Tuesday, December 30, 2025

രാസായുധങ്ങള്‍@110

ത്ര സുഖകരമല്ലാത്ത ഒരു ഓർമ്മയുടെ വാർഷികവുമായാണ് 2025 കടന്നുപോവുന്നത്. പക്ഷേ, ആരും അത് അറിയുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം. ഹിറ്റ്ലറുടെ നാസിപ്പട ആളുകളെ കൂട്ടക്കൊല ചെയ്യുകയും മനുഷ്യത്വരഹിതമായി പീഠിപ്പിക്കുകയും ചെയ്തിരുന്ന ഓഷോവിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് മോചിപ്പിക്കപ്പെട്ടതിന്‍റെ 70ാം വാര്‍ഷികമാണത്. 1945 ജനുവരി 27 നാണ് സോവിയറ്റ് യൂണിയന്‍റെ ചെമ്പട അവിടേയ്ക്ക് കടന്നുചെല്ലുകയും അവിടെയുണ്ടായിരുന്ന 7000-ത്തില്‍പ്പരം അന്തേവാസികളെ മോചിപ്പിക്കുകയും ചെയ്തത്. ഹിറ്റ്ലറുടെ അവസാനം എന്നതുപോലെ ഓഷോവിറ്റ്സ് ക്യാമ്പിന്‍റേയും അവസാനം ഉറപ്പുവരുത്തിയത് സോവിയറ്റ് ചെമ്പടയായിരുന്നു. അതോടൊപ്പം അറിയപ്പെടാത്ത മറ്റൊരുവാര്‍ഷികവും 2025-ന്റേതായുണ്ടായിരുന്നു. രാസായുധം യുദ്ധരംഗത്ത് ആദ്യമായി ഉപയോഗിക്കപ്പെട്ടതിന്‍റെ നൂറ്റിപ്പത്താം  വാര്‍ഷികം. ലോകചരിത്രത്തിലാദ്യമായി അതിന് വിധേയമാക്കപ്പെട്ടതും റഷ്യന്‍സേനക്കാരായിരുന്നു. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള  ബോളിമോവ് എന്ന സ്ഥലത്തുവെച്ചാണ് (Battle of Bolmov) ഈ ആക്രമണമുണ്ടായത്. ശ്വാസംമുട്ടിക്കുന്ന, ശ്വസനാവയവങ്ങളെ തിരിച്ചുവരവില്ലാതെ തകര്‍ക്കുന്ന സൈലൈല്‍ ബ്രോമൈഡ് (Xylyl bromide) എന്ന വിഷപദാര്‍ത്ഥമാണ് റഷ്യന്‍സേനയ്ക്കെതിരെ ഉപയോഗിച്ചത്. ചരിത്രത്തിലെ ആദ്യത്തെ രാസായുധപ്രയോഗമായി ചിത്രീകരിക്കപ്പെടുന്നത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞ് വൈപ്രസ് എന്ന സ്ഥലത്തുവെച്ചുനടന്ന ചെറുയുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ രാസായുധം പ്രയോഗിക്കപ്പെട്ടതാണ്. ക്ളോറിന്‍ വാതകത്തെയാണ് നാസിപ്പട അവിടെ ഉപയോഗിച്ചത്. ബോളിമോറിലെ രക്തസാക്ഷികള്‍ തമസ്കരിക്കപ്പെടുമ്പോള്‍, ഒപ്പം മറയ്ക്കപ്പെടുന്നവയുടെ കൂട്ടത്തില്‍, സൈലൈല്‍ ബ്രോമൈഡ് എന്ന, ലോകത്തിലെ ഈ ആദ്യത്തെ രാസായുധത്തിന്‍റെ ചരിത്രവുമുണ്ട്.

അടിസ്ഥാനപരമായി ശ്വസനാവയവങ്ങള്‍ക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് സൈലൈല്‍ ബ്രോമൈഡ്. ഇതുകൊണ്ടുള്ള ആക്രമണത്തിന് വിധേയരാവേണ്ടിവരുന്നവര്‍ക്ക്, അതിശക്തമായ തുമ്മലും ഛര്‍ദ്ദി മുതലായ അസ്വസ്ഥ്യങ്ങളുമുണ്ടാവും. ഇത് അത്ര ഗൗരവമുള്ള കാര്യമല്ലെങ്കിലും യുദ്ധരംഗത്ത് ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. ഛര്‍ദ്ദിയും തുമ്മലുമുണ്ടാവുമ്പോള്‍ ഒരു പട്ടാളക്കാരന് രാസായുധപ്രയോഗത്തെ തടയാനായി ധരിച്ചിരിക്കുന്ന മുഖാവരണം മാറ്റുകയല്ലാതെ മറ്റു നിവ്യത്തിയില്ലാത്ത അവസ്ഥ വരും. അത് നീക്കം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതല്‍ മാരകമായ രണ്ടാമത്തെ രാസായുധത്തിന്‍റെ പ്രയോഗം. ശ്വസിച്ചാല്‍ മരണം ഉറപ്പാവുന്ന തരത്തിലുള്ള വിഷവാതകമാണ് ഇപ്പോള്‍ വരുന്നത്. അതിലൊന്നാണ് ക്ളോറിന്‍. ബേയര്‍ തുടങ്ങിയ ജര്‍മ്മന്‍ രാസവ്യവസായികകമ്പനികള്‍, അവര്‍ ഉത്പാദിച്ചിരുന്ന രാസപദാര്‍ത്ഥങ്ങള്‍ക്കൊപ്പം വെറുതെ പുറന്തള്ളിയിരുന്ന ഉപോല്‍പ്പന്നമായിരുന്നു ക്ളോറിന്‍. ഇതിന് രാസായുധം എന്ന തരത്തിലുള്ള പ്രയോജനക്ഷമത കണ്ടെത്തിക്കൊടുത്തത് പ്രശസ്ത ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹേബര്‍ (Fritz Haber) ആയിരുന്നു. നാസിപ്പടയുടെ ഇത് സംബന്ധമായ നീക്കങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നവര്‍ വിഷംവാതകപ്രയോഗം തടയുന്നതിന് മുഖാവരണം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇത് നല്‍കുന്ന സുരക്ഷ നീക്കം ചെയ്യുന്നതിനായിരുന്നു സൈലൈല്‍ ബ്രോമൈഡ് ഉപയോഗിക്കപ്പെട്ടത്. സൈലൈല്‍ ബ്രോമൈഡ് അടങ്ങുന്ന 18,000 ബോംബുകളാണ് റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ ഉപയോഗിച്ചത്. 1915 ജനുവരി 31 നായിരുന്നു ഇത്.

ബോളിമോവിനുശേഷം റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ രാസായുധം ഉപയോഗിച്ചത് അവിടെനിന്നും അല്‍പ്പം മാറി, റാവ്കാ (Rawka) നദിയുടെ തീരത്തെത്തിയപ്പോഴാണ്. 9000 പേരെ മ്യതപ്രായരാക്കിയ ഇത് 1000 പേരുടെ ജീവനെടുക്കുകയും ചെയ്തു. 5,730 സിലിണ്ടറുകളിലായി എത്തിച്ച 168 ടണ്‍ ക്ളോറിന്‍ വാതകം വൈപ്രസ് യുദ്ധത്തില്‍ നാസികള്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും, നദീതീരത്തെ കൂട്ടക്കൊലയ്ക്ക് എത്ര ടണ്‍ ക്ളോറിന്‍ ഉപയോഗിക്കപ്പെട്ടു എന്നതിന് കണക്കേതുമില്ല. ശ്വാസകോശത്തിലെത്തുന്ന ക്ളോറിന്‍ വാതകം അവിടെയുള്ള ജലാംശവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ ഏറ്റവും ശക്തമായ ആസിഡുകളിലൊന്നായ ഹൈഡ്രോക്ളോറിക് ആസിഡായി മാറുന്നു. മരിക്കാതെ രക്ഷപ്പെട്ടവര്‍തന്നെ നിലയ്ക്കാത്ത ചുമയുമായി നിത്യരോഗികളായി മാറുന്ന അവസ്ഥയാണുണ്ടാവുക. മാത്രമല്ല, മാരകഫലങ്ങള്‍ പുറത്തറിഞ്ഞതിനുശേഷം ഇതിന് മനശ്ശാത്രപരമായ ഒരു ആക്രമണശേഷിയും കൈവന്നിരുന്നു. പച്ചനിറത്തിലുള്ള ഒരു പുകയുടെ രൂപത്തിലാണ് ഇത് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നത്. അതുകൊണ്ട്, പട്ടാളക്കാരില്‍ ഭീതിപടര്‍ത്താനും ക്ളോറിന്‍ പ്രയോഗത്തിന് കഴിഞ്ഞിരുന്നു. 

എന്നാല്‍, ഇത് പിന്നീട് നിറമില്ലാത്ത വിഷവാതകങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഇതിന് ഉദാഹരണമാവുന്നതായിരുന്നു ഉടനടിയുള്ള മരണം ഉറപ്പുവരുത്തുന്ന ഫോസ്ജീന്‍ (Phosgene).  ഒന്നാംലോകമഹായുദ്ധകാലത്ത,് ജര്‍മ്മനിയും ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും വെവ്വേറെയായി 1,90,000 ടണ്‍ ഫോസ്ജീന്‍ വാതകം സിലിണ്ടറുകളിലാക്കി സൂക്ഷിച്ചിരുന്നതായാണ് കണക്ക്. ക്രൂരതയുടെ നേര്‍ചിത്രമൊരുക്കിക്കൊണ്ട് പിന്നീട് വന്നതായിരുന്നു മസ്റ്റാര്‍ഡ് വാതകം (Mustard Gas). 'പടിഞ്ഞാറന്‍ മുന്നണി''യില്‍ ഇതുപയോഗിക്കപ്പെട്ടതിലൂടെ 56,000 റഷ്യന്‍പട്ടാളക്കാര്‍ മരിച്ചു. പാലസ്തീനെതിരെയാണ് ബ്രിട്ടന്‍ ആദ്യമായി, തങ്ങളുടേതായ മസ്റ്റാര്‍ഡ് വാതകം പരീക്ഷിക്കുന്നത്, 1915 ഏപ്രിലില്‍ നടന്ന ഗാസാ യുദ്ധത്തിലൂടെ. ഇതിനുശേഷം ഇത്രയും വ്യാപകമായ തരത്തില്‍ മസ്റ്റാര്‍ഡ് വാതകം ഉപയോഗിക്കപ്പെട്ടത് ഇറാന്‍ ഇറാക്ക് യുദ്ധകാലത്തായിരുന്നു.

രാസായുധങ്ങള്‍ വികസിപ്പിക്കപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും ഒന്നാം ലോകമഹായുദ്ധ കാലത്തായിരുന്നുവെങ്കിലും യുദ്ധരംഗത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ത്ഥം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള രാജ്യാന്തര ഉടമ്പടി നേരത്തേ നിലനിന്നിരുന്നു. 1899-ലെ ഹേഗ് ഉടമ്പടിയുടെ 23ാം അനുച്ഛേദമായിരുന്നു ഇത് വിലക്കിയിരുന്നത്. എന്നാല്‍ ഇത് വിഷം പുട്ടിയ വെടിയുണ്ടകളോ പീരങ്കിയുണ്ടകളോ ഉപയോഗിക്കുന്നതിനെ മാത്രമാണ് വിലക്കുന്നതെന്നുപറഞ്ഞാണ് ജര്‍മ്മനി, വിഷവാതകങ്ങള്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. രാസായുധങ്ങളും ജൈവായുധങ്ങളും ഒരു പരിഷ്ക്യതസമൂഹത്തിന്‍റെ മനസ്സാക്ഷിക്കു ചേര്‍ന്നവയല്ലെന്നു പറഞ്ഞാണ് അവയെ വിലക്കിയത്, ജനീവാകരാര്‍ (Geneva Protocol) ആയിരുന്നു. 1925 ജൂണ്‍ 17-ന് ഒപ്പുവെയ്ക്കപ്പെട്ട ഇത് രാസായുധങ്ങളുടേയും ജൈവായുധങ്ങളുടേയും യുദ്ധരംഗത്തെ ഉപയോഗം മാത്രമാണ് വിലക്കിയത്. അവ നിര്‍മ്മിക്കുന്നതിനോ സംഭരിക്കുന്നതിനോ ജനീവാകരാര്‍ വിലക്കേര്‍പ്പെടുത്തിയില്ല. 

133 രാജ്യങ്ങള്‍ കക്ഷികളായിരുന്ന ഈ ഉടമ്പടി, ഒരു വെറും നോക്കുകുത്തിയാവുന്നതിന് ഇതിടയാക്കി. ഇത്തരം സാങ്കേതികമായ പഴുതുകളൊന്നുമില്ലാത്ത ഒരു ഉടമ്പടി രാസായുധങ്ങളുടെ നിയന്ത്രണത്തിനും നിരോധനത്തിനും മാത്രമായി നിലവിലെത്തുന്നത് 1993-ലാണ്. രാസായുധ നിയന്ത്രണ ഉടമ്പടി (Chemical Weapons Convention) എന്നറിയപ്പെടുന്ന ഇതനുസരിച്ച് കൈവശമുള്ള രാസായുധശേഖരം നശിപ്പിക്കുമെങ്കിലും താല്‍ക്കാലികമായി കൈയ്യില്‍വെയ്ക്കുമെന്ന് പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ അത് കൈവശം വെച്ചിരിക്കുന്നത് ഇസ്രായേലും. രാസായുധഉടമ്പടിയുടെ പരിധിയില്‍ വരാത്ത ചില രാസവസ്തുക്കള്‍ ഇന്നും വ്യാപകമായി സംഭരിക്കപ്പെടുന്നുമുണ്ട്. ഉദാഹരണമായി, വിയറ്റ്നാമിലും കെറിയന്‍ യുദ്ധത്തിലും അമേരിക്കയും മലയായില്‍ ബ്രിട്ടനും ഉപയോഗിച്ച ഏജന്‍റ് ഓറഞ്ച് (Agent Orange) പോലെയുള്ള രാസവസ്തുക്കള്‍.

എന്താണ് രാസായുധങ്ങള്‍?

രാസവസ്തുക്കളെ ആയുധമായി ഉപയോഗിക്കുന്നതാണ്, പൊതുവായി പറഞ്ഞാല്‍ രാസായുധങ്ങള്‍ (Chemical Weapons). മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ മരണമോ രോഗാവസ്ഥയോ ആണ് ഇവ ലക്ഷ്യമാക്കുന്നത്. രാസവസ്തുക്കള്‍ക്കു പകരം രോഗാണുക്കളെയാണ് ഉപയോഗിക്കുന്നതെങ്കില്‍, ജൈവായുധങ്ങള്‍ (Bio-weapons) എന്നായിരിക്കും അവ അറിയപ്പെടുക. എന്നാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥങ്ങളെയാണ് ആയുധമായി ഉപയോഗിക്കുന്നതെങ്കില്‍, അവയെ ഒരേ സമയം രാസായുധങ്ങളായും ജൈവായുധങ്ങളായും കണക്കാക്കേണ്ടിവരും. ഇക്കാരണത്താല്‍, രാസായുധ നിയന്ത്രണ ഉടമ്പടി(Chemical Weapons Convention)യില്‍ ഫലത്തില്‍ ജൈവായുധങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്ന് നിലവിലുള്ളതും വികസിപ്പിക്കപ്പെട്ടിരിക്കുന്നതുമായ രാസായുധങ്ങളെ താഴെപ്പറയുന്ന തരത്തില്‍ ഇനംതിരിക്കാവുന്നതാണ്:

ശ്വാസംമുട്ടുണ്ടാക്കുന്നവ (Choking Agents): ശ്വാസംകിട്ടാതെയുള്ള മരണം സ്യഷ്ടിക്കുന്നവയാണിവ. ഉദാ: ഫോസ്ജീന്‍, ഡൈഫോസ്ജീന്‍.

പൊള്ളലുണ്ടാക്കുന്നവ (Blister Agents): കണ്ണ്, ശ്വാസകോശങ്ങള്‍, ത്വക്ക് എന്നിവിടങ്ങളില്‍ പൊള്ളലുണ്ടാക്കുന്നവ. ഉദാ: മസ്റ്റാര്‍ഡ് വാതകം, വിനൈല്‍ ആര്‍സിന്‍.

നാഡീവിഷങ്ങള്‍ (Nerve Agents): നാഡീവ്യവസ്ഥയെ തകര്‍ക്കുന്നവയോ പേശികളെ തളര്‍ത്തുന്നവയോ. ഉദാ: സാറിന്‍, ടാബുന്‍, സൈക്ളോസാറിന്‍.

ജീവവായുവിനെ തടയുന്നവ (Blood Agents): ശരീരകോശങ്ങള്‍ക്ക് രക്തത്തിലൂടെ ഓക്സിജന്‍ കിട്ടുന്നതിനെ തടയുന്നവ. ഉദാ: സയനോജെന്‍ ക്ളോറൈഡ്, ഹൈഡ്രജന്‍ സയനൈഡ്.

ചൊറിച്ചിലുണ്ടാക്കുന്നവ (Irritant Agents): അതികഠിനമായ ഛര്‍ദ്ദി, തുമ്മല്‍, കണ്ണുനീറ്റല്‍ എന്നിവ സ്യഷ്ടിക്കുന്നവ. ഉദാ: സൈലൈല്‍ ബ്രോമൈഡ്, ആഡംസൈറ്റ്.

മാനസികനിലയെ തകര്‍ക്കുന്നവ (Psycho-chemical Agents): അസ്വാഭാവികമായ മാനസികവ്യാപാരങ്ങള്‍ക്ക് വഴിയൊരുക്കുന്നവ. ഉദാ: ഫെന്‍സൈക്ളിഡൈന്‍, എല്‍.എസ്.ഡി.

രോഗാണു വിഷങ്ങള്‍ (Toxic Agents): ഭക്ഷ്യവിഷബാധയോ രോഗങ്ങളോ സ്യഷ്ടിക്കുന്ന രോഗാണുവിഷങ്ങള്‍. ഉദാ: ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയവ സ്യഷ്ടിക്കുന്നവ.