പിക്കുന്നത്. ലീറ്റോലി യിലേയും അഫാര്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലേയും ഫോസില്‍ അവശിഷ്ടങ്ങളെ സംയോജിപ്പിച്ചാണ് ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസിന്‍റെ ഇന്നത്തെ രൂപം സ്യഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലൂസി ഒരൊറ്റ ഇടത്തില്‍ നിന്നുള്ള ഫോസില്‍ ആയിരുന്നു എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.

മറ്റു മനുഷ്യപൂര്‍വ്വഫോസിലുകള്‍

1985-ല്‍  വടക്കന്‍ കെനിയയില്‍ നിന്നും ഗവേഷകര്‍ക്ക് 2.5 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു തലയോട്ടി ലഭിക്കുകയുണ്ടായി. മാന്‍ഗനീസ് ധാതുവിനു സമാനമായുള്ള കറുത്ത നിറമായിരുന്ന തിനാല്‍ ബ്ളാക്ക് സ്കള്‍ (Black Skull) എന്നാണ് ഇതറിയപ്പെട്ടത്. ആസ്ട്രലോപിത്തേക്കസിന്‍റെ വിഭാഗത്തില്‍പ്പെട്ട ഒന്നായാണ് വിലയിരുത്തപ്പെട്ടതെങ്കിലും പാരാന്ത്രോപസ് എത്തിയോപിക്കസ് (Paranthropus aethiopicus) എന്ന പേരാണ് ഇതിന് നല്‍കപ്പെട്ടത്. വലിപ്പമാര്‍ന്നതും എന്തിനേയും ചവച്ചരയ്ക്കാന്‍ പാകത്തിലുള്ളതുമായ ശക്തമായ പല്ലുകളാണ് ഇതിനുണ്ടായിരുന്നത്. അതു കൊണ്ട് നട്ട്ക്രാക്കര്‍ മാന്‍ (Nutcracker Man)  എന്ന് വിളിക്കപ്പെട്ട ഇത് ആ പേരിലായിരുന്നു പ്രശസ്തമായത്. ഇതിന് ലൂസിയുമായും ചില കാര്യങ്ങളില്‍ സാമ്യമുണ്ടായിരുന്നു. മുന്നിലേക്ക് വളരെയേറെ ഉന്തിനില്‍ക്കുന്ന തരത്തിലുള്ള കീഴ്ത്താടിയായിരുന്നു അത്.  1990-ല്‍  എത്തിയോപ്പിയയിലെ മിഡില്‍ അവാഷ് താഴ്വര (Middle Awash Valley)-യില്‍ നിന്നും ആസ്ട്രലോപിത്തേക്കസ് ഗാര്‍ഹി (Australopithecus garhi)  എന്ന് പേര്‍വിളിക്കപ്പെട്ട മറ്റൊരു ഫോസില്‍ ലഭിക്കുകയുണ്ടായി. ഇതിനും വലിപ്പമാര്‍ന്ന കീഴ്ത്താടിയും ശക്തമായ പല്ലുകളും ഉണ്ടായിരുന്നു. ഇത് ലൂസിയില്‍ പരിണമിച്ചുണ്ടായതും ലൂസിക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്ന തുമായ മനുഷ്യപൂര്‍വ്വികനുമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വ ഫോസിലുകള്‍ക്കും ആധുനിക മനുഷ്യന്‍ ഉള്‍പ്പെടുന്ന ഹോമോ (Homo)  ജനുസില്‍പ്പെട്ട മനുഷ്യഫോസിലുകള്‍ക്കുമിടയില്‍ ഒരു ദശലക്ഷം വര്‍ഷത്തിലേറെയുള്ള ഒരു വിടവ് നികത്തപ്പെടാതെ കിടന്നു. അതായത് ഈ കാലയളവിനെ പ്രതിനിധീകരിക്കുന്ന ഫോസിലുകളൊന്നും തന്നെ ലഭ്യമായി രുന്നില്ല. 1994ല്‍, ലൂസിയെ ലഭിച്ചയിടത്തുനിന്നുതന്നെ കിട്ടിയ 2.33 ദശലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യഫോസിലാണ് ഈ വിടവ് നികത്തിയത്. 'ഹാന്‍ഡി മാന്‍' (Handy Man)  എന്നു വിളിക്കപ്പെടുന്ന ഹോമോ ഹാബിലിസ്  -(Homo habilis)-ന്‍റെ വളരെ അടുത്ത ബന്ധു ആയി ട്ടാണ് ഇതിനെ കണക്കാക്കുന്നത്. 

ലൂസിയും വഴിമാറുന്നു

1994-ല്‍ത്തന്നെ വീണ്ടും കഥ മാറുകയുണ്ടായി. മിഡില്‍ അവാഷ് താഴ്വരയില്‍ നിന്നും ഗവേഷകര്‍ക്ക് 4.4  ദശലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ ലഭിച്ചു.  ഇതോടെ ڇഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ڈ എന്ന ലൂസിയുടെ റെക്കോര്‍ഡ് തകര്‍ന്നു. 3.2  ദശലക്ഷം വര്‍ഷം മാത്രമായിരുന്നല്ലോ ലൂസി എന്ന ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസിന്‍റെ പഴക്കം. ആര്‍ഡിപിത്തേക്കസ് രാമിഡസ് (Ardipithecus ramidus) എന്നാണ് ലൂസിയുടെ ഈ മുതുമുത്തച്ഛന് പേരുനല്‍കപ്പെട്ടത്. അടുത്ത വര്‍ഷം, 1995ല്‍ ലൂസിയുടെ 'മുത്തച്ഛന്‍' എന്ന് വിളിക്കാവുന്ന ഒരു ഫോസിലിനേയും കൂടി കണ്ടെടുക്കുകയു ണ്ടായി. 4.3  ദശലക്ഷം വര്‍ഷം ആയിരുന്നു ഇതിന്‍റെ പഴക്കം. ആസ്ട്രലോപിത്തേക്കസ് അനാമെന്‍സിസ് (Australopithecus anamensis) എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. കെനിയയിലെ ടുര്‍ക്കാന ബേസിന്‍ ആയിരുന്നു ഇതിന്‍റെ ജന്‍മദേശം. എന്നാല്‍ 2001-ല്‍ കെനിയയിലെതന്നെ ലൊമേംക്വി (Lomekwi) എന്ന സ്ഥലത്തുനിന്നും ഒരു പുതിയ ജനുസ് തന്നെ ഉരുത്തിരിഞ്ഞ തിന്‍റെ തെളിവുകള്‍ ലഭിക്കുകയുണ്ടായി. ലൂസിക്ക് കീഴ്ത്താടി മുന്നിലേക്ക് ഉന്തി നില്‍ക്കുന്ന മുഖമായിരുന്നല്ലോ. എന്നാലിതിന് മനുഷ്യരുടേതു പോലെയുള്ള പരന്ന മുഖമായിരുന്നു! കെനിയാന്ത്രോപ്പസ് പ്ളാറ്റിയോപ്സ് (Kenyanthropus platyops)  എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. എന്നാല്‍ ഈ മനുഷ്യപൂര്‍വ്വ ഫോസിലിനെ അംഗീകരിക്കാത്ത ഫോസില്‍വിദഗ്ധരുമുണ്ട്. അവര്‍ പറയുന്നത് കല്ലോ പാറയോ വീണ് തകര്‍ന്നുപോയ തലയോട്ടി യെയാണ് അവര്‍ പുതിയ ജനുസ് ആക്കിയതെന്നാണ്! എന്നാല്‍ കെനിയാന്ത്രോപ്പസ് പ്ളാറ്റിയോപ്സ് വ്യത്യസ്തമായ മറ്റൊരു ജനുസുതന്നെയാണെന്നാണ് അതിനെ കണ്ടെത്തിയ മീവ് ലീക്കി (Meave Leakey) എന്ന ഫോസില്‍ ശാസ്ത്രജ്ഞയും അവരുടെ സഹഗവേഷകരും പറയുന്നത്. എന്തായാലും അഫാര്‍ താഴ്വരയും ലൂസിയും ലൂസിയുടെ കാലവും പരിണാമത്തിന്‍റെ തീച്ചൂളയായിരുന്നു എന്നുതന്നെ കരുതാം.


Saturday, December 27, 2025

രണ്ടര നൂറ്റാണ്ടു പിന്നിടുന്ന ബോസ്റ്റണ്‍ ടീപാര്‍ട്ടി

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം: ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പ്രതാപകാലത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ വിശേഷണങ്ങളിലൊന്നാണല്ലോ ഇത്. 1773-ല്‍ സര്‍ ജോര്‍ജ്ജ് മക്കാര്‍ട്ട്നി (George Macartney, 1737-1806)-യാണ് അഭിമാനപൂര്‍വ്വം സ്വന്തം രാജ്യത്തിന്‍റെ സാമ്രാജ്യവിസ്ത്യതിയെ സൂചിപ്പിക്കാനായി ഇങ്ങനെ പറഞ്ഞത്. അന്ന് ശരിയായിരുന്നു അത്. ബ്രിട്ടന്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തികളിലൊന്നായിരുന്നപ്പോള്‍ ഭൂമിയിലെ കരപ്രദേശത്തിന്‍റെ അഞ്ചിലൊരു ഭാഗം ബ്രിട്ടന്‍റെ കാല്‍ച്ചുവട്ടിലായിരുന്നു. എന്നാല്‍, യാദ്യച്ഛികമെന്നോണം അതേവര്‍ഷം അതായത് 1773-ല്‍, അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖത്ത് നടന്ന ഒരു സംഭവം വലിയൊരു സ്വാതന്ത്ര്യബോധത്തിന്‍റെ ഉയര്‍പ്പിനു കാരണമായി. തുടര്‍ന്നു നടന്ന വിപ്ളവത്തില്‍ വടക്കേ അമേരിക്കയിലെ കോളനികള്‍ ബ്രിട്ടന് നഷ്ടപ്പെട്ടു. അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് വലിയ ക്ഷീണമായി. 'ബോസ്റ്റണ്‍ ടീപാര്‍ട്ടി' എന്നാണ് ഇതിനിടയാക്കിയ ചരിത്രസംഭവം അറിയപ്പെടുന്നത്. 1773 ഡിസംബര്‍ 16-നായിരുന്നു വളരെ നിസ്സാരമെന്ന് തുടക്കത്തില്‍ കരുതപ്പെട്ട ഈ പ്രതിക്ഷേധസമരം നടന്നത്. 

ചുവപ്പുപടര്‍ന്ന ബോസ്റ്റണ്‍

പതിനെട്ടാം നൂറ്റാണ്ടിൽ, ലോകത്തിലുള്ള എല്ലാവരേയുംപോലെ ചായകുടിആസ്വദിച്ചിരുന്നവരായിരുന്നു വടക്കേ അമേരിക്കക്കാര്‍. എന്നാല്‍, 1773 നവംബര്‍ 27ാം തിയതി, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മസാച്ചുസെറ്റ്സിലെ ബോസ്റ്റണ്‍ തുമുഖത്ത് വന്നടുത്ത ഡാര്‍ട്ട്മൗത്ത് (Dartmouth) എന്ന ചരക്കുകപ്പല്‍ അതിന്‍റെ നങ്കൂരത്തോടൊപ്പം ഒരു വലിയസാമ്രാജ്യത്വമേല്‍ക്കോയ്മയേയും കൂടി കടലിലേക്ക് തള്ളിയിട്ടു. പ്രശ്നങ്ങള്‍ പതുക്കെയാണ്- തുടങ്ങിയത്. ഡാര്‍ട്ട്മൗത്ത് നിറയെ തേയിലയായിരുന്നു. 114 പെട്ടികളിലായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എലീനര്‍ (Eleanor) എന്ന മറ്റൊരുയചരക്കുകപ്പല്‍ കൂടി വന്നു. ഒപ്പം ബീവര്‍ (Beaver) എന്ന പത്തേമാരിയും. എല്ലാത്തിലും കൂടി 340 പെട്ടി തേയില. ആകെ മൂല്യം 9659 പൗണ്ട്. ഇന്നത്തെ കണക്കില്‍ 1,305,774 പൗണ്ട്. അതായത് 17,00,000 അമേരിക്കന്‍ ഡോളര്‍. എന്നാല്‍ ഇത്രയും വിലയുള്ള ഈ തേയിലച്ചരക്ക് ബോസ്റ്റണ്‍ തുറമുഖത്ത് ഇറക്കാന്‍ അനുവദിക്കില്ല എന്ന്-നഗരവാസികള്‍ കൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. അവര്‍ ആ വിവരം ഡാര്‍ട്ട്മൗത്തിന്‍റേയും ബീവറിന്‍റേയും ഉടമസ്ഥനായിരുന്ന ഫ്രാന്‍സിസ് റോറ്റ്ച്ചിനെ അറിയിച്ചു. ചരക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കണം. എന്നാല്‍ സമാധാനപരമായി എല്ലാം അവസാനിക്കും. ഇതായിരുന്നു കരാര്‍. ഫ്രാന്‍സിസ് റോറ്റ്ച് അതിന് അനുവദിക്കണം എന്ന് അപേക്ഷിക്കാനായി മസാച്ചുസെറ്റ്സിന്‍റെ റോയല്‍ ബ്രിട്ടീഷ് ഗവര്‍ണ്ണറായ തോമസ് ഹച്ചിന്‍സണ്ണിനെ കാണാന്‍ പോയി. എന്നാല്‍ ഹച്ചിന്‍സണ്‍ അത് നിക്ഷേധിച്ചു. 

വിവരമറിയാന്‍ പ്രതിക്ഷേധക്കാര്‍ ഒത്തുകൂടിയിരുന്നത് ഓള്‍ഡ്-സൗത്ത് എന്ന മീറ്റിങ് ഹാളിലായിരുന്നു. പ്രതിക്ഷേധക്കാരുടെ നേതാവായിരുന്ന സാമുവല്‍ ആഡംസ് എഴുന്നേറ്റ് നിന്ന് അവിടെ കൂടിയിരുന്നവരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “This meeting can do nothing more to save the country...”അതൊരു രഹസ്യകോഡായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടെന്ന സൂചന. ഇനി മുന്‍നിശ്ചയപ്രകാരം ചില കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. അമേരിക്കനിന്ത്യക്കാരുടെ വേഷംധരിച്ച നൂറോളം പ്രതിക്ഷേധക്കാര്‍ ബോസ്റ്റണ്‍ തുറമുഖത്ത്-നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍ നിന്ന് തേയിലപ്പെട്ടികള്‍ ചാള്‍സ് നദിയിലേക്ക് വലിച്ചെറിഞ്ഞു. 340 പെട്ടി തേയില അവര്‍ അങ്ങനെ നശിപ്പിച്ചു. പക്ഷേ, എന്തിനായിരുന്നു ഈ പ്രതിക്ഷേധം? ബ്രിട്ടീഷ്-പാർലമെന്റ്‌  പാസ്സാക്കിയ ടീ ആക്ട് (Tea Act, 1773)  എന്ന പേരിലുള്ള ഒരു കരിനിയമമായിരുന്നു  കാരണം. ബ്രിട്ടണില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയിലച്ചരക്കുകളിന്‍മേല്‍ അധികനികുതി ചുമത്തിക്കൊുള്ളതായിരുന്നു പ്രസ്തുത നിയമം. നികുതി പ്രഖ്യപിക്കുന്ന ഭരണസംവിധാനത്തിന്‍മേല്‍ തങ്ങള്‍ക്കു നിയന്ത്രണമോ പ്രാതിനിധ്യമോ ഇല്ലെന്നും അതുകൊണ്ടുതന്നെ നികുതി കൊടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നുമായിരുന്നു ടീ ആക്ടിനെ എതിര്‍ത്തിരുന്ന അമേരിക്കന്‍ കോളനിവാസികളുടെ വാദം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു അന്ന് അമേരിക്കയുള്‍പ്പെടെയുള്ള ബ്രിട്ടീഷ് കോളനികളിലേക്ക് തേയില ഇറക്കുമതി ചെയ്തിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് നല്‍കേുന്ന നികുതി, വ്യാപാരത്തില്‍ നിന്നുള്ള ലാഭത്തെ ബാധിക്കാതിരിക്കാന്‍ അവന്‍ ഇറക്കുമതിച്ചുങ്കമായി കനത്ത സംഖ്യ പിരിച്ചിരുന്നു. ഇത് തേയിലയുടെ വില അമിതമായി വര്‍ദ്ധിക്കാനിടയാക്കിയതിനാല്‍, അമേരിക്കയിലെ ജനങ്ങള്‍ നെതര്‍ലന്‍ഡില്‍ നിന്നും കള്ളക്കടത്തിലൂടെയെത്തുന്ന തേയിലയെ ആശ്രയിച്ചു. ഇതിനു തടയിടാനും തേയിലയുടെ വില കുറയ്ക്കാനും ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് ഗവണ്‍മെന്‍റില്‍ സ്വാധീനം ചെലുത്തി ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കി. അതോടൊപ്പം അമേരിക്കന്‍ കോളനികളിലെ തേയിലവ്യാപാരത്തിന്‍റെ കുത്തക ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു മാത്രമായി നിജപ്പെടുത്തി. ഇതിനെതിരായിട്ടായിരുന്നു ബോസ്റ്റണ്‍ ടീപാര്‍ട്ടി അരങ്ങേറിയത്. 

ബോസ്റ്റണില്‍ മാത്രമല്ല, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ, അന്നാപൊലിസ്, സാവന്ന, ചാള്‍സ്ടണ്‍ എന്നിവിടങ്ങളിലും ബോസ്റ്റണ്‍ മാത്യകയിലുള്ള ടീപാര്‍ട്ടികള്‍ അരങ്ങേറി. വൈകാതെ അമേരിക്കന്‍ വാര്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ് ആയി അതു വളര്‍ന്നു. 1776 ജൂലൈ 4ന്അമേരിക്കന്‍ ബ്രിട്ടനുമായുള്ള എല്ലാ വിധേയത്വവും അവസാനിപ്പിച്ചുകൊണ്ട്  സ്വതന്ത്രരാജ്യമായി. അപ്പോള്‍ മുതല്‍ ബ്രിട്ടണ്‍ ഇന്ത്യയുള്‍പ്പെടെയുള്ള സ്വന്തം കോളനികളില്‍ തേയില ക്യഷിചെയ്തുകൊ് തേയിലവ്യാപാരത്തിന്‍റെ കാര്യത്തില്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ പരിശ്രമിച്ചിരുന്നു. ഇത്തരം പ്രതിക്ഷേധങ്ങള്‍ വലിയൊരു കൊടുങ്കാറ്റായി പരിണമിച്ചു. വിപ്ലവത്തിൻറെ  തീപ്പൊരികള്‍ അതില്‍പ്പെട്ട് അമേരിക്കയാകെ പടര്‍ന്നു. കാലത്തിന്‍റെ അനിവാര്യതയെന്നോണം അത്ഒരു ദേശീയപ്രക്ഷോഭമായി വളര്‍ന്നു. സായുധമായ സമരങ്ങളും ആഭ്യന്തരയുദ്ധങ്ങളും അരങ്ങേറി.ചരിത്രം ഒരു വലിയ വഴിത്തിരിവിലേക്കെത്തുകയായിരുന്നു. നിവര്‍ന്നു നില്‍ക്കാനാഗ്രഹിച്ചഅടിമകളുടെ സ്വപ്നങ്ങളും കൂടി കലര്‍ന്നപ്പോള്‍ അമേരിക്കന്‍ സ്വാന്ത്ര്യസമരം, അമേരിക്കന്‍ ഐക്യനാടുകളെന്ന പുതിയ പുലരിയിലേക്ക് നീങ്ങി. കോളനിവാഴ്ചയില്‍ നിന്നും അമേരിക്ക സ്വതന്ത്രമായി. എന്നാല്‍ ബ്രിട്ടണ്‍ ഓസ്ട്രേയിലയിലും ന്യൂസിലന്‍ഡിലും പുതിയ കോളനികള്‍സ്ഥാപിക്കുന്നതില്‍ വിജയിച്ചു. ഇന്ത്യയിലും കാനഡയിലും അവര്‍ രാജ്യാധികാരത്തിലേക്കെത്തി. മാത്രമല്ല, പൗരസ്ത്യദേശങ്ങളിലേക്കുള്ള കപ്പല്‍പ്പാതകളില്‍ നിന്നും ഡച്ചുകാരെ പാടേ ഒഴിവാക്കിക്കൊണ്ട് യൂറോപ്പിന്‍റേതായ തുറമുഖങ്ങള്‍ മുഴുവനും കൈപ്പിടിയിലൊതുക്കി.


തേയിലയുടെ ചരിത്രം

ബ്രിട്ടനെ ഒരു ലോകശക്തിയായി വളരാനിടയാക്കിയത് ആവിയന്ത്രത്തിന്‍റെ കണ്ടുപിടുത്തമായിരുന്നു. ആവിശക്തിയെ അടിസ്ഥാനമാക്കി അവര്‍ വലിയ ഫാക്ടറികള്‍ സ്യഷ്ടിക്കുകയും അവിടെ സവിശേഷ തൊഴില്‍പരിശീലനം സിദ്ധിച്ച തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തു. ഇതാണ് ലോകചരിത്രം 'വ്യവസായവിപ്ളവം' (Industrial Revolution)  എന്ന പേരില്‍ അടയാളപ്പെടുത്തിയത്. അതുകൂടാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വളർത്തിയത് തേയിലയായിരുന്നുവെന്നത് അപ്പോഴും ശ്രദ്ധേയമാണ്. ഇന്ന് തേയിലയും ചായയും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുങ്കെിലും ഇന്ത്യയുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ഹിമാലയത്തിലെ കൊടുംകാടുകളിലായിരുന്നത്രേ ആരുമറിയാതെ തേയിലച്ചെടി വളര്‍ന്നിരുന്നത്. ചരിത്രാതീതകാലം മുതല്‍ക്കേ തേയിലച്ചെടിയുടെ ഇലകള്‍ക്കുള്ള ഔഷധഗുണങ്ങളെക്കുറിച്ച് തദ്ദേശീയജനതയ്ക്ക് അറിവുായിരുന്നു എന്നാണ് കരുതപ്പെടുന്നത്. തേയിലയുടെ ഇലകള്‍ ചവച്ചാല്‍ ഉന്‍മേഷം തോന്നുമെന്നും ഇലച്ചാറ് മുറിവുകളില്‍ വീഴ്ത്തിയാല്‍ അത് കരിയുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ തേയിലച്ചെടിയുടെ ഇല തിളയ്ക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ച് പാനീയമായി ഉപയോഗിക്കുന്ന രീതി താരതമ്യേന പുതിയതായിരുന്നു. തേയിലച്ചെടിയുടെ ഇല നുറുക്കിയത് ഇഞ്ചിയും വലിയ ഉള്ളിയും മറ്റ് ചേരുവകളും ചേര്‍ത്ത് ഭക്ഷണമായി കഴിക്കുന്ന ശീലമായിരുന്നു നിലവിലുണ്ടായിരുന്നത്. 

ഇന്നും വടക്കന്‍ തെയ്‌ലാൻണ്ടിലെ   ചില ആദിമഗോത്രക്കാര്‍ തേയിലയെ ആവിയില്‍ പുഴുങ്ങിയതിനോടൊപ്പം വെളുത്തുള്ളിയും ഉപ്പും എണ്ണയും ചേര്‍ത്ത് മല്‍സ്യത്തോടൊപ്പം കഴിക്കുന്ന ശീലം പിന്‍തുടരുന്നു്. തേയിലയെ പാനീയമായി ഉപയോഗിക്കുന്ന രീതി പ്രചാരത്തിലെത്തിച്ചതിനു പിന്നില്‍ പക്ഷേ ബുദ്ധസന്യാസിമാരായിരുന്നുവെന്നാണ്-കരുതപ്പെടുന്നത്. ആറാം നൂറ്റാണ്ടിൽ  ഇന്ത്യയില്‍ ഉദയംചെയ്ത ബുദ്ധമതം ധ്യാനത്തിനും അതില്‍നിന്നും കരഗതമാവുന്ന ആത്മീയാനന്ദത്തിനും വലിയ വിലകല്‍പ്പിച്ചിരുന്നു. തേയിലയില്‍ നിന്നും തയ്യാറാക്കുന്ന പാനീയത്തിന് മനസിന്‍റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കത്തെിയിരുന്നു. തേയിലച്ചെടി എങ്ങനെ നട്ടുപിടിപ്പിക്കാമെന്നും അതിനെ എങ്ങനെ പരിപാലിക്കണമെന്നും അതില്‍നിന്നും വില്‍പ്പനയ്ക്കുള്ള തേയില എങ്ങനെ തയ്യാറാക്കണമെന്നും ചൈനക്കാരെ പഠിപ്പിച്ചത് ഒരു ആത്മീയഗുരുവാണെന്നത് അതിശയമാണ്. എ.ഡി. ഒന്നാം നൂറ്റാില്‍ ജീവിച്ചിരുന്ന ലു യു (Lu Yu) എന്ന ഗുരുവാണ് ചൈനയിലെ ചായക്കച്ചവടക്കാരെ അത്-പഠിപ്പിച്ചത്. ചാ ചിങ് (Ch’a Ching) എന്ന പേരുള്ള തന്‍റെ പുസ്തകത്തിലൂടെചായ എങ്ങനെ തയ്യാറാക്കണമെന്നും അത് ആതിഥേയര്‍ക്ക് എങ്ങനെ നല്‍കണമെന്നും അദ്ദേഹം വിശദമായിത്തന്നെ വിവരിക്കുകയുായി. ബുദ്ധമതം എത്തിച്ചേരുന്നതിനുമുമ്പേ ചൈനയുടെ സംസ്കാരത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന 'ടാവോയിസം' (Taoism) എന്ന സംസ്ക്യതിയില്‍പ്പെട്ട സന്യാസിയായിരുന്നു ലു യു. അതിനാല്‍ അദ്ദേഹത്തിന്‍റെ എഴുത്തുകളും നിര്‍ദ്ദേശങ്ങളും ആചാരപരമായിത്തന്നെ പിന്‍തുടരപ്പെടുകയും വിപുലമായതും അതീവ ക്ളിപ്തവുമായുള്ള ചായസല്‍ക്കാരം ചൈനീസ് സംസ്കാരത്തിന്‍റെ ഭാഗമായി നൂറ്റാണ്ടുകളോളം  നിലനില്‍ക്കുകയും ചെയ്തു.

ചായകുടി എന്ന സംസ്കാരം

തിളച്ച വെള്ളത്തില്‍ തയ്യാറാക്കുന്ന ഒരു പാനീയമാകയാല്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളില്‍ നിന്ന് ചായ ചൈനീസ് ജനതയെ രക്ഷിച്ചു. കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡിന്-കഴിയുമെന്ന് ആധുനികഗവേഷണങ്ങളും തെളിയിച്ചിട്ടു്. പന്ത്രാം നൂറ്റാിന്‍റെ അവസാനകാലത്ത് ജപ്പാനിലെത്തിയ എയ്സൈ (Eisai)  എന്ന ബുദ്ധസന്യാസിയാണ്ചായകുടിയുടെ ഔഷധമൂല്യത്തെക്കുറിച്ച് ജപ്പാന്‍കാരോട് പറഞ്ഞത്. ജപ്പാനിലെ ഭരണാധികാരിയായിരുന്ന മിനാമോട്ടോ സാനെറ്റോമോ (Minamoto Sanetomo) അസുഖബാധിതനായപ്പോള്‍ എയ്സൈ സ്വന്തം ബുദ്ധവിഹാരത്തില്‍ നട്ടുവളര്‍ത്തിയിരുന്ന തേയിലച്ചെടിയുപയോഗിച്ച് അദ്ദേഹത്തെ ചികിത്സിച്ചു. സുഖംപ്രാപിച്ച മിനാമോട്ടോ സാനെറ്റോമോ ചായയുടെ ഏറ്റവും വലിയ ആരാധകനും പ്രചാരകനുമായിത്തീര്‍ന്നു. പതിനാലാം നൂറ്റാാടേെ ചായ ജപ്പാനിലെ ഏറ്റവും പ്രചാരമുള്ള ജനകീയപാനീയമായി മാറി. ജപ്പാന്‍റെ കാലാവസ്ഥ തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് അനുഗുണമായതിനാല്‍ ഓരോ ജാപ്പനീസ്ഭവനവും ഒന്നോ രാേ തേയിലച്ചെടിയെങ്കിലും വളര്‍ത്തുകയും അതില്‍നിന്നും ചായ കുടിക്കുകയും ചെയ്യുന്ന സ്ഥിതിയായി.

മാത്രമല്ല, ചൈനാക്കാരുടേതിലും വിപുലമായ 'ചായസല്‍ക്കാരവിധിക' (Tea Ceremonies)  അവര്‍ പുലര്‍ത്തിപ്പോന്നു. ആതിഥേയന്‍ നേരിട്ടുതന്നെയാണ് അതിഥിക്കായി ചായ തയ്യാറാക്കി നല്‍കിയിരുന്നതും അതിനായുള്ള വിറകും പാത്രങ്ങളുമടക്കം ആചാരപരമായി കൊുവന്നിരുന്നതും. 'ടീഹൗസ്' എന്നറിയപ്പെട്ടിരുന്നതും അതിവിശിഷ്ടമായ തരത്തില്‍ തയ്യാറാക്കപ്പെട്ടിരുന്നതുമായ ചെറിയ ഉദ്യാനഗ്യഹങ്ങളില്‍ വെച്ചാണ് ചായസല്‍ക്കാരം നിര്‍വ്വഹിച്ചിരുന്നത്. വൈകാതെ തന്നെ ജാപ്പനീസ് ചായസല്‍ക്കാരം പല കാര്യങ്ങളാലും വ്യതിരിക്തമാവുകയും അതിനായി നിയമാവലികള്‍ പോലും രൂപപ്പെടുത്തപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യൂറോപ്പുകാര്‍ കടല്‍മാര്‍ഗം ചൈനയില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് അവര്‍ ചായ എന്ന രാജകീയപാനീയത്തെ ആദ്യമായി പരിചയപ്പെടുന്നത്.ചായകുടി മാത്രമല്ല, കാന്തികത അടിസ്ഥാനമാക്കി ദിശാനിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്ന വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, വിജ്ഞാനവിസ്ഫോടനം പേനത്തുമ്പിലെത്തിച്ച പേപ്പര്‍ എന്ന വിസ്മയം എന്നിവ യൂറോപ്പുകാര്‍ പരിചയപ്പെട്ടത് ചൈനയില്‍ നിന്നായിരുന്നു. ചൈനീസ്ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞ പോര്‍ച്ചുഗീസുകാര്‍ ചൈനയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നതില്‍ വിജയിച്ചു.

ചായ യൂറോപ്പിലേക്ക്

സില്‍ക്കിനു പകരം സ്വര്‍ണ്ണവും വെള്ളിയും സ്വീകരിച്ചിരുന്ന ചൈനാക്കാര്‍ 1557-ല്‍ മക്കാവോയില്‍ഒരു വ്യാപാരതുറമുഖം സ്ഥാപിക്കാനുള്ള അനുമതി പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കി. മക്കാവോ തുറമുഖത്തുനിന്നുമാണ് തേയില ആദ്യമായി പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ് നിലേക്കെത്തുന്നതെങ്കിലും അപ്പോഴും അതൊരു വില്‍പ്പനച്ചരക്കിന്‍റെ രൂപത്തിലായിരുന്നില്ല. 1610-ല്‍ ഒരു ഡച്ച് കപ്പലാണ് ഒരു പുതുമയെന്നതരത്തില്‍ തേയിലയെന്ന വില്‍പ്പനച്ചരക്കിനെ ആദ്യമായി യൂറോപ്പിലെത്തിക്കുന്നത്. തുടര്‍ന്ന്, 1630-കളില്‍ തേയില നെതര്‍ലന്‍ഡില്‍ നിന്നും ഫ്രാന്‍സിലെത്തുകയും 1650-കളില്‍ ഇംഗ്ളിലെത്തുകയും ചെയ്തു. ചൈനാക്കാര്‍ ഗ്രീന്‍ടീ ആണ് കുടിച്ചിരുന്നതെങ്കിലും അവര്‍ യൂറോപ്യന്‍ അതിഥികള്‍ക്ക് നല്‍കിയിരുന്നത് പാകപ്പെടുത്തിയ തേയിലയില്‍ നിന്നും നിര്‍മ്മിക്കുന്ന 'ബ്ളാക്ക് ടീ' ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ  പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് ചൈനാക്കാര്‍ ചായസല്‍ക്കാരം നടത്തിയതോടെ യൂറോപ്പുകാര്‍ അതില്‍ ആക്യഷ്ടരായി. 1650-കളില്‍ ഫ്രാന്‍സിലെ വരേണ്യവര്‍ഗം 'ബ്ളാക്ക് ടീ'യോടൊപ്പം പാല്‍ ചേര്‍ത്തുപയോഗിക്കുന്നതിലൂടെ അതിന്‍റെ ഔഷധഗുണം ഇരട്ടിക്കുമെന്ന് കരുതി. എന്നാല്‍ ഇതിനെല്ലാം ഉപരിയായി പാലൊഴിച്ച ചായയെ ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത് 1662-ല്‍ ഇംഗ്ലണ്ടിലെ രാജകുടുംബത്തില്‍ നടന്ന ഒരു വിവാഹമായിരുന്നു. 

പോര്‍ച്ചുഗലിലെ രാജാവായിരുന്ന ജോണ്‍ നാലാമന്‍റെ മകളായ കാതറിന്‍ ഓഫ് ബ്രഗാന്‍സായെ ആയിരുന്നു ഇംഗ്ളിലെ രാജകുമാരനായ ചാള്‍സ് രണ്ടാമൻ  വധുവായി സ്വീകരിച്ചത്. ബോംബേയിലേയും ടാന്‍ഗിയറിലേയും പോര്‍ച്ചുഗീസ് തുറമുഖങ്ങള്‍ ഉപയോഗിക്കാനുള്ള അധികാരവും സ്വര്‍ണ്ണവും വെള്ളിയുമടങ്ങുന്ന അളവറ്റ സമ്പത്തുമായിരുന്നു വിവാഹസമ്മാനം. ഒപ്പം യഥേഷ്ടം ചായ കുടിക്കാനാവശ്യമായ തേയിലയുടേതായ ഒരു ഭണ്ഡാരവും! 1669ല്‍ ഇന്ന് ഇന്തോനേഷ്യ എന്നറിയപ്പെടുന്ന ബന്‍റാമില്‍ നിന്നുും ഈസ്റ്റ് ഇന്ത്യാ കമ്പനി തേയിലയെ ആദ്യമായി കപ്പല്‍മാര്‍ഗം ഇംഗ്ലണ്ടിലെത്തിച്ചു. 1718 ആയപ്പോഴേക്കും ചൈനയില്‍ നിന്നുമുള്ള കയറ്റുമതിച്ചരക്ക് ഏതാ് പൂര്‍ണ്ണമായുംതന്നെ സില്‍ക്കില്‍ നിന്നും തേയിലയിലേക്ക് മാറിയിരുന്നു. 1784-ല്‍, ഡച്ചുകാര്‍ ബ്രിട്ടീഷുകാരോട് അടിയറവുപറയുകയും 1795-ല്‍, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ലോകവിപണിയിലെ തേയിലവ്യാപാരത്തിന്‍റെ കുത്തകാവകാശം മുഴുവനും ബ്രിട്ടന്‍റെ കൈകളിലേക്കെത്തുകയും ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായുള്ള അതിന്‍റെ വളര്‍ച്ചയ്ക്ക് തുടക്കമാവുകയും ചെയ്തു. എന്നാല്‍ അതേ തേയില കാരണം തന്നെ ബോസ്റ്റണില്‍ വെച്ച് ആ സാമ്രാജ്യത്വം ആദ്യമായി ഉലയുകയും ചെയ്തു.


Friday, December 26, 2025

ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ച@35

ഇരട്ടഭിത്തികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നുബെര്‍ലിന്‍ മതില്‍. രണ്ട് ഭിത്തികള്‍ക്കും 4 മീറ്റര്‍ ഉയരമുണ്ടായിരുന്നു. ഇവയ്ക്കിടയിലുള്ള സ്ഥലം 'ഡെത്ത് സ്ട്രിപ്പ്' എന്നാണ് അറിയപ്പെട്ടിരുന്നത്. സമ്യദ്ധമായി മൈനുകള്‍ നിക്ഷേപിക്കപ്പെട്ടിരുന്നതിനാല്‍ അത് മുറിച്ചുകടക്കുക അസാധ്യമായിരുന്നു. അങ്ങനെ 155 കിലോമീറ്ററുകള്‍. 302 വാച്ച് ടവറുകള്‍. അവയ്ക്കുമുകളില്‍ ആയുധധാരികളായി പട്ടാളക്കാര്‍. മതില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയാല്‍ത്തന്നെ വെടിയേറ്റുകൊല്ലപ്പെടും. ഒരേ ഭൂമി, ഒരേ രാജ്യം ആണെങ്കില്‍പ്പോലും പടിഞ്ഞാറന്‍ ബെര്‍ലിനിലേക്കുള്ള യാത്ര അസാധ്യം! പക്ഷേ, 1989 നവംബര്‍ 9-ന് ഈ മതില്‍ തകര്‍ന്നു. കമ്മ്യൂണിസ്റ്റ് ചേരിയും എതിര്‍ചേരിയുമായി ജര്‍മ്മനി വിഭജിക്കപ്പെട്ടിരുന്നത് അതോടെ ഇല്ലാതായി. മതില്‍ ഇല്ലാതായതോടെ ജനങ്ങള്‍ ഒന്നിച്ചു. പലരും കരഞ്ഞു. വികാരഭരമായ അന്തരീക്ഷത്തില്‍ അനേകംപേരുടെ കണ്ണീരുണ്ടായിട്ടും അതില്‍ കുതിരാതെ തൂങ്ങിക്കിടന്നിരുന്ന അയണ്‍ കര്‍ട്ടണ്‍ അവസാന കൊളുത്തും ഊരിത്തെറിച്ചതോടെ നിലംപതിച്ചു. മൂന്നാഴ്ചകള്‍ക്കുശേഷം നടന്ന മാള്‍ട്ടാഉച്ചകോടിയില്‍ വെച്ച് ശീതയുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനമുണ്ടായി. ലോകം പതിയെ മാറുകയായിരുന്നു. അത്തരം പുതിയ ചിന്തകളുടേയും പ്രതീക്ഷകളുടേയും നിറവില്‍ അടുത്ത വര്‍ഷത്തിലെ ഒക്ടോബറില്‍ പശ്ചിമജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും വീണ്ടുമൊന്നായി. ഒരു രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നതിന് അവസാമായത് ഒരു ചരിത്രസംഭവമായിരുന്നുവെങ്കിലും അതിനു മുമ്പേ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങിയിരുന്നു. ഓസ്ട്രിയയും ഹംഗറിയും പരസ്പരമുള്ള നയതന്ത്രമറകള്‍ അവസാനിപ്പിച്ചുകൊണ്ട് സൗഹ്യദം പങ്കുവെച്ചിരുന്നു. 1989 ഓഗസ്റ്റ് 9 അങ്ങനെ അവിസ്മരണീയമായ രാജ്യാന്തരയാത്രകളുടെ ഒരു ദിവസമായി. സാധാരണ ജനങ്ങളാണ് ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളെ ആഘോഷങ്ങളാക്കി മാറ്റിയത്. അതിന്‍റെ പ്രകമ്പനങ്ങളാണ് ഒരിക്കലും തകരുകയില്ല എന്ന് കരുതപ്പെട്ടിരുന്ന ബെര്‍ലിന്‍ മതിലിനേയും ഇളക്കിയത്. ഇളക്കങ്ങളുടെ തുടര്‍ച്ചയായി മാറിയ ആ തകര്‍ച്ചയുടെ 35ാം വാർഷികമായിരുന്നു 2025.

ഒരു പത്രസമ്മേളനം

1989 നവംബര്‍ 9-ന് കിഴക്കന്‍ ബെര്‍ലിനില്‍ ഒരു പത്രസമ്മേളനം നടന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടിയുടെ ഒരു സമുന്നത നേതാവായിരുന്ന ഗുന്തര്‍ ഷാബോസ്കി (Günter Schabowski) ആയിരുന്നു പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ഈസ്റ്റ് ജെര്‍മ്മന്‍ ടെലിവിഷനിലും റേഡിയോയിലും ഈ പത്രസമ്മേളനം തല്‍സമയം കാണിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഷാബോസ്കി യോടൊപ്പം വേദിയില്‍ വിദേശവിപണനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെര്‍ഹാര്‍ഡ് ബെയില്‍, ജെര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. ഗുന്തര്‍ ഷാബോസ്കി മാധ്യമങ്ങളോടും ജനങ്ങളോടും കാര്യം വിശദീകരിക്കാന്‍ ചുമതലപ്പെട്ട ഒരു പാര്‍ട്ടി പ്രതിനിധി മാത്രമായിരുന്നു. പത്രസമ്മേളനത്തിന് തൊട്ടുമുമ്പു മാത്രമായിരുന്നു പറയേണ്ട കാര്യം ഒരു കുറിപ്പായി അദ്ദേഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടത്. വിവരങ്ങള്‍ എങ്ങനെ അവതരിപ്പിക്കണം എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് പ്രത്യേകിച്ച് നിര്‍ദ്ദേശം ഒന്നുമില്ലായിരുന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ പൗരന്‍മാര്‍ക്ക് ഏതൊരു തരത്തിലുമുള്ള യാത്രാരേഖകളുമില്ലാതെ വിദേശയാത്രക്കായി ഇനിമേല്‍ അപേക്ഷ നല്‍കാന്‍ കഴിയും എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, ഇവര്‍ക്ക് സ്ഥിരമായി രാജ്യം വിട്ടുപോവാനും അതിര്‍ത്തികള്‍ കടന്നുപോവാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ചുരുക്കത്തില്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് കടക്കാന്‍ ഒരിടത്തും കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍, പത്രസമ്മേളനം ഏതാണ്ട് അവസാനിക്കാറാവുന്നതുവരെ ഗുന്തര്‍ ഷാബോസ്കി തന്‍റെ പോക്കറ്റിലുള്ള ഈ കുറിപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. റിക്കാര്‍ഡോ എഹ്ര്‍മാന്‍ (Riccardo Ehrman) എന്ന റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യമാണ് അദ്ദേഹത്തെക്കൊണ്ട് കുറിപ്പ് പുറത്തെടുപ്പിച്ചത്. 
ഒരു പുതിയ വിദേശസഞ്ചാരനിയമം വരുന്നുണ്ടോ എന്നതായിരുന്നു റിക്കാര്‍ഡോയുടെ ചോദ്യം. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഒളിച്ചോടുന്നവര്‍ കാരണം പശ്ചിമജര്‍മ്മനി വീര്‍പ്പുമുട്ടുകയാണെന്നും അതിനാല്‍ പുതിയൊരു രാജ്യാന്തരസഞ്ചാരനിയമത്തിന്‍റെ കരടുരൂപീകരണം അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്ന് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുപടി കുറേക്കൂടി വ്യക്തമാക്കണം എന്ന ആവശ്യമുയര്‍ന്നു. അപ്പോഴാണ് തന്‍റെ പോക്കറ്റിലെ കുറിപ്പിനെക്കുറിച്ച് ഷാബോസ്കി ഓര്‍ത്തത്. അദ്ദേഹം ധ്യതിയില്‍ അത് പുറത്തെടുത്ത് വായിച്ചു. അതിര്‍ത്തികള്‍ കടന്നുപോവാനും അന്യരാജ്യങ്ങളില്‍ കുടിയേറാനും ഇനി ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളുമുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു വലിയ ആരവത്തിനിടയാക്കി. "ഇത് എപ്പോള്‍ മുതല്‍ നിലവില്‍ വരും?", മുന്‍നിരയില്‍ ഇരിപ്പുറച്ചിരുന്ന പത്രക്കാരാരോ ചോദിച്ചു. പറഞ്ഞത് വിഴുങ്ങാന്‍കഴിയാത്തതുകൊണ്ട് അദ്ദേഹം പറഞ്ഞു: "Das tritt nach meiner Kenntnis ... ist das sofort ... unverzüglich: : ഞാന്‍ മനസിലാക്കുന്നത്, അത് ഉടനേതന്നെ നടപ്പിലാവുമെന്നാണ്, താമസമേതുമില്ലാതെ.. " വേദിയിലുണ്ടായിരുന്ന ജെര്‍ഹാര്‍ഡ് ബെയില്‍, അത് മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഷാബോസ്കി കുറിപ്പില്‍ നിന്നും കണ്ണെടുക്കാതെ അത് തുടര്‍ന്ന് വായിക്കാന്‍ ശ്രമിച്ചു. ഇതുസംബന്ധമായി ഒരു നിയമം പാസാക്കേണ്ടതുണ്ട് എന്നദ്ദേഹം പറയാന്‍ശ്രമിച്ചെങ്കിലും ഒരു ജേര്‍ണലിസ്റ്റിന്‍റെ അടുത്ത ചോദ്യത്തില്‍ അത് മുങ്ങിപ്പോയി. പടിഞ്ഞാറന്‍ ബര്‍ലിനിലേക്ക് കടക്കുന്നതിന് ഈ പുതിയ ചട്ടം അനുമതി നല്‍കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. ഷാബോസ്കി തോള്‍ കുലുക്കുക മാത്രം ചെയ്തുകൊണ്ട് കുറിപ്പുവായന തുടര്‍ന്നു: അതിന് കഴിയും എന്നായിരുന്നു കുറിപ്പിലെ മൂന്നാം ഖണ്ഡികയില്‍ പറഞ്ഞിരുന്നത്! "ബെര്‍ലിന്‍ മതില്‍ ഇനിയുണ്ടാവില്ല എന്നാണോ അങ്ങ് പറയുന്നത്?", ദ ഡെയ്ലി ടെലിഗ്രാഫില്‍ നിന്നുള്ള ഡാനിയല്‍ ജോണ്‍സണ്‍ ചോദിച്ചുവെങ്കിലും ഷാബോസ്കി അതൊരു വലിയ വിഷയമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഇരിപ്പിടത്തിലേക്ക് നീങ്ങി. പത്രസമ്മേളനം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പത്രക്കാര്‍ ചിതറിയോടി എന്ന് പറയുന്നതാവും ശരി. ബെര്‍ലിന്‍ മതില്‍ അപ്രസക്തമാവുന്നു എന്നാല്‍ കത്തുന്ന വാര്‍ത്തയാണ്. പത്രസമ്മേളനത്തിനുശേഷം NBC എന്ന ചാനലിനായുള്ള ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിലും ഷാബോസ്കി അതേ പ്രസ്താവന ആവര്‍ത്തിച്ചു. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പശ്ചിമജര്‍മ്മനിയിലേക്കുള്ള കുടിയേറ്റം നിയന്ത്രണങ്ങളേതുമില്ലാതെ ഉടനടി സാധ്യമാവും, അദ്ദേഹം പറഞ്ഞു.

കാട്ടുതീപോലെ വാര്‍ത്ത

കിഴക്കന്‍ ജര്‍മ്മനിക്കാര്‍ക്ക് ഉപാധികളില്ലാതെ ബര്‍ലിന്‍ മതില്‍ കടക്കാന്‍കഴിയുമെന്നും ആ തീരുമാനം ഉടനടി നടപ്പിലാവുമെന്നുമാണ് പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഷാബോസ്കി നടത്തിയ പത്രസമ്മേളനത്തിന്‍റെ ചില പ്രസക്തഭാഗങ്ങളും പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ടെലിവിഷനുകള്‍ അവയുടെ വാര്‍ത്താപരിപാടികളില്‍ കാണിച്ചു. 1950-കളുടെ അവസാനം മുതല്‍ക്കേ പശ്ചിമജര്‍മ്മനിയില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍ക്ക് കിഴക്കന്‍ ജര്‍മ്മനിയില്‍ കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തങ്ങളുടെ നാട്ടിലെ ചാനലുകളെക്കാള്‍ പശ്ചിമജര്‍മ്മന്‍ ചാനലുകളോടായിരുന്നു താല്‍പ്പര്യം. അതുകൊണ്ട്, രാത്രി കൊണ്ടുതന്നെ വാര്‍ത്ത ഇരു ജര്‍മ്മനികളിലുമുള്ള എല്ലാ വീടുകളിലേക്കുമെത്തി. ARD എന്ന പശ്ചിമജര്‍മ്മന്‍ ചാനല്‍ അവരുടെ പ്രൈം ന്യൂസ് ബുള്ളറ്റിനില്‍ പറഞ്ഞു: 'ഇതൊരു ചരിത്രദിനമാണ്: നവംബര്‍ 9. കിഴക്കന്‍ ജര്‍മ്മനിയിലെ ഭരണകൂടം അറിയിച്ചിരിക്കുന്നു, അവര്‍ അതിര്‍ത്തികള്‍ തുറക്കുന്നുവെന്ന്! അതും ഉടനടി! ബെര്‍ലിന്‍ മതിലിന്‍റെ വാതായനങ്ങള്‍ ഇനിമേല്‍ തുറന്നുതന്നെ കിടക്കും. ആര്‍ക്കും അതുവഴി കടന്നുപോവാംڈ. വാര്‍ത്തയ്ക്ക് ഏറ്റവും അതിശയകരമായ പ്രതികരണം ഉണ്ടായത് കിഴക്കന്‍ ജര്‍മ്മനിയിലെ സെയിന്‍റ് നിക്കൊളാസ് ചര്‍ച്ചിലായിരുന്നു. അവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കിഴക്കന്‍ ജര്‍മ്മനി ഒരിക്കലും ദൈവവിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നാസ്തികത ആയിരുന്നു അവരുടെ മതം. എങ്കിലും ഭരണകൂടത്തിന്‍റെ എതിര്‍പ്പുകള്‍ വകവെക്കാതെ 1982മുതല്‍ അവിടെ പ്രാര്‍ത്ഥനക്കുവേണ്ടിയുള്ള കൂടിച്ചേരലുകള്‍ നടന്നിരുന്നു. അടുത്ത ഏഴുവര്‍ഷങ്ങളിലൂടെ അതൊരു നിശബ്ദപ്രതിക്ഷേധം പോലെ ശക്തിയാര്‍ജ്ജിച്ചിരുന്നു. 
ആളുകള്‍ പള്ളിയില്‍ നിന്നും കത്തിച്ച മെഴുകുതിരികളുമായി നിരത്തുകളിലൂടെ കൂട്ടമായി യാത്ര ചെയ്തു. ബാരിക്കേഡുകള്‍ ഉയര്‍ത്തിയും റോഡുകളടച്ചും അധികാരികള്‍ ഈ പ്രാര്‍ത്ഥനായാത്രകളെ തടയാന്‍ ശ്രമിച്ചു. വെടിവെപ്പുണ്ടാവും എന്ന വാര്‍ത്ത പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ രഹസ്യപ്പോലീസ് ശ്രമിച്ചു. പ്രാര്‍ത്ഥനായാത്രയില്‍ പങ്കെടുത്ത ചിലരെ കൈകാര്യം ചെയ്തു. പക്ഷേ, പ്രയോജനമൊന്നുമുണ്ടായില്ല. 1989 ഒക്ടോബര്‍ 9ന്, ചെറിയ തോതിലുള്ള ഒരു മിലിട്ടറി ആക്ഷന്‍ പോലുമുണ്ടായി. പോലീസിന്‍റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. പ്രാര്‍ത്ഥനായാത്രക്കാരെ പിരിച്ചുവിടാന്‍ വലിയ തോതിലുള്ള ബലപ്രയോഗം തന്നെ നടന്നു. എന്നാല്‍ 70,000ത്തോളമെത്തിയിരുന്ന വിശ്വാസികള്‍ സമാധാനം കൈവിടാന്‍ തയ്യാറാകാത്തതിനാല്‍ അക്രമങ്ങള്‍ ഒന്നുമുണ്ടായില്ല. അതിനും ക്യത്യം ഒരു മാസത്തിനു ശേഷം അതിര്‍ത്തികള്‍ തുറക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത് വിശ്വസികളെ സംബന്ധിച്ചിടത്തോളം ദൈവവിധി കൂടി ആയിരുന്നു: നന്‍മയുടേയും ഒരുമയുടേയും ദൈവം വിജയിച്ചിരിക്കുന്നു!

ജനം മതില്‍ പൊളിക്കുന്നു

ടെലിവിഷനും റേഡിയോയും പുറത്തുവിട്ട വാര്‍ത്ത കേട്ട് കിഴക്കന്‍ ജര്‍മ്മനിക്കാര്‍ കൂട്ടത്തോടെ ബര്‍ലിന്‍ മതിലിനടുത്തേക്കെത്തി. അവര്‍ ഗാര്‍ഡുകളോട് ഗേറ്റുകള്‍ തുറക്കാനാവശ്യപ്പെട്ടു. ആറു സ്ഥലങ്ങളിലായിരുന്നു ഗേറ്റുകളുണ്ടായിരുന്നത്. പക്ഷേ, ഗാര്‍ഡുകള്‍ക്ക് പ്രത്യേകിച്ച് നിര്‍ദ്ദേശമൊന്നും നല്‍കപ്പെട്ടിരുന്നില്ല. അവര്‍ തിടുക്കത്തില്‍ ഉന്നതങ്ങളിലേക്ക് ഫോണ്‍കോളുകള്‍ നടത്തിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അതേസമയം ആള്‍ക്കാരുടെ ഒഴുക്ക് അനുനിമിഷം വര്‍ദ്ധിച്ചുവന്നു. ഗാര്‍ഡുകള്‍ക്കായി അവസാനം ഒരു നിര്‍ദ്ദേശമെത്തി. കൂടുതല്‍ അക്രമസ്വഭാവം കാണിക്കുന്നവരെ തിരഞ്ഞുപിടിച്ച് അവരുടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പുചെയ്യുക. ഇത്തരത്തില്‍ സ്റ്റാമ്പ് ചെയ്യപ്പെടുന്നവര്‍ക്ക് തിരിച്ച് കിഴക്കന്‍ ജര്‍മ്മനിയില്‍ പ്രവേശിക്കുക സാധ്യമല്ലായിരുന്നു. ഇതിലൂടെ ജനം ഒതുങ്ങും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ആയിരങ്ങള്‍ അതിര്‍ത്തി കടന്നുപോവാനായി ഒഴുകിക്കൊണ്ടേയിരുന്നു. 'ഷാബോസ്കി പറയുന്നുണ്ടല്ലോ ഞങ്ങള്‍ക്ക് കടന്നുപോവാമെന്ന്. നിങ്ങള്‍ ഗേറ്റുകള്‍ തുറക്കൂ.. ڈ, ജനം ഒരേസ്വരത്തില്‍ അലറിക്കൊണ്ടിരുന്നു. ഗാര്‍ഡുകളുടെ എണ്ണത്തിന്‍റെ പതിന്‍മടങ്ങായി ജനങ്ങളുടെ എണ്ണം അധികരിച്ചുകൊണ്ടിരുന്നു. കിഴക്കന്‍ ജര്‍മ്മനിയുടെ ഭാഗത്തുനിന്നും ബലംപ്രയോഗിച്ച് ജനങ്ങളെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവുകളൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം അതൊരു څബ്യൂറോക്രാറ്റിക് മിസ്റ്റേക്چ ആയിരുന്നു എന്ന് ആവര്‍ത്തിച്ചുവെങ്കിലും ജനം അതൊന്നും ചെവിക്കൊള്ളാവുന്ന അവസ്ഥയിലായിരുന്നില്ല. അവസാനം, രാത്രി 10:45 ആയപ്പോഴേക്കും ബോണ്‍ഹോമര്‍ സ്ട്രാഫ് (Bornholmer Straße) അതിര്‍ത്തി ചെക്ക്പോയിന്‍റിന്‍റെ കമാന്‍ഡര്‍മാരിലൊരാളായിരുന്ന ഹരാള്‍ഡ് ജാഗര്‍ (Harald Jäger)  യാത്രാരേഖകള്‍ പരിശോധിക്കാതെതന്നെ ആളുകളെ കടത്തിവിടാന്‍ ഉത്തരവായി. മതില്‍ കടന്നെത്തിയവരെ പൂച്ചെണ്ടുകളും ഷാംപെയ്നുകളുമായി പശ്ചിമജര്‍മ്മനിക്കാര്‍ വരവേറ്റു. സന്തോഷം അണപൊട്ടുമ്പോഴും പലരും കരയുന്നത് കാണാമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള സമാഗമം. ഒരുപക്ഷേ മരിച്ചുപോയിരിക്കാം എന്ന് കരുതിയിരുന്നവര്‍പോലും തമ്മില്‍ കണ്ടു. ആലിംഗനബദ്ധരായി. പശ്ചിമജര്‍മ്മനിയിലെ യുവജനം മതിലിനു മുകളില്‍ കയറി. കിഴക്കന്‍ ജര്‍മ്മനിയുടെ യുവത്വവും അവര്‍ക്കൊപ്പം ചേര്‍ന്നു. ആഹ്ളാരവങ്ങള്‍ക്കിടെയില്‍, 1989 നവംബര്‍ 9ലെ നക്ഷത്രഖചിതമായ ആ രാത്രി പുതിയൊരു ചരിത്രമെഴുതി: പാശ്ചാത്യമില്ല, പൗരസ്ത്യമില്ല, ഇനി ഒരൊറ്റ ജര്‍മ്മനി മാത്രം!

നവംബര്‍ 9-നു തന്നെ ജനം മതില്‍ പൊളിക്കാന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ആഴ്ചകളിലും അത് തുടര്‍ന്നു. ആളുകള്‍ മതിലിലെ സ്മരണികാഫലകങ്ങള്‍ നീക്കംചെയ്യുകയും മതില്‍ വളരെ നീളത്തോളം തകര്‍ക്കുകയും ചെയ്തു. മതില്‍ പൊളിഞ്ഞ ഇടങ്ങളിലൂടെ ആളുകള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നുപോയി. വൈകാതെ തന്നെ ജര്‍മ്മനിക്കു പുറത്തുള്ള മറ്റ് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരും മതില്‍പൊളിക്കാനായി എത്തിത്തുടങ്ങി. പശ്ചിമജര്‍മ്മനിയിലെ യുവജനം ഇവര്‍ക്ക് മതില്‍പൊളിക്കാനുള്ള ഉപകരണങ്ങള്‍ തരപ്പെടുത്തിക്കൊടുത്തു. ഒരു ദൗത്യസേന പോലെയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. څമതില്‍പൊളിക്കുന്നവര്‍چഎന്ന അര്‍ത്ഥത്തില്‍ څങമൗലൃുലെരവലേچ എന്നാണ് ഇവര്‍ അറിയപ്പെട്ടത്. ആദ്യമൊക്കെ കിഴക്കന്‍ ജര്‍മ്മനിയുടെ ഗാര്‍ഡുകള്‍ പൊളിച്ചഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൊളിക്കലുകാരുടെ എണ്ണം കൂടി വന്നതോടെ അവര്‍ ശ്രമം ഉപേക്ഷിച്ചു. അതിര്‍ത്തി കടന്നുപോവുന്നവരെ തടയാനും അവര്‍ ശ്രമിച്ചില്ല. പ്രധാനമായും മൂന്നു സ്ഥലങ്ങളിലാണ് മതില്‍ പൊളിക്കപ്പെട്ടത്. ഇവിടങ്ങളിലേക്ക് റോഡുകള്‍ വന്നുചേരുന്നുണ്ടായിരുന്നു. ബുള്‍ഡോസറുകള്‍ മതിലിന്‍റെ വലിയ ഭാഗങ്ങള്‍ നീക്കംചെയ്യുന്നതുവരെ മണിക്കൂറുകളോളം ജനങ്ങള്‍ ഇവിടങ്ങളില്‍ കാത്തുനിന്നു. റോഡുകള്‍ തുറന്നപ്പോള്‍ അവര്‍ പരസ്പരം അഭിവാന്ദ്യം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു. ആംശസകളര്‍പ്പിക്കുകയും ചെയ്തു. 

ആയിരങ്ങള്‍ തകര്‍ന്ന മതില്‍ കടന്നുപോവുകയുണ്ടായി. പക്ഷേ, ആദ്യം കടന്നുപോയത് ആരായിരുന്നു എന്നതിന് തെളിവുകളേതുമില്ല. വളരെ നാളുകള്‍ക്ക് ശേഷം, 1989 ഡിസംബര്‍ 22ന് പശ്ചിമജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്ന ഹെല്‍മട് കോള്‍ (Helmut Kohl) ബെര്‍ലിന്‍ മതിലിലെ ബ്രാന്‍ഡെന്‍ബെര്‍ഗ് ഗേറ്റ് വഴി നടന്ന് കിഴക്കന്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചു. കിഴക്കന്‍ ജര്‍മ്മനിയുടെ പ്രധാനമന്ത്രി ഹാന്‍സ് മോഡ്റോ (Hans Modrow)  അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ പശ്ചിമജര്‍മ്മനിക്കാര്‍ക്ക് കിഴക്കന്‍ ജര്‍മ്മനിയിലേക്ക് വിസയില്ലാത്ത പ്രവേശനം അനുവദിക്കപ്പെട്ടു. എന്നാല്‍ ഈ ഇളവ് ജര്‍മ്മന്‍കാര്‍ക്ക് മാത്രമുള്ളതായിരുന്നു. 1990 ജൂണ്‍ 13 മുതല്‍ ഈസ്റ്റ് ജെര്‍മ്മന്‍ ബോര്‍ഡര്‍ ട്രൂപ്പ്സ് ഔദ്യോഗികമായി മതില്‍ പൊളിക്കാനാരംഭിച്ചു. വളരെ പതുക്കെ തുടക്കമായ ഇത് 1990 ഡിസംബര്‍ വരെ നീണ്ടു. അതിനുമുമ്പേ ബെര്‍ലിന്‍ മതില്‍ കാരണം മുറിഞ്ഞുപോയ റോഡുകള്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയുണ്ടായി. 1990 ഓഗസ്റ്റ് 1ന് അവ ഗതാഗതത്തിനായി തുറന്നുകൊടുക്കപ്പെട്ടു. ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശം 1.7 ദശലക്ഷം കോണ്‍ക്രീറ്റും മറ്റ് നിര്‍മ്മാണവസ്തുക്കളും പൊളിച്ചുനീക്കലിലൂടെ മാലിന്യമായി സ്യഷ്ടിക്കപ്പെട്ടു. 184 കിലോമീറ്റര്‍ നീളത്തിലുള്ള മതില്‍ തകര്‍ക്കപ്പെട്ടതില്‍ 154 കിലോമീറ്റര്‍ നീളത്തിലുള്ള കമ്പിവേലിയും സിഗ്നല്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടിരുന്നു. പഴയ മതിലിന്‍റെ ഭാഗങ്ങള്‍ ആറിടങ്ങളിലായി സ്മാരകങ്ങള്‍ ആക്കാനായി പൊളിക്കാതെ നിലനിറുത്തി. സൈന്യം ആണ് മതിലിന്‍റെ പൊളിക്കല്‍ പൂര്‍ത്തിയാക്കിയത്. 1991 നവംബറില്‍ ബര്‍ലിന്‍ മതിലിന്‍റെ നീക്കംചെയ്യല്‍ പൂര്‍ണ്ണമായതായി പ്രഖ്യാപിക്കപ്പെട്ടു.

പ്രതികരണം

1990 ജൂലൈ 1-നുതന്നെ കിഴക്കന്‍ ജര്‍മ്മനി പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ നാണയം അംഗീകരിച്ചിരുന്നു. ഇരു ജര്‍മ്മനികളേയും വേര്‍തിരിക്കുന്ന എല്ലാ അതിര്‍ത്തിരേഖകളും അവസാനിപ്പിക്കപ്പെട്ടു. 1990 ഒക്ടോബര്‍ 3ന് പശ്ചിമജര്‍മ്മനി ഔദ്യോഗികമായി ഇല്ലാതാവുകയും ഇരു ജര്‍മ്മനികളും ഒന്നാവുകയും ചെയ്തു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാങ്കോയിസ് മിറ്ററും ബെര്‍ലിന്‍ മതില്‍ ഇല്ലായ്മ ചെയ്തതിനെ അപലപിച്ചു. ജര്‍മ്മനി ഒന്നാവുന്നത് അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും ബ്രിട്ടണും ഫ്രാന്‍സിനും ഭീഷണിയാവുമെന്നും അവര്‍ ഭയപ്പെട്ടു. 1989 സെപ്റ്റംബറില്‍ത്തന്നെ മതില്‍പൊളിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ താച്ചര്‍ നടത്തിയിരുന്നു. സോവിയറ്റ് ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവിനെ ഉപയോഗിച്ച് നടത്തിയ നീക്കം പക്ഷേ പരാജയപ്പെടുകയായിരുന്നു. ഒക്ടോബര്‍ 3 ഇപ്പോള്‍ څജര്‍മ്മന്‍ യൂണിഫിക്കേഷന്‍ ഡേچ ആയാണ് ആചരിക്കുന്നത്. ബര്‍ലിന്‍ മതില്‍ ഇല്ലായതിന്‍റെ പത്താം വാര്‍ഷികവും ഇരുപതാം വാര്‍ഷികവും ആഘോഷപൂര്‍വ്വമാണ് ജര്‍മ്മന്‍കാര്‍ ആചരിച്ചത്. കൊണ്ടാടിയത്. പാശ്ചാത്യലോകം മുഴുവനായും അതില്‍ പങ്കുകൊണ്ടു. ഇനിയൊരു څബര്‍ലിന്‍മതില്‍چ ഉണ്ടാവാതിരിക്കട്ടെ എന്ന സന്ദേശവുമായി കലാകാരന്‍മാരുടെ കൂട്ടായ്മ മതിലിന്‍റെ ഭാഗമായിരുന്ന ഇഷ്ടികകളെ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന കര്‍മ്മപരിപാടി പോലും സംഘടിപ്പിക്കുകയുണ്ടായി. പക്ഷേ, അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. റിക്കാര്‍ഡോ എഹ്ര്‍മാന്‍ എന്ന ജേര്‍ണലിസ്റ്റ് ആ ചോദ്യം ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഷാബോസ്കി തന്‍റെ പോക്കറ്റിലെ കുറിപ്പിനെക്കുറിച്ച് മറന്നുപോവുമായിരുന്നോ?! അതിനുപിന്നില്‍ ഇപ്പോഴും പൂര്‍ണ്ണമായും വെളിച്ചത്തുവരാത്ത ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നു എന്നാണ്. കിഴക്കന്‍ ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്നും ആരോ ഒരാള്‍ റിക്കാര്‍ഡോ എഹ്ര്‍മാനെ വിളിച്ച് പശ്ചിമജര്‍മ്മനിയിലേക്കുള്ള പുതിയ യാത്രാച്ചട്ടങ്ങളെക്കുറിച്ച് ഒരു ചോദ്യം ഷാബോസ്കി യോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നുവത്രേ. പക്ഷേ, അതാരായിരുന്നുവെന്നത് ഇപ്പോഴും പരസ്യമാക്കപ്പെട്ടിട്ടില്ല. അങ്ങനെയൊരാള്‍ വിളിച്ചു എന്നത് റിക്കാര്‍ഡോ എഹ്ര്‍മാന്‍ ഇപ്പോഴും നിക്ഷേധിച്ചിട്ടുമില്ല! 

"നാണക്കേടിന്‍റെ മതില്‍"

പശ്മിമജര്‍മ്മനി എന്നറിയപ്പെട്ടിരുന്ന ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയേയും കിഴക്കന്‍ ജര്‍മ്മനി എന്ന ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിനേയും വേര്‍തിരിച്ചുകൊണ്ട് നിലനിന്നിരുന്ന മതില്‍. 1961 ഓഗസ്റ്റ്  13നാണ് ബെര്‍ലിന്‍മതിലിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. സോവിയറ്റ് ചേരിയിലായിരുന്ന കിഴക്കന്‍ ജര്‍മ്മനി, തങ്ങളുടെ പൗരന്‍മാര്‍ പശ്ചിമജര്‍മ്മനിയിലേക്ക് ഓടിപ്പോവുന്നത് തടയാനാണ് മതില്‍ നിര്‍മ്മിച്ചത്. കിഴക്കന്‍ ജര്‍മ്മനിയുടെ ഗാര്‍ഡുകള്‍ ആയിരുന്നു മതില്‍ കാത്തുസൂക്ഷിച്ചിരുന്നത്. മതില്‍ കടക്കാന്‍ ശ്രമിച്ചവരെ അവര്‍ കൊന്നു. പശ്മിമജര്‍മ്മനിയും അവിടത്തെ മാധ്യമങ്ങളും ബെര്‍ലിന്‍മതിലിനെ 'നാണക്കേടിന്‍റെ മതില്‍' (Wall of Shame)  എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതേസമയം, 'ഫാസിസ്റ്റ് അധിനിവേശം തടയാനുള്ള പ്രതിരോധഭിത്തി' എന്നാണ് സോവിയറ്റ് മാധ്യമങ്ങള്‍ മതിലിനെ വിശേഷിപ്പിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ അതിന്‍റെ സൈനികശക്തി ഉപയോഗിച്ച് പോളണ്ട്, ഹംഗറി, ചെക്കോസ്ളോവാക്യ, ബള്‍ഗേറിയ, റൊമാനിയ എന്നിവയേയും ജര്‍മ്മനിയുടെ കിഴക്കന്‍ ഭാഗങ്ങളേയും അല്‍ബേനിയയുമായി ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ''സൈനികഭരണാധികാരമേഖല' ആക്കി മാറ്റി. 
വാര്‍സാ പാക്ട് (Warsaw Pact) എന്ന സൈനികഉടമ്പടിയിലൂടെയാണ് ഇത് സ്യഷ്ടിക്കപ്പെട്ടത്. ഇതിനെതിരെ അമേരിക്കന്‍ചേരി രൂപപ്പെടുത്തിയതായിരുന്നു 'നാറ്റോ' (NATO). 'വാര്‍സാ പാക്ടി'ലൂടെ സ്യഷ്ടിക്കപ്പെട്ട സൈനികഭൂമേഖലയെ 'കാര്‍ഡ്ബോര്‍ഡ് കോട്ട' (Cardboard Castle) എന്നാണ് 'നാറ്റോ' കളിയാക്കിവിളിച്ചിരുന്നത്. 1980-കളുടെ അവസാനത്തില്‍, ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം പോളണ്ടിലേയും ഹംഗറിയിലേയും ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഇത് ഒരു വിപ്ളവമായി പടര്‍ന്ന് കിഴക്കന്‍ ജര്‍മ്മനിയിലുമെത്തി. കിഴക്കന്‍ ജര്‍മ്മനിയിലെ എല്ലാ ഉത്പാദനമേഖലകളും സോവിയറ്റ് സൈന്യം തകര്‍ത്തിരുന്നു. കടമെടുക്കലിന്‍റെ പരിധിയും ലംഘിച്ചുകൊണ്ടായിരുന്നു കിഴക്കന്‍ ജര്‍മ്മനി നിലനിന്നിരുന്നത്. ജനങ്ങള്‍ക്ക് വേണ്ടതൊന്നും, ഭക്ഷണം പോലും നല്‍കാന്‍ കഴിയില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ കിഴക്കന്‍ ജര്‍മ്മനി അവരെ തുറന്നുവിടാന്‍ തീരുമാനിച്ചു. അത് പക്ഷേ വളരെ തന്ത്രപരമായി നടപ്പിലാക്കുകയായിരുന്നു ചെയ്തത്. ഫലത്തില്‍, ഒരൊറ്റ തട്ടില്‍ ബെര്‍ലിന്‍മതില്‍ പൊളിഞ്ഞുവീണു, ചരിത്രപരമായ ഒരു അനിവാര്യത പോലെ! 


































Monday, December 22, 2025

അംബാസഡര്‍ തിരിച്ചുവരുന്നു

സ്വതന്ത്രഇന്ത്യയില്‍ ജനിച്ച ഏതൊരു ഇന്ത്യാക്കാരനും ജീവിതത്തില്‍ ഒരുതവണയെങ്കിലും ഒരു അംബാസഡര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ടാവും. ഇന്ത്യയിലെവിടെ ആയാലും ഏറെക്കാലം സര്‍ക്കാര്‍ വാഹനം എന്നൊരു ഗമയില്‍ അംബാസഡറല്ലാതെ മറ്റൊരു കാര്‍ ഇന്ത്യന്‍ റോഡുകളെ കീഴടക്കിയിട്ടുണ്ടാവില്ല. ഉത്തരേന്ത്യയില്‍ അത് 'സര്‍ക്കാരി ഗാഡി' എന്ന് അറിയപ്പെടുന്നെന്നേയുള്ളൂ. മഹാനഗരമെന്നോ കുഗ്രാമമെന്നോ ഉള്ള വ്യത്യാസമില്ലാതെ ടാര്‍പോലുുമില്ലാത്ത ചെമ്മണ്‍പാതകളിലൂടെ അംബാസഡര്‍ ഇന്ത്യന്‍ ജീവിതത്തിന്‍റെ ഭാഗമായി. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ഒരു അംബാസഡര്‍ കാര്‍ പോലുമില്ലാതെ ഒരു വിവാഹമംഗളയാത്രയും സാധ്യമാവുമായിരുന്നില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍പ്പോലും മരണാസന്നനായ ഒരു രോഗിയെത്തേടി വരാനും അയാളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനും ഏത് ഊടുവഴിയിലേക്കും അംബാസഡര്‍ എത്തുമായിരുന്നു. ഒരുപക്ഷേ, അഞ്ചുപേര്‍ക്ക് കയറാവുന്ന ഒരു സ്വകാര്യവാഹനം എന്നതിനെക്കാള്‍ എത്രപേര്‍ക്ക് കയറാം എന്നതിന്‍റെ ഒരു പരീക്ഷണമാവാനും അംബാസഡര്‍ കാറുകള്‍ നിമിത്തമായിട്ടുണ്ട്. റാംജിറാവ് എന്ന സിനിമയില്‍ 'സിനിമയിലെടുക്കപ്പെട്ട എല്‍ദോ'-യെ അന്വേഷിച്ച് ആശാനും സംഘവും പുറപ്പെടുന്ന രംഗം അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനുമാവില്ല. പുതുതലമുറയ്ക്ക് ഒരുപക്ഷേ എന്തായിരുന്നു അംബാസഡര്‍ കാറിന്‍റെ മാഹാത്മ്യം എന്ന് മനസിലാക്കിക്കൊടുക്കാന്‍ ഇയൊരു ദ്യശ്യം മാത്രമേ ഇനിയുണ്ടാവൂ എന്നു തന്നെ പറയാം. കാരണം അംബാസഡര്‍ കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. 
2014-ല്‍ ഇതിന്‍റെ ഉത്പാദനം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് നിറുത്തി. സൗകര്യം എന്നതിലുപരി മറ്റു പല ഘടകങ്ങളും സ്വകാര്യവാഹനങ്ങളുടെ മേഖലയിലേക്ക് കടന്നുവന്നതാവാം കാരണം. മലയാളി കൂടുതല്‍ പണക്കാരനായപ്പോള്‍ പുതിയ കാറുകള്‍ പരിചയപ്പെട്ടു എന്ന് പറയുന്നതുമാവാം ശരി. ഉപഗ്രഹസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ എന്നിവയുടെ വികാസം കാറിനുള്ളിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും അത് നിയന്ത്രിക്കുന്നവര്‍ക്കും അനേകം സൗകര്യങ്ങള്‍ നല്‍കി. അപകടസാധ്യത കുറയ്ക്കുക, അപകടം സംഭവിച്ചാല്‍ത്തന്നെ അതിന്‍റെ ആഘാതം കുറയ്ക്കുക, അറിയാത്ത വഴികളില്‍ അകപ്പെട്ടാല്‍ സഹായിയാവാന്‍ കഴിയുന്ന ജി.പി.എസ്. ഉണ്ടാവുക മുതലായവ പുതിയ കാറുകളിലേക്ക് മലയാളികളേയും അതുപോലെ ഇന്ത്യക്കാരെയൊട്ടാകെയും ആകര്‍ഷിച്ചു. ഒരുപക്ഷേ അത് പകുതി മാത്രം യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന പരസ്യനിര്‍മ്മിതമായ ഒരു വിഭ്രമലോകമായിരുന്നിരിക്കാം. പക്ഷേ, നിറങ്ങളുടേയും തിളക്കങ്ങളുടേയും ആ തിരക്കിനിടയില്‍ അംബാസഡര്‍ എപ്പോഴോ പടിയിറങ്ങിപ്പോയി. അല്ലെങ്കില്‍ പഴയ ഓര്‍മ്മകളുടെ ആല്‍ബച്ചിത്രംപോലെ ഇരുട്ടും മാറാലയും പിടിച്ച ഒരു ഷെഡിലേക്ക് ഒതുക്കപ്പെട്ടു. അല്ലെങ്കില്‍ മഴയും വെയിലും കൊണ്ട് തുരുമ്പടുത്ത് നശിച്ചു. ഒരു അംബാസഡര്‍ കാര്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞാല്‍ ലോട്ടറി വില്‍പ്പനക്കാര്‍ പോലും വാങ്ങാത്ത അവസ്ഥ വന്നു.പക്ഷേ, ഇപ്പോള്‍ വീണ്ടും അംബാസഡര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്. പക്ഷേ, പഴയ അംബാസഡറായല്ല. ഒരു വിദേശനിര്‍മ്മിത കാറിനെ അനുസ്മരിപ്പിക്കുന്ന രൂപവ്യത്യാസത്തോടെ. 

അംബാസഡര്‍ 2.0

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് അംബാസഡര്‍ വീണ്ടുമെത്തുമ്പോള്‍ അത് 'അംബി' എന്ന ഓമനപ്പേരുമായി അടിമുടി പരിഷ്കാരങ്ങളുമായാണ് വരുന്നത്. തീര്‍ച്ചയായും അതൊരു څമാസ് എന്‍ട്രിچ തന്നെ ആയിരിക്കും. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (Hindustan Motor Financial Corporation of India: HMCFI)  എന്ന അംബാസഡറിന്‍റെ പഴയ നിര്‍മ്മാതാക്കള്‍ തന്നെയാണ് അംബാസഡര്‍ 2.0യേയും അണിയിച്ചൊരുക്കു ന്നത്. പക്ഷേ, ഒറ്റയ്ക്കല്ല. ഫ്രഞ്ച് കാര്‍ നിര്‍മ്മാണക്കമ്പനിയായ പെഷോച് (Peugeot)  ആണ് ഇതിനായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സുമായി കൈകോര്‍ക്കുന്നത്. പുതിയ എന്‍ജിനോടെയാണ് അംബാസഡര്‍ 2.0 എത്തുന്നത്. ഇതിന്‍റെ രൂപകല്‍പ്പനയ്ക്കുവേണ്ടിയാണ് പ്രധാനമായും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സും പെഷോചും കൈകോര്‍ക്കുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ചെന്നൈ പ്ളാന്‍റിലാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. പുതിയ അംാസഡറിന് പഴയ അംബാസഡറുമായി ഒരു സാദ്യശ്യവുമുണ്ടാവില്ല എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്നതിനെ സൂചിപ്പിക്കുന്ന ഒങ  എന്ന ആ അതിപ്രശസ്തമായ മുദ്ര മാത്രമായിരിക്കാം പഴയ രൂപത്തില്‍ നിന്നും കടംകൊള്ളുന്നത്. 2024 ഓഗസ്റ്റില്‍ പുതിയ അംബാസഡര്‍ അവതാറിന്‍റെ ലോഞ്ചിങ് ഉണ്ടാവുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാലത് 2026-ലേ സംഭവിക്കൂ എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ രൂപകല്‍പ്പന അവസാനഘട്ടം പിന്നിട്ടതായാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ഡയറക്ടറും മാനേജിങ് ഡയറക്ടറുമായ ഉത്തം ബോസ് പറയുന്നത്. 
അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന സെഡാന്‍ മോഡല്‍ ആയാണ് അംബാസഡര്‍ 2.0 വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ അംബാസഡര്‍ ഇലക്ട്രിക് ആയിരിക്കും എന്നൊരു അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ 'ഇന്‍റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്‍' (Internal Combustion Engine, ICE)  ഘടിപ്പിച്ച, പെട്രോളിലോ ഡീസലിലോ ഓടുന്ന കാര്‍ ആയിരിക്കും അത്. അതിനുശേഷം മാത്രമേ, ഇലക്ട്രിക് എന്‍ജിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ നിലപാട്. ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡുള്ളതിനാല്‍ ഒരു യൂറോപ്യന്‍ കാര്‍ നിര്‍മ്മാണകമ്പനിയുമായിച്ചേര്‍ന്ന് അതിനുള്ള നീക്കങ്ങളും നടത്തിവരുന്നുണ്ട് എന്ന് മാത്രം. എങ്കിലും ആദ്യം ഇലക്ട്രിക് ആയ ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ആഗ്രഹിക്കുന്നത്. ഇതിനായി 400 കോടിയുടെയെങ്കിലും മുതല്‍മുടക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പെട്രോള്‍/ഡീസല്‍ കാറുകള്‍ ചെന്നൈയിലെ പ്ളാന്‍റില്‍ നിര്‍മ്മിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണ്ണമായും പശ്ചിമബംഗാളിലെ ഉത്തര്‍പരാ പ്ളാന്‍റില്‍ നിന്നായിരിക്കും പുറത്തിറങ്ങുന്നത്. 295 ഏക്കര്‍ വിസ്ത്യതിയുള്ള ഇവിടെ നിന്നായിരുന്നു 2014ല്‍ ഉത്പാദനം നിറുത്തുന്നതിനു മുമ്പുള്ള അവസാന ബാച്ച് അംബാസഡര്‍ കാറുകള്‍ പുറത്തിറങ്ങിയത്. പക്ഷേ, കണ്‍മറഞ്ഞുപോയ അംബാസഡര്‍ കാറും പുതിയ വേര്‍ഷനും തമ്മില്‍ വിലയില്‍ ഒരു താരതമ്യവും സാധ്യമല്ല: 40 മുതല്‍ 50 ലക്ഷം വരെയായിരിക്കും അംബാസഡര്‍ 2.0-യുടെ വില!


'റോഡ് കിങി'ന്‍റെ ചരിത്രം

1957-ലാണ് അംബാസിഡര്‍ കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. അക്കാലത്ത് ബ്രിട്ടണില്‍ വളരെയധികം ജനപ്രീതി നേടിയിരുന്ന മോറിസ് ഓക്സ്ഫോര്‍ഡ് (Morris Oxford series-II) എന്ന കാറിന്‍റെ മാത്യകയിലായിരുന്നു അത് നിര്‍മ്മിക്കപ്പെട്ടത്. 35 ബ്രേക്ക് ഹോഴ്സ്പവര്‍ (bhp) ഉള്ള എന്‍ജിന്‍ അന്നത്തെ കാലത്ത് څപവര്‍ഫുള്‍' എന്ന് പറയാനാവുന്നത് തന്നെയായിരുന്നു. 'ഹിന്ദുസ്ഥാന്‍ ലാന്‍ഡ്മാസ്റ്റര്‍' എന്നതായിരുന്നു ആദ്യ മോഡലിന്‍റെ പേര്. പുറകുവശത്ത് സാധനങ്ങള്‍ വെക്കാന്‍ യഥേഷ്ടം സ്ഥലമൊരുക്കപ്പെട്ട ഒരു 'സെഡാന്‍' ആയിരുന്നു ഇത്. ഇരുവശത്തേക്കും പൂര്‍ണ്ണമായും തുറന്നുവെക്കാനാവുന്ന ഡോറുകളുള്ള ഇതിനുള്ളില്‍ അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാമായിരുന്നു. എങ്കിലും അഞ്ച് എന്നത് ഏഴോ എട്ടോ ആയാലോ ഡിക്കിയില്‍ ഭാരം കൂടുതലായാലോ ഒരു പ്രശ്ന വുമുണ്ടാവാത്ത തരത്തില്‍ അസാമാന്യമായിരുന്നു ഇതിന്‍റെ പുള്ളിങ്. കരുത്തുറ്റ ബോഡി, ഒറ്റനോട്ട ത്തില്‍ത്തന്നെ അതിന്‍റെ ബലം വെളുപ്പെടുത്തുന്നതായിരുന്നു. ഇംഗ്ളണ്ടിലെ നിരത്തുകളില്‍ നിന്നും പകര്‍ത്തിയെടുത്തപോലുള്ള 'ബോക്സി' ആയ ആക്യതിയും ജീവനുള്ള കണ്ണുകള്‍ പോലെ തോന്നിക്കുന്ന ഹെഡ്ലൈറ്റുകളും വെള്ളിനിറത്തിലുള്ള ക്രോംഗ്രില്‍ കൊണ്ടുള്ള മുന്‍ഭാഗവും എന്നത്തേയും പോലെ അംബാസഡറിന്‍റെ ആദ്യമോഡലിനും അപൂര്‍വ്വവ്യക്തിത്വം പകര്‍ന്നു. കാലുകള്‍ നീട്ടിവെക്കാന്‍ കഴിയുന്നു എന്നതും കുഷന്‍ സീറ്റുകളും അംബാസഡര്‍ ലാന്‍ഡ്മാസ്റ്ററെ ആ വിളിപ്പേരിന് കൂടുതല്‍ അര്‍ഹമാക്കുന്നതോടൊപ്പം ദീര്‍ഘയാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യവുമാക്കി.


ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ ഒരു ഭാഗമായിരുന്ന മോറിസ് മോട്ടോഴ്സ് അതിന്‍റെ മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ്ക-I, സീരീസ്ക-II എന്നിവയുടെ പകര്‍പ്പവകാശം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് വിറ്റിരുന്നു. ഇതില്‍ സീരീസ്കക ആയിരുന്നു 'ലാന്‍ഡ്മാസ്റ്റര്‍' എന്ന പേരില്‍ വിപണിയി ലെത്തിയത്. മോറിസ് മോട്ടോഴ്സ് ബ്രിട്ടണില്‍ ഓക്സ്ഫോര്‍ഡ് സീരീസ്കകകനുശേഷം ആ മോഡലില്‍ നിന്നുമാറി, അസ്റ്റിന്‍ (Austin),  മോറിസ് മെര്‍ജര്‍ (Morris Merger)  എന്നിവ പുറത്തിറക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇവയെ അനുകരിക്കുകയുണ്ടായില്ല. ഒരു പക്ഷേ ഇത് മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ്ക-III സ്വയം ഒരു പരിപൂര്‍ണ്ണതയെ പ്രതിനിധീകരിക്കുന്നു എന്ന വിശ്വാസം കാരണമായിരിക്കാം. അലെക് ഇസിഗോണിസ് (Alec Issigonis, 1906-1988) എന്ന ഗ്രീക്ക് വംശജനായ ബ്രിട്ടീഷ് ഇന്‍ജിനീയര്‍ ആയിരുന്നു മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ് രൂപകല്‍പ്പന ചെയ്തത്. യന്ത്രസഹായം ഒന്നുമില്ലാതെ കൈകള്‍ മാത്രമുപയോഗിച്ചാണ് അദ്ദേഹം ആ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്. ഇവ കൂടാതെ മോറിസ് മിനി (Morris Mini), മോറിസ് മൈനര്‍ (Morris Minor) എന്നിവയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നുവെങ്കിലും അവയൊന്നും ഇന്ത്യയില്‍ വന്നില്ല. 'ലാന്‍ഡ്മാസ്റ്റര്‍-നുശേഷമായിരുന്നു 'അംബാസിഡര്‍' എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കാര്‍ നിര്‍മ്മിക്കുന്നത്, മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ്ക-III-യുടെ ഇന്ത്യന്‍പകര്‍പ്പായി.

ബിര്‍ലയുടെ കാര്‍

സി. കെ. ബിര്‍ലാ ഗ്രൂപ്പിന്‍റെ കീഴില്‍ വരുന്ന ഒരു ഓട്ടോമൊബൈല്‍ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ ്. ബിര്‍ല കുടുംബാംഗമായ ബ്രാജ് മോഹന്‍ ബിര്‍ല 1942-ലാണ് ഇത് സ്ഥാപിക്കുന്നത്. പക്ഷേ, ബിര്‍ലാഗ്രൂപ്പിന്‍റെ തുടക്കം ഇതിലായിരുന്നില്ല. 1939ല്‍, ഒറീസയില്‍ ഒരു പേപ്പര്‍ കമ്പനി                ആയിട്ടായിരുന്നു അതിന്‍റെ തുടക്കം. ഓറിയന്‍റ് പേപ്പര്‍ എന്നായിരുന്നു ഇതിന്‍റെ പേര്. പിന്നീട ്ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പര്‍ നിര്‍മ്മാണക്കമ്പനിയായി ഇത് മാറി. പശ്ചിമബംഗാള്‍ ആസ്ഥാനമായിട്ടായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിക്കപ്പെട്ടത്. പക്ഷേ ആദ്യത്തെ പ്ളാന്‍റ് ഗുജറാത്തിലെ ഓഖ (ജീൃേ ഛസവമ)യില്‍ ആയിരുന്നു. ബ്രിട്ടീഷ് കമ്പനിയായ മോറിസ് മോട്ടോഴ്സ് നിര്‍മ്മിക്കുന്ന څമോറിസ്10چന്‍റെ ഭാഗങ്ങള്‍ അസംബ്ളി ചെയ്യുക മാത്രമായിരുന്നു ഇവിടെ ചെയ്തിരുന്നത്. څഹിന്ദുസ്ഥാന്‍10چ എന്ന പേരിലായിരുന്നു ഇത് വിപണിയില്‍ വിറ്റിരുന്നത്. ഇതില്‍ ഉപയോഗിച്ചിരുന്ന 1476 രര എന്‍ജിന്‍ ആയിരുന്നു അംബാസഡര്‍ കാറിലും ഉപയോഗിച്ചതെങ്കിലും څഅംബാസഡര്‍چ എന്ന് പേരുമാറ്റുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടായിരുന്നു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് ഒരു നയം ആയി നിലവിലുണ്ടായിരുന്നുവെങ്കിലും തദ്ദേശീയമായ ഓട്ടോമൊബൈല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് 1954ല്‍ ഒരു പ്രത്യേക പോളിസി ആയിത്തന്നെ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത് നിലവില്‍ വന്നപ്പോള്‍ മോറിസ് മോട്ടോഴ്സ് നിര്‍മ്മിക്കുന്ന കാറിന്‍റെ ഭാഗങ്ങള്‍ അസംബ്ളി ചെയ്യുക എന്നതില്‍ നിന്നും മാറി, പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ പുറത്തിറക്കാന്‍ ബിര്‍ളാ ഗ്രൂപ്പ് തീരുമാനിച്ചു. ബിര്‍ളാകുടുംബത്തിന് സര്‍ക്കാരിന്‍റെ മേലുണ്ടായിരുന്ന രാഷ്ട്രീയസ്വാധീനവും അംബാസഡറിന്‍റെ പ്രചാരത്തിന് ആക്കം കൂട്ടി. സര്‍ക്കാര്‍ വാഹനങ്ങള്‍ മുഴുവനും അംബാസഡര്‍ ആയി.

ഈ രംഗത്ത് അന്ന് അംബാസഡറിനുണ്ടായിരുന്ന പ്രധാന എതിരാളി പ്രീമിയര്‍ പത്മിനി ആയിരുന്നു. 'സ്റ്റാന്‍ഡേര്‍ഡ്-10' പേരില്‍ മദ്രാസിലെ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍ പ്രോഡക്ട്സ് എന്ന കമ്പനി ഒരു പുറത്തിറക്കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ട്രയംഫ് (Standard Triumph)  എന്ന ബ്രിട്ടീഷ് കമ്പനി പുറത്തിറക്കുന്ന കാറുകളുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ഇത്. പക്ഷേ, പ്രീമിയര്‍ പത്മിനി-യെപ്പോലെ ഇതും വലിപ്പം കുറഞ്ഞ കാര്‍ ആയിരുന്നു. ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം കാരണം അംബാസഡര്‍ കൂടുതല്‍ ജനപ്രിയമായി. ഭാരിച്ച ലഗേജുമായി വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്കുള്ള ടാക്സി എന്ന നിലയില്‍ അംബാസഡറിനു പകരം വെക്കാന്‍ മറ്റൊന്നുണ്ടായില്ല. ഒരു കുടുംബമാണ് മടങ്ങുന്നതെങ്കില്‍പ്പോലും ഒരൊറ്റ കാറില്‍ സൗകര്യപൂര്‍വ്വം ലഗേജുകളുമായി യാത്ര ചെയ്യാനാവുന്നതും അംബാസിഡറിനെ പ്രിയതരമാക്കി. ടാറിടാത്ത ഗ്രാമപാതകള്‍പോലും അംബാസിഡറിന്‍റെ യാത്രയ്ക്ക് ഒരു തടസമായില്ല. 35 യവുയുടെ എന്‍ജിന്‍ ഏത് ബാലികേറാമലയും കടന്നുകയറാന്‍ കഴിയുന്ന തരത്തില്‍ ശക്തവുമായിരുന്നു. എന്നാല്‍ അംബാസിഡറിന് കുഴപ്പങ്ങളൊന്നുമില്ലായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. അത്യാവശ്യത്തിന് ഉപയോഗിക്കുന്ന വാഹനം എന്നതില്‍ നിന്നും നിത്യോപയോഗത്തിനുള്ള വാഹനം എന്ന നിലയിലേക്ക് കാര്‍ എന്ന സങ്കല്‍പ്പം പരിണമിച്ചപ്പോള്‍ അംബാസഡര്‍ അല്പം പിന്നോട്ടുപോയി. സത്യത്തില്‍ തുടക്കം മുതലേ അത്തരം പ്രശ്നങ്ങള്‍ അംബാസിഡറിനുണ്ടായിരുന്നുവെങ്കിലും അതത്ര പ്രകടമായിരുന്നില്ല. ഇന്ധനക്ഷമത കുറവ് എന്നത് സാധാരണക്കാരന്‍റെ പോക്കറ്റ് ചോര്‍ത്തുന്നതായിരുന്നു. പിന്നെ പെട്ടെന്ന് ചൂടാവുന്ന എന്‍ജിനും. ഈ കുറവുകളൊന്നും പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല എന്നതും അംബാസിഡറിനെ പിന്നോട്ട് വലിച്ചു.  


മോഡലുകള്‍

അംബാസഡര്‍ മാര്‍ക്ക്-I (1957-1962) : 1957-ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ബ്രിട്ടീഷ് കമ്പനിയായ മോറിസ് മോട്ടോഴ്സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ പുനര്‍നിര്‍മ്മിച്ച മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ്കകകന് നല്‍കിയ പേരായിരുന്നു അംബാസഡര്‍ മാര്‍ക്ക്-I (Ambassador Mark I). ആദ്യത്തെ അംബാസഡര്‍ മോഡല്‍ ആയതിനാല്‍ ഇതിന്‍റെ പേരിനുകൂടി ആദ്യകാലങ്ങളില്‍ മാര്‍ക്ക്-I എന്ന് ചേര്‍ത്തിരുന്നില്ല. ഇത് പൂര്‍ണ്ണമായും പശ്ചിമബംഗാളിലെ ഉത്തര്‍പര പ്ളാന്‍റിലാണ് നിര്‍മ്മിച്ചത്. 1957 പകുതിയായപ്പോള്‍ ഇത് വിപണിയില്‍ ലഭ്യമായി. തുടര്‍ന്ന് ലാന്‍ഡ്മാസ്റ്റര്‍ എന്ന മോഡലിന്‍റെ ഉത്പാദനം നിറുത്തിവച്ചു. 1476 cc-യുടെ പെട്രോള്‍ എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത്. മോറിസ് മോട്ടോഴ്സ് ബ്രിട്ടണിലെ മറ്റൊരു കമ്പനിയായ അസ്റ്റിന്‍ മോട്ടോഴ്സുമായി ലയിച്ചിരുന്നു. അതുകൊണ്ട് അസ്റ്റിന്‍ രൂപകല്‍പ്പന ചെയ്ത എന്‍ജിനാണ് അംബാസഡറില്‍ ഉപയോഗിക്കാനായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് നല്‍കപ്പെട്ടത്. 1957-നുശേഷം പക്ഷേ ഈ എന്‍ജിന്‍ മാറ്റി 1489 cc-യുടെ കൂടുതല്‍ ശക്തമായ എന്‍ജിന്‍ (55 bhp) ഘടിപ്പിക്കപ്പെട്ടു. പക്ഷേ, മാര്‍ക്ക്-I  എന്ന പേര് മാറ്റിയില്ല.

അംബാസഡര്‍ മാര്‍ക്ക്-II (1962-1975) : 1962 ജനുവരിയില്‍ പുറത്തുവന്ന ഇത് പുറമേ നിന്നു നോക്കുമ്പോള്‍ മോറിസ് മിനി എന്ന ബ്രിട്ടീഷ് നിര്‍മ്മിത കാറിനെ ഓര്‍മ്മിപ്പിച്ചിരുന്നു. അക്കാലത്തെ ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന മോഡലായിരുന്നു ഇത്. മുന്‍വശത്തെ വെള്ളിനിറത്തിലുള്ള ഗ്രില്ലിന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു മാര്‍ക്ക്കമായുള്ള പ്രകടമായ വ്യത്യാസം.പുറകുവശത്തെ ചുവന്ന ലൈറ്റില്‍ ലെന്‍സ് കൂട്ടിച്ചേര്‍ത്തതും മുമ്പില്‍ ഇന്‍ഡിക്കേറ്റര്‍ ലാംപ് ഉള്‍ക്കൊള്ളിച്ചതും മാര്‍ക്ക്-IIന്‍റെ വ്യത്യാസങ്ങളായിരുന്നു. വലിപ്പത്തിലെ ചെറുപ്പം കാരണം പ്രിമീയര്‍ പത്മിനി, സ്റ്റാന്‍ഡേര്‍ഡ് എന്നീ കാറുകളുമായി മത്സരിക്കാന്‍ മാര്‍ക്ക്കകനു കഴിഞ്ഞു.

അംബാസഡര്‍ മാര്‍ക്ക്-III (1975-1979) : 1975-ന്‍റെ പകുതിയോടെ വിപണിയിലെത്തിയ ഈ മോഡല്‍ മുന്‍വശത്തെ ഗ്രില്ലിന്‍റെ കാര്യത്തില്‍ അല്പമേ വ്യത്യാസപ്പെട്ടിരുന്നുള്ളൂവെങ്കിലും പ്രധാനവ്യത്യാസം അകത്തായിരുന്നു. മാര്‍ക്ക്-III-ലെ തടികൊണ്ടുള്ള ഡാഷ്ബോര്‍ഡിനു പകരം അലൂമിനിയം കൊണ്ടുള്ള ഡാഷ്ബോര്‍ഡും അതില്‍ മൂന്ന് മീറ്ററുകളുമായിരുന്നു മാര്‍ക്ക്-III-യുടെ പ്രത്യേകത. പിന്നീട് വന്ന ഡീലക്സ് വെര്‍ഷനില്‍ സ്പീഡോമീറ്റര്‍ കൂടാതെ നാലു മീറ്ററുകള്‍ ഉണ്ടായിരുന്നു. ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വൈപറുകളും മാര്‍ക്ക്കകകയുടെ പ്രത്യേകതയായിരുന്നു. പക്ഷേ, മാര്‍ക്ക്-III വരുന്നതിനു തൊട്ടുമുമ്പ് മാര്‍ക്ക്കകലും ഈ മാറ്റം വരുത്തിയിരുന്നു. 1790 രരയുടെ ശക്തമായ മോറിസ് എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഘടിപ്പിച്ചിരുന്നത്. ഇതിന് ഒരു എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട പവര്‍ കൂടി ഉണ്ടായിരുന്നു. പിന്നീടുവന്ന മോഡലുകളിലും ഇതേ എന്‍ജിന്‍ ആയിരുന്നുവെങ്കിലും വില്‍പ്പന കുറവായതിനാല്‍ മാര്‍ക്ക്-III വിപണിയില്‍ നിന്നും വേഗം പിന്‍വലിക്കപ്പെട്ടു. 

അംബാസഡര്‍ മാര്‍ക്ക്-IV (1979-1990) : 1979-ല്‍ വിപണിയിലെത്തിയ ഇത് ഒരു പെട്രോള്‍ കാര്‍ ആയിട്ടായിരുന്നു രംഗപ്രവേശം നടത്തിയതെങ്കിലും 1980ല്‍ ഇതിന്‍റെ ഡീസല്‍ വെര്‍ഷന്‍ ഇറങ്ങുകയുണ്ടായി. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ കാര്‍. എന്നാല്‍ ഇത് സ്വകാര്യവ്യക്തികള്‍ക്ക് വാങ്ങിയുപയോഗിക്കാനുള്ള അനുമതിയില്ലായിരുന്നു. സര്‍ക്കാര്‍ വാഹനമായും ടാക്സി ആയും മാത്രമേ ഇത് ഓടിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. കര്‍ഷകര്‍ ട്രാക്ടറില്‍ ഉപയോഗിക്കുന്ന കാരണമായിരുന്നു ഡീസല്‍വില സര്‍ക്കാര്‍ സബ്സിഡിയിലൂടെ കുറച്ചുനിറുത്തിയിരുന്നത്. സ്വകാരവാഹനമായുള്ള ഉപയോഗം ഈ നയത്തിനു വിരുദ്ധമാണെന്ന ചിന്താഗതിയായിരുന്നു നിരോധനത്തിനു കാരണം. 1489 cc-യും 37 bhp-യും ഉള്ളതുമായ ഡീസല്‍ എന്‍ജിന്‍ അങ്ങനെ സാമാന്യജനത്തില്‍ നിന്നും അകന്നുനിന്നു. പില്‍ക്കാലത്ത് ഈ നിയന്ത്രണം എടുത്തുപോയെങ്കിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു ഇതിന്‍റെ വില. മാര്‍ക്ക് പരമ്പരയിലെ അവസാനത്തെ കാര്‍ ഇതായിരുന്നു. ഇതിന്‍റെ ഡീലക്സ് എഡിഷന്‍ ആയിരുന്നു 'അംബാസഡര്‍ നോവ.

അംബാസഡര്‍ നോവ (1990-1999) : ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അതിന്‍റെ അതുവരെയുള്ള മോഡലുകളെയെല്ലാം അടിമുടി പരിഷ്കരിച്ചതില്‍ നിന്നുമായിരുന്നു 'നോവ'-യുടെ പിറവി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെയുള്ള രണ്ട് വേരിയന്‍റുകള്‍ ഇതിനുണ്ടായിരുന്നു. പെട്രോള്‍ എന്‍ജിന്‍ 55 bhp-യുടേതായിരുന്നു. ഡീസല്‍ എന്‍ജിന്‍ 37 bhp-യുടേതും. സ്റ്റിയറിങ് വീല്‍ അടക്കം ഇലക്ട്രിക് സംവിധാനങ്ങളെല്ലാം പരിഷ്കരിക്കപ്പെട്ടിരുന്നു. ബ്രേക്കിങ് സങ്കേതവും പുതുക്കിയിരുന്നു. എന്നാല്‍ ഇത്തരം പുതുമകളിലേക്കെത്താന്‍ അംബാസഡറിനുവേണ്ടി വന്ന സമയം അതിന് ഗുണംചെയ്തില്ല എന്നുവേണം പറയാന്‍. ഈ സമയത്ത് ഇതിലും ആധുനികമായ സൗകര്യങ്ങളോടെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് 'കോണ്ടസ' എന്ന ആഢംബരകാറിനെ ഇന്ത്യയില്‍ അവതരിച്ചു. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധിയോടെ നടപ്പിലാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ പല ജാപ്പനീസ് കമ്പനികളേയും ഇന്ത്യയിലെത്തിച്ചു. സുസൂക്കി കമ്പനിയുടെ സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട 'മാരുതി സുസൂക്കി' സാധാരണക്കാരന്‍റെ ചെറിയ പോക്കറ്റിന് ഒരു കുഞ്ഞുകാര്‍ സമ്മാനിച്ചു. ചെറിയ കാറുകള്‍ നിര്‍മ്മിച്ചിരുന്ന പ്രീമിയര്‍ കമ്പനിയും സ്റ്റാന്‍ഡേര്‍ഡ് മോട്ടോഴ്സും വലിയ കാറുകള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് നേടുകകൂടി ചെയ്തപ്പോള്‍ അംബാസഡറിന് നോവ കൊണ്ടും പിടിച്ചുനില്‍ക്കാവാത്ത സ്ഥിതിയായി.

അംബാസഡര്‍ ക്ളാസിക് (1992-2010) : 1992-ല്‍ വിപണിയിലെത്തിയ ഇതിന്‍റെ ഔദ്യോഗികനാമം അംബാസഡര്‍ 1800 ISZ എന്നായിരുന്നു. ഇസൂസു എന്ന ജപ്പാന്‍ കമ്പനിയുടെ 1817-cc എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. 75 യവുയുടെ കരുത്തുള്ള ഇതിന് 5 സ്പീഡ് ഗിയര്‍ബോക്സിലൂടെയുള്ള വേഗപ്രകടനവും ഉറപ്പുവരുത്തിയിരുന്നു. ഇതേ എന്‍ജിന്‍ തന്നെയായിരുന്നു കോണ്ടസ-യിലും ഉപയോഗിച്ചിരുന്നതെങ്കിലും അത് 88 bhp-യുടെ ശക്തി പകരുന്നതായിരുന്നു. അംബാസഡര്‍ ക്ളാസിക്കിനുവേണ്ടി പവര്‍ കുറയ്ക്കുകയായിരുന്നുവെന്നത് അതിന്‍റെ ആകര്‍ഷകത്വത്തിന് മങ്ങലേല്‍പ്പിച്ചു. എങ്കിലും 1998-ലെ ഡെല്‍ഹി മോട്ടോര്‍ഷോയില്‍ അതിന് 'ക്ളാസിക്' എന്ന പദവി നേടിക്കൊടുത്തു. പക്ഷേ, ഇതിന്‍റെ ഡീസല്‍ വേരിയന്‍റിന് കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം സൂചിപ്പിക്കുന്ന 'ഭാരത് IV’ എന്ന മാനകപദവിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇത് കാരണം ഇന്ത്യയിലെ പ്രധാനപ്പെട്ട 13 നഗരങ്ങളില്‍ ഇത് വില്‍ക്കാനായില്ല. ഇത് ക്ളാസിക്കിനേറ്റ വലിയ തിരിച്ചടിയായി.

അംബാസഡര്‍ ഗ്രാന്‍ഡ് (2003-2010) : 137 പരിഷ്കരണങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്‍ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ഇതിന് പെട്രോള്‍/ഡീസല്‍ വേരിയന്‍റുകള്‍ ഉണ്ടായിരുന്നു. ശബ്ദം ഒട്ടും ഉള്ളിലേക്ക് കടക്കാത്ത തരത്തിലുള്ള ഇന്‍സുലേഷന്‍ സങ്കേതം ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്നുമാണ് കടംകൊണ്ടത്. ഇസൂസു കമ്പനിയുടെ 1817 cc എന്‍ജിന്‍ തന്നെയായിരുന്നു ഇതിലും. നാലേകാല്‍ ലക്ഷത്തില്‍ത്താഴെ ഒരു പെട്രോള്‍ കാര്‍ ലഭിക്കുന്നു എന്നതുമാത്രമായിരുന്നു ഏക ആകര്‍ഷണം. ഡീസല്‍ വെര്‍ഷന് നാലേമുക്കാല്‍ ലക്ഷവും. അംബാസിഡറിന്‍റെ 50th ആനിവേഴ്സറി എഡിഷന്‍ എന്ന പേരിലായിരുന്നു അംബാസഡര്‍ ഗ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്.

അംബാസഡര്‍ അവിഗൊ (2004-2010) : അംബാസഡറിനും മുമ്പുണ്ടായിരുന്ന 'ലാന്‍ഡ്മാസ്റ്ററി-നെ ഇപ്പോഴും ഇഷ്ടപ്പെടുന്നവരുണ്ടാവും എന്ന പ്രതീക്ഷയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പുറത്തിറക്കിയ ഒരു 'റിട്രോ റിവൈവല്‍' മോഡല്‍ ആയിരുന്നു അംബാസിഡര്‍ അവിഗൊ. മധ്യപ്രദേശിലെ പുരാതനമായ ബര്‍വാനി രാജകുടുംബാംഗവും 'വിന്‍റേജ് ആന്‍റ് ക്ളാസിക് കാര്‍ ക്ളബ് ഓഫ് ഇന്ത്യ'-യുടെ സ്ഥാപകനുമായ റാണാ മാന്‍വേന്ദ്ര സിങ് ആയിരുന്നു ഇതിന്‍റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. പഴയ കാലത്തെ പ്രണയിക്കുന്നവര്‍ക്കായി അദ്ദേഹം കാറിന്‍റെ ഉള്‍വശം അംബാസഡര്‍ മാര്‍ക്ക്-IV-നെ പുനഃസ്യഷ്ടിച്ചതുപോലെയാക്കി. കെന്‍വുഡിന്‍റെ ഏറ്റവും പുതിയ മ്യൂസിക് സിസ്റ്റത്തെ ഉള്‍ക്കൊള്ളിച്ച ഇതില്‍ ശീതീകരണത്തിന്‍റെ പാരമ്യത ഉറപ്പുവരുന്ന എയര്‍കണ്ടീഷനറും സ്ഥാപിച്ചു. സാധാരണക്കാരെ ഉദ്ദേശിച്ചല്ല പുറത്തിറക്കിയതെങ്കിലും ഇന്ത്യയിലെ ധനാഢ്യര്‍ വെറുമൊരു 'റീവര്‍ക്ക്ഡ് ആന്‍റിക്പീസി'-നായി ഇത്രയും തുക ചെലവുചെയ്യുന്നതില്‍ വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല.

അംബാസഡര്‍ എന്‍കോര്‍ (2013-2014) : വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഭാരതസര്‍ക്കാര്‍ യൂറോപ്യന്‍യൂണിയന്‍ ചട്ടങ്ങളെ മാത്യകയാക്കി രൂപീകരിച്ച BS IV (ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് IV) പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഡീസല്‍ കാറായിരുന്നു ഇത്. മാഗ്നാ സ്റ്റേയര്‍ എന്ന ഓസ്ട്രിയന്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ടായിരുന്നു നിര്‍മ്മിച്ചതെങ്കിലും അംബാസഡര്‍ ഗ്രാന്‍ഡിന്‍റെ ഒരു സൗന്ദര്യവല്‍ക്യതരുപം മാത്രമായിരുന്നു ഇത്. 2013-ല്‍ നൈജീരിയ യിലേക്ക് കയറ്റുമതി ചെയ്യാനായി കുറച്ച് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വെര്‍ഷനുകള്‍ നിര്‍മ്മിക്കപ്പെട്ടതൊഴിച്ചാല്‍ വില്‍പ്പനയില്‍ ഈ മോഡലിന് പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല.

നഷ്ടത്തിലേക്ക്

1980-കളുടെ തുടക്കം മുതല്‍ക്കേ അംബാസിഡറിന്‍റെ പുതിയ കാറുകള്‍ വിറ്റുപോവുന്നതിനെ ചെറിയ രീതിയില്‍ മാന്ദ്യം ബാധിച്ചിരുന്നു. സ്വകാര്യകാര്‍ എന്ന നിലയില്‍ പ്രീമിയര്‍ പത്മിനി കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തേതന്നെ ഡോക്ടര്‍മാറുടെ കാര്‍ എന്ന നിലയില്‍ പ്രീമിയര്‍ പത്മിനി ഒരു അദ്വിതീയസ്ഥാനം കയ്യടക്കിയിരുന്നു. അങ്ങനെ കോളേജ് കാമ്പസുകളിലെ നിര്‍ദ്ദയത്വത്തിന്‍റെ മാര്‍ച്ച്മാസം എന്നതുപോലെ അംബാസിഡറിന്‍റെ ജീവചരിത്രത്തിലേക്കും ഒരു മാര്‍ച്ച് കടന്നുചെന്നു: 2014 മാര്‍ച്ചില്‍ പശ്ചിമബംഗാളിലും തമിഴ്നാട്ടിലുമുണ്ടായിരുന്ന അംബാസിഡറിന്‍റെ നിര്‍മ്മാണ പ്ളാന്‍റുകള്‍ അടച്ചുപൂട്ടി. പക്ഷേ, ആ സാമ്പത്തികവര്‍ഷത്തിനുള്ളിലും 2,200 പുതിയ അംബാസിഡര്‍ കാറുകള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വിറ്റിരുന്നു. പക്ഷേ ഇത് 1980-കളില്‍ വിറ്റിരുന്നതിന്‍റെ പത്തിലൊന്ന് മാത്രമായിരുന്നു. എങ്കിലും ഇന്ത്യയിലെ നിരത്തുകളില്‍ നിന്നും അംബാസിഡര്‍ അത്ര വേഗമൊന്നും മാഞ്ഞുപോയില്ല. ഇതൊരു ഫോറിന്‍കാറിന്‍റെ ഇന്ത്യന്‍പ്രതിരൂപമായിരുന്നു എന്നൊന്നും അറിഞ്ഞുകൊണ്ടല്ല ഇന്ത്യന്‍ജനത അതിനെ നെഞ്ചേറ്റിയത്. 1956 മുതല്‍ 1959 വരെ മാത്രം ബ്രിട്ടണില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു പഴഞ്ചന്‍ മോഡലിനെയായിരുന്നു 2014 വരെ ഞങ്ങള്‍ വാങ്ങിയും വാടകയ്ക്കെടുത്തുമുപയോഗിച്ചതെന്നു പറഞ്ഞാല്‍ ഒരു ശരാശരി ഇന്ത്യാക്കാരന്‍ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. അത്രകണ്ട് ജനകീയമായ ഒരു വാഹനം, തികച്ചും ഗ്രാമീണമായ ഒരു കാര്‍, ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ളാസ് എന്നും സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന ഒരു സ്വപ്നം എന്നൊക്കെ വിശേഷിപ്പിക്കാനാവുമായിരുന്ന അംബാസിഡര്‍ പക്ഷേ ഷോറൂമുകളില്‍ നിന്നും എന്നന്നേക്കുമായി നീക്കംചെയ്യപ്പെട്ടു. 'പഴയ പണക്കാരന്‍' എന്ന ലേബല്‍ സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ പോലും കൈയ്യൊഴിഞ്ഞപ്പോള്‍ ഇന്ത്യൻ റോഡുകളിലെ  ഈ പഴയ രാജാവ് നാടൊഴിഞ്ഞ് നാടുനീങ്ങിപ്പോയി.

വര്‍ഷാനുചരിതം 

1942: പാസഞ്ചര്‍ കാറുകള്‍ അസംബ്ളി ചെയ്ത് നിര്‍മ്മിക്കുന്നതിനുള്ള ഒരു ചെറിയ പ്ളാന്‍റ് ഗുജറാത്തിലെ ഓഖ (Port Okha)-യില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിക്കുന്നു. 

1948: ഗുജറാത്തിലെ ഓഖയില്‍ നിന്നും പശ്ചിമബംഗാളിലെ ഉത്തര്‍പരാ പ്ളാന്‍റിലേക്ക് കാറിന്‍റേയും ട്രക്കുകളുടേയും നിര്‍മ്മാണം മാറ്റിസ്ഥാപിച്ചു.

1957: അംബാസഡര്‍ മാര്‍ക്ക്-I  വിപണിയില്‍.

1962: അംബാസഡര്‍ മാര്‍ക്ക്-II  വിപണിയില്‍.

1971: ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, എര്‍ത്ത്മൂവിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്ളാന്‍റ് തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള തിരുവള്ളൂരില്‍ സ്ഥാപിച്ചു. 

1975: അംബാസഡര്‍ മാര്‍ക്ക്-III  വിപണിയില്‍.

1979: അംബാസഡര്‍ മാര്‍ക്ക്-IV വിപണിയില്‍.

1985: എര്‍ത്ത്മൂവിങ് മെഷീനുകള്‍ക്കാവശ്യമായ യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനാ വശ്യമായ പവര്‍ പ്ളാന്‍റ് ഡിവിഷന്‍ കര്‍ണ്ണാടകത്തിലെ ഹോസൂറില്‍ സ്ഥാപിച്ചു.

1986: ചരക്കുഗതാഗതത്തിനാവശ്യമായ വലിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക ഡിവിഷന്‍ ഗുജറാത്തിലെ വഡോധരയില്‍ ആരംഭിച്ചു. പക്ഷേ ഈ പ്രോജക്ട് നഷ്ടത്തിലായ കാരണം ആസ്തി കളില്‍ ഒരു ഭാഗം ജനറല്‍ മോട്ടോഴ്സിനു വിറ്റു. ഇതാണ് ജനറല്‍ മോട്ടോഴ്സിന്‍റെ 'ഓപ്പല്‍ ആസ്ട്ര' (Opel Astra)  കാറുകള്‍ ആയി പരിണമിച്ചത്.

1987: മധ്യപ്രദേശിലെ പിത്തംപൂര്‍ ആസ്ഥാനമായി പെട്രോള്‍ എന്‍ജിനുകളും വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന ഒരു പ്ളാന്‍റ് സ്ഥാപിച്ചു. ജപ്പാനിലെ ഇസൂസു (Isuzu) എന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ടായിരുന്നു ഇത്.

1990: അംബാസഡര്‍ നോവ വിപണിയില്‍.

1992: അംബാസഡര്‍ ക്ളാസിക് വിപണിയില്‍.

1996: ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അതിന്‍റെ കീഴിലുള്ള മൂന്ന് ഡിവിഷനുകള്‍ (തിരുവള്ളൂര്‍, ഹോസൂര്‍, ഉത്തര്‍പര) ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.  

1997: 'റോഡ് ട്രസ്റ്റഡ് വെഹിക്കിള്‍' എന്ന പേരില്‍ ഒരു സീരീസിന്‍റെ ഉത്പാദനത്തിന് തുടക്കമിടുന്നു.

1998: ജപ്പാനിലെ മിറ്റ്സുബുഷി (Mitsubishi)  കമ്പനിയുമായിച്ചേര്‍ന്ന് ലാന്‍സെര്‍ (Lancer) കാര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രോജക്ടിന് തുടക്കമിടുന്നു.

2001: തിരുവള്ളൂരിലെ എര്‍ത്ത്മൂവിങ് എക്വിപ്മെന്‍റ് ഡിവിഷന്‍ അമേരിക്കന്‍ കമ്പനിയായ കാറ്റര്‍പില്ലറിനു വിറ്റു.

2002: മിറ്റ്സുബുഷിയുമായിച്ചേര്‍ന്ന് പജേറൊ (Pajero) എന്ന എസ്.യു.വി. (Sports Utility Vehicle, SUV) പുറത്തിറക്കി.

2003: അംബാസഡര്‍ ഗ്രാന്‍ഡ് വിപണിയില്‍.

2004: പിത്തംപൂര്‍, ഹോസുര്‍ എന്നിവിടങ്ങളിലെ എന്‍ജിന്‍/യന്ത്രഭാഗ നിര്‍മ്മാണയൂണിറ്റുകള്‍ തമിഴ്നാട്ടിലെ പൂനാപ്പള്ളിയിലെ AVTEC-യിലേക്ക് മാറ്റി.

2004: അംബാസഡര്‍ അവിഗൊ വിപണിയില്‍.

2013: ജപ്പാനിലെ ഇസൂസു കമ്പനിയുമായി സഹകരിച്ചുകൊണ്ട് അവരുടെ MU7 എന്ന എസ്.യു.വി.-യും DMAX എന്ന പിക്ക്അപ് ട്രക്കും തിരുവള്ളൂര്‍ പ്ളാന്‍റില്‍ നിര്‍മ്മിക്കാനാരംഭിച്ചു. 

2013: അംബാസഡര്‍ എന്‍കോര്‍ വിപണിയില്‍.

2014: ചെന്നൈയിലെ കാര്‍ നിര്‍മ്മാണ പ്ളാന്‍റ് പ്രവര്‍ത്തനം നിറുത്തി.